Monday, March 24, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-ഒമ്പത്

 
“സ്വരാജ്” ഇത് രണ്ടാം സമാധാന വിപ്ലവത്തിനുള്ള ആഹ്വാനം

ആം ആദ്മി എന്ന പ്രസ്ഥാനത്തിന്റെ സ്വരഭാവവും സ്വത്തരൂപവും ഭാരതത്തില്‍ മാത്രമല്ല; ലോകത്തെവിടേയും നാമ്പെടുത്തുകഴിഞ്ഞു.

കോണ്‍ഗ്രസ് ബിജെപി കമ്മ്യുണിസ്റ്റ് എന്നൊക്കെയുള്ള ജീര്‍ണ്ണവും നിര്‍ജ്ജീവവുമായ അശ്ലീല പദങ്ങള്‍ക്കപ്പുറം ആം ആദ്മി എന്ന നന്മയുടെ സ്വരൂപം വളര്‍ന്നുകഴിഞ്ഞു. അത് വളര്‍ന്നു പന്തലിക്കുമോ എന്നൊക്കെയുള്ള ആശങ്ക ആം ആദ്മി എന്ന ജനപക്ഷ പ്രസ്ഥാനത്തിനോ ആം ആദ്മി എന്ന സധാരണക്കാരനോ ഇല്ല.


പതിറ്റാണ്ടുകളുടെ രാഷ്ട്രീയക്കളരിയില്‍ മലിനമാക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥായിയായ അഴുക്കിന്റെ വഴക്കമോ ഒഴുക്കോ കേവലം ഒരുവര്‍ഷം പ്രായമായ ആം ആദ്മിക്കുണ്ടാവണം എന്ന ദുരുദേശ്യം ആരെങ്കിലും വച്ചുപുലര്‍ത്തുന്നുണ്ടെങ്കില്‍ അത് ന്യായീകരിക്കാവുന്നതോ നീതീകരിക്കാവുന്നതോ അല്ല. കാരണം, ആം ആദ്മി പച്ചയായ സാധാരണ മനുഷ്യന്റെ പ്രസ്ഥാനമാണ്. നിലനില്‍ക്കുന്ന രാഷ്ട്രീയ ദുരവസ്ഥയോട് പൊരുതിയും പൊരുതാതെയും  തോറ്റുകൊടുക്കേണ്ടിവന്ന സാധാരണ ജനങ്ങളുടെ വികാരമാണ് ഈ പ്രസ്ഥാനം. ഇവിടെ സിംഹാസനങ്ങളില്ല. അതുകൊണ്ടുതന്നെ രാജാവും മന്ത്രിയുമില്ല. മനുഷ്യര്‍ മാത്രം. മനുഷ്യരെ മനുഷ്യര്‍ സ്നേഹിക്കുന്ന സേവിക്കുന്ന ഭരിക്കുന്ന പച്ചയായ മനുഷ്യര്‍.


വകതിരിവിന്നാവശ്യമായ വിചാരങ്ങളും മനുഷ്യരെ തിരിച്ചറിയുന്നതിനുള്ള വികാരങ്ങളും കൈമുതലായുള്ള ശുദ്ധ മനുഷ്യരാണ് ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്‌. അവര്‍ കസേരകള്‍ സ്വപ്നം കണ്ടു നടക്കുന്ന  രാഷ്ട്രീയ ഇരുകാലികളല്ല. ഒരു ജനതക്കവകാശപ്പെട്ട ഭൂമിയിലെ ചപ്പും ചവറും മാലിന്യങ്ങളും തൂത്തുവാരാന്‍ കൈകളില്‍ ചൂലുകളുമായി എത്തുന്ന ശുചിത്വപാലകരാണ് അവര്‍.


കാരശ്ശേരി മാഷ്‌ പറഞ്ഞതുപോലെ ജീര്‍ണ്ണിച്ച രാഷ്ട്രീയാവസ്ഥകളുടെ മുമ്പില്‍ തോറ്റുകൊടുക്കേണ്ടിവന്ന  ഒരു അഭിശപ്ത ജനതയുടെ അപമാനിതമായ അവസ്ഥയാണ് ആം ആദ്മിക്ക് ജന്മം കൊടുത്തത്. നിലവിലിരിക്കുന്ന രാഷ്ട്രീയ നപുംസഹങ്ങളോട് തോറ്റ് തൊപ്പിയിട്ടവരാണവര്‍. എല്ലാവരും ആ തൊപ്പി ധരിക്കുന്ന ഒരു സാമൂഹിക സാഹചര്യമെത്തുമ്പോള്‍ തൊപ്പിക്ക്‌ വിജയകിരീടത്തിന്റെ അന്തസ്സുണ്ടാവും.


ഇന്ദ്രപ്രസ്ഥത്തിന്റെ ഗോപുരമുകളില്‍ ജനങളുടെ മനവും മണവും അറിയാതെ സിംഹാസനങ്ങളിലിരുന്നു ഗര്‍ജ്ജിക്കുന്ന രാഷ്ട്രീയ തമ്പുരാ ക്കന്മാരോട് “അങ്ങയുടെ രാജ്യം വരേണമേ” എന്ന്‍ നിസ്സഹായരായി പ്രാര്‍ഥിക്കുന്ന ഒരു ദുരന്ത ജനതയുണ്ടിവിടെ. രാഷ്ട്രീയാന്ധതയില്‍ കാലങ്ങളോളമായി അര്‍ത്ഥമറിയാതെ ഈ വിഡ്ഢിത്തം പ്രാര്‍ഥിക്കുന്ന ആ ജനതയെ ആം ആദ്മി തിരുത്തുകയാണ്. “സ്വരാജ്” അഥവാ എന്റെ രാജ്യം അഥവാ ഞങ്ങളുടെ രാജ്യം എന്ന ജനാധിപത്യ സുവിശേഷം പ്രചരിപ്പിക്കുന്ന ആം ആദ്മി പ്രാര്‍ഥിക്കുന്നത്-പ്രയത്നിക്കുന്നത്‌, “ഞങ്ങളുടെ രാജ്യം വരേണമേ” എന്നാണ്. ഒരു ജനതയുടെ പ്രാര്‍ത്ഥനയേയും പ്രയത്നത്തെയും വിപ്ലവകരമായി നവീകരിക്കുകയാണ്, പൊളിച്ചെഴുതുകയാണ് ആം ആദ്മി.
ഉയരങ്ങളിലിരുന്ന്‍ പ്രസാദാവശിഷ്ടങ്ങള്‍ നിഷ്കരുണം നമുക്ക് എറിഞ്ഞുതരുന്ന ഈ കപട രാഷ്ട്രീയ തമ്പുരാക്കന്മാരുടെ “വിശുദ്ധ നരകത്തെ” ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് അരവിന്ദ് കെജ്രിവാള്‍ “സ്വരാജ്” എന്ന പുസ്തകത്തിലൂടെ. കാര്യനിര്‍വ്വഹണം, നീതിന്യായനിര്‍വ്വഹണം, നിയമനിര്‍വ്വഹണം എന്നീ മൂന്ന്‍ പരിശുദ്ധ അള്‍ത്താരകളാല്‍  നിര്‍മ്മിക്കപ്പെട്ടതാണ്  അവരുടെ “വിശുദ്ധ നരകം” എന്ന കുപ്രചരണത്തെ  പൊളിച്ചെഴുതുകയാണ് കെജ്രിവാള്‍. 


ഈ കപട രാഷ്ട്രീയ തമ്പുരാക്കന്മാര്‍ എങ്ങനെയാണ് ഈ പരിശുദ്ധ അള്‍ത്താരകളും വിശുദ്ധ നരകവും സ്വന്തമാക്കിയത്? എന്തുകൊണ്ടാണ് കാലങ്ങളോളമായി  അവര്‍ ഈ വിശുദ്ധ നരകം അടക്കി വാഴുന്നത്? ആര്‍ക്ക് അവകാശപ്പെട്ട സിംഹാസനങ്ങളിലാണ് അവര്‍ ഇരിക്കുന്നത്? അവര്‍ എറിഞ്ഞുതരുന്ന പ്രസാദാവശിഷ്ടങ്ങള്‍ക്കുവേണ്ടി ഇനിയും ഈ ജനത ഇരുന്നുകൊടുക്കണോ? ആം ആദ്മി അഥവാ സാധാരണ ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളാണ് ഇതൊക്കെ.


അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാത്രം ഈ കപട രാഷ്ട്രീയ തമ്പുരാക്കന്മാര്‍ നമ്മുടെ മുമ്പില്‍ കൈകൂപ്പിനിന്ന്‍ വോട്ടുകള്‍ വാങ്ങുന്നു. അതിനുശേഷം അഞ്ചുവര്‍ഷം നാം അവരുടെ മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്നു. അവര്‍ ഇന്ദ്രപ്രസ്ഥത്തിന്റെ മുകളിലിരുന്ന് അവരുടെ ഉച്ചിഷ്ടങ്ങളെ പ്രസാദമാക്കി നമുക്ക് എറിഞ്ഞുതരുന്നു. നമ്മളില്‍ ചിലര്‍ക്ക് അത് കിട്ടാം. കിട്ടാതിരിക്കാം. നാം പ്രതികരണവും പ്രതിഷേധവും നഷ്ടപ്പെട്ട അവരുടെ വിധേയരായ ഭക്തര്‍.


അവര്‍ നമ്മുടെ പ്രാര്‍ഥനകളെ കേള്‍ക്കുന്നുവെന്ന് അഭിനയിക്കുന്നു. അവര്‍ നമ്മള്‍ക്കുവേണ്ടി കോടികളുടെ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. അവരുടെ കാവലാളുകളായ സ്വന്തം യുദാസുകള്‍ നമ്മേ മുപ്പത് വെള്ളിക്കാശിന് കോര്‍പറേറ്റുകള്‍ക്ക് ഒറ്റിക്കൊടുക്കുന്നു. നമ്മുടെ പേരിലുള്ള കോടികള്‍ അവരുടെ പേരിലുള്ള സ്വിസ് ബാങ്ക് അകൌണ്ടുകളില്‍ നിക്ഷേപമായി കുമിഞ്ഞുകൂടുന്നു. നമുക്ക് അവരെ ചോദ്യം ചെയ്യാന്‍ അവകാശമില്ല. അവരെ കോടതി കയറ്റാനും അവകാശമില്ല. കാരണം, കോടതികള്‍ അവരുടെ സ്വന്തം സ്ഥാപനങ്ങളാണ്.


കോടതികള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ഉള്ളതല്ല. കാശുകാര്‍ക്ക് ഉള്ളതാണ്. കുറഞ്ഞ കാശിന് കുറഞ്ഞ നീതി. കൂടുതല്‍ കാശിന് കൂടിയ നീതി. വിശപ്പടക്കാന്‍ അപ്പം കട്ടവനെ ശിക്ഷിക്കും. രാജ്യം കട്ടുമുടുപ്പിച്ചവനെ രക്ഷിക്കും. അതാണ്‌ പുതിയ നീതിശാസ്ത്രം. നീതിദേവതയുടെ കണ്ണുകള്‍ കെട്ടിയത് ഇതിനൊക്കെ വേണ്ടിയോ?


ജില്ലാ കോടതി മുതല്‍ രാഷ്ട്രപതിയുടെ മന:സാക്ഷിയുടെ കോടതിവരെയും അസംഖ്യം കേസ്സുകള്‍ കെട്ടിക്കിടക്കുകയാണ്. ന്യായവും നീതിയും കാത്തുകഴിയുന്നവര്‍ തടവറകളുടെ ഇരുട്ടില്‍ തെളിയാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചുതീര്‍ക്കുകയാണ്. രാഷ്ട്രീയ കുറ്റവാളി കള്‍ക്ക് തടവറകള്‍ തടവുകേന്ദ്രങ്ങളല്ല; മറിച്ച് അടവുകേന്ദ്രങ്ങളാണ്. അവര്‍ അവിടെയിരുന്ന് രാജ്യം ഭരിക്കും. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കും. പിന്നേയും രാജ്യം ഭരിക്കും. പാവപ്പെട്ട കുറ്റവാളികള്‍ അവിടെക്കിടന്ന് മരിക്കും.
അതുകൊണ്ട് സ്വരാജില്‍ ആം ആദ്മി പ്രഖ്യാപിക്കുന്നു:-


ഒന്ന്: തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ മടക്കിവിളിക്കാനുള്ള അധികാരം ജനങ്ങള്‍ക്ക് കൊടുക്കുക.
രണ്ട്: എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ പ്രവര്‍ത്തികളിലൂടെ ഉണ്ടാക്കുന്ന വീഴ്ചകള്‍ക്ക് സമാധാനം പറയുക.
മൂന്ന്: ജനങ്ങള്‍ക്കുള്ള അധികാര വികേന്ദ്രീകരണവും വിതരണവും താഴെ തലങ്ങളില്‍ നിന്നാകണം. അതായത് ഗ്രാമാസഭാതലങ്ങളില്‍ നിന്നും പട്ടണങ്ങളിലെ റസിഡന്റ്റ് വെല്‍ഫയര്‍ അസോസിയേഷനുകളില്‍ നിന്നും.
നാല്: നിയമങ്ങളും പദ്ധതികളും നടപ്പാക്കുന്നത്  ഗ്രാമാസഭാതലങ്ങളിലേയും പട്ടണങ്ങളിലെ റസിഡന്റ്റ് വെല്‍ഫയര്‍ അസോസിയേഷനുകളുടെയും അഭിപ്രായം കണക്കിലെടുത്തുകൊണ്ടാവണം.
അഞ്ച്: സര്‍ക്കാര്‍ ഫണ്ടുകളുടെ ഒഴുക്കും ഉപയോഗവും നിയന്ത്രണ വിധേയമാക്കുക.
ആറ്: ദേശീയ സമ്പത്തായ വനം ഭൂമി ധാതുക്കള്‍ മുതലായവയുടെ ഉടമസ്ഥര്‍ ജനങ്ങളാണ് എന്ന് പ്രഖ്യാപിക്കുക.


ഇതൊക്കെ നടപ്പില്‍ വരുത്തുന്നതിനും “അഴിമതികളിലെ ചുരുളുകള്‍ അഴിക്കുന്നതിനും വേണ്ടിയാണ് ലോക്പാല്‍ ബില്‍ ആവിഷ്കരിച്ചിട്ടുള്ളത്. ലോക്പാല്‍ ഒരു സ്വതന്ത്ര നിയമസ്ഥാപനമാണ്‌. ഭരണനിര്‍വ്വഹണ സമിതിയിലെയും നിയമനിര്‍മ്മാണ സഭയിലെയും നീതിന്യായ വകുപ്പുകളിലെയും അഴിമതികള്‍ അന്വേഷിക്കുന്നതിനാണ് ലോക്പാല്‍ നിലകൊള്ളുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതികള്‍ക്കെതിരെ ലോക്പാലും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതികള്‍ക്കെതിരെ ലോകായുക്ത്തും പ്രവര്‍ത്തിക്കുന്നു”.
( സ്വരാജ്: പുറം:119)

“നമ്മള്‍  സ്വപ്നം കാണുന്ന അനിവാര്യമായ മാറ്റങ്ങളാണ് സ്വരാജ് എന്ന വീക്ഷണത്തിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് നീതി, സമത്വം, അഭിവൃദ്ധി എന്നിവ ഉറപ്പുവരുത്തുക എന്ന വളരെ ലളിതമായ ആവശ്യമാണ്‌ അവകാശപ്പെടുന്നത്. അഴിമതിക്കെതിരെയാണ് ഞങ്ങളുടെ യുദ്ധം. അത് ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ മാത്രമല്ല; എല്ലായിടത്തും പരന്നുകിടക്കുന്ന നമ്മുടെ സമ്പത്ത് ഊറ്റിയെടുക്കുന്ന എല്ലാവര്‍ക്കുമെതിരെയാണ്. ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല. ഞങ്ങള്‍ മത സംഘടനകള്‍ക്കോ വ്യവസായ കുത്തകകള്‍ക്കോ വിദേശ രാഷ്ട്രങ്ങള്‍ക്കോ എതിരല്ല. സാമുദായിക-വര്‍ഗ്ഗീയ താല്‍പ്പര്യങ്ങളും ഞങ്ങ ള്‍ക്കില്ല. ഞങ്ങള്‍ സ്വയം പ്രഖ്യാപിത ജനപ്രതിനിധികളുമല്ല. ഞങ്ങള്‍ മനുഷ്യര്‍ മാത്രം.
ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണുകള്‍ അടക്കുന്നു. അഴിമതി തടയുന്നതിനായി പ്രബലമായ നിയമങ്ങള്‍ കൊണ്ടുവരാനുള്ള ജനങ്ങളുടെ അലമുറ സര്‍ക്കാര്‍ കേള്‍ക്കാന്‍ തയാറാവുന്നില്ല.


ജനവികാരം സര്‍ക്കാര്‍ തിരിച്ചറിയണം. അവര്‍ സ്വാതന്ത്രത്തിനുവേണ്ടിയുള്ള രണ്ടാം സമാധാന വിപ്ലവത്തിലേക്ക് നീങ്ങുകയാണ്. സത്യാഗ്രഹ ങ്ങള്‍ ഡല്‍ഹിയില്‍ മാത്രമല്ല നടക്കുന്നത്. അത് രാജ്യമൊട്ടാകെ വ്യാപിച്ചിരിക്കുന്നു. അഴിമതിയുടെ പിടിയില്‍ നിന്ന്‍ നാം സ്വാതന്ത്ര്യം നേടണം.”
( സ്വരാജ്: പുറം:120)                                                           
                         
അവസാനിച്ചു 
ഡോ. സി.ടി. വില്യം
 

Monday, March 17, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-എട്ട്


കോര്‍പറേറ്റ് ശക്തികള്‍ ഉപരോധിച്ച
ഇന്ത്യയിലെ ദുരന്ത ജനത.

വിമര്‍ശനങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ഈ പരമ്പര പുരോഗമിക്കുകയാണ്. വിമര്‍ശന-സ്വീകരണ പക്ഷത്തെ മുഴുവന്‍ വായന ക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

പതിനാറാമത് ലോകസഭ തെരഞ്ഞെടുപ്പിന് ഇനി വളരെ കുറച്ചു ദിവസങ്ങളേ ഉള്ളൂ. അതുകൊണ്ടുതന്നെ “ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍” എന്ന ഈ പരമ്പരക്ക് വളരയധികം പ്രസക്തി ഉണ്ടെന്നാണ് വായനക്കാരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.


അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയാശയങ്ങളെ പഠനവിഷയമാക്കുന്ന ഈ പരമ്പര ഉന്നം വക്കുന്നത് കഴിഞ്ഞ ആറര പതിറ്റാണ്ടുകാലം നമ്മെ ഭരിച്ചവരേയും ഭരിച്ചുകൊണ്ടിരിക്കുന്നവരേയുമാണ്. ഈ പരമ്പരയുടെ തലക്കെട്ട്‌ പ്രഖ്യാപിക്കുന്നതുപോലെ നമ്മേ നാളിതുവരെ ഭരിച്ചവരും ഭരിച്ചുകൊണ്ടിരിക്കുന്നവരും നമ്മേ ശരിയാംവണ്ണം ഭരിക്കാതെ വരുമ്പോഴത്തെ ദുരന്ത സാഹചര്യങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം. ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍ എന്തുചെയ്യണം എന്നുതന്നെയാണ് കെജ്രിവാള്‍ സ്വരാജിലൂടെ വ്യക്തമാക്കാനാഗ്രഹി ക്കുന്നത്.


ജനങ്ങള്‍ ഭരണത്തില്‍ ഇടപെടണം. ജനങ്ങളുടെ വോട്ടുവാങ്ങി ഭരണരഥങ്ങളില്‍  ഉല്ലാസയാത്ര നടത്തുന്നവരെ താഴെയിറക്കണം. ജനങ്ങള്‍ ഭരണരഥം പിടിച്ചെടുക്കണം. നാളിതുവരെ നമ്മേ ഭരിച്ചവരും ഭരിച്ചു കൊണ്ടിരിക്കുന്നവരും അവരുടെ ഭരണത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവരെയൊന്നും ഇനിയൊരു ഊഴംകൂടി ഭരണരഥത്തില്‍ കയറ്റിക്കൂടാ. ജനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു പുതിയ ജനപക്ഷത്തെ ഭരണരഥത്തില്‍ കയറ്റിയിരുത്തണം. ഇതൊക്കെയാണ് കെജ്രിവാള്‍ സ്വരാജിലൂടെ വ്യക്തമാക്കുന്നത്.


നമ്മുടെ ജനങ്ങള്‍ അവരുടെ രാഷ്ട്രീയ ഭൂതകാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. അതുകൊണ്ടാണ് ജനങ്ങളുടെ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതാവുന്നത്. അവര്‍ വര്‍ത്തമാനകാലത്തിന്റെ ലഹരിക്കും ഭാവികാലത്തിന്റെ സ്വപ്നങ്ങള്‍ക്കും അടിമപ്പെട്ടിരിക്കുകയാണ്. പുതിയ കോര്‍പറേറ്റ് ശക്തികള്‍ അവര്‍ക്ക് വര്‍ത്തമാനകാലത്തിന്റെ ലഹരിയും ഭൂതകാലത്തിന്റെ സ്വപ്നങ്ങളും വാഗ്ദാനം ചെയ്തിരിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ ലഹരിയില്‍, ഭാവികാലത്തിന്റെ സ്വപ്നങ്ങളില്‍ അവര്‍ അവരെ നഷ്ട പ്പെടുത്തുന്നു. വര്‍ത്തമാന പത്രങ്ങളും വര്‍ത്തമാന ദൃശ്യവിസ്മയങ്ങളും അവരെ നിത്യലഹരിയില്‍ ഭാവികാല സ്വപ്നങ്ങളില്‍ മയക്കിക്കിടത്തുന്നു.


“An idea can change your life” എന്ന പരസ്യവാചകം പലവട്ടം പറയുമ്പോള്‍, അവിടെ ‘idea’ എന്നത് ആശയമാകുന്നില്ല, മറിച്ച് ; ഒരു ആഗോള ഉല്പന്നമാവുന്നു. അപ്പോള്‍ ഉല്പന്ന ബോധമാണ് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്‌, അല്ലാതെ ഒരു ആശയ ബോധാമല്ല എന്ന കോര്‍പറേറ്റ് പാഠം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു.


തെങ്ങ് കയറുമ്പോഴും കുഞ്ഞിനെ ഉറക്കുമ്പോഴും, അതേ കോര്‍പറേറ്റ് ഉല്പന്നം ശബ്ധിക്കുമ്പോള്‍ നിസ്സഹായരായ ജനം മറ്റൊരു കോര്‍പറേറ്റ് പാഠം മ:നപ്പാഠമാക്കുന്നു; ‘രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല’. ഇത് നമ്മുടെ ജനങ്ങളെ ഉപരോധിക്കലാണ്. അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ നേരെയുള്ള ഒരു കോര്‍പറേറ്റ് ഉപരോധം. കൂട്ട ഉപരോധസമരം നടത്തേണ്ടത് ഇവിടെയാണ്‌.
നമ്മുടെ ജനങ്ങള്‍ അവരുടെ രാഷ്ട്രീയ ഭൂതകാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നില്ല എന്നതിന് തെളിവാണ് ഇതൊക്കെ. 



1857 മുതല്‍ 1947 വരെ ഇന്ത്യയിലെ ജനങ്ങള്‍ നിരന്തരമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് നമുക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വശക്തികളെ നമ്മുടെ നാട്ടില്‍ നിന്ന്‍ തുരത്താനായത്. എന്നാല്‍ സ്വാതന്ത്ര്യം എന്ന സ്വപ്നം സാക്ഷാത്കരിച്ചതോടെ ജനങ്ങളുടെ എല്ലാ ദേശീയ ബാധ്യതകളും തീര്‍ന്നുവെന്ന് അവര്‍ തെറ്റിദ്ധരിച്ചു. ഈ തെറ്റിദ്ധാരണ മുതലെടുത്തുകൊണ്ട്‌ വെളുത്ത സായ്പ്പിന്റെ സാമ്രാജ്യത്വശക്തികള്‍ക്കുപകരം ഇന്ത്യയില്‍ കറുത്ത  സാമ്രാജ്യത്വശക്തികള്‍ രൂപംകൊണ്ടു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് സാക്ഷാല്‍ വെളുത്ത സായ്പ്പിന്റെ തന്നെ ഒരു അദൃശ്യമായ സാമ്രാജ്യത്വശക്തി ഭാരതത്തെ  കണ്ടുകെട്ടി എന്നതാണ് സ്വതന്ത്രമായ രാഷ്ട്രീയ നിരീക്ഷണം. നമ്മുടെ ജനങ്ങള്‍ വര്‍ത്തമാന ലഹരിയിലാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണിതൊക്കെ.  നേരത്തെ നമ്മുടെ ജനങ്ങള്‍ക്കുണ്ടായിരുന്ന ദേശീയ സ്വപ്നങ്ങള്‍ക്ക് പകരം അവരില്‍ വന്നുചേര്‍ന്ന കോര്‍പറേറ്റ് സ്വപ്നങ്ങളാണ് ഈ ദുരന്തങ്ങള്‍ക്ക്  കാരണം.

ഗ്രാമത്തിന്റെ പരിശുദ്ധിയും ദേശത്തിന്റെ വിശുദ്ധിയും കൈമുതലായുള്ള ആ പഴയ ജനത ഇന്നെവിടെ? ആ ജനതയെ അന്വേഷിക്കുകയാണ് കെജ്രിവാള്‍ സ്വരാജില്‍. സ്വാതന്ത്ര്യപൂര്‍വ്വ ഭാരതത്തിലെ ആ ജനമനസ്സുകളെ വീണ്ടെടുക്കാന്‍ നാം എന്തുചെയ്യണം?
ജനങ്ങളുടെ സ്വഭാവത്തിന്റെ പുനര്‍ നിര്‍മ്മിതി ആവശ്യമായി വന്നി രിക്കുന്നു. നമ്മുടെ ജനങ്ങളുടെ സ്വഭാവം പുതിയ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക കാലാവസ്ഥയില്‍ പുനര്‍ രൂപീകരണം നടത്തേണ്ടതായി വന്നിരിക്കുന്നു. കെജ്രിവാള്‍ എഴുതുന്നു:-


“ജനങ്ങളില്‍ നന്മ, സത്യസന്ധത, നീതി എന്നീ സദ്‌ഗുണങ്ങള്‍ പകര്‍ന്നു കൊടുത്താല്‍ നമ്മുടെ വ്യവസ്ഥിതി നവീകരിക്കപ്പെടുമെന്നാണ് ചില ആള്‍ക്കാള്‍ കരുതുന്നത്.
സ്വഭാവ രൂപീകരണത്തിനുപോലും  ഉതകും വിധമാണോ നിലവിലുള്ള വ്യവസ്ഥിതി എന്ന്‍ സംശയം ഉദിക്കുന്ന വിധം അത് അത്രക്ക് ജീര്‍ണ്ണി ച്ചിരിക്കുന്നു. സ്വഭാവ രൂപീകരണത്തിന്റെ പ്രക്രിയയെ തന്നെ തടയിടുന്നതല്ലേ നിലവിലെ വ്യവസ്ഥിതി?


നിലവിലെ വ്യവസ്ഥിതിയില്‍ നന്മ ഇല്ലെന്നുമാത്രമല്ല, നന്മയെ ജനങ്ങള്‍ വൈമുഖ്യത്തോടും സംശയത്തോടും കൂടിയാണ് നോക്കിക്കാണുന്നത്. ഒരാള്‍ നല്ലവനാകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കൂടി അയാള്‍ക്ക് അതിന് സാധിക്കുകയില്ല എന്നതാണ് ഈ വ്യവസ്ഥിതിയുടെ പരാജയം. നിലവിലുള്ള ഈ വ്യവസ്ഥിതിയെ മാറ്റി മറിക്കാതെ സത്യസന്ധതയും നീതിയും പകര്‍ന്നു നല്‍കാനാവുമോ? “ (സ്വരാജ് : പുറം: 84)


“ആഗ്രഹങ്ങളും ആവശ്യങ്ങളും നിയന്ത്രിക്കുന്നതിലൂടെ മനുഷ്യന് അവന്റെ ജീവിത ലക്ഷ്യമായ മോക്ഷപ്രാപ്തിയില്‍ എത്തിച്ചേരാനാവും. കൂടുതല്‍ പൂര്‍ണ്ണതയിലേക്ക് എത്തിച്ചേരുക എന്നത് ജീവിതത്തിന്റേയും പ്രപഞ്ചത്തിന്റെ തന്നേയും ലക്ഷ്യമാണ്‌. നല്ല ഭരണക്രമം നന്മ നിറഞ്ഞ സ്വഭാവം രൂപീകരിക്കുമ്പോള്‍, മോശം ഭരണക്രമം ഇതിനു നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്നു. ഭരണക്രമത്തിന്റെ നല്ലൊരു മാതൃക ഉണ്ടെങ്കില്‍ അത് മാനവ സ്വഭാവ രൂപീകരണത്തെ ദ്രുതഗതിയിലാക്കുന്നു.


അതുകൊണ്ട് നമ്മള്‍ പ്രവര്‍ത്തിക്കുന്ന വ്യവസ്ഥിതിയെ നിര്‍മ്മിച്ചെടുക്കുകയാണ് ഏക പോംവഴി. നന്മ നിറഞ്ഞ സ്വഭാവ രൂപീകരണത്തിന് ഈ ചവിട്ടുപടിയിലൂടെ വേണം നമുക്ക് മുന്നേറാന്‍. ജനങ്ങളുടെ സ്വഭാവത്തില്‍ നന്മ നിറയാന്‍ മറ്റൊരു വഴിയില്ല. വ്യവസ്ഥിതി ശക്തിപ്പെടുന്നതോടെ സ്വഭാവ രൂപീകരണവും ശക്തിപ്പെടുന്നു. നന്മ നിറഞ്ഞ മാര്‍ഗ്ഗത്തിലൂടെ നന്മക്കും നീതിക്കും വേണ്ടി പോരാടുകയും ധര്‍മ്മം പുന:സ്ഥാപനം ചെയ്യുകയും എന്നതാണ് മനുഷ്യന്‍ ആഗ്രഹിക്കേണ്ട മഹത്തായ പ്രവര്‍ത്തനം (കര്‍മ്മയോഗം). ഇത്തരത്തില്‍ ധര്‍മ്മത്തിന്റെ പാതയിലൂടെയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാകുന്നത് മനുഷ്യവംശത്തിന് വെളിച്ചം പകരും.


നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യാപാരികളുമൊക്കെ തന്നെ തെറ്റായ മാര്‍ഗ്ഗങ്ങളിലാണ് വ്യാപൃതരായിരിക്കുന്നത് എന്ന്‍ കാണാം.അവര്‍ തെറ്റുചെയ്യുന്നത് നിലവിലെ ഈ വ്യവസ്ഥിതിയില്‍ അതല്ലാതെ അതിജീവനം സാധ്യമല്ല എന്നുള്ളതുകൊണ്ടാണ്.  അവര്‍ക്ക് നല്ലൊരു വ്യവസ്ഥിതിയാണ് നല്‍കുന്നതെങ്കില്‍ അവരില്‍ മിക്കവരും മാറ്റത്തിന്റെ വഴിയിലേക്ക് വരും. തൊഴിലിലും വ്യവസ്ഥിതിയിലുമുള്ള മാറ്റവും വ്യക്തിഗത മാറ്റവും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളാണ്. (സ്വരാജ് : പുറം: 85)                     
                                           
അടുത്ത ബ്ലോഗ്ഗില്‍ തുടരും......

ഡോ. സി.ടി. വില്യം
 

Tuesday, March 11, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-ഏഴ്


ജനങ്ങള്‍ അധികാരം പിടിച്ചെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനമെന്നും വിളനിലമെന്നും പെരുമയുള്ള ഒരു ഭൂപ്രദേശമാണ് തൃശിവപേരൂര്‍. ശക്തിയില്‍ കേമം ശിവശക്തി യാണെന്നിരിക്കിലും, തൃശൂര്‍ പെരുമക്ക് ഒരു ശിവന്റെ ശക്തി പോരാ എന്നതുകൊണ്ടാവാം മൂന്ന്‍ ശിവശക്തിസ്വരൂപങ്ങളില്‍ ഈ ഭൂപ്രദേശം തൃശിവപേരൂര്‍ ആയത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ വ്യക്തിപരമായ വീക്ഷണത്തില്‍ തൃശിവപേരൂര്‍ സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനമോ വിളനിലമോ അല്ല, മറിച്ച് ; സാംസ്കാരിക കേരളത്തിന്റെ അസ്ഥാനമോ ചതുപ്പ് നിലമോ ആണ്.


മൂന്ന്‍ ശിവശക്തിസ്വരൂപങ്ങളുടെ ധാരാളിത്തം പോലെ തന്നെ ഇവിടെ സാംസ്കാരിക ശക്തിസ്വരൂപങ്ങളുടെ ധാരാളിത്തവും പ്രകടമാണ്. ഇവിടു ത്തെ ഓരോ സാംസ്കാരിക സ്ഥാപനത്തിനകത്തും ഒട്ടേറെ കൊച്ചു കൊച്ചു സ്ഥാപനരൂപങ്ങള്‍ കാണാവുന്നതാണ്. ‘ഒന്നില്‍ പിഴച്ചാല്‍ മൂന്ന്‍’ എന്ന്‍ പറയുംപോലെ ഇവിടെ എന്തിനും ഏതിനും ഒന്നിലേറെ സ്ഥാപനങ്ങള്‍ ഉണ്ടാവുക പതിവാണ്. ഒരു സാംസ്കാരിക നായകന്‍ മരണപ്പെട്ടാല്‍ കുറഞ്ഞത്‌ മൂന്ന്‍ അനുസ്മരണം, മൂന്ന്‍ സ്മാരകം, മൂന്ന്‍ പുരസ്കാരങ്ങള്‍, മൂന്ന്‍ ഫൌണ്ടേഷനുകള്‍, മൂന്ന് വാര്‍ഷികാചരണങ്ങള്‍ എന്നിങ്ങനെയൂള്ള ധാരാളിത്തവും കാണാം. ഇതിനൊക്കെയായി ഒരു സ്ഥിരം കമ്മറ്റി സംവിധാനവും ഇവിടെയുണ്ട്.


“ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍” എന്ന ഈ കുറിപ്പുകള്‍ എഴുതുമ്പോള്‍ എന്തിനാണ് തൃശിവപേരൂരിലെ സാംസ്കാരിക ശക്തിസ്വരൂപ ങ്ങളെകുറിച്ച് പറയുന്നതെന്ന് വായനക്കാര്‍ സംശയിക്കുന്നുണ്ടാവും. ആ സംശയം സ്വാഭാവികമായും ന്യായവുമാണ്‌. എന്നിരുന്നാലും ഒരു ചെറിയ-വലിയ ബന്ധമുണ്ട് ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തിനും തൃശിവപേരൂരിന്റെ സാംസ്കാരിക പെരുമക്കും തമ്മില്‍.


ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അരവിന്ദ് കെജ്രിവാളിനോട് സാമ്യപ്പെടുത്താവുന്ന മറ്റൊരു കെജ്രിവാള്‍ തൃശിവപേരൂരിലെ സാംസ്കാരിക രംഗത്തുണ്ട്. അയാള്‍ക്ക് കെജ്രിവാളിന്റെ ആം ആദ്മി പോലെ ഒരു പ്രസ്ഥാനവുമുണ്ട് തൃശൂരില്‍.


അരവിന്ദ് കെജ്രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുത്തകകളോട് കലഹിച്ച് സാധാരണ ജനങ്ങള്‍ക്ക് ജനാധിപത്യം ഉറപ്പുവരുത്തുന്നു. തൃശിവപേരൂരിലെ സാംസ്കാരിക കെജ്രിവാള്‍ പക്ഷെ, കേരളത്തിലെ സാംസ്കാരിക കുത്തകകളോട് കലഹിച്ച് സാധാരണ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അരങ്ങ് ഉറപ്പുവരുത്തുന്നു. കെജ്രിവാള്‍ അംബാനിയോടെന്നപോലെ തൃശിവ പേരൂരിലെ സാംസ്കാരിക കെജ്രിവാള്‍ സാംസ്കാരികരംഗത്തെ ഡോ. സുകുമാര്‍ അഴീക്കോട്‌ തുടങ്ങിയ  അംബാനിമാരോട് പോരാടിയ ചരിത്രവുമുണ്ട്‌. രണ്ടുപേരും അടിസ്ഥാനപരമായി കോണ്‍ഗ്രസ് തറവാട്ടുകാര്‍ തന്നെ.
ഡോ.സുകുമാര്‍ അഴീക്കോട്‌ മരണപ്പെട്ടതിനെ തുടര്‍ന്നും ലോകസഭ തെരഞ്ഞെടുപ്പ് സമാഗതമായതുകൊണ്ടും സാംസ്കാരിക കെജ്രിവാളിന് പുതിയൊരു സാംസ്കാരിക കുത്തകയെ ദത്തെടുക്കേണ്ടതുകൊണ്ടും തൃശിവപേരൂരില്‍ ഒരു സമരാങ്കണം ഒരുക്കി. ചാനല്‍ ഗര്‍ജ്ജകരായ അഡ്വ. ജയശങ്കറും  എന്‍.എം.പിയേഴ്സനും കോണ്‍ഗ്രസ് നിരൂപകനായ വടക്കേടത്തും കുറച്ച് കോണ്‍ഗ്രസ്സുകാരും സന്നിഹിതരായി. സമരാങ്കണം ഉന്നം വച്ചത് സാറ ടീച്ചറെയും കാരശ്ശേരി മാഷിനേയും ആയിരുന്നു. കാരണം, ടീച്ചറും മാഷും ആം ആദ്മി ആയത് സാംസ്കാരിക കെജ്രിവാളിന് തീരെ ഇഷ്ടപ്പെട്ടില്ല. എന്തായാലും ഒരു മുന്‍വിധിയെന്നോണം ടീച്ചറും മാഷും സാംസ്കാരിക കുത്തകക്കാരായി മുദ്ര ചാര്‍ത്തപ്പെട്ടു.


സാഹിത്യം പോലെത്തന്നെ രാഷ്ട്രീയവും ഇടതും വലതുമായിത്തന്നെ നിലനില്‍ക്കണമെന്ന രാഷ്ട്രീയ അജണ്ട വടക്കേടത്ത് മുന്നോട്ടുവച്ചു. പക്ഷേ ചാനല്‍ ഗര്‍ജ്ജകര്‍ വടക്കേടത്തിന്റെ അജണ്ട നിഷ്കരുണം തള്ളി. ഇടതും വലതും ജീര്‍ണ്ണിച്ച സാഹചര്യത്തില്‍ ആം ആദ്മിയുടെ ചൂലു കൊണ്ട് അജീര്‍ണ്ണം തൂത്തുവാരുക മാത്രമേ ഇനി ആം ആദ്മിമാര്‍ക്ക് രക്ഷയുള്ളൂ എന്നായി ചാനല്‍ ഗര്‍ജ്ജകര്‍. സമരാങ്കണം സാംസ്കാരിക കെജ്രിവാളിനു ഒന്നാന്തരം ആപ്പായി.


ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ മുമ്പെങ്ങും സംഭവിക്കാത്ത വിധം , ഏറെ രാഷ്ട്രീയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഈ ആം ആദ്മി പാര്‍ട്ടിയെ ഇവ്വിധം  പാരമ്പര്യപ്രസ്ഥാനങ്ങള്‍ ഭയക്കുന്നതെന്തിന് ? അരവിന്ദ് കെജ്രിവാളിന്റെ സ്വരാജ് വായിക്കുന്ന ഒരാള്‍ക്ക്‌ മനസ്സിലാവും ഇവരൊക്കെ ഭയക്കുന്നത് ആം ആദ്മി പാര്‍ട്ടിയെ അല്ല, മറിച്ച് ; സാക്ഷാല്‍ ജനങ്ങളെ തന്നെയാണ് എന്ന്.


ജനങ്ങളുടെ ശക്തിയെക്കുറിച്ച് കെജ്രിവാള്‍ ഇന്ത്യയിലെ ഗ്രാമങ്ങളെ ഉദാഹരിച്ചുകൊണ്ട് സമര്‍ത്ഥമായി പ്രതിപാദിക്കുന്നുണ്ട് സ്വരാജില്‍. മഹാരാഷ്ട്രയിലെ ഹിവാരെ ബസാര്‍ ഗ്രാമവും അവരുടെ സര്‍പഞ്ചായ പോപത് റാവുവും ഗ്രാമീണരുടെ അതിശയിപ്പിക്കുന്ന വിജയകഥയും സ്വരാജിലെ ധര്‍മ്മവും മര്‍മ്മവുമാവുന്നുണ്ട്. കേരളത്തിലേയും മധ്യപ്രദേശിലേയും ഗ്രാമങ്ങളുടെ ശക്തിയെക്കുറിച്ചും സ്വരാജ് ഉറക്കെ പറയുന്നുണ്ട്. (സ്വരാജ് : പുറം 63-70)


ഞാനിത് എഴുതുമ്പോള്‍ ഇന്ത്യയില്‍ ലോകസഭ തെരഞ്ഞെടുപ്പിനുള്ള വട്ടം കൂട്ടുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ തെരഞ്ഞെടുപ്പു ദ്യോഗസ്ഥര്‍ രാജ്യത്തെ മിക്കവാറും സ്കൂളുകളില്‍ പോളിംഗ് സ്റേഷനുകളും, ബൂത്തുകളും, വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സ്കൂളുകളിലൊന്നും  തന്നെ വെള്ളമോ, വെളിച്ചമോ, മൂത്രപ്പുരയോ,മറ്റ് അടിസ്ഥാന സൌകര്യങ്ങളോ ഇല്ലെന്ന് മേപ്പടി ഉദ്യോഗസ്ഥര്‍ ഓരോ തെരഞ്ഞെടുപ്പു സമയത്തും സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതാണ്. തെരഞ്ഞെടുപ്പുകാലങ്ങളില്‍ ഈ സൌകര്യങ്ങളൊക്കെ താല്‍ക്കാലികമായി ഏര്‍പ്പെടുത്തുകയും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്ഥിതി പഴയതുപോലെ തന്നെ ആവുകയും ചെയ്യും. ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടതെന്താണ്? രാഷ്ട്രീയ നേതാക്കന്മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കും   സൌകര്യങ്ങളാവാം, പക്ഷേ അവിടെ പഠി ക്കുന്ന കുട്ടികള്‍ക്കും പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഇത്തരം സൌകര്യ ങ്ങള്‍ ആവശ്യമില്ല എന്നല്ലേ. ഇത് ഒരു ജനതയെ നിഷേധിക്കലും ജനതയെ ഭരിക്കുന്നവരെ ആരാധിക്കലുമല്ലേ? മറ്റൊരര്‍ത്ഥത്തില്‍ നമ്മുടെ സ്കൂളു കള്‍ വോട്ടുരേഖപ്പെടുത്തുന്നതിനുള്ള ഒരിടം എന്നതിനപ്പുറം  വികസി ക്കുന്നില്ല എന്നല്ലേ? ഇത് ഭരിക്കുന്നവരുടെ ജനങ്ങളുടെ മേലുള്ള ധിക്കാരമല്ലേ ? ധാര്‍ഷ്ട്യമല്ലേ ? അഹങ്കാരമല്ലേ ? ആരോട് പറയാന്‍ ?


ഈ ജനങള്‍ക്കുവേണ്ടി അവര്‍ സര്‍ക്കാരില്‍നിന്നും പറ്റുന്ന ഫണ്ട് പോലും അവരുടെ പേരില്‍ അറിയപ്പെടുന്നു. എം.എല്‍.എ. ഫണ്ട്. എം.പി.ഫണ്ട്.  മന്ത്രി ഫണ്ട്. ഈ വ്യവസ്ഥ തന്നെ ശരിയല്ല. ഈ ഫണ്ടുകള്‍ ഇങ്ങനെ അറി യപ്പെട്ടുകൂട. ഈ ഫണ്ടുകള്‍ അതാത് ഗ്രാമങ്ങള്‍ക്കും അവിടങ്ങളിലെ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അര്‍ഹതപ്പെട്ടതാണ്. സര്‍ക്കാര്‍ ഈ ഫണ്ടുകള്‍ നേരിട്ട് ഗ്രാമസഭകള്‍ക്കാണ് കൊടുക്കേണ്ടത്. ഗ്രാമസഭകളുടെ ഫ്ലക്സ്സാണ്  പ്രദര്‍ശിപ്പിക്കപ്പെടെണ്ടത്. എം.എല്‍.എയുടെയോ, എം.പി.യു ടെയോ, മന്ത്രിയുടെയോ ഫ്ലക്സ്സല്ല  പ്രദര്‍ശിപ്പിക്കപ്പെടെണ്ടത്. നമ്മുടെ ജനങ്ങളുടെ-ഗ്രാമങ്ങളുടെ-ഗ്രാമസഭകളുടെ ഫ്ലക്സ്സുകള്‍  പ്രദര്‍ശിപ്പിക്കപ്പെടുന്ന കാലം എന്നുവരും ? കാത്തിരിക്കാന്‍ ഇനി സമയമില്ല. ജനങ്ങള്‍ അധികാരം പിടിച്ചെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.   
                                  
                                   
അടുത്ത ബ്ലോഗ്ഗില്‍ തുടരും......

ഡോ. സി.ടി. വില്യം
 

Tuesday, March 4, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-ആറ്




‘ജനങ്ങള്‍ക്കുവേണ്ടി’ എന്നത് എവിടെയോ നഷ്ടപ്പെട്ടുപോയിരിക്കുന്നു.

നങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ ഭരിക്കുന്ന ഭരണസന്പ്രദായത്തെയാണ് നാം ജനാധിപത്യം എന്ന്‍ വിളിക്കുന്നത്‌. ഇന്ത്യ അത്തരമൊരു ജനാധിപത്യ രാജ്യമാണെന്ന് നാം തെറ്റിദ്ധരിച്ചു പോരുന്നു. നമ്മുടെ ഈ തെറ്റിദ്ധാരണക്ക് ഏതാണ്ട് ആറര പതിറ്റാണ്ടിന്റെ പഴക്കം അവകാശപ്പെടാവുന്നതാണ്. ചില തെറ്റിദ്ധാരണകള്‍ കാലപ്പഴക്കം കൊണ്ട് ശരി ധാരണകളായി രൂപാന്തരം പ്രാപിക്കാറുണ്ട്. അത്തരത്തി ലുള്ള ഒരു തെറ്റിദ്ധാരണയാണ് നമ്മുടെ ജനാധിപത്യം.

ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം ബ്രിട്ടീഷുകാരോട് നിരായുധമായ സമരം ചെയ്ത് നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 67 വര്‍ഷം കഴിഞ്ഞിട്ടും യഥാര്‍ത്ഥ സ്വാതന്ത്ര്യവും ജനാധിപത്യവും നാം ആസ്വദിക്കാതെ അനുഭവിച്ചു പോരുന്നു.

ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഒഴിവുവന്ന ബ്രിട്ടീഷ് രാജ്ഞിയുടെ സിംഹാസനത്തില്‍ ഇന്ദിരാ പ്രിയദര്‍ശിനിയെ അവരോധിച്ചുകൊണ്ടാണ്‌ നാം മറ്റൊരു ഇന്ത്യന്‍ രാജവാഴ്ചക്ക് തുടക്കം കുറിച്ചത്. പിന്നീടുവന്ന രാജ കുമാരന്മാര്‍ക്ക് സിംഹാസനം ഉറക്കാതെവന്നപ്പോള്‍ ഒരു ഇറ്റലിക്കാരിയെ നാം കടം വാങ്ങി സിംഹാസനത്തില്‍ വാഴിക്കുകയായിരുന്നു, മറ്റൊരു രാജകുമാരനോടൊപ്പം. അങ്ങനെ സ്വാതന്ത്ര്യവും ജനാധിപത്യവും രാജവാഴ്ചക്ക് വഴിമാറി. സ്വാതന്ത്ര്യവും ജനാധിപത്യവും നമുക്ക് വിലക്കപ്പെട്ട കനികളായി. അതിന്നും തുടരുന്നു. 


ജനാധിപത്യത്തിന്റെ ആചാരാനുഷ്ടാനങ്ങളിലൂടെ നാം തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ജനപ്രാതിനിധ്യം ഉറപ്പുവരുന്നതോടെ അവര്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികളായി മാറുന്നു.  വോട്ടുചോദിക്കാന്‍ രണ്ടോമൂന്നോ പ്രാവശ്യം ഓരോ വോട്ടറെയും നേരില്‍ കാണുന്ന ഇവര്‍ തെരഞ്ഞെടുക്കപ്പെടുന്നതോടെ നമ്മെ കാണാന്‍ വരാതാവുന്നു. അവര്‍ ജയിച്ചുകഴിഞ്ഞാല്‍ പോലും നമുക്ക് അവരെ കാണണമെങ്കില്‍ അവരുടെ വിജയഘോഷയാത്രയെ അനുഗമിക്കേണ്ടിവരും. പിന്നീട് ഈ ജനപ്രതിനിധികള്‍ നമുക്ക് അപ്രാപ്യരാവുന്നു. ചുവരുകളില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന അവരുടെ പോസ്റ്റര്‍ മുഖങ്ങളോട് വേണം പിന്നെ നമുക്ക് കാര്യ ങ്ങള്‍ പറയാനും പരാതി അറിയിക്കാനും. ചിലപ്പോഴെങ്കിലും നമുക്ക് മൂത്രമൊഴിച്ചു പ്രതിഷേധിക്കാനും ഈ ചുവര്‍ ചിത്രങ്ങള്‍ നിന്നുതരാറുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുരവസ്ഥയാണ് ഇത്. 

കേജ്രിവാള്‍ സ്വരാജില്‍ എഴുതുന്നു:-

“അഞ്ചുവര്‍ഷം കൂടുമ്പോള്‍ നമ്മള്‍ ജനങ്ങള്‍ നമ്മുക്കിടയില്‍ നിന്നും ഒരു പ്രതിനിധിയെ തെരഞ്ഞെടുത്ത് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായുള്ള എല്ലാ അധികാരവും ‘നമ്മള്‍ ജനങ്ങള്‍’ അദ്ദേഹത്തിന് നല്‍കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നേരെ പാര്‍ലെമെന്റില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ അധികാരം അവരുടെ തലയെ മത്തു പിടിപ്പിക്കുകയും, ധാര്‍ഷ്ട്യം നിറഞ്ഞ ഏകാധിപതിയായി മാറുകയും ചെയ്യുന്നു. നമ്മള്‍ ജനങ്ങള്‍ അദ്ദേഹത്തിന് സമ്മാനിച്ച ജീവിതവും വിശേഷാധികാരങ്ങളും മുഴുവനായി ദുരുപയോഗം ചെയ്യപ്പെടുന്നു. നമ്മുടെ പ്രതിനിധി നമുക്ക് വേണ്ടിയല്ല തീരുമാനങ്ങള്‍ എടുക്കുക, എല്ലാം സ്വന്തം വളര്‍ച്ചക്ക് വേണ്ടി മാത്രം. 

ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനതത്വം പോലും അതിലംഘിക്കപ്പെട്ടിരിക്കുന്നു. ‘ജനങ്ങളില്‍നിന്ന് ജനങ്ങളാല്‍’ എന്നത് നിലനില്‍ക്കുന്നുണ്ടെങ്കിലും ‘ജനങ്ങള്‍ക്കുവേണ്ടി’ എന്നത് എവിടെയോ നഷ്ടപ്പെട്ടുപോയി രിക്കുന്നു.ഇതാണ് നമ്മള്‍ മാറ്റിയെടുക്കേണ്ടത് “. (സ്വരാജ് : പുറം : 49)
 
ഇവിടെയാണ്‌ പ്രക്ഷോഭങ്ങള്‍ ആവശ്യമായി വരുന്നത്. ഗ്രാമസഭകളിലൂടെയാണ് പ്രക്ഷോഭങ്ങള്‍ സാധ്യമാക്കേണ്ടത്. ഗ്രാമസഭകളിലൂടെയാണ് സ്വരാജ് യാഥാര്‍ത്ഥ്യമാക്കേണ്ടത്. ഗ്രാമസഭകള്‍ എന്നാല്‍ പഞ്ചായത്തല്ല. ഗ്രാമസഭകള്‍ ആ ഗ്രാമത്തിലെ ജനങ്ങളുടെ തുറന്ന കൂട്ടായ്മയാണ്. ഒന്നിച്ചുള്ള ഈ കൂട്ടായ്മയിലാണ് തദ്ദേശീയമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുക. അല്ലാതെ, ഗ്രാമങ്ങളില്‍ നിന്ന്‍ വിദൂരസ്ഥമായ സംസ്ഥാന-കേന്ദ്ര തലസ്ഥാനങ്ങളില്‍ ഇരുന്നല്ല ഗ്രാമങ്ങളുടെ കാര്യങ്ങള്‍ തീരുമാനിക്കുക.

നാം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ ഭരണ സംവിധാനം ജനങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും വളരെ അകന്നാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന അസ്സംബ്ലിയും കേന്ദ്ര പാര്‍ലെമെന്റും അതുള്‍ക്കൊള്ളുന്ന ജനതയെയും വിലക്കുവാങ്ങിയ ചില കോര്‍പ്പറേറ്റ് ശക്തികള്‍ക്കുവേണ്ടിയാണ് നമ്മുടെ ജനപ്രതിനിധികള്‍ ഭരണം ഏറ്റെടുത്തിരിക്കുന്നത്. ജനപക്ഷത്തുനിന്ന്‍ ഭരിക്കുന്നതിനുപകരം അവര്‍ മേല്‍പ്പറഞ്ഞ കോര്‍പ്പറേറ്റ് പക്ഷത്തുനിന്നാണ് ഭരിക്കുന്നത്‌. 

ഗ്രാമീണരുടെ-ഗ്രാമത്തിന്റെ-ഗ്രാമസഭകളുടെ ശബ്ധമാണ് നാം തിരിച്ചുപിടിക്കേണ്ടത്. സര്‍ക്കാരിന്മേലും സര്‍ക്കാര്‍ ഉദ്യോഗസ്തരിന്മേലും സര്‍ക്കാര്‍ പണത്തിന്മേലും ഗ്രാമസഭകള്‍ക്ക് നിയന്ത്രണാധികാരം വേണം.  സര്‍ക്കാര്‍ ഉണ്ടാക്കാനും ജനങ്ങള്‍ക്ക് ഗുണമില്ലാത്ത സര്‍ക്കാര്‍ ഇല്ലാതാക്കാനും ഗ്രാമസഭകള്‍ക്ക് അധികാരം വേണം. ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവരെ തിരിച്ചുവിളിക്കാനും ജനങ്ങള്‍ക്ക് അധികാരം വേണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും; ജനക്ഷേമപരമായല്ല അവര്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവരുടെ നിയമനം റദ്ദ് ചെയ്യുന്നതിനും ജനങ്ങള്‍ക്ക് അധികാരം വേണം.

സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതും അദ്ധ്യാപകര്‍ ക്ലാസെടുക്കുന്നതും പദ്ധതികള്‍ നടപ്പിലാക്കുന്നതും ജനങ്ങളുടെ അംഗീകാരത്തോടെ ആയിരിക്കണം. സര്‍വ്വകലാശാലകള്‍ വേണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നതും ജനങ്ങള്‍ ആയിരിക്കണം. ഇപ്പോള്‍ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പല സര്‍വ്വകലാശാലകളും ജനങ്ങളുടെ അംഗീകാരത്തോടെ മാത്രമേ ആരംഭിക്കാവൂ എന്നൊരു നിയമം പ്രാബല്യത്തിലുണ്ടായിരുന്നെങ്കില്‍, ഇന്നത്തെ പല സര്‍വ്വകലാശാലകളും ഇന്ന് ഉണ്ടാകുമായിരുന്നില്ല. അതുപോലെത്തന്നെ നമ്മുടെ പല പദ്ധതികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങള്‍ക്കും ശമ്പള പരിഷ്കരണങ്ങള്‍ക്കും ജനങ്ങളുടെ അംഗീകാരം നിര്‍ബന്ധമായിരുന്നെങ്കില്‍ നമ്മുടെ പല പദ്ധതികളും ഉദ്യോഗസ്ഥരും ഭീമമായ ശമ്പളാനുകൂല്യങ്ങളും ഇന്നുണ്ടാകുമായിരുന്നില്ല. അങ്ങനെയൊക്കെ സംഭവിച്ചിരുന്നെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ ഖജനാവ് ഇത്രമേല്‍ ധൂര്‍ത്തടിച്ച് നശിക്കില്ലായിരുന്നു. 

കെജ്രിവാള്‍ എഴുതുന്നു:-

“അധികാരത്തിന്റെ പടച്ചട്ട അണിഞ്ഞ ഗ്രാമസഭ രാജ്യത്തുടനീളം തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ദിവസം, പാര്‍ലെമെന്റിനുമേല്‍ ജനങ്ങള്‍ക്ക് നേരിട്ട് നിയന്ത്രണമുള്ള ദിനമായി മാറും. ഇതര്‍ത്ഥമാക്കുന്നത് ജനങ്ങള്‍ക്ക് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിന്മേലും നിയന്ത്രണ മുണ്ടായിരിക്കുമെന്നാണ്. അഴിമതിക്കാരായ നേതാക്കന്മാര്‍ക്കുമേലും അഴിമതി പാര്‍ട്ടികള്‍ക്കുമേലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടിഞ്ഞുകിടക്കുന്ന കുറ്റവാളികള്‍ക്കുമേലും ജനങ്ങള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ഉണ്ടായി രിക്കും. ജനങ്ങള്‍ നമ്മുടെ രാജ്യത്തെ രാഷ്ട്രീയത്തെയും സര്‍ക്കാറിനെയും നിയന്ത്രിക്കുന്നതിന് തുടക്കം കുറിക്കും. തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ദാരിദ്ര്യം ഉന്മൂലനം ചെയ്യപ്പെടും.

ജനങ്ങളില്‍ നേരിട്ട് അധികാരം എത്തുന്നതിലൂടെ മാത്രമേ നമ്മുടെ രാജ്യത്ത് ശരിയായ ജനാധിപത്യം ഉദയം ചെയ്യുകയുള്ളൂ. ഇത് സംഭവിച്ചുകഴിഞ്ഞാല്‍ വിദ്യാഭ്യാസ നിലവാരം ഉയരും. റോഡുകള്‍ ഇനിയും മനോഹരമാകും. ജലലഭ്യത വര്‍ദ്ധിക്കും. വിദ്യുച്ഛക്തി മേഖല സമൃദ്ധിയിലെത്തും.ആരോഗ്യ മേഖല മെച്ചപ്പെടും. ദാരിദ്ര്യം ഇല്ലാതാകും. കൂടാതെ നക്സലിസം എന്ന പ്രശ്നവും ഇല്ലാതാകും”. (സ്വരാജ് : പുറം : 62)

       
അടുത്ത ബ്ലോഗ്ഗില്‍ തുടരും......
ഡോ. സി.ടി. വില്യം