Tuesday, January 31, 2012

അഴീക്കോട് അക്ഷരാര്‍ത്ഥത്തില്‍ എന്റെ മനപാഠവും ശരീരപാഠവും ആവുകയായിരുന്നു.

വ്യക്തിയുടെയും സമൂഹത്തിന്റെയും ബോധാബോധ മനസ്സുകളില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത് കൃത്യമായ ഒരു സമയത്തോ , തീയ്യതിയിലോ ,വര്‍ഷത്തിലോ അല്ല . നാമറിയാതെ നമ്മുടെ ജീവിതാനുഭവങ്ങളില്‍ അവ അലിഞ്ഞു ചേര്‍ന്ന് ചരിത്രത്തിന്റെ ഭാഗമാവുകയാണ് .

ഡോ. സുകുമാര്‍ അഴീക്കോട് എന്ന്റെ ജീവിതാനുഭവങ്ങളില്‍ ഇത്തരത്തില്‍ ലയിച്ചുചേര്‍ന്നത്‌  എന്നാണെന്ന് അതുകൊണ്ടു തന്നെ കൃത്യമായി പറയാനാവില്ല . എന്റെ കൌമാരദശയിലെവിടെയോ വച്ച് അഴീക്കോട് എന്നില്‍ ലയിച്ചിരിക്കണം.

ഇന്നത്തെ കൌമാരപ്രായക്കാരെ പോലെ ആയിരുന്നില്ല എന്റെ കൌമാരക്കാലം . വായനയെ ഗൌരവമായി തലയിലേറ്റിയ ഒരു കാലമായിരുന്നു അത് . വായനക്ക് വ്യക്തമായ ഏണിപ്പടികള്‍ ഉണ്ടായിരുന്നു അന്ന് . ബാലസാഹിത്യത്തില്‍ ഹരിശ്രി കുറിച്ച് കഥകളിലൂടെ കടന്നുചെന്ന് ക്ലാസിക്കുകളിലേക്ക് വായനയെ വ്യാപിപ്പിച്ച് ബുദ്ധിയെ വ്യാപരിപ്പിക്കുകയായിരുന്നു അന്നത്തെ വായനയുടെ ലക്‌ഷ്യം . ഇന്ന് ഏറെ പ്രചാരത്തിലില്ലാതെ പോയതും അന്ന് ഏറെ സജീവ വുമായിരുന്ന ഗ്രാമീണ വായനശാലകളായിരുന്നു വായനയുടെ ഏണിപ്പടികള്‍ ഒരുക്കിത്തന്നത് .

ഗൌരവപൂര്‍ണമായ വായനയിലേക്കും മലയാള സാഹിത്യത്തിലേക്കും എന്നെ അടുപ്പിച്ചത് എന്റെ അപ്പനായിരുന്നു. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ ടോള്‍സ്ടോയിയും, ദസ്തയോസ്കിയും, ടാഗൂരും , ദേവും , വര്‍ക്കിയും  , തകഴിയുമെല്ലാം പരിചയപ്പെടുത്തിതന്നത്  അപ്പനായിരുന്നു. വായനയുടെ അവസാനത്തെ ഏണിപ്പടികളില്‍ നിന്നുകൊണ്ട്  പിന്നെ എത്തിപ്പിടിച്ചത് നിരൂപണ ഗ്രന്ഥങ്ങള്‍ ആയിരുന്നു .അങ്ങനെയാണ് മാരാരും, മുണ്ടശ്ശേരിയും, എം.പി.പോളും, അഴീക്കോടും, ലീലാവതിയും എന്റെ വായനയുടെ ലോകത്തെത്തുന്നത് .

അന്ന് ഞാന്‍ വായിച്ച നാല് പുസ്തകങ്ങളാണ് പില്‍ക്കാലത്ത് എനിക്ക് തുടര്‍വായനക്കും അവസാനം എഴുത്തിലേക്കും വഴിയൊരുക്കിത്തന്നത് . ഇംഗ്ലീഷിലുള്ള ടാഗൂരിന്റെ "ഗീതാഞ്ഞലി"യും "ഭഗവദ് ഗീത"യുടെ സംക്ഷിപ്ത്ത ഇംഗ്ലീഷ് പരിഭാഷയും , പൂത്തെഴത്ത് രാമന്‍ മേനോന്റെ "ആരാണീ മനുഷ്യനും" , സുകുമാര്‍ അഴീക്കോടിന്റെ "ജി ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" തുടങ്ങിയവയാണ് ആ നാല് ഗ്രന്ഥങ്ങള്‍ . ഈ നാല് കൃതികളും ഇന്നും പുനര്‍ വായനക്ക് വല്ലപ്പോഴുമൊക്കെ വിധേയമാക്കാറുണ്ട് . ഈ നാല് കൃതികളും വേണ്ടത്ര ഗൌരവത്തില്‍ അന്ന് മനസ്സിലാക്കിയിട്ടില്ലായിരുന്നു എന്ന്‌ ഇന്നത്തെ പുനര്‍ വായനകള്‍ സാക്ഷ്യപ്പെടുത്തുന്നു .

എന്നാല്‍  "ജി ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന കൃതിയാണ് എന്നെ ഇംഗ്ലീഷ് സാഹിത്യവും മലയാള സാഹിത്യവും കൂട്ടിവായിക്കാന്‍ പഠിപ്പിച്ചത് . ഇംഗ്ലീഷില്‍ എലിയട്ടും , കീറ്റ്സും, ഷെല്ലിയും ,മലയാളത്തില്‍ ആശാനും , വള്ളത്തോളും ,ഉളൂരും , മാരാരും , മുണ്ടശ്ശേരിയും, എം.പി. പോളും , ലീലാവതിയും കൂട്ടിവായനക്ക്‌ എത്തിയത് അഴീക്കോട് വഴിയായിരുന്നു .

അക്കാലത്ത് കൂര്‍ക്കന്‍ചേരിയില്‍ വച്ച് ആശാന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഒരു സാഹിത്യ സിമ്പോസിയത്തില്‍ വച്ചാണ് ഞാന്‍ ആദ്യമായി അഴീക്കോടിനെ കേള്‍ക്കുന്നത് . എം.അച്ചുതനും , ലീലാവതിയും, വേദിയിലുണ്ടായിരുന്നു . അഴീക്കോട് എന്റെ ആവേശമാവുന്നത് മിക്കവാറും ഇവിടെ വച്ചായിരിക്കണം . പിന്നീടൊരിക്കല്‍ പോലും അഴീക്കോടിന്റെ വേദികള്‍ ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല .അഴീക്കോടിന്റെ പ്രസംഗങ്ങളുടെ കുറിപ്പെടുക്കാന്‍ മാത്രം ഞാന്‍ ഒരു നോട്ബുക്ക് കരുതിയിരുന്നു. അഴീക്കോട് അക്ഷരാര്‍ത്ഥത്തില്‍ എന്റെ മനപാഠവും ശരീരപാഠവും ആവുകയായിരുന്നു.  ( അടുത്ത ലക്കത്തില്‍ തുടരും )
ഡോ .സി.ടി.വില്യം 

Saturday, January 28, 2012

അപ്പോഴും ഒരു ബംഗാളി ദേശീയ ഗാനത്തിന്റെ പാടിപ്പതിഞ്ഞ ഈരടികള്‍ നേര്‍ത്തുകിടന്നു

ഒരു റിപ്പബ്ലിക്  ദിനാഘോഷം കൂടി കടന്നു പോയി. ഒരുപാട് കാലമായി ഞാന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നിട്ട് . ബാല്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നതും മധുര പലഹാരങ്ങള്‍ നുണഞ്ഞതും ഇന്നലെയെന്നോണം ഓര്‍മയില്‍ വന്നു പോയി .

മാത്രമല്ല ഈയടുത്തകാലത്ത് ഞാന്‍ ചൈനയില്‍ പോയപ്പോള്‍ അവിടുത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കു ചേരുകയുണ്ടായി . ബീജിങ്ങിലെ നല്ല തണുത്ത വെളുപ്പാന്‍ കാലത്ത് ടിയാനന്മെന്‍ സ്കൊയറില്‍ പോയതും വന്‍പിച്ച ജനക്കൂട്ടം കണ്ട് അന്തം വിട്ടതും ഓര്‍മയില്‍ വന്നിരുന്നു. ചൈനക്കാരുടെ ദേശീയ ബോധം കണ്ട് ഞാന്‍ ലജ്ജിച്ച് മുഖം കുനിച്ചു.  അപ്പോള്‍ മുതല്‍ ആഗ്രഹിച്ചതാണ്‌ ഇക്കുറി ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും ഇന്ത്യയുടെ ദേശീയബോധം ആത്മാര്‍ഥമായി അനുഭവിക്കണമെന്നും. 

പതിവുപോലെ ഞാന്‍ ജോലി ചെയ്യുന്ന കാര്‍ഷിക സര്‍വ്വകലാശാലയുടെ എസ്റ്റേറ്റ്‌ ആപ്പീസില്‍ കൊടി ഉയര്‍ത്താന്‍ രാവിലെ എട്ടു മണിക്ക് ചെല്ലുമ്പോള്‍ കൊടി ഉയര്‍ത്തേണ്ട ആപ്പീസറും ഞാനും മാത്രം . ഇരുപതോളം പേര്‍ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ ആരും തന്നെ ഹാജരായില്ല . കാര്‍ഷിക സര്‍വ്വകലാശാലയുടെ ആസ്ഥാനത്തും സ്ഥിതി ഇതുതന്നെ. എന്നാല്‍ ഒരു പണിമുടക്കോ ബന്ദോ പ്രഖ്യാപിച്ചാല്‍ ഇവരില്‍ പലരും വളരെ നേരത്തെ തന്നെ വന്ന് പണിമുടക്കും ബന്ദും പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ടിക്ക് അഭിവാദ്യം അര്‍പ്പിക്കുന്നത് ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട് . അനുഭവിച്ചിട്ടുണ്ട് . മാത്രമല്ല ദൂരെ നിന്നുള്ളവരാണെങ്കില്‍ ഇവരില്‍ പലരും രാത്രി വളരെ കഷ്ടപ്പെട്ട് ആപ്പീസ് പരിസരത്തു താമസിച്ച് പണിമുടക്കും ബന്ദും വിജയിപ്പിച്ച കഥയും എനിക്കറിയാം . അതാണ്‌ നമ്മുടെ ദേശീയത എന്ന് ഈ റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ എനിക്ക് മനസ്സിലായി.

ഞാന്‍ ഇന്നലെ പിന്നെയും കുറെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ സാക്ഷിയായി . എവിടെയും കുറെ കുട്ടികളും കൊടി ഉയര്‍ത്താന്‍ ബാധ്യതയുള്ള ആപ്പീസര്‍മാരും മാത്രം . ഒരു റിപ്പബ്ലിക്കില്‍ നിന്ന് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനെയും എനിക്ക് ഇന്നലെ കാണാന്‍ കഴിഞ്ഞില്ല . നേതാക്കന്മാരെയും അവരുടെ സില്‍ബന്തികളെയും എനിക്ക് ഇന്നലെ കാണാന്‍ കഴിഞ്ഞില്ല.

മാത്രമല്ല ഇന്നലെ കൊടി ഉയര്‍ത്താനും ഈ ആപ്പീസര്‍മാര്‍ വന്നത് സര്‍ക്കാര്‍ വാഹനങ്ങളില്‍ തന്നെ. ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തിലെങ്കിലും  സ്വന്തം വാഹനം ഓടിച്ചുവന്ന് അല്പം ദേശീയത ഇവര്‍ക്കൊക്കെ കാണിക്കാമായിരുന്നു. ദേശസ്നേഹവും സര്‍ക്കാര്‍ ചെലവില്‍ പ്രകടിപ്പിച്ച ഇവരെക്കൂടി ഒഴിവാക്കിയാല്‍  പിന്നെ ബാക്കി  ആരുണ്ട്‌ നമ്മുടെ റിപ്പബ്ലിക് ആഘോഷിക്കാന്‍ എന്ന് ആലോചിച്ച് ആലോചിച്ച് ഞാന്‍ അവസാനം സര്‍വ്വകലാശാലയുടെ മറ്റൊരു ആപ്പീസില്‍ ചെന്നപ്പോഴാണ് എനിക്ക് ഉത്തരം കിട്ടിയ ആ ദൃശ്യം കണ്ടത് . അവിടെ മേല്പറഞ്ഞവരും രണ്ടു ശ്വാനന്മാരും വാലുകൊണ്ട് സല്യുട്ട് ചെയ്തു നില്‍ക്കുന്നു. ഞാന്‍ ഒരിക്കല്‍ കൂടി ലജ്ജിച്ച് മുഖം താഴ്ത്തി. മനസ്സില്‍ അപ്പോഴും ഒരു ബംഗാളി ദേശീയ ഗാനത്തിന്റെ പാടിപ്പതിഞ്ഞ ഈരടികള്‍ നേര്‍ത്തുകിടന്നു .

ഡോ. സി.ടി. വില്യം

Monday, January 23, 2012

ആധ്യാല്മീക പ്രഭാഷകന്‍ നടനാവുമ്പോള്‍ പ്രഭാഷണ വേദി നാടക വേദിയാവുമ്പോള്‍


മഹാഭാരതം മതഗ്രന്ഥമല്ല, മറിച്ച് കഥാപുസ്തകമാണ് എന്ന സ്വാമി സന്ദീപാനന്ദന്റെ വാദവും അതിന്  അനുബന്ധമായി മഹാഭാരത യുദ്ധം നടന്നിട്ടില്ലെന്ന യുക്തിവാദവും എന്നാല്‍ ഗീത യുക്തിഭദ്രമെന്ന  വാദവും ഇവിടെ ചര്‍ച്ചയ്ക്ക് എടുക്കുന്നില്ല.

എന്നാല്‍ ഇന്നലെ തൃശൂരില്‍ സ്വാമി ഭൂമാനന്ദ തീര്‍ത്ത മഹാരാജ് ഗീതാ തത്വസമീക്ഷയില്‍ പറഞ്ഞത് ഇങ്ങനെയാണ് . " മഹാഭാരതം ഒരു ചരിത്ര സംഭവമാണ് . അതിലെ നാടകീയ മുഹൂര്‍ത്തങ്ങളില്‍ വച്ച് ഏറ്റവും നാടകീയത ഉള്ളത് ഗീതയിലാണ് . മഹാഭാരതം നിറയെ ശാസ്ത്രമാണ് . നാം സയിന്‍സ് എന്ന് പേരിട്ടു വിളിക്കുന്ന ശാസ്ത്രമല്ല. .അതുകൊണ്ടുതന്നെ ശാസ്ത്ര സംഗം പ്രാപിക്കാന്‍ മഹാഭാരതവും ഗീതയും നമ്മെ സഹായിക്കുന്നു ".

ഇതില്‍  നിന്നൊക്കെ നാം മനസ്സിലാക്കേണ്ടത് എന്താണ് ? ഓരോരുത്തരും മനനം ചെയ്തു തന്നെ മനസ്സിലാക്കുക .

ഇനി സന്ദീപാനന്ദന്റെ മാത്രുഭുമിയിലെ ലേഖനം . തന്റെ വാദഗതികള്‍ ശരിയെന്ന് കാണിക്കാന്‍ സ്വാമി കൊണ്ടുവന്നത് മഹാത്മാ ഗാന്ധിയെയും സുകുമാര്‍ അഴീക്കോടിനെയും . ഇവരാണോ ഇത്രയും ഗൗരവമുള്ള ഈ വിഷയത്തില്‍ അവസാന വാക്കാവേണ്ടത് . അല്ലെന്നു തന്നെയാണ് എന്റെ വാദം . ഗാന്ധിജിയുടേത് ആധ്യാല്മീക രാഷ്ട്രീയവും അഴീക്കോടിന്റെത്‌ പ്രായോഗിക രാഷ്ട്രീയവും എന്നാണ് എന്റെ വായനാനുഭാവങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് . രണ്ടും കാലത്തിന് തെളിയിക്കാനുള്ള സത്യങ്ങളാണ് . അപ്പോള്‍ സ്വാമി സന്ദീപാനന്ദന്‍  ഇവിടെ പ്രയോഗിച്ചിരിക്കുന്നത് ഒരു തരം രാഷ്ട്രീയ യുക്തിയെന്ന് മനസ്സിലാവും .

ഇനി ഇതൊക്കെ ശരിയെന്നുതന്നെ ശരിവക്കുക . മഹാഭാരതം ഒരു നടക്കാത്ത യുദ്ധത്തിന്റെ കഥയെങ്കില്‍ എന്തിനാണ് പിന്നെ ഈ യജ്ഞങ്ങളും തത്ത്വസമീക്ഷകളും ? യജ്ഞങ്ങളും തത്ത്വസമീക്ഷകളും നടത്താന്‍ ബൈബിളോ ഖുറാനോ എടുക്കാമല്ലോ ? മാത്രമല്ല ഈ യജ്ഞങ്ങളും തത്ത്വസമീക്ഷകളും ക്രിസ്ത്യന്‍ - മുസ്ലീം പള്ളി പറമ്പുകളില്‍ എന്തുകൊണ്ട്  നടത്തുന്നില്ല എന്ന സംശയവും ബാക്കിയാവുന്നു . അമ്പല പറമ്പുകളില്‍ മാത്രമേ ഇത് നടത്താവൂ എന്നുണ്ടോ ? ഇനി സ്വാമിമാര്‍ ഈ യജ്ഞാങ്ങള്‍ക്കും തത്ത്വസമീക്ഷകള്‍ക്കുമൊക്കെ വരുമ്പോള്‍ ഹിന്ദു മതാചാരപ്രകാരമുള്ള സ്വീകരണ അനുഷ്ടാനങ്ങള്‍ ആവശ്യമുണ്ടോ ?

അപ്പോള്‍ എവിടെയോ എന്തോ ദഹനക്കുറവുള്ളതുപോലെ  തോന്നുന്നു . ഞാന്‍ ഒരുപാട് ഗീതാ ജ്ഞാന യജ്ഞങ്ങളും തത്ത്വസമീക്ഷകളും ശ്രദ്ധിച്ച ഒരാളാണ് . അതില്‍ ശ്രേഷ്ഠം സ്വാമി ചിന്മയാനന്ദന്റെയും ഭൂമാനന്ദന്റെയും ആണെന്ന് പറയട്ടെ . ഈ രണ്ടു സ്വാമിമാരും ആധ്യാല്മീകം പറയുമ്പോള്‍ ശ്രോതാക്കളുടെ കയ്യടി പ്രതീക്ഷിച്ചിരുന്നില്ല . ഇവര്‍ക്കൊന്നും ഇത് കച്ചവടവുമായിരുന്നില്ല . ഇവരുടേത് ആധ്യാല്മീക നാടകവേദിയും (Spiritual Theater) ആയിരുന്നില്ല . ആധ്യാല്മീക പ്രഭാഷകന്‍ നടനാവുമ്പോള്‍ പ്രഭാഷണ വേദി നാടക വേദിയാവുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങളാണിതൊക്കെ.

ഡോ. സി. ടി .വില്യം   

Monday, January 2, 2012

നുണ പറയാന്‍ വാ തുറക്കുന്നത് അഭിലഷണീയമല്ല

  
നുണ പറയാന്‍ വാ തുറക്കുന്നത് അഭിലഷണീയമല്ല. 

രാജ്യത്ത് അരിയുല്പാദനത്തില്‍  വലിയ കുതിച്ചുചാട്ടമെന്ന് അരിമന്ത്രി കെ.വി. തോമസ്‌. മാത്രമല്ല, 2012 ഇല്‍  20 ടണ്ണും  2040 ഇല്‍ 253 .24   ടണ്ണും അരി കയറ്റുമതി ചെയ്യുമെന്നും മന്ത്രി കല്പന. അരിമന്ത്രി പറഞ്ഞത് സത്യമോ അസത്യമോ ?

രാജ്യത്ത് അരി ഉള്‍പ്പടെ മറ്റു ഭക്ഷ്യ ധാന്യങ്ങള്‍ എല്ലാം തന്നെ ഉത്പാദനത്തില്‍ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക വകുപ്പ് പുറത്തുവിട്ട സ്ഥിതി വിവര കണക്കുകള്‍ ഇങ്ങനെ. 2009 -10 കാലഘട്ടത്തില്‍ ഏതാണ്ട് 252  ഹെക്ടര്‍ സ്ഥലത്തുനിന്ന് നെല്‍കൃഷി അകന്നു പോയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷക്ക്  വേണ്ടി  സര്‍ക്കാര്‍ സംഘടിപ്പിച്ച പല പദ്ധതികളും പാളിപ്പോയി.

ഭക്ഷ്യ വിള മേഖലയിലെ 8.22 ശതമാനം മാത്രമേ നെല്ലുല്‍പാദിപ്പിക്കുന്നതിന്  നമുക്ക് കഴിഞ്ഞുള്ളു എന്നും കണക്കുകള്‍ പറയുന്നു. മാത്രമല്ല , നെല്ല് ഉത്പാദന മേഖലയിലെ പ്രധാന ഇടങ്ങളായ പാലക്കാട്, ആലപ്പുഴ, തൃശൂര്‍ എന്നിവടങ്ങളില്‍നിന്നു നെല്‍കൃഷി മാഞ്ഞുപോയതായാണ് സ്ഥിതി വിവരക്കണക്കുകള്‍ പറയുന്നത്.

അരിയുല്പാദനത്തില്‍ നേരിയ വര്‍ധന ഉണ്ടായെന്നത് ശരി തന്നെ . എന്നാല്‍ ഈ വര്‍ധന അരി ഉപഭോഗത്തിലുണ്ടായ കുറവ് കൊണ്ടും വിള വര്‍ധന കൊണ്ടുമാണ്  ഉണ്ടായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു . എന്നിട്ടും അരിമന്ത്രി ഉരുവിടുന്ന ഈ കുതിച്ചു ചാട്ടം എന്താണെന്ന് അരിമന്ത്രി മനസ്സിലാക്കാഞ്ഞിട്ടോ ? മനപ്പൂര്‍വം നുണ പറയുന്നതോ ? 

നെല്‍കൃഷിക്ക് പുതിയ കുറച്ചു സ്ഥലമൊക്കെ കണ്ടെത്തിയെന്നത് ഒരു വസ്തുതയാണ് . എന്നാല്‍ വളം, കീടനാശിനികള്‍ തുടങ്ങിയവയുടെ വിലവര്‍ധനയും കര്‍ഷകര്‍ക്ക് വേണ്ടവിധമുള്ള പ്രോത്സാഹനക്കുറവും നെല്‍കൃഷി മങ്ങുന്നതിനു കാരണമാണ് . നെല്‍കൃഷി തീരെ ലാഭാകരമല്ലെന്നതുകൊണ്ടാണ് കര്‍ഷകര്‍ ജീവനൊടുക്കുന്നതും കൃഷി ഒടുക്കുന്നതും എന്ന് അരിമന്ത്രി മനസ്സിലാക്കണം .

അരിമന്ത്രി വാ തുറക്കുന്നത് ഭക്ഷണം കഴിക്കുന്നതിനും ഭക്ഷ്യസുരക്ഷക്ക് വേണ്ടി നല്ലത് പറയുന്നതിനും വേണ്ടിയാവണം . നുണ പറയാന്‍ വാ തുറക്കുന്നത് അഭിലഷണീയമല്ല.

Threat to State's food security


: The food security of the State is seriously threatened with the decline in cultivation of food crops, especially paddy.

According to statistics released by the Department of Economics and Statistics of the State government, the area of paddy cultivation during 2009-10 decreased by 252 hectares compared to the previous year despite various Central and State government programmes to increase paddy production under Food Security schemes.

Paddy accounts for just 8.77 per cent of the total cropped area of the State during 2009-10 though it is the staple food of the people of the State. Paddy cultivation has vanished from the State except in the districts of Palakkad, Alappuzha, and Thrissur.

Palakkad is the largest producer of paddy in the State with its share of 43 per cent with an area of 1,00,522 hectares.

But the total area of paddy cultivation in Palakkad during 1970-71 was 1,82,621 hectares as against the total area of the State (8,74,830 hectares) which declined to 1,11,029 hectare during 2004-05 in Palakkad and as 2,60,118 hectares in the State.

Alappuzha produced 14 per cent of the total paddy in the State with an area of 33,440 hectares followed by Thrissur.

Kozhikkode has the lowest area of paddy cultivation – 0.72 per cent of the State's total production followed by Idukki with 2,328 hectares under paddy cultivation having a share of just 1 per cent.

Though the paddy cultivating area is shrinking alarmingly, there is a slight increase in the total production of paddy. This is because of the increased productivity, agriculture experts here said.

While paddy and other food crop cultivation had been shrinking, there was an increase in the extent of cultivable waste land. The total area under cultivable waste land in the State is 98,014 hectares in 2009-10 as against the 96,193 hectares during 2009-09.

This slight decline in the waste land is due to the efforts of the government agencies and farmers to take up cultivation of paddy and other food crops in the districts, experts said.

However, paddy farmers in the district said that with the high cost of production, paddy cultivation was not remunerative.

The cost of fertilizers and pesticides has gone up. The labour charge is high and there is acute shortage of labour also. Unless government provides remunerative price for farmers, they will not be able to continue paddy production in the district, which is known as the ‘rice bowl' of the State, they said.
ഡോ. സി.ടി.വില്യം