Saturday, February 8, 2020

ഇവൾ വിജയത്തിന്റെ, ഉൾവെളിച്ചത്തിന്റെ നാദലക്ഷ്മി.

ഇവൾ വിജയലക്ഷ്മി. വൈക്കം വിജയലക്ഷ്മി. ഒന്നുകൂടി വിശേഷിപ്പിക്കാം ഡോ. വൈക്കം വിജയലക്ഷ്മി. ഇരുട്ടിന്റെ കാണപ്പെട്ട ശത്രു. അകകണ്ണിലെ പ്രകാശഗോളങ്ങളെ കൊണ്ട് പ്രകാശവേഗത്തിൽ തന്നെ പുറംകണ്ണുകളിൽ കാണപ്പെടുന്ന ഇരുട്ടിനെ അടിയറവ് പറയിപ്പിച്ചവൾ. നാവനങ്ങിയാൽ നാദബ്രഹ്മം തീർക്കുന്ന സപ്തസ്വരങ്ങളുടെ വിജയലക്ഷ്മി. ആ നാദവീചികളുടെ സ്വരരാഗതാളലയങ്ങളിൽ, സൂര്യനുദിക്കുമ്പോൾ നക്ഷത്രങ്ങളും ചന്ദ്രനുദിക്കുമ്പോൾ സൂര്യനും പ്രകാശമാനമാവും. ഇവൾ വിജയത്തിന്റെ, ഉൾവെളിച്ചത്തിന്റെ നാദലക്ഷ്മി. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക  

ഒന്നര വയസ്സിൽ സംഗീതത്തിലേക്ക് കണ്ണുതുറന്ന ഇവൾക്ക് അച്ഛനും അമ്മയും പിന്നെ സംഗീതത്തിന്റെ ഗുരുക്കന്മാരും വിജയരാഗങ്ങളിൽ ആറാടിനിൽക്കുന്ന ആരാധകരും മാത്രമാണ് എല്ലാമെല്ലാം. ഇളയരാജയും എംഎസ് വിശ്വനാഥനും യേശുദാസും സംഗീതലോകത്തെ മാനസഗുരുക്കന്മാർ. പുറം കണ്ണുകളുമായി വിജയലക്ഷ്മിയുടെ ജീവിതത്തിലേക്ക് ചേക്കേറിയവർക്ക് പക്ഷേ വിജയലക്ഷ്മിയുടെ അകക്കണ്ണുകളിൽ ആശ്വാസമാകാനായില്ല.  ശുദ്ധസംഗീതത്തിന്റെ വിശ്വരൂപക്കാഴ്ചകളുമായി വിജയലക്ഷ്മി പകലിരവുകളില്ലാതെ പാടിക്കൊണ്ടേയിരിക്കുന്നു.

2015-ലാണ് ഞാൻ ആദ്യമായി വിജയലക്ഷ്മിയെ കാണുന്നത്. ഗുരുവായൂരിൽ വച്ച്. സംസാരിക്കാൻ തുടങ്ങും മുമ്പേ പക്ഷേ സംഗീത പരിപാടി നടക്കുന്ന വേദിയിൽ നിന്ന് വിജിക്ക് വിളി വന്നു. പിന്നെ പരസ്പരം ആശംസകൾ ചൊല്ലിപ്പിരിഞ്ഞതാണ്. പിന്നീടിതാ 5 വർഷങ്ങൾക്കുശേഷം വീണ്ടും വിജയലക്ഷ്മി എന്റെ മുന്നിൽ പ്രത്യക്ഷയാവുന്നു.

കൂർക്കഞ്ചേരി ശ്രി മഹേശ്വര ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് വന്നതാണ് വിജയലക്ഷ്മി. പരിപാടിക്കു മുമ്പ് അല്പം വിശ്രമം, കണ്ണൻകുളങ്ങരയിലുള്ള സുഹൃത്ത് പ്രസാദിന്റെ വീട്ടിൽ. പ്രസാദ് സഹൃദയനാണ്. കലാസ്നേഹിയാണ്. സ്വന്തം മോളെപ്പോലെയാണ് പ്രസാദിന് വിജയലക്ഷ്മി. അത്രമേൽ ഇഷ്ടമാണ്. വിജയലക്ഷ്മിക്ക് തിരിച്ചും അങ്ങനെതന്നെ. പ്രസാദിന്റെ വീട്ടിലെത്തിയ വിജയലക്ഷ്മി പിന്നെ വീട്ടിലെ ഒരാളായി കളിച്ചും കുസൃതി കാണിച്ചും സെൽഫിക്ക് നിന്നുകൊടുത്തും കുറച്ചുനേരം.

വൈക്കത്തപ്പന്റെ തിരുമുറ്റത്ത് 1981-ലെ ഒരു വിജയദശമി നാളിലാണ് വിജയലക്ഷ്മി ജനിച്ചത്. അതുകൊണ്ടുതന്നെ അച്ഛൻ മുരളിയും അമ്മ വിമലയും വിജയലക്ഷ്മി എന്ന് പേര് വിളിച്ചു. ജനിക്കുമ്പോൾ തന്നെ ജഗദീശ്വരൻ വിജയലക്ഷ്മിയുടെ നാവിൽ സപ്തസ്വരങ്ങൾ കുറിച്ചിട്ടു. പിന്നെ പതിറ്റാണ്ടുകളായി മുടങ്ങാതെയുള്ള സാധകം. സാധകത്തിലൂടെ ഓരോ ദിവസവും ഉൂതിക്കാച്ചിയെടുക്കുന്ന പ്രഭാമയമായ സംഗീതപ്രപഞ്ചം എന്നും വിജയലക്ഷ്മിക്ക് സ്വന്തം.

എണ്ണംപറഞ്ഞ പുരസ്കാരങ്ങളും എണ്ണിയാലൊടുങ്ങാത്ത വേദികളും സദസ്സുകളും വിജയലക്ഷ്മിയെ തേടിയെത്തുന്നു. വിജയസംഗീതത്തിന്റെ ലോകാന്തര പര്യടനം നടത്തുന്ന വിജയലക്ഷ്മിക്ക് ഒന്നല്ല, രണ്ടുണ്ട് ഡോക്ടറേറ്റ് ബിരുദം. ചരിത്രത്തിലും സംഗീതത്തിലും ബിരുദാനന്തര പഠനം പൂർത്തിയാക്കിയ വിജയലക്ഷ്മിയിൽ പക്ഷേ കുട്ടിത്തം ഇന്നും വിട്ടുപോയിട്ടില്ല. ഇടക്കിടെ കുട്ടികളുടെ കുസൃതികളും കാണാം, കേൾക്കാം. അതേസമയം ഗൌരവമുള്ള കാര്യങ്ങളിൽ ഇടപെടുമ്പോൾ പക്വതയാർന്ന ദൃഡതയുടെ ശബ്ദവും കേൾക്കാം.

ഇപ്പോൾ വിജയലക്ഷ്മിക്ക് കൂട്ടായി സൌമ്യയുണ്ട്. വൈക്കത്തുകാരി, പാട്ടുകാരി. സംഗീതം പഠിച്ച സൌമ്യ സംഗീതത്തിന്റെ കാണാപാഠങ്ങൾ പഠിക്കാൻ വിജയലക്ഷ്മിക്കൊപ്പമുണ്ട്; ഗുരുകുലത്തിലെ ശിക്ഷ്യയെപോലെ. ഇടക്കിടെ വിജയലക്ഷ്മിയുടെ വിളി കേൾക്കാം, സൌമ്യാ. സൌമ്യ എപ്പോഴും അടുത്തുണ്ടാവണം. സൌമ്യ ഇപ്പോൾ വിജയലക്ഷ്മിക്കൊപ്പം ട്രൂപ്പിൽ മെലഡികൾ പാടുന്നുണ്ട്.

മലയാള സിനിമകളിൽ സജീവ പിന്നണി സാന്നിദ്ധ്യമുള്ള വിജയലക്ഷ്മിക്ക് പക്ഷേ തമിഴകത്താണ് നിറസാന്നിദ്ധ്യം. ശുദ്ധ സംഗീതത്തിന്റെ തമിഴകത്ത് കച്ചേരികൾ നടത്തുന്നുണ്ടെങ്കിലും ഗാനമേളകൾ തന്നെയാണ് കൂടുതലും. എല്ലാം ഇഷ്ടരാഗങ്ങളാണെങ്കിലും ഹിന്ദോളവും ശുഭപന്തുവരാളിയും ശിവരജ്ഞിനിയും മധ്യമാവതിയും പ്രിയപ്പെട്ട രാഗങ്ങൾ.

ഗായത്രി വീണയിൽ അത്ഭുതങ്ങൾ കേൾപ്പിക്കുന്ന വിജയലക്ഷ്മിയുടെ പ്രാവീണ്യത്തിൽ കുന്നക്കുടി വൈദ്യനാഥൻ അത്ഭുതസ്കബ്ദനായിട്ടുണ്ടത്രെ. എന്തും എളുപ്പത്തിൽ പഠിച്ചെടുക്കുന്ന വിജയലക്ഷ്മി ഇപ്പോൾ ആഫ്രിക്കയിൽ ജന്മം കൊണ്ട, അമേരിക്ക വികസിപ്പിച്ചെടുത്ത കൊച്ചു സംഗീതോപകരണമായ കസൂ വായിക്കുന്നുണ്ട്. വിജയലക്ഷ്മിയുടെ കസൂ നമ്പറുകൾ ഇന്ന് സ്റ്റേജ് ഷോകളിൽ പുതിയ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

Saturday, February 1, 2020

ശാസ്ത്രം ജയിച്ചുവോ? മനുഷ്യൻ തോറ്റുവോ?

ലോകാരോഗ്യ പരിസരങ്ങളിൽ ഏറെ ഭയാശങ്കകൾ എയ്തുവിട്ടുകൊണ്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പുരോഗമിക്കുന്നത്. ആർക്കും പിടികൊടുക്കാത്ത അപകടകാരികളായ വൈറസുകൾ അക്ഷരാർത്ഥത്തിൽ മരണനൃത്തം ചവിട്ടുകയാണ് ഈ നൂറ്റാണ്ടിൽ.
പ്രകൃതിയുടെ സുസ്ഥിരമായ താളവട്ടങ്ങളും അപകടകരമാം വിധം അപക്രമമായി അഴിഞ്ഞാടുകയാണ്. തീയും വെള്ളവും വായുവും പ്രകൃതിയുടെ സുരക്ഷിതമായ കൈകളിൽ നിന്ന് നിയന്ത്രിക്കാനാവാത്തവിധം പുറത്തുചാടിയിരിക്കുന്നു. വൈറസുകളുടെ അവസാനത്തെ കിരീടധാരിയായ കൊറോണവൈറസ് ഇന്നിതാ നമ്മുടെ ലോകത്തെ പിടിമുറുക്കിയിരിക്കുന്നു. ഗൌരവം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള ആഗോഗ്യ അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചുകഴിഞ്ഞു. വീഡിയോ കാണാൻ

20 രാജ്യങ്ങളിലായി മരണവല വിരിച്ച കൊറോണവൈറസ് കൊലവെറി ഉയർത്തുമ്പോൾ ഇതിനകം ഇരുന്നൂറിലധികം പേരുടെ ജീവനെടുത്തുകഴിഞ്ഞു. ഏകദേശം പതിനായിരം പേരെങ്കിലും മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നു. ഇതുവരെ മരണം റിപ്പോർട്ട് ചെയ്തത് ചൈനയിൽ മാത്രം. ലോകത്തെമ്പാടും ദശലക്ഷങ്ങൾ ഈശ്വരകാരുണ്യത്തിൽ മാത്രം ഇപ്പോൾ അഭയം പ്രാപിച്ചുകഴിയുന്നു.
അവസാനം ഇതാ ഇന്ത്യയിലും കൊറോണവൈറസ്, കൊച്ചുകേരളത്തിന്റെ നെറുകെയിൽ അന്ത്യചുംബനവുമായി എത്തിയിരിക്കന്നു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപേരൂർ ഒഴിവാക്കാനാവാത്ത ആ ദുരന്താനുഭവത്തിന്റെ ഭാഗമാവാൻ കാത്തുകഴിയുന്നു. ഭരണകൂടത്തിന്റെ പ്രാപ്തിയിലും ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രാർത്ഥനയിലും കേരളം അതിജീവനത്തിന്റെ ശുഭപ്രതീക്ഷകളിൽ കഴിയുന്നു.

ഇത്തരം വൈറസുകളുടെ ബാധക്ക് വിധേയമാവുന്ന സ്ഥല-കാല-വ്യക്തി വിവരങ്ങൾ കഴിവതും പുറത്തുവിടാതിരിക്കുന്നതാണ് ഭരണകൂടങ്ങൾ ചെയ്യേണ്ടത്. കാരണം രോഗബാധക്ക് വിധേയമാവുന്ന സ്ഥല-കാല-വ്യക്തി ഘടകങ്ങളെ സമൂഹം മുഖ്യധാരയിൽ നിന്ന് വേർപ്പെടുത്തുകയാണ് പതിവ്. ഇപ്പോൾ ചൈന അനുഭവിക്കുന്നതും അതാണ്. ലോകരാഷ്ട്രങ്ങൾ ഇന്ന് ചൈനയെ വേർപ്പെടുത്തിയിരിക്കുകയാണ്. ഇത് രാജ്യത്തേയും ജനങ്ങളേയും സർവ്വവിധത്തിലും ക്ഷയിപ്പിക്കും. രോഗത്തെ നമുക്ക് പ്രതിരോധിക്കാം. മുൻകരുതലുകൾ എടുക്കുകയുമാവാം. പക്ഷേ രോഗബാധക്ക് വിധേയമാവുന്ന സ്ഥല-കാല-വ്യക്തി ഘടകങ്ങളെ വേർപ്പെടുത്തുന്നതിലെ ആവലാതികൾ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.

കൊറോണവൈറസ് ഒരു കൊലയാളി കടുംബമാണ്. ആ കുടുംബത്തിലെ ഏഴാമത്തെ പുതിയ കൊലയാളിയാണ് n-COV എന്നറിയപ്പെടുന്ന കൊറോണവൈറസ്.  22 9E, NL 63, OC 43, HK U1, MERS-COV, SARS-COV എന്നിവയാണ് ഈ കുടുംബത്തിലെ മറ്റ് ആറ് കൊലയാളി വൈറസുകൾ.
കേവലം വൈറസ് പനിയുടെ ലക്ഷണങ്ങളോടെ വന്ന് മനുഷ്യജീവനെടുക്കുക മാത്രമാണ് ഈ കൊലയാളികളുടെ ലക്ഷ്യം. ചൈനയിലും, അമേരിക്കയിലും, ആസ്ട്രേലിയായിലും, കാനഡയിലും, ബ്രിട്ടനിലുമായി ഈ കൊലയാളിയെ കീഴ്പ്പെടുത്തുന്നതിനായുള്ള ഗവേഷണങ്ങൾ ഇപ്പോഴും നടന്നുവരികയാണ്. അന്തിമഫലം പറയാറായിട്ടില്ല. വർത്തമാനകാലത്തിൽ ഈ കൊലയാളികളെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല. എങ്കിലും ജാഗ്രതയോടെ രോഗം പകരാതിരിക്കാനുള്ള നടപടികളിലൂടേയും രോഗിയെ കൃത്യമായ പരിചരിക്കുന്നതിലൂടേയും നമുക്ക് ഈ രോഗത്തെ അതിജീവിക്കാം.

ചൈനയിലെ ഹൂബ്ബെ പ്രവിശ്യയിലെ മത്സ്യമാർക്കറ്റിൽ നിന്നായിരിക്കണം കൊറോണവൈറസ് എന്നകൊലയാളി കൊലവിളി മുഴക്കിയതെന്ന് കരുതപ്പെടുന്നു. ഈ വൈറസ് കണ്ടെത്തിയ നാളുകളിൽ അത് മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും പിന്നീടുള്ള നാളുകളിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുകയായിരുന്നു. ഇപ്പോൾ ഈ വൈറസ് ചൈനയിലെ വുഹാൻ പട്ടണത്തിൽ മരണനൃത്തമാടിയതിനുശേഷം ലോകരാജ്യങ്ങളും ചുറ്റി അവസാനമിതാ ഇന്ത്യയിലേക്കുമെത്തിയിരിക്കുകയാണ്.

2019-ൽ ചെന്നൈയിലെ സിദ്ധവൈദ്യനായ ഡോ. തണികാശലം വേണി കൊറോണവൈറസിന് മരുന്ന് കണ്ടുപിടിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് പൂർണ്ണമായി വിജയിച്ചതായി അറിവില്ല. കൊറോണവൈറസിനെതിരെ വേറേയും മരുന്നുകൾ കണ്ടുപിടിച്ചതായി പറയുന്നുണ്ടെങ്കിലും ഒന്നിനും ഒരു സ്ഥിരീകരണമില്ല.

ഒരുപാട് തണ്ടുകളുള്ള ഒരു ചക്രം പോലെയാണത്രെ കൊറോണവൈറസ് എന്ന് ശാസ്ത്രലോകം പറയുന്നു. അതിന്റെ ചക്രത്തണ്ടുകളിൽ ഒരറ്റത്ത് കിരീടം പോലെ ഒരു ഭാഗമുണ്ട്. ലത്തീൻ ഭാഷയിൽ കിരീടം എന്നതിന് കൊറോണ CORONA എന്നത്രെ ഭാഷ്യം. അങ്ങനെയാണ് ഈ വൈറസിന് കൊറോണവൈറസ് എന്ന പേരു് ഉണ്ടായത്. ഘടനാപരമായി പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ഈ വൈറസിന്റെ ബാഹ്യവൃത്തത്തിൽ തമ്പടിച്ചിരിക്കുന്ന E, S, M, HE പ്രോട്ടീനുകളാണ് മനുഷ്യജീവിനെ കൊലക്ക് കൊടുക്കുന്നതെന്നാണ് ശാസ്ത്രജ്ഞൻമാർ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം ആഗോള താപനത്തെ തുടർന്നണ്ടായ കാലാവസ്ഥാ വ്യതിയാനവും, അതിലേക്ക് മനുഷ്യനെ നയിച്ച ജീവിതശൈലിയുമാണ് ഇത്തരം കൊലയാളി വൈറസുകളെ സൃഷ്ടിച്ചതെന്നും പറയപ്പെടുന്നുണ്ട്.
എന്തായാലും ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റുഎന്നൊക്കെയുള്ള ആധുനിക ശാസ്ത്രസമൂഹത്തിന്റെ അഹങ്കാരത്തിനും ഹുങ്കിനും മുമ്പിൽ മുട്ടുമടക്കാതെ കൊറോണവൈറസ് എന്ന കൊലയാളി, കൊലവിളി മുഴക്കുമ്പോൾ ജീവരക്ഷക്കുള്ള മറ്റേതോ വഴികൂടി അന്വേഷിക്കേണ്ട ഒരു തിരിച്ചറിവിൽ നാം എത്തിനില്ക്കുന്നുവെന്നുകൂടി പറയേണ്ടിവരുന്നു.