Thursday, December 19, 2019

ഇരട്ടി പാവിൽ നെയ്തെടുത്ത വിശ്വാസത്തിന്റെ പാവറട്ടി പള്ളി


ഇത് തൃശൂരിലെ പാവറട്ടി സെന്റ്‌ ജോസഫ് ദേവാലയം. ഇരട്ടി പാവിൽ തുണികൾ നെയ്ത് പ്രാവീണ്യം തെളിയിച്ച ഒരു നെയ്തുസമൂഹം ഇവിടെ ഉണ്ടായിരുന്നതിന്നാലാവണം പാവ് ഇരട്ടി എന്ന സ്ഥലനാമം ലോഭിച്ച് പാവറട്ടി ആയതെന്ന് പറയപ്പെടുന്നു. വേറേയും സ്ഥലനാമ കഥകൾ ഉണ്ടെങ്കിലും കൂടുതൽ വിശ്വസനീയത ഈ കഥയ്ക്കാണത്രെ.  ലോകപ്രസിദ്ധമായ തൃശൂര്‍ പൂരം കഴിഞാല്‍ പിന്നെ ജില്ലയിലെ പ്രശസ്തമായ ഉത്സവമാണ് പാവറട്ടി പള്ളിപ്പെരുന്നാള്‍. തൃശൂര്‍ പൂരത്തിന്റെതുപോലെ ദീപാലങ്കാരവും വെടിക്കെട്ടും  തന്നെയാണ് പാവറട്ടി പള്ളിപ്പെരുന്നാളിന്റെയും പ്രധാന ആകര്‍ഷണം. രണ്ടു ഉത്സവപറമ്പിലും കത്തിച്ചുകളയുന്നത്‌ കോടികള്‍.വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.  https://youtu.be/dPPDlXWlbHw

എന്നാല്‍ ഈയിടെയായി പാവറട്ടിയിലെ വിശ്വാസികള്‍ പെരുന്നാളിന്റെ  ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി ലാഭിച്ചെടുത്ത ലക്ഷങ്ങൾ തൃശൂരിലെ തന്നെ നിരാലംബരും അശരണരുമായവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചുകാണുന്നതിൽ നമുക്ക് സന്തോഷിക്കാം. സഭയുടെ ചരിത്രത്തില്‍ തന്നെ പാവറട്ടി സെന്റ്‌ ജോസഫ് ദേവാലയം മാതൃകാസ്ഥാനം പിടിച്ചതും മറ്റു മത സ്ഥാപനങ്ങള്‍ക്ക് മാതൃകയായതും ഇത്തരത്തിൽ വിശ്വാസികളിൽ നിന്ന് സമാഹരിച്ച നേര്‍ച്ചപ്പണം വിശ്വാസികളിലേക്ക് തന്നെ തിരിച്ചെത്തിച്ചതുകൊണ്ടാണ്.

ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാവറട്ടി പള്ളി അധികൃതര്‍ ഇടവകയിലെ നിര്‍ധനരായ കുറചച്ച് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുത്തതിൽ നമുക്ക് ആനന്ദിക്കാം. ഇതുകൂടാതെ പള്ളിയുടെ കീഴിലുള്ള സാന്‍ ജോസ് ആശുപത്രിയില്‍ പള്ളിപ്പെരുന്നാള്‍ പ്രമാണിച്ച് വൃക്കരോഗികള്‍ക്കുള്ള സൌജന്യ ഡയാലിസിസും, വൈദ്യസഹായം തേടിയെത്തുന്ന രോഗികള്‍ക്ക് പത്തുനാള്‍ സൌജന്യ ഒ.പി. ടിക്കറ്റ് നൽകിയതും വാർത്തയായിരുന്നു. മാത്രമല്ല, ഇവിടെ പെരുന്നാള്‍ പ്രമാണിച്ച് നടത്തുന്ന അന്നദാനത്തില്‍ ഏകദേശം ഒന്നര ലക്ഷം പേരെങ്കിലും നേര്‍ച്ചചോറുണ്ട് മടങ്ങാറുണ്ടത്രെ. 

സാമൂതിരിമാരുടെയും രാജാക്കന്മാരുടെയും കാലത്തെ യുദ്ധങ്ങളും, ടിപ്പു സുല്‍ത്താന്റെ പടയോട്ടവും കണ്ടുപേടിച്ച ഒരു ചെറിയ വിശ്വാസി സമൂഹം പാലയൂരില്‍ വച്ച് തോമ്മാസ്ലീഹായില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയും എത്തിയവരാണത്രെ പാവറട്ടി പരിസരങ്ങളിലെ ക്രൈസ്തവർ.

എന്നിരുന്നാലും അക്കാലത്ത് ചിറ്റാട്ടുകരയിലെ പള്ളിപ്രമാണികളുമായുണ്ടായ പടലപിണക്കങ്ങളിൽ നിന്നാണത്രെ ഈ ദേവാലയം ഉണ്ടായത്. ഏറെ ചരിത്രം അവകാശപ്പെടുന്ന ഈ ദേവാലയം 1876 ഏപ്രില്‍ 13 പെസഹാ നാളിലായിരുന്നു വിശുദ്ധീകരിച്ചത്. പോര്‍ച്ചുഗീസ് വാസ്തു ശൈലിയില്‍ നിര്‍മ്മിച്ച ഈ ദേവാലയത്തിന്റെ അള്‍ത്താരകള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് 1975-ലും പിന്നീട് 2004-ലും ഈ ദേവാലയം പുതുക്കിപ്പണിതത്.

12500 ചതുരശ്ര അടി ഉൾവിസ്തീർണ്ണമുള്ള ഈ ദേവാലയത്തിനകത്ത് ഒരു തൂണുപോലും ഇല്ലെന്നതാണ് ഈ പള്ളിയുടെ നിർമ്മിതിയുടെ പ്രത്യേകത. അതുപോലെതന്നെ മരപ്പണിക്കാരനായ വിശുദ്ധ ഔസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഈ പള്ളിയുടെ മദ്ബഹ അഥവാ ശുശ്രൂഷാവേദി പൂർണ്ണമായും മരത്തിൽ തീർത്തതാണെന്നതും ഈ പള്ളിയുടെ മാത്രം സവിശേഷതയാണ്. മാത്രമല്ല, ഇവിടുത്തെ പ്രധാന തിരുസ്വരൂപവും മരത്തിൽതീർത്തതാണെന്നതും ശ്രദ്ധേയമാണ്.

പുത്ര ലബ്ദിക്കും തൊഴില്‍ ലബ്ദിക്കും പേരുകേട്ട ഈ തീര്‍ഥാടന കേന്ദ്രത്തില്‍ പ്രത്യകം സജ്ജമാക്കിയ തൊട്ടിലിൽ പ്രാര്‍ഥനാ-വഴിപാടുകള്‍ നടത്തിയാല്‍ കാര്യസിദ്ധി ഉറപ്പാണെന്ന് വിശ്വസിക്കുന്നവരാണ് ഇവിടടെയെത്തുന്ന തീര്‍ഥാടകരില്‍ ഏറെയും. ജാതി-മത-ഭേദമെന്ന്യേ ലക്ഷക്കണക്കിനു തീര്‍ഥാടകരാണ് ഇവിടെ വന്നുപോകുന്നത്. ഇവിടെ ഹൈന്ദവ ആചാരപ്രകാരമുള്ള തുലാഭാരം വഴിപാടുമുണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്.

കേരളത്തിന്റെ വിനോദ സഞ്ചാര മാപ്പിലും പാവറട്ടി മുദ്രിതമാണ്. അപൂര്‍വ്വം ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് തപ്പാല്‍ വകുപ്പ് കൊടുത്തുപോരുന്ന പ്രത്യേക സചിത്ര റദ്ദാക്കല്‍ മുദ്ര (Pictoral Cancellation Stamp) പാവറട്ടിയിലെ സെന്റ്‌ ജോസഫ് ദേവാലയത്തിന് 1996-ല്‍ അനുവദിച്ചുകിട്ടിയിട്ടുണ്ട്. പാവറട്ടിയിലെ പോസ്റ്റ് ഓഫീസിലെ സചിത്ര റദ്ദാക്കല്‍ പെട്ടിയില്‍ നിക്ഷേപിക്കുന്ന തപ്പാല്‍ ഉരുപ്പടിയിന്മേല്‍ പാവറട്ടി പള്ളിയുടെ രേഖാചിത്രം ആലേഖനം ചെയ്ത തപ്പാല്‍ മുദ്ര (Pictoral Cancellation Stamp) പതിപ്പിച്ചായിരിക്കും തപ്പാല്‍ നടപടികള്‍ സ്വീകരിക്കുക. കേരളത്തിലെ ക്രൈസ്തവ തീര്‍ഥാടന കേന്ദ്രങ്ങളില്‍ മലയാറ്റൂരിനും ഭരണങ്ങാനാത്തിനും മാത്രമാണ് ഈ തപ്പാല്‍ ബഹുമതി ലഭ്യമായിട്ടുള്ളൂ.

ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന മൂന്നാമത്തെ ഞായറാഴ്ചയാണ് പാവറട്ടി പള്ളിപ്പെരുന്നാള്‍. ഏതാണ്ട് ഈ കാലത്തുതന്നെയാണ് തൃശൂര്‍ പൂരവും വന്നെത്തുക. പൂരത്തിന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ മത്സരം  പോലെ പാവറട്ടിയിലും തെക്കും വടക്കും ഭാഗങ്ങള്‍ തമ്മിലാണ് മത്സരം. പൂരത്തിലെന്നപോലെ പെരുന്നാളിലും പ്രധാന മത്സരം നടക്കുക  ദീപാലങ്കാരത്തിലും വെടിക്കെട്ടിലും തന്നെ. തൃശൂര്‍ പൂരത്തിന് തീര്‍ത്തും സൌജന്യമായി പൂരക്കഞ്ഞി വിളമ്പുമ്പോള്‍ പാവറട്ടിയിലെ നേര്‍ച്ച ചോറിന് പണം വാങ്ങുന്നു എന്നതുമാത്രമാണ് ഒരേയൊരു അപവാദം.

ഹൈന്ദവതയുടെ പാലയൂർ പള്ളി


ചരിത്രവും സംസ്കാരവും വിശ്വാസവും പരസ്പര ബന്ധിതവും പൂരകവുമാണ്. ചിലപ്പോഴൊക്കെ അവ വിരുദ്ധവുമാകാറുണ്ട്. അത്തരത്തിൽ ചരിത്രവും സംസ്കാരവും വിശ്വാസവും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ദേവാലയമാണ് പാലയൂർ വിശുദ്ധ തോമാസ്ലീഹായുടെ നാമത്തിലുള്ള ഈ ദേവാലയം. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://youtu.be/jm_gagrmkwM?list=PL9qOO3QJfVA-kKTtb38HrmQxrP4XV5ycD

എ.ഡി. 52-ൽ വിശുദ്ധ തോമാസ്ലീഹ കേരളത്തിൽ കൊടുങ്ങല്ലൂരിൽ ജലമാർഗ്ഗം എത്തിയെന്നാണ് ക്രൈസ്തവരുടെ വിശ്വാസവും വാദമുഖങ്ങളും. അതേസമയം ഈ വാദഗതികളെ ഖണ്ഡിക്കുന്ന ചരിത്രകാരന്മാരും കുറവല്ല.
എന്തായാലും നമുക്ക് ഈ പള്ളിയേയും ഇവിടുത്തെ വിശ്വാസികളേയും സാക്ഷിനിർത്തിക്കൊണ്ട് പാലയൂർ പള്ളിപുരാണത്തിലേക്ക് കടക്കാം.
വിശുദ്ധ തോമാസ്ലീഹ എ.ഡി. 52-ൽ പ്രാചീനകാലത്തെ മുസിരിസിലെ അഥവാ ഇന്നത്തെ കൊടുങ്ങല്ലൂരിലെ തുറമുഖത്ത് തന്റെ കൊച്ചു ബോട്ടിൽ ഒറ്റക്ക് വന്നിറങ്ങി. പിന്നീട് വടക്കോട്ടുള്ള തീരദേശ ജലമാർഗ്ഗം സഞ്ചരിച്ച് പാലയൂരിലെ ബോട്ടുജെട്ടിയിൽ വന്നിറങ്ങിയതായാണ് ക്രൈസ്തവരുടെ വിശ്വാസം. ആ വിശ്വാസത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് ഇവിടെ കാണുന്ന ബോട്ടുകുളവും, നോക്കാത്താവുന്ന ദൂരത്തിൽ തോമാസ്ലീഹ അന്ന് സ്ഥാപിച്ച കരിങ്കൽ കുരിശും കൊച്ചുപള്ളിയും. ഇവയൊക്കെ തെക്കേ ഇന്ത്യയിലെ അറിയപ്പെടുന്ന തീർത്ഥാടനകേന്ദ്രങ്ങളായി ഇന്നും നിലകൊള്ളുകയാണ്.

ബോട്ടുകുളത്തിന്നരികെ സ്ഥാപിച്ചിട്ടുള്ള 45 അടി ഉയരത്തിലുള്ള തോമാസ്ലീഹായുടെ പടുകൂറ്റൻ ശില്പവും ഫ്രാൻസിൽ നിന്നും കൊണ്ടുവന്ന ഓട്ടുമണി മുഴങ്ങുന്ന പള്ളിയുടെ മണിഗോപുരവും ഈ ദേവാലയത്തിന്റെ  ചരിത്രപരമായ ഗരിമ കൂട്ടുന്നുണ്ട്.

ക്രിസ്തുവിന്റെ സന്ദേശവുമായി തോമാസ്ലീഹ അക്കാലത്തെ് നടത്തിയ സാഹസിക യാത്രയുടെ ഭാഗമായി ഇവിടെ ഏഴുപള്ളികൾ സ്ഥാപിച്ചതായാണ് ക്രൈസ്തവ വിശ്വാസം. മാല്യേങ്കര, കൊല്ലം, നിരണം, നിലയ്കൽ, കൊക്കമംഗലം , കോട്ടക്കാവ് പിന്നെ പാലയൂർ  എന്നിവടങ്ങളിലാണത്രെ തോമാസ്ലീഹ പള്ളികൾ സ്ഥാപിച്ചത്. എന്നാൽ പാലയൂർ ഒഴിച്ചുള്ള എല്ലാ മൂല പള്ളികളും പിൽക്കാലത്ത് നശിച്ചുപോയതായാണ് വിശ്വസിച്ചുപോരുന്നത്. പാലയൂരിൽ മാത്രമാണ് യഥാർത്ഥത്തിൽ വിശുദ്ധ തോമാസ്ലീഹായുടെ ചരിത്ര ശേഷിപ്പുകൾ സംരക്ഷിച്ചുപോരുന്നതത്രെ.

അക്കാലത്ത് യഹൂദന്മാരുടെ കച്ചവടഭൂമിക കൂടിയായിരുന്ന പാലയൂരിൽ ബ്രാഹ്മണർ കുളിച്ചിരുന്ന ഒരു കുളക്കടവിൽ എത്തിയ തോമാസ്ലീഹ പിതൃതർപ്പണത്തിന്റെ ഭാഗമായി ബ്രാഹ്മണർ ആകാശത്തേക്ക് വാരിയെറിഞ്ഞ വെള്ളത്തിന്റെ ആചാരത്തെകുറിച്ച് ചോദിച്ചറിഞ്ഞുവത്രെ. ബ്രാഹ്മണർ ആകാശത്തേക്ക് വാരിവിതറിയ വെള്ളം ദൈവം സ്വീകരിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് വെള്ളം താഴേക്ക് വീഴുന്നതെന്നും തോമാസ്ലീഹ പറഞ്ഞു. ഇതൊരു വാദത്തിൽ കലാശിച്ചപ്പോൾ തോമാസ്ലീഹ അവിടെ ഒരു അത്ഭുതം കാണിച്ചു. താൻ ആകാശത്തേക്ക് വെള്ളം വാരിയെറിഞ്ഞാൽ അത് ദൈവം സ്വീകരിക്കുമെന്നും പറഞ്ഞ തോമാസ്ലീഹ പിന്നീട് ആകാശത്തേക്ക് വാരിവിതറിയ വെള്ളം അവിടെ തന്നെ നിശ്ചലമാക്കി അത്ഭുതം കാണിച്ചുവത്രെ. തോമാസ്ലീഹായിൽ വിശ്വസിച്ച കുറച്ച് ബ്രാഹ്മണർ ആ നിമിഷം തന്നെ അവിടെ വച്ചുതന്നെ ജ്ഞാനസ്നാനം സ്വീകരിച്ചുവെന്നാണ് കഥ. ഈ കുളമാണ് ഇപ്പോൾ തളിയക്കുളം എന്ന പേരിൽ ഇവിടെ സംരക്ഷിക്കപ്പെട്ടുപോരുന്നത്.

ഈ പള്ളിയും പരിസരങ്ങളും നിരീക്ഷിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്നത്, തികച്ചും ഹൈന്ദവ ആചാരങ്ങളുടെ ഒഴിവാക്കാനാവാത്ത നിറ സാന്നിദ്ധ്യമാണ്. പള്ളിയുടെ നിർമ്മിതി മുതൽ ഇപ്പോഴും ഇവിടെ നിലനിൽക്കുന്ന ആചാരങ്ങളും മറ്റും പരിശോധിക്കുമ്പോൾ നമുക്ക് അത് വ്യക്തമാവും. കേരളീയ വാസ്തുകലയെ, പ്രത്യേകിച്ചും ക്ഷേത്ര വാസ്തുകലയെ ആധാരമാക്കിയാണ് ഈ പള്ളി നിർമ്മിച്ചിട്ടുള്ളത്. പള്ളിയിലേക്കുളള വഴിത്താരയിൽ സ്ഥാപിച്ചിട്ടുള്ള തോമാസ്ലീഹായുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ കരിങ്കൽ ശിലാവിഷ്കാരങ്ങളും പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള കരിങ്കൽ കുരിശും കരിങ്കൽ വിളക്കുകളും ഭിത്തികളിലേയും വാതിലുകളിലേയും ചിത്രാവിഷ്കാരങ്ങളും തച്ചുശാസ്ത്ര സങ്കേതങ്ങളും ഹൈന്ദവത വിളിച്ചുപറയുന്നുണ്ട്.

മാത്രമല്ല, ഹൈന്ദവാചാര പ്രകാരം ഇവിടെ നടന്നുപോരുന്ന കുട്ടികൾക്കുള്ള എഴുത്തിനിരുത്തലും, ചോറൂണും; സരസ്വതി ദേവിക്ക് സമമായി താമരയിൽ എഴുന്നെള്ളിനിൽക്കുന്ന സാരിയുടുത്ത മാതാവും, ആനകളും, പൂജാക്കിണറും അന്നദാനവുമെല്ലാം ഹൈന്ദവതയുടെ തനി പകർപ്പുകളാണ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള കരിങ്കൽ വിളക്കുകളിൽ എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ചതിനുശേഷം മാത്രമാണ് ഇവിടെ ഏതു തിരുക്കർമ്മങ്ങളും ആരംഭിക്കുകയെന്നതും ഹൈന്ദവതയിലേക്കുതന്നെ നമ്മെ നയിക്കുന്നു.
ശബരിമല അനുഷ്ഠാനം പോലെയുള്ള നോമ്പും മലക്കയറ്റവുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട് പാലയൂർ പള്ളിയും. ശബരിമല അയ്യപ്പനുപകരം ഇവിടെ തോമാസ്ലീഹ കുരിശുമല മുത്തപ്പനാണെന്നുമാത്രം. നോമ്പുകാലത്ത് അയ്യപ്പ ഭക്തർക്ക് കിട്ടുന്ന പാപമോചനവും ആത്മവിശുദ്ധീകരണവും കുരിശുമല ചവിട്ടുന്ന കുരിശുമല മുത്തപ്പ ഭക്തർക്കും പാലയൂരിൽ കിട്ടുന്നുണ്ട്.

തോമാസ്ലീഹ സ്ഥാപിച്ചത് ഏഴല്ല, ഏഴരപള്ളിയാണെന്നുമുള്ള ഒരു വാദമൊ വിശ്വാസമൊ ഇവിടെ നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ഏഴുപള്ളികളും സ്ഥാപിച്ച ശേഷം തോമാസ്ലീഹ മലയാറ്റൂർ മലയും ചവിട്ടി കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിലെത്തി അവിടെ തിരുവിതാംകോട് എന്നിടത്ത് ഒരു പള്ളി പണിതതായും പറയപ്പെടുന്നു. അരചൻ പള്ളി, അരമനപള്ളി എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ പള്ളിയാണത്രെ കാലാന്തരത്തിൽ ലോപിച്ച് അരപള്ളിയായതെന്നാണ് പറയപ്പെടുന്നത്.
തോമാസ്ലീഹായുടെ പിന്നീടുള്ള യാത്രയിൽ മൈലാപൂരിൽ വച്ച് എ.ഡി. 72-ൽ വധിക്കപ്പെട്ടതായാണ് പറയപ്പെടുന്നത്. മയിലിനെ വേട്ടയാടുന്ന നേരത്ത് ഒരു വേടന്റെ അമ്പേറ്റാണ് മരിച്ചതെന്നും അല്ല, ഒരു ബ്രാഹ്മണന്റെ കുത്തേറ്റാണ് തോമാസ്ലീഹ രക്തസാക്ഷിയായതെന്നും കഥകളുണ്ട്. എന്തായാലും തോമാസ്ലീഹായുടെ ഭൌതികശരീരം മൈലാപൂരിലെ സെന്തോമസ് കത്തീദ്രലിൽ അടക്കം ചെയ്തതായാണ് വിശ്വസിക്കപ്പെടുന്നത്.

Monday, December 2, 2019

മാസ്സാണ് ക്രിസ്തുമസ്സ് 2019


ഇക്കൊല്ലത്തെ ക്രിസ്തുമസ്സാണ് ക്രിസ്തുമസ്. ആയിരം വർഷങ്ങൾക്കുശേഷം അക്ഷരാർത്ഥത്തിൽ ഇക്കൊല്ലത്തെ ക്രിസ്തുമസ് ഉണ്ണിയേശുവിന്റെ സ്വന്തം ജന്മഗൃഹമായ ബത്ലെഹേമിലേക്ക് തിരിച്ചുവരികയാണ്. വീഡിയോ കാണാൻ

ഉണ്ണിയേശു  പിറവികൊണ്ട പുൽകൂടിന്റെ വിരലോളം വലിപ്പമുള്ള ഒരു മരക്കഷണം കഴിഞ്ഞ ആയിരം വർഷമായി റോമിലെ വത്തിക്കാനിന്റെ കസ്റ്റഡിയിലായിരുന്നു. റോമിലെ സാന്താ മരിയ മജോറീ ബസിലിക്കയിൽ സൂക്ഷിച്ചുവച്ചിരുന്ന ഉണ്ണിയേശുവിന്റെ ഈ കൊച്ചുു തിരുശേഷിപ്പ് ഈ വർഷം ഇതാദ്യമായി ഉണ്ണിയേശുവിന്റെ ജന്മഗൃഹമായ ബത്ലെഹേമിലേക്ക് ക്രിസ്തുമസ് സമ്മാനമായി എത്തുകയാണ്. ഏഴാം നൂറ്റാണ്ടുമുതൽ ഈ തിരുശേഷിപ്പ് റോമിലായിരുന്നുവത്രെ. ക്രിസ്തുവിന്റെ വിശുദ്ധനഗര പ്രദേശങ്ങളുടെ സൂക്ഷിപ്പുകാരായ കസ്റ്റോഡിയ ടെറീ സാങ്റ്റ പറയുന്ന വിവരമനുസരിച്ച് ഏഴാം നൂറ്റാണ്ടിലാണ് ഈ തിരുശേഷിപ്പ് റോമിന് കൈമാറിയതത്രെ.

ഇതു സംബന്ധിച്ച ഔദ്യേഗികമായ പോപ്പിന്റെ അറിയിപ്പ് ഉണ്ടായതിനെതുടർന്ന് ഉണ്ണിയേശുവിന്റെ ആ കൊച്ചുു തിരുശേഷിപ്പ് ജറുസലേമിൽ പ്രദർശിപ്പിച്ച ശേഷം 2019 നവംബർ 30-ന് ബത്ലെഹേമിൽ എത്തിക്കഴിഞ്ഞു. ബത്ലെഹേമിലെ ഉണ്ണിയേശുവിന്റെ പിറവിയുടെ ദേവാലയമായ ചർച്ച് ഔഫ് നാറ്റിവിറ്റി (Church of Nativity) ക്കടുത്തുള്ള പരിശുദ്ധ കാതറിൻ ദേവാലയത്തിലായിരിക്കും തിരുശേഷിപ്പ് ഇനിമുതൽ സൂക്ഷിക്കുക. അതുകൊണ്ടുതന്നെ ഇക്കൊല്ലത്തെ ക്രിസ്തുമസ് ലോകത്തെമ്പാടും പ്രത്യേകിച്ചും ബത്നെഹേമിൽ ബഹുകേമമാവും.

ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിനുള്ള ക്രിസ്ത്യാനികൾ വർഷം തോറും തീർത്ഥാടകരായി റോമിൽ വന്ന് ആരാധിക്കുന്ന ഈ കൊച്ചുു തിരുശേഷിപ്പ് ഇക്കുറി ബത്ലെഹേമിലേക്ക് വരുന്നതോടെ ക്രിസ്തുമസ്സിന്റെ ആഘോഷം ഇരട്ടിയാക്കും.

പലസ്തീനിയൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കാര്യമായ ഇടപെടൽ മൂലമാണ് ബത്ലെഹേമിന് ഈ തിരുശേഷിപ്പ് കിട്ടിയതെന്നാണ് മാധ്യമങ്ങൾ പറയുന്നത്.

പലസ്തീനിയൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കാര്യമായ ഇടപെടലിനെ തുടർന്നുണ്ടായ ഈ അത്യപൂർവ്വ സംഭവത്തെ ചരിത്രത്തിലെ വൻ അട്ടിമറിയായികാണുന്നവരും കുറവല്ല. കാരണം ആയിരം വർഷം മുമ്പ് സാധ്യമായ ക്രിസ്ത്യൻ തിരുശേഷിപ്പുകളെല്ലാം കൈക്കലാക്കി ഒരു സമാന്തര ബത്ലെഹേം ഉണ്ടാക്കാനുള്ള റോമിന്റെ തന്ത്രമാണ് ഇവിടെ പൊളിഞ്ഞതെന്നുമുള്ള മാദ്ധ്യമ  വ്യാഖ്യാനങ്ങളും പുറത്തുവരുന്നുണ്ട്. മാത്രമല്ല, റോം വിട്ടുകൊടുക്കുന്ന ആദ്യത്തെ ക്രിസ്ത്യൻ തിരുശേഷിപ്പാണിത്.

നേരത്തെ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പ് റോം കിഴക്കെ ഓർത്തഡോക്സ് സഭക്ക് വിട്ടുുകൊടുത്തിരുന്നു. വരുംകാലങ്ങളിൽ കൂടുതൽ തിരുശേഷിപ്പുകൾ കൂടി റോമിന് ബത്ലെഹേമിന് വിട്ടുുകൊടുക്കേണ്ടതായി വരുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

Thursday, November 28, 2019

തൃശൂരിലെ ചിന്ന റോമായ ഒല്ലൂർ മാലാഖയുടെ പള്ളി


ആകാശം തൊടുന്ന സ്വർണ്ണ കൊടിമരവും അതിനോട് മൽസരിക്കുന്ന കൽകുരിശും തല ഉയർത്തി നില്ക്കുന്ന് പ്രസിദ്ധമായ ഈ പള്ളി സ്ഥാപിച്ചത് 1718-ലാണ്. ആരംഭത്തിൽ ഒരു ചെറിയ ഷെഡ് മാത്രമായിരുന്ന ഈ പള്ളി പണിതത് മരോട്ടിക്കൽ പൗലോസച്ചനാണ്. ഷെഡിൽ നിന്ന് ഇപ്പോഴത്തെ കൊച്ചുപള്ളിയായി ഉയരാൻ മൂന്നുവർഷമെടുത്തു. ഈ പള്ളിയുടെ നിർമാണസംരംഭങ്ങളിൽ ഡച്ച് സൈന്യത്തിന്റെ സഹായം വരെ ലഭിച്ചതായി പറയപ്പെടുന്നു. അക്കാലത്തെ നിർമിതികൾ ഏറെ മാറ്റമില്ലാതെ ഇപ്പോഴും നിലനിർത്തി കാണുന്നതിൽ നമുക്ക് സന്തോഷിക്കാം. വീഡിയോ കാണാൻ

പുഷ്പക്കൂട്, ആനവാതിൽ, ആനമതിൽ, ഏറത്താഴ്, കൽക്കുരിശ്, മണിമാളിക, മുഖവാരം, രൂപങ്ങൾ തുടങ്ങിയവ അതേപടി തന്നെ സംരക്ഷിച്ചു പോരുന്നുണ്ട്. അക്കാലത്ത് തെക്കേ ഇന്ത്യയിലെ ഉയരം കൂടിയ ഗോപുരനിരകളില്‍ ഈ പള്ളിയുടെ മണിമാളികയും സ്ഥാനം പിടിച്ചിരുന്നുവത്രെ.1903ല്‍ മദ്രാസ്-കൊച്ചി റെയില്‍വെ നിര്‍മ്മാണകാലത്ത് ഇവിടെയെത്തിയ ഇംഗ്ലീഷുകാർ ഈ പള്ളിയുടെ ചിത്രം പകര്‍ത്തിയതായി രേഖകളുണ്ട്.

അന്നത്തെ കൊടുങ്ങല്ലൂർ മെത്രാനായിരുന്ന മാർ ആൻറണി പി മൻറോ ആശീർവാദ കർമം നടത്തിയ ഈ പള്ളിയുടെ ആദ്യ വികാരിയും പൗലോസച്ചൻ തന്നെ. പ്രശസ്ത ഭാഷാ പണ്ഡിതനും ക്രിസ്ത്യൻ മിഷണറിയുമായിരുന്ന അർണോസ് പാതിരി ആശീർവാദ കർമ്മത്തിൽ സംബന്ധിച്ചിരുന്നതായി പറയപ്പെടുന്നു.

ഈ പള്ളി ഉണ്ടാവുന്നതിന് മുമ്പ് ഈ പ്രദേശവാസികളായ ക്രൈസ്തവ വിശ്വാസികൾ വഞ്ചിമാർഗം പഴുവിൽ പള്ളിയിലേക്കായിരുന്നു പോയിരുന്നതത്രെ. പഴുവിൽ പള്ളിയിൽ നിന്ന്‌ കൊണ്ടുവന്ന അന്തോണീസ് പുണ്യവാളന്റെ രൂപമാണ് ഒല്ലൂരിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ചേതോഹരങ്ങളായ ദാരുശില്പങ്ങളാലും പുരാതനങ്ങളായ ചുമർചിത്രങ്ങളാലും കൊത്തുപണികളാലും സമൃദ്ധമാണ് ഈ ദേവാലയം. കേരളീയ തനതു വാസ്തു തച്ചുശാസ്ത്ര വിധിപ്രകാരമാണ് ഇവിടുത്തെ ശില്പങ്ങളും ചിത്രങ്ങളും നിർമ്മിതികളും സാക്ഷാത്കരിച്ചിട്ടുള്ളത്.

ഒമ്പതാം നൂറ്റാണ്ടു മുതല്‍ ചുമര്‍ ചിത്രകല അഥവ മ്യൂറല്‍ പെയിന്‍റിംഗ് കേരളത്തിലുണ്ടായിരുന്നെങ്കിലും പതിനഞ്ച് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടു വരെയാണ് ഈ കല സജീവമായിരുന്നതത്രെ. ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളിലുമായി കാണപ്പെടുന്ന ചുമര്‍ചിത്രങ്ങള്‍, കേരളത്തിലെ നാല്പത്തിരണ്ടു പള്ളികളില്‍ ഉള്ളതായി അറിയുന്നു.

ക്ഷേത്രങ്ങളില്‍ കണ്ടുവരുന്ന ചുമർചിത്ര ശൈലിയോട് താരതമ്യപ്പെടുത്താനാവാത്ത ശൈലിയാണ് ക്രൈസ്തവ ദേവാലയങ്ങളിലെ ചുമര്‍ചിത്രങ്ങൾ. പള്ളികളിലെ പ്രധാന മദ്ബഹയുടെ മൂന്നു വശങ്ങളിലുള്ള ചുമരുകളിലും അതിനുതാഴെ ഇരുവശങ്ങളിലുമായി ചേർന്നുനില്ക്കുന്ന  ഉപ അള്‍ത്താരകൾക്ക് അനുബന്ധമായി നില്ക്കുന്ന ചുമരുകളിലുമാണ് മുഖ്യമായും ചുമര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. ക്രൈസ്തവര്‍ക്ക് വിശ്വാസത്തിന് കോട്ടമുണ്ടാക്കുന്ന തരത്തിൽ ദേവാലയങ്ങളില്‍ ചിത്രകല പാടില്ലെന്ന് സൂനഹദോസ് നിഷ്ക്കര്‍ഷിച്ചിരുന്നുവത്രെ. അതുകൊണ്ടുതന്നെ പ്രകൃതിയെ അനുകരിച്ചുകൊണ്ടുള്ള ത്രിമാനത കാഴ്ചക്കാരില്‍ അനുഭവിപ്പിക്കുന്ന യൂറോപ്യന്‍ നാച്ചുറലിസ സങ്കേതമാണ് ക്രൈസ്തവ ദേവാലയങ്ങളിലെ ചുമര്‍ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത്.

മറ്റു പള്ളികളിൽ നിന്ന് വ്യത്യസ്തമായി ഈ പള്ളിക്ക് ഏറെ ബന്തവസ് ഏർപ്പെടുത്തുന്നതായി നമുക്കിവിടെ വന്നാൽ കാണാൻ കഴിയും. പള്ളിയുടെ പ്രധാന കവാടങ്ങളൊക്കെ ഉരുക്കു കമ്പികളിൽ തീർത്ത വാതിലുകളാൽ അടഞ്ഞുകിടക്കുകയാണ്. സൈഡിലുള്ള ഒരു ചെറിയ ഗേറ്റിലൂടെ അകത്ത് പ്രവേശിച്ചാൽ സിമിത്തേരി ചുറ്റി പിറകുവശത്തെ മണിമാളികയും മുൻവശത്തെ മാതാവിന്റെ ഗ്രോട്ടോയും കാണാം. അപരിചിതർക്ക് അകത്ത് പ്രവേശിക്കണമെങ്കിൽ പള്ളി വികാരിയുടെ അനുമതി വേണം. പരിചിതർക്കെങ്കിൽ പിറകുവശത്തെ കൊച്ചു ഗേറ്റിലൂടെ പള്ളിയകത്ത് പ്രവേശിക്കാം.

അതിപുരാതനമായ ഈ പള്ളിയെകുറിച്ച് എന്തെങ്കിലും വിവരങ്ങൾ തരാൻ ഈ പള്ളിയിലെ അധികൃതർക്കാവുന്നില്ലെന്നത് സഞ്ചാരികളിൽ ആശ്ചര്യവും വേദനയുമുണ്ടാക്കും. പഴമക്കാരായ ക്രൈസ്തവ വിശ്വാസികളാലും പരിഷ്കാരികളായ ക്രൈസ്തവ വിശ്വാസികളാലും അതിവൈകാരികമാണ് ഈ പള്ളിയും പ്രദേശങ്ങളും. അതുകൊണ്ടുതന്നെ ഇവിടെ വിശ്വാസികളും സഭമേലദ്ധ്യക്ഷരും തമ്മിൽ ഇടയ്ക്കിടെ കൊച്ചുകൊച്ചു കലഹങ്ങളും സംഘർഷങ്ങളും വിവാദങ്ങളും ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം ഈ പള്ളിക്ക് ഇത്രയേറെ ബന്തവസും സ്വാകാര്യതയും നിലനില്ക്കുന്നതെന്നും പറയേണ്ടിവരും. എന്തായാലും വികാരിയച്ചന്റെ അനുമതിയോടെയാണ് എനിക്ക് ഈ പള്ളി ചിത്രീകരിക്കാനായതെന്ന് വായനക്കാരേയും പ്രേക്ഷകരേയും ഓർമ്മിപ്പിക്കട്ടെ.

വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള ഈ പള്ളിയിലെ പ്രധാന പെരുന്നാൾ വി. റപ്പായി മാലാഖയുടെ തിരുനാളാണ്. 300 വർഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ദേവാലയത്തിലെ പെരുന്നാളിന് ഏകദാശം 200 വർഷത്തിന്റെ തുടർച്ചയുള്ളതായി പറയപ്പെടുന്നു. കേരളത്തിന്റെ ഇതര ജില്ലകളിൽ നിന്നുള്ളവരും ഈ പെരുന്നാളിനെത്തിയിരുന്നതു കൊണ്ടായിരിക്കണം ഇവിടെ സൗജന്യ ഊട്ടുസദ്യ നടത്തിവന്നത്. അതിപ്പോഴും തുടരുന്നു.

വത്തിക്കാനിലെ റോമിന്റെ ക്രൈസ്തവ വിശ്വാസ പാരമ്പര്യം പോലെ ഫൊറോനാ പള്ളി കൂടിയായ ഒല്ലൂരിലെ ഈ പള്ളിക്കും ക്രൈസ്തവ വിശ്വാസ പാരമ്പര്യം ഉള്ളതുകൊണ്ടാവാം ഈ പള്ളിക്ക്‌ ചിന്ന റോമ എന്ന പേര് വന്നത്. ഈ പള്ളിയുടെ ചരിത്ര-സാംസ്കാരിക പൈതൃകമാണ് ഇത്തരത്തിലുള്ള ഒരു അംഗീകാരം ഈ ദേവാലയത്തിന് നേടിക്കൊടുത്തത്.

ഏകദാശം ഒരു നൂറ്റാണ്ടു മുമ്പ് മലബാർ കാത്തലിക്‌ യൂണിയൻ ഒല്ലൂരിൽ വച്ച് നടത്തിയ സമ്മേളനത്തിലാണ്  ചിന്ന റോമയെന്ന പേര് ഒല്ലൂർ പള്ളിക്ക് കിട്ടിയത്. ഈ സമ്മേളനത്തിൽ സംബന്ധിച്ച വത്തിക്കാൻ പ്രതിനിധിയായ ഒരു കർദ്ദിനാളാണത്രെ പള്ളിക്ക് ആ പദവി നൽകിയത്. രാജഭരണ കാലത്ത് പല രാജാക്കൻമാരും ദിവാൻമാരും, വൈസ്രോയികളും ഒല്ലൂർ പള്ളി സന്ദർശിച്ചതായി പറയപ്പെടുന്നു. വിശുദ്ധ എവുപ്രാസ്യമ്മയും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും ഒല്ലൂർ പള്ളിയിൽ വന്നതായും രേഖകൾ പറയുന്നു. കൂടാതെ, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, വി. ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ പള്ളിയിൽ വന്ന് പ്രസംഗിച്ചിട്ടുണ്ടത്രെ.

ഈ പള്ളിയിലെ പെരുന്നാൾ ഏറേയും പാരമ്പര്യ വിപണികേന്ദ്രീകൃതമായിരുന്നു. ഉരല്‍, ഉലയ്ക്ക തുടങ്ങിയ വീട്ടുസാമഗ്രികളും വളര്‍ത്തുമൃഗങ്ങളുമൊക്കെയായിരുന്നു അന്നത്തെ തിരുനാള്‍ വിപണിയിലെ പ്രധാന വില്പനച്ചരക്കുകള്‍. പെരുന്നാളിന്റെ പൂര്‍വ്വികാചാരമായി നടത്തിവന്നിരുന്ന തുള്ളല്‍ വഴിപാട് ഏറെ ശ്രദ്ധയും വിവാദവും പിടിച്ചുപറ്റിയിരുന്നു. പിന്നീട് ഏറെ ഒച്ചപ്പാടിനുശേഷം ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് തുള്ളൽ നിയമാനുസൃതം നിര്‍ത്തലാക്കി.

പഴയ കാലത്തിന്‍റെ  ഗരിമയും ചിത്രകലയുടെ തിരുശേഷിപ്പുകളുള്ള പല ദേവാലയങ്ങളും ഇന്ന് പുനർനിർമ്മിച്ചുകഴിഞ്ഞു. ഇനിയും അവശേഷിക്കുന്നവയിൽ ഈ ഒല്ലൂർ പള്ളി കൂടിയുണ്ട് എന്നതിൽ നമുക്ക് സന്തോഷിക്കാം. പരിശുദ്ധ കലയുടെ കൂടി ദേവാലയങ്ങളായ ഈ കലാനികേതനങ്ങൾ സംരക്ഷിക്കുകയെന്നത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് പ്രത്യാശയോടെ അവസാനിപ്പിക്കുന്നു.

Monday, November 18, 2019

ഇത് തൃശിവപേരൂരല്ല, തൃമാതാപുരം



എന്തുകൊണ്ടും ത്രിമാനങ്ങളാൽ സമ്പുഷ്ടമാണ് തൃശിവപേരൂർ എന്ന ശിവപുരി. മൂന്ന് ശിവക്ഷേത്രങ്ങളിൽ ത്രിമാന സ്വരലയങ്ങളിൽ ഓംകാരങ്ങളിൽ മുഴങ്ങുമ്പോഴും നാം മറക്കരുതാത്ത മറ്റൊന്നുകൂടിയുണ്ട് ഈ ശിവപുരിയിൽ.

ഹൈന്ദവർക്കെന്നപോലെ ക്രിസ്ത്യാനികൾക്കും അവകാശപ്പെടാവുന്ന ത്രിമാനതയുണ്ട് തൃശൂരിൽ. മൂന്ന് ശിവക്ഷേത്രങ്ങൾക്ക് സമാനമായി പരിശുദ്ധമാതാവിന്റെ പ്രധാനപ്പെട്ട മൂന്ന് ദേവാലയങ്ങളും കൂടി നമ്മുടെ ശിവപുരിയിലുണ്ടെന്ന വസ്തുത നാളിതുവരെ ഒരു സ്ഥലനാമ വിദഗ്ദരും ചൂണ്ടിക്കാണിച്ചില്ലെന്ന വസ്തുത ആശ്ചര്യം ജനിപ്പിക്കുന്നുണ്ട്.

അതിപുരാതനമായ മർത്തമറിയം വലിയപള്ളിയും, പുത്തൽ പള്ളിയും, ലൂർദ് പള്ളിയും തൃശൂരിൽ സംഗമിക്കുമ്പോൾ നമുക്ക് ന്യായമായും തൃശിവപേരൂരിനെ മൂന്നു പരിശുദ്ധ മാതൃ രൂപങ്ങളുടെ സംഗമസ്ഥാനമായ തൃമാതാപുരം എന്നുകൂടി വിളിക്കാവുന്നതാണ്.

ചരിത്രവും പുരാണവും ഐതിഹ്യങ്ങളും സമഞ്ജസമായി സമ്മേളിക്കുന്ന തൃശൂരിന്റെ ക്രൈസ്തവ ചരിത്രത്തിന് ടിപ്പുവിന്റെ പടയോട്ടക്കാലത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തൃശിവപേരൂർ ഏതാണ്ട് നാശോന്മുഖമായ അവസ്ഥയിലായിരുന്നുവത്രെ. പിന്നീട് വാണിജ്യ-വ്യവസായിക മേഖലകളിൽ നവോന്മേഷം ഉന്നം വച്ചുകൊണ്ട് കൊച്ചി മഹാരാജാവായ ശക്തൻതമ്പുരാനാണ് അമ്പതോളം ക്രൈസ്തവ കടുംബങ്ങളെ ഇവിടെ കൊണ്ടുവന്ന് പാർപ്പിച്ചതെന്ന് ചരിത്രം പറയുന്നുണ്ട്.

അങ്ങനെ പലയിടങ്ങളിൽനിന്നായി തൃശൂരിലെത്തിയ ക്രൈസ്തവർക്ക് ആരാധനക്കായി 1814-ൽ ആദ്യം പണികഴിപ്പിച്ച ദേവാലയമാണത്രെ തൃശൂരിലെ മർത്തമറിയം വലിയപള്ളി. എക്കാലത്തേയും പോലെ ക്രൈസ്തവർക്കിടയിലുണ്ടായ പടലപിണക്കങ്ങളെ തുടർന്ന് പിന്നീട് 1885-ൽ ലൂർദ് മാതാവിന്റെ പള്ളിയും, 1925-ൽ വ്യാകുലമാതാവിന്റെ പുത്തൻ പള്ളിയും സ്ഥാപിതമായി.

ഗോതിക് ശില്പകലയുടെ സാന്നിദ്ധ്യം ഈ മൂന്നു പള്ളികളുടെ നീർമ്മിതിയിലും പ്രകടമാണെങ്കിലും അവിടവിടെ റോമൻ വാസ്തുകലയും നിഴലിക്കുന്നതുകാണാം. എന്നിരുന്നാലും അടിസ്ഥാനപരമായി കേരളീയ വാസ്തുകലാപാരമ്പര്യം തന്നെയാണ് ഈ പള്ളികളുടെ നിർമ്മിതിയിൽ കാണുന്നത്.

തെക്കൻ ഫ്രാൻസിലെ പിറിനീസ് മലനിരകളുടെ താഴ്വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ലൂർദ് എന്ന ഒരു കൊച്ചു അങ്ങാടി തെരുവിന്റെ പ്രാന്തപ്രദേശങ്ങളിലെ കുറ്റിക്കാടുകളിൽ 1858-ൽ പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടതായാണ് ലോകത്തെമ്പാടുമുള്ള മരിയഭക്തർ വിശ്വസിക്കുന്നത്. ബെർണാഡെറ്റ് സിബീറിയസ് എന്ന പെൺകുട്ടിക്കാണ് മാതാവ് പ്രത്യക്ഷപ്പെട്ടതത്രെ.

എന്തായാലും ഈ അത്യപൂർവ്വമായ സംഭവത്തിനുശേഷമാണ് ലൂദ് മാതാവ് എന്ന വിശ്വാസ സങ്കല്പം ഉണ്ടാവുന്നത്. അന്ന് അവിടെ ലൂർദിൽ ഉൽഭവിച്ച ചെറിയ ഉറവയിലെ തീർത്ഥജലം ഒട്ടനേകം വിശ്വാസികളെ സുഖപ്പെടുത്തിയതായും വിശ്വാസമുണ്ട്.

ഫ്രാൻസിൽ പ്രത്യക്ഷയായ ലൂർദ് മാതാവിനെയാണ് തൃശൂരിലെ ഈ ലൂർദ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ രോഗശാന്തിക്കായി അനേകം ഭക്തരാണ് ഈ പള്ളിയിൽ ഓരോ വർഷവും വന്നുപോകുന്നത്. എല്ലാ വർഷവും നവംബർ മാസത്തിലാണ് ഇവിടെ തിരുനാൾ ആഘോഷങ്ങൾ നടക്കുക.

ഏകദേശം 25000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പള്ളിക്കകത്ത് മറ്റൊരു ഭൂഗർഭ പള്ളി അഥവാ അടിപ്പള്ളി കൂടിയുണ്ടെന്നതാണ് ഈ പള്ളിയുടെ സവിശേഷത.

1885-ൽ പള്ളി സ്ഥാപിച്ചതിനുശേഷം പതിറ്റാണ്ടുകളിലൂടെ നിർമ്മാണം പുരോഗമിച്ച് അവസാനം 1952-ലാണ് ഭൂഗർഭ പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചത്.

വളരെ പ്രശസ്തമായ നോട്ടർദാം കത്തീദ്രലിന്റെ അൾത്താരയുടെ മാതൃകയെ അവലംബിച്ചാണ് ഈ പള്ളിയുടെ അൾത്താരയും രൂപകല്പന നടത്തിയിട്ടുള്ളത്. 1200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പള്ളിയുടെ ശുശ്രൂഷാവേദി അഥവാ മദ്ബഹയുടെ ഇരുവശങ്ങളിലുമായി 10 കല്ലറകൾ ദിവംഗതരായ അഭിവന്ദ്യ പിതാക്കന്മാർക്കായി മാറ്റിവച്ചിരിക്കുന്നു. കിഴക്കെ വശത്തുള്ള 5 കല്ലറകളിൽ ദിവംഗതരായ അഡോൾഫ് മെഡ്ലിക്കോട്ട്, ജോൺ മേനാച്ചേരി, ഫ്രാൻസിസ് വാഴപ്പിള്ളി, ജോർജ്ജ് ആലപ്പാട്ട്, ജോസഫ് കുണ്ടുകുളം എന്നീ പിതാക്കന്മാരുടെ ഭൌതികാവശിഷ്ടം അന്ത്യവിശ്രമം കൊള്ളുന്നു.

ഈ പള്ളിയകത്തെ തിരുസ്വരൂപങ്ങൾ തേക്കിൽ കൊത്തിയെടുത്തവയാണ്. വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ക്യാൻവാസിലാണ് ഇവിടുത്തെ ഛായാചിത്രങ്ങൾ എഴുതിയിട്ടുള്ളത്.ഡോമിൽ അലംകൃതമായ ചിത്രങ്ങൾ സ്റ്റെയിൻഡ് ഒപ്പൽ ഗ്ലാസ്സിൽ നിർമ്മിച്ചവയാണ്. ഒരു ലക്ഷത്തിൽ പരം ചെറിയ ഒപ്പൽ ചില്ലുകഷണങ്ങൾ ചേർത്തുവച്ചാണ് ഇവിടുത്തെ വിശുദ്ധരുടെ രൂപാവിഷ്കാരം നടത്തിയിട്ടുള്ളത്. പേർഷ്യൻ-മുഗൾ ഭാവനകളിലെഴുതിയ ചുമർചിത്രങ്ങളും നമുക്കിവിടെ കാണാം. എല്ലാംകൂടി ചേർത്തുവച്ച് അനുഭവിച്ചാസ്വദിക്കുമ്പോൾ ഈ പള്ളി തൃശൂരിലെ തൃമാതാപുരത്തെ മറ്റു പള്ളികളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ദൃശ്യവിരുന്നായി മാറുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

Monday, October 28, 2019

പുത്തൻ പള്ളിയുടെ കഥ

അതിപുരാതനമായ ഒരു പള്ളിയുടെ പുരാതനമല്ലാത്ത പുതിയ കഥ പറയുകയാണ് ഇവിടെ. തൃശൂര്‍ പുത്തന്‍ പള്ളിയുടെ കഥ.
ശ്രേഷ്ഠമായ ഗോതിക് ശില്പകലയില്‍ നിര്‍മ്മിച്ച ഈ പള്ളിയില്‍ അതിശ്രേഷ്ഠമായ ഭാരതീയ ശില്പകലയും അവിടവിടെ നിഴലിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഈ പുണ്യശില്‍പ്പത്തെ ഭാരതീയ-ഗോതിക് ശില്പകലയെന്നും നമുക്ക് വിളിക്കാം.

ഒറ്റനോട്ടത്തില്‍ മൂന്നു ഗോപുരങ്ങളുള്ള ഈ പള്ളിയുടെ ഇടതും വലതുമായി സ്ഥിതിചെയ്യുന്ന ഗോപുരങ്ങള്‍ക്ക് 146 അടി ഉയരവും, മദ്ധ്യേ നില്‍ക്കുന്ന പ്രധാന ഗോപുരത്തിന് 260 അടിയുമാണ് ഉയരം. ഇതിനുപുറമേ 140 അടി ഉയരത്തില്‍ പിറകുവശത്തായി സപ്തസ്വരങ്ങള്‍ മുഴക്കുന്ന രണ്ടു മണിമാളികകളും സ്ഥിതിചെയ്യുന്നുണ്ട്. ഏറ്റവുമൊടുവില്‍ 260 അടി ഉയരത്തില്‍ ഗോതിക് ശില്പമാതൃകയില്‍ പണികഴിപ്പിച്ച ബൈബിള്‍ ഗോപുരം കൂടി തല ഉയര്‍ത്തിയപ്പോള്‍ തൃശൂരിലെ അതിപുരാതന പുത്തന്‍ പള്ളി ഏഷ്യയിലെ മൂന്നാമത്തെ ഉയരംകൂടിയ പള്ളിയായി വാഴ്ത്തപ്പെടുന്നു.

എവിടെനിന്നു വരുന്നവരായാലും തൃശൂര്‍ റൌണ്ട് വഴി അനായാസമായും അല്ലാതെയും തൃശൂര്‍ പൂത്തൻ പള്ളിയിലെത്താം. മാത്രമല്ല. തൃശൂര്‍ പരിസരത്തുനിന്ന് നോക്കിയാല്‍ ഉയരങ്ങളിൽ തന്നെ കണ്ടെത്താവുന്നതേയുള്ളൂ, നഗര മദ്ധ്യേ നിൽക്കുന്ന ഈ പള്ളി ഗോപുരങ്ങൾ. തൃശ്ശൂർ പൂരം കഴിഞ്ഞാൽ പിന്നെ തൃശ്ശൂരിനു കേമം പുത്തൻ പള്ളി പെരുന്നാളാണ്. എല്ലാ വർഷവും നവംബർ അവസാനത്തെ ആഴ്ചയിലാണ് പുത്തൻ പള്ളി പെരുന്നാൾ. വിവിധ ഭാഷകളിലുള്ള കുർബ്ലാനകളും പരിശുദ്ധ കർമ്മങ്ങളും ഇവിടെ മിക്കവാറും ദിവസങ്ങളിലും ആചരിക്കപ്പെടുന്നുണ്ട്.

മത സൌഹാർദ്ദത്തിന് പേരുകേട്ട തൃശ്ശൂരിൽ ക്രൈസ്തവ സാന്നിദ്ധ്യം ഉറപ്പുവരുത്തിയത് കൊച്ചിമഹാരാജാവായ ശക്തൻ തമ്പുരാനായിരുന്നു. തൃശ്ശൂരിന്റെ സമീപപ്രദേശങ്ങളായ കൊട്ടേക്കാട്, ഒല്ലൂർ, അരണാട്ടുകര എന്നിവടങ്ങളിൽ നിന്നുള്ള ഏതാനും ക്രൈസ്തവ കുടുംബങ്ങളെ തൃശ്ശൂരിൽ കൊണ്ടുവന്ന് താമസിപ്പിച്ചത് ശക്തൻ തമ്പുരാനായിരുന്നുവത്രെ. ഇവർക്കുവേണ്ടിയാണ് പുത്തൻപേട്ട അഥവാ ഇന്നത്തെ തെക്കേ അങ്ങാടി എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു പള്ളി പണിയാൻ ആദ്യമായി സർക്കാർ അനുവാദം നൽകിയത്. ശക്തൻ തമ്പുരാൻ തന്നെയായിരുന്നുവത്രെ ഇതിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ചത്. അങ്ങനെ 1814-ൽ വ്യാകുലമാതാവിന്റെ പ്രതിഷ്ഠയിൽ ഒരു പള്ളി ഇവിടെ സ്ഥാപിതമായി.

പിന്നീട് ക്രൈസ്തവർക്കിടയിലുണ്ടായ പടലപിണക്കങ്ങളിൽ സുറായി കക്ഷികൾ, ശിശ്മ അഥവാ സ്വതന്ത്രകക്ഷികൾ എന്നീ രണ്ടു വിഭാഗമായതിനെ തുടർന്ന്, നിലവിലെ പള്ളി അതായത്, ഇന്നത്തെ മർത്തമറിയം വലിയപള്ളി, അഥവാ സുറായി പള്ളിയായി പരിണമിക്കുകയും ചെയ്തു. അങ്ങനെ ശിശ്മ അഥവാ സ്വതന്ത്രകക്ഷികളെന്ന് അറിയപ്പെട്ടിരുന്ന കത്തോലിക്കർക്ക് പള്ളി നഷ്ടപ്പെട്ടു. ഒരു പള്ളിക്കുവേണ്ടിയുള്ള കത്തോലിക്കരുടെ പ്രയത്നം വീണ്ടും ഒരു നൂറ്റാണ്ടിലേറെ കാലം കടന്നുപോയി. അവസാനം 1925-ൽ ബിഷപ്പ് മാർ ഫ്രാൻസിസ് വാഴപ്പിള്ളിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് വീണ്ടുമൊരു പള്ളിക്കുവേണ്ടിയുള്ള സർക്കാർ അനുമതി ലഭിച്ചത്. തൃശ്ശൂരിലെ സി.ആർ. ഈയ്യുണ്ണി വക്കീലിനാണ് പള്ളി പണിയാനുള്ള അനുമതി പത്രം അന്ന് കൈ മാറിയത്. അങ്ങനെ 1925 ഒക്ടോബർ 10-ന് ഇന്നത്തെ പുത്തൻ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തെ മുൻവശത്തുണ്ടായിരുന്ന സ്കൂൾ കെട്ടിടം പള്ളിയായി ആശിർവദിക്കപ്പെട്ടു. ഈ പള്ളിയാണ് പിൽക്കാലത്ത് വ്യാകുല മാതാവിന്റെ പ്രതിഷ്ഠയിൽ ഇന്നത്തേയും എന്നത്തേയും പുത്തൻ പള്ളിയായതും.

തൃശ്ശൂരിലെ കത്തോലിക്കരുടെ ആവശൃവും കാലത്തിന്റെ ഗരിമയും കണക്കിലെടുത്ത് പിന്നീട് നീണ്ട 11 വർഷമെടുത്തു ഇപ്പോഴത്തെ പുത്തൻ പള്ളിയായി പരിണമിക്കാൻ. മദ്രാസിലെ സുപ്രസിദ്ധ എൻജിനീയറായ എസ്.എ. ജ്ഞാനപ്രകാശത്തിന്റെ നേതൃത്തത്തിലായിരുന്നു ഈ ഭീമൻ പള്ളിയുടെ നിർമ്മിതി പുരോഗമിച്ചത്. അങ്ങനെ 1940 നവംബർ 24-ന് പൂർത്തിയാക്കിയ ഈ പള്ളിയുടെ വെഞ്ചിരുപ്പു കർമ്മം നടത്തിയത് അഭിവന്ദൃ മെത്രാൻ ഫ്രാൻസിസ് വാഴപ്പിള്ളി തന്നെയായിരുന്നു. 1942-ൽ ദിവംഗതനായ അഭിവന്ദൃ മെത്രാൻ ഫ്രാൻസിസ് വാഴപ്പിള്ളി അന്തൃവിശ്രമം കൊള്ളുന്നതും ഈ പള്ളിയുടെ അൾത്താരക്ക് അടിയിൽ തന്നെ.

ഏഷ്യയിലെ അഭിമാനമായ, തൃശ്ശൂരിന്റെ വികാരമായ ഈ പള്ളിയുടെ നിർമ്മിതി പിന്നേയും പതിറ്റാണ്ടുകൾ തുടർന്നു. 1950-ലാണ് പള്ളിയുടെ മുൻവശത്ത് 140 അടി ഉയരമുള്ള രണ്ട് മണിമാളികകളിൽ നിന്ന് ആരേയും വിസ്മയിപ്പിക്കുന്ന സപ്തസ്വരങ്ങൾ ഒഴുകിയത്. 

ഗോത്തിക് ശില്പകലയിൽ കേന്ദ്രീകൃതമായ ഭാരതീയ ശില്പ സൌന്ദരൃം നിറഞ്ഞുതുളുമ്പുന്ന ഈ പള്ളിയുടെ ആറ് പ്രധാന ഗോപുരങ്ങളിലും ചുമരുകളിലും ത്രീത്വത്തിന്റെ ത്രിമാന ബൈബിൾ ദർശനം സമഞ്ജസമായി സമന്വയിക്കുന്നത് കാണാം. വെണ്ണക്കല്ലിലും എണ്ണഛ്ഛായങ്ങളിലും എഴുതിയ പരിശുദ്ധ ക്രൈസ്തവ കാവ്യങ്ങളാണ് ഈ പള്ളി മുഴുവനും. ഗോപുരങ്ങളുടെ ഉൾ പ്രതലങ്ങളിൽ എണ്ണ ച്ഛായാ ചിത്രങ്ങൾ പുനർനിർമ്മിക്കുന്നതിൽ മുൻകൈ എടുത്ത ശ്രി. ഇഞ്ചോടി ഇനാശു ഇയ്യപ്പനെ പിന്നീട് മാർപാപ്പയിൽ നിന്ന് ലഭിച്ച ഷെവലിയാർ പട്ടം നൽകി ആദരിക്കുകയുണ്ടായി. 

നിഴലുകൾ വീഴ്താത്ത പ്രകൃതിവെളിച്ചത്തിന്റെ വിസ്മയങ്ങളിൽ ഈ പള്ളി മറ്റൊരു മഹാ വിസ്മയമാവുന്നു. പ്രകൃത്യാലുള്ള കാറ്റിന്റെ ഗതിവേഗങ്ങളിൽ ഈ പള്ളി മുഴുവനും ശീതീകൃതമാണ്. 1980-ൽ ഫൊറോനയായും 1992-ൽ ബസിലിക്കയായും ക്രിസ്ത്യൻ പള്ളികളുടെ പ്രശസ്തിയുടെ ഉയരങ്ങൾ കീഴടക്കിയ ഈ പള്ളി രാജൃത്തിന് സമർപ്പിച്ച ആറാമത്തെ അൽഭുതമായിരുന്നു 260 അടി ഉയരത്തിൽ ഇവിടെ നിർമ്മിച്ച ബൈബിൾ ഗോപുരം.

നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ഈ പള്ളിയും പിന്നീട് പുതിയ കാലത്ത് നാം നിർമിച്ച ഈ ബൈബിൾ ഗോപുരവും കാണുമ്പോൾ നമുക്ക് ഒരു സതൃം മനസ്സിലാവും, നാം ഇന്നും ശില്പകലയിൽ കാര്യമായി പുരോഗമിച്ചിട്ടില്ലെന്ന്. അത്രക്ക് പ്രാചീനമാണ് ഈ ബൈബിൾ ഗോപുര നിർമിതിയും എന്ന് പറയേണ്ടിവരും. ലിഫ്റ്റ് വഴി ഈ ബൈബിൾ ഗോപുരം കയറുമ്പോൾ ലോകത്തിലെ വിവിധ ഭാഷകളിലുള്ള ബൈബിൾ അൽഭുതങ്ങളിലൂടേയും നാം കടന്നുപോകുന്നുണ്ട്. പിന്നെ ബൈബിൾ ഗോപുരത്തിന്റെ ഉയരങ്ങളിൽ എത്തുമ്പോൾ തൃശ്ശൂർ നഗരത്തിന്റെ പരിമിതമായ ആകാശകാഴ്ചയിൽ നാം ഈ പള്ളിയുടെ നെറുകെയിൽ പ്രയാസപ്പെട്ട് മുത്തമിട്ട് ശാന്തിയുടെ തീരങ്ങളിലേക്ക് തന്നെ മടങ്ങുന്നു. വീഡിയോ കാണാൻ ഇവിടെ ക്ളിക് ചെയ്യുക

Saturday, October 12, 2019

മരട് വഴി കൂടത്തായിയില്‍ എത്തുന്ന മലയാളിയുടെ സന്തോഷം


കേരളം ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു എന്നുചോദിച്ചാല്‍, ഉത്തരം, മരട് വഴി കൂടത്തായിയില്‍ എന്ന് പറയേണ്ടിവരും. അതെ, ഒരര്‍ത്ഥത്തില്‍ കേരളം ഇപ്പോള്‍ സന്തോഷിക്കുകയാണ്.

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ കാലതാമസമില്ലാതെ പൊളിക്കും; കൂടത്തായിയിലെ ആ വീട്ടമ്മയോടൊപ്പം കുറച്ചുപെരെക്കൂടി താമസിക്കാതെ അകത്താക്കും. കേരളത്തിന് സന്തോഷിക്കാന്‍ ഇത്രയ്ക്കൊക്കെ മതി.

കേരളത്തിന്റെ തലങ്ങും വിലങ്ങും അക്രമരാഷ്ട്രീയത്തിന് ഇരകളായി അതിദാരുണമായി കൊല്ലപ്പെട്ടവരും, കസ്റ്റഡിയില്‍ ജീവന്‍ ഹോമിക്കപ്പെട്ടവരും, അഴികള്‍ക്കപ്പുറം വിലസുന്ന അഴിമതി വീരന്മാരും, കായല്‍പരപ്പുകളും കടല്‍ക്കരകളും നദിയോരങ്ങളും പിളര്‍ന്നുകൊണ്ട് ആകാശഗോപുരങ്ങള്‍ നിര്‍മ്മിച്ചവരും കേരളത്തെ സന്തോഷിപ്പിക്കില്ല. അതാണ്‌ നാം ജീവിക്കുന്ന വിചിത്രമായ കേരളം. ദൈവത്തിന്റെ സ്വന്തം കേരളം.

ഏറ്റവുമൊടുവിലത്തെ മരട് അടക്കമുള്ള ഈ പരിസരങ്ങളിലൊന്നും തന്നെ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെ അന്വേഷണാത്മക-വികസനോന്മുഖ പത്രപ്രവര്‍ത്തനം സാധ്യമല്ലെന്നുവരുന്നു. കാരണം ഈ തോന്ന്യാസങ്ങളൊക്കെ മറഞ്ഞും തെളിഞ്ഞും മാറോടണച്ചവരില്‍ സര്‍ക്കാരും, സര്‍വ്വകക്ഷി പ്രമാണിമാരും, രാഷ്ട്രീയ-സാംസ്കാരിക-മാധ്യമ തമ്പുരാക്കന്മാരും ഉള്‍പ്പെടും.

അന്വേഷണാത്മക പത്രപ്രവര്‍ത്തനം സ്പോണ്‍സര്‍ ചെയ്യുന്ന ഇക്കൂട്ടരൊന്നും മാധ്യമപ്രവര്‍ത്തകരെ വല്ലാണ്ട് കയറൂരിവിടില്ല. അതിന്നിടെയാണ് കൂനിന്മേല്‍ കുരുവേന്നോണം പാലാ തെരഞ്ഞുടുപ്പ് വന്നത്. മരടിനെ ഞരടിഞ്ഞരടി നിന്നവര്‍ പാലാ പിടിച്ചു. മരടിന്റെ കാണാച്ചരടില്‍ വോട്ടുകച്ചവടം തിരുതകൃതിയായി നടന്നു. കച്ചവടം പൊടിപൊടിച്ചു.
അങ്ങനെ പാലാ പുറത്ത് പാപ്പാന്‍‌ എഴുന്നെള്ളവേ വോട്ടുകച്ചവടവും ഓഹരി കച്ചവടവും പതുക്കെപ്പതുക്കെ ക്ലച്ചുപിടിച്ചുവന്നപ്പോള്‍ കൂടത്തായിയില്‍ കല്ലറകള്‍ തുറക്കപ്പെട്ടു. തല്‍ക്ഷണം തത്സമയം വോട്ടുകവലയില്‍ നിന്ന് വോട്ടുവണ്ടിയും കൊടിപ്പടയും പാലാ വഴി മരടും കടന്ന് കൂടത്തായിലെത്തി. പിന്നെ കാര്യങ്ങള്‍ കുശാല്‍.

തിരിതെളിഞ്ഞ ഉപതെരഞ്ഞെടുപ്പുകളുടെ പഞ്ചാങ്കത്തട്ടുകളും ചാടിക്കടന്ന് മാധ്യമപ്പട തുപ്പല്‍ കോളാമ്പിയുമായി കൂടത്തായിയില്‍ തമ്പടിച്ചു. യാതൊരുവിധ മാധ്യമ തടസങ്ങളുമില്ലാതെ പഞ്ചാങ്കത്തട്ടുകളില്‍ സര്‍വ്വകക്ഷിയോദ്ധാക്കള്‍ തിമിര്‍ത്താടി. കൂടത്തായിയില്‍ തമ്പടിച്ച മാധ്യമപ്പട അവിടെയൊന്നും കാര്യമായി എത്തിയില്ല. അവര്‍ എല്ലാവരുംതന്നെ കൂടത്തായിയില്‍ കൂത്താടി.

സാംസ്കാരിക നായകര്‍ അവര്‍ക്കാവുന്ന തരത്തില്‍ പ്രതിരോധത്തിന്റെ ഭിക്ഷാടനം നടത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ല. മാധ്യമപ്പട കൂടത്തായിയില്‍ നിന്ന് ഒരു മില്ലിമീറ്റര്‍ പോലും അനങ്ങിയില്ല. അനങ്ങാന്‍ ജനങ്ങള്‍ അനുവദിക്കുകയുമില്ല.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ആള്‍ക്കൂട്ട കൊലയില്‍ നിന്ന് കൂടത്തായിയിലെ കൂട്ടക്കൊലയിലേക്ക് കേരളം കൂറുമാറി. സന്ധ്യാനേരങ്ങളിലെ സംഭ്രമ-വിഭ്രമ ജനകമായ സീരിയലുകള്‍ വഴിയാധാരമായി. കൂടത്തായി കൂട്ടക്കൊല റേറ്റിംഗ് കൂട്ടി.
കൂടത്തായി കൂട്ടക്കൊല തെളിയിക്കുന്നത് വെല്ലുവിളിയെന്നത് മാധ്യമപ്പടയ്ക്ക് പൂവിളിയായി. കൂടത്തായിയിലെ പൊന്നാമറ്റത്തും അയല്‍ തറവാട്ടുവളപ്പിലും പരിസരങ്ങളിലും മാധ്യമപ്പറവകള്‍  കൂട്ടംകൂട്ടമായി പറന്നെത്തി. അടുത്തൊന്നും പൂര്‍ത്തിയാവാത്ത വാര്‍ത്തയുടെ ഭ്രമണപഥത്തില്‍ അവരുടെ ഉപഗ്രഹ ക്യാമറകള്‍ വട്ടം കറങ്ങിക്കൊണ്ടിരുന്നു. വാര്‍ത്താപ്രഭാതങ്ങള്‍ മുതല്‍ വാര്‍ത്താ മണിക്കൂറുകള്‍ സൂപ്പര്‍ നേരങ്ങളില്‍ കൂടത്തായി പൊട്ടിച്ചിതറിക്കൊണ്ടിരുന്നു. കേരളം കൂടുതല്‍ കൂടുതല്‍ സന്തോഷിച്ചുക്കൊണ്ടിരുന്നു. അവര്‍ മുഖ്യധാരയിലും സമൂഹധാരയിലും കുളിര്‍ കോരി കുളിച്ചുകൊണ്ടിരുന്നു.

കേരള ചരിത്രത്തില്‍ ആദ്യമായി സൈക്കോളജിസ്റ്റുകളും ക്രിമിനോളജിസ്റ്റുകളും കൊമ്പുകോര്‍ത്തു. കൂടത്തായിയില്‍ കൂട്ടക്കൊലകള്‍ അരങ്ങേറ്റിയത് സൈക്കൊപതി സംഘങ്ങളോ കൊട്ടേഷന്‍ സംഘങ്ങളോ എന്ന ന്യായാന്യായങ്ങള്‍ കേരളത്തിന്റെ ജനകീയ കോടതികളില്‍ ഇരമ്പങ്ങളായി. കൂടത്തായി പ്രഭവകേന്ദ്രമായി. കേരളം ഇപ്പോള്‍ പ്രകമ്പനം കൊള്ളുകയാണ്. കൂടത്തായി പ്രകമ്പനങ്ങളില്‍ പിളര്‍ന്നുവീണ വിവാദങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. പുതിയ വിവാദങ്ങള്‍ പഴയ വിവാദങ്ങളെ മായ്ച്ചുകൊണ്ടിരുന്നു.

പഴയ ഡി.എന്‍.എ. പരിശോധനകള്‍ എങ്ങുമെത്തിയില്ല, അനന്തപുരിയിലെ സി.സി.ടീവിയില്‍ കുടുങ്ങാത്ത വി.ഐ.പി. വാഹനാപകടം എങ്ങുമെത്തിയില്ല, കസ്റ്റഡി മരണങ്ങള്‍ക്ക് അള്‍ഷിമേഴ്സ് ബാധയേറ്റു, ആള്‍ക്കൂട്ട കൊലകളും,  രാഷ്ട്രീയ നരഹത്യകളും, കൊലയാളികളും, രാജ്യദ്രോഹികളും, ശരണം വിളികളും എങ്ങോ പോയി മറഞ്ഞു. നേര്‍പ്പിച്ചെടുത്ത സൈനൈഡ്‌ ലായിനിയില്‍ സംസ്കരിക്കപ്പെട്ടവയ്ക്ക് കണക്കില്ലാതായി. കേരള സന്തോഷിക്കുകയാണ്.

ആരുമറിയാതെ ആരെയുമറിയിക്കാതെ ഉപതെരഞ്ഞെടുപ്പുകളുടെ പഞ്ചാങ്കം നിശബ്ദതയുടെ താഴ്വാരങ്ങളില്‍ വോട്ടുപെട്ടികള്‍ക്കായി വലയെറിഞ്ഞുകൊണ്ടിരുന്നു. പഞ്ചവടിപ്പാലങ്ങള്‍ പഞ്ചതന്ത്ര കഥകളായി. കായലോരങ്ങളിലും കടലോരങ്ങളിലും നദിയോരങ്ങളിലും കെട്ടിപ്പൊക്കിയ ആകാശഗോപുരങ്ങള്‍ കൂടത്തായിയിലെ ഒഴിഞ്ഞ കല്ലറകളില്‍ സംസ്കരിക്കപ്പെട്ടു. കേരളം വീണ്ടുംവീണ്ടും സന്തോഷിക്കുകയാണ്.

ആയിരം മരടുകളും കൂടത്തായികളും മറച്ചുപിടിക്കാന്‍ ഒരു മരടിനും കൂടത്തായിക്കും സാധ്യമായി. ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങും വരെ ഇനി ഒരു മരടും പൊളിച്ചുനീക്കില്ല. ഒരു കൂടത്തായിയുടേയും കല്ലറകള്‍ തുറക്കപ്പെടില്ല. കേരളത്തിന് ആശങ്കകളില്ലാതെ സന്തോഷിക്കാം. കേരളത്തെ ഇവ്വിധം സന്തോഷിപ്പിക്കാന്‍ ഒരു ആയുര്‍വേദത്തിനും അലോപ്പതിക്കും ഹോമിയോപതിക്കും ആവില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ സൈക്കോപതിക്ക് മാതമേ കേരളത്തെ സന്തോഷിപ്പിക്കാനാവു. തിരക്കഥകള്‍ തിരക്കിട്ട് എഴുതുകയാണ് നമ്മുടെ സാംസ്കാരികനായകന്മാര്‍. ദൃശ്യങ്ങളെല്ലാം എടുത്തുകഴിഞ്ഞു. ശേഷം സ്ക്രീനില്‍. വീഡിയോ കാണാന്‍ 

Friday, September 27, 2019

തൂലികക്ക് ഒരു ആശുപത്രി

നാസര്‍ ഡോക്ടറാണ്. തൃശൂര്‍ പാലസ് റോഡിലാണ് ഡോ. നാസറിന്റെ ആസ്പത്രി. സാധാരണ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിയിട്ട് 6 മണി വരെ മാത്രമേ ഡോക്ടര്‍ ഉണ്ടാവൂ. ഞായറാഴ്ച അവധിയാണ്. ഏകദേശം 80 വര്‍ഷത്തെ സേവനപാരമ്പര്യമുണ്ട് നാസറിന്റെ ആസ്പത്രിക്ക്. നേരത്തെ ആസ്പത്രി നടത്തിപ്പോന്ന നാസറിന്റെ വാപ്പ 2016 ഇഹലോകവാസം വെടിഞ്ഞു. വാപ്പയില്‍ നിന്ന് കിട്ടിയ കൈപുണ്യവുമായി ഡോ.നാസര്‍ ഇപ്പോഴും ഈ ആസ്പത്രിയില്‍ സ്തുത്യര്‍ഹമായ സേവനം തുടരുന്നു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമും ഈ ആസ്പത്രിയില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി കരുണാകരനും സി. അച്ചുതമേനോനും ഇവിടെ ചികിത്സ തേടിയവരില്‍ പെടുന്നു. കുറെയേറെ മന്ത്രിമാരും കളക്ടര്‍മാരും ഈ ആസ്പത്രിയില്‍ വന്ന് രോഗശാന്തി നേടിയിട്ടുണ്ട്.

ഇത്രയും കേട്ടുകഴിയുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ക്ക് അറിയാനാഗ്രഹമുണ്ടാവും, ഡോ.നാസറിന്റെ സ്പെഷ്യലൈസേഷന്‍ എന്തിലെന്ന്. ആകാംഷ വേണ്ട. ഇനി പറയാം. ഡോ.നാസര്‍ ചികിത്സ കൊടുത്തത് മേല്‍പ്പറഞ്ഞ പ്രമുഖരുടെ പേനകള്‍ക്കാണ്. ഡോ.നാസറിന്റേത് ഒരു പേനാസ്പത്രിയാണ്.

പഴയ കാലത്തെ ഫൌണ്ടന്‍ പേനയും ഇക്കാലത്തെ ബാള്‍ പേനയും ഡോ.നാസറിന്റെ ആസ്പത്രിയില്‍ ഇന്നും രോഗാവസ്ഥയില്‍ വരുന്നു, രോഗം ഭേദമായി പോകുന്നു. ഇപ്പോഴും ആസ്പത്രിയില്‍ നല്ല തിരക്കാണ്. അബദ്ധത്തില്‍ കീശയില്‍ നിന്ന് വീണു പരിക്കേറ്റ പേനകളും, പിന്നെ നിര്‍ഭാഗ്യവശാല്‍ അതിന്മേല്‍ വണ്ടി കയറി അത്യാഹിതം സംഭവിച്ച പേനകളും നാസറിന്റെ ആസ്പത്രിയില്‍ വന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്നു.

പരിക്കേറ്റ പേനകള്‍ കണ്ടാല്‍ മതി, ഒന്നു തൊട്ടാല്‍ മതി ഡോ.നാസര്‍ പേനയുടെ രോഗവും ചികിത്സാവിധികളും നിശ്ചയിക്കും. മിക്കവാറും അന്നുതന്നെ പേനയുടെ രോഗം ചികിത്സിച്ചുഭേദമാക്കി ഡിസ്ചാര്‍ജ് ചെയ്യുന്നു. കിടത്തി ചികിത്സ വളരെ അപൂര്‍വ്വമാണ്.

പണ്ട് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ഒരു തൈ നടുമ്പോള്‍ കീശയില്‍ നിന്ന് വീണ വിലകൂടിയ വാട്ടര്‍ മാന്‍ പേനക്ക് സാരമായ പരിക്കേറ്റു. പിന്നീട് രാഷ്ട്രപതിയുടെ സംഘത്തില്‍ പെട്ട ആരോ ഒരാള്‍ അറിയിച്ചതാണ് ഡോ.നാസറിന്റെ പേനാസ്പത്രിയെ കുറിച്ച്. പിന്നെ രാഷ്ട്രപതി ഒട്ടും സമയം കളഞ്ഞില്ല, ഡോ.നാസറിന്റെ പേനാസ്പത്രിയിലെത്തി. ഡോ.നാസറിന്റെ അത്ഭുത ചികിത്സയില്‍ രാഷ്ട്രപതിയുടെ പേന സുഖപ്പെട്ടു. രാഷ്ട്രപതിയെ പേനയോടൊപ്പം യാത്രയാക്കുമ്പോള്‍ ഡോ.നാസര്‍ ഇങ്ങനെ ഉപദേശിച്ചു; ‘ഇത് വിലകൂടിയ പേനയാണ് സാര്‍. കുട്ടികളെ നോക്കുംപോലെ സംരക്ഷിക്കണം. ‘

നേരത്തെ തൃശൂര്‍ കളക്ടര്‍ ആയിരുന്ന സി.ടി. സുകുമാരന് സമ്മാനമായി കിട്ടിയ മറ്റൊരു പേനയും മേശമേല്‍ നിന്ന് താഴേയ്ക്ക് തെറിച്ചുവീണു. പേനയുടെ വിലകൂടിയ പ്ലാറ്റിനം നിബ്ബ് തറയില്‍ തറച്ചുനിന്നു. മാരകമായ പരിക്കായിരുന്നു അത്. പേന സുഖം പ്രാപിക്കും വരെ കളക്ടര്‍ക്ക് ഒരുവരി പോലും എഴുതാനായില്ല. പിന്നീട് പേന സുഖം പ്രാപിച്ചതിനുശേഷം മാത്രമാണ് കളക്ടര്‍ തന്റെ കര്‍മ്മ മണ്ഡലത്തിലേക്ക് തിരിച്ചുവന്നത്.

പിന്നേയും പിന്നെയുമുണ്ട് ഡോ.നാസറിന്റെ പേനാസ്പത്രിയിലെ കരളലിയിപ്പിക്കുന്ന, കണ്ണുകള്‍ നനയിക്കുന്ന കഥകള്‍. ലക്ഷങ്ങള്‍ വിലയുള്ള വാട്ടര്‍ മാനും, മോണ്ട്ട് ബ്ലാങ്കും, ഷേയ്ഫറും, ക്രോസ്സും, കാര്‍ട്ടിയറുമെല്ലാം ഈ കഥകളില്‍ വന്നുപോകുന്നുണ്ട്‌.  ഈ കഥകളൊക്കെ പറയുമ്പോഴും ഡോ. നാസര്‍ ഇടയ്ക്കിടെ വാല്‍ക്കണ്ണിലെ വികാരവായ്പ്പിന്റെ കണ്ണീര്‍ തുടച്ചുകൊണ്ടിരുന്നു.

ഫൌണ്ടന്‍ പേന തന്നെ വേണം കയ്യക്ഷരം നന്നാവാന്‍. ബാള്‍ പേന കയ്യക്ഷരം ചീത്തയാക്കും. നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ ഫൌണ്ടന്‍ പേനകള്‍ ഉപയോഗിച്ചു കാണുന്നതില്‍ ഡോ. നാസര്‍ സന്തോഷിക്കുന്നുണ്ട്‌. വിലകുറഞ്ഞ പ്ലാസ്റ്റിക് ബാള്‍ പേനകള്‍ ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഡോ. നാസര്‍ പറയുന്നു. അവ ഉപയോഗിക്കുന്ന പലരിലും അലര്‍ജി ഉണ്ടാക്കുന്നുണ്ട്. അവ നിരോധിച്ചാല്‍ നന്ന്.

എഴുതുന്നവരോടായി ഡോ.നാസര്‍ പറയുന്നു, പേനകള്‍ വെറുതെ വക്കരുത്. എഴുതിക്കൊണ്ടെയിരിക്കണം. ഒരു പേനയും എഴുതാതെ വക്കരുത്. കാരണം, ഓരോ പേനയും ഓരോ വികാരമാണ്; ഒരായിരം വിചാരങ്ങളുണ്ട് ഓരോ പേനക്കും പറയാനും എഴുതാനും. തല്‍ക്കാലം എഴുതേണ്ടാത്ത പേനകള്‍ നന്നായി കഴുകി വൃത്തിയാക്കി സൂക്ഷിക്കണം. തൃശൂരിലെ ഏതോ ഒരു കൂട്ടം നല്ല മനുഷ്യരുടെ സദ്‌ സംഘം കൊടുത്ത പുരസ്കാരം സാക്ഷ്യപ്പെടുത്തി ഡോ.നാസര്‍ പേനകളുടെ ആയുരാരോഗ്യസൌഖ്യത്തിന്നായി പ്രാര്‍ഥിച്ചും പ്രയത്നിച്ചും തന്റെ നിസ്വാര്‍ത്ഥമായ സേവനം തുടരുന്നു. വീഡിയോ കാണാം 

Wednesday, September 25, 2019

മരട്: പണക്കൊഴുപ്പിന്റെയും അധികാരക്കൊഴുപ്പിന്റെയും കാണാചരട്.


മരട് ഇപ്പോള്‍ ഒരു ഭൂപ്രദേശമല്ല; ഭൂപ്രദേശ പ്രശ്നമാണ്. കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നമാണ്. അതുകൊണ്ടാണ് സുപ്രീംകോടതി കേരളത്തെ ശക്തമായി ശാസിച്ചത്. നിയമലംഘനം നടത്തി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ എത്രയുംവേഗം പൊളിക്കണമെന്നും ഇനിയും പ്രകൃതി ദുരന്തങ്ങള്‍ മുഖേന മനുഷ്യര്‍ ഇവിടെ ദുരിതമനുഭവിക്കാന്‍ പാടില്ലെന്നും സുപ്രീംകോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

മരടിനെ ഗൂഗിളില്‍ തപ്പിയാല്‍ കിട്ടുന്ന ആദ്യത്തെ വസ്തുതയെന്തെന്നാല്‍, മരട് ഒരു തീരദേശ ഭൂപ്രദേശമാണെന്നാണ്. എന്നുവച്ചാല്‍ തീരദേശ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായ ഒരു ഭൂമിക. അതായത് പ്രകൃതി ദുരന്തങ്ങള്‍ വിളിച്ചുവരുത്തന്ന വിധത്തില്‍ മരടില്‍ നിര്‍മ്മിതികള്‍ ഒന്നും പാടില്ലെന്ന് വ്യക്തം.

മരടിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ എല്ലാവരും തന്നെ ഗൂഗിള്‍ സാക്ഷരത ഉള്ളവരെന്നാണ് എന്റെ സ്ഥിരീകരിച്ച വിശ്വാസം. അതുപോലെ തന്നെ അവരില്‍ ഭൂരിപക്ഷവും മരടിലെ ഫ്ലാറ്റുകള്‍ സ്വന്തമാക്കിയത് ഗൂഗിള്‍ പ്ലാറ്റ്ഫോം സാക്ഷ്യപ്പെടുത്തിക്കൊണ്ടുതന്നെയാണെന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ മരട് കേരളത്തിന്റെ ഒരു പാരിസ്ഥിതിക പ്രശ്നമാണ്. അതുകൊണ്ടുതന്നെ മരട് എന്ന ഭൂപ്രദേശത്തിന്റെയോ അവിടെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരുടെയൊ പ്രശ്നമല്ല ഇവിടുത്തെ വിഷയം. അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാര സ്ഥിതിവിവരക്കണക്കുകളും ഇവിടെ വിഷയമാവുന്നില്ല. കാരണം, അതെല്ലാം സമൂഹ മാധ്യമങ്ങളുടെ വിസ്തൃതമായ ശൃംഗല ഈ ഭൂമിയെ നല്ലവണ്ണം അറിയിച്ചും പഠിപ്പിച്ചും കഴിഞ്ഞു. ഒരുവേള, ഈ വിഷയത്തില്‍ സുപ്രീംകോടതി പഠിച്ചതിനേക്കാള്‍ ഏറെ പഠിച്ചിരിക്കണം ഇതിനകം നമ്മുടെ സമൂഹ മാധ്യമ സംവാദക്കാരും പ്രേക്ഷകരും.

മരട് വിഷയം വളരെ ലളിതമാണ്. അതേസമയം പ്രശ്നം അത്രയ്ക്ക് സങ്കീര്‍ണ്ണവുമല്ല. മരട്, ഗൂഗിള്‍ പറയുന്നതുപോലെ ഒരു തീരദേശ പ്രദേശമാണ്. അതുകൊണ്ടുതന്നെ തീരദേശ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി മാത്രമായിരിക്കണം മരട് ഭൂപ്രദേശങ്ങളിലെ ഭൂമി വ്യവഹാരങ്ങളും നിര്‍മ്മിതികളും.

വസ്തുതയും സത്യവും ഇതായിരിക്കെ മരടിലെ തീരദേശ ചട്ടങ്ങളും നിയമങ്ങളും കായലില്‍ പറത്തി അവിടെ ഒരു പതിറ്റാണ്ടെങ്കിലും മുമ്പ് ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചതാരാണ്? തികച്ചും ബോധപൂര്‍വ്വം നിയമലംഘനം നടത്തി നിര്‍മ്മിച്ച ആ ഫ്ലാറ്റുകള്‍ ബോധപൂര്‍വ്വം തന്നെ സ്വന്തമാക്കിയവര്‍ ആരാണ്?

ഇതൊക്കെ അറിയാന്‍ കോടതികളുടെയോ, കോടതികളെക്കാള്‍  കേമമായ സര്‍വജ്ഞപീഠം കയറിയ മാധ്യമ അന്തിച്ചര്‍ച്ചാ കോടതികളുടെയോ ആവശ്യമില്ല. ഉത്തരം വളരെ കൃത്യമാണ്. ബോധപൂര്‍വ്വം നിയമലംഘനം നടത്തി മരടില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചവരും നിയംലംഘിത സമുച്ചയങ്ങള്‍ സ്വന്തമാക്കിയവരും കേരളത്തിലെ നിയമ സാക്ഷരതയുള്ള പണക്കൊഴുപ്പും അധികാരക്കൊഴുപ്പും കൈമുതലായുള്ള പ്രമാണിമാര്‍ തന്നെ. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചില രാഷ്ട്രീയക്കാരും കാണാമറയത്തെ ഭരണകൂടവും ഭരണകൂട യന്ത്രങ്ങളും മാധ്യമങ്ങളും നിലയുറപ്പിച്ചിരിക്കണം.

മരടിലെ തീരദേശ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള  നിര്‍മ്മിതികള്‍ സ്വന്തമാക്കിയവരില്‍ സാക്ഷരകേരളത്തിലെ നിയമജ്ഞരും ന്യായാധിപന്മാരും അന്വേഷണാത്മക മാധ്യമ തമ്പുരാക്കന്മാരുമെല്ലാം ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. എന്നുവച്ചാല്‍ മരടില്‍ സംഭവിച്ചത് ബോധപൂര്‍വ്വമായ നിയമലംഘനം തന്നെ. അല്ലെങ്കില്‍ നിയമലംഘനം എന്ന് പൊതുസമൂഹം കരുതുന്നതിനെ പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും കാണാചരടിന്റെ ബലത്തില്‍ നിയമമാക്കാമെന്ന ചങ്കൂറ്റമുള്ളവര്‍ തന്നെയാണ് മരടില്‍ നിയമലംഘനം നടത്തിയത്. അവര്‍ക്കെതിരെയാണ് ഇപ്പോള്‍ സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. നടപ്പാവാത്ത സുപ്രീംകോടതി വിധികളുടെ കൂട്ടത്തില്‍ ഈ വിധിക്കും ദുര്‍വിധി ഉണ്ടാവാതിരിക്കട്ടെ. നമുക്ക് പ്രത്യാശിക്കാം. കാണാം വീഡിയോ
 
   

Wednesday, September 11, 2019

അന്ധകാരഗിരികളും കടന്നെന്തിനോണമേ വന്നു നീ?


ഒരു വട്ടം കൂടി ഓണം. ആദരണീയനായ മഹാബലിത്തമ്പുരാന്‍ വീണ്ടും ഓര്‍മ്മകളുടെ പൂക്കളങ്ങളിലേക്ക്.  എന്നാല്‍ നമ്മുടെ മഹാബലി തമ്പുരാന്‍ ആ പഴയ തമ്പുരാനല്ല. ആഗോള കുത്തക കമ്പനിക്കാരുടെ ബഹുവര്‍ണ്ണ കുടകളുമായി മലയാളനാട്ടില്‍ ജൈത്രയാത്ര നടത്തുന്ന വിലകൂടിയ ബ്രാന്റ് അംബാസഡര്‍.

ഓണം പോയകാലത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ്. അന്യം നിന്നുപോയ ഒരു ശുദ്ധസംസ്കാരത്തിന്റെ പുരാവസ്തുക്കാഴ്ചയാണ്. നീതിമാനായ ഒരു രാജാവിനെ ചവിട്ടിതാഴ്ത്തണമെന്ന ഒരാജ്ഞയുടെ വര്‍ഷംതോറുമുള്ള ഓര്‍മ്മ പുതുക്കലെന്ന ആചാരമാണ്.

നമുക്കിത് രണ്ടാം പ്രളയകാലത്തെ വേദനിക്കുന്ന ഓണം. മിന്നല്‍ മഴയും ഉരുള്‍പൊട്ടലുകളും പാതാളത്തിന്നപ്പുറം എവിടേക്കോ ചവിട്ടിത്താഴ്ത്തിയ പ്രളയബാധിതരെ നമുക്ക് ഇനിയും കണ്ടെത്താനായില്ല. അതിന്നായുള്ള അന്വേഷണങ്ങളും നാം നിര്‍ത്തിവച്ചു.

രണ്ടു പ്രളയങ്ങള്‍ വിഴുങ്ങിയ കുടിലുകളും വീടുകളും നമ്മുടെ അതിജീവനസേനകള്‍ക്ക് ഇപ്പോഴും പുനര്‍നിര്‍മ്മിക്കാനായില്ല. എന്നാല്‍ ഓണം പ്രമാണിച്ച് നാം അതെല്ലാം മറക്കുന്നു. നാം വീണ്ടും ഓണാഘോഷങ്ങളിലേക്ക് തിരതല്ലിയെത്തുന്നു. ഈ ഓണത്തിന് നാം ആറുകോടി രൂപ മുടക്കി ആഘോഷങ്ങളില്‍ അഭിരമിക്കും. ദുരന്തം ഏറ്റുവാങ്ങിയവരുടെ മരണത്തിന്റെ മണം മാറും മുമ്പ് നമ്മുടെ KTDC പായസമേള നടത്തി മധുരം വിളമ്പും.കൃത്യമായിപ്പറഞ്ഞാല്‍ പ്രളയങ്ങളില്‍ കിടപ്പാടം നഷ്ടപ്പെട്ടുപോയവര്‍ക്ക് 150 വീടുകളെങ്കിലും നിര്‍മ്മിക്കാവുന്ന ആറുകോടി രൂപയാണ് നാം ഈ ഓണത്തിന് ധൂര്‍ത്തടിക്കുന്നത്. ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ സാക്ഷാല്‍ ജനപക്ഷത്തിനോ ഈ ധൂര്‍ത്തിനോട് എതിരഭിപ്രായമില്ല. 
  
ഓണത്തിന്റെ നീതിസാരത്തെ നാം സൌകര്യപൂര്‍വ്വം മറക്കുകയും അതിന്റെ വാണിജ്യസാധ്യതകളെ നാം പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഓണം നമുക്കിന്ന് പൊന്നോണമല്ല. എള്ളോളം പൊളിവചനമില്ലാത്ത ആ പഴയ ഓണം, നമുക്കിന്ന് കള്ളോളം പൊങ്ങിനില്‍ക്കുന്ന പൊങ്ങച്ചത്തിന്റെയും കള്ളക്കച്ചവടത്തിന്റെയും കള്ളോണമാണ്.

സമത്വവും സമൃദ്ധിയും സര്‍വ്വൈശ്വര്യവും ചേര്‍ത്ത് നാം വരച്ചെടുത്ത ആ മഹാബലിത്തമ്പുരാന്‍ ഇന്ന് നീതിമാനായ പഴയ രാജാവല്ല, മറിച്ച്; ഓണക്കമ്പോളത്തിന്റെ കുംഭ വീര്‍പ്പിച്ചുനില്‍ക്കുന്ന വില മതിക്കാത്ത ബ്രാന്റ് അംബാസഡര്‍ ആണ്.

നീതിമാന്റെ ഓര്‍മ്മ പുതുക്കാനായി നാം സ്വരുക്കൂട്ടിയ ഒരുവര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ നാം ഈ കള്ളക്കമ്പോളത്തിലെത്തിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പുത്തന്‍ നീതിമാന്മാര്‍ നമ്മുടെ കടം വാങ്ങിയ സമ്പാദ്യത്തെ കമ്പോളരാജാക്കന്മാര്‍ക്ക് എറിഞ്ഞുകൊടുക്കുന്നു.
അരിയും പച്ചക്കറിയും പലവ്യഞ്ഞനങ്ങളും വിദേശമദ്യവും വ്യാജമദ്യവും അവര്‍ നമുക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് നമ്മുടേതെന്ന വ്യാജേന എത്തിച്ചുതരുന്നു. അതിന്റെയൊക്കെ കോഴയും കൊള്ളലാഭവും, ഒരിക്കലും ചവിട്ടിത്താഴ്ത്തപ്പെടില്ലെന്ന ഉറപ്പുള്ള ഈ അഭിനവ മഹാബലിമാര്‍ പങ്കുവച്ചെടുക്കുന്നു. എന്നാല്‍ പഴയ ആ നീതിമാന്‍ അങ്ങനെ ആയിരുന്നില്ല. എല്ലാ വിഭവങ്ങളും സ്വന്തം രാജ്യത്തുനിന്നാണ് ആ നീതിമാന്‍ നമുക്ക് എത്തിച്ചുതന്നിരുന്നത്. അതുകൊണ്ടായിരിക്കാം ആ നീതിമാന്‍ ചവിട്ടിത്താഴ്ത്തപ്പെട്ടത്‌.

ഓണവിപണികളില്‍ വിറ്റഴിയുന്ന അരിയും പല വ്യഞ്ജനങ്ങളും സ്മാര്‍ട്ട്  ടീവി കളും മൊബൈല്‍ ഫോണുകളും ഓണ ബമ്പറും മറ്റ് സാങ്കേതിക വിദ്യകളും ആഗോള കുത്തക കമ്പനിക്കാരുടെതാണ്. അവര്‍ നമ്മുടെ നീതിമാന്മാരുമായുള്ള അവിഹിതത്തിലൂടെയാണ് ഇതെല്ലം ഇവിടെ വിറ്റഴിക്കുന്നത്. ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണ് ഇന്ന് നമ്മുടെ ആദരണീയനായ ആ പഴയ മഹാബലിത്തമ്പുരാന്‍. ആഗോള കുത്തക കമ്പനിക്കാരുടെ ഓണക്കാല ബ്രാന്റ് അംബാസഡര്‍.

നാമിന്ന് ഒന്നിന്റെയും ഉല്പാദകരല്ല. നാമെല്ലാത്തിന്റെയും ഉപഭോക്താക്കളാണ്. എല്ലാ വാണിജ്യസാധ്യതകളും പ്രയോഗിക്കപ്പെടുന്ന ഗിനിപ്പന്നികളാണ് നാം. നമുക്കൊന്നും ചെയ്യാനില്ല. നമുക്കെല്ലാം അനുഭവിക്കാനുള്ളതാണ്. നമുക്കനു ഭവിക്കാന്‍ വിരല്‍തുമ്പില്‍ ആയിരം ചാനലുകള്‍. നമുക്കയക്കാന്‍ നമ്മുടെ വിരല്‍തുമ്പില്‍ ആയിരം കൊച്ചു കൊച്ചു സന്ദേശങ്ങള്‍ ചിത്രങ്ങള്‍, ചലച്ചിത്രങ്ങള്‍ 4ജി വേഗത്തില്‍ പറക്കുന്നു. നമ്മെ നാമല്ലാതാക്കുന്ന ആഗോള കുത്തകക്കാര്‍ നമ്മെ എങ്ങോട്ടോ കൊണ്ടുപോകുന്നു. നമ്മളെ എങ്ങോട്ട് കൊണ്ടുപോകണം എന്ന് നിശ്ചയിക്കേണ്ടവരും അവരോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. എന്നിട്ടും നമുക്ക് പ്രതികരണങ്ങളില്ല. നമുക്ക് നിലപാടുകളില്ല. നയങ്ങളില്ല. അതെല്ലാം നമ്മുടെ ടീവി ചാനലുകള്‍ നിശ്ചയിക്കും. നാം നമുക്ക് ബാക്കിയാവുന്ന സമയത്തെ കമ്പോളീകരിക്കാനും  വിനോദീകരിക്കാനും പാടുപെടുന്നു.

നമുക്ക് ആരെ വേണമെങ്കിലും പീഡിപ്പിക്കാം; പറ്റിക്കാം; ചതിക്കാം. നമുക്ക് ആരെ വേണമെങ്കിലും തല്ലാം, കൊല്ലാം. നമുക്ക് സമരം ചെയ്യാം. പുതിയ കാലത്ത് നമുക്ക് വേഷ പ്രച്ചഹ്ന്നരായും പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കാം. നമുക്ക് എന്തും ഉപരോധിക്കാം. പ്രതിരോധിക്കാം. എല്ലാ ഉപരോധങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും ഭരണകൂട സഹായമുണ്ടാവും. പിന്നെ മതിവരുവോളം ഓശാന പാടാം. അപ്പോഴും നമ്മുടെ മുന്നില്‍ ആയിരം ക്യാമറകള്‍ കണ്ണുചിമ്മും. ചാനലുകള്‍ അതൊക്കെ റേറ്റിംഗ് ഉള്ള കാഴ്ച്ചകളാക്കും. നമുക്ക് എന്നും ഓണം. നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഓണം. കള്ളോണമെങ്കിലും, അതാണ്‌ നമുക്ക് പൊന്നോണം.

എന്നാല്‍ ഇവിടെ നാമറിയാതെ ഓണം മരിക്കുകയാണ്. മരിച്ചുകൊണ്ടി രിക്കുകയാണ്. നമ്മെ അതിഭീകരമായ വിധത്തില്‍ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ മരണത്തെ ഓര്‍മ്മിപ്പിക്കുകയണ് ഡോ. സുകുമാര്‍ അഴീക്കോട്; ഇങ്ങനെ...
“ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി:
അന്ധകാരഗിരികളും കട-
ന്നെന്തിനോണമേ വന്നു നീ?”

രണ്ടു പതിറ്റാണ്ടിന്നപ്പുറത്തെ ഒരു ഓണക്കാലത്ത് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ട താണ് ഈ ഓണദര്‍ശനം. നല്ലോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ലോണങ്ങളുടെ വല്ലായ്മയില്‍ അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഓണദര്‍ശനം യഥാര്‍ത്ഥത്തിലും കേരളദേശത്തിന്റെ സാംസ്കാരിക തത്ത്വചിന്തയാണ്.

പണ്ട് ഓണം എന്നുകേള്‍ക്കുമ്പോള്‍ ഒരു വസന്തകാല ഗീതകത്തിന്റെ ഈണ മാണ് മനസ്സിലേക്ക് വന്നെത്തുക. തുമ്പപ്പൂവും മുക്കുറ്റിയും മന്ദാരവും ചെത്തിയും ചെമ്പരത്തിയും കോളാമ്പിയും പിന്നെ മുറ്റത്ത് ബഹുവര്‍ണ്ണ പര്‍ണ്ണക്കൊടികളുമായി പാറുന്ന പ്രിന്‍സും കോഴിവാലനും ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ക്രോട്ടന്സും ചേര്‍ന്നൊരുക്കുന്ന ഒരു വര്‍ണ്ണഭംഗിയായിരുന്നു അന്നത്തെ ഓണം.

നാക്കിലകളില്‍ തുമ്പപ്പൂവും കാക്കപ്പൂവും പോലെ കുത്തരിച്ചോറ് കൂട്ടുകറികളുടെ കൂട്ടായ്മയില്‍ സാമ്പാറിന്റെ രസക്കൂട്ടിലെരിയുന്ന ഓണസദ്യയെ ഓര്‍മ്മിപ്പിക്കുന്നു അന്നത്തെ ഓണം. പൊന്നിന്‍ മഞ്ഞയില്‍ പഴങ്ങള്‍ നാട്ടിലെ നാക്കിലയിലും വീട്ടിലെ തട്ടിലും ഓണാലങ്കാരമാവും. അതുകൊണ്ടോക്കെയാണ് അന്നത്തെ ഓണത്തെ പൊന്നോണം എന്ന് വിളിച്ചത്.

ഇന്നതെല്ലാം നമുക്ക് നഷ്ടമായിരിക്കുന്നു. ഓണത്തിന്റെ സാംസ്കാരികതകള്‍ നമുക്ക് നഷ്ടമായിരിക്കുന്നു. പകരം ഓണത്തിന്റെ സാമ്പത്തിക മാനങ്ങള്‍ നമുക്ക് ലാഭമായിരിക്കുന്നു. ഓണം ലാഭേച്ഛയെ മാത്രം നട്ടുനനക്കുന്നു. പൂവ്വനും നെടു നേന്ത്രനും ചങ്ങാലിക്കോടനും കുലച്ചുകുനിഞ്ഞ കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വസൌജന്യങ്ങളുടെയും അവിശ്വസിനീയമായ കുലകള്‍ കുലച്ചുതൂങ്ങുന്നു. അങ്ങനെയാണ് പഴയ പൊന്നോണം പോയതും വിപണിയുടെ കള്ളോണം വന്നതും. കള്ളോണം എന്ന് വെറുതെ പറഞ്ഞതല്ല. കള്ളിന്റെയും കള്ളത്തിന്റെയും ഓണത്തെതന്നെയാണ് ഇന്ന് ഓണം പ്രതിഫലിപ്പിക്കുന്നതും പ്രതിധ്വനിപ്പിക്കുന്നതും.

ഓണത്തിന് അവകാശപ്പെട്ട ഒരു കാലമുണ്ടായിരുന്നു നമുക്ക് പണ്ട്. നാമതിനെ ഓണക്കാലമെന്നും വസന്തകാലമെന്നും ഉത്സവകാലമെന്നും വിളിച്ചുപോന്നിരുന്നു. ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. കാലാന്തരത്തില്‍ ഓണത്തിന്റെ കാലം അവധിക്കാലവും അലസകാലവും ഓണം ബംബറുകളുടെ കച്ചവടക്കാലവുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
കര്‍മ്മോല്സുകമായിരുന്ന ഒരു കാലത്തിന്റെ പര്യവസാനത്തിലെ വിളവെടുപ്പു കാലമായിരുന്നു പഴയ ഓണക്കാലം. അക്ഷരാര്‍ത്ഥത്തിലും അരമുറുക്കി വായു മുറിച്ച് പണിയെടുത്തൊരു കാലത്തിന്റെ ഫലപ്രാപ്തിയുടെ കാലമായിരുന്നു അത്. മറ്റൊരര്‍ത്ഥത്തില്‍ ഒരു വിയര്‍പ്പൊഴുക്കുകാലത്തിന്റെ അവസാനത്തെ വിയര്‍ക്കാത്ത കാലമായിരുന്നു നമുക്ക് പണ്ടൊക്കെ ഓണക്കാലം.

നമ്മുടെ ഭരണകൂടമാണ്‌ ഓണത്തെ ഇവ്വിധം സംസ്കാരശൂന്യവും വിപണി കേന്ദ്രീകൃതവുമാക്കിയത്. നമ്മുടെ ഭരണകൂടം ഓണത്തെ സ്വദേശ-വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. അങ്ങനെ ആഗോള കുത്തകക്കാരുടെ പൊട്ടയെല്ലാം നല്ലതാക്കി സര്‍ക്കാര്‍ മുദ്രകുത്തി വില്‍ക്കാനുള്ള കച്ചവടക്കാലമായി ഓണക്കാലത്തെ മാറ്റിയെടുക്കുകയായിരുന്നു നമ്മുട ഭരണകൂടങ്ങള്‍.

കോര്‍പ്പറേറ്റുകള്‍ക്ക് പണപ്പെട്ടി നിറക്കുന്നതിന്നായി ഭരണകൂടം ജനങ്ങള്‍ക്ക്‌ ഓണക്കാലത്ത് ബോണസ്സും ബത്തയും മുന്‍‌കൂര്‍ ശമ്പളവും കൊടുത്ത് കുത്തകകളെ സഹായിക്കുകയായിരുന്നു. അങ്ങനെ കച്ചവടത്തിന്റെ കരാര്‍ പണവും ദല്ലാള്‍ പണവും പരിശുദ്ധമായ ഒരൂ ഉത്സവത്തിന്റെ പേരില്‍ ഭരണകൂട യന്ത്രങ്ങളിലേക്ക് ഒഴുകുകയാണ്. എന്നിട്ട് പാവം ജനത അടുത്ത ആറുമാസത്തെ ഓണമില്ലാ പഞ്ഞക്കാലത്തെ അബോധപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇത് ഭരണകൂടങ്ങളുടെ ബോധപൂര്‍വ്വമായ കച്ചവടമാണ്. പ്രജാക്ഷേമമല്ല.

ഓണം മരിച്ചുകൊണ്ടിരിക്കുകയാണ്; മലയാളിയുടെ പ്രതികരണബോധവും.  ആരോ നടതള്ളിയ ഒരു കാളക്കൂറ്റന്റെ വിവേചന - പ്രതികരണ ബോധം പോലുമില്ല നാം അഹങ്കാരത്തോടെ ബ്രാന്റ് ചെയ്യുന്ന ലോക മലയാളി ബുദ്ധിജീവികള്‍ക്ക്.

മരിച്ചുകൊണ്ടിരിക്കുന്ന ഈ ഓണം പഴയ പൊന്നോണമല്ല. അതുകൊണ്ടാണ് ഓണക്കവി ഇങ്ങനെ പാടിയത്;
അന്ധകാരഗിരികളും കട-
ന്നെന്തിനോണമേ വന്നു നീ?
ഈ ലേഖനത്തിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Thursday, September 5, 2019

സമൂഹമാധ്യമങ്ങളും സമൂഹ മനോനിലയും


സമൂഹ മാധ്യമങ്ങളും അവ സൃഷ്ടിക്കുന്ന സമൂഹ മനോനിലയും ചര്‍ച്ച ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമകാലിക സമൂഹ മനോനില തീര്‍ത്തും ആശങ്കാജനകമെന്നുതന്നെ പറയേണ്ടിവരും. നല്ലതും വല്ലതുമൊക്കെ കുത്തിനിറയ്ക്കപ്പെടുമ്പോള്‍ ഉണ്ടാവുന്ന ഒരു മനോനില കൂടിയാണ് ഇത്, ഇതിന് ജനാധിപത്യപരമായ പരിഹാരമില്ല. സമകാലിക സാമൂഹ്യശാസ്ത്രത്തെ തിരിച്ചറിയുക മാത്രമാണ് ഇതിന് പരിഹാരം.

ഇന്ന് സമൂഹമാധ്യമങ്ങള്‍ മുന്‍നിരയിലും മുഖ്യധാരാ മാധ്യമങ്ങള്‍ പിന്‍നിരയിലുമാണ് കഴിഞ്ഞുകൂടുന്നത്. ഇതൊരു തരത്തില്‍ നല്ലതും മറ്റൊരു തരത്തില്‍ ചീത്തയുമാണ്‌. മുഖ്യധാരാ മാധ്യമങ്ങള്‍ ആഴത്തില്‍ ചീത്തയായതുകൊണ്ടാണ് സമൂഹം സമൂഹമാധ്യമങ്ങളിലെ ഉപരിതല നന്മയെ പ്രാപിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ ഉപരിതലസ്പര്‍ശിയാണ്. സമൂഹമാധ്യമങ്ങളുടെ സ്ഥല-കാല-വിഭവ ഘടനകളുടെ പരിമിതിയാണ് ഇതിന് കാരണം. അതേസമയം സ്ഥല-കാല-വിഭവ ഘടനകളില്‍ അനന്തമായ സാധ്യതകളുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ കച്ചവടത്തിന്റെ കച്ചകെട്ടലുകളില്‍ പരാജയപ്പെടുന്നു. ഇവിടെയാണ് സമൂഹമാധ്യമങ്ങള്‍ ഒച്ചപ്പാടോടെ വിജയിച്ചുകൊണ്ടിരിക്കുന്നത്; ഒപ്പം സമൂഹത്തിന്റെ മനോനില അനാരോഗ്യപരമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതും.

ഈയ്യിടെ എന്റെ ഒരു ഡോക്ടര്‍ സുഹൃത്ത് എനിക്ക് കുറച്ച് യുട്യുബ് വീഡിയോകള്‍ വാട്സാപ് വഴി അയച്ചുതന്നിട്ട് ചോദിക്കുന്നു, അവയില്‍ ഏതാണ് ശരിയെന്നും തെറ്റെന്നും. ഡോക്ടറുടെ മനോനില പോലും ആശങ്കപ്പെടുത്തിയ ആ വീഡിയോകള്‍ ഞാനും നേരത്തെ കണ്ടതാണ്, കേട്ടതാണ്. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ആത്യന്തികമായ ശരികളും സത്യങ്ങളും ഏറെ കൂടുതലാണ്. ഒരുവേള എല്ലാംതന്നെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതോ കച്ചവടവല്‍ക്കരിക്കപ്പെട്ടതോ ആയ ശരികളും സത്യങ്ങളുമാണ്. ഈ ന്യായീകരണം വച്ചുകൊണ്ടാണ് ഞാന്‍ എന്റെ ഡോക്ടര്‍ സുഹൃത്തിനെ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഈ വിഷയം ഇവിടെ ചര്‍ച്ചയ്ക്ക് എടുക്കുന്നതും.

ഡോക്ടര്‍ എനിക്ക് അയച്ചുതന്ന എല്ലാ വീഡിയോകളും ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും അപഗ്രഥിച്ച വീഡിയോകള്‍ ആയിരുന്നു. അപഗ്രഥനത്തിന്റെ സൃഷ്ടാക്കളെല്ലാവരും തന്നെ അതി മിടുക്കന്മാരും മിടുക്കികളുമാണ്. ഇഷ്ടങ്ങള്‍ക്കും പകര്‍ച്ചകള്‍ക്കും സ്ഥിരാരധനയ്ക്കും വേണ്ടിയുള്ള ആഹ്വാനങ്ങളില്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ആ വീഡിയോകള്‍ക്ക് ആയിരങ്ങളുടെ മുന്‍ബലവും പിന്‍ബലവുമുണ്ടായിരുന്നു.

ഭൂമിയില്‍ ലഭ്യമായ എല്ലാ സ്ഥിതിവിവരക്കണക്കുകളും അക്കമിട്ടുനിരത്തിയാണ് ഈ സമൂഹമാധ്യമ ശാസ്ത്രജ്ഞമാര്‍ കാര്യങ്ങളെ സമര്‍ത്ഥമായി അവതരിപ്പിച്ചത്. റിസര്‍വ് ബാങ്കില്‍ നിന്ന്‍ നിയമപരമായി സര്‍ക്കാര്‍ എടുത്ത കരുതല്‍ പണം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയതായും മോശപ്പെടുത്തിയതായും ഈ കുശാഗ്ര ഗവേഷകര്‍ സമര്‍ത്ഥമായി വാദിക്കുന്നു. രസകരമായ വസ്തുതയെന്തെന്നാല്‍ ഇവരെല്ലാവരും തന്നെ അവരവരുടെ വാദമുഖത്ത് നിരത്തുന്നത് ഒരേ സ്ഥിതിവിവരക്കണക്കുകള്‍ ആണെന്നതാണ്. ഒറ്റനോട്ടത്തില്‍ ഇവരെല്ലാവരും ശരി പറയുന്നു, സത്യം പറയുന്നു. അതേസമയം മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്ര വിദഗ്ദനുമായ ഡോ. മന്‍മോഹന്‍സിംഗ്‌ ഈ സ്ഥിതിവിവരക്കണക്കുകള്‍ ഒന്നുംതന്നെ പരിഗണിക്കാതെയാണ് സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ വിമര്‍ശിക്കുന്നത്. മാത്രമല്ല, സിംഗിന്റെ വിമര്‍ശനം പ്രധാനമായും ജി.എസ്.ടി.യില്‍ ഒതുങ്ങുകയും ചെയ്തു. എന്റെ ഡോക്ടര്‍ സുഹൃത്തിന്റെ മനോനില താറുമാറായതും ഇവിടെയാണ്‌. ഒരുപക്ഷെ എല്ലാ സമൂഹമാധ്യമ പങ്കാളികളുടെയും മനോനില തെറ്റുന്നതും ഇവിടെതന്നെയായിരിക്കണം.

മാധ്യമങ്ങള്‍ അത് ഏതുമാവട്ടെ, അവയില്‍നിന്ന് വിടുതല്‍ പ്രാപിച്ചും പ്രഖ്യാപിച്ചും നാം ഒരു കാര്യം മനസ്സിലാക്കണം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. തികഞ്ഞ ജനാധിപത്യ മര്യാദയോടുകൂടി ഭൂരിപക്ഷം നേടിയ ഒരു സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്‌. ഇന്ത്യയുടെ ഭരണത്തിന് കാലം തെളിയിച്ച ഒരു ഭരണയന്ത്രം ഉണ്ട്. ഭരണകര്‍ത്താക്കള്‍ ഉണ്ട്. നിയമങ്ങളും ചട്ടങ്ങളുമുണ്ട്. വസ്തുതകള്‍ ഇങ്ങനെയിരിക്കെ മഹത്തായ ഇന്ത്യയെ ഫേസ് ബുക്കിലോ വാട്സാപ്പിലോ യുട്യുബിലോ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നത് അത്യന്തം സഹതാപകരമാണ്. 

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ഭരണകര്‍ത്താക്കളുടെ ആജ്ഞാനുസരണം തിരിഞ്ഞുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ ഭരണയന്ത്രം. ആ യന്ത്രം തകരാറിലാവുമ്പോള്‍ അത് താനേ നിശ്ചലമാവും. അല്ലെങ്കില്‍ നിലവിലുള്ള ജനാധിപത്യ കല്പനകള്‍ ആ യന്ത്രത്തെ നിശ്ചലമാക്കും. ഇതാണ് ലോകത്തെവിടേയും സംഭവിക്കുന്നത്‌. ചരിത്രം നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നതും അതാണ്‌.

സമൂഹമാധ്യമങ്ങളുടെ പുതിയ കാലത്ത് വ്യക്തികള്‍ മാധ്യമങ്ങളായി പരിണമിച്ചിരിക്കുകയാണ്.  നാം എല്ലാവരും, ഇതു പറയുന്ന ഞാന്‍ ഉള്‍പ്പടെ മാധ്യമരാജാക്കാന്മാരോ തമ്പുരാക്കന്മാരോ ആണെന്ന് അഹങ്കരിക്കുന്നു. മാധ്യമങ്ങളുടെ തരംതിരിവ് ഏതുമാവട്ടെ, അതൊരു തൊഴില്‍ മേഖലയാണ്. ഫേസ് ബുക്കും വാട്സാപ്പും യുട്യുബും പുതിയ തൊഴിലിടങ്ങളാണ്. പണവും പ്രശസ്തിയും കൊതിച്ചെത്തുന്ന പുതിയ തലമുറയുടെ സുഖവാസ സ്ഥലികളാണ്  സമൂഹമാധ്യമങ്ങള്‍. അതങ്ങനെ തന്നെ തുടരട്ടെ.

എന്നാല്‍ ഇവിടെ നാം മനസ്സിലാക്കേണ്ട ഒന്നുണ്ട്. ഇന്ത്യയുടെ ഭരണകൂടം ഒരു ചെറ്റക്കുടിലല്ല; ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഒരു ചിട്ടിക്കമ്പനിയല്ല; പ്രധാനമന്ത്രിയും ധനമന്ത്രിയും മറ്റു മന്ത്രിമാരും ഭരണകര്‍ത്താക്കളും സാധാരണ മനുഷ്യരല്ല; ജനങ്ങളോട് ഉത്തരവാദിത്തമുള്ള, ദേശീയ ബോധമുള്ള, ദേശീയ ഭരണയന്ത്ര പിന്‍ ബലമുള്ള ദിശാബോധമുള്ള മഹാ പ്രസ്ഥാനങ്ങളാണ്. ഈ വിശ്വാസമാണ് നമുക്ക് വേണ്ടത്. നാം ഉയര്‍ത്തിപ്പിടിക്കേണ്ടതും ഈ വിശ്വാസമാണ്. ഏതൊരു മാധ്യമ കൊടുങ്കാറ്റു വീശിയാലും മനോനില നഷ്ടപ്പെടാതെ ഭൂമിയില്‍ ഉറച്ചുനില്‍ക്കാന്‍ നമുക്ക് കഴിയട്ടെ. ബാക്കിയെല്ലാം കാലത്തെ ജയിച്ച ജനാധിപത്യം സംരക്ഷിച്ചുകൊള്ളും.

ഈ ലേഖനത്തിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Wednesday, August 14, 2019

മൃഗാധിപത്യത്തിലെ പ്രളയവിചാരങ്ങള്‍

അങ്ങനെ മലയാളിയുടെ തണ്ടും മണ്ടത്തരങ്ങളും മായ്ചെഴുതാന്‍ ഒരു പ്രളയം കൂടി എത്തി. എല്ലാം അറിവുണ്ടെന്ന് അഹങ്കരിക്കുന്ന മലയാളിയുടെ ഏക അറിവ് കേട്ടുകേള്‍വിയില്‍ നിന്ന്‍ കാണാപാഠം പഠിച്ച പൂര്‍ണ്ണമല്ലാത്ത രാഷ്ട്രീയബോധവും സൈബര്‍ അക്കാദമിക കമ്പിയില്ലാകമ്പി പഠനം വഴി ഇറക്കിയും കയറ്റിയും വച്ച കാല്‍പനിക ബോധവുമാണ്. പ്രളയത്തിന്റെ ഈ രണ്ടാമൂഴത്തിലും മലയാളി ഇതൊന്നും പഠിക്കുന്നില്ല. പഠിക്കാന്‍ തയ്യാറുമല്ല. അതേസമയം ചുവപ്പും വെളുപ്പും പച്ചയും കാവിയും കൂടിക്കലര്‍ന്ന പതാകകളാല്‍ വിഭജിക്കപ്പെടുന്ന ഒരു ദുരന്തസമൂഹമായി മലയാളിസമൂഹം ഇന്ന് അധ:പ്പതിച്ചിരിക്കുന്നു എന്നതാണ് സത്യം.

മലയാളികള്‍ സര്‍വ്വജ്ഞാപീഠം കയറുന്നത് ഇവിടുത്തെ സമൂഹമാധ്യമ സര്‍വ്വകലാശാലകള്‍ വഴിയാണ്. തെങ്ങേലിരുന്നും അനന്തപുരിയിലെ അധികാരക്കസേരയിലിരുന്നും സൈബര്‍ കാറ്റിലൂടെ പായിക്കുന്ന ഫേസ്ബുക്കും വാട്സാപ്പും യുട്യുബും മലയാളിയുടെ സര്‍വ്വവിജ്ഞാനകോശങ്ങളാകുന്നു. നമ്മുടെ അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും ഈ സൈബര്‍ സര്‍വ്വവിജ്ഞാനകോശത്തിന്റെ വിസ്മയങ്ങളില്‍ ഭാഗധേയരായി വിസ്മൃതമാവുകയാണ്.

കൂട്ടലും കിഴിക്കലും ഹരിക്കലും പെരുക്കലും ഇപ്പോള്‍ നടത്തുന്നത് മനുഷ്യന്റെ മനസ്സല്ല, മറിച്ച്, സൈബര്‍ യുഗപ്പിറവിയിലൂടെ  ജന്മം കൊണ്ട വിവരസാങ്കേതികവിദ്യയാണ്. ഒരു ക്ഷേമരാഷ്ട്ര പൌരനു വേണ്ടുന്ന ഗണിത സമ്പ്രദായമല്ല ഇപ്പോള്‍ നമ്മുടെ രാജ്യത്ത് പ്രയോഗത്തിലിരിക്കുന്നത്. ജാതി-മത-വര്‍ഗ്ഗീയ-രാഷ്ട്രീയ മേല്‍ക്കോയ്മകള്‍ക്ക്  ആധിപത്യം പുലര്‍ത്താനുള്ള സൈബര്‍ ഗണിത സമ്പ്രദായമാണ് ഇപ്പോള്‍ നമുക്കുള്ളത്.

ഇടതു-വലതു-മദ്ധ്യ പക്ഷങ്ങളും അതിതീവ്രമായ ഇടതു-വലതു-മദ്ധ്യ തീവ്രപക്ഷങ്ങളും അവരവരുടെ സൈബര്‍ ഗണിത സമ്പ്രദായങ്ങളില്‍ ഉത്തരങ്ങള്‍ കണ്ടെത്തുന്നു. പഴയ ഗണിത സമ്പ്രദായങ്ങളില്‍ നിന്ന് വിഭിന്നമായി ഇവിടെ ഓരോ കണക്കിനും ചോദ്യത്തിനും വേറെവേറെ ശരിയുത്തരങ്ങള്‍ ഉണ്ടാവുന്നു. ഇത്തരം ശരിയുത്തരങ്ങളുടെ ജാതി-മത-വര്‍ഗ്ഗീയ-രാഷ്ട്രീയ ഗരിമകളില്‍ ജനം വിഭജിക്കപ്പെടുന്നു. ഇത്തരത്തില്‍ വിഭജിക്കപ്പെടുന്നവര്‍ അവരവരുടെ ഫേസ്ബുക്കും വാട്സാപ്പും യുട്യുബും അവലംബമാക്കി അവരവരുടെ ശരികളില്‍ ലഹരികൊള്ളുന്നു. അങ്ങനെ സൈബര്‍ ശരികളുടെ വികലവിസ്മയങ്ങളില്‍ ഒരു ജനതയുടെ മാനവികത നഷ്ടമാവുന്നു. മൃഗീയത നേട്ടമാവുന്നു. ജനാധിപത്യം മൃഗാധിപത്യത്തിന് വഴിമാറുന്നതിങ്ങനെ.

ഈ മൃഗാധിപത്യത്തിലാണ്, വേട്ടക്കാരായ ജനസംരക്ഷകരുടെ കാക്കിയുടുപ്പുകള്‍ കസ്റ്റഡിയിലെ മനുഷ്യരെ ഉരുട്ടിക്കൊന്നത്. ഈ മൃഗാധിപത്യത്തിന്റെ തണലിലാണ് പാവം ആദിവാസികളെ അവര്‍ തല്ലിക്കൊന്നത്. ഇതേ മൃഗാധിപത്യത്തിന്റെ തോക്കിന്‍ കുഴലില്‍ നിന്നാണ് അവര്‍ മാവോയിസ്റ്റുകളുടേയും മറ്റും ആശയഗര്‍ഭത്തില്‍ വെടിയുണ്ട പായിച്ചത്. ഈ മൃഗാധിപത്യ ഭൂമിയിലാണ് ജാതി മറന്ന് പ്രണയിച്ച ഒരു പാവം പയ്യനെ അവര്‍ പുഴയില്‍ കെട്ടിതാഴ്ത്തിയത്. ഇതേ മൃഗാധിപത്യത്തിന്റെ തിണ്ണബലത്തിന്മേലാണ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഹിംസയുടെ കഴുകന്‍ കുട്ടികളായത്. ഈ മൃഗാധിപത്യത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹങ്ങളാണ്  നമ്മുടെ കായലും, കടലും, കുന്നും, പുഴയും, മലകളും അളവില്ലാതെ ലേലം വിളിച്ചത്. ഇതേ മൃഗാധിപത്യത്തിലെ അഹങ്കാരികളാണ് നമ്മുടെ ദേവാലയങ്ങളും ദേവഭൂമികളും യുദ്ധക്കളമാക്കിയത്. ഒന്നാംതരം ഐ.എ.എസ്സുകാരും, ഐ.പി.എസ്സുകാരും പാവം ജനതയുടെ നെഞ്ചിലൂടെ കൂവിപ്പാഞ്ഞതും അവരുടെ തലയ്ക്കുമീതെ കുഴലൂതിപ്പറന്നതും ഇതേ മൃഗാധിപത്യഭൂമിയില്‍ തന്നെ.

എല്ലാ വിസ്മയങ്ങളും കണ്ടുകൊണ്ട്‌ സൈബര്‍ ജനക്കൂട്ടം അവരുടെ ചൂണ്ടുവിരല്‍ കൊണ്ട് അവരവരുടെ മൊബൈല്‍ ഫോണിന്‍റെ സ്ഫടിക പ്രതലങ്ങളില്‍ ഇടവേളകളില്ലാതെ തേയ്ച്ചും മായ്ച്ചുമിരുന്ന് വിസ്മൃതരാവുന്നു.

അങ്ങനെയിരിക്കെയാണ് കാലവര്‍ഷമറിയാതെ ന്യുനപക്ഷമറിയാതെ ന്യുനമര്‍ദ്ദം പെരുമഴ പെയ്ത്ത് നടത്തിയത്. ബലാല്‍സംഘം ചെയ്യപ്പെട്ട പശ്ചിമഘട്ടം സഹിക്കവയ്യാതെ വന്നപ്പോള്‍ പതുക്കെ ചെറുത്തു. പുത്തുമലയിലും കവളപ്പാറയിലും കുന്നുകളും മലകളും മറിഞ്ഞുവീണത് അങ്ങനെയാണ്. മൃഗാധിപത്യത്തിന് പ്രളയം പുത്തരിയല്ല. അവര്‍ പ്രളയത്തെ ആകാശവണ്ടിയിലിരുന്നും ആര്‍ഭാടവണ്ടിയിലിരുന്നും നോക്കിക്കണ്ടു. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ കവിളില്‍ തലോടിയും കൈ വീശിയും അവര്‍ കടന്നുപോയി. അപ്പോഴും പ്രളയബാധിതരുടെ കണ്ണീരും നിശ്വാസവും ഇവിടെ ഒടുങ്ങാതെ ഒഴുകാതെ നിശ്ചലമായി. നിശ്ചലദൃശ്യങ്ങള്‍ ആര്‍ക്കൊക്കെയോ ഉത്സവമായി. ഭിക്ഷാടനത്തിന്റെ അസഹ്യമെങ്കിലും അനിവാര്യമായ വഴികള്‍ നിര്‍ലജ്ജം വീണ്ടുംവീണ്ടും തുറക്കപ്പെട്ടു.

മലകളും പാറക്കൂട്ടങ്ങളും ജീവനോടെ സംസ്കരിച്ചവരെ വോട്ടര്‍പട്ടികയില്‍ നിന്ന്‍ വേണ്ടപ്പെട്ടവര്‍ വെട്ടിമാറ്റി. അവര്‍ വോട്ടര്‍പട്ടിക പുതുക്കി. ഇനിയും വരാനുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടുചോദിക്കാനായി കയറിയിറങ്ങേണ്ടാത്ത മലകളും കുന്നുകളും അവര്‍ക്ക് ആശ്വാസമായി. മൃഗാധിപത്യം കേവലം അതിജീവനത്തില്‍ പൂര്‍ണ്ണമായി.

നാം ഇനിയും ദുരന്തങ്ങളെ തിരിച്ചറിയുന്നില്ല. അതൊക്കെ തിരിച്ചറിഞ്ഞവരെ നാം നിര്‍ദയം തിരസ്കരിക്കുന്നു. ഒരു നൈമിഷികാനുഭവത്തിന്നപ്പുറം നാം ദുരന്തങ്ങളെ പഠിക്കുന്നില്ല. നമ്മെ നാമല്ലാതാക്കുന്ന ദുരന്തങ്ങള്‍ രാഷ്ട്രീയമായും പാരിസ്ഥിതികമായും സാംസ്കാരികമായും നമുക്ക് ചുറ്റും ഫണം വിരിച്ചാടുന്നു. നാം ആ വിഷം ചീറ്റുന്ന സര്‍പ്പങ്ങള്‍ക്കുവേണ്ടി അവസാനമില്ലാത്ത  സൈബര്‍ കുഴലൂത്ത് നടത്തുന്നു. എന്തിനും ഏതിനും ഫാസിസ്റ്റ് വിരുദ്ധ മുഖംമൂടികള്‍ ധരിച്ചുകൊണ്ട് നാം ഇപ്പോഴും അതിജീവനത്തിന്റെ അപകടവഴികളിലൂടെ തന്നെ ആനയിക്കപ്പെടുന്നു. നാം വീണ്ടുംവീണ്ടും മൃഗാധിപത്യത്തില്‍ തന്നെ ചെന്നുചേരുന്നു.