Friday, November 23, 2018

മലയാളിയുടെ നവോത്ഥാന വര്‍ത്തമാനങ്ങള്‍


ശബ്ദതാരാവലിയിലും വിക്കിപീഡിയായിലും കടന്നുകൂടാത്ത നവോത്ഥാനമാണ് ഇന്ന്‍ മലയാളിയുടെ സര്‍വ്വാംഗ രോമഹര്‍ഷമായി നിലകൊള്ളുന്നതെന്നറിയുമ്പോള്‍ നാം തെല്ലൊന്ന് ഞെട്ടണ്ടേ? സത്യം അതാണ്‌. നവോത്ഥാനം എന്ന വാക്ക് ശ്രീകണ്ഠേശ്വരം ശബ്ദതാരാവലിയില്‍ ഇല്ല. വിക്കിപീഡിയയിലും ഇല്ല. വാ തോരാതെ നവോത്ഥാന ഗീര്‍വാണം വിക്ഷേപിക്കുന്ന ഇടതുബുദ്ധിജീവികള്‍ ആരെങ്കിലും ഈ വാക്കിനെ ശബ്ദതാരാവലിയിലും വിക്കിപീഡിയയിലും ഉള്‍പ്പെടുത്തിയെങ്കില്‍ എന്നത് മലയാളിയുടെ ന്യായമായ സംശയം.

മലയാളികളെ മുഴുവന്‍ ഹാങ്ങ് ഓവറില്‍ എത്തിച്ച നവോത്ഥാനം ശ്രീകണ്ഠേശ്വരം ശബ്ദതാരാവലിയിലും വിക്കിപീഡിയയിലും നാളിതുവരെ കടന്നുകൂടിയിട്ടില്ല.

നവോത്ഥാനം എന്തെന്നന്വേഷിച്ചുകൊണ്ട്‌ ആരെങ്കിലും  ശബ്ദതാരാവലിയില്‍ പോയാല്‍ അവിടെ അങ്ങനെയൊരു വാക്ക് കാണാനാവില്ല. അറിവിന്റെ അങ്ങേയറ്റമെന്ന് നാം വിശേഷിപ്പിക്കുന്ന ഇന്റര്‍നെറ്റിലും വിക്കിപീഡിയയിലും നവോത്ഥാനം ഒരൊറ്റ പേജില്‍ തിട്ടമില്ലാതെ ഒതുങ്ങിക്കൂടുകയാണ്. നവോത്ഥാന നായകനായ ശ്രീനാരായണഗുരുവും അവിടെ ഒരൊറ്റ വരിയില്‍ തന്നെ വിശ്രമിക്കുന്നു.
ശബ്ദതാരാവലിയിലും വിക്കിപീഡിയായിലും കടന്നുകൂടാത്ത നവോത്ഥാനമാണ് ഇന്ന്‍ മലയാളിയുടെ സര്‍വ്വാംഗ രോമഹര്‍ഷമായി നിലകൊള്ളുന്നതെന്നറിയുമ്പോള്‍ നാം തെല്ലൊന്ന് അത്ഭുതപ്പെട്ടെ മതിയാവൂ. വാ തോരാതെ നവോത്ഥാന ഗീര്‍വാണം വിക്ഷേപിക്കുന്ന ഇടതുബുദ്ധിജീവികള്‍ ആരെങ്കിലും ഈ വാക്കിനെ ശബ്ദതാരാവലിയിലും വിക്കിപീഡിയയിലും ഉള്‍പ്പെടുത്തിയെങ്കില്‍ എന്നത് മലയാളിയുടെ ന്യായമായ സംശയം മാത്രമാണ്.

ഉത്ഥാനം എന്നാല്‍ അര്‍ത്ഥം ഉണര്‍ച്ചയെങ്കില്‍ നവോത്ഥാനം പുത്തന്‍ ഉണര്‍ച്ചയെന്ന്‍ നമുക്ക് വ്യാഖ്യാനിക്കാം. ലോകം ഉണ്ടായ അന്നുമുതല്‍ തന്നെ ഉണര്‍ന്നുകൊണ്ടിരിക്കുകയാണ് നമ്മള്‍. നമ്മള്‍ എന്നും ഉണര്‍ന്നുകൊണ്ടിരിക്കുന്നുവെന്നത് ഒരു സാമൂഹ്യ പരിണാമം മാത്രമാണ്. പുത്തന്‍ ഉണര്‍ച്ചയെന്നതില്‍ അര്‍ത്ഥ യുക്തി ഇല്ലെന്നതുകൊണ്ടാവാം നിഘണ്ടുവില്‍ നവോത്ഥാനം കടന്നുകൂടാതിരുന്നത്. നവീനം നവം  എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഈയടുത്തകാലത്തെ നവ സമൂഹത്തിന്‍റെ കണ്ടുപിടുത്തമാണെന്നുവേണം കരുതാന്‍. ഒരു അലങ്കാര ഭാഷ്യത്തിന്നപ്പുപ്പുറം നവോത്ഥാനം നിലനില്‍ക്കുന്നില്ലെന്നുതന്നെയാണ് ഈ വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നത്.

നമ്മുടെ ഓരോ ഉണര്‍ത്തെഴുന്നേല്‍പ്പിലും നാം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നിന്‍റെ ആചാരം നാളത്തെ അനാചാരമാവുന്നു. നാളത്തെ അനാചാരം വീണ്ടും ഇന്നിന്റെ ആചാരമാവുന്നുണ്ട്. ചുരുക്കത്തില്‍ നമ്മുടെ ആചാരങ്ങളും അനാചാരങ്ങളും മാറിയും മറിഞ്ഞും നമ്മുടെ സമൂഹത്തില്‍ വന്നും പോയും കൊണ്ടിരിക്കുന്നു. ഇത്തരം മാറ്റിമറിക്കലുകള്‍ക്ക് പ്രത്യേകിച്ചൊരു നവോത്ഥാന നായകരുടെ സഹായം വേണമെന്നില്ല. എന്നുപറയുമ്പോഴും അത്തരം സഹായങ്ങളെ നിരാകരിക്കണമെന്നില്ല. ഇഷ്ടമുള്ളവര്‍ സഹായങ്ങളെ സ്വീകരിക്കുകയും അവ പകര്‍ക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യട്ടെ. അങ്ങനെയാണ് മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന പുതുമയില്‍ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളെയാണ് ചിലര്‍ നവോത്ഥാനം എന്ന് വിളിക്കുന്നത്‌.

ആചാരങ്ങളായാലും വിശ്വാസങ്ങളായാലും അവക്ക് രൂപാന്തരീകരണം സംഭവിച്ചുകൊണ്ടിരിക്കും. പരസഹായം കൊണ്ടും അല്ലാതെയും ഇത്തരം രൂപാന്തരീകരണം സംഭവിക്കാം. ഇതിനെ നവോത്ഥാനം എന്നുവിളിക്കുന്നതില്‍ യുക്തിയില്ല. കാരണം ഈ രൂപാന്തരീകരണം എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വികാസ പ്രക്രിയയാണ്. അതെന്നും പുതുതാണ്. അതേസമയം പഴയതുമാണ്. അതുകൊണ്ടുതന്നെ നവോത്ഥാനം എന്ന ഭാഷ്യം ഒരു അലങ്കാരത്തിന്‌ ശരിവക്കാമെങ്കിലും യുക്തിഭദ്രമായി ശരിയല്ല.

കേരളം ഉണ്ടായ അന്നുമുതല്‍ ശബരിമലയില്‍ നിലനിന്നുപോന്ന ഒരു ആചാരമാണ് ഇപ്പോള്‍ കോടതി അനാചാരമായി നിയമ വ്യവസ്ഥ ചെയ്തത്. ഇത് നിയമപരമായും യുക്തിപരമായും ശരിതന്നെ. അതുകൊണ്ടുതന്നെ ജനാധിപത്യപരമായി സ്വീകരിക്കപ്പെടുകയും വേണം. എന്നാല്‍ എത്രയോ ഭരണകൂടങ്ങള്‍ മാറിമറിഞ്ഞിട്ടും ആരുംതന്നെ ഇപ്പോള്‍ മാത്രം കോടതി തിരുത്തിയ ആചാരത്തെ തിരുത്താന്‍ ഒരു ഭരണകൂടവും ശ്രമിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. മണ്‍ മറഞ്ഞുപോയ ഒരു എഴുത്തുകാരനൊ ചിന്തകനൊ ഈ ആചാരത്തെ തിരുത്താന്‍ ശ്രമിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ആധുനിക കേരളം കേട്ട സാഗര ഗര്‍ജ്ജനങ്ങളായ സുകുമാര്‍ അഴീക്കോടും എം.എന്‍. വിജയനും ഇപ്പോള്‍ കോടതി തിരുത്തിയ ആചാരത്തെ തിരുത്താന്‍ തയ്യാറല്ലായിരുന്നു എന്നതും എടുത്തുപറയതക്കതാണ്.

ഈ പരിസരത്തുനിന്ന് ചിന്തിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. കോടതി വിധിയുടെ വഴിയല്ല ഇപ്പോള്‍ കടന്നുവരുന്ന നവോത്ഥാനത്തിന്‍റെ വഴി. ഇവിടെ നവോത്ഥാനം വരുന്നത് കോടതി വഴിയിലൂടെയുമല്ല. മറിച്ച്, കക്ഷിരാഷ്ട്രീയത്തിന്റെ കുറുക്കുവഴിയിലൂടെയാണ് ഇവിടെ നവോത്ഥാനം കടന്നുവരുന്നത്‌.

സമൂഹ മാധ്യമങ്ങളിലൂടെയാണ് നവോത്ഥാനത്തെ ഇക്കൂട്ടര്‍ കടത്തിവിടുന്നത്. സമൂഹമാധ്യമം അവസാന വാക്കെന്ന മിഥ്യാധാരണയില്‍ മലയാളികള്‍ നവോത്ഥാനത്തെ വര്‍ത്തമാനമാക്കുകയാണ്. മുതലെടുപ്പിന്റെ രാഷ്ട്രീയം സമൂഹമാധ്യമത്തിന്റെ വേഷത്തില്‍ മലയാളികളുടെ പ്രതികരണങ്ങളുടെ അരങ്ങ് തകര്‍ക്കുകയാണ്. മലയാളി പ്രതികരിക്കുന്നത് ചിന്തകൊണ്ടല്ല, മറിച്ച് സമൂഹമാധ്യമം അവനുകൊടുത്ത യാന്ത്രിക കണ്ണുകള്‍ കൊണ്ടും കാതുകള്‍ കൊണ്ടുമാണ്. അതുകൊണ്ട് മലയാളി ജാഗ്രത പാലിച്ചില്ലെങ്കില്‍ അവന്റെ വഴി ഇനിയും പിഴച്ചുപോകും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.