Thursday, December 31, 2015

ആണ്ടുകുമ്പസാരം



ഞാന്‍ പിഴയാളി പകുതി ചൊല്ലി വച്ച്
ഞാന്‍ അച്ഛന്റെ കമ്പിവലയിട്ട കാതിലെത്തി.
‘അച്ചോ, കഴിഞ്ഞാണ്ട് കുമ്പസാരിച്ചതാണ്
അന്ന് പത്ത് നന്മ നിറഞ്ഞ മറിയവും
ആകാശത്തെ പത്ത് ബാവ തമ്പുരാന്മാരെയും തന്നതാണ്
ഇന്നേക്ക് ഒരാണ്ടായി പാപിയായിട്ട്.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍
പഴയ ഭരണവും കര്‍ത്താവും മാറി
കര്‍ത്താവുമാരുടെ എണ്ണം കൂടി
കര്‍മ്മങ്ങളും ക്രിയകളും കൂടി
കാര്യങ്ങള്‍ നടക്കാന്‍
കര്‍ത്താവുമാരുടെ വിഗ്രഹം തീര്‍ക്കണം
കര്‍ത്താവുമാരുടെ കാലുകള്‍ പിടിക്കണം
അതുകൊണ്ട് ഒന്നും രണ്ടും പ്രമാണം ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
പലകുറി തിരുനാമങ്ങള്‍ ഉരുവിട്ടാലെ
പല കര്‍ത്താക്കന്മാരുടെ കണ്ണുകള്‍ തുറക്കൂ
അതുകൊണ്ട് മൂന്നാം പ്രമാണവും ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
മാതാപിതാക്കന്മാരൊന്നും തന്നെ
ആലയങ്ങളിലോ ദേവാലയങ്ങളിലോ ഇല്ല
അവരെല്ലാം ഒരു മിസ്സ്ഡ് കാള്‍ ദൂരത്താണ്
അതുകൊണ്ട് അഞ്ചാം പ്രമാണവും ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
കൊല്ലും കൊലയും കൊള്ളിവയ്പ്പും
കണ്ണെത്താത്ത ദൂരത്തുപോലും പൂത്തുലഞ്ഞു
കൊലക്കത്തിയാണ് ഇന്ന് കുരിശുരൂപം
കൊന്തമണിയല്ല, ബോംബാണ് ഇന്ന് ജപമാല
അതുകൊണ്ട് ആറാം പ്രമാണവും ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
ഞങ്ങളൊരുവളെയും ഇന്ന് കല്ലെറിയാറില്ല
ഞങ്ങളെല്ലാരും ഇന്ന് ഒന്നുപോലെ
അതുകൊണ്ട് ഏഴാം പ്രമാണവും ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
വെള്ളം വീഞ്ഞാക്കുന്നവരുടെയും
വീഞ്ഞ് വെള്ളമാക്കുന്നവരുടെയും
അഞ്ചപ്പം കൊണ്ട് അയ്യായിരം കോടിയെ
അന്നമൂട്ടുന്നവരുടെയും നാടാണിത്
മോഷണം ഭൂഷണമാക്കുന്നവരുടെയും നാടാണിത്
അതുകൊണ്ട് എട്ടാം പ്രമാണവും ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
കൊല്ലപ്പെട്ടവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും
കൊലയാളിയെ എഴുന്നെള്ളിപ്പിക്കുകയും
സാക്ഷികളെ ദിവ്യഗര്‍ഭം ധരിക്കുന്ന
മാതാവുമാരുടെയും നാടാണിത്
അതുകൊണ്ട് ഒമ്പതാം പ്രമാണവും ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
കഴുതപ്പുറത്തെ  സവാരിയും
തൊഴുത്തിലെ പിറവിയും
കുരിശിലെ മരണവും ഇല്ലാത്ത നാടാണിത്
മോഹങ്ങള്‍ക്ക് അതിരില്ലാത്ത നാടാണിത്
അതുകൊണ്ടുതന്നെ  പത്താം പ്രമാണവും ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
ഇനി അച്ഛന്‍ അരുളിചെയ്താലും
എനിക്ക് എത്ര നന്മ നിറഞ്ഞ മറിയത്തെ തരും
എനിക്ക് ആകാശത്തിരിക്കുന്ന എത്ര ബാവ തമ്പുരാന്മാരെ തരും.’


പത്തു കൽപനകൾ

  1. നിന്റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്‌. (പുറപ്പാട്.20:1-3)
  2. യാതൊന്നിന്റേയും വിഗ്രഹം ഉണ്ടാക്കരുത്‌. (പുറപ്പാട്.20:4-6)
  3. കർത്താവിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്. (പുറപ്പാട്.20:7)
  4. കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം. (പുറപ്പാട്.20:8-11)
  5. മാതാപിതാക്കന്മാരെ ബഹുമാനിക്കണം. (പുറപ്പാട്.20:12)
  6. കൊലചെയ്യരുത്. (പുറപ്പാട്.20:13)
  7. വ്യഭിചാരം ചെയ്യരുത്. (പുറപ്പാട്.20:14)
  8. മോഷ്ടിക്കരുത്. (പുറപ്പാട്.20:15)
  9. കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയരുത് .(പുറപ്പാട്.20:16)
  10. കൂട്ടുകാരന്റെ ഭവനത്തെയോ ഭാര്യയെയോ അവനുള്ള യാതൊരു വസ്തുവിനെയോ മോഹിക്കരുത്. (പുറപ്പാട്.20:17)



Monday, December 21, 2015

“മാ നിഷാദ”




രുതായ്മകളുടെ  മാത്രം ഭൂമിയായി നമ്മുടെ രാജ്യം പരിണമി ച്ചെത്തിയിരിക്കുകയാണ് ഇന്ന്. ശാസ്ത്ര-സാങ്കേതിക രംഗത്തെ നേട്ടങ്ങളേയും വികസനോന്മുകതയെയും മറയാക്കി, ജനങ്ങള്‍ക്ക്‌ ഒരിക്കലും കിട്ടരുതാത്ത ഒരു സ്വര്‍ഗ്ഗഭൂമിയെ വാഗ്ദാനം ചെയ്തുകൊണ്ടാണ് അരുതായ്മകളുടെ തമ്പുരാക്കന്മാര്‍ നമ്മുടെ രാജ്യത്തെ ഇവ്വിധം ദുരന്തഭൂമിയാക്കിയത്.

ഉപഭോഗാലസ്യത്തിന്റെ ലഹരിയില്‍ മയങ്ങിക്കിടക്കുന്ന നമ്മുടെ സമൂഹം, വായ മൂടിക്കെട്ടി ഈ തമ്പുരാക്കന്മാര്‍ക്കുവേണ്ടി നിര്‍ലജ്ജം വാലാട്ടിക്കൊണ്ടിരിക്കുന്നു.

കുത്തക മുതലാളിമാരുടെ പണപ്പെട്ടിക്കിലുക്കത്തിന്റെ ശബ്ദ വിന്യാ സങ്ങളില്‍ ലാസ്യനൃത്തമാടുന്ന നമ്മുടെ ഉപഭോഗ സമൂഹം അവര്‍ക്ക് വിഹിതമായ കൊച്ചു കൊച്ചു സുഖങ്ങളിലും, അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന വലിയ വലിയ വികസന സ്വപ്നങ്ങളിലും ജീവിതം ആടിത്തീര്‍ക്കുന്നു.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത സമൂഹത്തിന്‍റെ എഴുതപ്പെട്ട ജാതകമാണ് ഞാന്‍ ഇവിടെ വായിക്കുന്നത്. തിന്മയുടെ രാജാക്കന്മാര്‍ ഒത്തൊരുമിച്ച് ഭരിക്കുന്ന ഈ രാജ്യത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നുതന്നെയാണ്. നാം അവരെ പക്ഷീകരിക്കുകയും അവര്‍ക്ക് വേറിട്ട സിംഹാസനങ്ങള്‍ ഒരുക്കുക മാത്രമാണ് ചെയ്യുന്നത്. ജനാധിപത്യത്തിന്‍റെ വരദാനമായ സമ്മതിദാനാവകാശം നാം ഉപയോഗ പ്പെടുത്തുന്നതും ഇത്തരം പക്ഷീകരണങ്ങള്‍ക്കും  സിംഹാസന സ്ഥാപന ങ്ങള്‍ക്കും വേണ്ടിയാണ്.

ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കപ്പെട്ട നമ്മുടെ രാജ്യം ഇന്ന് ഭ്രമാത്മകതയുടെ കൂടി ആലയമായി മാറിയിരിക്കുന്നു. ഭരണകൂടം ഭ്രാന്തുപിടിച്ച ചങ്ങലയും, ഭരിക്കപ്പെടുന്നവര്‍ ഭ്രമാത്മകതയുടെ ഭ്രാന്ത ന്മാരുമായി പരിണമിച്ചിരിക്കുന്നു. ഭ്രാന്തന്മാരുടെ ജനാധിപത്യഭൂമിയില്‍  ഭ്രമാത്മാക്കളായ  ഭ്രാന്തന്മാര്‍ ഭരിക്കപ്പെടുന്നു.

നാം വെടിവച്ചിട്ട അര്‍ദ്ധനഗ്നനായ ഒരു തമ്പുരാന്‍റെ സ്ഥാനത്ത്, നമ്മെ വെടിവച്ചിടുന്ന പൂര്‍ണ്ണനഗ്നനായ മറ്റൊരു തമ്പുരാനെ നാം അവരോധിച്ചിരിക്കുന്നു. എന്നാല്‍ പഴയ തമ്പുരാന്‍റെ അര്‍ദ്ധനഗ്നത വിളിച്ചുപറയാന്‍ ചങ്കൂറ്റം കാണിച്ച നമുക്ക് പൂര്‍ണ്ണനഗ്നനായ പുതിയ തമ്പുരാന്റെ പൂര്‍ണ്ണ നഗ്നത വിളിച്ചുപറയാന്‍ നാവുകള്‍ പൊന്തുന്നില്ല.

നാം അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു. നമ്മുടെ കണ്ണുകളിലെ പ്രകാശം കെട്ടുപോയിരിക്കുന്നു.  നമ്മുടെ കൃഷ്ണമണികള്‍ ആരോ കവര്‍ന്നെടുത്തി രിക്കുന്നു. നമ്മുടെ ശബ്ദം മുറിഞ്ഞുപോയിരിക്കുന്നു. നമ്മുടെ നാവുകള്‍ ആരോ മുറിച്ചെടുത്തിരിക്കുന്നു. ഏതോ പക്ഷാഘാതം സംഭവിച്ചതു പോലെ നമ്മുടെ കൈകള്‍ എല്ലാനേരവും കൂപ്പിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ കാലുകള്‍ നിശ്ചലങ്ങളായിരിക്കുന്നു.  നമ്മുടെ കാലുകള്‍ ശരീരത്തെ താങ്ങിനിര്‍ത്താനുള്ള കേവലം മാംസത്തുണുകളായി മാറിയിരിക്കുന്നു.

ഉണര്‍ച്ച മറന്ന് ഉറങ്ങുകയാണ് നാം. വെളിച്ചത്തിന്റെ ചെറുപാളികള്‍  പോലും കിഴക്കുനിന്നെത്തുന്നില്ല. അങ്കവാലുള്ള ഒരു കോഴിപോലും കൂവുന്നില്ല. കിഴക്കുണരേണ്ട  പക്ഷികള്‍ ഒന്നും തന്നെ ഉണരുന്നില്ല. ചിലക്കുന്നുമില്ല. ഈ ഭൂമിയും ഉണര്‍ച്ച മറന്ന് ഉറങ്ങുകയാണോ? “മാ നിഷാദ” ഗര്‍ജ്ജിച്ച ആ താപസന്‍ എവിടെ?  



സി.ടി.വില്യം