Thursday, December 1, 2011

നമുക്ക് പ്രാര്‍ഥിയ്ക്കാം . മുല്ലപ്പെരിയാര്‍ ഡാം പൊട്ടട്ടെ . ആമേന്‍ .

മുല്ലപ്പെരിയാര്‍ പ്രശ്നം ആരംഭിച്ചിട്ട് ഒരുപാട് നാളായി. ഇപ്പോഴും ആരംഭിച്ചിടത്തുതന്നെ നില്‍ക്കുന്നു. ഇതിന്നര്‍ഥം പ്രശ്നം സാമൂഹികമായും രാഷ്ട്രീയമായും ഗൌരവമായി നാളിതുവരെ എടുത്തിട്ടില്ലെന്ന് തന്നെയാണ് . ഇത് രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ എടുക്കേണ്ട ഒരു തീരുമാനമാണ് . എന്നുവച്ചാല്‍ രണ്ടു സംസ്ഥാനങ്ങളുടെ രാഷ്ട്രീയ  തീരുമാനങ്ങള്‍ ആവരുതെന്നുതന്നെയാണ് വിവക്ഷ . എന്നാല്‍ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വേണ്ടി സാമൂഹിക പ്രശ്നം വഴി മാറുന്നുവെന്നാണ് .

വെള്ളം ഒരു ആഗോള ഉപഭോഗ വസ്തുവാണ് . അത് ഉപയോഗിക്കുന്നത് ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളുമാണ് . അതുകൊണ്ടുതന്നെ വെള്ളത്തിന്റെ പ്രശ്നം ജൈവപരമായി പരിശോധിച്ച് പരിഹാരം കണ്ടെത്തേണ്ടതാണ് . ഇന്നത്തെ സാമൂഹിക കാലാവസ്ഥയില്‍ നിന്നുനോക്കുമ്പോള്‍ ജൈവപരതയില്‍ നിന്ന് വേറിട്ട്‌ വാഴുന്ന ഒരു വര്‍ഗ്ഗമാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ . അതുകൊണ്ടുതന്നെ ഈ പ്രശ്നത്തെ ജൈവപരമായി നേരിടുന്നതിനുള്ള ശേഷി അവര്‍ക്കില്ല തന്നെ . രാഷ്ട്രീയമായ ശേഷി എത്രത്തോളമുണ്ടെന്നത്  പ്രത്യേക പരിശോധനക്ക് വിധേയമാക്കേണ്ടതാണ് .

യഥാര്‍ത്ഥ പഠനം ഒരു പ്രശ്നത്തിന്മേലും നടക്കുന്നില്ല എന്നതാണ് ഇവിടുത്തെ കാതലായ കാര്യം . പഠിക്കുന്നത് രാഷ്ട്രീയക്കാരുമല്ല ; മറിച്ച് മാധ്യമക്കാരാണ് . മാധ്യമ പഠനം ഒരിക്കലും ഗഹനമാവാറില്ല. അത് ഉപരിപ്ലവമായി പ്രേക്ഷകരുടെ ഞരമ്പുകളെ തലോടിപോവുന്നു. ഞരമ്പ്‌ പകരുന്ന സുഖവുമായി നാമെല്ലാം ഇങ്ങനെ കഴിഞ്ഞുകൂടുന്നു . മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതും കാത്ത് ക്യാമറകളുമായി അവര്‍ അവിടെ തമ്പടിച്ചിരിക്കുകയാണ് . മാധ്യമോത്സവത്തിന്റെ രതിമൂര്‍ച്ച ഡാം പൊട്ടുന്നിടത്താണ് .

പുര കത്തുമ്പോള്‍ വാഴ വെട്ടുക ; നഗരം കത്തുമ്പോള്‍ വീണ വായിക്കുക ; തുടങ്ങി പ്രയോഗങ്ങള്‍ ഇവിടെ പ്രസക്തമാവുന്നു . മുല്ലപ്പെരിയാര്‍ ഡാം ഏത് രാഷ്ട്രീയ പക്ഷത്ത് നില്‍ക്കണമെന്നതാണ്  ഇന്നത്തെ ചിന്താ വിഷയം . അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയും , വീയെസ്സും , രമേശുമെല്ലാം വെവ്വേറെ വഴിയിലൂടെ സഞ്ചരിച്ചു ഡാം കാണുന്നത് . തമിഴ് നാടും കേന്ദ്രവും മറു വഴി തേടുന്നതും അതുകൊണ്ടുതന്നെയാണ് .

ഇതിന്റെയിടലൊക്കെ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളുണ്ട് . ഡാം പൊട്ടുന്നതിന് വളരെ മുന്‍പ് അത് പൊട്ടിച്ചു കാണിച്ചുകൊണ്ട് നാം സിനിമ പിടിക്കുന്നു.  സിനിമയെ വിവാദമാക്കി നാം സന്തോഷ്‌ പണ്ഡിറ്റ്‌ മാരെ പെരുപ്പിക്കുന്നു . അപ്പോഴും ഡാമിലെ വെള്ളമുപയോഗിച്ച്‌ തമിഴന്‍ നട്ടുനനച്ചുണ്ടാക്കിയ  പഴത്തിനും പച്ചക്കറിക്കും വേണ്ടി നാം കാത്തിരിക്കുന്നു . പരിസ്ഥിതി പ്രേമികളുടെയും ആക്ടിവിസ്ടുകളുടെയും കയ്യില്‍ ക്യാമറ കണ്ണ് ചിമ്മുമ്പോള്‍ തമിഴന്റെ കയ്യില്‍ കൈക്കോട്ട് മണ്ണിനോട് മല്ലടിക്കുന്നു . ഇതില്‍ ആര്‍ക്കാണ് വെള്ളം കൊടുക്കേണ്ടത് ?

ഇനി ഡാമിന്റെ പ്രശ്നം . അതെന്താണ് ? ഒരു പുതിയ ഡാം പണിയണം . രണ്ടു സംസ്ഥാനങ്ങള്‍ രാഷ്ട്രീയമായി ബന്ധപ്പെട്ടുകിടക്കുന്ന  ഈ പ്രശ്നത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തേണ്ടത് കേന്ദ്ര സര്‍ക്കാര്‍ തന്നെ . എന്നാല്‍ കേന്ദ്രം അത് സംസ്ഥാനങ്ങള്‍ക്ക് തന്നെ കടികൂടാന്‍ ഇട്ടുകൊടുക്കുന്നു . കസേരകള്‍ നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിയ്ക്കുന്നു . അവിടെ മന്‍ മോഹന്‍ സിങ്ങും , ജയലളിതയും ഉമ്മന്‍ ചാണ്ടിയും , വീയെസ്സും , രമേഷും , മറ്റു നപുംസഹങ്ങളും ഒറ്റ കെട്ടായി നില്‍ക്കുന്നു .

എല്ലാത്തിനും പരിഹാരമായി ഒരു അണ്ണാ ഹസാരെ ഉണ്ടല്ലോ . ആശാനെയും കാണാനില്ല . `

നമുക്ക് പ്രാര്‍ഥിയ്ക്കാം  . മുല്ലപ്പെരിയാര്‍ ഡാം പൊട്ടട്ടെ . ആമേന്‍ .

സി.ടി. വില്യം.