Thursday, November 28, 2019

തൃശൂരിലെ ചിന്ന റോമായ ഒല്ലൂർ മാലാഖയുടെ പള്ളി


ആകാശം തൊടുന്ന സ്വർണ്ണ കൊടിമരവും അതിനോട് മൽസരിക്കുന്ന കൽകുരിശും തല ഉയർത്തി നില്ക്കുന്ന് പ്രസിദ്ധമായ ഈ പള്ളി സ്ഥാപിച്ചത് 1718-ലാണ്. ആരംഭത്തിൽ ഒരു ചെറിയ ഷെഡ് മാത്രമായിരുന്ന ഈ പള്ളി പണിതത് മരോട്ടിക്കൽ പൗലോസച്ചനാണ്. ഷെഡിൽ നിന്ന് ഇപ്പോഴത്തെ കൊച്ചുപള്ളിയായി ഉയരാൻ മൂന്നുവർഷമെടുത്തു. ഈ പള്ളിയുടെ നിർമാണസംരംഭങ്ങളിൽ ഡച്ച് സൈന്യത്തിന്റെ സഹായം വരെ ലഭിച്ചതായി പറയപ്പെടുന്നു. അക്കാലത്തെ നിർമിതികൾ ഏറെ മാറ്റമില്ലാതെ ഇപ്പോഴും നിലനിർത്തി കാണുന്നതിൽ നമുക്ക് സന്തോഷിക്കാം. വീഡിയോ കാണാൻ

പുഷ്പക്കൂട്, ആനവാതിൽ, ആനമതിൽ, ഏറത്താഴ്, കൽക്കുരിശ്, മണിമാളിക, മുഖവാരം, രൂപങ്ങൾ തുടങ്ങിയവ അതേപടി തന്നെ സംരക്ഷിച്ചു പോരുന്നുണ്ട്. അക്കാലത്ത് തെക്കേ ഇന്ത്യയിലെ ഉയരം കൂടിയ ഗോപുരനിരകളില്‍ ഈ പള്ളിയുടെ മണിമാളികയും സ്ഥാനം പിടിച്ചിരുന്നുവത്രെ.1903ല്‍ മദ്രാസ്-കൊച്ചി റെയില്‍വെ നിര്‍മ്മാണകാലത്ത് ഇവിടെയെത്തിയ ഇംഗ്ലീഷുകാർ ഈ പള്ളിയുടെ ചിത്രം പകര്‍ത്തിയതായി രേഖകളുണ്ട്.

അന്നത്തെ കൊടുങ്ങല്ലൂർ മെത്രാനായിരുന്ന മാർ ആൻറണി പി മൻറോ ആശീർവാദ കർമം നടത്തിയ ഈ പള്ളിയുടെ ആദ്യ വികാരിയും പൗലോസച്ചൻ തന്നെ. പ്രശസ്ത ഭാഷാ പണ്ഡിതനും ക്രിസ്ത്യൻ മിഷണറിയുമായിരുന്ന അർണോസ് പാതിരി ആശീർവാദ കർമ്മത്തിൽ സംബന്ധിച്ചിരുന്നതായി പറയപ്പെടുന്നു.

ഈ പള്ളി ഉണ്ടാവുന്നതിന് മുമ്പ് ഈ പ്രദേശവാസികളായ ക്രൈസ്തവ വിശ്വാസികൾ വഞ്ചിമാർഗം പഴുവിൽ പള്ളിയിലേക്കായിരുന്നു പോയിരുന്നതത്രെ. പഴുവിൽ പള്ളിയിൽ നിന്ന്‌ കൊണ്ടുവന്ന അന്തോണീസ് പുണ്യവാളന്റെ രൂപമാണ് ഒല്ലൂരിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ചേതോഹരങ്ങളായ ദാരുശില്പങ്ങളാലും പുരാതനങ്ങളായ ചുമർചിത്രങ്ങളാലും കൊത്തുപണികളാലും സമൃദ്ധമാണ് ഈ ദേവാലയം. കേരളീയ തനതു വാസ്തു തച്ചുശാസ്ത്ര വിധിപ്രകാരമാണ് ഇവിടുത്തെ ശില്പങ്ങളും ചിത്രങ്ങളും നിർമ്മിതികളും സാക്ഷാത്കരിച്ചിട്ടുള്ളത്.

ഒമ്പതാം നൂറ്റാണ്ടു മുതല്‍ ചുമര്‍ ചിത്രകല അഥവ മ്യൂറല്‍ പെയിന്‍റിംഗ് കേരളത്തിലുണ്ടായിരുന്നെങ്കിലും പതിനഞ്ച് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടു വരെയാണ് ഈ കല സജീവമായിരുന്നതത്രെ. ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളിലുമായി കാണപ്പെടുന്ന ചുമര്‍ചിത്രങ്ങള്‍, കേരളത്തിലെ നാല്പത്തിരണ്ടു പള്ളികളില്‍ ഉള്ളതായി അറിയുന്നു.

ക്ഷേത്രങ്ങളില്‍ കണ്ടുവരുന്ന ചുമർചിത്ര ശൈലിയോട് താരതമ്യപ്പെടുത്താനാവാത്ത ശൈലിയാണ് ക്രൈസ്തവ ദേവാലയങ്ങളിലെ ചുമര്‍ചിത്രങ്ങൾ. പള്ളികളിലെ പ്രധാന മദ്ബഹയുടെ മൂന്നു വശങ്ങളിലുള്ള ചുമരുകളിലും അതിനുതാഴെ ഇരുവശങ്ങളിലുമായി ചേർന്നുനില്ക്കുന്ന  ഉപ അള്‍ത്താരകൾക്ക് അനുബന്ധമായി നില്ക്കുന്ന ചുമരുകളിലുമാണ് മുഖ്യമായും ചുമര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. ക്രൈസ്തവര്‍ക്ക് വിശ്വാസത്തിന് കോട്ടമുണ്ടാക്കുന്ന തരത്തിൽ ദേവാലയങ്ങളില്‍ ചിത്രകല പാടില്ലെന്ന് സൂനഹദോസ് നിഷ്ക്കര്‍ഷിച്ചിരുന്നുവത്രെ. അതുകൊണ്ടുതന്നെ പ്രകൃതിയെ അനുകരിച്ചുകൊണ്ടുള്ള ത്രിമാനത കാഴ്ചക്കാരില്‍ അനുഭവിപ്പിക്കുന്ന യൂറോപ്യന്‍ നാച്ചുറലിസ സങ്കേതമാണ് ക്രൈസ്തവ ദേവാലയങ്ങളിലെ ചുമര്‍ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത്.

മറ്റു പള്ളികളിൽ നിന്ന് വ്യത്യസ്തമായി ഈ പള്ളിക്ക് ഏറെ ബന്തവസ് ഏർപ്പെടുത്തുന്നതായി നമുക്കിവിടെ വന്നാൽ കാണാൻ കഴിയും. പള്ളിയുടെ പ്രധാന കവാടങ്ങളൊക്കെ ഉരുക്കു കമ്പികളിൽ തീർത്ത വാതിലുകളാൽ അടഞ്ഞുകിടക്കുകയാണ്. സൈഡിലുള്ള ഒരു ചെറിയ ഗേറ്റിലൂടെ അകത്ത് പ്രവേശിച്ചാൽ സിമിത്തേരി ചുറ്റി പിറകുവശത്തെ മണിമാളികയും മുൻവശത്തെ മാതാവിന്റെ ഗ്രോട്ടോയും കാണാം. അപരിചിതർക്ക് അകത്ത് പ്രവേശിക്കണമെങ്കിൽ പള്ളി വികാരിയുടെ അനുമതി വേണം. പരിചിതർക്കെങ്കിൽ പിറകുവശത്തെ കൊച്ചു ഗേറ്റിലൂടെ പള്ളിയകത്ത് പ്രവേശിക്കാം.

അതിപുരാതനമായ ഈ പള്ളിയെകുറിച്ച് എന്തെങ്കിലും വിവരങ്ങൾ തരാൻ ഈ പള്ളിയിലെ അധികൃതർക്കാവുന്നില്ലെന്നത് സഞ്ചാരികളിൽ ആശ്ചര്യവും വേദനയുമുണ്ടാക്കും. പഴമക്കാരായ ക്രൈസ്തവ വിശ്വാസികളാലും പരിഷ്കാരികളായ ക്രൈസ്തവ വിശ്വാസികളാലും അതിവൈകാരികമാണ് ഈ പള്ളിയും പ്രദേശങ്ങളും. അതുകൊണ്ടുതന്നെ ഇവിടെ വിശ്വാസികളും സഭമേലദ്ധ്യക്ഷരും തമ്മിൽ ഇടയ്ക്കിടെ കൊച്ചുകൊച്ചു കലഹങ്ങളും സംഘർഷങ്ങളും വിവാദങ്ങളും ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം ഈ പള്ളിക്ക് ഇത്രയേറെ ബന്തവസും സ്വാകാര്യതയും നിലനില്ക്കുന്നതെന്നും പറയേണ്ടിവരും. എന്തായാലും വികാരിയച്ചന്റെ അനുമതിയോടെയാണ് എനിക്ക് ഈ പള്ളി ചിത്രീകരിക്കാനായതെന്ന് വായനക്കാരേയും പ്രേക്ഷകരേയും ഓർമ്മിപ്പിക്കട്ടെ.

വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള ഈ പള്ളിയിലെ പ്രധാന പെരുന്നാൾ വി. റപ്പായി മാലാഖയുടെ തിരുനാളാണ്. 300 വർഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ദേവാലയത്തിലെ പെരുന്നാളിന് ഏകദാശം 200 വർഷത്തിന്റെ തുടർച്ചയുള്ളതായി പറയപ്പെടുന്നു. കേരളത്തിന്റെ ഇതര ജില്ലകളിൽ നിന്നുള്ളവരും ഈ പെരുന്നാളിനെത്തിയിരുന്നതു കൊണ്ടായിരിക്കണം ഇവിടെ സൗജന്യ ഊട്ടുസദ്യ നടത്തിവന്നത്. അതിപ്പോഴും തുടരുന്നു.

വത്തിക്കാനിലെ റോമിന്റെ ക്രൈസ്തവ വിശ്വാസ പാരമ്പര്യം പോലെ ഫൊറോനാ പള്ളി കൂടിയായ ഒല്ലൂരിലെ ഈ പള്ളിക്കും ക്രൈസ്തവ വിശ്വാസ പാരമ്പര്യം ഉള്ളതുകൊണ്ടാവാം ഈ പള്ളിക്ക്‌ ചിന്ന റോമ എന്ന പേര് വന്നത്. ഈ പള്ളിയുടെ ചരിത്ര-സാംസ്കാരിക പൈതൃകമാണ് ഇത്തരത്തിലുള്ള ഒരു അംഗീകാരം ഈ ദേവാലയത്തിന് നേടിക്കൊടുത്തത്.

ഏകദാശം ഒരു നൂറ്റാണ്ടു മുമ്പ് മലബാർ കാത്തലിക്‌ യൂണിയൻ ഒല്ലൂരിൽ വച്ച് നടത്തിയ സമ്മേളനത്തിലാണ്  ചിന്ന റോമയെന്ന പേര് ഒല്ലൂർ പള്ളിക്ക് കിട്ടിയത്. ഈ സമ്മേളനത്തിൽ സംബന്ധിച്ച വത്തിക്കാൻ പ്രതിനിധിയായ ഒരു കർദ്ദിനാളാണത്രെ പള്ളിക്ക് ആ പദവി നൽകിയത്. രാജഭരണ കാലത്ത് പല രാജാക്കൻമാരും ദിവാൻമാരും, വൈസ്രോയികളും ഒല്ലൂർ പള്ളി സന്ദർശിച്ചതായി പറയപ്പെടുന്നു. വിശുദ്ധ എവുപ്രാസ്യമ്മയും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും ഒല്ലൂർ പള്ളിയിൽ വന്നതായും രേഖകൾ പറയുന്നു. കൂടാതെ, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, വി. ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ പള്ളിയിൽ വന്ന് പ്രസംഗിച്ചിട്ടുണ്ടത്രെ.

ഈ പള്ളിയിലെ പെരുന്നാൾ ഏറേയും പാരമ്പര്യ വിപണികേന്ദ്രീകൃതമായിരുന്നു. ഉരല്‍, ഉലയ്ക്ക തുടങ്ങിയ വീട്ടുസാമഗ്രികളും വളര്‍ത്തുമൃഗങ്ങളുമൊക്കെയായിരുന്നു അന്നത്തെ തിരുനാള്‍ വിപണിയിലെ പ്രധാന വില്പനച്ചരക്കുകള്‍. പെരുന്നാളിന്റെ പൂര്‍വ്വികാചാരമായി നടത്തിവന്നിരുന്ന തുള്ളല്‍ വഴിപാട് ഏറെ ശ്രദ്ധയും വിവാദവും പിടിച്ചുപറ്റിയിരുന്നു. പിന്നീട് ഏറെ ഒച്ചപ്പാടിനുശേഷം ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് തുള്ളൽ നിയമാനുസൃതം നിര്‍ത്തലാക്കി.

പഴയ കാലത്തിന്‍റെ  ഗരിമയും ചിത്രകലയുടെ തിരുശേഷിപ്പുകളുള്ള പല ദേവാലയങ്ങളും ഇന്ന് പുനർനിർമ്മിച്ചുകഴിഞ്ഞു. ഇനിയും അവശേഷിക്കുന്നവയിൽ ഈ ഒല്ലൂർ പള്ളി കൂടിയുണ്ട് എന്നതിൽ നമുക്ക് സന്തോഷിക്കാം. പരിശുദ്ധ കലയുടെ കൂടി ദേവാലയങ്ങളായ ഈ കലാനികേതനങ്ങൾ സംരക്ഷിക്കുകയെന്നത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് പ്രത്യാശയോടെ അവസാനിപ്പിക്കുന്നു.

No comments:

Post a Comment