Sunday, December 24, 2017

2017-ലെ മസ്തിഷ്കത്തിന്റെ മാസ്മരിക ചിത്രങ്ങള്‍


ആസ്ത്രേലിയായിലെ ക്യൂന്‍സ് ലാന്ഡ് സര്‍വ്വകലാശാലയിലെ  ക്യൂന്‍സ് ലാന്ഡ് ബ്രെയിന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് 2017-ല്‍ പുറത്തുവിട്ട തലച്ചോറിന്‍റെ വശ്യമനോഹരമായ ചിത്രങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നു.

അത്യന്താധുനികമായ മൈക്രോസ്കോപ്പിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്യൂന്‍സ് ലാന്ഡ് ബ്രെയിന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ മസ്തിഷ്ക ശാസ്ത്രജ്ഞന്മാര്‍ MRI ചെയ്തെടുത്ത ചിത്രങ്ങളാണ് 2017-ലെ മികച്ച ന്യുറോ സയന്‍സ് ചിത്രങ്ങളായി വരവേല്‍ക്കപ്പെടുന്നത്. മുഴുവന്‍ തലച്ചോര്‍ മുതല്‍ തലച്ചോറിന്‍റെ അതിസൂക്ഷ്മമായ കോശമായ ന്യുറോണ്‍ വരെയുള്ള ചിത്രങ്ങളാണ് ഇവ.

മനുഷ്യന്റെയും എലിയുടെയും പുഴുക്കളുടെയും മത്സ്യങ്ങളുടെയും തലച്ചോറിന്‍റെ അതിസൂക്ഷ്മ ഭാവങ്ങളെ നമുക്ക് ഈ മാസ്മരിക ചിത്രങ്ങളില്‍ അനുഭവിക്കാം, ആസ്വദിക്കാം. ജീവികള്‍ അനുഭവിക്കുന്ന വേദനയും സന്തോഷവും ആനന്ദവും ആശങ്കകളുമൊക്കെ ഈ ചിത്രങ്ങള്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്‌.  തലച്ചോറിലെ ന്യുറോണുകളുടെ ബഹുവര്‍ണ്ണ പ്രകാശരശ്മികളുടെ അത്ഭുതപ്പെടുത്തുന്ന സഞ്ചാരങ്ങളെ ചിത്രീകരിക്കുന്ന ചിത്രങ്ങളുമുണ്ട് ഇവയില്‍.

ആക്ടിന്‍ തന്മാത്രകളുടെ ചലനം, അല്‍ഷിമേഴ്സ് ഉണ്ടാക്കുന്ന സുവര്‍ണ്ണ ടാവോ പ്രോട്ടീന്‍, നീല ന്യുറോണ്‍, തലച്ചോറിലെ ട്യുമറുകള്‍, കൊര്‍ട്ടക്സിലെ സുവര്‍ണ്ണ ന്യുറോണ്‍, ഭ്രൂണാവസ്ഥയിലുള്ള എലിയുടെ മസ്തിഷ്കം, ന്യുറോണുകളുടെ ആശയ വിനിമയം എന്നിവയുടെ അതി മനോഹരങ്ങളായ ചിത്രങ്ങളാണ് ലോകം കീഴടക്കിയ ചിത്രങ്ങള്‍. 
  


Saturday, November 4, 2017

രക്തക്കുഴലുകളിലെ സ്റ്റെന്റ് കൊള്ളാവുന്നതോ?കൊള്ളയോ??


ഹൃദയാഘാതം തടയാന്‍ രക്തോട്ടത്തിനു തടസ്സം സൃഷ്ടിക്കുന്ന രക്തക്കുഴലുകളില്‍ സ്റ്റെന്റ് (Stent) ഇടുന്നതുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് ഗവേഷണം തെളിയിക്കുന്നു. ഹൃദയത്തിന്‍റെ മറവില്‍ ഹൃദയമില്ലാത്ത ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും സ്റ്റെന്റ് കൊള്ള അവസാനിക്കുമോ?

50000 രൂപ മുതല്‍ ലക്ഷത്തിനപ്പുറം വിലയുള്ള സ്റ്റെന്റുകളാണ് ഇന്ന് ആശുപത്രികളില്‍ വിറ്റഴിക്കുന്നത്. നിസ്സാരമായ നെഞ്ചുവേദന അനുഭവപ്പെട്ടു വരുന്ന ലക്ഷക്കണക്കിന്നു രോഗികളിലാണ് ആശുപത്രിക്കാര്‍ ഇത്തരത്തില്‍ സ്റ്റെന്റുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ സ്റ്റെന്റുകള്‍ക്കൊന്നും തന്നെ നെഞ്ചുവേദനയെ സ്ഥിരമായി പിടിച്ചുനിര്‍ത്താനായില്ലെന്ന് ഗവേഷണം സ്ഥിരീകരിക്കുന്നു. രോഗികള്‍ക്കുണ്ടാവുന്ന ആശ്വാസം പലപ്പോഴും തങ്ങള്‍ക്ക് എന്തോ ശാസ്ത്രീയമായ ഒരു ചികിത്സ ലഭിച്ചുവെന്ന മനശാസ്ത്രപരമായ ആശ്വാസമാണെന്നും ഗവേഷണം വിലയിരുത്തുന്നു. 

മിഷിഗണ്‍ സര്‍വ്വകലാശാലയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. ബ്രഹ്മാജി .കെ. നല്ലമൊത്തു, ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. വില്യം .ഇ. ബോഡെന്‍, സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. ഡേവിഡ് മാരോണ്‍ എന്നിവര്‍ വിപ്ലവാത്മകമായ ഈ ഗവേഷണ ഫലത്തെ വലിയ അതിശയത്തോടെയാണ് വിലയിരുത്തുന്നത്. എന്നാല്‍ രക്തക്കുഴലിലെ ശക്തമായ തടസ്സങ്ങള്‍ക്ക് സ്റ്റെന്റ് പ്രയോഗം ഗുണം ചെയ്യുമെന്നും ഡോ. ഡേവിഡ് മാരോണ്‍ അഭിപ്രായപ്പെടുന്നുണ്ട്.

ലണ്ടനിലെ ഇമ്പീരിയല്‍ കോളജിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. ജസ്റ്റിന്‍ .ഇ.ഡേവീസ്സാണ് ഇരുന്നൂറു രോഗികളിലായി ഈ ഗവേഷണം നടത്തിയത്. രക്തക്കുഴലുകളില്‍ തടസ്സവുമായി നെഞ്ചുവേദന അനുഭവപ്പെട്ടുവന്ന ഈ രോഗികളെ രണ്ടു ഗ്രൂപ്പുകളായാണ് പരീക്ഷണം നടത്തിയത്.

രണ്ടു ഗ്രൂപ്പുകളിലും നെഞ്ചുവേദനക്കും സാധാരണ രക്തക്കുഴലുകളിലെ തടസ്സം നീക്കാനുമായുള്ള മരുന്നുകളായ ആസ്പ്രിന്‍, സ്റ്റാറ്റിന്‍, രക്തസമ്മര്‍ദ്ദം ക്രമീകരിക്കുന്നതിനുള്ള മരുന്നുകള്‍ കൂടാതെ അനുബന്ധ ചികിത്സകളും നല്‍കി. ഒരു ഗ്രൂപ്പില്‍ മാത്രം സ്റ്റെന്റ് നിക്ഷേപിച്ചതായി രോഗികളെ അനുഭവിപ്പിക്കുന്ന തരത്തില്‍ ശാസ്ത്രീയമായി ബോധ്യപ്പെടുത്തുകയും ചെയ്തു. ആറാഴ്ചയോളം ഈ ഗവേഷണം തുടര്‍ന്നു. മറ്റൊരു ഗ്രൂപ്പില്‍ സ്റ്റെന്റ് കൃത്യമായും യഥാര്‍ത്ഥമായും നിക്ഷേപിക്കുകയും ചെയ്തു.

ആറാഴ്ചക്കുശേഷം രണ്ടു ഗ്രൂപ്പിലേയും രോഗികളെ വിദഗ്ദമായി പരീക്ഷിച്ചതില്‍ നിന്ന് മനസ്സിലാക്കാനായത് രോഗികളെല്ലാം തന്നെ ഒരുപോലെ സുഖം പ്രാപിച്ചതായാണ്. സ്റ്റെന്റ് യഥാര്‍ത്ഥത്തില്‍ നിക്ഷേപിച്ച രോഗികളുടേയും സ്റ്റെന്റ് നിക്ഷേപിച്ചുവെന്ന് എന്ന് തോന്നല്‍ വരുത്തിയ രോഗികളുടേയും രോഗശമനാവസ്ഥയില്‍ തമ്മില്‍ യാതൊരുവിധ വ്യത്യാസവും ഗവേഷണ ഫലത്തില്‍ കാണാനായില്ല. അതായത് സ്റ്റെന്റ് പ്രയോഗം കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നുതന്നെയാണ് ഗവേഷണം സ്ഥിരീകരിച്ചത്. സ്റ്റെന്റ് നിക്ഷേപിക്കപ്പെടുന്ന രോഗികള്‍ക്കുണ്ടാവുന്ന ആശ്വാസം പലപ്പോഴും തങ്ങള്‍ക്ക് എന്തോ ശാസ്ത്രീയമായ ഒരു ചികിത്സ ലഭിച്ചുവെന്ന തോന്നലില്‍ നിന്നുണ്ടാവുന്ന മനശാസ്ത്രപരമായ ആശ്വാസമാണെന്നും ഗവേഷണം സ്ഥിരീകരിക്കുന്നു.

വിപ്ലവാത്മകമായ ഈ ഗവേഷണത്തെ സ്വാഗതം ചെയ്തുകൊണ്ട് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ഡോ. ഡേവിഡ്.എല്‍.ബ്രൌണ്‍ പറഞ്ഞത്, ഹൃദ്രോഗ ചികിത്സാ സമ്പ്രദായങ്ങള്‍ കാര്യമായിത്തന്നെ പുതുക്കിപ്പണിയണമെന്നാണ് .
സാരമായ നെഞ്ചുവേദന അനുഭവപ്പെടുമ്പോഴേക്കും അതിനുള്ള മരുന്നുകള്‍ കഴിക്കാതെ, സ്റ്റെന്റ് നിക്ഷേപിക്കുന്നത് ആപല്‍ക്കരമാണെന്നും മരണം പോലും ക്ഷണിച്ചുവരുത്തുമെന്നും കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഡോ. റിത്ത .എഫ്. റെഡ് ബെര്‍ഗ് മുന്നറിയിപ്പ് തരുന്നുണ്ട്.

1990 കളിലാണ് സ്റ്റെന്റ് പ്രയോഗം ആരംഭിച്ചതെങ്കിലും സ്റ്റെന്റുകളുടെ കാര്യക്ഷമതയെ കുറിച്ച് കാര്യമായ പഠനങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ 2007 ല്‍ ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. വില്യം .ഇ. ബോഡെന്‍ നടത്തിയ ഒരു ഗവേഷണം സ്റ്റെന്റുകള്‍ കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയിരുന്നു.

ഹൃദയം മാംസപേശികളുള്ള ഒരു അവയവമാണ്. കൃത്യമായ രക്തോട്ടം ലഭിച്ചില്ലെങ്കില്‍ ഹൃദയ പേശികളില്‍ വേദന അനുഭവപ്പെടുക സ്വാഭാവികം മാത്രമാണെന്നും ഗവേഷകര്‍ പറയുന്നു. രക്തക്കുഴലുകള്‍ അടയുന്നതും തുറക്കുന്നതും സ്വാഭാവികമാണ്. ഒരു രക്തക്കുഴലിന് മാത്രം സ്റ്റെന്റ് ഇട്ടതുകൊണ്ട് പ്രയോജനമില്ല. കാരണം, ഭാവിയില്‍ മറ്റൊരു രക്തക്കുഴലായിരിക്കാം അടയുക. അതുകൊണ്ടുതന്നെ സ്റ്റെന്റുകള്‍ കാര്യമായ പ്രയോജനം ചെയ്യില്ല എന്നുതന്നെയാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

എന്തായാലും വിപ്ലവാത്മകമായ ഈ ഗവേഷണഫലം വൈദ്യശാസ്ത്രലോകം ഇനിയും അംഗീകരിച്ചിട്ടില്ല. കാരണം, സ്റ്റെന്റുകളുടെ കച്ചവടം അത്രമേല്‍ പൊടിപൊടിക്കുകയാണ് നമ്മുടെ ആശുപത്രികളില്‍. മനുഷ്യന് ജീവിക്കാനുള്ള കൊതിയുള്ളിടത്തോളം കാലം ഈ കച്ചവടം തിരുതകൃതിയായി തന്നെ നടക്കും. എന്നാലും അമേരിക്കയിലും മറ്റും രോഗികള്‍ നിസ്സാരമായ നെഞ്ചുവേദനകള്‍ക്ക് സ്റ്റെന്റുകള്‍ നിക്ഷേപിക്കുന്നത് ഉപേക്ഷിച്ചുതുടങ്ങിയെന്നാണ്  അറിയാന്‍ കഴിയുന്നത്‌.  
     



      

Sunday, October 22, 2017

പ്രശ്നം ദിലീപോ ? തണ്ടര്‍ ഫോഴ്സോ ?


ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് സ്വന്തം പണം മുടക്കി, തണ്ടര്‍ ഫോഴ്സ്  എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് സുരക്ഷാസംവിധാനം ഏര്‍പ്പാടാക്കുന്നതില്‍ നിയമപരമായ തെറ്റുണ്ടോ? അദ്ദേഹത്തിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള നിബന്ധനകളില്‍ ഇത്തരത്തിലൊരു സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കുന്നുണ്ടോ? തണ്ടര്‍ ഫോഴ്സ് എന്ന സ്ഥാപനം നിയമപരമായി നിലനില്‍ക്കുന്ന സ്ഥാപനമാണോ? ഇത്തരം ന്യായമായ സംശയങ്ങളില്‍ നമുക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ലഭ്യമായ ഉത്തരങ്ങള്‍ എല്ലാം തന്നെ ദിലീപിനെ ശരി വക്കുന്നതായാണ് കാണാന്‍ കഴിയുന്നത്‌.

ദിലീപ് ഇനിയും കുറ്റം തെളിയിക്കപ്പെടാനുള്ള സാഹചര്യങ്ങളില്‍ ജാമ്യത്തില്‍ കഴിയുന്ന, പോലീസിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയാണ്. അതൊക്കെ നോക്കേണ്ടത് പോലീസും കോടതിയുമൊക്കെയാണ്. അതൊക്കെ അതിന്റെ വഴിക്കുതന്നെ പോകണമെന്ന കാര്യത്തില്‍ സംശയമില്ല. നാം കുറ്റത്തെയാണ് കേന്ദ്രീകരിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇവിടെ എല്ലാവരും കുറ്റവാളിയെന്നു സംശയിക്കുന്ന ഒരാളെ വല്ലാതെ കേന്ദ്രീകരിക്കുന്നത് കാണാം.

ദിലീപ് ഇപ്പോള്‍ സുരക്ഷ തേടിയിരിക്കുന്നതും സുരക്ഷ അനുഭവിക്കുന്നതുമായ സ്ഥാപനം ഗോവ ആസ്ഥാനമായി ഏതാനും വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സ്ഥാപനമാണ്‌. പ്രധാനമന്ത്രിയുടെ ഗുജറാത്ത് അടക്കം ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലും തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്.

തണ്ടര്‍ ഫോഴ്സ് എന്ന സ്ഥാപനം ഈ രാജ്യത്തെ നിയമങ്ങള്‍ക്ക് 
വിധേയമായിS&E/II/Bich-Y2K/380/U74920GA2012PTC006977 നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ്‌. ഇതൊരു 1508/Q/JA/IND-1056/ISO 9001-2008 സാക്ഷ്യപത്രമുള്ള കമ്പനിയാണ്. ഈ സ്ഥാപനത്തിന്ന്‍ നിയമപ്രകാരം വേണ്ടുന്ന സേവന നികുതി, ആദായനികുതി, തൊഴിലാളി ക്ഷേമ നിധി തുടങ്ങിയ എല്ലാ അംഗത്വവും അനുബന്ധ രേഖകളുമുണ്ട്. FP-1711/1-8( GOVERNMENT OF INDIA) നമ്പര്‍ പ്രകാരം ഈ കമ്പനിക്ക് വയര്‍ലെസ്സ് സംവിധാനമുണ്ട്.  ഈ വക വിവരങ്ങളെല്ലാം തന്നെ വളരെ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു വെബ്സൈറ്റ് കമ്പനി നിലനിര്‍ത്തിപോരുന്നുണ്ട്. നാളിതുവരെ ഈ വെബ്സൈറ്റിന്റെ ആധികാരികത ആരും ചോദ്യംചെയ്തു കാണുന്നുമില്ല.

ദിലീപ് ഒരു നടനാണ്‌. അതോടൊപ്പം തന്നെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഒരു കേസ്സിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഒരു വ്യക്തിയുമാണ്. ദിലീപിന് ജാമ്യം കൊടുക്കാന്‍ തന്നെ ഏറെ ബിദ്ധിമുട്ടും ആശങ്കകളും ഉണ്ടായിരുന്നതുമാണ്. അതുകൊണ്ടുതന്നെ പോലീസിന്റെയോ കോടതിയുടെയോ ഭാഗത്തുനിന്ന് ദിലീപിന് വേണ്ടത്ര സുരക്ഷ ഉണ്ടാവില്ലെന്ന സംശയം സ്വാഭാവികമായും ദിലീപിനുണ്ടാവാം. അതില്‍ നമുക്കാര്‍ക്കും തെറ്റ് പറയാനാവില്ല.

ഇത്തരത്തില്‍ ഒറ്റപ്പെട്ടുകഴിയുന്ന ഒരു വ്യക്തി, സര്‍ക്കാര്‍ അംഗീകൃത സുരക്ഷാ ഏജന്‍സിയില്‍ നിന്ന് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ തെറ്റുണ്ടെന്ന് നമുക്ക് പറയുക വയ്യ. മാത്രമല്ല, ഇന്ത്യന്‍ സുരക്ഷാ സേനകളില്‍ നിന്ന് വിരമിച്ച ആയിരത്തോളം സേനാംഗങ്ങള്‍, ഇപ്പോഴും സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ കൈപറ്റുന്നവരാണ് തണ്ടര്‍ ഫോഴ്സ് എന്ന സ്ഥാപനത്തില്‍ സേവനമനുഷ്ടിക്കുന്നത്, എന്നതും ശ്രദ്ദേയമാണ്.

രാജ്യത്തുനിന്ന് തീവ്രവാദം തുടച്ചുമാറ്റുന്നതിന്നായി സമാരംഭിച്ചതെന്ന് അവകാശപ്പെടുന്ന ഈ സ്ഥാപനത്തിന് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ആയുധങ്ങളും മറ്റു സുരക്ഷാ സജ്ജീകരണങ്ങളും കൈവശം വക്കാനും ആവശ്യപ്രകാരം പ്രയോഗിക്കാനുള്ള നിയമങ്ങളുടെ പിന്‍ബലവുമുണ്ടെന്നും സ്ഥാപനത്തിന്‍റെ വെബ്സൈറ്റ് അവകാശപ്പെടുന്നു. മറിച്ചൊരു അവകാശവാദം നാളിതുവരെ സര്‍ക്കാരോ, പോലീസോ, കോടതിയോ ഉന്നയിച്ചുകാണുന്നുമില്ല. 

അപ്പോള്‍ ഇവിടെ പ്രശ്നം ദിലീപോ ? തണ്ടര്‍ ഫോഴ്സോ ?     

Saturday, October 7, 2017

കൊലക്കത്തി കൊണ്ട് ഇന്ത്യയെ വിഭജിക്കാന്‍ സമ്മതിക്കില്ല.


പത്രപ്രവര്‍ത്തക ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തെ അപലപിച്ചുകൊണ്ട് തൃശൂരില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ മതേതര പ്രതിഷേധജ്വാല എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറ ജോസഫ്  ഉത്ഘാടനം ചെയ്തു.

“ഹിന്ദുത്ത തീവ്രവാദം കൊണ്ട് ഇന്ത്യയെ വിഭജിക്കാന്‍ നോക്കണ്ട. അത് നടക്കില്ല.” എന്ന് പറഞ്ഞുകൊണ്ടാണ് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറ ജോസഫ് പ്രതിഷേധജ്വാല ഉത്ഘാടനം ചെയ്തത്.  

“ഇന്ത്യ ഒരൊറ്റ ഒന്നാണ്.” സാറ ജോസഫ് തുടര്‍ന്നു, “ഇന്ത്യയെ വിഭജിക്കാന്‍ നോക്കണ്ട. ഹിന്ദുത്ത തീവ്രവാദം കൊണ്ട്, രാജ്യസ്നേഹം വിളമ്പിക്കൊണ്ട്, മുപ്പത്തൊന്നു ശതമാനം വോട്ടിന്‍റെ പേരില്‍; ഇന്ത്യയെ വിഭജിക്കാന്‍ നോക്കണ്ട. അത് നടക്കില്ല. എന്നാല്‍ ആ രീതിയില്‍ നാം ഐക്യപ്പെടുന്നുണ്ടോ എന്നതാണ് ചോദ്യം. ഒരൊറ്റ ശക്തിയായി, മതേതര ശക്തിയായി, ജനാധിപത്യ ശക്തിയായി നാം ഐക്യപ്പെടുന്നുണ്ടോ എന്നതുതന്നെയാണ് പ്രധാനപ്പെട്ട ചോദ്യം. ഫാസിസ്റ്റുകള്‍ എന്നും അങ്ങനെയാണ്. അവര്‍ എഴുത്തിനെയും കലയെയും പേടിക്കുന്നു. അവര്‍ എഴുത്തുകാരനെയും കലാകാരനെയും പേടിക്കുന്നു.  അതുകൊണ്ടാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. അതിന്റെ രക്തസാക്ഷിയാണ് ഗൌരി ലങ്കേഷ്.”  

ഫാസിസ്റ്റ് വിരുദ്ധ മതേതര പ്രതിഷേധജ്വാല തൃശൂരില്‍ വേണ്ടത്ര വിധത്തില്‍ ജ്വലിച്ചില്ല എന്നുവേണം വിലയിരുത്താന്‍.  ജ്വലിക്കാതെ പോയതില്‍ ആര്‍ക്കും ദുഖമുണ്ടാവുമെന്നു തോന്നുന്നില്ല. സമൂഹ മാധ്യമം വഴി മാത്രം ജ്വലിപ്പിക്കാന്‍ ശ്രമിച്ച ഈ പ്രതിഷേധാഗ്നി വേണ്ടും വിധം കത്താതിരുന്നത് സ്വാഭാവികം മാത്രം.

സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ക്ക്  ഇഷ്ടം പ്രകടിപ്പിച്ചവരും അഭിപ്രായം രേഖപ്പെടുത്തിയവരും ചുരുങ്ങിയത് 3000 പേരെങ്കിലും കാണും. എന്നാല്‍ പ്രതിഷേധജ്വാല ജ്വലിപ്പിക്കാന്‍ എത്തിയവര്‍ 200 ല്‍ താഴെ മാത്രം. അതുകൊണ്ടായിരിക്കണം പ്രതിഷേധജ്വാല ഉത്ഘാടനം ചെയ്ത സാറ ജോസഫ് ഇത്തരം വിഷയങ്ങളിലുള്ള സമൂഹത്തിന്‍റെ ഐക്യപ്പെടലില്‍ ആശങ്കപ്പെട്ടത്‌.

90 സംഘടനകളെ പങ്കെടുപ്പിക്കാന്‍ ശ്രമിച്ച ഈ പ്രതിഷേധ ജ്വാലയില്‍ 75 സംഘടനകള്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടതെങ്കിലും പങ്കെടുത്തവര്‍ 200 ല്‍ താഴെ മാത്രം. എന്നുപറഞ്ഞാല്‍ ഒരു സംഘടനയില്‍ നിന്ന് ശരാശരി മൂന്നുപേര്‍ പോലും പങ്കെടുത്തില്ല എന്നതാണ് സത്യം. സമൂഹ മാധ്യമമല്ല, പൊതുസമൂഹം എന്ന തിരിച്ചറിവ് ഇനിയും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നല്ല സുന്ദരമായ മുഖങ്ങള്‍ ഫോട്ടോ ഷോപ്പ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുവെന്നല്ലാതെ അവരൊന്നുംതന്നെ പ്രതിഷേധജ്വാലക്ക് തീ കൂട്ടിയില്ല.

സമൂഹ മാധ്യമം തൊടുത്തുവിടുന്ന പ്രതിഷേധങ്ങള്‍ പലപ്പോഴും ലക്‌ഷ്യം കാണുന്നില്ല. അത്തരം പ്രതിഷേധങ്ങള്‍ സമൂഹ മാധ്യമങ്ങളിലെ ഇഷ്ടങ്ങളിലും അഭിപ്രായങ്ങളിലും മാത്രമായി നിലനില്‍ക്കും. സമൂഹ മാധ്യമം മുഖേനെ പിന്തുണയാര്‍ജ്ജിച്ച അണ്ണാ ഹസാരെയ്ക്കും പണ്ട് സംഭവിച്ചതും ഇതാണ്. അന്ന് സമൂഹ മാധ്യമത്തില്‍ ഇഷ്ടവും അഭിപ്രായവും രേഖപ്പെടുത്തിയവര്‍ അണ്ണാ ഹസാരെയേ ഒഴിവാക്കുകയും, ഇഷ്ടവും അഭിപ്രായവും രേഖപ്പെടുത്താത്തവരെല്ലാം കൂടി കെജ്രിവാളിനെ ഉള്‍കൊള്ളുകയും ചെയ്തു. അണ്ണാ ഹസാരെ വിസ്മൃതിയിലാവുകയും ചെയ്തു.

മഹാത്മാഗാന്ധി കൊല ചെയ്യപെട്ടിട്ട് ഏകദേശം 70 കൊല്ലമായി. ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. ഇതിന്നിടയില്‍ ഒരുപാടുപേര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും നാം 70 കൊല്ലമായി വിസ്മരിച്ചുപോയ ഒരു കൊലപാതകത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഒരു മാസം മുമ്പത്തെ കൊലപാതകത്തെ വിലയിരുത്തേണ്ടിവന്നത് നമുക്ക് രാഷ്ട്രീയ താല്‍പ്പര്യങ്ങളും കാപട്യങ്ങളും ഉള്ളതുകൊണ്ടാണ്. ഈയൊരു സത്യം മനസ്സിലാക്കാനുള്ള വിവേകവും സ്വതന്ത്ര ചിന്താഗതിയും നമ്മുടെ സമൂഹത്തിന്നുണ്ട്. അതുകൊണ്ടാണ് 3000 പേര്‍ ഇഷ്ടങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമം പിന്താങ്ങിയ പ്രതിഷേധജ്വാല വേണ്ട വിധത്തില്‍ കത്താതെ പോയതെന്ന വസ്തുത വരുംകാല പ്രതിഷേധജ്വാലകള്‍ കത്തിക്കാന്‍ ശ്രമിക്കുമ്പോഴും നാം ഓര്‍ക്കുന്നത് നന്നായിരിക്കും.

ഗൌരി ലങ്കേഷിന്റെ ശനിദശ 2001 ല്‍ ആരഭിച്ചതാണ്. 2005 മുതല്‍ അത് തീവ്രമാവുകയും ചെയ്തു. ഗൌരി നക്സല്‍ പ്രസ്ഥാനത്തെ പിന്താങ്ങുന്നുവെന്ന ആരോപണം 2005 മുതല്‍ തന്നെ സജീവമായിരുന്നു. അതിനെത്തുടര്‍ന്ന് അവര്‍ ലങ്കേഷ് പത്രികയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. പിന്നീട് ഒറ്റയാള്‍ പട്ടാളം പോലെ അവര്‍ ഗൌരി ലങ്കേഷ് പത്രികയുമായി മുന്നോട്ടു കുതിക്കുകയായിരുന്നു. ഈ കാലയളവിലൊക്കെ ഗൌരിക്ക് ഭരണകൂടത്തിന്റെയും കുത്തകമാധ്യമങ്ങളുടെയും ഭീഷണികളും ഒറ്റപ്പെടുത്തലുകളും ഉണ്ടായിരുന്നു. അപ്പോഴൊക്കെയായിര്രുന്നു ഗൌരിക്ക് നമ്മുടെ പിന്‍ബലവും സഹായവുമൊക്കെ വേണ്ടിയിരുന്നത്. അപ്പോഴൊന്നും നാം ഗൌരിയെ ഓര്‍ത്തില്ല. സഹായിച്ചില്ല. 

ഗൌരിയെ ഓര്‍ക്കാനും കണ്ണീര്‍ പൊഴിക്കാനും പ്രതിഷേധിക്കാനും ഇവിടെ ഒരു ബി.ജെ.പി. സര്‍ക്കാര്‍ വരേണ്ടിവന്നു. അവസാനം ഫാസിസ്റ്റുകള്‍ അവരെ വെടി വച്ചിട്ടപ്പോള്‍ നാം ഉണരുന്നു. അപ്പോള്‍ മാത്രമാണ് നാം 70 വര്‍ഷം മുമ്പ് വെടിവച്ചിട്ട മഹാത്മാവിനെ ഓര്‍ക്കുന്നത്. ഇതുതന്നെയാണ് നമ്മുടെ രാഷ്ട്രീയ കാപട്യം. അതുകൊണ്ടോക്കെയാണ് പ്രതിഷേധജ്വാലകള്‍ വേണ്ടത്ര രീതിയില്‍ കത്താതെ പോയത്.

മഹാത്മാഗാന്ധി മുതല്‍ ഗൌരി ലങ്കേഷ് വധം വരെ അരങ്ങേറ്റിയ ഫാസിസ്റ്റ് ശക്തികളോട് സന്ധിയില്ലാതെ യുദ്ധം ചെയ്യുക എന്നതുതന്നെയായിരിക്കണം നമ്മുടെ ജനാധിപത്യ-മതേതര-ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ ജ്വാല പ്രകാശിപ്പിക്കേണ്ടത്. അതൊരിക്കലും കപടമായ ഒരു രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടായിരിക്കരുത്.    


Wednesday, September 27, 2017

ദൈവത്തിന്‍റെ സ്വന്തം വക്കീല്‍


1992 മാര്‍ച്ച്‌ 27 നാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ഇപ്പോള്‍ കാല്‍ നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. അഭയയുടെ മാതാപിതാക്കളും മരിച്ചുപോയിട്ട് വര്‍ഷങ്ങളായി. അഭയ കേസ്സ് കൊലപാതക അന്വേഷണത്തിന്നും കാല്‍ നൂറ്റാണ്ടിന്‍റെ കാലപ്പഴക്കമായി. അഭയയുടെ കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ആക്ഷന്‍ കൌണ്‍സിലും കാല്‍ നൂറ്റാണ്ടു പിന്നിടുമ്പോള്‍ രാജ്യത്ത് ആ കേസ്സുമായി ബന്ധപ്പെട്ട് ഇനിയും മരിച്ചിട്ടില്ലാത്തവരില്‍ ഒരാള്‍ മാത്രം ബാക്കിയാവുന്നു. ശ്രീ. ജോമോന്‍ പുത്തന്‍പുരക്കല്‍. പിന്നെ കേസ്സില്‍ പ്രധാന പ്രതികളായി ജീവിച്ചിരിക്കുന്ന മൂന്ന് പേരും. ഫാദര്‍ തോമസ്‌ എം. കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍ പിന്നെ സിസ്റ്റര്‍ സെഫിയും. ചരിത്രത്തില്‍ ചരിത്രമാവുന്ന അഭയ കേസ്സ് ഇപ്പോഴും സി.ബി.ഐ.യുടെ സജീവ പരിഗണനയില്‍ തന്നെ.
ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞതുപോലെ നിയമപാലന "ചരിത്രത്തില്‍ ഈ കേസ്സ് തുല്യതയില്ലാത്ത ഒരു സംഭവമായി രേഖപ്പെട്ടു കിടക്കാതിരിക്കില്ല."എവിടെയും എത്താത്ത ഈ കേസ്സ് സുകുമാര്‍ അഴീക്കോടിന്റെ അഭിപ്രായത്തെ സാധൂകരിക്കുന്നു.

ചരിത്രത്തിന് ഒഴിവാക്കാനാവാത്ത ആ കേസ്സിന്റെ ചുക്കാന്‍ പിടിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രീ. ജോമോന്‍ പുത്തന്‍പുരക്കലുമായി മറുനാടന്‍ മലയാളി പ്രതിനിധി സി.ടി. വില്യം നടത്തിയ സംഭാഷണത്തിന്‍റെ കേട്ടെഴുത്ത്.
Ø  അഭയ കേസ്സിന്റെ സ്വഭാവമനുസരിച്ച് ഇങ്ങനെ നീണ്ടുപോകുന്നതില്‍ ആശങ്കപ്പെടെണ്ടതില്ല. ഈ കേസ്സ് ഇങ്ങനെയൊക്കെത്തന്നെ പോവൂ. നിയമത്തെക്കുറിച്ച് അജ്ഞതയുള്ളവര്‍ക്കാണ് ആശങ്ക. ഈ കേസ്സിനെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല.
Ø  മാധ്യമങ്ങള്‍ പറയുംപോലെയല്ല കാര്യങ്ങള്‍. അഭയ കേസ്സിന്റെ സ്ഥിതി എന്താ. പശുവും ചത്തു മോരിലെ പുളിയും പോയി. അതല്ലേ. അഭയ കേസ്സില്‍ ഇനിയൊരു നാര്‍ക്കോ അനാലിസിസ്സും ആവശ്യമില്ല. എന്നിട്ടും ഏതൊക്കെയോ മാധ്യമങ്ങള്‍ എഴുതി, അഭയ കേസും നാര്‍ക്കോ അനാലിസിസ്സുമായി ബന്ധപ്പെട്ട അഞ്ഞൂറ് കോടിയുടെ അഴിമതി. ഇതിനെ ഊളത്തരം എന്നല്ലാതെ മറ്റെന്താ വിളിക്കുക. ഇതുമായി ബന്ധപ്പെട്ടു ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനില്‍ കുറ്റം ആരോപിക്കുന്നതില്‍ കാര്യമില്ല.
Ø  2008 ആഗസ്റ്റ് മാസത്തില്‍ വിചിത്രവും നിര്‍ണ്ണായകവുമായ രണ്ടു ഹൈക്കോടതി വിധികള്‍ വന്നു. 25 വര്‍ഷമായി ഈ കേസ്സിലെ പ്രധാന ഹരജിക്കാരനായ ജോമോന്‍ പുത്തന്‍പുരക്കല്‍ എന്ന എനിക്ക് അഭയ കേസ്സുമായി നിയമപരമായി ഇടപെടാനുള്ള യാതൊരു അവകാശവുമില്ലെന്ന വിധിയായിരുന്നു അത്.
Ø  ഇന്ത്യാരാജ്യത്ത് ഒരു ഹൈക്കോടതിക്കും പറയാനാകാത്ത വിധിയായിരുന്നു അത്. ഈ വിധിയെയാണ് ഞാന്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. 2008 ആഗസ്റ്റ് മാസത്തിലെ ആ വിധി അങ്ങനെയാണ് തിരുത്തിയെഴുതിയത്. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍റെ ബഞ്ചില്‍ നിന്നുതന്നെയാണ് നിയമം തിരുത്തിയെഴുതപ്പെട്ടത്‌. ഈ വിധിയാണ് പിന്നീട് എനിക്ക് അഭയ കേസ്സില്‍ മുന്നോട്ടുപോകാനുള്ള ഊര്‍ജ്ജമായത്.
Ø  ഈശ്വരന്‍ എനിക്ക് തന്ന ആ ഗതികോര്‍ജ്ജമാണ് 2008 ല്‍ പ്രതികളായ  ഫാദര്‍ തോമസ്‌ എം. കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ അറസ്റ്റിലേക്കും 2009 ല്‍ ടി പ്രതികള്‍ക്കെതിരെയുള്ള സി.ബി.ഐ. കുറ്റപത്രത്തിലേക്കും വഴിമരുന്നിട്ടതും.
Ø  അഭയ കേസ്സുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവുകളും പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും കൊടുക്കുന്നവര്‍ക്ക് സി.ബി.ഐ. പത്ത് ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഏകദേശം 20 കൊല്ലം മുമ്പാണ് ഈ പ്രതിഫലം പ്രഖ്യാപിക്കുന്നത്. പിന്നീട് സി.ബി.ഐ.  തെളിവുകള്‍ക്കും സൂചനകള്‍ക്കുമായി വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. അവസാനം ഞാന്‍ കൊടുത്ത തെളിവുകളുടെയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതും. അപ്പോള്‍ സി.ബി.ഐ.  പ്രഖ്യാപിച്ച ആ പ്രതിഫലത്തിന്ന്‍ എനിക്ക് അര്‍ഹതയില്ലേ. എനിക്ക് മാത്രമേ ആ പ്രതിഫലത്തിന്ന്‍ അര്‍ഹതയുള്ളൂ. അല്ലെങ്കില്‍ അവര്‍ പറയട്ടെ ആരാണ് അവര്‍ക്ക് തെളിവുകളും സൂചനകളും കൊടുത്തതെന്ന്. ഞാന്‍ അവര്‍ക്ക് കൊടുത്ത ഈ കേസ്സുമായി ബന്ധപ്പെട്ട തെളിവുകളും സൂചനകളും കൊടുത്തതിന് രേഖകളുണ്ട്.
Ø  ഇത്തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ പ്രഖ്യാപിക്കുന്ന പ്രതിഫലങ്ങള്‍ ഇന്ത്യയില്‍ ആര്‍ക്കും ലഭിക്കാറില്ല. എന്നെപ്പോലെയുള്ളവരില്‍ നിന്നോ മറ്റുചിലപ്പോള്‍ പ്രതികള്‍ തന്നെ നേരിട്ടോ നല്‍കുന്ന തെളിവുകളും സൂചനകളും ശേഖരിക്കുകയും അവസാനം പ്രതികളെ ഓടിച്ചിട്ടുപിടിച്ചുവെന്ന് വാര്‍ത്തകള്‍ ബ്രെയ്ക്ക് ചെയ്യുകയാണ് പതിവ്. അതുകൊണ്ട് ഞാന്‍ എനിക്ക് മാത്രം അവകാശപ്പെട്ട ആ പ്രതിഫലത്തിന്നായി കേരള ഹൈക്കോടതിയില്‍ ഹരജി കൊടുക്കാന്‍ പോവുകയാണ്.
Ø  മൂന്നുകോടി നാല്‍പ്പത്തഞ്ചു ലക്ഷം ജനങ്ങളുള്ള കേരളത്തില്‍ ആരോരുമില്ലാത്തവര്‍ക്കായി, ഇന്നും സജീവമായി, ഈ കേസ്സിന്നൊപ്പം നില്‍ക്കാന്‍ കഴിയുന്നത്‌ ഈശ്വരന്‍ കൂടെയുള്ളതുകൊണ്ടാണ്. ദൈവം വാദിയാവുന്ന കേസ്സാണിത്. ദൈവത്തിന്‍റെ സ്വന്തം വക്കീലാവുക മാത്രമാണ് ഞാന്‍ ചെയ്തത്. എനിക്ക് അഭയയെ അറിയില്ല. അവരുടെ മാതാപിതാക്കളേയും അറിയില്ല. യാതൊരുവിധ രക്തബന്ധവും എനിക്ക് അവരോടില്ല. എന്നിട്ടും ഞാന്‍ ഈ കേസ്സുമായി മുന്നോട്ടുപോകുന്നത് ഈശ്വര നിശ്ചയം കൊണ്ടാണ്.
Ø  അഭയ കേസ് ഡയറി 2009 ല്‍ പുസ്തകമാക്കിയപ്പോള്‍ ഞാന്‍ ആ പുസ്തകത്തിന്നിട്ട പേര് ‘ദൈവത്തിന്‍റെ സ്വന്തം വക്കീല്‍’ എന്നാണ്. ഒരു കൊലപാതകത്തിന്റെ ആത്മകഥയാണ് ആ പുസ്തകം. ഞാന്‍ എനിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. എന്‍റെ ലാഭനഷ്ടങ്ങളും നോക്കിയിട്ടില്ല. ഇവിടെ എന്‍റെ ലാഭനഷ്ടങ്ങള്‍ ഈശ്വര നിശ്ചയം മാത്രമാണ്. ഞാന്‍ ഈശ്വരന്‍റെ വെറും ഉപകരണം മാത്രം. ഞാന്‍ കേവലം ഒരു നിമിത്തം മാത്രം. ഹൃദയത്തില്‍ തൊട്ടാണ് ഞാന്‍ ഇതൊക്കെ പറയുന്നത്. 25 വര്‍ഷത്തിനുശേഷവും ഇന്നലെ നടന്ന ഒരു കൊലപാതകം ഇന്ന് നടന്നതുപോലെയാണ് ഞാന്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. അത്രയ്ക്ക് കൃത്യതയോടെയാണ് ഞാന്‍ ഇന്നും കാര്യങ്ങള്‍ പറയുന്നത്.
Ø  അഭയയുടെ മാതാപിതാക്കള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ഇന്നും ജീവിച്ചിരിപ്പുള്ള അഭയയുടെ വിദേശത്തുള്ള സഹോദരന്‍ കഴിഞ്ഞ 23 വര്‍ഷമായിട്ടും ഈ കേസ്സുമായി ബന്ധപ്പെട്ടോ ഞാനുമായോ ഒരു ഇടപെടലുകളും താല്‍പ്പര്യങ്ങളും കാണിച്ചിട്ടില്ല. ഒരു മണിക്കൂര്‍ പോലും അയാള്‍ ഈ കേസ്സിന്നുവേണ്ടി ചെലവഴിച്ചിട്ടില്ല. അതാണ്‌ യഥാര്‍ഥത്തില്‍ എന്‍റെയൊരു ദുഃഖം. അഭയയുടെ മാതാപിതാക്കള്‍ മരണപ്പെട്ടതില്‍ ഏറെ ദുഖിക്കുന്നത് ഈ കേസ്സിലെ വിശുദ്ധരായ പ്രതികളാണ്. കാരണം ഒരിക്കല്‍ പ്രതിഭാഗം വിലക്കെടുത്ത അവര്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ ഒരിക്കല്‍കൂടി കൂറുമാറ്റാനായില്ലല്ലോ, പ്രയോജനപ്പെടുത്താനായില്ലല്ലോ എന്ന ആശങ്കയും ദുഖവും അവര്‍ക്കുണ്ടാവാം.
Ø  എന്നെ ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചിരുന്നു. ലോകശക്തികൂടിയായ കത്തോലിക്കാസഭ അതിന്‍റെ സര്‍വ്വശക്തിയും പ്രയോഗിച്ചുകൊണ്ട് എനിക്കെതിരെ നിലകൊണ്ടിരുന്നു. മാര്‍പ്പാപ്പയുടെ പോലും പിന്തുണയോടെയാണ് അവര്‍ ഈ കേസ്സിലെ പ്രതികളെ സംരക്ഷിക്കാന്‍ അന്നും ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ശക്തിയെപോലും അതിജീവിച്ചുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യിക്കാന്‍ എനിക്ക് കഴിഞ്ഞത് ചില്ലറ കാര്യമല്ല. എന്നിട്ടും ഞാന്‍ പിടിച്ചുനില്‍ക്കുന്നത് സര്‍വ്വേശ്വരന്‍ എന്‍റെ കൂടെ നില്‍ക്കുന്നതുകൊണ്ടാണ്.
Ø  ഇപ്പോള്‍ കണ്ടില്ലേ ഇന്ത്യ ഗവര്‍മ്മെണ്ട് പണിപ്പെട്ടുകൊണ്ട് മോചിപ്പിച്ചെടുത്ത ഫാദര്‍ ടോം ഉഴുന്നാലില്‍ വരെ അവസാനം എത്തിയത് വത്തിക്കാനിലാണ്. അതാണ്‌ റോമിന്റെ ശക്തി. ലോകം ഉറ്റുനോക്കിയ മോചനമായിരുന്നു ഫാദര്‍ ടോമിന്റെത്. മോചനദ്രവ്യം ആരുകൊടുത്താലും, സഭ കൊടുത്താലും ഇന്ത്യരാജ്യം കൊടുത്താലും അത് എന്റെകൂടി പണമാണ്. മോചനദ്രവ്യമായി കൊടുത്ത കോടികള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ കൂടി കൊടുത്ത പണമല്ലേ. ഫാദര്‍ ടോം പറയുന്നതും അതല്ലേ. ഭീകരര്‍ അദ്ദേഹത്തെ വേദനിപ്പിച്ചില്ല, പീഡിപ്പിച്ചില്ല. അവര്‍ അദ്ദേഹത്തിന്ന് നല്ല ചികിത്സയും മരുന്നും ആഹാരവും കൊടുത്തു.
Ø  ഭീകരരെ ഇങ്ങനെ മഹത്വവല്‍ക്കരിക്കുന്നതും ശരിയല്ല. അപ്പോഴും ഫാദര്‍ ടോം പറയുന്നു, ഒരേയൊരു മുണ്ടിലാണ് ഒരുവര്‍ഷത്തിലെറെക്കാലം അവിടെ കഴിഞ്ഞുകൂടിയതെന്ന്. ഉടുതുണിക്ക്‌ മറുതുണി കൊടുക്കാത്ത ഭീകരവാദികള്‍ എങ്ങനെ നന്മ നിറഞ്ഞവരാകും. അതേസമയം ഒമാന്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഫാദര്‍ ടോം അവിടെ വിമാനമിറങ്ങുന്നത് എന്നതും ആശ്ചര്യം ജനിപ്പിക്കുന്നു. എന്നിട്ടും നാളിതുവരെയായും ഫാദര്‍ ടോമിന്ന് ഇന്ത്യയിലെത്താന്‍ കഴിഞ്ഞിട്ടില്ല. നാം എന്തൊക്കെ വിശ്വസിക്കണം. എന്തൊക്കെ കാണണം. എവിടെയൊക്കെയോ പൊരുത്തക്കേടുകള്‍ കാണുന്നുണ്ട്.
Ø  എനിക്കെതിരെ അഭയ കേസുമായി പലരും ഒരുപാട് ആരോപണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഒരൊറ്റ ആരോപണം പോലും നാളിതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. നിലനിന്നിട്ടുമില്ല. എല്ലാം കളവായിരുന്നു. ഞാന്‍ സി.ബി.ഐ. കോടതിയില്‍ വാദത്തിന്നിടെ പറഞ്ഞൊരു കാര്യമുണ്ട്. അതിങ്ങനെ; ജോമോന്‍ പുത്തന്‍പുരക്കല്‍ എന്ന ഞാന്‍ ഏറ്റവും വലിയ ഒരു തട്ടിപ്പുകാരന്‍ എന്ന്‍ കോടതി പറയുകയാണെങ്കില്‍ അതാണ്‌ എനിക്ക് വളരെ സന്തോഷം. കാരണം, ഞാന്‍ ഒരു ഹരിശ്ചന്ദ്രന്‍ ആണെന്ന്, രേഖകളും തെളിവുകളും സഹിതം കോടതിയില്‍ സമര്‍പ്പിച്ചുകൊണ്ട് അപ്പോള്‍ മാത്രമാണ് എനിക്ക് സമര്‍ഥിക്കാന്‍ കഴിയുക. അല്ലാതെ എനിക്ക് അതിന് അവസരം ഉണ്ടാവില്ല. ആരെങ്കിലും ചായക്കടയില്‍ ഇരുന്നുകൊണ്ട് ആരോപണം ഉന്നയിച്ചാല്‍ എനിക്ക് ഞാന്‍ ക്ലീന്‍ ആണെന്ന് നിയമപരമായി സമര്‍ഥിക്കാന്‍ സാധ്യമല്ല.
Ø  യാതൊന്നും പ്രതീക്ഷിക്കാതെ നീണ്ട 25 വര്‍ഷം സത്യം തെളിയിക്കാനുള്ള ഈ ധര്‍മ്മസമരം ചരിത്രമാവുകയാണ്. ഇവിടെ പലരും ശ്രമിക്കുന്നതുപോലെ ഞാനും പണിയെടുത്താല്‍ ഗിന്നസ്സ് റെക്കോഡ് പോലും എനിക്ക് തരേണ്ടിവരും. ഈശ്വരന്‍ എന്നെ ഏല്‍പ്പിച്ച പണിയെന്നുപറയുന്നത് ഈ കേസ്സില്‍ ഉള്‍പ്പെട്ടവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കലാണ്. അല്ലാതെ ഗിന്നസ്സ് റെക്കോഡിനുവേണ്ടി പണിയെടുക്കലല്ല.  എന്നാല്‍ എന്‍റെ ലക്ഷ്യവും മാര്‍ഗ്ഗവും അതല്ല. അതെല്ലാം എനിക്ക് താനേ വന്നുചേരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
Ø  അതുകൊണ്ടൊക്കെയാണ്  ഔട്ട്‌ ലുക്ക്  മാസിക എന്നെക്കുറിച്ച് എഴുതിയത്. അഭയ കേസ്സ് ഒരു ചരിത്ര സംഭവമാണ്. ഞാന്‍ ചരിത്രത്തിന്‍റെ ഭാഗവും. ഇരയുടെ വേദന ഒരുപക്ഷെ ഏതാനും നിമിഷങ്ങളോ മണിക്കൂറുകളോ മാത്രമായിരിക്കാം, എന്നാലിവിടെ എന്‍റെ വേദന കാല്‍ നൂറ്റാണ്ടിന്നപ്പുറവും തുടരുകയാണ്. എന്നെ ഇപ്പോഴും വറചട്ടിയില്‍ ഇട്ടുകൊണ്ട്‌ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഈ കേസ്സും ഞാനും  ചരിത്രത്തിന്‍റെ ഭാഗമാവുന്നത്.  
Ø  അഭയ കൊല്ലപ്പെടുമ്പോള്‍ എനിക്ക് 24 വയസ്സായിരുന്നു. അരമന രഹസ്യം അങ്ങാടിപ്പാട്ടായ തരത്തിലുള്ള ഒരു കൊലപാതകമായിരുന്നു അത്. എന്നിരുന്നാലും അരമന രഹസ്യം പുറത്തുപറയാന്‍ അന്ന് ആരും ധൈര്യപ്പെട്ടില്ല. ആര്‍ക്കുമില്ലാതെ പോയ ആ ധൈര്യമാണ് ഞാന്‍ അഭയ കേസ്സില്‍ കാണിച്ചത്. ഒന്നും നേടാനും ഒന്നും നഷ്ടപ്പെടാനുമില്ലെന്നു വിശ്വസിക്കുന്നവര്‍ക്കെ ഇതൊക്കെ സാധിക്കൂ. അന്ന് കോട്ടയം YMCA യുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. പിന്നീട് എല്ലാം മറന്നും പരിത്യജിച്ചും ജീവിക്കുകയായിരുന്നു. വിവാഹവും വിദ്യാഭ്യാസവും പോലും ഉപേക്ഷിക്കേണ്ടിവന്നു. തൊഴിലും സ്വത്ത് സമ്പാദനവും ഒന്നും നടന്നില്ല. ഒരു രാഷ്ട്രീയത്തിന്റെയോ ബിസിനസ്സിന്റെയോ പുറകെ ഞാന്‍ പോയില്ല. അതൊന്നും എന്‍റെ ലക്ഷ്യമായിരുന്നില്ല.
Ø  25 വര്‍ഷം മുമ്പുണ്ടായിരുന്ന ആ ആക്ഷന്‍ കൌണ്‍സിലിലെ ഏറെക്കുറെ എല്ലാവരും മരിച്ചിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഉഴവൂര്‍ വിജയനും. ഇപ്പോള്‍ അന്നത്തെ കോട്ടയം എം.പി.യും ഇന്നത്തെ പ്രതിപക്ഷ നേതാവുമായ രമേശ്‌ ചെന്നിത്തലയും ഞാനും മാത്രം അവശേഷിക്കുന്നു. മുമ്പെപ്പോഴോ ഒരു ജഡ്ജ് പറഞ്ഞതുപോലെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് കാണാനുള്ള ആയുസ്സ് എനിക്കുണ്ടാവും.
Ø  ഇങ്ങനെയൊക്കെയാണെങ്കിലും എന്‍റെ അനുഭവങ്ങളാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ആത്മധൈര്യത്തോടെ മനുഷ്യാവകാശ രംഗത്തേക്ക് കടന്നുവന്ന ഞാന്‍, എന്‍റെ മാത്രം അനുഭവങ്ങളുടെ സര്‍വ്വകലാശാലയിലൂടെ ജൈത്രയാത്ര തുടരുന്നു. അതില്‍ ഞാന്‍ സംതൃപ്തനുമാണ്.     
  


നിയമം നടപ്പാക്കുമ്പോള്‍ നീതി നിഷേധിക്കാന്‍ പാടില്ല.



നടിയെ ആക്രമിച്ച കേസ്സില്‍ ദിലീപിന് ജാമ്യമില്ല. ഒന്നിനുപുറകെ ഒന്നായി സമര്‍പ്പിച്ച എല്ലാ ജാമ്യാപേക്ഷകളും കോടതി തള്ളി. പള്‍സര്‍ സുനില്‍, ദിലീപ്, കാവ്യ, നാദിര്‍ഷ എന്നിവരടങ്ങുന്ന ഈ കേസ്സിലെ ചത്വര മാനം പ്രോസിക്യുഷനെയും കോടതിയേയും ഒരേസമയം വട്ടം കറക്കുന്നു. അതീവ സങ്കീര്‍ണ്ണമായ ഈ കേസ്സ്  കഴിഞ്ഞ എട്ടുമാസമായി നിരീക്ഷിക്കുന്ന സംസ്ഥാനത്തെ അറിയപ്പെടുന്ന ക്രിമിനോളജിസ്റ്റ് ഡോ. ജെയിംസ് വടക്കുംചേരി മറുനാടന്‍ മലയാളി പ്രതിനിധി സി.ടി. വില്യമിനോട്  സംസാരിക്കുന്നു.
Ø  സ്വാതന്ത്ര്യം കിട്ടി ഇത്ര കാലം കഴിഞ്ഞിട്ടും നമ്മുടെ രാജ്യത്ത് കുറ്റാരോപിതര്‍ക്ക് വിഹിതമായ അര്‍ഹമായ ,നീതി ലഭിക്കുന്നില്ല. ജഡീഷ്യല്‍ കസ്റ്റഡിയില്‍ കിടക്കുന്നവര്‍ക്ക് ജയില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ഇതിനൊക്കെ ഐക്യരാഷ്ട്രസഭ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ അതില്‍ ഒപ്പുവച്ചിട്ടുമുണ്ട്. എന്നാല്‍ അതൊന്നും ഇന്ത്യയില്‍ നടപ്പാക്കുന്നില്ല. നിയമങ്ങള്‍ക്ക് മുകളിലാണ് നീതി. നിയമം നടപ്പാക്കുമ്പോള്‍ നീതി നിഷേധിക്കാന്‍ പാടില്ല. നീതിപൂര്‍വ്വകമായ നീതിയാണ് (Just Justice) നടപ്പാക്കേണ്ടത്.    
Ø  120 ബി. എന്നത് ഗൂഡാലോചനയാണ്. സുപ്രീം കോടതിയുടെ വിധിയനുസരിച്ച് ഗൂഡാലോചന തെളിയിക്കുക പ്രയാസമാണ്. അതിന്നാവശ്യമായ തെളിവുകള്‍ ലഭ്യമാക്കുന്നതും പ്രയാസകരമാണ്. അതേസമയം ഗൂഡാലോചന തെളിയിക്കുക അസാധ്യമാണെന്ന് സുപ്രീംകോടതി പറയുന്നില്ല. സുപ്രീംകോടതി പറയുന്നത് പ്രയാസങ്ങളെ അതിജീവിച്ചുകൊണ്ട് വേണ്ടത്ര സാഹചര്യ-ഭൌതിക (Circumstantial and Material Evidence) തെളിവുകള്‍ ശേഖരിച്ച് ഗൂഡാലോചന തെളിയിക്കണമെന്നാണ്, സാധ്യമാക്കണമെന്നാണ്. ഇന്‍വെസ്റ്റിഗേഷന്‍ ടീം ശ്രമിക്കേണ്ടതും അതാണ്‌.
Ø  എന്താണ് ഇവിടെ സാഹചര്യ തെളിവുകള്‍. ദിലീപിന്‍റെ ഭാര്യയായ കാവ്യ മാധവന്‍. ഭാര്യയായി പോയി എന്നുള്ളത് ഞാന്‍ സമ്മതിക്കാം. പക്ഷെ അവരുടെ സഹോദരന്‍റെ പേരിലുള്ളതായ കടയില്‍ പള്‍സര്‍ സുനില്‍ വന്നു എന്നുപറയുന്നതില്‍ കാവ്യക്ക് എന്ത് ബന്ധമാണ് ഉള്ളത്? കാശ് മുടക്കിയത് കാവ്യയാവാം. പക്ഷെ കടയുടെ ആധാരം സഹോദരന്‍റെ പേരിലാണോ എന്നുനോക്കണം. കാവ്യ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നതും അതാണ്‌.
Ø  കാവ്യയുടെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള ഫ്ലാറ്റ് സമുച്ചയത്തിലെ സെക്യുരിറ്റികാരന്‍റെ കയ്യിലുള്ളതായ ബുക്ക് നശിച്ചുപോയെങ്കില്‍ അതിനകത്ത് കാവ്യക്കുള്ള ബന്ധം എന്താണ്? കാവ്യ അവിടെ വരുന്നു, താമസിക്കുന്നു എന്നല്ലാതെ കാവ്യയുടെ വീട്ടില്‍ എന്ന് പറഞ്ഞാല്‍ എങ്ങനെ ന്യായീകരിക്കാനാവും? ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ സെക്യുരിറ്റി റജിസ്റ്ററും അവിടുത്തെ താമസക്കാരും തമ്മില്‍ എന്ത് ബന്ധം? അത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്നുത്തരവാദി സെക്യുരിറ്റിക്കാരനാണ്. അവനെ പിടിക്കണം. അപ്പോള്‍ അതെങ്ങനെ സാഹചര്യ തെളിവാകും?
Ø  ഇനി പള്‍സര്‍ സുനില്‍ ജയിലില്‍ നിന്ന് അയച്ചു എന്നവകാശപ്പെടുന്ന കത്തിന്‍റെ കാര്യമെടുക്കാം. ജയിലില്‍ വച്ച് എഴുതിയ ആ കത്തില്‍ കത്ത് തിരുത്താന്‍ വേണ്ടി വൈറ്റ്നര്‍ (Whitener) ഉപയോഗിച്ചിട്ടുണ്ട്. അതാരാണ് ഉപയോഗിച്ചത്? ആ വൈറ്റ്നര്‍ (Whitener) എവിടെനിന്ന് കിട്ടി? ആരാണ് കൊടുത്തത്? ജയില്‍ അധികൃതര്‍ക്ക് ഇതില്‍ ബന്ധമുണ്ടോ? ആ കത്ത് എഴുതിയത് സഹ തടവുകാരന്‍ കൂടിയായ ലോ കോളജില്‍ പഠിച്ച വിഷ്ണു ആയിരിക്കണം എന്ന് നാം സംശയിക്കണം. പള്‍സര്‍ സുനിക്ക് അത്തരത്തിലൊരു കത്ത് എഴുതാനറിയില്ല. ആ കത്തിന്‍റെ ഭാഷ, ഘടന (Structure) ഉച്ചാരണം (Syntax) അവതരണം (Compsition) എന്നിവയൊന്നും തന്നെ പള്‍സര്‍ സുനിയുടെതാവാന്‍ തരമില്ല. അങ്ങനെവരുമ്പോള്‍ കത്ത് ആരൊക്കെയോ എഴുതിച്ചതാണെന്ന് അനുമാനിക്കെണ്ടിവരും.
Ø  മറ്റൊന്ന്, ഇത്തരത്തില്‍ പള്‍സര്‍ സുനില്‍ എഴുതിയെന്നു അവകാശപ്പെടുന്ന കത്ത് നിലനില്‍ക്കുന്ന ജയില്‍ നിയമങ്ങള്‍ക്ക് വിധേയമായി ജയില്‍ അധികൃതര്‍ കാണേണ്ടതാണ്. എന്നാല്‍ ഈ കത്ത് ജയില്‍ അധികൃതര്‍ കണ്ടിട്ടില്ലെന്ന്‍ പറയപ്പെടുന്നു. അധികൃതര്‍ അറിയാതെയാണ് ഈ കത്ത് ജയിലിനുപുറത്തു പോയതെങ്കില്‍ അത് തെറ്റാണ്‌. ജയില്‍ അധികൃതരുടെ ഒരു വീഴ്ചയാണ്.
Ø  പക്ഷെ ഇക്കാര്യത്തില്‍ അവര്‍ പറയുന്നത് ഈ കേസ്സിന്റെ സമഗ്രമായ അന്വേഷണത്തിന്നായി അവര്‍ ചില അത്യാധുനിക ടെക്നിക്കുകള്‍ ഉപയോഗിച്ചുവെന്നാണ്. പീജിയന്‍സ് സ്റ്റൂള്‍ (Pigeon’s Stool), റീഡ്സ് മെത്തേഡ്  (Reeds Method) തുടങ്ങിയ ടെക്നിക്കുകള്‍ ആണെന്ന് വാര്‍ത്തയില്‍ കണ്ടു. പീജിയന്‍സ് സ്റ്റൂള്‍ തന്ത്ര പ്രകാരം ഒരു പോലീസുകാരനെ പള്‍സര്‍ സുനില്‍ താമസിക്കുന്ന മുറിയിലേക്ക് വേഷ പ്രച്ഛന്നനായി കടത്തിവിട്ട് രഹസ്യങ്ങള്‍ തന്ത്രപൂര്‍വ്വം ചോര്‍ത്തിയെടുക്കലാണ്. കൂടാതെ റീഡ്സ് മെത്തേഡ്സ് പറയുന്ന എട്ടു തന്ത്രങ്ങളും ഇവിടെ പ്രയോഗിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്‌. പക്ഷെ ഒരു ക്രിമിനോളജിസ്റ്റ് എന്ന നിലക്ക് എനിക്ക് ഇതൊന്നും അംഗീകരിക്കാനാവില്ല. കാരണം, തന്ത്രങ്ങളല്ല, ശാസ്ത്രീയമായ ചോദ്യം ചെയ്യല്‍. (Interogation is not applying staratagies).
Ø  പിന്നെ മറ്റൊരു കാര്യം പറയുന്നത് പള്‍സര്‍ സുനിയുടെ കയ്യില്‍ ലക്ഷ്യ എന്ന സ്ഥാപനത്തിന്‍റെ വിസിറ്റിംഗ് കാര്‍ഡ് ഉണ്ടെന്നാണ്. ഇതൊക്കെ എത്ര ദുര്‍ബ്ബലമാണ്. ആരുടെയെങ്കിലും അല്ലെങ്കില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിന്‍റെ ഒരു വിസിറ്റിംഗ് കാര്‍ഡ് കയ്യില്‍ ഉണ്ടാവുന്നത് അത്ര വലിയ കാര്യമാണോ. ഇതൊക്കെ എങ്ങനെയാണ് സാഹചര്യ തെളിവുകളാവുന്നത്.
Ø  സാഹചര്യ തെളിവുകളിലേക്ക്‌ മുതല്‍ കൂട്ടാവുന്ന മറ്റൊന്ന്‍ തൊടുപുഴയില്‍ വച്ച് നാദിര്‍ഷാ പള്‍സര്‍ സുനിലിന് പണം കൈമാറിയെന്നതാണ്. ഇതിനും കാര്യമായ നിലനില്‍ക്കുന്ന തെളിവുകള്‍ ഒന്നുമില്ലെന്ന്‍ പറയപ്പെടുന്നു. പിന്നെ ഏതോ ചില സെല്‍ഫി ചിത്രങ്ങളും മറ്റും സാഹചര്യ തെളിവുകളിലേക്ക് കൂട്ടിവക്കുന്നുണ്ട്.
Ø  പിന്നെ പറയുന്നു, പള്‍സര്‍ സുനില്‍ കാവ്യയുടെ ഡ്രൈവര്‍ ആയിരുന്നെന്ന്. ഇതേ അവകാശം ഉന്നയിച്ചുകൊണ്ട് മറ്റൊരു ഡ്രൈവര്‍ രംഗപ്രവേശം നടത്തിയാല്‍ ഈ തെളിവും പൊളിയില്ലേ. ഇനി അങ്ങനെയാണെങ്കില്‍ തന്നെ ഓടിച്ചിരുന്ന കാര്‍ കാവ്യയുടെ പേരിലുള്ള കാര്‍ ആണോ. ഇയ്യാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ നിയമന ഉത്തരവ് കൊടുത്തിട്ടുണ്ടോ. ഇയ്യാള്‍ ശമ്പളം കൈ പറ്റിയതിന് നിയമാനുസൃതമായ രേഖകള്‍ വല്ലതുമുണ്ടോ. അപ്പോള്‍ ഇതും നിലനില്‍ക്കാന്‍ പ്രയാസമുള്ള തെളിവുതന്നെ.
Ø  ഒരു ക്രിമിനോളജിസ്റ്റ് എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. നമ്മുടെ സി.ആര്‍.പി.സി. (CRPC) യില്‍ ക്രൈം എന്നോ ക്രിമിനല്‍ എന്നോ വാക്കുകളില്ല. അവിടെ പ്രയോഗിക്കുന്നത് Offence അഥവാ Offender എന്ന പദമാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് പലരും ഇവിടെ സംസാരിക്കുന്നത്.
Ø  നമ്മള്‍ ജയില്‍ തടവുകാരെ മൂന്നായി തരംതിരിക്കുന്നുണ്ട്. ഒന്ന്, ശിക്ഷിക്കപ്പെട്ട തടവുകാര്‍. അതായത് Convicted Offenders. അവരെ നമ്മള്‍ ശിക്ഷിക്കുന്നവരെ പാര്‍പ്പിക്കുന്ന ജയിലില്‍ (Conviction Jail) അയക്കും.  രണ്ട്,  അണ്ടര്‍ ട്രയല്‍ തടവുകാര്‍ (Under Trial Prisoners). എന്നുപറഞ്ഞാല്‍ അന്വേഷണത്തില്‍ കുറ്റം ബോധ്യപ്പെട്ടിരിക്കും എന്നര്‍ത്ഥം. ഇവരെയാണ് വിചാരണ തടവുകാര്‍ (Under Trail Prisioners)  എന്നുപറയുന്നത്. ഇവിടെ ട്രയല്‍ പൂര്‍ത്തിയാവണമെന്നില്ല. മൂന്ന്, അറസ്റ്റ് ചെയ്തതിനുശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കുന്നവര്‍. (Arrested and detained under judicial custody). ഇവര്‍ക്ക് കൊടുക്കേണ്ടത് കസ്റ്റോഡിയല്‍  ജുഡീഷ്യല്‍ സൌകര്യങ്ങളാണ്. (Judicial Custodial Facility). ഈയൊരു സംവിധാനം മറ്റു രാജ്യങ്ങളിലൊക്കെ ഉണ്ട്. ഭാഗ്യവശാല്‍ ഈയൊരു സംവിധാനം ആന്ധ്രയിലുണ്ടെന്നു പറയപ്പെടുന്നു; കേരളത്തിലില്ല.
Ø  അന്താരാഷ്ട്രതലത്തില്‍ 1956 ലാണ് ഐക്യരാഷ്ട്രസഭ ജയില്‍ നിയമങ്ങള്‍ രൂപകല്‍പന ചെയ്തത്. ഇന്ത്യ അത് അംഗീകരിച്ചെങ്കിലും  കാര്യമാത്രപ്രസക്തമായ മാറ്റങ്ങള്‍ നാളിതുവരെയും ഉണ്ടായിട്ടില്ല. പിന്നീട് ഒരുപാട് ഭേദഗതികള്‍ ഉണ്ടായെങ്കിലും അതൊന്നുംതന്നെ വേണ്ടുവിധം ക്രോഡീകരിച്ചിട്ടില്ല. എല്ലാവരും ഇപ്പോഴും പിന്തുടരുന്നത് നിയമശാസ്ത്രത്തിന്റെ ആ പഴയ സ്കൂളാണ്. ഇവര്‍ക്കാര്‍ക്കും  തന്നെ നിയമശാസ്ത്രത്തിന്റെ പുതിയ സ്കൂളിലുള്ള വേണ്ടത്ര പരിജ്ഞാനമൊ പഠനമോ  ലഭിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. അതുകൊണ്ടാണ് മൊബൈല്‍ ടവ്വര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നുകൊണ്ടുള്ള  ഈ കേസ്സ് അന്വേഷണത്തില്‍ ഇപ്പോഴും മിസ്സിംഗ്‌ ലിങ്കുകള്‍ (Missing Links) കണക്റ്റ് ചെയ്യാനാവാതെ നില്‍ക്കുന്നത്. കുറ്റപത്രം കൊടുക്കാന്‍ കഴിയാത്തതും അതുകൊണ്ടാണ്. ഇപ്പോഴും കേസ്സിന് ആസ്പദമായ മൊബൈല്‍ ഫോണും സിമ്മും ഇതുവരെയായും കണ്ടെത്താനായിട്ടില്ല. ഈ കേസ്സിലെ വളരെ പ്രധാനപ്പെട്ട ഭൌതികമായ തെളിവ് (Material Evidence) എന്നുപറയുന്നത് കേസ്സിന് ആസ്പദമായ മൊബൈല്‍ ഫോണും സിമ്മുമാണ്. അത് ഇതുവരെയും കണ്ടുകിട്ടിയിട്ടില്ല.
Ø  മറ്റൊരു വളരെ പ്രധാനപ്പെട കാര്യം ഈ കേസ്സില്‍ അന്വേഷണങ്ങളുടെ ഒരു  ത്രീ ഡി ഡിഫന്‍സ് എവിഡന്‍സ് (3Dimensional diffense evidence) പ്രതികള്‍ക്ക് കണ്ടെത്താനായില്ലെന്നതാണ്. അതായത് തെളിവുകളുടെ നീളം, വീതി, കനം. ഇതില്‍ ആദ്യത്തെ അളവ്, പോലീസ് അന്വേഷണങ്ങളില്‍ ഉണ്ടാകുന്ന തകരാറുകളും നിയമലംഘനങ്ങളും അധികാരങ്ങളും അധികാര ദുര്‍വിനിയോഗങ്ങളും കണ്ടെത്തുക എന്നതാണ്.  ഇവിടെ 161, 41 A തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള നോട്ടീസ് കൊടുത്തിട്ടാണോ സാക്ഷികളെയും പ്രതികളെയും തെളിവെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ചിട്ടുള്ളത്. മാത്രമല്ല, ഇവിടെ ചോദ്യം ചെയ്യല്‍ എന്ന പ്രക്രിയക്ക് ശാസ്ത്രീയമായ നിയമപരിരക്ഷ കാണുന്നില്ല. സാക്ഷികളെ പരിശോദിച്ച് തിട്ടപ്പെടുത്തുകയാണ് (Examine the Witness) വേണ്ടത്; ചോദ്യം ചെയ്യുകയല്ല. സംശയമുള്ളവരെ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍  (Questioning the Suspect) എന്ന സാധാരണ പ്രക്രിയ നടത്തുന്നതും; ഏതെങ്കിലും ഘട്ടത്തില്‍ കുറ്റം ബോധ്യം വന്നാല്‍ അറസ്റ്റ് ചെയ്യുന്നതും. അതിനുശേഷമുള്ള ചോദ്യം ചെയ്യലിനെ അറ്റസ്റ്റിനുശേഷമുള്ള ചോദ്യം ചെയ്യല്‍  (Interogating the arrested) എന്ന് പറയും. ഇത്തരം നിയമപരവും ശാസ്ത്രീയപരവുമായ നിഷ്കര്‍ഷകളൊക്കെ പാലിക്കപ്പെടണം ത്രീ ഡി ഡിഫന്‍സ് എവിഡന്‍സ് (3Dimensional diffense evidence) എന്നതില്‍.
Ø  സാക്ഷികളെയും പ്രതികളെയും മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ലോക തൊഴിലാളി സംഘടനയുടെ ചട്ടപ്രകാരം ഒരാള്‍ പരമാവധി ജോലി എടുക്കേണ്ടത് എട്ടു മണിക്കൂറാണ്. ഈ എട്ടു മണിക്കൂറില്‍ അവന്‍റെ പ്രാഥമികാവശ്യങ്ങള്‍ക്ക് സമയം കൊടുക്കണമെന്നുണ്ട്. അതൊക്കെ കിഴിച്ചാല്‍ പിന്നെ ഒരാള്‍ ജോലിയെടുക്കുന്നത് ഏകദേശം ആറര മണിക്കൂറാണ് എന്നിരിക്കെ ഇവിടെ ചോദ്യം ചെയ്യല്‍ എന്ന പ്രക്രിയ ചിലപ്പോഴെങ്കിലും പകലും രാവും നീണ്ടുനില്‍ക്കുന്നു. ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞ ത്രീ ഡി ഡിഫന്‍സ് എവിഡന്‍സിന്‍റെ (3Dimensional diffense evidence) ആദ്യ അളവായ 1D. അതായത് ഇവിടെ ചോദ്യം ചെയ്യല്‍ ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗം നടക്കുന്നു എന്നര്‍ത്ഥം.
Ø  പോലീസ് ശേഖരിച്ച തെളിവുകളുടെ അശാസ്ത്രീയത കണ്ടെത്തുകയാണ് രണ്ടാമത്തെ അളവ് അഥവാ 2D. നടിയെ ആക്രമിച്ച കേസ്സില്‍ സാഹചര്യ തെളിവുകളുടെ അശാസ്ത്രീയത അല്ലെങ്കില്‍ അന്വേഷണ സംഘത്തിനു വന്ന വീഴ്ച്ചകള്‍ എല്ലാം അതില്‍ ഉള്‍പ്പെടുന്നു. ചോദ്യം ചെയ്യുന്നതിലും അശാസ്ത്രീയത കാണുന്നുണ്ട്. ഒരാളെ ഒരാള്‍ ചോദ്യം ചെയ്യുന്നതാണ് കൂടുതല്‍ ശരി. ഒരു സംഘം ഒരാളെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ ശാരീരികമായും മാനസികമായും തടങ്കലിലാവുന്നു. അവന്‍റെ എല്ലാതരത്തിലുമുള്ള പ്രാഥമിക ആവശ്യങ്ങളും തടസ്സപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അത് മനശാസ്ത്രപരമായ പീഡനമാവുന്നു. ഇവിടെയെല്ലാം പോലീസിന്റെ അധികാര ദുര്‍വിനിയോഗങ്ങളും സംഭവിക്കുന്നു.
Ø  മൂന്നാമത്തെ അളവ് അഥവാ 3D എന്നത് പ്രതിക്ക് അനുകൂലമായ തെളിവുകള്‍ ശേഖരിക്കുക എന്നതാണ്. പ്രതികള്‍ക്ക് സമയാസമയങ്ങളില്‍ അവര്‍ക്ക് അനുകൂലമായ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. അതിനുള്ള അവസരം നിഷേധിച്ചുകൂട. ദിലീപിന്‍റെ കേസ്സില്‍ അയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ അയാള്‍ക്ക് അവസരം കൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ അയാള്‍ക്ക് ഈ കേസ്സില്‍, അയാള്‍ക്ക് അനുകൂലമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുന്നു. ഇത് പരിഹരിക്കണമെങ്കില്‍ അയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് പുറത്തുവിടണം. ഇവിടെ അത് നടക്കുന്നില്ല. മറ്റു ചില രാജ്യങ്ങളിലൊന്നും തന്നെ രണ്ടും മൂന്നും മാസമൊന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതികളെ വക്കില്ല. കേവലം 14 ദിവസം മാത്രം. ഇവിടുത്തെ നിയമം വിചിത്രമാണ്. ഇവിടെ പ്രതികള്‍ക്ക് അവര്‍ക്കനുകൂലമായ തെളിവുകള്‍ ശേഖരിക്കാനും ശേഖരിച്ച തെളിവുകള്‍ കാലതാമസം കൂടാതെ സമര്‍പ്പിക്കുന്നതിനും സാധിക്കുന്നില്ല.
Ø  ഇവിടെ സി.ആര്‍.പി. സി. (CRPC) വന്നത് 1861 ലാണ്. അന്ന് സ്ഥിരം കോടതികള്‍ ഉണ്ടായിരുന്നില്ല. ഈ ലേബര്‍ കോടതികള്‍ പോലെ സര്‍ക്യുട്ട് കോടതികളായിരുന്നു. അതായത് അന്ന് കോടതികള്‍ ഇങ്ങനെ രാജ്യത്ത് ഉടനീളം കറങ്ങിക്കൊണ്ടിരുന്നു. അക്കാലത്ത് ഒരാള്‍ കുറ്റം ചെയ്‌താല്‍ അയാള്‍ റിമാന്‍ഡില്‍ കഴിയും. സര്‍ക്യുട്ട് കോടതിയാണെങ്കില്‍ അടുത്ത കേസ്സിന്റെ പുറകില്‍ മറ്റെവിടേക്കെങ്കിലും പോയിട്ടുമുണ്ടാവും. അങ്ങനെവരുമ്പോള്‍ റിമാന്‍ഡില്‍ കിടക്കുന്ന പ്രതിയുടെ അന്വേഷണം പൂര്‍ത്തിയാവാതെ പ്രതിക്ക് അനന്തമായി ജയിലില്‍ കഴിയേണ്ടിവരുന്നു. ഈയ്യൊരു സാഹചര്യത്തിലാണ് 1898 ല്‍ സര്‍ക്യുട്ട് കോടതികള്‍ നിര്‍ത്തി സ്ഥിരം കോടതികള്‍ വരുന്നത്. അങ്ങനെയാണ് സെഷന്‍സ് കോടതികള്‍ നിലവില്‍ വന്നത്. അപ്പോള്‍ മാത്രമാണ് റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് അല്‍പ്പം ആശ്വാസം കിട്ടിയത്. ഇപ്പോഴും ഏറെക്കുറെ അങ്ങനെതന്നെ. റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് കേസ്സിലെ വിചാരണ തീരുംവരെ  മൂന്നോ നാലോ വര്‍ഷമൊക്കെ കിടക്കേണ്ടിവരുന്നു.
Ø  പിന്നീട് 1978 ല്‍ അടിയന്തിരാവസ്ഥക്ക് ശേഷമാണ് ഈ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നത്. അടിയന്തിരാവസ്ഥ കാലത്ത് എല്ലാവരേയും ജയിലുകളില്‍ അടച്ചപ്പോഴാണ് ‘റിമാണ്ട് കാലാവധി എത്രനാള്‍’ എന്ന ഈ പ്രശ്നം വീണ്ടും ചര്‍ച്ചക്ക് വരുന്നത്. അവസാനം ഒരു തീരുമാനം ഉണ്ടായി. ശിക്ഷ പത്തുവര്‍ഷം താഴെയുള്ള കുറ്റങ്ങള്‍ക്ക് രണ്ടു മാസവും പത്തുവര്‍ഷത്തിന്നു മുകളിലുള്ള കുറ്റങ്ങള്‍ക്ക് മൂന്നുമാസവും എന്ന നിയമമുണ്ടായി. അങ്ങനെയാണ് 60, 90 ദിവസം എന്ന റിമാണ്ട് കാലാവധി വന്നത്. ഇതിന്നിടയില്‍ പ്രതിക്ക് ജാമ്യത്തിന്ന്‍ അവകാശമുണ്ട്‌. ജാമ്യം നിഷേധിച്ചാല്‍ രണ്ടുമാസത്തിന്നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കേസ്സ് അവസാനിപ്പിക്കണം എന്ന 2013 ല്‍ സുപ്രീം കോടതി വിധിയുമുണ്ട്.
Ø  ഒക്ടോബര്‍ 8 ന് പ്രോസിക്യുഷന്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും അത് പൂര്‍ണ്ണമായ ഒരു കുറ്റപത്രം ആകണമെന്നില്ല. കാരണം ഭൌതികമായ തെളിവിലേക്കുള്ള (Material Evidence) മിസ്സിംഗ്‌ ലിങ്ക് ആയ മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്താനുള്ള സമയം കൂടി അനുവദിക്കണമെന്ന്‍ പ്രോസിക്യുഷന് ഒരുപക്ഷെ അപേക്ഷിക്കേണ്ടിവരും. അത്തരത്തിലുള്ള ഒരു കുറ്റപത്രമായിരിക്കും സമര്‍പ്പിക്കുക. അങ്ങനെവരുമ്പോള്‍ ദിലീപിന് ഇനിയും ജാമ്യം കിട്ടാന്‍ സാധ്യത മങ്ങുകയാണ്. അപ്പോള്‍ നേരത്തെ പറഞ്ഞ 2013 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രോസിക്യുഷന് രണ്ടു മാസത്തെ സമയം കൂടി കിട്ടും. ആ കാലയളവിന്നുള്ളില്‍ ഭൌതികമായ തെളിവിലേക്കുള്ള (Material Evidence) മിസ്സിംഗ്‌ ലിങ്ക് ആയ മൊബൈല്‍ ഫോണും സിം കാര്‍ഡും അവര്‍ കണ്ടെത്തുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുള്ളത്. ഈ ഭൌതികമായ തെളിവുകള്‍ (Material Evidence) കണ്ടെത്തിയാലെ 120 B വകുപ്പുപ്രകാരമുള്ള ഗൂഡാലോചന തെളിയിക്കാനാവൂ.
Ø  ഇവിടുത്തെ വളരെ വിചിത്രമായ വസ്തുത, ഈ കേസ്സ് ഡയറി കോടതിയൊഴിച്ചുള്ള മറ്റാരും കണ്ടിട്ടില്ലെന്നതാണ്. കേസ്സ് ഡയറി വിശ്വാസത്തില്‍ എടുത്തുകൊണ്ടാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്. പ്രതിഭാഗവും കേസ്സ് ഡയറി കണ്ടിട്ടില്ല. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ച മിസ്സിംഗ്‌ ലിങ്ക് കണ്ടെത്താനുള്ള വ്യക്തമായ സൂചനകള്‍ കേസ്സ് ഡയറിയില്‍ ഉണ്ടാകുമായിരിക്കും എന്ന്‍ നമുക്ക് വിശ്വസിക്കേണ്ടിവരുന്നു.  അതോടൊപ്പം തന്നെ പ്രോസിക്യുഷന് കുറ്റമറ്റതായ കുറ്റപത്രം രണ്ടാഴ്ച്ചക്കുള്ളില്‍ കൊടുക്കാന്‍ കഴിയാത്തതുകൊണ്ടാണല്ലോ അത് ഒക്ടോബര്‍ 8 ലേക്ക് നീട്ടേണ്ടിവന്നതെന്നതും നമുക്ക് ന്യായമായും സംശയിക്കാം.
Ø  ഇപ്പോള്‍ കുറ്റവാളിപോലുമല്ലാത്ത ദിലീപിന് സ്വന്തം ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ അനുവാദം കൊടുക്കാത്തത് നമ്മുടെ നിയമങ്ങളുടെ പോരായ്മ  കൊണ്ടാണ്. അത് തെറ്റാണ്‌ . നിയമങ്ങള്‍ക്ക് മാറ്റം വരണം. കാരണം ദിലീപ് Offender അല്ല, Convicted Offender അല്ല, Under trial prisoner അല്ല.
Ø  മറ്റു രാജ്യങ്ങളിലൊക്കെ കൃത്യമായി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടക്കുന്നത്. ഇവിടെ പക്ഷെ അങ്ങനെയല്ല; അറസ്റ്റ് ചെയ്തതിനു ശേഷമാണ് തെളിവുകള്‍ ശേഖരിക്കുന്നത്. അത് തെറ്റാണ്‌. കൃത്യമായ തെളിവുകളെല്ലാം ശേഖരിച്ചതിനുശേഷം മാത്രം അറസ്റ്റ് ചെയ്യുന്നതാണ് ശരിയായ നിയമനടപടി. അറസ്റ്റ് ചെയ്യുന്നതോടെ ഒരു കേസ്സ് അവസാനിക്കണം. ഇവിടെ പക്ഷെ അങ്ങനെയല്ല; അതുകൊണ്ടാണ് ഇവിടെ ജാമ്യവും വിചാരണയുമെല്ലാം അനന്തമായി നീണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഇത് വലിയ മനുഷ്യാവകാശ ലംഘനമാണ്.
Ø  പിന്നെ എന്തുകൊണ്ട് ഇതൊന്നും ചോദ്യം ചെയ്യപ്പെടുന്നില്ല, ചര്‍ച്ച ചെയ്യുന്നില്ല എന്നതിന്‍റെ കാരണം, നമ്മുടെ ക്രിമിനല്‍ നിയമങ്ങളും ശിക്ഷാനിയമങ്ങളും (CRPC & IPC) മുഴുവന്‍ പാച്ച് (Patch) ചെയ്തതാണ്, ഇങ്ങനെ പാച്ച് ചെയ്ത കൂട്ടത്തില്‍ സംസ്ഥാങ്ങളും ഉണ്ട്. 1860 ലാണ് IPC രൂപം കൊള്ളുന്നത്‌. 1872 IEA (Indian Evidence Act) ഉണ്ടാവുന്നത്. 1973 ലാണ് CRPC നിലവില്‍ വരുന്നത്. ഏകദേശം 150 കൊല്ലം മുമ്പ് ഉണ്ടാക്കിയതാണ് ഈ നിയമങ്ങളൊക്കെ. അന്നുണ്ടായിരുന്ന ക്രൈം അല്ല, ഇന്നത്തെ ക്രൈം. അന്നത്തെ സാഹചര്യങ്ങളല്ല, ഇന്നത്തെ സാഹചര്യങ്ങള്‍. ഇതൊക്കെ പരിഷ്കരിക്കുകയല്ല ഇനി വേണ്ടത്, മറിച്ച്, പുതിയതൊന്ന് നിര്‍മ്മിച്ചുകൊണ്ട് നമുക്കൊരു കുറ്റമറ്റ ക്രിമിനല്‍-ശിക്ഷാ നിയമസംഹിത ഉണ്ടാവേണ്ട കാലം വളരെ അതിക്രമിച്ചിരിക്കുന്നു.
Ø  ഞാന്‍ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. ഏകദേശം 800 കൊല്ലം മുമ്പുണ്ടായിരുന്ന തോമസ്‌ അക്വിനാസ് എന്ന തത്വചിന്തകനില്‍ നിന്നുകൊണ്ടുള്ള ഒരു നിര്‍വചനമാണ് നമ്മുടെ ക്രിമിനല്‍-ശിക്ഷാനിയമങ്ങള്‍ ഇന്നും ബലാല്‍സംഘം (Rape) എന്ന കുറ്റകൃത്യത്തിന് കൊടുക്കുന്നത്. അങ്ങനെയാണ് സമ്മതമില്ലാതെ (Without Consent) പൂര്‍ണ്ണ മനസ്സോടെയല്ലാതെ (Against her Will) നടക്കുന്ന ലൈംഗിക ബന്ധമാണ് ബലാല്‍സംഘം (Rape) എന്ന് നാം ഇന്നും നിര്‍വചിക്കുന്നത്. ഇന്ന് വിവാഹം എന്നതിന് ഒരു അന്താരാഷ്‌ട്ര മാനം വന്നു. ലൈംഗികതക്കും മാറ്റങ്ങള്‍ വന്നു. അപ്പോള്‍ 800 കൊല്ലം മുമ്പുണ്ടായിരുന്ന ഒരു നിര്‍വചനത്തെ പുതുക്കേണ്ട സമയമായില്ലേ? ഈയടുത്ത കാലത്ത് നടന്ന നിര്‍ഭയ കേസ്സില്‍, ബലാല്‍സംഘം (Rape) എന്നതിന്‍റെ നിര്‍വചനത്തിന്  ചില മാറ്റങ്ങളൊക്കെ വന്നുവെങ്കില്‍ കൂടി, ഇതൊക്കെ സമഗ്രമായി ചര്‍ച്ച ചെയ്യണം. പുതിയ നിയമങ്ങള്‍ ഉണ്ടാവണം.  
Ø  പക്ഷെ പൂച്ചക്ക് ആര് മണി കെട്ടും ? ഇതാണ് നമ്മുടെ പ്രശ്നം. കോടിക്കണക്കിന്നു  രൂപ ചെലവഴിച്ചുകൊണ്ട് നാം ശൂന്യാകാശത്തേക്ക് റോക്കറ്റ് പായിക്കും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും; പക്ഷെ ജനങ്ങള്‍ക്ക് അത്യാവശ്യമുള്ള കുറ്റമറ്റ ക്രിമിനല്‍-ശിക്ഷാ നിയമസംഹിത ഉണ്ടാക്കാനുള്ള ഇച്ചാശക്തി നമുക്ക് ഇല്ലാതെ പോയി. നമുക്ക് പണത്തിന്റെ ബുദ്ധിമുട്ടാണോ? ഇതൊക്കെ ചെയ്യാനറിയാവുന്ന എക്സ്പെര്‍ട്ട്സുകളുടെ കുറവാണോ ? അപ്പോള്‍ അതൊന്നുമല്ല പ്രശ്നം. നമുക്ക് അതിനുള്ള ഇച്ചാശക്തി ഇല്ലെന്നതാണ് സത്യം.
Ø  അമേരിക്കയില്‍ പണ്ട് ആസൂത്രിത കുറ്റ കൃത്യങ്ങളെ (Organized Crime / Mafia) ക്കുറിച്ച് നിയമമുണ്ടാക്കാനായി അവര്‍ 40  എക്സ്പെര്‍ട്ട്സുകളെ ഓയിസ്റ്റര്‍ ബെ (Oyster Bay) എന്നൊരു ദ്വീപിലേക്ക് അയച്ച് നിയമനിര്‍മ്മാണം നടത്തിയെന്ന ഒരു വാര്‍ത്ത ഞാന്‍ വായിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഇച്ചാശക്തി നമ്മുടെ നാട്ടിലും വേണം. എന്നാല്‍ മാത്രമേ നമുക്കും ഒരു  കുറ്റമറ്റ ക്രിമിനല്‍-ശിക്ഷാ നിയമസംഹിത ഉണ്ടാവുകയുള്ളൂ.
     


            

Monday, September 4, 2017

“കഥകളി അച്ചാറിന്റെ കുപ്പികളില്‍ പറ്റിച്ചാല്‍ മാത്രം പോര."പത്മശ്രീ. കലാമണ്ഡലം ഗോപിയാശാന്‍.


കഥകളി ഓണത്തിന് വേണം. അച്ചാറിന്റെ കുപ്പികളില്‍ പറ്റിച്ചാല്‍ മാത്രം പോര. അത് ഓണത്തിന് വേണമെന്നൊരു സന്മനസ്സ് നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടെങ്കില്‍ ഓണം കുറേക്കൂടി ശോഭിക്കുമായിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ പത്മശ്രീ. കലാമണ്ഡലം ഗോപിയാശാന്‍.

തൃശൂരില്‍ ഓണാഘോഷത്തിന്റെ ഉത്ഘാടന വേദിയിലാണ് ഗോപിയാശാന്‍ ഈ അതിവൈകാരിക പ്രസ്താവന നടത്തിയത്. വേദിയിലുണ്ടായിരുന്ന ബഹു.വ്യവസായ കായിക യുവജന കാര്യ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തിനെയും ബഹു. കൃഷി വകുപ്പ് മന്ത്രി. അഡ്വ. വി.എസ്. സുനില്‍കുമാറിനേയും നോക്കിയാണ് ഗോപിയാശാന്‍ ഈ പ്രസ്താവന നടത്തിയത്.

‘മലയാളിയുടെ അങ്ങേയറ്റത്തെ അഹങ്കാരമാണ് കഥകളി. മലയാളികള്‍ക്ക് മാത്രം അവകാശപ്പെടാനുള്ള ഒന്നുകൂടിയാണ് കഥകളി. ഓണമെന്നതും മലയാളികളുടെ മാത്രമാണ്. ഈ ഓണക്കാലത്ത് കഥകളി ഒരു മിനിറ്റെങ്കിലും അല്ലെങ്കില്‍ ഒരു മണിക്കൂറെങ്കിലും നടത്താമായിരുന്നു എന്നൊരു അപേക്ഷ അല്ലെങ്കില്‍ അഭ്യര്‍ത്ഥന അതുമല്ലെങ്കില്‍ ഒരാഗ്രഹം എന്റെ മനസ്സിലുണ്ട്. കഥകളി ആസ്വദിക്കാന്‍ ആളുകള്‍ ഉണ്ടെന്ന് ഞാന്‍ പറയുന്നില്ല. അതുണ്ടാവൂല്യ.’ ഗോപിയാശാന്‍ തുടര്‍ന്നു.

തൃശൂരിലെ ആവിണിശ്ശേരിയില്‍ ബാങ്ക് ജപ്തി ചെയ്ത് പുറത്താക്കപ്പെട്ട ഒരു കുടുംബത്തിന്‍റെ ബാധ്യതയായ രണ്ടര ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ബാങ്കിന് കൊടുത്ത് ആ പാവപ്പെട്ട കുടുംബത്തിന് വീടിന്‍റെ താക്കോല്‍ തരിച്ചു നല്‍കിയാണ്‌ ഈ ഉത്രാടദിനാഘോഷം ഇന്നിവിടെ നടക്കുന്നതെന്നും ഓണത്തിന്റെ ഈ ഓര്‍മ്മയാണ് എന്നേയും സന്തോഷിപ്പിക്കുന്നതെന്നും തൃശൂരില്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹു.വ്യവസായ കായിക യുവജന കാര്യ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തിന്‍ പ്രസ്താവിച്ചു.

എല്ലാവര്‍ക്കും സമയത്തുതന്നെ പെന്‍ഷന്‍ കൊടുത്തും ഓണക്കാലത്തെ പ്രതീക്ഷിച്ചിരുന്ന വിലക്കയറ്റം തടഞ്ഞുനിര്‍‍ത്തിയുമാണ്‌ സര്‍ക്കാര്‍ ഇക്കുറി ഓണമാഘോഷിക്കുന്നതെന്ന് ബഹു. കൃഷി വകുപ്പ് മന്ത്രി. അഡ്വ. വി.എസ്. സുനില്‍കുമാര്‍ പ്രസ്താവിച്ചു.

ചടങ്ങില്‍ പത്മശ്രീ ലഭിച്ച കലാമണ്ഡലം ഗോപിയാശാന്‍, കലാമണ്ഡലം ക്ഷേമാവതി, പെരുവനം കുട്ടന്‍ മാരാര്‍ എന്നിവരെ പൊന്നാടയും ഫലകവും കൊടുത്ത് ആദരിച്ചു.
ടൂറിസം വകുപ്പും, തൃശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലും, ജില്ലാ ഭരണകൂടവും, തൃശൂര്‍ കോര്‍പ്പറെഷനും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണാഘോഷം സെപ്തംബര്‍ ഏഴു വരെ നീണ്ടുനില്‍ക്കും.