Sunday, June 30, 2013

മാധ്യമകുറ്റവാളികള്‍



മാധ്യമ കുറ്റവാളികള്‍ ഇനി കുമ്പസാരിക്കേണ്ടത് ഏത് കുമ്പസാരക്കൂട്ടില്‍ ? ഏത് പുരോഹിതന്റെ മുന്നില്‍ ?

അതിരാവിലെ ഉണരുമ്പോള്‍ ചൂടുള്ള ഒരു കപ്പ്‌ ചായ. നവരസങ്ങളുടെ ആവി പറത്തുന്ന വൃത്താന്തപത്രം മടിത്തട്ടില്‍. ചായ ഊതിക്കുടിക്കുമ്പോള്‍ വാര്‍ത്തകളുടെ ഭൂഗോളം നമ്മില്‍ കറങ്ങിക്കൊണ്ടിരിക്കും. വിജ്ഞാനവും വിനോദവും വിചാരങ്ങളും നാമറിയാതെ നാമങ്ങനെ പകര്‍ന്നെടുത്തുകൊണ്ടിരിക്കും. ഇതായിരുന്നു മലയാളിയുടെ നല്ല കാലത്തെ മാധ്യമാസ്വാദനം.

ഇന്ന് അതെല്ലാം പോയിരിക്കുന്നു. വാര്‍ത്തകളുടെ കറുപ്പും വെളുപ്പും പോയി. പകരം നിഴലും വെളിച്ചവും വന്നു. സപ്തവര്‍ണ്ണങ്ങളും ശബ്ദവര്‍ണ്ണങ്ങളും കൂടിച്ചേര്‍ന്ന് വാര്‍ത്തകള്‍ നമുക്ക് ആഘോഷമായി. മാധ്യമം മാമാങ്കം പോലെ നമുക്ക് ഉത്സവമായി.

“മനുഷ്യന്‍ പട്ടിയെ കടിച്ചു” എന്ന വാര്‍ത്താവ്യാകരണം നമുക്ക് നഷ്ടമായിരിക്കുന്നു. “മനുഷ്യന്‍ മനുഷ്യനെ കടിച്ചു” എന്ന നവമാധ്യമ വ്യാകരണമുണ്ടായിരിക്കുന്നു. നമ്മുടെ വാര്‍ത്തകളില്‍ വാര്‍ത്തകള്‍ ഇല്ലാതായിരിക്കുന്നു.

വടക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക് (NEWS) എന്നീ നാലിടങ്ങളില്‍ നിന്ന് വന്നു കൊണ്ടിരുന്ന വാര്‍ത്തകള്‍ ഏതോ നാലാളുകള്‍ കൂടി ഇപ്പോള്‍ വാര്‍ത്തുകൊണ്ടിരിക്കുന്നു. നാലുദിക്കുകള്‍ ചേരുന്നിടത്ത്‌ ഇന്ന് നാലുക്ളിക്കുകള്‍ ചേര്‍ന്ന് അപശബ്ദങ്ങളും അപമാനങ്ങളും കൂട്ടിവിളക്കിയെടുത്ത “നേരമ്പോക്കുകള്‍” വാര്‍ത്ത കളായിക്കൊണ്ടിരിക്കുന്നു. വാര്‍ത്തകളുടെ കൃത്യതയും ക്രിയാത്മകതയും പ്രവചനാത്മകതയും ഇന്ന് നശിച്ചിരിക്കുന്നു. മാധ്യമ ധര്‍മ്മങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കും നവ മാധ്യമപ്രവര്‍ത്തകന്‍ അന്ത്യകൂദാശ കൊടുത്തിരിക്കുന്നു.

അന്തസ്സും ആഭിജാത്യവുമുള്ള ഭിക്ഷാംദേഹിയെപോലെ ദിക്കുകള്‍ തെണ്ടി വാര്‍ത്തകളെ സ്വരൂപിച്ചെടുത്തിരുന്ന പഴയ മാധ്യമ പ്രവര്‍ത്തകര്‍ ഇന്നില്ലാതെയായി. വാര്‍ത്തകളുടെ ഫാക്ടറികളാണ് ഇന്ന് കൂടുതലും. ആ ഫാക്ടറിയിലെ കൂലിവേലക്കാരായി അധ:പതിച്ചിരിക്കുന്നു നമ്മുടെ പുതിയ മാധ്യമ പ്രവര്‍ത്തകര്‍.

ഈ ഫാക്ടറി കൂലിവേലക്കാരാണ് വാര്‍ത്തകള്‍ക്ക് ലിംഗഭേദ കല്‍പ്പനകള്‍ കണ്ടെത്തിയത്. പുലിംഗ-സ്ത്രീലിംഗ-നപുംസഹലിംഗ വാര്‍ത്തകള്‍ അങ്ങനെ ഉണ്ടായതാണ്. കാലാന്തരത്തില്‍ സ്ത്രീലിംഗ വാര്‍ത്തകള്‍ മാധ്യമ ലോകത്തെ പ്രാണാമിക സ്ഥാനം അലങ്കരിച്ചുപോന്നു. മാധ്യമ ലോകത്തെ പീഡനകാലം അങ്ങനെ രൂപപ്പെട്ടതാണ്. “പീഡനാത്മക മാധ്യമപ്രവര്‍ത്തനം” പോലൊന്ന് വേരുപിടിച്ചതും അങ്ങനെയാണ്.

ഡയാന രാജകുമാരിയെ ഓടിച്ചിട്ട്‌ കൊന്ന പാപ്പരാസികള്‍ ഇന്നും കൊന്നുകൊണ്ടിരിക്കുന്നു. കൊല്ലപ്പെട്ടവരില്‍ രാജകുമാരിയം രാജകുമാരനും രാജാവും പാവം പ്രജയുമുണ്ട്. അതിനൂതന മാധ്യമ സങ്കേതങ്ങള്‍ അവര്‍ക്കിന്ന്‍ ആയുധങ്ങളായി കൂട്ടിനുണ്ട്. രാഷ്ട്രാന്തര യുദ്ധക്കളങ്ങളും രാഷ്ട്രീയ കുരുതിക്കളങ്ങളും അതിസാഹസികമായി അളന്നെടുത്ത തൂലികപ്പടയാളികള്‍  ഇന്ന് കിടപ്പറകളില്‍ ഒളിക്യാമാറ യുമായി പതിയിരിക്കുന്നു. പ്രതിയോഗികളെ ചതിച്ചുകൊല്ലാന്‍ വാടകക്കൊലയാളികളെ പോലെ വാരിക്കുഴികളിലും ഒളിച്ചിരിക്കുന്നു. രേതസ്സിന്റെ ഗന്ധവും ചോരയുടെ മണവുമുള്ള വാര്‍ത്തകള്‍ക്കായി അവര്‍ വല വിരിച്ചിരിക്കുന്നു. അവരോടൊപ്പം കുളിച്ചു കുറിതൊട്ട് വാര്‍ത്താമണിക്കൂറുകളെ സ്വപ്നം കാണുന്ന നമ്മുടെ മാധ്യമ ന്യായാധിപന്മാരും പുതിയ മലയാളിയും.

മറിയം റഷീദ മുതല്‍ സരിത വരെ ഒറ്റിയും തെറ്റിയും നിലകൊള്ളുന്ന മാധ്യമ കുറ്റവാളികള്‍ ഇനി കുമ്പസാരിക്കേണ്ടത് ഏത് കുമ്പസാരക്കൂട്ടില്‍ ? ഏത് പുരോഹിതന്റെ മുന്നില്‍ ?

ഡോ.സി.ടി.വില്യം


ബുദ്ധ ദര്‍ശനങ്ങളുടെ നാട്.
മഞ്ഞ മേലങ്കിയണിഞ്ഞ
ബുദ്ധ സംന്യാസിമാരും സംന്യാസിനികളും
ഭിക്ഷയെടുക്കുന്ന നാട്.
അവരിലൊരാള്‍ ഭരിക്കുന്ന നാട്.
ഇവിടുത്തെ പകലുകള്‍ക്കും രാത്രികള്‍ക്കും
രേതസ്സിന്‍റെ ഗന്ധം.
ഏറ്റവും വിലക്കുറവില്‍
ഭോഗം വില്‍ക്കപ്പെടുന്ന നാട്.
ഏറ്റവും വിലകുറഞ്ഞ
ഉപഭോക്താക്കളുടെ നാട്.

“യശോധര നഗ്നയാണ്‌”

തികച്ചും വ്യത്യസ്തമായ
ഒരു യാത്രാനുഭവ കഥ.
നിങ്ങളുടെ പ്രിയപ്പെട്ട ബ്ലോഗ്ഗില്‍
കാത്തിരിക്കുക.

www.williamct.blogspot.com     

Friday, June 21, 2013

സ്വർഗ്ഗീയനരകം -14



ജോസ് പാലാട്ടി ,ആടുജീവിതത്തിലെ കുഞ്ഞിക്ക .

ന്റെ പ്രവാസനാളുകള്‍ തീരുകയാണ് .ബര്‍ ദുബായിയിലെ ഫ്ലാറ്റില്‍ ജോസ് പാലാട്ടി നാട്ടില്‍ നിന്ന്‍ തിരിച്ചെത്തിയിട്ടുണ്ട് .നാട്ടില്‍ പാല് കാച്ചിയ വീടിന്റെ ഓര്‍മ്മകള്‍ അയാളെ വിട്ടുപിരിഞ്ഞിട്ടില്ല .വീട് ഇനിയും പൂര്‍ണ്ണമായിട്ടില്ല .പൂര്‍ണ്ണതയുടെ രേഖാചിത്രങ്ങള്‍ അയാള്‍ മനസ്സിലും കടലാസിലുമായി മാച്ചെഴുതികൊണ്ടിരിക്കുകയാണ് .വീട് ജോസ് പാലാട്ടിയുടെ മാത്രം ഒരഹങ്കാരമാണ് .കാരണം നിര്‍മ്മാണം അയാള്‍ക്ക് ഒരു ഹരമാണ് .അയാളുടെ വീട് ഉഴുതതും വിതച്ചതും കൊയ്തതും അയാള്‍ മാത്രമായിരുന്നു .

ജോസ് പാലാട്ടിയെ ഞാന്‍ ആദ്യമായി കാണുകയാണ് .പാലാട്ടി എന്ന്‍ പറഞ്ഞാല്‍ ഗള്‍ഫ് മലയാളികള്‍ക്ക് അറിയാം .പ്രതേകിച്ച് ദുബായിലുള്ളവര്‍ക്ക് .മദ്ധ്യവയസ്കനാണെങ്കിലും ഊര്‍ജ്ജസ്വലനായ ഒരു ചെറുപ്പക്കാരനാണെന്നെ  തോന്നൂ .വെള്ള ഷര്‍ട്ടും കറുത്ത കൊട്ടും ടയ്യും സ്ഥിരം വേഷം .ദുബായിയിലെ യുണൈറ്റഡ് അറബ് ബാങ്കിലെ ഉന്നത ഉദ്യോഗ സ്ഥനാണ് .

ബാങ്കിംഗ് ഇഷ്ടപ്പെട്ട തൊഴിലും നിര്‍മ്മാണം ഇഷ്ടപ്പെട്ട ആവേശവുമാണ് പാലാട്ടിക്ക് .(Banking is my favourite profession and Construction is always my passion) എന്ന്‍ പലാട്ടി ഇടയ്ക്കിടെ ആവര്‍ത്തിച്ചുകൊണ്ടെയിരിക്കും .ഗള്‍ഫിലെ പല ബാങ്കിംഗ് സ്ഥാപനങ്ങളിലേയും മാനേജ്‌മന്റ്‌ കണ്സല്‍ട്ടന്റാണ് പാലാട്ടി .മാനവ വിഭവ വികസന(Human Resource Development)മേഖലയാണ് ഇഷ്ടപ്പെട്ട വിഷയം .കൂടാതെ ഗള്‍ഫിലും കേരളത്തിലുമായി ഒട്ടേറെ സന്നദ്ധ സംഘടനകളുമായി നിസ്വാര്‍ത്ഥമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു .ദൈവശാസ്ത്രവും തത്ത്വചിന്തയും മാനേജ്‌മെന്റും പഠിച്ചിട്ടുള്ള പാലാട്ടി ബിരുദാനന്തരബിരുദധാരിയാണ് .ഒരുപാട് കാലമായി ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നു .

വളരെ ചെറുപ്പത്തില്‍ തന്നെ നാട് വിട്ടവനാണ് .ശരാശരി ക്രിസ്ത്യന്‍ കുടുംബം .ആദ്യം ചെന്നെത്തിയത് ബോംബെയില്‍ .അവിടെ വളരെ താഴ്ന്ന ജോലിയെടുത്ത് ജീവിതത്തിന്റെ കഷ്ടതയോടും വെല്ലുവിളി കളോടും പൊരുതിജയച്ചവന്‍ .ദൈവശാസ്ത്രവും തത്ത്വചിന്തയും പഠിക്കാനായി ക്രിസ്ത്യന്‍ സെമിനാരിയില്‍ ചേര്‍ന്നു .അന്തേവാസികളുടെ തലമുടി വെട്ടി കാശുണ്ടാക്കി ഫീസ്‌ കൊടുത്തു .ദൈവശാസ്ത്രത്തില്‍ ഗവേഷണം നടത്തണമെന്നുണ്ടായിരുന്നു .പക്ഷെ നടന്നില്ല .കളങ്കമില്ലാത്ത ക്രിസ്ത്യന്‍ വിശ്വാസി .അക്ഷരാര്‍ഥത്തില്‍ സത്യക്രിസ്ത്യാനി .കാര്‍ക്കശ്യമുള്ള പരോപകാരി .സര്‍വ്വോപരി ബൈബിളിലെ നല്ല ശമരയക്കാരന്‍ .
 
എന്നെ ദുബായ് പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയതും ജോസ് പാലാട്ടി തന്നെ .ഒരു മോസ്ക്കിനോട് അടുത്തായിരുന്നു ഈ പള്ളി. ഇംഗ്ലീഷ് കുര്‍ബ്ബാനയാണെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം നമ്മുടെ നാട്ടിലെ പള്ളി ആചാരക്രമങ്ങളും ആരാധനാക്രമങ്ങളും ഒക്കെത്തന്നെ. പുരോഹിതന്റെ ഇംഗ്ലീഷ് ഭാഷോച്ചാരണത്തിനും നല്ല മലയാളിത്തമുണ്ടായിരുന്നു .ഭക്തരില്‍ കൂടുതലും മലയാളികള്‍ തന്നെ .

ഞാന്‍ ഗള്‍ഫിലെത്തിയത് പ്രവാസത്തിന്റെ കഥകള്‍ എഴുതാനായിരുന്നു .അതോടൊപ്പം കേരളത്തിലെ ഒരു പ്രമുഖ ധനകാര്യ കമ്പനിയുടെ ഗള്‍ഫിലെ മാനേജ്‌മെന്റ്കണ്‍സല്‍ട്ടന്റ് പദവിയും എനിക്കുണ്ടായിരുന്നു .ആ കമ്പനിയുടെ ഒരു ഡയറക്ടറോടൊപ്പമായിരുന്നു ഗള്‍ഫ് യാത്രയും .ഗള്‍ഫ് ഭാഷയില്‍ പറഞ്ഞാല്‍ ഈ ഡയറക്ടര്‍ ആയിരുന്നു എന്റെ അര്‍ബാബ് .ഗള്‍ഫില്‍ ചെന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഈ ഡയറക്ടര്‍ അര്‍ബാബ് ഒരു വന്‍ ചതിയായിരുന്നു എന്ന്‍ .അയാള്‍ക്ക് ഗള്‍ഫിനെക്കുറിച്ചോ അയാള്‍ ചെയ്യേണ്ട ജോലിയെക്കുറിച്ചോ ഞാന്‍ അയാള്‍ക്ക് ചെയ്തുകൊടുക്കേണ്ട ജോലിയെകുറിച്ചോ അയാള്‍ക്ക് ഒരറിവും ഉണ്ടായിരുന്നില്ല .പകല്‍ മുഴുവന്‍ എവിടെയെല്ലാമോ അലഞ്ഞുതിരിയും രാത്രിയായാല്‍ നിശാക്ലബ്ബുകളില്‍ അലിഞ്ഞുചേരും എന്‍റെ ഈ അര്‍ബാബ് .
 
അയാളോടൊപ്പമുള്ള എന്റെ സഹവാസം എന്റെ എഴുത്തിനും അയാളുടെ നിലനില്‍പ്പിനും സഹായകമായിരുന്നില്ല .ഈ സത്യം എനിക്കെന്നപോലെ  അയാളുടെ ഗള്‍ഫിലെ സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു .അവരില്‍ ചിലരാണ് അയാളെ ഞാന്‍ ഉപേക്ഷിക്കുന്നതായിരിക്കും എനിക്ക് നല്ലത് എന്ന്‍ ഉപദേശിച്ചത് .അല്ലെങ്കില്‍ ഒരുപക്ഷെ മരുഭൂതടവറ വരെ ഞാന്‍ അനുഭവിക്കേണ്ടിവരുമെന്ന് ചില സുഹൃത്തുക്കള്‍ എനിക്ക് മുന്നറിയിപ്പും തന്നിരുന്നു .അതുകൊണ്ട് ഞാന്‍ അയാളെ ദേര സിറ്റി സെന്‍റര്‍ മെട്രോ റയില്‍വേ സ്റ്റേഷനില്‍ വെച്ച് ഒരു നാള്‍ ഉപേക്ഷിച്ചു. അയാളോടൊപ്പമുള്ള എന്‍റെ ഗള്‍ഫ് യാത്രയില്‍ എനിക്ക് നഷ്ടപ്പെട്ടത് 500 ദീര്‍ഹം. അയാളെ പോലുള്ളവരാണ് ഗള്‍ഫിന്റെ അന്തസ്സ് കളഞ്ഞതെന്നും, ഇവ്വിധം ഗള്‍ഫ് കൊള്ളരുതാത്തതായതെന്നും എന്നോട് ചില നല്ല പ്രവാസികള്‍ പറഞ്ഞു .പ്രവാസികളുടെ ശത്രു എന്നും പ്രവാസികള്‍ തന്നെയായിരുന്നുവെന്നും ഇവിടുത്തെ പ്രവാസികള്‍ സാക്ഷ്യം പറയുന്നുണ്ട് .

എന്റെ പിന്നീടുള്ള ഗള്‍ഫിലെ നാളുകള്‍ പാലാട്ടിയോടൊപ്പം പങ്കുവയ്ക്കുകയായിരുന്നു .അങ്ങനെ പാലാട്ടിയുടെ സ്നേഹ-വാല്‍സല്യങ്ങളിലും സംരക്ഷണയിലും ഞാന്‍ കഴിഞ്ഞുകൂടുകയായിരുന്നു ശേഷിച്ച കുറച്ചു ദിവസങ്ങള്‍ .ഈ നാളുകളിലാണ്‌ ഞാന്‍ ഈ യാത്രാനുഭവക്കുറിപ്പുകള്‍ എഴുതിതീര്‍ത്തത് .

പാലാട്ടി നല്ലൊരു പാചകക്കാരനാണ് .അയാളുടെ പാചകത്തിന്റെ രസമുകുളങ്ങള്‍ എന്നെ വല്ലാതെ കീഴ്പെടുത്തിയിരുന്നു .എല്ലാം പാചകം ചെയ്ത് എല്ലാവര്‍ക്കും വിളമ്പി എല്ലാവരോടൊപ്പം കഴിക്കുക എന്നത് പാലാട്ടിയുടെ മാത്രം സല്‍സ്വഭാവമാണ് .ഞാന്‍ ഫ്ലാറ്റില്‍ എഴുതാനിരിക്കുമ്പോള്‍ പാലാട്ടി ബാങ്കിലെ തിരക്കുള്ള ജോലിക്കിടയിലും എന്നെ വിളിച്ചുചോദിക്കും ഞാന്‍ ഭക്ഷണം കഴിച്ചുവോ എന്ന് .ഫ്രിഡ്ജിലും പുറത്തുമായി ഇന്നന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടെന്നും അതൊക്കെ കഴിക്കേണ്ട രീതിയും ചേരുവയും എല്ലാം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും .ഹോട്ട ലില്‍നിന്ന് ഭക്ഷണം കഴിക്കുന്നത് പാലാട്ടിക്ക് ഇഷ്ടമല്ല .മറ്റുള്ളവര്‍ കഴിക്കുന്നതും ഇഷ്ടമല്ല .ആരോഗ്യപരിപാലനം മാത്രമായിരുന്നില്ല പാലാട്ടിയുടെ ലക്ഷ്യം .സ്വാശ്രയശീലം വളര്‍ത്തിയെടുക്കുകകൂടി പലാട്ടിയുടെ ജീവിത ലക്ഷ്യമാണ്‌ .

താന്‍ താമസിക്കുന്ന ഫ്ലാറ്റും പരിസരവും പാലാട്ടി തന്നെ വൃത്തിയാക്കും .തന്നോടൊപ്പം താമസിക്കുന്ന അതിഥികളുടെ കുളിമുറിയും കക്കൂസും പോലും പലാട്ടിതന്നെ വൃത്തിയാക്കും .നല്ലൊരു ഗാന്ധിയന്‍ കാഴ്ചപ്പാടും ജീവിത ശൈലിയും പാലാട്ടിയില്‍ കാണാം .തികഞ്ഞൊരു ദേശീയവാദി കൂടിയാണ് പാലാട്ടി .പണ്ടൊരിക്കല്‍ ഗള്‍ഫില്‍ വച്ച് ഒരു ബ്രിട്ടീഷുകാരനായ ഉന്നത ഉദ്യോഗസ്ഥന്‍ പാലാട്ടിയെ ബ്ലഡി ഇന്ത്യന്‍ (Bloody Indian) എന്ന്‍ വിളിച്ചത്രേ .അന്നേരം മേശമേലിരുന്ന ആഷ് ട്രേ (Ash Tray) എടുത്ത് ബ്രിട്ടീഷുകാരന്റെ ചെകിട്ടത്തൊന്ന്‍ പൊട്ടിച്ചു .ഗള്‍ഫില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയ ഒരു സംഭവമായിരുന്നത്രെ ഇത് .അന്ന്‍ എല്ലാവരും പാലാട്ടിക്ക് ജയില്‍വാസം ഉറപ്പിച്ചതാണത്രെ .

എന്നാല്‍ അറബിയുടെ വിചാരണയില്‍ പാലാട്ടി പറഞ്ഞു ,”എന്നെ തെറിവിളിക്കാം .പക്ഷെ എന്റെ നാടിനെ തെറിവിളിച്ചാല്‍ ഞാന്‍ പ്രതികരിക്കും “.

ഇന്ത്യക്കാരന്റെ ദേശീയവാദം കണ്ട് അറബി പാലാട്ടിയെ ശിക്ഷയില്‍ നിന്നൊഴിവാക്കി .ഞാന്‍ ഗള്‍ഫിലുള്ളപ്പോള്‍ ഈ സംഭവം ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു .ഒട്ടനേകം പേരാണ് ജോസ് പാലാട്ടിക്ക് അന്ന്‍ ഫേസ്ബുക്ക്  വഴി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത് .നമ്മുടെ പ്രവാസ മന്ത്രാലയവും സര്‍ക്കാരും ഗള്‍ഫിലെ പണചാക്കുകളെ ആദരിക്കുമ്പോള്‍ ഓര്‍ക്കുക, ഇവിടെ ഒരു ഗാന്ധിയനായ ദേശീയവാദിയായ ധീരനായ പ്രവാസിയുണ്ട് “ജോസ് പാലാട്ടി”. ബെന്യാമിന്റെ ആടുജീവിതത്തിലെ നമുക്ക് കണ്ടെത്താവുന്ന  ഒരേയൊരു കഥാപാത്രം “കുഞ്ഞിക്ക”. 
 
സ്വര്‍ഗ്ഗവും നരകവും അഭൌമകല്പനകളാണ് .ദൈവനിശ്ചയമാണ് .ഒന്നുകില്‍ സ്വര്‍ഗ്ഗം .അല്ലെങ്കില്‍ നരകം .ഭൂജന്മസുകൃതങ്ങളെ വിലയിരുത്തികൊണ്ടുള്ള ദൈവത്തിന്റെ അന്ത്യവിധിയാണത് .സ്വര്‍ഗ്ഗം കണ്ടവന് നരകം കാണാനാവില്ല .നരകം കണ്ടവന് സ്വര്‍ഗ്ഗവും .അതാണ്‌ ദൈവനീതി .രണ്ടും പിടിതരാത്ത സങ്കല്പങ്ങളാണ് .ദൈവകല്പനകളാണ് .
എന്നാല്‍ ഞാന്‍ എന്റെ പ്രവാസയാത്രയില്‍ സ്വര്‍ഗ്ഗവും നരകവും അനുഭവിച്ചിരിക്കുന്നു .ആര്‍ക്കും പിടികൊടുക്കാത്ത ആ സങ്കല്പങ്ങളെ ഞാന്‍ അനുഭവിച്ചിരിക്കുന്നു, ഈ പ്രവാസഭൂമിയില്‍ .മധുരവും കയ്പും സമം ചേര്‍ത്ത ഈ സ്വര്‍ഗ്ഗീയനരകത്തിന്റെ അനുഭവക്കുറിപ്പുകളുമായി ഞാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ് .

എന്റെ പെട്ടിയൊതുക്കിതന്നത് ജോസ് പാലാട്ടിയാണ് .പാസ്പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും പരിശോധിച്ച് എന്നെ ഏല്‍പ്പിച്ചു .അപ്പോഴും എന്‍റെ ഡയറക്ടര്‍ അര്‍ബാബ് എന്നെ വിളിച്ചില്ല .എന്നെ യാത്രയാക്കാനും ആ നുണയന്‍ അര്‍ബാബ് വന്നില്ല .അയാള്‍ അപ്പോള്‍ ഏതോ നിശാ ക്ലബ്ബിലായിരിക്കണം .ഏതോ റഷ്യന്‍ പെണ്‍കുട്ടി അയാളിലെ എന്നെ ക്കുറിച്ചുള്ള ഓര്‍മ്മകള്‍ കവര്‍ന്നെടുത്തുകാണും.

പാലാട്ടിയുടെ കാര്‍ ,അല്ല ആടുജീവിതത്തിലെ കുഞ്ഞിക്കായുടെ കാര്‍ ദുബായ് എയര്‍പോര്‍ട്ട് അടുക്കുകയായിരുന്നു .മടക്കയാത്രക്കുള്ള ടിക്കറ്റ് ഞാന്‍ നേരത്തെതന്നെ എടുത്തുവച്ചിരുന്നു .അതുകൊണ്ട് അശരണരായ മറ്റുപലര്‍ക്കും ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് കയറ്റി വിടേണ്ട ബുദ്ധിമുട്ട് എന്റെ കാര്യത്തില്‍ പാലാട്ടിക്ക് ഉണ്ടായിരുന്നില്ല .

“വേണമായിരുന്നെങ്കില്‍ അതും അദ്ദേഹം ചെയ്യുമായിരുന്നു എന്ന്‍ എനിക്കുറപ്പുണ്ട് . അതായിരുന്നു പലാട്ടി ,അല്ല കുഞ്ഞിക്ക “.

ഡോ.സി.ടി. വില്യം

അവസാനിച്ചു   

Friday, June 14, 2013

സ്വർഗ്ഗീയനരകം - -13 (അവസാന ഭാഗം)


അബുദാബിയും ആടുജീവിതവും 

രാത്രിയിലെ അറബിക്കഥയിലെ അത്ഭുതക്കാഴ്ച്ചകള്‍ക്കുശേഷം ഞങ്ങള്‍ അബുദാബിയിലെ കേരളത്തനിമയുള്ള ഒരു ഹോട്ടലില്‍ അത്താഴം കഴിക്കാനിരുന്നു .നല്ല കേരളീയതയുള്ള പാലപ്പവും കോഴിക്കറിയും കഴിച്ചു .മീന്‍ പറ്റിച്ചതും പൊരിച്ചതും കഴിച്ചു .നല്ല തണുത്ത ബിയറും അത്താഴക്കൂട്ടിനുണ്ടായിരുന്നു .മലയാളത്തിന്റെ സ്വാദും മണവും വര്‍ത്തമാനവും നിറഞ്ഞൊഴുകിയ ഒരു ഗ്രാമം പോലെയായിരുന്നു ആ ഹോട്ടല്‍ അപ്പോള്‍ .ഒരു കൊച്ചു കേരളം തന്നെ .

ബിയറിന്റെ തണുപ്പുനുണഞ്ഞ സൂസന്‍ ഒന്ന് ഉയര്‍ത്തെഴുന്നേറ്റതുപോലെ തോന്നി .അവളുടെ ഭര്‍ത്താവ് അലക്സും .ആടുജീവിതത്തില്‍ കുരുങ്ങിക്കിടന്ന അവള്‍ വീണ്ടും നോവലിന്റെ ചര്‍ച്ചയിലേക്കുതന്നെ വന്നു .നല്ല മലയാളവും സാഹിത്യവും കേള്‍ക്കാന്‍ അവള്‍ക്ക് കൊതിയുള്ളതുപോലെ തോന്നി എനിക്ക് .ഒരു മാസത്തെ പ്രവാസത്തിന്റെ വേദനയില്‍ എനിക്കും കുറച്ച് നല്ല മലയാളവും സാഹിത്യവും പറയണമെന്നുണ്ടായിരുന്നു .ഞാന്‍ പറഞ്ഞു .അവള്‍ കേട്ടു .അലക്സും .അപ്പപ്പോഴായി ഞാന്‍ പറഞ്ഞതും അവര്‍ കേട്ടതും ഏതാണ്ട് ഇങ്ങനെയാണ് .
 
ബെന്യാമിന്റെ ആടുജീവിതത്തിന് അമ്പത് പതിപ്പായി .അത്ഭുതം കൊണ്ട് ബെന്യാമിനും അത്യത്ഭുതം കൊണ്ട് പ്രസാധകനും അന്ധാളിച്ചു നില്‍ക്കുകയാണ് .ആര്‍ക്കോ ജയിക്കാനായുള്ള വായനക്കാരുടെ ഈ റിലെ മത്സരത്തില്‍ പ്രവാസികളടക്കമുള്ള വായനക്കാര്‍ ബാറ്റണുകള്‍ കൈമാറിക്കൊണ്ടിരുന്നു .റിലെ തുടരുകയാണ് .ആവേശത്തിമിര്‍പ്പില്‍ ട്രാക്കുകളില്‍ പ്രാസാധകന്‍ പച്ചക്കൊടി വീശിക്കൊണ്ടിരിക്കുന്നു .പ്രവാസത്തിന്റെ പ്രസവവേദനയുമായി ട്രാക്കുകളില്‍ പുതുജീവന്‍ സ്വപ്നം കാണുന്ന സൂസനടക്കം എല്ലാ പ്രവാസികള്‍ക്കും മലയാളത്തിന്റെ അഭിനന്ദനങ്ങള്‍ . 

ആവേശത്തില്‍ ബിയര്‍ ഒന്നുകൂടി നുണഞ്ഞുകൊണ്ട് സൂസനും അലക്സും എന്നെ പ്രോത്സാഹിപ്പിച്ചു .
ആടുജീവിതം ഒരു സാധാരണ കഥയാണ് .സാധാരണ നോവലാണ്‌ .അമ്പതാം പതിപ്പിന്റെ അശ്വമേധം നടക്കുമ്പോള്‍ അശ്വത്തെ തുറന്നുവിട്ടുകൊണ്ട് മാടമ്പ് കുഞ്ഞുകുട്ടന്‍ പറഞ്ഞതുപോലെ “ഇഷ്ടായി”എന്നുമാത്രം പറയാവുന്ന ഒരു കഥ . 

സൂസന്റെ കണ്ണുകള്‍ വിടര്‍ന്നുവികസിച്ചു .അവര്‍ ബിയര്‍ ഗ്ലാസ് ഒന്നുകൂടി മുത്തി .അലക്സ് അധികം സംസാരിച്ചില്ല .അയാള്‍ക്ക് സൂസനെ പേടിയുള്ള തുപോലെ തോന്നി .

ആടുജീവിതം പ്രവാസത്തിന്റെ കഥയാണ് .സിനിമയാണ് .അനവധി തവണ പറഞ്ഞുതീര്‍ന്ന കഥ .അനവധി തവണ കാണിച്ചു തീര്‍ന്ന സിനിമ .അവിടെ കഥാകാരന് ഏറെ പറയാനും കാണിച്ചുതരാനും പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ലെന്ന് നോവല്‍ ഗൌരവത്തോടെ വായിക്കുന്നവര്‍ക്ക് ബോധ്യമാവും .

അതുശരിയല്ലെന്ന് സൂസന്‍ .അനുഭവോഷ്മളം തന്നെയാണ് ആ കഥ എന്നവള്‍ ആവര്‍ത്തിച്ചു .അവള്‍ എന്നെ തുടരാന്‍ അനുവദിച്ചു .

ഇവിടെ കഥാകാരനും കഥ വെളിച്ചം കാണിച്ചവനും കൂടി ഒരു പ്രത്യേകതരം പുസ്തകത്തട്ട് തുറന്നു .പ്രവാസസാഹിത്യം .പ്രവാസികള്‍ക്ക് മാത്രമായുള്ള ഒരു വായനശാലയും തുറന്നു .അങ്ങനെ കഥയും കച്ചവടവും അഭിരമിച്ചപ്പോള്‍ നജീബും ഹക്കീമും ഇബ്രാഹിമും വശ്യമോഹനങ്ങളായ മരുപ്പച്ചയായി .പ്രവാസത്തിന്റെ തണ്ട് നജീബും ഇലകള്‍ ഹക്കീമും ഇബ്രാഹിമുമായി .കുഞ്ഞിക്ക കാവ്യനീതിയുടെ മണ്ണായി .ആടുജീവിതത്തിന്റെ ലളിത സമവാക്യം ഇതാണ് .

“ഇതൊക്കെ സാഹിത്യ വിമര്‍ശനമാണ് .ഞങ്ങള്‍ കഥയാണ് അനുഭവിക്കുന്നത് .ആസ്വദിക്കുന്നത് “.
സൂസന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട്  തുടരാന്‍ സമ്മതവും തന്നു .അലക്സ് നിശബ്ധമായി എന്നെ പ്രോത്സാ ഹിപ്പിച്ചു .

മലയാള സാഹിത്യത്തിലെ തല നരച്ച ആട്ടിടയന്മാരൊക്കെ അവധിയിലായിരുന്ന കാലത്താണ് ആടുജീവിതം അരങ്ങേറുന്നത് .ആടുകള്‍ക്ക് ആട്ടിടയന്മാര്‍ വേണ്ടാത്ത കലുവുമായിരുന്നു അത് .ആടുകള്‍ക്ക് പ്രത്യേകിച്ച് ഒന്നുംതന്നെ തിന്നാനും കുടിക്കാനും ഇല്ലാത്ത കാലം .മേയാനും മദിക്കാനും ഉഷാറില്ലായിരുന്നു അവര്‍ക്ക് .കഴിച്ചതുതന്നെ വീണ്ടുംവീണ്ടും പുറത്തെടുത്ത് അയവെട്ടിയ വിരസമായ കാലം .ആടുകമ്പനിക്കാരും തോറ്റുകൊടുത്ത കാലം .അവര്‍ തല നരച്ച ആട്ടിടയന്മാരുടെ പഴയ “പോച്ചകള്‍”ഉപ്പും മധുരവും ചേര്‍ത്ത് ആടുകളുടെ തീറ്റത്തൊട്ടിലുകളില്‍ വീണ്ടും വിളമ്പിയ കാലം .അപ്പോഴാണ്‌ പ്രവാസത്തിന്റെ ഉപ്പും വേര്‍പ്പും ചേര്‍ത്തആടുജീവിതം തരപ്പെട്ടത്. പ്രവാസത്തിന്റെ ഉപ്പും വേര്‍പ്പും കലര്‍ത്തിയ “പോച്ച” പ്രവാസി ആടുകള്‍ മതിയാവോളം തിന്നു .പ്രവാസികളല്ലാത്ത ആടുകള്‍ക്ക് വേറെ പണിയുണ്ടായിരുന്നു .അങ്ങനെയാണ് പ്രവാസി ആടുകള്‍ തീറ്റത്തൊട്ടില്‍ അനവധിതവണ നക്കിതോര്‍ത്തിയത് .ആടുജീവിതം ധന്യമായി .ആടുകമ്പനിയും. പ്രവാസികളും ധന്യരായി.

“ഇതൊക്കെ ശരിയായിരിക്കാം .ഞങ്ങള്‍ക്ക് ആടുജീവിതം ഇഷ്ടപ്പെട്ടു .നിങ്ങള്‍തന്നെ പറഞ്ഞതുപോലെ ഞങ്ങള്‍ക്ക് തല നരച്ച ആട്ടിടയന്മാരുടെ സ്ഥിരം “പോച്ച” ഇനി വേണ്ട .ഞങ്ങള്‍ക്കത് മടുത്തുപോയിരിക്കുന്നു .

സൂസന്‍ എന്നെ ജയിക്കാനനുവദിച്ചില്ല” .വീണ്ടും തുടരാനുള്ള പച്ചക്കൊടി വീശി .

നജീബും ഹക്കീമും കൂടി മരുഭൂമിയിലൂടെ കുറെ നടന്നു .മരുഭൂമിയുടെ പത്തുപതിനഞ്ച് അദ്ധ്യായങ്ങള്‍ അവര്‍ അളന്നെടുത്തു .ഫലം നാലോ അഞ്ചോ അറബി വാക്കുകള്‍ .ഇനിയും ഇവരിങ്ങനെ നടന്നിട്ട് കാര്യമില്ലെന്ന് കഥാകാരന് തോന്നിയിരിക്കണം .അയാള്‍ നജീബിനോട് പറഞ്ഞു ,”ഇനി നീ നജീബല്ല .ഇനിമുതല്‍ നീ ഞാനാണ് , കഥാകാരന്‍ .”ഒരു പരകായപ്രവേശം .പിന്നെ മരുഭൂമി ഒരു വൈജ്ഞാനിക മണ്ഡലമായി .ഇവിടെ കഥക്ക് ഒരു ശോഭനമായ തലമുണ്ടായി .അയാള്‍ വീണ്ടും നജീബിനോട് പറഞ്ഞു ,”ഇനി നീ ഞാനല്ല, നജീബ് തന്നെയാവുക .”മരുഭൂമി ,ബൈബിള്‍ കഥാപാത്രങ്ങളെപോലെ നജീബ് ,ഹക്കീം ,ഇബ്രാഹിം,പാമ്പുകളും ഓന്തുകളും വിചിത്ര മരുഭൂജീവികളും മണല്‍കാറ്റും മരണവും ഇടകലര്‍ന്നനാഷണല്‍ ജിയോഗ്രാഫി ചാനല്‍ കാഴ്ച പോലൊരു പീഡനകാലം ,അള്ളാഹു ,ഖുറാന്‍ ,ബൈബിള്‍ ,എല്ലാം കൂടിച്ചേര്‍ന്നൊരു ദാര്‍ശനിക മണ്ഡലമായി .കുഞ്ഞിക്ക വന്നു,രക്ഷകന്റെ വേഷത്തില്‍ .നജീബിന്റെ മുടി മുറിച്ചു .താടി മുറിച്ചു ,കഥയുടെ കാലഗണന കുറിച്ചു .സൈനബയെ വിളിച്ചു .വിമാനം വന്നു .വിമാനം കേരളത്തിലേക്ക് പറന്നുയര്‍ന്നു .കാവ്യനീതി ഉറപ്പായി .ആടുജീവിതം അവസാനിച്ചു .
 
മാടമ്പ് കുഞ്ഞുകുട്ടന്‍ പറഞ്ഞതുപോലെ “ഇഷ്ടായി”എന്നുപറയാവുന്ന ഒരു സാധാരണ കഥ .

സൂസന്‍ എന്റെ ആടുജീവിതം ഏറ്റെടുത്തില്ല .എതിര്‍ത്തതുമില്ല .എന്നാല്‍ അലക്സ് എന്‍റെ ആടുജീവിതം ഏതാണ്ട് ഏറ്റെടുത്തു ,സൂസനെ പേടിച്ചിട്ടു പോലും .ബിയറിന്റെ തണുപ്പ് വിട്ടു .എങ്കിലും ഞങ്ങള്‍ അവസാന കവിളും കുടിച്ചു .രാത്രി വല്ലാതെ വളര്‍ന്നിരുന്നു .ഞങ്ങള്‍ പിരിഞ്ഞു .ഒരിക്കലും കണ്ടുമുട്ടാത്ത ആടുകളെപോലെ ഞങ്ങളുടെ മസറകളിലേക്ക് നടന്നു .

ഡോ .സി .ടി.വില്യം
തുടരും 
ചിത്രങ്ങൾക്ക് കടപ്പാട് : ഗ്രീൻ ബുക്സ് .


Friday, June 7, 2013

സ്വർഗ്ഗീയനരകം -13


അബുദാബിയും ആടുജീവിതവും .

ന്‍റെ ഗള്‍ഫ് യാത്ര ഒരു പുസ്തകത്തിനോട് കടപ്പെട്ടിരുന്നു .ബെന്യാമിന്റെ ആടുജീവിതം .ഈ നോവലാണ്‌ യഥാര്‍ത്ഥത്തില്‍ എന്നെ ഈ ഗള്‍ഫ് യാത്രക്ക് പ്രേരിപ്പിച്ചത് .ആടുജീവിതം 2008 ല്‍ പുറത്തിറങ്ങിയെങ്കിലും ഞാന്‍ അത് അനുഭവിക്കുന്നത് 2012 ലാണ് .എന്റെ പുസ്തകവായനക്ക് ഒരു ജനാധിപത്യ സ്വഭാവമുണ്ട് .വായനക്കാരുടെ ജനാധിപത്യം ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് ഞാന്‍ വിശേഷിച്ചൊരു കൃതി വായനക്ക് എടുക്കുക .

അങ്ങനെ വായനക്കാരുടെ ജനാധിപത്യം ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാന്‍ ബെന്യാമിന്റെ നോവല്‍ അനുഭവിക്കാനിറങ്ങിയത് .ഒറ്റ ഇരുപ്പില്‍ തന്നെ വായിച്ചുതീര്‍ത്തു .ഭാവനാനുഭവങ്ങളുടെ കച്ചവട സാധ്യതയാണ് ആടുജീവിതം എന്നെ അനുഭവിപ്പിച്ചത് .അതുകൊണ്ടുതന്നെ കഥയോടും കഥാകാരനോടും യോജിക്കാനായില്ല .എതിര്‍ക്കാനുമായില്ല .കഥാലോകം ഒന്നുകണ്ടതിനുശേഷമാവാം പ്രതികരണങ്ങള്‍ എന്ന്‍ തീരുമാനിച്ചു .ഈയൊരു സാഹചര്യത്തിലാണ് ഞാന്‍ പ്രവാസവഴികളിലെ യാത്രാനുഭവങ്ങള്‍ തേടിയെത്തുന്നത് .

എന്നാല്‍ യു .എ .ഇ യില്‍ എവിടെയും ആടുകളെ കണ്ടില്ല .മസറയും കണ്ടില്ല .ബെന്യാമിന്റെ നജീബിനെയും ,ഹക്കീമിനെയും ,ഇബ്രാഹിമിനെയും കണ്ടില്ല .കുഞ്ഞിക്കയെയും കണ്ടില്ല .മരുഭൂമിയിലെ വിചിത്ര വിസ്മയങ്ങളും കണ്ടില്ല .ഒരുപക്ഷെ ഇവരൊക്കെ ഗള്‍ഫിന്റെ എവിടെയെങ്കിലും ഒരുഭാഗത്ത് ഉണ്ടാവാം എന്ന്‍ സമാധാനിച്ച് യാത്ര തുടരുകയായിരുന്നു .യാത്ര പറഞ്ഞുതന്നതും അതുതന്നെയായിരുന്നു .ഇവരാരും തന്നെ മരുഭൂമികളിലെ മസറകളിലായിരുന്നില്ല. ഇവരെയൊക്കെ ഞാന്‍ കണ്ടത് വലിയ ഷോപ്പിംഗ്‌ മാളുകളിലും അംബരചുംബികളായ കെട്ടിടങ്ങളിലും മെട്രോ റയില്‍വേ സ്റ്റേഷനുകളിലും ബുര്‍ജ് മാനിലും ബുര്‍ജ് അറബിലും ബുര്‍ജ് ഖലീഫയിലും ഒക്കെയാണ് . 

യാത്രയില്‍ പക്ഷെ ആടുജീവിതം വായിച്ച രണ്ടുപേരെ കണ്ടു .പ്രവാസികളായ വായനക്കാര്‍ .രണ്ടുപേരും സ്ത്രീകള്‍ .

”ആടുജീവിതം വായിച്ചോ ?”അവര്‍ അത്ഭുതത്തോടെ ചോദിച്ചു .

’വായിച്ചു‘എന്ന് നിസ്സംഗമായി ഞാന്‍ മറുപടിയും കൊടുത്തു .

”ഇങ്ങനെയൊക്കെ സംഭവിക്കുമോ?ഇതൊക്കെ ഉള്ളതാണോ ?വിശ്വസിക്കാനാവുന്നില്ല .എങ്കിലും കഥ നന്നായിട്ടുണ്ട് .”

പ്രവാസികളായ സൂസനും ഗീതയും പറഞ്ഞതിങ്ങനെ .കഥ വായിച്ചതിനുശേഷം സൂസന് കുറച്ചു കാലത്തേക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലത്രേ .ഗീതക്ക് പക്ഷെ ഉറക്കം നഷ്ടപ്പെട്ടില്ല .

സൂസന്‍ അബുദാബിയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു .ഭര്‍ത്താവ് അലക്സിന് ബിസ്സിനസ്സാണ് .അലക്സും ആടുജീവിതം വായിച്ചിട്ടുണ്ട് .എന്നാല്‍ സൂസനോളം കോരിത്തരിച്ചില്ല .കോരിത്തരിച്ചിലിന്റെ ഏറ്റക്കുറച്ചിലില്‍ അവര്‍ തമ്മില്‍ കലഹങ്ങളുണ്ടായത്രേ .ഞാന്‍ എന്തുകൊണ്ട് കോരിത്തരിച്ചില്ല എന്ന അവരുടെ ചോദ്യത്തിന് ഞാന്‍ മാടമ്പ് കുഞ്ഞുകുട്ടന്റെ പ്രതികരണം കടമെടുത്തു പറഞ്ഞു ,”ഇഷ്ടായി .അത്രതന്നെ .“ ഇങ്ങനെയാണ് മാടമ്പ് ആടുജീവിതത്തിന്റെ പ്രസാധകര്‍ അമ്പതാം പതിപ്പിന് സംഘടിപ്പിച്ച ഉത്സവത്തില്‍ പ്രതികരിച്ചത് 
.
എനിക്ക് അബുദാബി കാണിച്ചുതന്നത് സൂസനും അലക്സുമാണ് .രാത്രി കാഴ്ചകളായിരുന്നു കൂടുതലും .രാത്രിയായിരുന്നു അവര്‍ സ്വതന്ത്രരായി രുന്നത് .ഗള്‍ഫില്‍ എവിടുത്തെയും പോലെ ഇവിടെയും കെട്ടിടക്കാഴ്ച്ചകള്‍ തന്നെ .അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി ടവര്‍ ,നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയുടെ ആസ്ഥാന ഗോപുരം ,ലോക പ്രസിദ്ധമായ ഹില്‍ടന്‍ ഹോട്ടല്‍ കൊട്ടാരം ,എറ്റിസലാറ്റിന്റെ അബുദാബിയിലെ ആസ്ഥാന ഗോപുരം ,വിസ്മയിപ്പിക്കുന്ന എമിരേറ്റ്സ് കൊട്ടാരം ,അബുദാബിയിലെ പ്രസിദ്ധമായ വലിയ പള്ളി .തീര്‍ന്നില്ല നിര്‍മ്മാണത്തിലിരിക്കുന്ന വേറെയും കുറെ ആകാശ ഗോപുരങ്ങളും അവര്‍ എനിക്ക് കാണിച്ചുതന്നു .
ഡോ.സി.ടി. വില്യം
തുടരും

 

Saturday, June 1, 2013

സ്വർഗ്ഗീയനരകം-12 (അവസാനഭാഗം)




 അബുദാബിയും വേഗത നഷ്ടപ്പെട്ട മാനുകളും ......

ബുദാബിയിലെ മറീന മാളിനടുത്തുള്ള ഒരു ഹോട്ടലിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത് .ഹോട്ടലില്‍ നിന്നിറങ്ങി അടുത്തൊരു റോഡ്‌ ക്രോസ് ചെയ്താല്‍ മറീന മാളാണ് .ഈ പരിസരത്താണ് മലയാളികളുടെ “രുചി” ഹോട്ടല്‍.കേരളത്തിന്‍റെ രുചിഭേദങ്ങളും മലയാളത്തിന്റെ മുഖങ്ങളും ഇവിടെ സുലഭമാണ് .ഒപ്പം മലയാള മനോരമ പത്രവും .

മലയാള മനോരമ ഒരു പത്രമല്ല മറിച്ച് ഒരു വ്യവസായമാണ്‌ എന്ന്‍ നമ്മെ പഠിപ്പിക്കും “രുചി”യില്‍ വിളമ്പിയിട്ടിരുന്ന മലയാള മനോരമയുടെ ഗള്‍ഫ് എഡിഷന്‍ .കണ്നാടിചില്ലുപോലെ മിനുസമുള്ള കടലാസ്സില്‍ മഴവില്ലിന്റെ മിഴിവുള്ള ചിത്രങ്ങള്‍ .പരസ്യങ്ങള്‍ .ഗൃഹാൂതുരത്തത്തിന്റെ വാര്‍ത്തകള്‍ .ഒപ്പം മനോരമയുടെ സ്ഥിരം മയക്കുവെടി വാര്‍ത്തകളും .

നല്ല ചൂടുള്ള ഇഡലിയും വടയും സാമ്പാറും ചട്ണിയും കഴിക്കുമ്പോള്‍ മനോരമ പത്രം പകര്‍ന്നുതന്ന വാര്‍ത്ത ഇങ്ങനെ ;”2800 പലച്ചരക്കുകടകള്‍ പൂട്ടാന്‍ ഉത്തരവ് .5000 മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും “രുചിയിലെ ഇഡലിക്കും വടയ്ക്കും സാമ്പാറിനും ചട്ണിക്കും രുചി കുറഞ്ഞതുപോലെ മലയാളികള്‍ പലരും അവരവരുടെ പ്ലേറ്റിലെ പ്രാതല്‍ ബാക്കി വച്ചു .അവരുടെ മുഖത്ത് കത്തിച്ചു വച്ച വിളക്ക് കെട്ടു .

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍നിന്ന് നെല്‍പാടങ്ങളെ ഉപേക്ഷിച്ച് എണ്ണപ്പാടങ്ങളിലെകിനാവ് കൊയ്യാനെത്തിയ 5000 മലയാളികളുടെ കെട്ടുപോയ കിനാവിന്റെ ഇരുട്ടിലൂടെ ഞാന്‍ നടന്നു .കൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയിലൂടെ ,അവയുടെ ഇടനാഴികകളിലൂടെ ,രാജവീഥികളിലൂടെ .റോഡരുകുകളില്‍ പൂക്കള്‍ പാകിയിരുന്നു .അവ വിളക്കിലെ എണ്ണയില്‍കുതിര്‍ന്ന തിരിപോലെ പ്രകാശിച്ചു നിന്നു .ട്രാക്കുകള്‍ ഒന്നൊന്നായി മുറിച്ചുകടന്നു .ഹിന്ദി സിനിമയുടെ പോസ്റ്ററുകള്‍ പതിപ്പിച്ച സിനിമ തീയ്യറ്ററിന്റെ മുന്‍വശവും കടന്ന്‍ മറ്റൊരു കൂറ്റന്‍ കെട്ടിടത്തിലെത്തി .ഇവിടെയാണ്‌ ഡോ.പ്രവീണിന്‍റെ ദന്താശുപത്രി .
 
ഡോ,പ്രവീണ്‍ കുന്നംകുളത്തുകാരനാണ് .ദന്തവൈദ്യം പഠിച്ചത് കര്‍ണാടകത്തില്‍ .അബുദാബിയില്‍ വന്നിട്ട് പത്തുപതിനഞ്ച് വര്‍ഷമായി .ക്ലിനിക്കിന്റെ സ്വീകരണമുറിയിലിരുന്ന ഫിലിപ്പീനി പെണ്‍കുട്ടി എന്നോട് ഇരിക്കാന്‍ പറഞ്ഞു .അവിടെ നിറയെ ആശുപത്രിമണമുണ്ടായിരുന്നു .ചുമരില്‍ നിറയെ ദന്തപരിപാലനം സംബന്ധിച്ച വാക്കുകളും ചിത്രങ്ങളുമായിരുന്നു .

അല്പം കഴിഞ്ഞപ്പോള്‍ ഡോ. പ്രവീണ്‍ ഡോക്ടറുടെ വേഷത്തില്‍ തന്നെ പ്രത്യക്ഷനായി .ഞങ്ങളെ മറ്റൊരു മുറിയില്‍ ഇരുത്തി .ആ മുറിയും ഒരു കാലത്ത് ചികിത്സാമുറിയായിരുന്നിരിക്കണം .ദന്തരോഗികളെ ഇരുത്തി ചികിത്സിക്കുന്ന ഒരുതരം കസേര അവിടെ പൊടിപിടിച്ചുകിടന്നിരുന്നു .ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതീകം പോലെ ആ കസേര എന്നെ തുറിച്ചുനോക്കി .ഉച്ചയൂണിന് വീണ്ടും കാണാമെന്ന ധാരണയില്‍ ഞങ്ങള്‍ പിരിഞ്ഞു.

ഞാന്‍ വീണ്ടും അബുദാബിയിലെ രാജവീഥിയിലേക്കിറങ്ങി .കുതിപ്പും ഉദിപ്പുമുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അബുദാബിയുടെ ഭൂമിശാസ്ത്രത്തിനും സാമൂഹ്യശാസ്ത്രത്തിനും സാമ്പത്തിക ശാസ്ത്രത്തിനും മറ്റ് എമിരേറ്റ്സുകളില്‍ നിന്ന് കാര്യമായ വ്യത്യാസം അനുഭവപ്പെട്ടില്ല .

ഉച്ചയൂണിന് “രുചി” ഹോട്ടലിലേക്കുതന്നെ പോയെങ്കിലും കാര്‍ പാര്‍ക്ക് ചെയ്യാനായില്ല .അതുകൊണ്ട് മലയാളിയുടെ മറ്റൊരു ഹോട്ടലായ “ഇന്‍റര്‍ നാഷണല്‍” ഹോട്ടലിലേക്ക് പോയി .മീന്‍കറി കൂട്ടി ഊണുകഴിക്കുമ്പോള്‍ ഡോ. പ്രവീണ്‍ നാട്ടില്‍ പണിയാനാഗ്രഹിക്കുന്ന വീടിനെക്കുറിച്ചും ഗള്‍ഫിലെ സാമ്പത്തിക പരാധീനതകളെ കുറിച്ചും പ്രാരാബ്ധങ്ങളെ കുറിച്ചും വേവലാതിപ്പെട്ടുകൊണ്ടിരുന്നു .
 
ഡോ.പ്രവീണിന്റെ പ്രശ്നം സാമ്പത്തികമാണ് .വീട് പണി ഉയര്‍ത്തുന്ന സാമ്പത്തിക പ്രശ്നം .കേരളത്തില്‍നിന്ന് ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍നിന്ന് 50 ലക്ഷം രൂപയുടെ വായ്പ വേണം .അതിന് ഞാന്‍ സഹായിക്കണം .ആ വായ്പ അടഞ്ഞുതീരും വരെ ഗള്‍ഫില്‍ കഴിഞ്ഞുകൂടണം .അതുകഴിഞ്ഞാല്‍ നാട്ടിലേക്ക് വരണം .ഗള്‍ഫിലെ മലയാളികള്‍ എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്ന പ്രാരാബ്ധങ്ങളുടെ പുസ്തകത്തില്‍ ഡോ.പ്രവീണിന്റെ പ്രാരാബ്ധവും ഞാന്‍ കുറിച്ചിട്ടു .ഇതെന്തൊരു നാട് .പ്രാരാബ്ദങ്ങളുടെ പറുദീസയോ?

അറബിക്കഥകള്‍ ഷെയ്ക്ക്സ്പിയര്‍ കഥകള്‍ പോലെയാണ് .കഥാപാത്ര ങ്ങളൊക്കെ രാജകീയങ്ങളാണ് .അമാനുഷങ്ങളാണ്.രാജാവും രാജ്ഞിയും .രാജകുമാരനും രാജകുമാരിയും .രാജകീയ പ്രണയങ്ങള്‍ .രാജകീയ വിരഹങ്ങള്‍ .മഹായുദ്ധങ്ങള്‍ .കൊട്ടാരം കൊലകള്‍ .കൊട്ടാരം തമാശകള്‍ .സാധാരണ മനുഷ്യരില്ല .സാധാരണ ജീവിതവുമില്ല .സാധാരണക്കാരൊക്കെ പ്രേക്ഷകരാണ് .അവര്‍ കഥക്കുള്ളിലെ കഥകള്‍ പറഞ്ഞും അനുഭവിച്ചും അരങ്ങിലും അണിയറയിലുമായി കഴിഞ്ഞു കൂടുന്നു .
അറബി ഐക്യ നാടുകള്‍ ഏതുമായിക്കോട്ടെ ,കഥകളുടെ രാജകീയമായ പശ്ചാത്തലങ്ങള്‍ക്ക് മാറ്റമില്ല .ഇവിടെയും സാധാരണക്കാരൊക്കെ പ്രേക്ഷകരാണ് .രാജഭക്തിയുള്ള പ്രവാസികളായ പാവം പ്രേക്ഷകര്‍ .നമ്മുടെ നാട്ടില്‍ വീടുകളില്‍ ദൈവത്തിന്റെയും സര്‍ക്കാര്‍ ആപ്പീസു കളില്‍ മഹാത്മാഗാന്ധിയുടെയും ഫോട്ടോ വച്ച് ആദരിക്കുന്നതുപോലെ ഇവിടെ പ്രവാസികള്‍ രാജ്യം ഭരിക്കുന്ന ഷെയ്ക്കിന്റെ ഫോട്ടോ വച്ച് ആരാധിക്കുന്നു . ഷെയ്ക്ക്സ്പിയര്‍ കഥകളിലെന്നപോലെ ഇവര്‍ നാടകങ്ങള്‍ക്കുള്ളില്‍ നാടകങ്ങള്‍ അനുഭവിച്ചും അഭിനയിച്ചും ദുരിതപൂര്‍ണ്ണമായ പ്രവാസജീവിതം കളിച്ചുതീര്‍ക്കുന്നു .അതുകൊണ്ടുതന്നെ ഇവിടുത്തെ എല്ലാ പ്രവാസി പ്രേക്ഷകരേയും അവതരിപ്പിക്കാന്‍ ഞാന്‍ മെനക്കെടുന്നില്ല .
അബുദാബിയിലെ മുസ്തഫ പാലവും കടന്ന് ഒരു ഉള്‍പ്രദേശത്ത് താമസിക്കുന്ന ജിജോ കാപ്പനും മിസ്റ്റര്‍ നായരും അത്ഭുതത്തിനും അനുഭവത്തിനും വക തരുന്നുണ്ട് .

ഒരു ചെറിയ ഹാള്‍ .കഷ്ടിച്ച് ഒരു കട്ടിലിനെ ഉള്‍ക്കൊള്ളാവുന്ന ഒരു മുറി .ഒരാള്‍ക്ക് മാത്രം നിന്നുതിരിയാവുന്ന അടുക്കള .അതുപോലെതന്നെ കക്കൂസ് അടങ്ങിയ ഒരു കുളിമുറി .സാധാരണ തറ സംവിധാനം .ഇവിടെയാണ്‌ ജിജോ കാപ്പനും മിസ്റ്റര്‍ നായരും അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്നത് .ജിജോ കാപ്പന് അബുദാബിയിലാണ് ജോലി .കുടുംബസമേതം താമസം ഷാര്‍ജയില്‍ .വെള്ളിയാഴ്ചകളില്‍ ജിജോ കാപ്പന്‍ ഷാര്‍ജക്ക് പോകും .തിങ്കളാഴ്ച തിരിച്ചുവരും .ജിജോ കാപ്പനെ കുറിച്ച് ഞാന്‍ ഷാര്‍ജ വിശേഷങ്ങള്‍ എഴുതിയിടത്ത് പരാമര്‍ശിച്ചിരുന്നു .അതുകൊണ്ട് നമുക്ക് നായര്‍ വിശേഷങ്ങളിലേക്ക് തിരിച്ചുവരാം .

ഞങ്ങള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ മിസ്റ്റര്‍ നായര്‍ പൂജയിലായിരുന്നു .അരമണിക്കൂര്‍ എടുത്തുകാണും നായര്‍ ദര്‍ശനത്തിനായി .മുട്ടോളം ഇറക്കമുള്ള ഒരു ട്രൌസറും ടി ഷര്‍ട്ടുമാണ് വേഷം .നെറ്റിയിലെ കളഭക്കുറിയുടെ നനവ് വറ്റിയിട്ടില്ല .പേരിനൊന്ന് പരിചയപ്പെട്ടെന്നു വരുത്തി മിസ്റ്റര്‍ നായര്‍ അകത്തുപോയി .തിരിച്ചുവന്നപ്പോള്‍ മുക്കാലും കുടിച്ചുതീര്‍ത്ത ഒരു മുഴുവന്‍ കുപ്പിയുമായി പ്രത്യക്ഷനായി .

”ഇത്രേ ഉള്ളൂ .വാങ്ങണം വാങ്ങണം ന്ന്‍ ച്ചിട്ട് നടക്ക്ണില്ല്യ .നിപ്പോ ഒരു വഴീം ഇല്ല്യ .ഇതൊണ്ട് തൃപ്തിപ്പെടെ നിവര്‍ത്തീള്ളൂ .”

എന്തോ പച്ചക്കറിയൊക്കെ വെട്ടിക്കൂട്ടിയ സലാടുണ്ട് തൊട്ടുകൂട്ടാന്‍ .ഒരു വെജിറ്റേറിയന്‍ മദ്യപാനം .അക്ഷരാര്‍ഥത്തില്‍ ഒരു നായര്‍ മദ്യപാനം .

ചെറിയ ലഹരിയില്‍ നായര്‍ അലറിക്കൊണ്ടിരുന്നത് മുഴുവന്‍ പ്രവാസികളുടെ വിഷമങ്ങളും ,വേദനകളും ,പ്രാരാബ്ധങ്ങളും ,പരിമിതികളും ,പരിദേവനങ്ങളുമാണ് .ഏതാണ്ട് ഒരു മാസക്കാലമായി ഞാനിതൊക്കെ കേട്ടതുകൊണ്ട് എനിക്കെല്ലാം മനപ്പാഠമായിരുന്നു .

“ഗള്‍ഫിന് ഒരു നല്ല കാലമുണ്ടായിരുന്നു ..”ഏറെ ലാഭാത്തിലല്ലാത്ത ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ സൂപ്പര്‍വൈസറായ മിസ്റ്റര്‍ നായര്‍ പ്രവാസത്തിന്‍റെ ദുരിതപര്‍വ്വം ആടിത്തുടങ്ങി .ആ നല്ല കാലത്തായിരുന്നു  നായര്‍ക്ക് മംഗല്യം .ഭാര്യക്ക് സര്‍ക്കാര്‍ ജോലിയുണ്ടായിരുന്നു .നായരുടെ ലക്ഷങ്ങളുടെ ഓളങ്ങളില്‍ ഭാര്യ സര്‍ക്കാര്‍ ജോലി ധീരപൂര്‍വ്വം രാജിവച്ചു .നായരും ഭാര്യയുടെ ധീരതയില്‍ അഭിമാനിച്ചു .

പക്ഷെ വളരെ പെട്ടെന്നായിരുന്നു ഗള്‍ഫിന്റെ കാലം കഷ്ടകാലമായത് .സാമ്പത്തിക മാന്ദ്യത്തിന്റെ ആമവാതം പ്രവാസികളെ നന്നായി ബാധിച്ചു .നായരെയും കുടുംബത്തെയും അത് കൂടുതല്‍ ബാധിച്ചു .തളര്‍ത്തി . ആ ബാധ ഇന്നും തുടരുന്നു .സര്‍ക്കാര്‍ ജോലി രാജിവച്ച ഭാര്യക്ക് ധീരതക്കുള്ള അവാര്‍ഡ് കൊടുക്കരുതായിരുന്നെന്ന് നായര്‍ ഇന്ന്‍ പശ്ചാത്തപിക്കുന്നു .

മകനെ വിദേശത്ത് പഠിപ്പിക്കുവാനുള്ള തത്രപ്പാടിലാണ് നായര്‍ ഇന്ന്‍ .അമേരിക്കയിലുള്ള നായര്‍ കുടുംബാംഗത്തിന്റെ നിത്യസഹായത്തോടെ കാര്യങ്ങള്‍ അങ്ങനെ നടന്നുപോകുന്നു .അടുത്ത മാസം ഭാര്യ അബുദാബിക്ക് വരുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട് .അതോടെ നായരുടെ കാര്യവും വീര്യവും തീരും .ജിജോ കാപ്പനും മിസ്സിസ് നായരുടെ വരവ് കഷ്ടകാലമാവും .വീടൊഴിയേണ്ടിവരും .എല്ലാംകൊണ്ടും നായര് പുലി വാല് പിടിച്ചിരിക്കുകയാണ് .സമയം അര്‍ദ്ധരാത്രിയായി .ഞങ്ങള്‍ നായര്‍ മഹാസമ്മേളനം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങി .
ഡോ .സി .ടി വില്യം
തുടരും