Friday, October 5, 2018

യൂബര്‍ ഈറ്റ്സ് (Uber Eats), മലയാളികളുടെ അടുക്കളയില്‍ മറ്റൊരു വിപ്ലവം.

യൂബര്‍ ഈറ്റ്സ് (Uber Eats), മലയാളികളുടെ അടുക്കളയില്‍ മറ്റൊരു വിപ്ലവം. തൃശൂരില്‍ കേവലം 79 രൂപയ്ക്കാണ് ചിക്കന്‍ ബിരിയാണി ഇപ്പോള്‍ വീടുകളില്‍ യൂബര്‍ ഈറ്റ്സ് (Uber Eats) വഴി എത്തുന്നത്. യൂബര്‍ ഈറ്റ്സ് (Uber Eats) പങ്കാളികളായ, ഭക്ഷണം എത്തിക്കുന്ന ചെറുപ്പക്കാര്‍ക്കും പരമസുഖം. ഒരു മോട്ടോര്‍ സൈക്കിളും മൊബൈല്‍ഫോണ്‍ മാത്രമേ ഈ ജോലിക്ക് ആവശ്യമുള്ളൂ. എവിടേയും ഒപ്പിടണ്ട. ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്യണ്ട. ഇഷ്ടമുള്ളപ്പോള്‍ മാത്രം ജോലി ചെയ്‌താല്‍ മതി. ആപ്പും യുണിഫോമും ബാഗ്ഗും കമ്പനി തരും. ഏകദേശം ഉച്ചവരെ ജോലി ചെയ്തുകഴിയുമ്പോഴേക്കും ആയിരം രൂപ മുതല്‍ ആയിരത്തി മുന്നൂറുരൂപ സമ്പാദിക്കുന്നവരാണ് പലരും. അതായത് പ്രതിമാസ വരുമാനം ഏകദേശം 36000 രൂപ.

ടാക്സി കാറുകളുടെ ലോകത്ത് പുതുവിപ്ലവുമായി കേരളത്തിലേക്ക് വന്ന യൂബര്‍ ടാക്സി ഇന്ന്‍ കേരളത്തിലെ റോഡുകള്‍ ഭരിച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോഴെങ്കിലും ഓട്ടോറിക്ഷയെക്കാള്‍ ലാഭത്തിലാണ് ഇപ്പോള്‍ യൂബര്‍ ടാക്സികള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു വിപ്ലവത്തിനുകൂടി യൂബര്‍ വഴിമരുന്നിട്ടിരിക്കുകയാണ്; യൂബര്‍ ഈറ്റ്സ് (Uber Eats), മലയാളികളുടെ അടുക്കളയില്‍ മറ്റൊരു വിപ്ലവം.

കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഇപ്പോള്‍ തൃശൂരിലും യൂബര്‍ ഈറ്റ്സ് (Uber Eats) വന്നുകഴിഞ്ഞു. കോഴിക്കോട് യൂബര്‍ ഈറ്റ്സ് (Uber Eats) വരാനിരിക്കുന്നു. 2017-ല്‍ മുംബൈയില്‍ നിന്ന് തുടക്കം കുറിച്ച യൂബര്‍ ഈറ്റ്സ് (Uber Eats) ഇതിനകം രാജ്യത്തെ 23 നഗരങ്ങളില്‍ ഏകദേശം 20000 ഹോട്ടലുകളുമായി കൈകോര്‍ത്തുകൊണ്ട് പ്രവര്‍ത്തനം ആരഭിച്ചുകഴിഞ്ഞു.
ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ പകുതി വില മാത്രം കൊടുത്തുകൊണ്ട് യൂബര്‍ ഈറ്റ്സ് (Uber Eats) നിങ്ങളുടെ വീട്ടുപടിക്കല്‍ ഭക്ഷണം എത്തിച്ചുകൊണ്ടിരിക്കുന്നു. തൃശൂരില്‍ കേവലം 79 രൂപയ്ക്കാണ് ചിക്കന്‍ ബിരിയാണി ഇപ്പോള്‍ വീടുകളില്‍ യൂബര്‍ ഈറ്റ്സ് (Uber Eats) വഴി എത്തുന്നത്. ഇതോടെ തൃശൂരിലെ ഹോട്ടലുകളില്‍ ജനങ്ങള്‍ പോകാതായി. മഴ പെയ്തതോടെ നഗരങ്ങളില്‍ ആരും തന്നെ പുറത്തിറങ്ങുന്നുമില്ല. യൂബര്‍ ഈറ്റ്സ് (Uber Eats) ആപ്പ് തട്ടിക്കൊണ്ട് വിവിധങ്ങളായ ഭക്ഷണം കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തട്ടിവിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ നഗരങ്ങള്‍.

ഏകദേശം 20 ലക്ഷത്തോളം പേര്‍ ഇതിനകം യൂബര്‍ ഈറ്റ്സ് (Uber Eats) ആപ്പ് ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞതായി തൃശൂര്‍ യൂബര്‍ ഈറ്റ്സ് (Uber Eats) ന്റെ ചാര്‍ജുള്ള ജെറി പറയുന്നു. അമ്പത്തഞ്ചോളം ഹോട്ടലുകള്‍ ഇതിനകം യൂബര്‍ ഈറ്റ്സ് (Uber Eats) പങ്കാളികളായി. ഏകദേശം നാനൂറോളം ചെറുപ്പക്കാര്‍ രാവിലെ 8 മണി മുതല്‍ രാത്രി 11 മണി വരെ വീടുകളില്‍ ഭക്ഷണം എത്തിക്കുന്നു. ഇതില്‍ രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. 5500 പേരെങ്കിലും പ്രതിദിനം യൂബര്‍ ഈറ്റ്സ് (Uber Eats) വഴി ഭക്ഷണം തേടുന്നു. ഓരോ ഭക്ഷണ പൊതിക്കും പത്തു മുതല്‍ മുപ്പതുരൂപയോളം മാത്രമേ സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ കൊടുക്കേണ്ടിവരുന്നുള്ളൂ. ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിച്ചാല്‍ ഇതില്‍ കൂടുതല്‍ ചെലവുവരും.

യൂബര്‍ ഈറ്റ്സ് (Uber Eats) പങ്കാളികളായ ഹോട്ടലുകള്‍ക്കും ലാഭത്തിന്റെ കണക്കുകള്‍ മാത്രമേ പറയാനുള്ളൂ. പല ഹോട്ടലുകളും യൂബര്‍ ഈറ്റ്സ് (Uber Eats) നുമാത്രമായി പുതിയ അടുക്കളയും പാക്കിംഗ് യൂണിറ്റും കണ്ടെത്തിക്കഴിഞ്ഞു.  ഭക്ഷണത്തിന്റെ യഥാര്‍ത്ഥ വിലക്കുതന്നെയാണ് ഹോട്ടലുകള്‍ യൂബര്‍ ഈറ്റ്സ് (Uber Eats)-ന് ഭക്ഷണം കൊടുക്കുന്നത്. എന്നാല്‍ കമ്പനി വന്‍ ഓഫറുകള്‍ നല്‍കിക്കൊണ്ട് വില്‍പ്പനകൂട്ടുന്നു. വില്‍പ്പനയുടെ തോതനുസരിച്ച് കിട്ടുന്ന കമ്മീഷനാണ് യൂബര്‍ ഈറ്റ്സ് (Uber Eats)ന്റെ ലാഭം.
ഭക്ഷണത്തിന്റെ രുചിയേക്കാള്‍ പ്രധാനം ജനത്തിന് വളരെ എളുപ്പത്തില്‍ ഭക്ഷണം കിട്ടുകയെന്നതാണെന്ന് തൃശൂരിലെ ഹോട്ടല്‍ ഉടമ ബൈജു പറയുന്നു. ഇത്തരസംസ്ഥാനക്കാര്‍ കേരളത്തിന്റെ ഹോട്ടലുകളുടെ അടുക്കളകള്‍ കയ്യേറിക്കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള പാചകക്കാര്‍ക്ക് കടുത്ത ക്ഷാമമാണ്. അതുകൊണ്ടുതന്നെ കേരളീയ രുചിക്കൂട്ടുകള്‍ നന്നേ കുറഞ്ഞു. പുതിയ തലമുറയും ആ രുചിക്കൂട്ടിന്റെ പിറകെ പോകുന്നുമില്ല. ആപ്പ് വഴി കിട്ടുന്ന ഭക്ഷണത്തോട് അവര്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇനി രുചിയല്ല; ഭക്ഷണമാണ് പ്രധാനം. അതും എളുപ്പത്തില്‍ വീട്ടുപടിക്കല്‍ തന്നെ കിട്ടണം. യൂബര്‍ ഈറ്റ്സ് (Uber Eats) വിജയിക്കുന്നതും ഇവിടെയാണ്‌ ബൈജു തുടരുന്നു. 

യൂബര്‍ ഈറ്റ്സ് (Uber Eats) പങ്കാളികളായ, ഭക്ഷണം എത്തിക്കുന്ന ചെറുപ്പക്കാര്‍ക്കും പരമസുഖം. ഒരു മോട്ടോര്‍ സൈക്കിളും മൊബൈല്‍ഫോണ്‍ മാത്രമേ ഈ ജോലിക്ക് ആവശ്യമുള്ളൂ. എവിടേയും ഒപ്പിടണ്ട. ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്യണ്ട. ഇഷ്ടമുള്ളപ്പോള്‍ മാത്രം ജോലി ചെയ്‌താല്‍ മതി. ആപ്പും യുണിഫോമും ബാഗ്ഗും കമ്പനി തരും. രാവിലെ 8 മണി മുതല്‍ 11 മണി വരെ വേണമെങ്കില്‍ ജോലി ചെയ്യാം. ഏകദേശം ഉച്ചവരെ ജോലി ചെയ്തുകഴിയുമ്പോഴേക്കും ആയിരം രൂപ മുതല്‍ ആയിരത്തി മുന്നൂറുരൂപ സമ്പാദിക്കുന്നവരാണ് പലരും. അതായത് പ്രതിമാസ വരുമാനം ഏകദേശം 36000 രൂപ.

തൃശൂരിലെ യൂബര്‍ ഈറ്റ്സ് (Uber Eats) ആപ്പീസില്‍ ജോലി അന്വേഷിച്ചെത്തുന്ന ചെറുപ്പക്കാര്‍ക്ക് കയ്യും കണക്കുമില്ല. പങ്കാളികളാവാന്‍ വരുന്ന ഹോട്ടലുകള്‍ക്കും കയ്യും കണക്കുമില്ല. ഹോട്ടലുകള്‍ക്ക് യൂബര്‍ ഈറ്റ്സ് (Uber Eats) സംവിധാനം ലാഭകരമാണ്. കാരണം, അവര്‍ക്ക് ഭക്ഷണം പൊതിയുന്ന ചെലവു മാത്രമേ വഹിക്കേണ്ടിവരുന്നുള്ളൂ. ലേബര്‍ ചെലവും കറണ്ട് ചെലവും മറ്റു ചെലവുകളും ഓണ്‍ ലൈന്‍ സംവിധാനത്തില്‍ കുറയും. തൃശൂര്‍ യൂബര്‍ ഈറ്റ്സ് (Uber Eats) ഇപ്പോഴും കൊച്ചി ആപ്പീസിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ വേണ്ടത്ര കാര്യങ്ങള്‍ ക്രോഡീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. തൃശൂരിന് സ്വതന്ത്ര ചുമതല ആവുന്നതെയുള്ളൂ. അതുകൊണ്ട് വ്യാവസായിക ശൃംഗല വിപുലീകരിച്ചു വരുന്നതേയുള്ളൂ.

ഇതൊക്കെയാണെങ്കിലും യൂബര്‍ ഈറ്റ്സ് (Uber Eats) വഴി ഇപ്പോള്‍ ഊണ് കിട്ടില്ല. ബിരിയാണി സമൃദ്ധമായി കിട്ടും. പിന്നെ അറേബിയന്‍ ചൈനീസ് വിഭവങ്ങളും സുലഭം. ഇപ്പോള്‍ യൂബറിനു കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള ഭക്ഷണം മാത്രമേ കൊടുക്കുന്നുള്ളൂ. ഭാവിയില്‍ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിലാണ് യൂബര്‍ ഈറ്റ്സ് (Uber Eats) വാക്താക്കളും പങ്കാളികളും.
എന്നിരുന്നാലും യൂബര്‍ ഈറ്റ്സ് (Uber Eats) ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധി ചെറുതല്ല. ഓരോ ദിവസവും വീടുകളില്‍ കുന്നുകൂടുന്ന പ്ലാസ്റ്റിക് കൂടുകള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഇന്നില്ല. പ്ലാസ്റ്റിക് കൂടുകളില്‍ കൊടുക്കുന്ന ഭക്ഷണം ഉണ്ടാക്കുന്ന അനാരോഗ്യകരമായ സാഹചര്യങ്ങളും ചെറുതല്ല. പ്ലാസ്റ്റിക് കൂടുകള്‍ ഉണ്ടാക്കുന്ന ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ ഭീഷണിയും വലുതാണ്‌. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത് നിയന്ത്രിക്കുവാന്‍ യൂബര്‍ ഈറ്റ്സ് (Uber Eats) നോ പങ്കാളികളായ ഹോട്ടലുകള്‍ക്കോ ഉത്തരവാദിത്തമില്ല. സര്‍ക്കാരിന്റെ ആരോഗ്യവകുപ്പാണ് ഇതൊക്കെ നിയന്ത്രിക്കേണ്ടത്. അത്തരം നിയന്ത്രണങ്ങള്‍ നാളിതുവരെയായിട്ടും ഉണ്ടായിട്ടില്ല.

എന്നാല്‍ യൂബറിന്റെ ഭാഗത്തുനിന്ന് ഇത്തരം ചിന്തകള്‍ ഉണര്‍ന്നു വരുന്നുണ്ടെന്ന് തൃശൂരിലെ യൂബര്‍ പ്രതിനിധി ജെറി പറയുന്നു. പാരിസ്ഥിതിക സൌഹൃദമാകും വിധം ഭക്ഷണം പൊതിഞ്ഞു കൊടുക്കുന്നതിനും മാലിന്യം നിയന്ത്രിക്കുന്നതിനുമുള്ള നീക്കങ്ങള്‍ യൂബര്‍ ഈറ്റ്സ് (Uber Eats) ന്റെ ഭാഗത്തുനിന്നു ഭാവിയില്‍ ഉണ്ടാകുമെന്നാണ് ജെറി പറയുന്നത്.