Tuesday, April 16, 2019

ആര്‍ക്ക് വോട്ട് ചെയ്യണം? വികസനങ്ങള്‍ക്കോ, വാഗ്ദാനങ്ങള്‍ക്കോ ?


ഒരു എഴുത്തുകാരന്‍ എന്ന നിലയിലും സമൂഹ മാധ്യമങ്ങളില്‍ സജീവമായ സാന്നിധ്യമുള്ള ഒരാളെന്ന നിലയിലും ഒരുപാട് പേര്‍ ആവശ്യപ്പെടുന്നതുകൊണ്ടാണ് സീറ്റി സ്കാനില്‍ ഒരുവട്ടം കൂടി പൊതു തെരഞ്ഞെടുപ്പ് പ്രാദേശികമായി സ്കാന്‍ ചെയ്യേണ്ടി വരുന്നത്. സദയം പൊറുക്കുക.

തെരഞ്ഞെടുപ്പ് സമാഗതമായി. സ്ഥാനാര്‍ത്ഥികള്‍ക്ക് വിഹിതം വയ്ക്കാവുന്ന അത്രയും തെരഞ്ഞെടുപ്പു സര്‍വ്വേകളും ഫലപ്രഖ്യാപനങ്ങളും നടന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പു സര്‍വ്വേകള്‍ നിക്ഷ്പക്ഷമല്ലെന്ന് അത് നടത്തുന്നവര്‍ക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കും അത് കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും വളരെ കൃത്യമായിതന്നെ അറിയാം. എങ്കിലും പണം കായ്ക്കുന്ന ഈ ഏര്‍പ്പാട് നമ്മുടെ മാധ്യമങ്ങള്‍ ഒഴിവാക്കില്ല. ജനാധിപത്യ ഭൂമിയല്ലേ, അതും നടക്കട്ടെ. ജനങ്ങള്‍ അതുകൂടി സഹിക്കട്ടെ.

ഇതെഴുതുന്ന ഞാന്‍ ഒരു കന്നിവോട്ട് രേഖപ്പെടുത്തിയതിനുശേഷം പിന്നീട് ഒരിക്കലും ചൂണ്ടുവിരലില്‍ കറുത്ത മഷി പുരട്ടിയിട്ടില്ല. ജനാധിപത്യ വിരോധം കൊണ്ടല്ല. കഴിഞ്ഞ നാല് പതിറ്റാണ്ട് രാഷ്ട്രീയ പഠനം നടത്തിയ എനിക്ക് ഒരിക്കല്‍കൂടി ചൂണ്ടുവിരലില്‍ കറുത്ത മഷി പുരട്ടാന്‍ മാത്രം യോഗ്യതയുള്ള ഒരു ജനാധിപത്യവാദിയെ കണ്ടുകിട്ടിയില്ലെന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് എന്റെ ഈ രാഷ്ട്രീയ മൌനവും.

തെരഞ്ഞെടുപ്പു കാലത്ത് എന്റെ വീട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊണ്ടിടുന്ന കടലാസ് മാലിന്യം ഞാന്‍ നേരെ കുപ്പത്തൊട്ടിയിലിട്ടു കത്തിക്കുകയാണ് പതിവ്. കാരണം, ആ കടലാസിലുള്ളതെല്ലാം കാലങ്ങളായി ഇക്കൂട്ടര്‍ എന്നെക്കൊണ്ട് ചര്‍വിതചര്‍വ്വണം ചെയ്യിപ്പിച്ചിട്ടുള്ളവയാണ്.

എന്നാല്‍ ഇക്കുറി തൃശൂരില്‍ മത്സരിക്കുന്ന സുരേഷ് ഗോപിയുടെ ഒരു നോട്ടീസ് പതിവുപോലെ കുപ്പത്തൊട്ടിയില്‍ നിക്ഷേപിക്കുന്നതിന്നിടെ എന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇന്ത്യയില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടി അവകാശപ്പെടുന്ന 24 ഇനം വികസനങ്ങളും നേട്ടങ്ങളുമാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതൊക്കെ സത്യമാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നുമുണ്ട്. മാത്രമല്ല അദ്ദേഹത്തിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥികളായ ടി.എന്‍. പ്രതാപനും രാജാജി മാത്യു തോമസും അതൊന്നും ഖണ്ഡിക്കുന്നുമില്ല. അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ അയാള്‍ക്ക് വോട്ടു രേഖപ്പെടുത്തുന്നതില്‍ തെറ്റുണ്ടെന്നും തോന്നുന്നില്ല.

തൃശൂരില്‍ മത്സരിക്കുന്ന മറ്റു രണ്ടു പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രതാപനും രാജാജിയും എന്റെ വീട്ടില്‍ ഉപേക്ഷിച്ചുപോയ നോട്ടീസുകളില്‍ ഒന്നുംതന്നെ സുരേഷ് ഗോപി അവകാശപ്പെടുന്ന തരത്തിലുള്ള ദേശീയ വികസനങ്ങള്‍ ഇനം തിരിച്ച് പ്രസിദ്ധപ്പെടുത്തിയും കണ്ടില്ല. കേരള സര്‍ക്കാരിന്റെ ചില പ്രാദേശിക വികസനങ്ങള്‍ രാജാജി അവകാശപ്പെടുന്നുണ്ടെങ്കിലും ദേശീയ വികസനങ്ങളുടെ അഭാവം ശക്തമായിരുന്നു.

പ്രതാപനാണെങ്കില്‍ അത്രയും പറയാനില്ലായിരുന്നു. രാജാജിയോടൊപ്പം ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുക മാത്രമാണ് പ്രതാപന്‍ ചെയ്തത്. പിന്നെ പൊട്ടാതെപോയ ചില പതിവുപടക്കങ്ങള്‍ ചെറുശബ്ദത്തോടെ പൊട്ടിച്ചുപോവുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ ഈ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നില്‍ വയ്ക്കാന്‍ രാജാജിക്കും പ്രതാപനും ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും പറയേണ്ടിവരുന്നു.

ദേശീയതലത്തില്‍ സുരേഷ് ഗോപി ജനങ്ങളെ ബോധ്യപ്പെടുത്തുന്ന 24 ഇനം ദേശീയ വികസനങ്ങളോട് രാജാജിയും പ്രതാപനും ഏറ്റുമുട്ടുന്നതായും കണ്ടില്ല. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സുരേഷ് ഗോപി ജനങ്ങളുടെ മുന്നില്‍ വയ്ക്കുന്ന 24 ഇനം ദേശീയ വികസനങ്ങള്‍ രാജാജിയും പ്രതാപനും ശരി വക്കുകയായിരുന്നുവെന്നും പറയേണ്ടിവരും.

ഈയൊരു സാഹചര്യത്തില്‍ പാര്‍ലിമെന്റില്‍ മത്സരിക്കുന്ന സുരേഷ് ഗോപി ജനങ്ങളുടെ മുമ്പാകെ വയ്ക്കുന്ന ദേശീയ വികസനങ്ങളെ മുന്‍നിര്‍ത്തി അയാള്‍ക്ക് വോട്ടു രേഖപ്പെടുത്തുന്നതില്‍ വലിയ തെറ്റുണ്ടെന്നുതോന്നുന്നില്ല. അതോടൊപ്പം തന്നെ സുരേഷ് ഗോപി മുന്നോട്ടുവയ്ക്കുന്ന ദേശീയ വികസനങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്ന് വരും നാളുകളില്‍ രാജാജിയും പ്രതാപനും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന പക്ഷം ജനങ്ങള്‍ക്ക് അവരുടെ നിലപാട് തിരുത്താനും അവകാശമുണ്ട്‌. എന്തായാലും നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുള്ള അഥവാ ഉണ്ടാവേണ്ടുന്ന വികസനങ്ങള്‍ക്ക് തന്നെയായിരിക്കണം ജനങ്ങള്‍ വോട്ടുചെയ്യേണ്ടത്; അല്ലാതെ ഭാവികാലത്തേക്ക് വിക്ഷേപിക്കുന്ന വാഗ്ദാനങ്ങള്‍ക്കല്ല.  

(ഈ ലേഖനത്തിന്റെ വീഡിയോ കാണാന്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക } 

Friday, April 5, 2019

2019-ല്‍ ആര്‍ ഇന്ത്യ ഭരിക്കും ?

പതിവുപോലെ പതിനേഴാം ലോകസഭ തെരഞ്ഞെടുപ്പ് എത്തി. കാര്യമായൊരു ദേശീയ അജണ്ടയുമില്ലാതെ. റഫാലും നോട്ടുനിരോധനവും ജിയെസ്ട്ടിയും യുദ്ധവും ഒടുങ്ങി. അല്ലെങ്കില്‍ ഭരണപക്ഷം അതൊക്കെ ഒതുക്കിയെന്നും പറയാം. എല്ലാ കാലത്തെയുംപോലെ ഫാസിസ്റ്റ് വിരുദ്ധം നൂറ്റൊന്നാവര്‍ത്തി കഷായമായും  എണ്ണയായും ധാരയായി. ഇനി 543 എന്ന മാജിക് സംഖ്യയുടെ പകുതിയും, അധികം ഒന്നിന്റേയും അടിസ്ഥാന മിണ്ടാവര്‍ഗ്ഗത്തിന്നായി കാത്തിരിക്കുന്നു ഇന്ത്യ. ഒന്നുകില്‍ മോഡിയോടെ ഒരു ഭരണം, അല്ലെങ്കില്‍ തൂക്കോടെയുള്ള ഒരു ഭരണ മരണം. ഇതാണ് സാമാന്യേന ചിന്തിക്കുന്ന ഒരുവന്റെ രാഷ്ട്രീയ അപഗ്രഥനം. (ഈ ലേഖനത്തിന്‍റെ വീഡിയോ കാണാന്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)

ഇതിന്നിടെ രാഹുല്‍ഗാന്ധി കേരളത്തില്‍ വയനാട്ടില്‍ ചുരമേറിയും ഇറങ്ങിയും കിതച്ചെത്തി. ഒപ്പം ഇന്ദിരയുടെ മൂക്കും ഊക്കുമായി പ്രിയങ്കയും. ദേശാടനം ഇനി തെക്കോട്ട്‌. വയല്‍ക്കിളികളെ മുഴുവന്‍ ആട്ടിപ്പായിച്ച് കേരളം കൊയ്യാനെത്തിയവര്‍ നാലുപാടും ചിതറിയൊളിച്ചുകൊണ്ട് അപശബ്ദങ്ങളും അപഖ്യാതികളും അപകീര്‍ത്തികളും ഉണ്ടാക്കുന്നു. കൊയ്തരിവാളിനു പകരം അവര്‍ വടിവാളേന്തി കോമരം തുള്ളുന്നു. നെല്‍ക്കതിരിനുപകരം അവര്‍ ഇളം തലക്കതിര്‍ കൊയ്തുകേറ്റുന്നു. കൊയ്തത് മുഴുവനും പാപം കൊണ്ട് മെതിക്കുന്നു. പിന്നെ ചോരക്കഞ്ഞി വിളമ്പി ഒരു നാടിന്റെ പ്രളയാടിയന്തിരം ആചരിക്കുന്നു.

രാഹുല്‍ എന്ന നുണക്കുഴി കവിളുള്ള രാജകുമാരനും ഇന്ദിരയുടെ മൂക്കുള്ള രാജകുമാരിക്കും ഇനിയും എഴുതാനുള്ള ഇന്ത്യാചരിത്രത്തിന്റെ താളുകള്‍ ഇനിയും ബാക്കിയുണ്ട്. എഴുത്തോലയും എഴുത്താണിയും കൊടുക്കാന്‍ ഇവിടെ ഇനിയും ഗൃഹാതുരത്വമുള്ള പ്രജകളും ബാക്കിയുണ്ട്. ഇരുപതില്‍ ഒരുവന്‍ എന്ന്‍ മുഖ്യന് പറഞ്ഞൊഴിയാം. എന്നാല്‍ ഇരുപതില്‍ ഇരുപതാവാന്‍ ഒരുപക്ഷേ ഈ നുണക്കുഴിയുള്ള രാജകുമാരന് കഴിഞ്ഞേക്കാം. ഒരു തൂക്കുകൊട്ടയിലിരുന്ന് ഇന്ത്യ ഭരിച്ചേക്കാം. കാരണം, ചരിത്രം എന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. രാജകുടുംബങ്ങള്‍ക്ക് വഴിമാറിയ ചരിത്രം എക്കാലത്തും ഇന്ത്യയ്ക്കുണ്ടായിരുന്നു. അതൊരു സാമൂഹ്യ മനശാസ്ത്ര നിയോഗമാണ്. അത്തരം നിയോഗങ്ങള്‍ക്ക് ഇന്ത്യയില്‍ നിശ്ചിതത്വമുണ്ടായിരുന്നു. ഇതൊരുപക്ഷേ രാഹുലിനുള്ള തൂക്കുകൊട്ടയിലിരുന്നുകൊണ്ടുള്ള ഭരണത്തിനുള്ള ഊഴമാവാം.

നിയോഗത്തിന്റെ ബദലായി ഒരു വഴി കൂടി ബാക്കിയുണ്ട്. രാമരാജ്യത്തിന്റെ വഴി. ഹിന്ദുത്വ ഭാരതത്തിലേക്കുള്ള വഴി. ഇന്നല്ലെങ്കില്‍ നാളെ ആ വഴി തെളിഞ്ഞുവരും. ആ വഴി തടയാന്‍ ആര്‍ക്കും സാധ്യമല്ലെന്നും തെളിഞ്ഞുകാണുന്നുണ്ട്. ഭാരതത്തിന്റെ മനശാസ്ത്രവും ജീവശാസ്ത്രവും നമ്മോട് തെളിച്ചുപറയുന്നതും അതാണ്‌. 

തൂക്കാന്‍ വിധിക്കപ്പെട്ടവന്റെ മുമ്പില്‍ രണ്ടു വഴികളെ ഉള്ളൂ. ഒന്ന്, ലഹരിയുടെ നുണവഴി; രണ്ട്, മരണത്തിന്റെ നേര്‍വഴി. രാമന്‍ ഭാരതത്തിന്റെ ലഹരിയാണ്; രാവണന്‍ അപ്പുറത്തുണ്ടെങ്കിലും. അടിസ്ഥാനപരമായി സീത, അല്ല, ഭൂമിദേവി സുരക്ഷിതയാണ് എന്ന് പരക്കെ വിശ്വാസം. രാമനും സീതയും കുടുംബവും സുരക്ഷിതരാവുന്നുണ്ട് എന്നും ഒരുകൂട്ടര്‍. യുദ്ധങ്ങളുടെ ഒടുക്കവും അതായിരുന്നു. 

ഹിന്ദുത്വ ഭാരതത്തിലേക്കുള്ള ജയഭേരികള്‍ അടിച്ചമര്‍ത്തുന്നതില്‍ നവഭാരതം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ആര്‍ഷഭാരതം വിജയിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ചോദ്യവും വ്യക്തമാണ്. കറുത്ത മഷിയെഴുതിയ ചൂണ്ടുവിരലില്‍ തൂങ്ങേണ്ടത് രാജകുമാരന്റെ തൂക്കുകൊട്ടയോ കാവല്‍ക്കാരന്റെ രാമരാജ്യമോ? വിധിദിനം പറയേണ്ടതും അതാണ്‌. നാം പറയിപ്പിക്കേണ്ടതും അതാണ്‌.