Saturday, May 3, 2014

മദ്യനയം


ഒരു മദ്യപാനി മുന്നോട്ടുവയ്ക്കുന്ന മദ്യനയം. 

ഞാന്‍ ഒരു മദ്യപാനിയാണ് . എന്റെ അപ്പനും അപ്പൂപ്പനും മദ്യപാനികളായിരുന്നു . അതുകൊണ്ടുതന്നെ ഒരു പൈതൃകത്തിന്റെ ഭാഗമായി ഞാന്‍ മദ്യപാനം തുടര്‍ന്നുവരുന്നു . വര്‍ഗ്ഗം കൊണ്ട് ക്രിസ്ത്യാനി ആയതുകൊണ്ടും പരിശുദ്ധ കുര്‍ബ്ബാനകളില്‍ പുരോഹിതന്‍ സ്ഥിരമായി വീഞ്ഞ് പ്രദര്‍ശിപ്പിക്കുന്നതുകൊണ്ടും വിളമ്പുന്നതുകൊണ്ടും മദ്യം ഉപേക്ഷിക്കുന്നതും  ആത്മീയമായി സാധ്യമല്ല . ഇത്രയും മുഖവുരയായി പറഞ്ഞതുകൊണ്ട് ഞാന്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ഒരാളാണെന്ന് ആരും തെറ്റിദ്ധരിച്ചുപോവരുത് . മദ്യപാനം എന്നത് ഏതൊരു വ്യക്തിയും സ്വതന്ത്രമായി, നിര്‍ഭയമായി അനുഷ്ടിക്കേണ്ട ഒരു കര്‍മ്മമാണ്‌ എന്നും ഞാന്‍ വിശ്വസിക്കുന്നു . ഞാന്‍ ഒരു അവിവാഹിതന്‍ കൂടി ആകയാല്‍ എന്റെ പരമ്പര ഈ കര്‍മ്മാനുഷ്ടാനം ഭാവിയില്‍ തുടരില്ലെന്നും എനിക്ക് സമൂഹത്തോട് ഉറപ്പുപറയാനാവും . 

ഇനി കാര്യത്തിലേക്ക് കടക്കാം . മദ്യം ഒരിക്കലും ഒരു ആരോഗ്യ പാനീയമല്ല . അത് ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യമായ  ആര്‍ഭാടമാണ് , അഹങ്കാരമാണ് , അന്തസ്സാണ് , ലഹരിയാണ് . അതുകൊണ്ടുതന്നെ ഇത്തരം ആര്‍ഭാടങ്ങളും അഹങ്കാരങ്ങളും അന്തസ്സും കാത്തുസൂക്ഷിക്കുന്ന ഇടങ്ങളായിരിക്കണം മദ്യശാലകള്‍ അഥവാ ബാറുകള്‍ . എന്നാല്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ എന്റെ മദ്യപാനാനുഭവത്തില്‍ എനിക്ക് മനസ്സിലായിട്ടുള്ളത് നമ്മുടെ മദ്യശാലകള്‍ ഒരിക്കലും മദ്യപാനികള്‍ക്ക്‌ അന്തസ്സോടെ അഹങ്കരിക്കാന്‍ പോന്ന സേവന കേന്ദ്രങ്ങളായിരുന്നില്ല എന്ന വസ്തുതയാണ് . 


എന്നാല്‍ മദ്യപാനികളുടെ കയ്യില്‍നിന്ന് ആര്‍ഭാടങ്ങളുടെയും അഹങ്കാരങ്ങളുടെയും അന്തസ്സിന്റെയും പേരില്‍ വന്‍തുക വസൂലാക്കി അവരെ കന്നുകാലികള്‍ക്ക് സമം കണക്കാക്കിവരികയാണ് കേരളത്തിലെ ബാറുകള്‍ . കാലാകാലങ്ങളിലെ സര്‍ക്കാരുകള്‍ . ഊര്‍ജ്ജം ഊറ്റിയെടുത്തുകഴിഞ്ഞാല്‍  പിന്നെ നാം കന്നുകാലികളെ അറവിന് കൊടുക്കുകയാണല്ലോ പതിവ് . ഇവിടെ ഈ കന്നുകാലി ക്ലാസ്സിനെ (Cattle Class) സര്‍ക്കാര്‍ അറവിന് കൊടുക്കുന്നു എന്ന പ്രത്യേകതയും അവകാശപ്പെടാം . ഒരു മദ്യപ്പശുവിനെ തൊഴുത്തില്‍ കെട്ടി ഇത്തരത്തില്‍ കറന്നും അറത്തും ഉപജീവനം നടത്തുന്നത് ജനാധിപത്യബോധമുള്ള  ഒരു സര്‍ക്കാരിന്റെ സംസ്കാരമാവരുത് . ഒരു രാജ്യത്തെ ജനതയെ മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍  കൊന്നുകിട്ടുന്ന പണം (Blood Money ???) കൊണ്ടുള്ള ഈ ദുര്‍ഭരണ നിര്‍വ്വഹണം ആണത്തമുള്ള, ആത്മാഭിമാനമുള്ള സര്‍ക്കാരുകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം . 


സര്‍ക്കാരിന്റെ കണക്കില്‍ ഇത്തരം  418  ബാറുകള്‍ ആണെങ്കിലും എന്റെ അഭിപ്രായത്തില്‍ എണ്ണം ഇനിയും കൂടും . അതുകൊണ്ട് ഇത്തരം ബാറുകള്‍ക്കൊന്നും തന്നെ ലൈസന്‍സ് കൊടുക്കാനോ പുതുക്കാനോ പാടില്ല . 418  ബാറുകള്‍ അല്ല 4018 ബാറുകള്‍ അടഞ്ഞുകിടന്നാലും കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക്‌ ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കില്ല . എന്തെങ്കിലും ആര്‍ക്കെങ്കിലും ഇവിടെ സംഭവിക്കുന്നുണ്ടെങ്കില്‍ അത് മദ്യലോബികളില്‍ നിന്ന് ദല്ലാള്‍ പണം പറ്റുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് .   


ഒരു തൊഴില്‍ മാത്രമേ ഈ മേഖലയിലെ തൊഴിലാളികള്‍ എടുക്കാവൂ എന്ന് ഒരു നിയമം എവിടെയുമില്ലല്ലോ . ഒരു തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ മറ്റൊരു തൊഴില്‍ കണ്ടെത്തുകയാണ് വേണ്ടത് . സര്‍ക്കാരിന് അവരെ സഹായിക്കാനുള്ള ബാധ്യതയും ഉണ്ട് .
 

ഈ ദിശയിലേക്കൊക്കെ ചിന്തയെ പ്രസരിപ്പിക്കാന്‍ കഴിവുള്ള സത്യസന്ധനായ ഒരു കോണ്‍ഗ്രസ്സുകാരന്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഉണ്ടായിരിക്കുന്നു . മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനോട് ചെർത്തുവക്കാവുന്ന ഒരു നല്ല ചിത്രം. വി.എം.സുധീരന്‍ . ആ സുധീരനായ കോണ്‍ഗ്രസ്സുകാരന് ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദനങള്‍ . കോണ്‍ഗ്രസ്സിലെ മറ്റു വിഷസര്‍പ്പങ്ങള്‍ക്കൊപ്പമുള്ള  സുധീരന്റെ സര്‍പ്പയജ്ഞം വിജയിക്കട്ടെ . വിജയാശംസകള്‍ . ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, ബാബു, വി.ഡി.സതീശന്‍   തുടങ്ങിയവരെ പോലെയുള്ള കപട രാഷ്ട്രീയക്കാരെ ജനം തള്ളിക്കളയും എന്നതിന് ഒരു സംശയവും വേണ്ട .അതുപോലെത്തന്നെ ബാറുടമകള്‍ക്കുവേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസ്സിതര രാഷ്ട്രീയ പാര്‍ട്ടികളേയും ജനം തള്ളിക്കളയും . 

എന്റെ മദ്യനയം : പഞ്ചനക്ഷത്ര പദവിയുള്ള ബാറുകള്‍ മാത്രം നിലനിര്‍ത്തുക . മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടുക . ഗുണനിലവാരമുള്ള നല്ല മദ്യം സര്‍ക്കാരിന്റെ പൊതുവിതരണ സംവിധാനങ്ങളിലൂടെ റേഷന്‍ കാര്‍ഡ് , പാന്‍ കാര്‍ഡ് വഴി ആദായനികുതിക്ക് വിധേയമായി നിയന്ത്രിതമായി വിതരണം ചെയ്യുക . മദ്യപാനികള്‍ക്ക്‌ നിര്‍ബന്ധ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക . 
 
ഡോ.സി.ടി.വില്യം