Tuesday, May 24, 2016

തെരഞ്ഞെടുപ്പും തുടര്‍ ചലനങ്ങളും

പിണറായി മുഖ്യമന്ത്രി 

ഏതൊരു ഉത്തരവാദിത്തപ്പെട്ട ജോലിയില്‍നിന്നും വിരമിക്കേണ്ടത് അനിവാര്യമാണ്. കാരണം പ്രായാധിക്യം നമ്മുടെ ഊര്‍ജ്ജസ്വലതയെ കുറക്കും. ഊര്‍ജ്ജസ്വലത എന്നാല്‍ കായികമായ ചലനാത്മകത മാത്രമല്ല. നമ്മുടെ ചിന്തയിലും, പ്രവര്‍ത്തിയിലും, മനോനിലയിലെ സന്തുലിതാവസ്ഥയിലും ഊര്‍ജ്ജസ്വലത ഉണ്ട്. പ്രായം ചെല്ലുന്നതോടെ ഇത്തരം ഊര്‍ജ്ജസ്വലത നാമറിയാതെ തന്നെ കുറയും. മാത്രമല്ല, അസാധാരണമായ കാര്‍ക്കശ്യവും, നിര്‍ബന്ധബുദ്ധിയും, വാശിയും പ്രായമേറുമ്പോള്‍ കൂടും. ഭക്ഷണവും വ്യായാമവും ശ്രദ്ധിച്ചാല്‍ കായികമായ ഊര്‍ജ്ജസ്വലതയെ നിലനിര്‍ത്താം. പക്ഷെ ചിന്തയിലും പ്രവര്‍ത്തിയിലും മനോനിലയിലെ സന്തുലിതാവസ്ഥയിലും നിര്‍ബന്ധമായും ഉണ്ടാവേണ്ട ഊര്‍ജ്ജസ്വലത നിലനില്‍ക്കണമെന്നില്ല.
ഏതാണ്ട് അമ്പത് വയസ്സോടെ ഒരു ശരാശരി മനുഷ്യന്‍റെ സര്‍വ്വതല സ്പര്‍ശിയായ ഊര്‍ജ്ജസ്വലത കുറയാനാണ് സാധ്യത. എന്നുപറഞ്ഞാല്‍ ഏതൊരു ഉത്തരവാദിത്തപ്പെട്ട ജോലിയില്‍നിന്നും വിരമിക്കേണ്ടത് ഈ പ്രായത്തിലാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും അമ്പത് വയസ്സാക്കണം. ഇപ്പോള്‍ അത് അമ്പത്താറ് ആണ്. ശരാശരി ആഗോളാന്തര വിരമിക്കല്‍ പ്രായം കണക്കിലെടുക്കുമ്പോള്‍ അത് 45 മുതല്‍ 62 വയസ്സ് വരെ എന്ന് കാണാം.
ഈ വിരമിക്കല്‍ പ്രായം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ബാധകമാക്കണം. വടിയുടെയോ ഒരു സഹായിയുടെയോ പരാശ്രയത്തോടെ സമൂഹത്തോട് ഉത്തരവാദിത്തമുള്ളവര്‍ ജോലിയോ സേവനമോ നടത്തുന്നത് നിയന്ത്രിക്കണം. ഇതിന്നാവശ്യമായ നിയമനിര്‍മ്മാണം കൊണ്ടുവരണം.
കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷം ഇപ്പോള്‍ മുഖ്യമന്ത്രി കസേരക്കുവേണ്ടിയുള്ള ചര്‍ച്ചയിന്മേലും രാഷ്ട്രീയപ്രവര്‍ത്തകന്റെ പ്രായം പ്രശ്നമാവുന്നു. വി.എസ്. അച്യുതാനന്ദന് തൊണ്ണൂറ്റിമൂന്നും പിണറായി വിജയന് എഴുപത്തിരണ്ടും വയസ്സായി. അവസാനം ഇരുപത്തൊന്നു വയസ്സിന്റെ വ്യത്യാസത്തില്‍ ചെറുപ്പമായ പിണറായി വിജയന്‍റെ ഭരണസാമര്‍ത്ഥ്യവും സംഘടനാപാടവവും കൂടി കണക്കിലെടുത്ത് മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. അതുതന്നെയാണ് ശരിയും.
എങ്കിലും വിരമിക്കല്‍ പ്രായം എന്ന പ്രശ്നത്തില്‍ ഇനിയും തീരുമാനമായില്ല. ഇനിയും ഈ വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ ഭാവിയിലും ഇത് സംബന്ധിച്ച രാഷ്ട്രീയ-സാമൂഹ്യ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാവും.

നോട്ടക്ക് ചോദിക്കാനും പറയാനും ആളുണ്ട് 

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ നോട്ട അക്കൌന്റ് തുറക്കുന്നതിന്റെ ഫലസൂചനകള്‍ കാണാതെപോവുന്നത് ശരിയല്ല.
മൊത്തം 26019284 വോട്ടര്‍മാരുള്ള കേരളത്തില്‍ 107218 വോട്ടര്‍മാര്‍ നോട്ടക്ക് വോട്ടുചെയ്തു. അതായത് 0.5 ശതമാനം വോട്ട്. എല്ലാ മണ്ഡലങ്ങളിലും ശരാശരി 1000 വോട്ടുകള്‍ വീതം നോട്ടക്ക് കിട്ടി. കുറച്ചുകൂടി വിശദമാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒമ്പത് കഷികള്‍ക്ക് നോട്ടയെക്കാള്‍ കുറവ് വോട്ടാണ് ലഭിച്ചിരിക്കുന്നത് എന്ന്‍ വ്യക്തം.
മറ്റ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കോടികള്‍ നിക്ഷേപിച്ചുകൊണ്ട്‌, സംഘടനയുടെ കായികവും താന്ത്രികവും സൈദ്ധാന്തികവുമായ ശക്തി പ്രയോഗിച്ചപ്പോള്‍ നോട്ടയുടെ വോട്ടര്‍മാര്‍ മാത്രമാണ് സര്‍വ്വതന്ത്രസ്വതന്ത്രമായി വോട്ടുകള്‍ രേഖപ്പെടുത്തിയതെന്നും നമുക്ക് സമ്മതിക്കേണ്ടിവരും.
രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ സ്ഥാനാര്‍ത്ഥികളും തങ്ങളെ തൃപ്തിപ്പെടുത്താത്ത സാഹചര്യങ്ങളിലാണ് നോട്ടയുടെ വോട്ടര്‍മാര്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കപ്പുറം ജനങ്ങള്‍ക്കുവേണ്ടി സമൂഹത്തില്‍ നിലയുറപ്പിച്ച വി.എസ്. അച്ചുതാനന്ദനും പി.സി. ജോര്‍ജ്ജിനും വോട്ടുകള്‍ നല്‍കി വിജയിപ്പിച്ചവരും നോട്ടയുടെ വോട്ടര്‍മാര്‍ ആണെന്ന് പറയേണ്ടിവരും. ഈ മണ്ഡലങ്ങളിലൊക്കെ നോട്ടയുടെ വോട്ടുകള്‍ കുറവായിരുന്നു. കാരണം അവിടെ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താന്‍ തക്ക അര്‍ഹതയുള്ള സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദന് കിട്ടിയ 73299 വോട്ടും പി.സി. ജോര്‍ജ്ജിന് കിട്ടിയ 63621 വോട്ടും നോട്ടയുടെതെന്നുതന്നെ സമ്മതിക്കേണ്ടിവരും.
അപ്പോള്‍ നോട്ടക്ക് കിട്ടിയ വോട്ടിംഗ് ശതമാനം ഏതാണ്ട് ഒരു ശതമാനമാവും. അങ്ങനെ വരുമ്പോള്‍ നോട്ട ഏകദേശം 13 കക്ഷികളെയെങ്കിലും പിന്നിലാക്കിയെന്നും അവകാശപ്പെടാവുന്നതാണ്.
നോട്ടക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ടാണ് നോട്ട ഇത്തരത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത്‌.










ഫിദല്‍ കാസ്ട്രോവിനും ചിലത് പറയാനുണ്ട് 

താന്‍ ജനങ്ങളുടെ കാവലാള്‍ എന്നുപറയുമ്പോള്‍ തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഫിദല്‍ കാസ്ട്രോ പദവി ഉപേക്ഷിക്കുന്നതായ ധ്വനി വീയെസ്സില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. മുഖം കൊടുക്കാതെ വേദനയോടെ ആവര്‍ത്തിച്ചുപറഞ്ഞ ആ ഗുഡ്ബൈ ആരോടായിരുന്നു.
ജനങ്ങളുടെ സംശയം തീര്‍ത്ത്‌ വീയെസ് ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെ ............
"കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചും നവമാദ്ധ്യമങ്ങൾ വഴിയും പോരാട്ടം നടത്തി. ഉമ്മൻ ചാണ്ടി മുതൽ നരേന്ദ്ര മോദി
വരെയുളള കളളക്കൂട്ടങ്ങളെ തുറന്നു കാട്ടാൻ ഞാൻ ശ്രമിച്ചപ്പോൾ എന്നെ ടാർജറ്റ് ചെയ്‌ത് ആക്രമിക്കാനും കേസിൽ കുടുക്കാനുമാണ് അവർ ശ്രമിച്ചത്.
എന്നും പോർമുഖങ്ങളിൽ എന്നെ പിന്തുണച്ച ജനങ്ങൾ ഇത്തവണയും വലിയ പിന്തുണയാണ് നൽകിയത്. 91 സീറ്റിലെ ഉജ്ജ്വല വിജയം നൽകിയാണ് ജനങ്ങൾ ഇടതു മുന്നണിയെ സ്വീകരിച്ചത്.
ഇതുവരെയുള്ള എന്റെ പോരാട്ടങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. എന്റെ കൊക്കിൽ ശ്വാസമുളളിടത്തോളം പോരാട്ടം തുടരും. അഴിമതിക്കും വർഗീയതയ്ക്കും എതിരായ പോരാട്ടങ്ങൾ... കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാൻ വേണ്ടിയുളള പോരാട്ടങ്ങൾ..."
വി.എസ്. അച്ചുതാനന്ദന്‍












തിരിച്ചറിവുള്ള ഒരു 
എം.എല്‍.എ. ജനിക്കുന്നു. 

എം.എല്‍.എ. ഫണ്ടെന്നാല്‍ അത് ജനങ്ങളുടെ ഫണ്ടാണെന്ന തിരിച്ചറിവുള്ള ഒരു ജനപ്രതിനിധി കേരളത്തില്‍ ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വടക്കാഞ്ചേരി മണ്ഡലത്തില്‍നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട അനില്‍ അക്കരയാണ് ഇക്കാര്യം പൊതുജനസമക്ഷം ഓര്‍മ്മപ്പെടുത്തിയത്‌.
എം.എല്‍.എ. ഫണ്ടുപയോഗിച്ച് തന്‍റെ മണ്ഡലത്തില്‍ നടത്തുന്ന ഒരു നിര്‍മ്മിതിയിന്മേലും തന്‍റെ പേരെഴുതി പരസ്യപ്പെടുത്തില്ല എന്ന്‍ അനില്‍ അക്കര ഏഷ്യനെറ്റ് സംഘടിപ്പിച്ച “യുവസഭ” പരിപാടിയില്‍ പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥവും പൊരുളും മനസ്സിലാക്കിയ അനില്‍ അക്കരക്ക് കേരളത്തിലെ മുഴുവന്‍ ജനാധ്യപത്യ വിശ്വാസികളുടെയും അഭിനന്ദനങള്‍.
രാജ്യത്ത് എം.എല്‍.എ. ഫണ്ടുപയോഗിച്ച് നടത്തിയ മുഴുവന്‍ നിര്‍മ്മിതികളുടെയും പ്രധാന ചുമരില്‍ സ്ഥലം എം.എല്‍.എ. യുടെ പേര്‍ മത്തങ്ങ വലുപ്പത്തില്‍ എഴുതിപ്പിടിപ്പിച്ച് ആത്മരതിയുടെ നിര്‍വൃതി അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ എം.എല്‍.എ. മാരേയും അനില്‍ അക്കര ജനസമക്ഷം തൊലിയുരിച്ചു കാണിച്ചു. ഇനിയെങ്കിലും അവര്‍ക്ക് നാണമുണ്ടെങ്കില്‍ നാണിക്കട്ടെ.
പഞ്ചായത്ത് കെട്ടിടങ്ങള്‍ മുതല്‍ പൊതു കക്കൂസ് വരെയുള്ള അത്തരം നിര്‍മ്മിതികളിന്മേല്‍ സ്ഥലം എം.എല്‍.എ. യുടെ നാണമില്ലാതെ ചിരിക്കുന്ന പടവും പേരും ഇപ്പോഴും അവിടവിടെ മരവിച്ചുകിടപ്പുണ്ട്. എം.എല്‍.എ. ഫണ്ടെന്നാല്‍ അത് ജനങ്ങളുടെ നികുതിപ്പണമാണെന്ന സാമാന്യബോധത്തെ മറച്ചുപിടിച്ച് അഹങ്കരിച്ച ഇവരില്‍ പലരേയും ജനം ഇക്കുറി ചവറ്റുകൊട്ടയിലേക്ക് തള്ളിയിരുന്നു.
ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന ഈവാര്‍ത്ത കേരളത്തിലെ ഒരു പത്രവും റിപ്പോര്‍ട്ട് ചെയ്തില്ല എന്നതാണ് സത്യം. കഷ്ടം! എന്നല്ലാതെ എന്തുപറയാന്‍.

Thursday, May 19, 2016

കേരളം ചുവന്നു. താമര വിരിഞ്ഞു.


കേരളത്തില്‍ വലതു പക്ഷങ്ങളുടെ പ്രത്യക്ഷ പരോക്ഷ സഹായസഹകരണത്തോടെയും വെള്ളാപ്പിള്ളിയുടെ അനുഗ്രഹാശിസ്സുകളോടെയും താമര വിരിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്തത്തില്‍ കേരളത്തില്‍ ആറാടിയ അഴിമതിഭരണത്തില്‍ പൊറുതിമുട്ടിയ കേരളം ഇടത്തോട്ട് മാറി. എല്ലാം ശരിയാക്കാന്‍ ഇനി താമരയെ സാക്ഷി നിര്‍ത്തി ഇടതുപക്ഷ ഭരണം. പലേടത്തും കോണ്ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സര്‍വ്വേ ഫലങ്ങളെ ശരിവച്ച് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിന്റെ അവസാനനിമിഷം വരെയും ഉമ്മന്‍ചാണ്ടി കേരളത്തോട് നുണപറഞ്ഞു.

ബാര്‍ കോഴയും, സോളാറും, ഭുമിദാനവും, സ്ത്രീകളോട് കാണിച്ച അതിക്രമങ്ങളും, പൊതുജനത്തോട് കാണിച്ച അഹങ്കാരവും യു.ഡി.എഫിനെ തറപറ്റിച്ചു. ആലിബാബയും കള്ളന്മാരും എന്ന കണക്കില്‍ സംസ്ഥാനം ഭരിക്കാന്‍ ഏറെനാള്‍ ആവില്ലെന്ന്‍ കേരള ജനത മുന്നറിയിപ്പ് നല്‍കി. 
  
മൂന്നുമുന്നണികളെയും  വെല്ലുവിളിച്ചുകൊണ്ട്  പി.സി. ജോര്‍ജ്ജ് കേരളത്തില്‍ ആണ്‍കുട്ടിയായി. അഴിമതിക്കെതിരെ കുഴലൂതിയ പി.സി.ക്ക് പൂഞ്ഞാറിന്റെ അംഗീകാരം.

ചുണ്ടിന്നും കോപ്പക്കും മദ്ധ്യേ വിജയം പലകുറി നാണിച്ചുമടങ്ങിയ ഒ. രാജഗോപാലിന് നേമത്ത് താമര വിജയം. അതോടൊപ്പം തന്നെ ചുണ്ടിന്നും കോപ്പക്കും മദ്ധ്യേ രണ്ടോ മൂന്നോ താമരകള്‍ വിരിയാതെ പോയി. മോദിയും അമിത് ഷായും കുമ്മനവും അല്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ആ താമരകള്‍ക്ക് വിരിയാമായിരുന്നു.

എത്രതന്നെ വികസനവും കരുതലും ജനസമ്പര്‍ക്കവും നടത്തിയാലും സത്യസന്ധത കൈവിട്ടതിന്റെ രക്തസാക്ഷിത്തം വരിക്കേണ്ടുവന്നു ഉമ്മന്‍ചാണ്ടിക്ക്. കൂടെ നിന്ന പല മന്ത്രിമരങ്ങളും കടപുഴങ്ങി വീണു.

കാര്‍ഷിക കേരളത്തിന്‍റെ തകര്‍ച്ചക്ക് വേണ്ടി മാത്രം പണിയെടുത്ത കെ.പി. മോഹനന്‍റെ തോല്‍വിക്കും  അതിനുവേണ്ടി ഒരു കൈസഹായം കൊടുത്ത എം.പി. വിന്‍സെന്റ്, തോമസ്‌ ഉണ്ണിയാടന്‍ എന്നിവര്‍ തോറ്റ് മണ്ണടിഞ്ഞതും അതുകൊണ്ടുതന്നെ സ്വാഭാവികം മാത്രം. 
  
അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചുകൊണ്ട് യൌവ്വനത്തോടെയുള്ള വാര്‍ദ്ധക്യവുമായി മുന്നോട്ട് കുതിച്ച സഖാവ് വി.എസ്. അച്യുതാനന്ദന് ഉന്നതവിജയം. കേരളത്തില്‍ ഇടതുതരംഗം തന്നെ എന്ന് വീയെസ്സിന്റെ വിജയം ഉറപ്പിച്ചു.

ഹൈക്കമാണ്ടിന്റെ തോക്കിന്‍ തുമ്പത്ത് അടിയറവ് പറഞ്ഞ കെ.പി.സ.,സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഒരുപക്ഷെ കോണ്ഗ്രസ്സിന്റെ തകര്‍ച്ചയെ ഒരുപരിധിവരെയെങ്കിലും കുറക്കാമായിരുന്നു.

            

     

Saturday, May 14, 2016

പോളിംഗ് ബൂത്തിലേക്ക് പോകുന്നവര്‍ കേവലം വോട്ടര്‍മാരല്ല, ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരാണ്.


കൊട്ടിക്കലാശം കഴിഞ്ഞു. കേരളത്തിന്‍റെ ആകാശം ഇരുണ്ടു. ഇടിവെട്ടി മഴപെയ്തു. രണ്ടുമാസക്കാലത്തെ രാഷ്ട്രീയ കൊട്ടിഘോഷങ്ങള്‍ ഭൂമിയിലും അന്തരീക്ഷത്തിലും നിര്‍ബന്ധിതമായി നിക്ഷേപിച്ച അഴുക്ക് പ്രകൃതി തന്നെ കഴുകി കളഞ്ഞു. ഇനി സാധാരണക്കാരന് അവന്‍റെ പരിഭവങ്ങളേയും, പരിദേവനങ്ങളേയും, വേദനകളേയും തലക്കുവച്ച്  ഉറങ്ങാം. കൊട്ടി എഴുന്നെള്ളിയവര്‍ക്ക് ക്ലിഫ് ഹൌസിലെ കസേരകള്‍ സ്വപ്നം കണ്ടും ഉറങ്ങാം.

ഭരണ തുടര്‍ച്ചയും, എല്ലാം ശരിയാക്കലും, വഴികാട്ടലും സൊമാലിയായുടെ മണ്ണില്‍ കുഴിച്ചുമൂടപ്പെട്ടു. എന്തൊക്കെ പറഞ്ഞാലും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിസമര്‍ത്ഥന്‍ തന്നെ. ഒറ്റ പദപ്രയോഗം കൊണ്ട് ഇടതിനേയും വലതിനേയും ഒറ്റനുകത്തില്‍ കെട്ടിയിട്ട് സ്ഥലം വിട്ടു.

വെറുതെയല്ല ഡോ. സുകുമാര്‍ അഴീക്കോട് മോദിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. “ മോദി വളരെ എഫിഷ്യന്റ് ആണ്. ഭയങ്കര ഓററ്റുറുമാണ് . മോദിയുടെത് ഓററ്ററിയാണ്. ഓററ്ററിയുടെ അങ്ങേയറ്റമാണ്. പ്രസംഗമല്ല, ഓററ്ററി. എലക്വന്‍സ്. അങ്ങനെയൊരു ആളെ നേരിടാന്‍ സോണിയ ഗാന്ധിക്കൊന്നും കഴിയില്ല. ഞാന്‍ അയാളുടെ പ്രസംഗം കേട്ടു. ഓററ്ററിയുടെ എല്ലാ ആര്‍ട്ടുമറിയാം അയാള്‍ക്ക്. ഞാനൊക്കെ പ്രയോഗിക്കുന്ന ചില വിദ്യകളൊക്കെ അയാളും പ്രയോഗിച്ചുകാണുന്നുണ്ട്.  ഒരുവന്‍ അയാളുടെ പോക്കറ്റിലും കയ്യിലുമായി ഒരു പത്തുനൂറ് പേരെ കൊല്ലാനുള്ള ആയുധങ്ങളുമായി ഇറങ്ങിവരുന്നു. അവനെ എന്തുചെയ്യണം? ഞാനൊക്കെ ഇങ്ങനെ ചോദിക്കും സദസ്സിനോട്. അപ്പോള്‍ അവര്‍ പറയും, അവനെ കൊല്ലണ്ടേ? അതാണ്‌ ഞാനും പറയുന്നത്. ഇങ്ങനെയൊരാളെ നേരിടാന്‍ കോണ്ഗ്രസ്സില്‍ ഒരാളില്ല.” (ശബ്ദം അയോദ്ധ്യവരെ എത്തുമ്പോള്‍; സി.ടി. വില്യം; സൈന്‍ ബുക്സ് ;തിരുവനന്തപുരം; വില. 50 രൂപ)


       
ഉമ്മന്‍ചാണ്ടിയും സമര്‍ത്ഥനാണ്. പ്രധാനമന്ത്രി എറിഞ്ഞുകൊടുത്ത സൊമാലിയാ പീപ്പി വിളിച്ച് ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും അനുസരണയുള്ള ആട്ടിന്‍പറ്റത്തെപ്പോലെ തന്‍റെ പിറകെ നാവനക്കാതെ നടത്തിച്ചു. ഉമ്മന്‍ചാണ്ടി നേതാവാണെന്ന്‍ കേരളത്തെ ഓര്‍മ്മിപ്പിച്ചു.

ഉമ്മന്‍ചാണ്ടിയെ കുറിച്ചും ഡോ. സുകുമാര്‍ അഴീക്കോട് പറയുന്നുണ്ട് അതിങ്ങനെ; “ എല്ലാ വിഷയത്തെ കുറിച്ചും ഉമ്മന്‍ചാണ്ടി സംസാരിക്കും. ഒരു വിഷയവും അയാള്‍ക്കറിയില്ല. ഡെയിലി പേപ്പേഴ്സില്‍ വരുന്നത് കുറിച്ചെടുക്കും. അതാണ്‌ സംസാരിക്കുന്നത്.”
   
നേതൃത്തഗുണം എന്ന് പറയുന്നത് ഇതാണ്. വാക്കുകളെ കൊണ്ട് തന്‍റെ ജനതയെ തനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ നിയന്ത്രിക്കാനാവുക. ഇത് ബോധപൂര്‍വ്വം സംഭവിക്കാം. അല്ലാതെയും സംഭവിക്കാം. എന്തായാലും തെരഞ്ഞെടുപ്പിന്‍റെ അവസാന താളവട്ടത്തില്‍ ഇടതുവലതു പക്ഷങ്ങളെ സൊമാലിയായിലേക്ക്  കയറ്റുമതി ചെയ്ത് തന്‍റെ പക്ഷത്തിന്ന്‍ കളമൊരുക്കിയ നരേന്ദ്ര മോദി നല്ല നേതാവെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു.

ഇനി പതിവുപോലെ അന്തര്‍ലീനമായ ആജ്ഞാനുസരണയോടെ നമ്മള്‍ വോട്ടുചെയ്യും. ഒരുപക്ഷം ജയിക്കും. ഒരുപക്ഷം തോല്‍ക്കും. ജയിച്ചപക്ഷം ഭരിക്കും. ജനപക്ഷം ഭരിക്കപ്പെടും. പ്രതിപക്ഷം ആദരിക്കപ്പെടും. പിന്നെ തനിയാവര്‍ത്തനത്തിന്റെ നാളുകള്‍. ചരിത്രം ആവര്‍ത്തിച്ചുകൊണ്ടെയിരിക്കും. നമുക്ക് വിഹിതമായ ജനാധിപത്യവും.

യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യത്തിലെ നേതാവിന്‍റെ ജയം എന്നാല്‍ എന്താണ്? ഭൂരിപക്ഷം ജനങ്ങളുടെ സ്വതന്ത്രമായ സമ്മതിയാല്‍ നേടുന്ന ജയമാണ് ജനാധിപത്യത്തിലെ യഥാര്‍ത്ഥ ജയം. എന്നാല്‍ സത്യം എന്താണ്. ജാതി, മതം, വര്‍ഗ്ഗം. സമുദായം എന്നിങ്ങനെ ജനതയെ വിഭാഗീകരിച്ച് ഒരു പ്രലോഭിത സമ്പദ്ഘടനയുടെ വാഗ്ദാനശക്തി കൊണ്ടല്ലെ നമ്മുടെ രാഷ്ട്രീയ പക്ഷങ്ങള്‍ ജയിക്കുന്നത്.

കാലങ്ങളായി നാമിങ്ങനെ ആചരിക്കപ്പെടുന്ന നിയന്ത്രിത സംവിധാനത്തെ ജനാധിപത്യം എന്ന്‍  വിളിക്കാമോ? നമ്മുടെ ജനാധിപത്യം അത്തരത്തില്‍ ഒരു ആചാരമാവുക വയ്യ. ജനാധിപത്യം ഒരു സര്‍വ്വതന്ത്രസ്വതന്ത്രമായ അനുഭവമാവണം. 

പോളിംഗ് ബൂത്തിലേക്ക് പോകുന്നവര്‍ കേവലം വോട്ടര്‍മാരല്ല, മറിച്ച് ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരാണ്. ഈയൊരു ജനാധിപത്യ പാഠം പഠിപ്പിക്കാന്‍ നമ്മുടെ രാഷ്ട്രീയ പ്രവത്തകര്‍ക്ക് കഴിയണം. അത്തരമൊരു പാഠം പഠിക്കാന്‍ നമ്മുടെ ജനതയും സന്മനസ്സ് കാണിക്കണം. 

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് മാത്രമാണ് സമാധാനം എന്നത് ഒരു ജനാധിപത്യ തത്ത്വചിന്ത കൂടിയാണ്.            
               

     

Thursday, May 12, 2016

ചെമ്മണ്ണൂരിന്റേയും കൈതാരത്തിന്റേയും വഴികളിലെ കത്താത്ത വഴിവിളക്കുള്‍



ഇന്ത്യാരാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങളുടേയും വ്യവസ്ഥകളുടേയും സിരാകേന്ദ്രമായ റിസര്‍വ്വ് ബാങ്കിന്റെയും (RBI) നിക്ഷേപകരുടെ താല്‍പര്യവും സ്റ്റോക്ക് മാര്‍ക്കറ്റിന്റെ സുരക്ഷയും വികസനവും ലക്‌ഷ്യം വക്കുന്ന സെബി യുടെയും (SEBI) അധികാര കേന്ദ്രങ്ങളെ മുഴുവന്‍ അക്ഷരാര്‍ഥത്തില്‍ വെല്ലുവിളിച്ചുകൊണ്ട് തൃശൂരിലെ ഒരു സാധാരണ പയ്യനായ ബോബി ചെമ്മണ്ണൂര്‍ കോടികളുടെ തട്ടിപ്പും തിരിമറിയും കാണിച്ച് മറ്റൊരു വിജയ്‌ മാല്യയെപ്പോലെ രാജ്യം വിടാന്‍ തക്കം നോക്കുമ്പോള്‍ (രാജ്യം വിട്ടുവോ?) ദേശീയബോധമുള്ള നമുക്ക് അത് നോക്കിയിരിക്കാനാവുമോ? വാര്‍ത്തകള്‍ സത്യമാണെങ്കില്‍.

കേരളത്തിന്നകത്തും പുറത്തുമായി അനേകം മലയാളികളുടെ തുച്ഛ മായ സമ്പാദ്യം ഊറ്റിക്കുടിച്ചു കൊണ്ട് ഏകദേശം മുവ്വായിരം കോടിയോളം രൂപയാണ് പല പല അനധികൃത സമ്പാദ്യപദ്ധതികളിലൂടെ ഈ പയ്യന്‍സ് അടിച്ചുമാറ്റിയത്. ആസൂത്രിത കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളുമാണ് ഈ പയ്യന്‍സിന്റെ ഭരണ നൈപുണ്യത്തിന്‍റെ മാറ്റ് കൂട്ടിയതെന്ന വാര്‍ത്തകള്‍ പെരുകുന്നു. സര്‍ക്കാരിന്റെ കുറ്റാന്വേഷണ-നീതിപാലക സംവിധാനങ്ങളും, ആദായനികുതി വകുപ്പും ഇത് ശരിവക്കുന്നതായും പറയപ്പെടുന്നു. ഈ രേഖകളൊക്കെതന്നെ ശ്രീ. ജോയ് കൈതാരം കേരളത്തിലെ മാധ്യമ സൈന്യത്തിന്ന്‍ കൈമാറിയതാണെന്നും പറയപ്പെടുന്നു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. പത്രങ്ങളുടെ അണിയും അമരവും, ചട്ടയും   ഒറ്റമുണ്ടുമണിഞ്ഞ ഈ പയ്യന്‍സ് കീഴടക്കി. ചാനല്‍ അവതാരകരുടെ മുന്നിലും പിന്നിലുമായി ഈ പയ്യന്‍സ് “പരസ്യ”നൃത്തം ചെയ്തു.

ഈ വിഷയം കേരളത്തിന്‍റെ കാവല്‍ ഭടനായ സഖാവ് വി.എസ്. അച്ചുതാനന്ദനും, സര്‍ക്കാരിന്റെ കുറ്റാന്വേഷണ-നീതിപാലക സംവിധാന ങ്ങളും, ആദായനികുതി വകുപ്പും വേണ്ടത്ര ഗൌരവത്തിലെന്നപോലെ ഏറ്റെടുത്തിട്ടും ഭരണകൂടവും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ സൈന്യവും ഏറ്റെടുക്കാതിരിക്കുന്നത് നമ്മളെ വ്യാകുലപ്പെടുത്തുന്നു. അക്കമിട്ടു പറഞ്ഞ സത്യപ്രസ്താവനകളും നിസ്സംശയം മുദ്രിതമായ രേഖകളും അടിവരയിട്ടുകൊടുത്തിട്ടും ഭരണകൂടവും മാധ്യമ സൈന്യവും ബോബി ചെമ്മണ്ണൂര്‍ എന്ന സാധാരണ പയ്യന്‍റെ മടിശീലയില്‍ നോക്കി കൊതി വെള്ളമൊഴുക്കുന്നത് കാണുമ്പോള്‍ ജനാധിപത്യത്തിന്‍റെ അള്‍ത്താരയില്‍ നമുക്ക് മുട്ടുകുത്തി ലജ്ജിച്ചു തല താഴ്ത്തി നില്‍ക്കേണ്ടിവരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കേരളത്തില്‍ പ്രവര്‍ത്തി ച്ചു വരുന്ന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം മേധാവി ശ്രീ. ജോയ് കൈ താരത്ത് ഇപ്പോള്‍ യെസ് ന്യൂസ്‌ ലൈവ്.കോം www.yesnewslive.com എന്ന വെബ്സൈറ്റ് വഴി ഇതുമായി ബന്ധപ്പെട്ട ചില രേഖകളും ദൃശ്യങ്ങളും പുറത്തുവിട്ടതായി കാണാന്‍ കഴിഞ്ഞു.  ശ്രീ. കൈതാരത്തിന്റെയും യെസ് ന്യൂസ്‌ ലൈവ്.കോം പ്രവര്‍ത്തകരുടേയും ജീവന്‍ പണയപ്പെടുത്തിക്കൊ ണ്ടുള്ള നട്ടെല്ലുറപ്പിനേയും ചങ്കൂറ്റത്തെയും നമുക്ക് വണങ്ങുക. അതോടൊപ്പം തന്നെ ഇതൊക്കെ ചെയ്യേണ്ടവര്‍, വാല്‍ ആസനത്തില്‍ തിരുകി നക്കരു താത്തത് നക്കിനുണയുമ്പോള്‍ നമുക്ക് അവരെ അവജ്ഞയോടെ വണങ്ങാതിരിക്കാം.

യെസ് ന്യൂസ്‌ ലൈവ്.കോം www.yesnewslive.com പുറത്തുവിട്ട രേഖകളിലെ വ്യക്തിപരതയുടെ സ്വകാര്യത നമുക്ക് തള്ളിക്കളയാം. പക്ഷെ അതുമായി ബന്ധപ്പെട്ട സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ കുറ്റകൃത്യങ്ങളോട് നമുക്ക് പ്രതികരിച്ചേ മതിയാവൂ. സത്യത്തിന്റേയും ധര്‍മ്മത്തിന്റെയും സല്കര്‍മ്മത്തിന്റെയും ഭാഗത്ത് നിന്ന് പോരാട്ടം നടത്തേണ്ടത് പൌര ധര്‍മ്മമാണ്. രാഷ്ട്രീയ ധര്‍മ്മമാണ്. മാധ്യമ ധര്‍മ്മമാണ്.

കേന്ദ്ര വിവരാവകാശ നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പും ശേഷവും ഒരുപാട് മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇടപെട്ട് ഇന്നാട്ടിലെ ജന ങ്ങള്‍ക്ക്‌ നീതി വിഹിതം വാങ്ങിക്കൊടുത്ത ചരിത്രമുണ്ട് ശ്രീ. കൈതാരാ ത്തിന്റെ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്ന്. പൊതുജനങ്ങളുടെ നികുതിപ്പണവും  വോട്ടും തട്ടിപ്പറിച്ചു കൊണ്ട്‌  അഴിമതി നടത്തുന്ന മന്ത്രി മാരേയും ഭരണകര്‍ത്താക്കളേയും തൊലിയുരിച്ചു കാണിക്കുന്നതില്‍ ഈ കേന്ദ്രം  ഏറെ വിജയിച്ചിട്ടുണ്ടെന്ന് ദൃഷ്ടാന്തങ്ങള്‍ സാക്ഷ്യം പറയുന്നു.

പാറ്റൂര്‍, മലബാര്‍ സിമെന്റ്സ് , സരിത ഇപ്പോളിതാ ബോബി ചെമ്മണ്ണൂര്‍ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ഈ കേന്ദ്രം ഏറ്റെടുത്ത സമര പോരാട്ട ങ്ങളില്‍ പോര്‍ചട്ടയണിഞ്ഞുകൊണ്ട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കേരള ത്തിലെ മാധ്യമങ്ങളെ ഈ അവസരത്തില്‍ നമുക്ക് ഹൃദയപൂര്‍വ്വം അഭിനന്ദി ക്കാമെങ്കിലും ബോബി ചെമ്മണ്ണൂര്‍ തട്ടിപ്പ് വിഷയത്തിലെ നിസ്സംഗതയും നിസ്സഹകരണം കണക്കിലെടുക്കുമ്പോള്‍ അവരെയോര്‍ത്ത് നമുക്ക്  അല്‍പ്പം സഹതപിക്കുകയും വേദനിക്കുകയും ആവാം.

ഇതിനിടെ, നാമൊക്കെ പ്രതീക്ഷിച്ചതാണെങ്കിലും വളരെ പൊടുന്ന നെയാണ് ഭരണകൂട ഭീകരത ഫണമുയര്‍ത്തിയതും ഫാഷിസ്റ്റ്‌ ശക്തികള്‍ കച്ച മുറുക്കിയതും. സാധാരണ പൌരന്‍റെ കാര്യങ്ങള്‍ അവതാളത്തിലാവാന്‍ പിന്നെ അധികം സമയം വേണ്ടിവന്നില്ല. ഭരണകൂടരാജാക്കന്മാര്‍ മാധ്യമ ങ്ങളെ ഓരോരോന്നായി വിലക്കെടുത്തു. ഫാഷിസ്റ്റ്‌ ശക്തികള്‍ ജനങ്ങളുടെ തലക്ക് വില കെട്ടി. വിവരാവകാശ നിയമം കാറ്റില്‍ പറന്നു. നീതിയും ന്യായവും മറന്ന നീതി-ന്യായ പീഠങ്ങള്‍, നിര്‍ബന്ധിതമായ ഈ കാലാവസ്ഥ യുടെ രൂപഭേദങ്ങളായി. നമ്മുടെ പരമോന്നത നീതിപീഠങ്ങളിലെ തലനരച്ച  ന്യായാധിപന്മാര്‍ പോലും ഭരണാധിപന്മാരുടെ മുന്നില്‍ വിങ്ങിപ്പൊട്ടി. പൊതുജനത്തിന്ന്‍ അവകാശപ്പെട്ട നൈതികതയും ധാര്‍മ്മികതയും അസ്തമിച്ചുപോയതിന്‍റെ അടയാളങ്ങളാണ് ഇതൊക്കെ.

മനുഷ്യാവകാശ സംരക്ഷണ പൌരസമൂഹത്തിന് പക്ഷെ ഈ നിര്‍ബ ന്ധിതമായ ഭരണകൂട കാലാവസ്ഥയോട് പൊരുത്തപ്പെടാനാവില്ല. അവരോ ടൊപ്പം സാധാരണക്കാരായ നമുക്കും സമര പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്, മാധ്യമ രാജാക്കന്മാര്‍ കോലംകെട്ടി എഴുന്നെള്ളിക്കുന്ന ആനകളും ചമയ ങ്ങളും  അമ്പാരിയുമില്ലാതെ.

ഉള്ളത് പറയണമല്ലോ സോഷ്യല്‍ മീഡിയയിലെ ചില ചുണക്കുട്ടികള്‍ മാത്രം ചിലതെങ്കിലും ഉറക്കെ വിളിച്ചുപറഞ്ഞു. അവര്‍ക്ക് മാധ്യമ രാജാക്കന്മാരോടും ദല്ലാളുമാരോടും കണക്ക് പറയേണ്ടതില്ലല്ലോ. അത്രയെങ്കിലും ചെയ്തു വച്ച ആ ചുണക്കുട്ടികളുടെ മുമ്പില്‍ നമുക്ക് വിനയപുരസ്സരം അഭിമാനപൂര്‍വ്വം പ്രണമിക്കാം. ശ്രീ. ജോയ് കൈതാരം കൊടുത്ത പല വിലപ്പെട്ട രേഖകളും വിറ്റ്കാശക്കിയവരുടെ കൂട്ടത്തില്‍ ഈ ചുണക്കുട്ടികള്‍ ഇല്ലായിരുന്നു എന്നത് മാധ്യമധര്‍മ്മത്തിന്റെ ഇനിയും കെടാത്ത അവസാന തിരിയാണ്.

ഈ സന്ദര്‍ഭത്തില്‍ പ്രത്യാശയുടെ ഒരു സങ്കടഹരജിയും ദൃഡനിശ്ചയ ത്തിന്റെ വിരിമാറും നമ്മളില്‍ തന്നെ സമര്‍പ്പിച്ചുകൊണ്ട് നമുക്ക് ആവശ്യ പ്പെടാം; നമുക്ക് ജനാധിപത്യത്തെ തിരിച്ചുപിടിക്കുക, നമുക്ക് ഭരണകൂട ഭീകരതയോട്‌ യുദ്ധം പ്രഖ്യാപിക്കുക, ഫാഷിസ്റ്റ്‌ ശക്തികളെ ചെറുത്തു തോല്‍പ്പിക്കുക, ജനാധിപത്യത്തിന്റെ സര്‍വ്വശക്തിയായ മാധ്യമ ധര്‍മ്മത്തെ തിരിച്ചു പിടിക്കുക, ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി നില കൊള്ളേണ്ട ഒരു അസ്സല്‍ ജനാധിപത്യ രാജ്യത്തെ യാഥാര്‍ത്ഥ്യമാക്കുക.

ബോബി ചെമ്മണ്ണൂരും ജോയ് കൈതാരത്തും സഞ്ചരിക്കുന്ന വഴി കളിലെ കത്താത്ത വഴിവിളക്കുകളെ നമുക്ക് പ്രകാശിപ്പിക്കാം.  



Saturday, May 7, 2016

സാധാരണക്കാരനും ചാരിനില്‍ക്കട്ടെ, ജനാധിപത്യത്തിന്‍റെ നാലാം തൂണില്‍.


കേരളത്തിന്‍റെ നിര്‍ഭയമാരില്‍ ഒരാള്‍ വെട്ടയാടപ്പെട്ടിട്ട് പത്തുനാള്‍ കഴിഞ്ഞു. വേട്ടക്കാരെ തേടിയുള്ള വേട്ടക്കാരുടെ സംഘം യാത്ര തിരിച്ചിട്ടും പത്തുനാള്‍ കഴിഞ്ഞു. സമൂഹ മാധ്യമങ്ങളെ തോല്‍പ്പിക്കാനെന്നോണം സമൂഹമല്ലാത്ത മാധ്യമങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചിട്ടും പത്തുനാള്‍ പിന്നിട്ടു.

പെരുമ്പാവൂരിലെ നിര്‍ഭയ വിഷയത്തില്‍ ഇപ്പോള്‍ ഏതാണ്ട് ഒരു തീര്‍പ്പായ മട്ടിലാണ് കാര്യങ്ങള്‍. മാധ്യമങ്ങളും, ഭരണ നേതൃത്തവും, ചാനല്‍ ന്യായാധിപന്മാരും, നിരീക്ഷകരും, ചിന്തകരും, എഴുത്തുകാരും കൂടിയാണ് ഇപ്പോള്‍ തീര്‍പ്പുണ്ടാക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണും അവയുടെ ഉപ ഉല്‍പ്പന്നമായ സെല്‍ഫിയും ആണത്രേ എല്ലാ ദുരന്തങ്ങള്‍ക്കും കാരണം എന്ന്‍ അന്തിമ വിധി.

ഈയൊരു സന്ദര്‍ഭത്തില്‍ മൊബൈല്‍ ഫോണും സെല്‍ഫിയും എന്ത് തെറ്റ് ചെയ്തു എന്ന് പരിശോധിക്കേണ്ടതായുണ്ട്. എന്താണ് സെല്‍ഫി? മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ക്യാമറയുടെ സഹായത്തോടെ സ്വന്തം ഫോട്ടോ പകര്‍ത്തുന്നതിനെയാണ് സെല്‍ഫി എന്ന് അര്‍ത്ഥമാക്കുന്നത്. ബരാക്ക് ഒബാമാക്കും, നരേന്ദ്ര മോദിക്കും, വത്തിക്കാനിലെ പോപ്പിന്നും സെല്‍ഫി ആവാമെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് അതൊന്നും പാടില്ല എന്ന് പറയുന്നതിന്‍റെ പൊരുള്‍ എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. മാത്രമല്ല, സെല്‍ഫി സംവിധാനം നിയമപരമായി നിലനില്‍ക്കുന്ന കാലത്തോളം ആ സംവിധാനം പ്രയോഗിക്കപ്പെടും എന്ന് തന്നെ പറയേണ്ടിവരും. കേരളത്തിലെ തെരഞ്ഞെടുപ്പ് യുദ്ധത്തിലെ പ്രധാന ആയുധവും സെല്‍ഫിയും സമൂഹമാധ്യമങ്ങളും തന്നെയാണെന്ന നഗ്നത ആര്‍ക്കാണ് മൂടിവക്കാനാവുക.

ഇനി പെരുമ്പാവൂരിലെ നിര്‍ഭയ സംഭവത്തിലേക്ക് വരാം. ഇവിടെ നിര്‍ഭയ കൊല്ലപ്പെട്ടിട്ട് അഞ്ചുനാള്‍ കഴിഞ്ഞിട്ടും പൊതുസമൂഹം അറിയുന്നത് സെല്‍ഫി സംവിധാനമുള്ള അതേ മൊബൈല്‍ ഫോണുകള്‍ വഴിയാണെന്ന സത്യം നാം വിസ്മരിച്ചുകൂടാ. മൊബൈല്‍ ഫോണുകളും സമൂഹ മാധ്യമങ്ങളും ഇല്ലായിരുന്നെങ്കില്‍ പെരുമ്പാവൂരിലെ നിര്‍ഭയയെ ആരും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നുണ്ട്. സമൂഹമല്ലാത്ത മാധ്യമങ്ങള്‍ പ്രശംസ ഒട്ടും അര്‍ഹിക്കുന്നില്ലതാനും.

ഇവിടെ ഉന്നയിക്കപ്പെടുന്ന ആരോപണം പെരുമ്പാവൂരിലെ നിര്‍ഭയയുടെ അമ്മയോടൊപ്പമുള്ള സെല്‍ഫികള്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ്. അതിലെന്താണ് തെറ്റ്? പെരുമ്പാവൂരിലെ ആറു സ്ഥാനാര്‍ഥികളും അവരുടെ പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകരും , അയല്‍വാസികളും, ഇപ്പറയുന്ന മാധ്യമങ്ങളും ഉപേക്ഷിക്കപ്പെട്ട ഒരു നിരാലംബയായ അമ്മക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് , “ഞങ്ങളുണ്ട് ഈ അമ്മയുടെ കൂടെ” എന്ന സന്ദേശം സെല്‍ഫികളിലൂടെ പൊതുസമൂഹത്തില്‍ എത്തിച്ചതില്‍ എന്താണ് തെറ്റ്? അത് മന:സാക്ഷിയുള്ള , പൌരബോധമുള്ള ഒരു സമൂഹത്തിന്‍റെ ബാധ്യത കൂടിയല്ലേ? മാധ്യമങ്ങള്‍ക്ക് കഴിയാത്തത് സമൂഹമാധ്യമങ്ങള്‍ക്ക് കഴിയുന്നു എന്നതും അഭിമാനകരമല്ലേ.
ഇക്കൂട്ടത്തില്‍ ഒറ്റപ്പെട്ട പൊങ്ങച്ചക്കാരുണ്ടെങ്കില്‍ അത് രാഷ്ട്രീയക്കാരാവാനെ തരമുള്ളൂ എന്നതും സത്യം.

രാജ്യത്ത് ഏതു ദുരന്തമുണ്ടായാലും ടീവിയുടെ ഒരു കോണില്‍ അതാവര്‍ത്തിച്ചു പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ മറു കോണില്‍ വാര്‍ത്താ ലേഖകനോ മറ്റ് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനോ പ്രത്യക്ഷപ്പെട്ടാലും അതും ഒരര്‍ഥത്തില്‍ സെല്‍ഫിയല്ലേ? ഇത്തരം ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമല്ലാത്തതുകൊണ്ട് അവര്‍ അവര്‍ക്ക് ലഭ്യമായ മൊബൈല്‍ ഫോണ്‍ സംവിധാനത്തിലൂടെ വാര്‍ത്തകള്‍ പൊതുസമൂഹത്തിലെത്തിക്കുന്നു എന്നതാണ് സത്യം. അത് തികച്ചും പ്രശംസനീയമാണ്. അതുകൊണ്ടുകൂടിയാണ് അതിനെ സമൂഹമാധ്യമം എന്നുവിളിക്കുന്നത്.

നമ്മുടെ മാധ്യമങ്ങളില്‍ Exclusive, Investigation എന്നീ തലവാചകങ്ങളില്‍ പുറത്തുവിടുന്ന വാര്‍ത്തകളും ദൃശ്യങ്ങളും കടപ്പെട്ടിരിക്കുന്നതും വാര്‍ത്താ ലേഖകന്‍റെ മൊബൈല്‍ ഫോണിനോടോ ഒളിക്യാമറയോടോ അവ ഒപ്പിയെടുക്കുന്ന സെല്‍ഫി ദൃശ്യങ്ങളോടോ സെല്‍ഫി ശബ്ദതരംഗങ്ങളോടോ ആണെന്ന സത്യവും നാം മറന്നുകൂടാ. ഈ സംവിധാനങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കില്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ സോളാര്‍ വിവാദമോ ബാര്‍കോഴാ വിവാദമോ ഉണ്ടാകുമായിരുന്നോ എന്നതും ഒരു വസ്തുതയല്ലേ.

അതുകൊണ്ട് സാധാരണക്കാരന്റെ മാധ്യമബോധത്തെ നമുക്ക് ചോദ്യം ചെയ്യാതിരിക്കാം. അവനും ചാരിനില്‍ക്കട്ടെ ജനാധിപത്യത്തിന്‍റെ നാലാം തൂണില്‍.
സി.ടി. വില്യം
 9447037082           


Wednesday, May 4, 2016

നിര്‍ഭയയെ തിരിച്ചറിയണം, കൊല്ലപ്പെടുന്നതിന് മുമ്പ്


അങ്ങനെ പെരുമ്പാവൂരിലും നിര്‍ഭയ ആവര്‍ത്തിച്ചു. അഞ്ചാം നാള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റു. ഒപ്പം സ്ത്രീപക്ഷവും ദളിത്‌ പക്ഷവും. ഇനി കുറച്ചുനാള്‍ പ്രക്ഷോഭം. ദ്രുതഗതിയിലുള്ള അന്വേഷണം. കോടതികള്‍. ശിക്ഷ. ശിക്ഷ ഇളവുചെയ്യല്‍. അപ്പോഴേക്കും മരണപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം വരും. കൂട്ട ഉപവാസം. കൂട്ട പ്രാര്‍ത്ഥന. ഏറ്റവുമൊടുവില്‍ ഒരു ഡോകുമെന്ററി ഫിലിം. പെരുമ്പാവൂരിലെ നിര്‍ഭയ അവസാനിക്കും. നാം അടുത്ത നിര്‍ഭയക്ക്‌ വേണ്ടി കാത്തിരിക്കും. തനിയാവര്‍ത്തനം ഇങ്ങനെ.

പെരുമ്പാവൂരിലെ പെണ്‍കുട്ടി ജിഷ അതിക്രൂരമായി വേട്ടയാടപ്പെട്ടു. കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബം ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊറുതിമുട്ടിയിരുന്നു. ആയതിന്റെ പരാതി സ്ഥലത്തെ പോലീസ് സ്റേഷനില്‍ കൊടുത്തിരുന്നു. പരാതി ഇപ്പോഴും പോലീസ് സ്റേഷനില്‍ തന്നെയുണ്ട്‌. എന്നാല്‍ പരാതിക്ക് അടിസ്ഥാനമായ ഇരയുടെ ഭൌതിക ശരീരം പോലും ഇപ്പോള്‍ ഇല്ല. നിയമം അറിയാവുന്നവരും നിയമം പഠിച്ചവരും കൂടി ഇരയോടൊപ്പം തെളിവുകളും കത്തിച്ചുകളഞ്ഞു.

ഏതു മരണവും, പ്രത്യേകിച്ചും സ്ത്രീകളുടെ മരണം പോലീസിന്ന്‍ ആദ്യം കൊലപാതകമാവും. ആദ്യത്തെ തൊണ്ടി മൊബൈല്‍ഫോണ്‍ തന്നെ. കാള്‍ ലിസ്റ്റ് കണ്ടുകെട്ടും. പ്രഥമദൃഷ്ട്യ അനാശാസ്യം തെളിഞ്ഞുവരും. കൊലപാതകവും. മറിച്ചും സംഭവിക്കുന്നുണ്ടെങ്കിലും സത്യം പറയാതെ വയ്യ.
പിന്നീട് ആരെങ്കിലും സംശയം ഉന്നയിച്ചാല്‍ ഉന്നത അന്വേഷണത്തിന്ന്‍ ഉത്തരവിടും. അന്വേഷണവും പ്രക്ഷോഭവും ഒരുമിച്ച് നടക്കും. ഒടുവില്‍ അന്വേഷണവും പ്രക്ഷോഭണവും ഒരുമിച്ച് വിജയിക്കും. അപ്പോഴേക്കും വര്‍ഷങ്ങള്‍ പലതും കടന്നുപോയിരിക്കും. പുതിയ നിര്‍ഭയകള്‍ പഴയ ഭയങ്ങളെ മാച്ചെഴുതും. മാധ്യമങ്ങള്‍ നിര്‍ഭയം നേരിന്‍റെ മായാലോകത്തിലേക്ക് സാഹസിക യാത്ര തുടരും.

അന്വേഷണവും പ്രക്ഷോഭവും വേണമെങ്കില്‍ ഇര മൃഗീയമായി കൊല്ലപ്പെടണം. സരിത കൊല്ലപ്പെട്ടിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നില്ലേ? സരിതയുടെ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ആവോളം ആഘോഷിച്ച പരാതികളായിരുന്നു സരിതയുടേത്. ഒരു അന്വേഷണവും പ്രക്ഷോഭണവും വേരുപിടിച്ചില്ല. പരാതിക്കാരിയും പരാതിക്ക് വിധേയരായവരും ജനങ്ങളെ വെല്ലുവിളിച്ച് വിലസുന്നു. ഇപ്പോള്‍ എല്ലാവരും പിന്മാറി. തെരഞ്ഞെടുപ്പ് അങ്കക്കളത്തില്‍ പോലും സരിതയുടെ പരാതികള്‍ കൂവുന്നില്ല. ബിജു രമേശിന്റെ ബാര്‍കോഴ പരാതികളും കൂവുന്നില്ല.  പരാതിക്ക് വിധേയരായവര്‍ പക്ഷെ നന്നായി ഉച്ചത്തില്‍ കൂവുന്നുമുണ്ട്.


ഇവിടെയാണ്‌ ജിഷ എന്ന നിര്‍ഭയയുടെ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നത്. ജിഷ വേട്ടയാടപ്പെടുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. പെരുമ്പാവൂരില്‍ എട്ട് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. അവരുടെ പ്രവര്‍ത്തകരും പിന്നെ നാട്ടുകാരുമുണ്ട്. ജിഷക്കും കുടുംബത്തിന്നും അവിടെ വോട്ടുണ്ട്. വോട്ടുചോദിച്ചുകൊണ്ട് എട്ട് സ്ഥാനാര്‍ഥികളും ജിഷയുടെ വീട്ടില്‍ പോയിട്ടുണ്ടാവണം. എന്നിട്ടും ജിഷയുടെ കുടുംബം പോലീസ് സ്റേഷനില്‍ കൊടുത്ത പരാതിയില്‍ തീര്‍പ്പുണ്ടായില്ല. ജിഷയുടെ അയല്‍വാസികളും നാട്ടുകാരും ഒന്നും ചെയ്തില്ല. നമ്മുടെ മനസാക്ഷി ഉണരണമെങ്കില്‍ ഇരകള്‍ കൊല്ലപ്പെടണം. ജിഷ കൊല്ലപ്പെട്ട് അഞ്ചുനാള്‍ കഴിഞ്ഞിട്ടും ആരും ഒന്നും ചെയ്തില്ല. മാധ്യമങ്ങളില്‍ വാര്‍ത്തയും കാര്യമായി വന്നില്ല. സമൂഹ മാധ്യമങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ജിഷ ആരോരുമറിയാതെ പോകുമായിരുന്നു.

എനിക്ക് ജിഷയേയും കുടുംബത്തേയും പരിചയമില്ല. എന്നാല്‍ ജിഷയും കുടുംബവും നമുക്കെല്ലാവര്‍ക്കും സുപരിചിതരാണ്. നമ്മുടെ അയല്‍പക്കങ്ങളിലും ജിഷയും കുടുംബവുമുണ്ട്. നാം അവരെ തിരിച്ചറിയണം. അവര്‍ കൊല്ലപ്പെടുന്നതിന് മുമ്പ്.

ജിഷക്ക് ആദരാഞ്ജലികള്‍. ജിഷയുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.
ഡോ. സി.ടി. വില്യം
 Mobile: 9447037082
     

      

Sunday, May 1, 2016

തെരഞ്ഞെടുപ്പ് ജോലിയുടെ ദേശീയ സുഖാനുഭൂതി



എല്ലാ തെരെഞ്ഞെടുപ്പുകാലത്തും തെരെഞ്ഞുടുപ്പുവാര്‍ത്തകളോ ടൊപ്പം പ്രത്യക്ഷപ്പെടുന്ന ഒന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ധര്‍മ്മ സങ്കടങ്ങ ളുടെ പെരുക്കപ്പട്ടികകളും അനുബന്ധ ഹരജികളും. അവയെല്ലാം തന്നെ ഒറ്റ വാക്കില്‍ കുറുക്കിയെടുത്താല്‍ മനസ്സിലാവുന്നത് തെരഞ്ഞെടുപ്പ് ജോലികളോടുള്ള അവര്‍ക്കുള്ള നിരാസവും അവജ്ഞയും തന്നെ.

തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് പ്രധാനമായും നിയോഗിക്കപ്പെടാറു ള്ളത്  സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ജോലിഭാരം വര്‍ദ്ധിക്കുന്നത് അനുസരിച്ച് മറ്റ് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങളിലേയും ദേശസാല്‍കൃത ബാങ്കുകളിലേയും ഉദ്യോഗസ്ഥരേയും തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കേണ്ടിവന്നു എന്നതാണ് വസ്തുത. അവരു ടെയും ധര്‍മ്മസങ്കടങ്ങളും തഥൈവ.

എന്നാല്‍ എന്താണ് ഈ ധര്‍മ്മസങ്കടങ്ങള്‍ക്ക് കാരണം. ഈ ധര്‍മ്മസങ്കട ങ്ങളൊക്കെ യഥാര്‍ഥത്തിലും അങ്ങനെയൊക്കെ തന്നെയാണോ. അല്ലെ ന്നാണ് എന്‍റെ എളിയ അഭിപ്രായം. ഏകദേശം പത്തോളം തെരഞ്ഞെടുപ്പ് വേളകളില്‍ ഉദ്യോഗസ്ഥനായിരുന്നു ഞാന്‍. എന്‍റെ അനുഭവത്തില്‍ തെര ഞ്ഞെടുപ്പ് ജോലികള്‍ നിര്‍വ്വഹിക്കപ്പെടുമ്പോഴാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ജോലി ഉത്തരവാദിത്തത്തോടെ ചെയ്തതിന്‍റെ ഒരു സുഖം ഉണ്ടാവുന്നത്.

സാധാരണ ഗതിയില്‍ ഏതൊരു സര്‍ക്കാര്‍ ജോലി ചെയ്യുമ്പോഴും  കൃത്യതയുടെയോ സമയനിഷ്ഠയുടെയോ പൂര്‍ത്തീകരണത്തിന്റെയോ ഒരു വാള്‍മുന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താറില്ല. അതൊക്കെ അവര വരുടെ സ്വാതന്ത്ര്യവും സുഖവും അനുഭവിച്ചുമാത്രം നിര്‍വ്വഹിക്കുകയാണ് പതിവ്. ആരുടേയും കാര്‍ക്കശ്യത്തോടെയുള്ള ഒരു മേല്‍നോട്ടം അവിടെ യൊന്നും പതിവില്ല. വര്‍ഷങ്ങളായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനുഭവിച്ചു പോരുന്ന ഈ സ്വാതന്ത്ര്യവും സുഖവും തെരഞ്ഞെടുപ്പ് ജോലിക്ക് കിട്ടുന്നില്ല എന്നതുതന്നെയാണ് നേരത്തെ സൂചിപ്പിച്ച നിരാസത്തിനും അവജ്ഞക്കും അനുബന്ധ ധര്‍മ്മസങ്കടങ്ങള്‍ക്കും കാരണം.

പണ്ടൊരിക്കല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായുള്ള ക്ലാസ് എടു ക്കവേ ശ്രീ. വിനോദ് റായ് ഐ.എ.എസ്‌. പറഞ്ഞതോര്‍മ്മയില്‍ വരുന്നു. “നിങ്ങളുടെ സര്‍വ്വീസ് കാലഘട്ടമത്രയും സര്‍ക്കാര്‍ ഒരിക്കലും നേരിട്ട് നിങ്ങ ളുടെ ജോലിയില്‍ ഇടപെടുന്നില്ല. നിങ്ങളുടെതല്ലാത്ത, നിങ്ങള്‍ അനുഭവിച്ചു പോരുന്ന സ്വാതന്ത്ര്യങ്ങളിലോ സുഖങ്ങളിലോ സര്‍ക്കാര്‍ ഒരിക്കലും ഇട പെടുന്നില്ല. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമാണ് സര്‍ക്കാര്‍ നേരിട്ട് നിങ്ങളുടെ ജോലിയില്‍ ഇടപെടുന്നുള്ളൂ. അതും തെരഞ്ഞെടുപ്പ് ജോലിയില്‍ മാത്രം. അതുകൊണ്ട് തെരഞ്ഞെടുപ്പ് ജോലി തികഞ്ഞ ഉത്തര വാദിത്തത്തോടുകൂടി നിങ്ങള്‍ നിറവേറ്റുക എന്ന്‍ മാത്രമേ എനിക്ക് നിങ്ങ ളോട് പറയാനുള്ളൂ.” ഇതുതന്നെയാണ് സത്യം.


എന്‍റെ അഭിപ്രായത്തില്‍ തെരഞ്ഞെടുപ്പ് ജോലികളുടെ നിര്‍വ്വഹണം ഏറ്റവുമധികം തൊഴില്‍സംതൃപ്തി തരുന്ന ഒന്നാണ്. പരസ്പരം പരിചയ മില്ലാത്ത തികച്ചും വ്യത്യസ്തമായ ജീവിത-തൊഴില്‍ സംസ്കാരത്തില്‍ നിന്ന് വരുന്ന ഒരു സംഘത്തെയാണ്‌ പലപ്പോഴും ഒരു ബൂത്തില്‍ ജോലിക്ക് നിയോ ഗിക്കപ്പെടുക. അവര്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്നായി തീരു കയും ഒരു ക്രിയാത്മക സംയോജിത ശക്തിയായി മാറുകയും ചെയ്യുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ഓരോ തെരഞ്ഞെടുപ്പ് വേളകളിലും നാം കാണു ന്നത്. ഇങ്ങനെ രൂപപ്പെടുന്ന ഈ ബന്ധം എത്രയോ വര്‍ഷമായി തുടര്‍ന്നുപോ രുന്നതും സ്വാഭാവികമാണ്.

തെരഞ്ഞെടുപ്പിന്‍റെ രണ്ടു ദിനരാത്രങ്ങള്‍ അവര്‍ ഒരേ കയ്യും മെയ്യു മായി പണിയെടുക്കുമ്പോള്‍, ഒരേസമയം ജനാധിപത്യത്തിന്റെയും രാഷ്ട്ര നിര്‍മ്മാണത്തിന്റെയും ഉത്തരവാദിത്തമുള്ള പൌരന്മാരായി അവര്‍ അവര റിയാതെ രൂപാന്തരം പ്രാപിക്കുന്നു. രണ്ടോമൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കുടുംബമായി സ്നേഹിച്ചും ജീവിച്ചും മഹത്തായ ഒരു ജോലിനിര്‍വ്വഹണ ത്തില്‍ ഭാഗഭാക്കാവുകയും ചെയ്യുന്ന, തങ്ങളുടെ രാഷ്ട്രീയപക്ഷം മറന്നു കൊണ്ടുള്ള ഒരു ദേശീയ സുഖാനുഭൂതിയും അവര്‍ അനുഭവിക്കുന്നു.

തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ശേഖരിക്കുന്നത് മുതല്‍ അവ വോട്ടാക്കി തിരിച്ചുകൊടുക്കും വരെയുള്ള നടപടി ക്രമങ്ങള്‍ ‘അങ്ങനെ ചെയ്തുകൂടെ’ ‘ഇങ്ങനെ ചെയ്തുകൂടെ’, എന്നൊക്കെ നമുക്ക് തോന്നാമെങ്കിലും തെരഞ്ഞെ ടുപ്പ് പ്രക്രിയ ഒരു രാജ്യത്തിന്‍റെ മുഴുവന്‍ ജനാധിപത്യ സംവിധാനമാണെന്ന പരിധികള്‍ക്ക് വിധേയമായ സത്യം മനസ്സിലാക്കുമ്പോള്‍ നമ്മുടെ തോന്നലു കള്‍ വെറും അപ്രായോഗിക തോന്നലുകള്‍ മാത്രമാണെന്നും നമുക്ക് ബോധ്യ മാവും.

ഓരോ ബൂത്തിലേയും ആയിരത്തിലധികം വരുന്ന ഒരു ജനതയുടെ സമ്മതിദാനാവകാശം കൃത്യമായി പെട്ടിയിലാക്കി പ്രമാണങ്ങളൊക്കെ ശരിയാം വിധം ചിട്ടപ്പെടുത്തി അധികാരികളെ ഏല്‍പ്പിച്ച് കൈപറ്റ് രശീതി യുമായി വിയര്‍ത്തൊഴുകി പോളിംഗ് സ്റേഷനില്‍ നിന്ന് പുറത്തുവരുമ്പോള്‍ അനുഭവിക്കുന്ന സുഖവും തൊഴില്‍ സംതൃപ്തിയും ആര്‍ക്കും പറഞ്ഞറിയി ക്കാവുന്നതല്ല. അവസാനം തെരഞ്ഞെടുപ്പ് കുടുംബം ടാറ്റ പറഞ്ഞ് പിരിയു മ്പോള്‍ ഒരു നേര്‍ത്ത വേദനയില്‍ ചാലിച്ചെടുത്ത സുഖം ഒരു പുകമഞ്ഞു പോലെ അവരെ പൊതിഞ്ഞ് അപ്രത്യക്ഷമാവുന്നതും അവരില്‍ ഒരു കാല്‍പ്പനിക സുഖം പകരുന്നു. 
        

ഡോ. സി.ടി.വില്യം


ctwilliamkerala@gmail.com