Saturday, February 16, 2019

തെരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വ്വേകളും ശേഷമുള്ള എക്സിറ്റ് പോളുകളും നിരോധിക്കണമോ?

ഓരോ തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴും ഭരണകൂടങ്ങളും ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പുമായി കൂട്ടിയിണക്കേണ്ട നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പുതന്നെ രാജ്യത്ത് അഭിപ്രായ സര്‍വ്വേകളും മറ്റും അരങ്ങേറും. വോട്ടുചെയ്ത് സമ്മതിദായകര്‍ പോളിംഗ് സ്റ്റേഷനുകളില്‍  നിന്ന് മടങ്ങുമ്പോള്‍ തന്നെ എക്സിറ്റ് പോള്‍ എന്ന ഓമനപ്പേരില്‍ മറ്റൊരു തെരഞ്ഞെടുപ്പും രാജ്യത്ത് നടക്കും. എന്നിട്ട് പതിവുപോലെ സമാന്തരമായി സര്‍വ്വേ ഫലങ്ങളും എക്സിറ്റ് പോള്‍ ഫലങ്ങളും ഇക്കൂട്ടര്‍ പ്രഖ്യാപിക്കുന്നു. ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസ്സല്‍ തെരഞ്ഞെടുപ്പ് ഫലങ്ങളും പ്രഖ്യാപിക്കുന്നു. ജനങ്ങള്‍ രണ്ടു തെരഞ്ഞെടുപ്പു ഫലങ്ങളും പ്രഖ്യാപനങ്ങളും കണ്ടും കേട്ടും അന്ധാളിച്ചുനില്‍ക്കുന്നു.


രാജ്യം സമ്പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്ന ഒരു ജനാധിപത്യ സമ്പ്രദായമാണ് തെരഞ്ഞെടുപ്പ്. അപ്പോള്‍പിന്നെ സമാന്തരമായി മറ്റൊരു തെരഞ്ഞെടുപ്പ്, അഭിപ്രായ സര്‍വ്വെകളിലൂടെയും എക്സിറ്റ് പോളുകളിലൂടെയും നടത്തുന്നത് ജനാധിപത്യപരമായ തെറ്റോ കുറ്റമോ അബദ്ധമോ അല്ലെ? ആണെന്നുതന്നെയാണ്‌ ഈ ലേഖകന്റെ വിശ്വാസം. ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച് അതൊരു തെറ്റോ കുറ്റമോ അബദ്ധമോ അല്ലെങ്കില്‍ നിയമ പണ്ഡിതര്‍ ഈ വിഷയത്തിന്മേല്‍ നന്നായി ന്യായാന്യായ വിശകലനങ്ങള്‍ നടത്തി ഒരു സമവായത്തിലെത്തണം എന്നുതന്നെയാണ് എന്റെ അഭിപ്രായം.

ഇത്തരം അഭിപ്രായ സര്‍വ്വേകളും എക്സിറ്റ് പോളുകളും കണ്ടെത്തിയവര്‍ വിദേശികളില്‍ ഡച്ചുകാരനായ മാര്‍സെല്‍ വാന്‍ ഡാം ആണോ അമേരിക്കാരനായ വാറന്‍ മിറ്റോസ്കി ആണോ എന്ന ചരിത്ര ഗവേഷണ സംശയങ്ങള്‍ക്ക് ഇനിയും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. ഇന്ത്യയെപോലെ ഒരു രാജ്യത്തിന്‌ അതൊന്നും ഒരു പ്രശ്നമല്ല. വിദേശികള്‍ എന്തബദ്ധങ്ങള്‍ കാണിച്ചാലും അച്ചും പുള്ളിയും തെറ്റാതെ അതൊക്കെ ഇന്ത്യയില്‍ പകര്‍ത്തുകയാണല്ലോ നാം ഇന്ത്യക്കാരുടെ ഒരു ദൌര്‍ബ്ബല്യം, അല്ലെങ്കില്‍ പരിഷ്കാരം. അങ്ങനെയാണ് ഇത്തരം അഭിപ്രായ സര്‍വ്വേകളും എക്സിറ്റ് പോളുകളും ഇന്ത്യയിലെത്തുന്നത്.

ആരാണ് ഇത്തരം അഭിപ്രായ സര്‍വ്വേകളുടെയും എക്സിറ്റ് പോളുകളുടെയും പിന്നില്‍. സംശയം വേണ്ട, ഭരണകൂടങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉപ്പും ചോറും തിന്നുകൊഴുക്കുന്ന ചില കുത്തക മാധ്യമങ്ങളും സ്ഥിതിവിവര ഗണിത ശാസ്ത്രത്തെ ഉപജീവനമാക്കി കഴിഞ്ഞുപോരുന്ന മറ്റുചില കുത്തക സ്ഥാപനങ്ങളുമാണ് ഇതിന്റെയൊക്കെ പിന്നില്‍ എന്ന് വളരെ ഗൌരവത്തില്‍ സൂക്ഷ്മദര്‍ശനം നടത്തുന്നവര്‍ക്ക് കാണാന്‍ കഴിയും. അതുകൊണ്ടൊക്കെതന്നെയാണ് തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും ശേഷവും ഇത്തരത്തിലുള്ള സര്‍വ്വേ-എക്സിറ്റ് പോള്‍ കച്ചവടം പൊടിപൊടിക്കുന്നത്. ഇതില്‍ കച്ചവടം കൊഴുക്കുന്നത് കൊണ്ടുതന്നെയാണ്, മറ്റുപല രാജ്യങ്ങളിലും നിരോധിച്ച ഈ ഏര്‍പ്പാട് ഇന്ത്യയില്‍ ഇന്നും സ്വീകരിക്കപ്പെട്ടുപോരുന്നത്.

അഭിപ്രായ സര്‍വ്വേകളുടെയും എക്സിറ്റ് പോളുകളുടെയും അടിസ്ഥാന നിയന്ത്രണ-വിശകലന ശാസ്ത്രം എന്താണ്. സ്ഥിതിവിവര ഗണിത ശാസ്ത്രം അഥവാ ഇംഗ്ലീഷില്‍ Statistics എന്നുപറയുന്ന ഒരു ശാസ്ത്രമാണ് ഇത്തരം സര്‍വ്വെകളെയും പോളുകളെയും നിയന്ത്രിക്കുകയും വിശകലനം ചെയ്യുന്നതും. ഈ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകര്‍ പൊതുവേ പറയുന്ന ഒരു സത്യമുണ്ട്.  സ്ഥിതിവിവര ഗണിത ശാസ്ത്രം അഥവാ ഇംഗ്ലീഷില്‍ Statistics എന്നത് ഒരു കല്ലുവച്ച നുണയാണ് (Statistics is a dark lie) എന്ന്. ഈ സത്യം സ്ഥിരീകരിച്ചുകാണിക്കാന്‍ അദ്ധ്യാപകന്‍ ഒരു ഉദാഹരണവും കുട്ടികള്‍ക്ക് ആദ്യ ക്ലാസ്സില്‍ തന്നെ പറഞ്ഞുകൊടുക്കും. അതിങ്ങനെ:-

സ്ഥിതിവിവര ഗണിത ശാസ്ത്രം ഉപയോഗിച്ചുകൊണ്ട് ഒരു കുളത്തിന്റെ ആഴം കണ്ടെത്തുവാനുള്ള സ്ഥിതിവിവര ഗണിത ശാസ്ത്ര ഉപാധിയാണ് ഇവിടെ അദ്ധ്യാപകന്‍ പഠിപ്പിക്കുന്നത്. ഒരു കുളത്തിന്റെ ആഴം സാധ്യമായ പത്തിടത്തുനിന്നു സ്ഥിതിവിവര ഗണിത ശാസ്ത്രജ്ഞന്‍ അളന്നെടുക്കുന്നു. അതിങ്ങനെ:- 4,5,6,4,3,2,2,7,3,7 (അടി കണക്ക്). ഈ അളവുകളുടെ അടിസ്ഥാനത്തില്‍ വിശകലനം നടത്തിയതിനുശേഷം സ്ഥിതിവിവര ഗണിത ശാസ്ത്രജ്ഞന്‍ കണ്ടെത്തുന്നത് കുളത്തിന്റെ ആഴം 4.3 അടിയെന്നാണ്. ഈ കണക്ക് വിശ്വാസത്തില്‍ എടുത്തുകൊണ്ട് ആരെങ്കിലും ഈ കുളത്തിലൂടെ നടക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ മുങ്ങിച്ചത്തതുതന്നെ. കാരണം ആ കുളത്തിന്റെ പത്തും പന്ത്രണ്ടും പതിനഞ്ചും അടി ആഴമുള്ള സ്ഥലങ്ങളൊന്നും തന്നെ അളന്നെടുക്കാന്‍ ആ സ്ഥിതിവിവര ഗണിത ശാസ്ത്രജ്ഞന് കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ഈ ദുരന്തം തന്നെയാണ് നമ്മുടെ അഭിപ്രായ സര്‍വ്വേകളും എക്സിറ്റ് പോളുകളും വിശ്വസിക്കുന്നവരുടെയും ദുരന്തം.

അഭിപ്രായ സര്‍വ്വെകളിലും എക്സിറ്റ് പോളുകളിലും സ്ഥിതിവിവര ഗണിത ശാസ്ത്രജ്ഞന്‍ അനുവര്‍ത്തിക്കുന്നതും ഇതേ സാങ്കേതികതയാണ്‌. ഏറ്റവുമൊടുവില്‍ ലഭ്യമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ഏകദേശം134 കോടി ജനങ്ങളും 81.41 കോടി സമ്മതിദായകരുമാണ് ഉള്ളത്.   കേരളത്തില്‍ മൂന്നര കോടി ജനങ്ങളും 2.60 കോടി സമ്മതിദായകരുമാണ് ഉള്ളത്. സ്ഥിതിവിവര ഗണിത ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമം പറയുന്നത് മൊത്തം വോട്ടര്‍മാരുടെ {Population Size) ഏകദേശം 10 ശതമാനമെങ്കിലും (Sample Size) ഇത്തരം സര്‍വ്വെകള്‍ക്കുവേണ്ടി പങ്കെടുപ്പിക്കണമെന്നാണ്. എങ്കില്‍ മാത്രമേ വിശ്വസിനീയമായ ഒരു ഫലപ്രാപ്തിയില്‍ എത്തിച്ചേരാനാവൂ എന്നതാണ് ശാസ്ത്രം. എന്നുപറയുമ്പോള്‍ ഇന്ത്യയില്‍ നിന്നും 8.14 കോടി വോട്ടര്‍മാരില്‍ നിന്നെങ്കിലും വിവരങ്ങള്‍ ശേഖരിക്കണമെന്നാണ്. കേരളത്തില്‍ നിന്നാവുമ്പോള്‍ 26 ലക്ഷം വോട്ടര്‍മാരില്‍ നിന്നെങ്കിലും വിവരങ്ങള്‍ ശേഖരിക്കണമെന്നാണ്.  

സ്ഥിതിവിവര ഗണിതശാസ്ത്രം ഇതായിരിക്കെ നമ്മുടെ സ്ഥിതിവിവര ഗണിത ശാസ്ത്രജ്ഞന്മാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് വളരെ കുറഞ്ഞ ഒരു അളവിലാണ് എന്നതാണ് പരമാര്‍ത്ഥം. അവരുടെ സാധ്യതയും അതാണ്‌. അവരില്‍ തന്നെ ഏകദേശം 30 മുതല്‍ 40 ശതമാനം വരെ നിഷ്പക്ഷരും ഇതേക്കുറിച്ചൊന്നും അഭിപ്രായമില്ലാത്തവരും അല്ലെങ്കില്‍ യഥാര്‍ത്ഥ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിവില്ലാത്തവരുമാണ്. ബാക്കി അവിശേഷിക്കുന്ന ഏകദേശം 60 ശതമാനത്തിന്റെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്  ഈ സ്ഥിതിവിവര ഗണിത ശാസ്ത്രജ്ഞന്മാര്‍ ഒരു അവസാന ഫല പ്രവചനത്തിലെക്കോ പ്രഖ്യാപനത്തിലേക്കോ എത്തുന്നത്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ 81.41 കോടി സമ്മതിദായകരുള്ള ഇന്ത്യയില്‍ നിന്നും  2.60 കോടി സമ്മതിദായകരുള്ള കേരളത്തില്‍ നിന്നും യഥാര്‍ത്ഥത്തില്‍ വളരെ നാമമാത്രമായ ആയിരങ്ങളോ പതിനായിരങ്ങളോ എന്നുപറയാവുന്ന ഒരളവിലുള്ള വോട്ടര്‍മാരില്‍ നിന്നാണ് നമ്മുടെ സ്ഥിതിവിവര ഗണിത ശാസ്ത്രജ്ഞന്മാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതും ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതും. അതുകൊണ്ടുതന്നെ ഇത്തരം സര്‍വ്വേ-എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസനീയമാവണമെന്നില്ല.

അതേസമയം അത്യപൂര്‍വ്വമായി സര്‍വ്വേ-എക്സിറ്റ് ഫലങ്ങള്‍ ശരിയാവാറുമുണ്ട്. എന്നിരുന്നാലും കൂടുതലും തെറ്റിയതായാണ് ചരിത്രം നമ്മോടു പറയുന്നത്. ശരിയാവുന്ന സാഹചര്യങ്ങള്‍ ലോട്ടറിക്ക് സമമായ ഫല സാഹചര്യങ്ങള്‍  എന്നുമാത്രമേ നമുക്ക് പറയാനാവൂ. ലോട്ടറിയില്‍ ബംബര്‍ അടിക്കുന്നുണ്ടോ എന്നുചോദിച്ചാല്‍ പാവപ്പെട്ടവര്‍ക്കുപോലും അടിക്കുന്നുണ്ട് എന്നാണല്ലോ ഉത്തരം. നമ്മുടെ ലോട്ടറികളിലും അടിസ്ഥാനപ്പെടുത്തുന്ന ശാസ്ത്രവും നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്ത ഇതേ സ്ഥിതിവിവര ഗണിതശാസ്ത്രം തന്നെയാണ്. എന്നാല്‍ ഇവിടെ ആര്‍ക്കൊക്കെ ലോട്ടറി അടിക്കാമെന്ന് ഇത്തരത്തിലുള്ള സര്‍വ്വേകള്‍ നടത്തി ഫലം പ്രവചിക്കാന്‍ മാധ്യമങ്ങളും കുത്തക സ്ഥാപനങ്ങളും തയ്യാറാവാത്തത് അതുകൊണ്ട് അവര്‍ക്ക് യാതൊരുവിധ ഗുണവുമില്ല എന്നതുകൊണ്ടുതന്നെയാണ്. അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വ്വേകളും എക്സിറ്റ് പോളുകളും നടത്തുമ്പോള്‍ മാധ്യമങ്ങള്‍ക്കും കുത്തക സ്ഥാപനങ്ങള്‍ക്കും കാര്യമായ കച്ചവട താല്‍പ്പര്യങ്ങളും ഗുണങ്ങളും ഉണ്ടെന്നതിന്റെ വ്യക്തമായ സൂചനകളും നമുക്ക് കിട്ടുന്നുണ്ട്.

അഭിപ്രായ സര്‍വ്വെകളെയും എക്സിറ്റ് പോളുകളെയും സംബന്ധിച്ചുള്ള മറ്റൊരു രസകരമായ വസ്തുത എന്തെന്നാല്‍ ഇതൊക്കെ നടത്തുന്ന മാധ്യമങ്ങളോ കുത്തക സ്ഥാപനങ്ങളോ അവര്‍ സ്വരൂപിക്കുന്ന വിവരങ്ങളോ ഫലപ്രാപ്തിക്കായുള്ള അവരുടെ അപഗ്രഥന സങ്കേതങ്ങളോ ഒന്നും തന്നെ നിയമപരമായോ നിയന്ത്രണപരമായോ ആരുംതന്നെ മേല്‍നോട്ടം വഹിക്കുന്നില്ല എന്നതാണ്. അതുകൊണ്ടുതന്നെ അവരുടെ കൈവശമുള്ള വിവരങ്ങളെ എങ്ങനെ വേണമെങ്കിലും അവര്‍ക്ക് മാറ്റിയും മറിച്ചും ഉപയോഗപ്പെടുത്താം, അപഗ്രഥിക്കാം. അങ്ങനെവരുമ്പോള്‍ വിവരങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഫലവും പ്രവചനവും അവരുടെ സൗകര്യം പോലെ പ്രയോജനപ്പെടുത്താമെന്നതും സത്യം.

ഇനി നമുക്ക് ഒരിക്കല്‍ കൂടി നേരത്തെ ഉദ്ധരിച്ച കുളത്തിന്റെ ആഴം കണക്കാക്കിയ കഥയിലേക്ക് മടങ്ങാം. അപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാവും. കുളത്തിന്റെ ആഴവുമായി ബന്ധപ്പെട്ട അളവുകളെ നമുക്ക് ഒന്ന് മാറ്റിനോക്കാം. അതിങ്ങനെ എന്ന് കരുതുക:- 4,5,6,6,5,6,6,7,4,7 (അടി കണക്ക്). ഈ അളവുകളുടെ അടിസ്ഥാനത്തില്‍ വിശകലനം നടത്തിയതിനുശേഷം സ്ഥിതിവിവര ഗണിത ശാസ്ത്രജ്ഞന്‍ കണ്ടെത്തുന്നത് കുളത്തിന്റെ ആഴം 5.6 അടിയെന്നാണ്. നേരത്തെ അത് 4.3 അടി ആയിരുന്നുവെന്നു ശ്രദ്ധിക്കുക. ഈ പുതിയ കണക്ക് വിശ്വാസത്തില്‍ എടുത്തുകൊണ്ട് ആരെങ്കിലും ഈ കുളത്തിലൂടെ നടക്കാന്‍ ശ്രമിക്കുമോ? തീര്‍ച്ചയായും ഇല്ല, കാരണം അയാള്‍ മുങ്ങിച്ചാവുമെന്ന് അയാള്‍ക്ക് പൂര്‍ണബോധ്യമുണ്ടാവും. അതായത്, ഇത്തരത്തില്‍ കയ്യിലുള്ള വിവരങ്ങളെ മാറ്റിമറിച്ചാല്‍ ഫലത്തെയും പ്രവചനത്തെയും നമുക്ക് എങ്ങിനെവേണമെങ്കിലും നിയന്ത്രിക്കാം, ആര്‍ക്കുവേണ്ടിയും പ്രയോജനപ്പെടുത്താം. കാരണം ഇവിടെ വിവരങ്ങള്‍ ശേഖരിക്കുന്ന മാധ്യമങ്ങളും കുത്തക സ്ഥാപനങ്ങളും ആരുടേയും നിയന്ത്രണത്തിലല്ല. അതുകൊണ്ടുതന്നെ അവരുടെ കൈവശമുള്ള വിവരങ്ങളും ഒരാളുടെയും നിയന്ത്രണത്തിലുമല്ല, സുരക്ഷിതവുമല്ല എന്നതാണ് സത്യം.

ഇത്തരം അഭിപ്രായ സര്‍വ്വേകളും എക്സിറ്റ് പോളുകളും വോട്ടര്‍മാരിലും ജനങ്ങളിലും ഉണ്ടാക്കുന്ന മറ്റു ചില പ്രശ്നങ്ങളും നമുക്കിവിടെ കണ്ടില്ലെന്ന് നടിക്കാനാവില്ല. കാരണം, തെരഞ്ഞെടുപ്പിന് മുമ്പായാലും ശേഷമായാലും ഇത്തരം സര്‍വ്വേ-എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചനങ്ങളും പിന്നേയും പിന്നേയും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യും. കാരണം, ഓരോ മാധ്യമങ്ങള്‍ക്കും കുത്തക സ്ഥാപനങ്ങള്‍ക്കും അവരവരെ തന്നേയും അവരുടെ സ്പോണ്സര്‍മാരായ രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാപനങ്ങളെയും അവര്‍ക്ക് തൃപ്തിപ്പെടുത്തെണ്ടാതായി വരും. ആ ഉദ്യമത്തിനും കൂടി കണക്കുപറഞ്ഞ്‌ കാശുവാങ്ങിക്കാണും ഇക്കൂട്ടര്‍. അങ്ങനെവരുമ്പോള്‍ അവരുടെ ഫല-പ്രവചനങ്ങളെ ജനങ്ങളിലേക്കും വോട്ടര്‍മാരിലെക്കും നിരന്തരമായി അടിച്ചേല്‍പ്പിക്കുന്നതിനുള്ള ബാധ്യതയും അവര്‍ക്കുണ്ടാവും. മാത്രമല്ല, വരാനിരിക്കുന്ന ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകള്‍ വരേയും ഈ മസ്തിഷ്ക പ്രക്ഷാളനം നിലനില്‍ക്കുകയും ചെയ്യും. ഇത് യഥാര്‍ത്ഥത്തിലും അപകടമാണ്. ആരോ ചിലര്‍ അവരുടെ ഒരു അജണ്ടയുടെ ഭാഗമായി കണ്ടെത്തിയ നിലപാടുകളും ന്യായങ്ങളും ഒരു പാവം സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നതും അത്യന്തം ഹീനകരമാണ്, ദൌര്‍ഭാഗ്യകരമാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള അഭിപ്രായ സര്‍വ്വേകളും എക്സിറ്റ് പോളുകളും, ആരോഗ്യകരമായ സമൂഹത്തിനും ജനാധിപത്യ ഘടനയ്ക്കും വേണ്ടി നിരോധിക്കുകതന്നെ വേണമെന്നാണ് ഈ ലേഖകന്റെ എളിയ അഭിപ്രായം. മാധ്യമ-കുത്തക സ്ഥാപനങ്ങളുടെ സ്വാധീനം വിലപോകാത്ത മറ്റു പല രാജ്യങ്ങളിലും ഇത്തരം ശാസ്ത്രീയമെന്നു തോന്നിക്കുന്ന  അശാസ്ത്രീയ സര്‍വ്വേകളും എക്സിറ്റ് പോളുകളും നിരോധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 

Sunday, February 10, 2019

ഡോ. തോമസ്‌ ഐസക് മറക്കരുത്.തെരുവിലെ കലാകാരനായ സദാനന്ദനെ



തൃശൂര്‍: കേരളത്തില്‍ പ്രളയം എങ്ങനെയുണ്ടായി എന്നൊന്നും തിരുവനതപുരത്തുകാരന്‍ സദാനന്ദന് അറിയില്ല. പ്രളയാനന്തര കേരളത്തെ ഭൌതികമായി പുനസൃഷ്ടിക്കാനും സദാനന്ദന് അറിയില്ല. പ്രളയാനന്തര കേരളത്തിന്‍റെ രാഷ്ട്രീയ-സാമ്പത്തിക-ഭൌതിക ശാസ്ത്രങ്ങളും സദാനന്ദന്‍ പഠിച്ചിട്ടില്ല. ഇത്തരം അറിവുകളൊന്നും തന്നെ സദാനന്ദനെ അലട്ടുന്നുമില്ല. എന്നാല്‍ സദാനന്ദന്റെ കൈവിരലുകളും കൈമുതലായ ഭാവനക്കുമറിയാം പ്രളയാനന്തര കേരളത്തെ എങ്ങനെ ചലനാത്മകമായി ചിത്രീകരിക്കാമെന്ന്. ഒരു നിയോഗം പോലെ സദാനന്ദന്‍ പ്രളയാനന്തര കേരളത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും. അക്ഷരാര്‍ത്ഥത്തിലും സര്‍ക്കാര്‍ ഏറെ വിജയിക്കാത്തിടത്ത പ്രളയാനന്തര കേരളത്തില്‍ സദാനന്ദന്‍ വളരെയേറെ വിജയിച്ചുകൊണ്ടിരിക്കുകയാണ്.

സദാനന്ദന്‍ കേരളീയ ഗ്രാമങ്ങളെ കണ്ടെടുക്കുകയാണ് കേരളത്തിന്റെ എല്ലാ നഗര മതിലുകളിലും. പച്ചച്ച തെങ്ങിന്‍ തോപ്പുകളും പുഴകളും അരുവികളും തോടുകളും കൊച്ചു കൊച്ചു വീടുകളും സചേതനമായി നിലകൊള്ളുന്ന പ്രകൃതി ദൃശ്യങ്ങളാണ് തെരുവു കലാകാരനായ സദാനന്ദന്‍ പ്രകൃതിദത്തമായ നിറക്കൂട്ടുകളില്‍ ചിത്രീകരിക്കുന്നത്. ഈ കല്‍പ്പകവാടിയിലും കൊച്ചുകൊച്ചു വീടുകളുടെ തൊടികളിലും സദാനന്ദന്റെ സൃഷ്ടിപരമായ സാന്നിധ്യമുണ്ട്. നൊമ്പരപ്പെടുന്ന ആത്മാവുണ്ട്.

കേവലം നാല്‍പ്പത്തഞ്ചു മിനിറ്റുകൊണ്ടാണ് സദാനന്ദന്‍ ഓരോ പ്രളയാനന്തര ഗ്രാമത്തെയും ചേതോഹരമായും ഹരിതാഭമായും സൃഷ്ടിക്കുന്നത്. ഏതാനും ചോക്കു കഷണങ്ങളും കരിയും വെള്ളവും പഴന്തുണിയും കൊണ്ട്; സദാനന്ദന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണില്‍ കണ്ട ചപ്പും ചവറും കൊണ്ടാണ് സര്‍ക്കാര്‍ മതിലുകളില്‍ നവോത്ഥാന കേരളത്തെ വര്‍ണ്ണ ശബളിമയോടെ വരച്ചുകൊണ്ടിരിക്കുന്നത്. കേരള ബജറ്റില്‍ ഡോ. തോമസ്‌ ഐസക് വകകൊള്ളിച്ച നവോത്ഥാന സ്മാരക മതിലുകള്‍ പണിയുമ്പോള്‍ ഓര്‍ക്കണം ഈ പാവം കലാകാരനെ. സര്‍ക്കാര്‍ സദാനന്ദനെ ഓര്‍ക്കുമോ എന്തോ? ഓര്‍ത്താല്‍ നന്ന്.

പന്ത്രണ്ടു വയസ്സുമുതല്‍ തുടങ്ങിയതാണ്‌ സദാനന്ദന്റെ വരകളും വര്‍ണ്ണ വിസ്മയങ്ങളും. തികച്ചും ജനകീയനായ ഒരു നാടോടി കലാകാരനായി സദാനന്ദന്‍ അലയുകയാണ് നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക്; കയ്യിലെ പ്ലാസ്റ്റിക് സഞ്ചിയിലെ ചോക്കു കഷണങ്ങളും കരിയും വെള്ളവും ചപ്പും ചവറുമായി. ശരിക്കും പറഞ്ഞാല്‍ പ്രകൃതിദത്തമായ വിഭവങ്ങള്‍ കൊണ്ടുതന്നെ പ്രകൃതിയെ വരച്ചുകാണിക്കുന്ന ഒരു അത്ഭുത കലാകാരനാണ് സദാനന്ദന്‍. നവോത്ഥാന സര്‍ക്കാര്‍ അറിയാതെ, നവോത്ഥാന നായകന്മാര്‍ അറിയാതെ, ലളിത കലാ അക്കാദമികളറിയാതെ  സദാനന്ദന്‍ സര്‍ക്കാര്‍ മതിലുകളില്‍ പ്രളയാനന്തര കേരളത്തിന്‍റെ ഗ്രാമങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനത്തിലെ നെഹ്‌റു മണ്ഡപത്തിന്റെ മതിലില്‍ നവോത്ഥാന കേരളത്തെ പുനസൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഈ ലേഖകന്‍ സദാനന്ദനെ കണ്ടുമുട്ടുന്നത്. അതുതുവഴി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് നടന്നുപോകുന്നവര്‍ സദാനന്ദന്റെ വര വര്‍ണ്ണ വിസ്മയങ്ങളിലേക്ക് ഇമവെട്ടാത്ത കണ്ണുകളുമായി ധ്യാനിച്ചുകൊണ്ട് വടക്കുംനാഥനെ കാണുന്ന അത്ഭുത കാഴ്ചകള്‍ക്കും ഞാന്‍ സാക്ഷിയായി.

രചനയുടെ ഓരോ കൊച്ചു ഇടവേളകളിലും സദാനന്ദന്‍ തന്റെ കലയുടെ പരിമിതിയെ കുറിച്ചും പരാധീനതയെ കുറിച്ചും കാണികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. നാളത്തെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യാനുള്ള കോപ്പു കൂട്ടിക്കൊണ്ട് പലരും മൊബൈല്‍ ക്യാമറയില്‍ കണ്ണുംനട്ട് നില്‍ക്കുമ്പോള്‍ ചിലരെങ്കിലും ഈ കലാകാരന് കാണിക്കകള്‍ അര്‍പ്പിക്കും. അതൊക്കെ സഹസ്തം ഏറ്റുവാങ്ങിക്കൊണ്ട് സദാനന്ദന്‍ വീണ്ടും തന്‍റെ സങ്കല്‍പ്പഗ്രാമത്തിലെക്കുതന്നെ തിരിക്കും.

ചിത്രകലയുടെ ശാസ്ത്രമൊന്നും സദാനന്ദന്‍ അക്കാദമികളില്‍ പഠിക്കാനിടയില്ല. കാരണം, സദാനന്ദന്റെ ചിത്രത്തിന്‍റെ നൈസര്‍ഗ്ഗികതയും നിഷ്കളങ്കതയും നൈര്‍മ്മല്യവും അതൊക്കെ ഉറക്കെ വിളിച്ചുപറയുന്നുണ്ട്. വര്‍ണ്ണങ്ങളുടെ വിസ്മയാവഹമായ ചേരുവ, വരകളുടെ കൃത്യത, ഭാവങ്ങളുടെ തനിമ, അകലങ്ങളുടെയും അടുപ്പങ്ങളുടെയും കൃത്യമായ ഗണിതം, വെളിച്ചത്തിന്റെയും നിഴലിന്റെയും ശാസ്ത്രീയമായ സങ്കലനം, മാസ്മരികമായ ത്രിമാന ഫോട്ടോ റിയലിസം; ഇതെല്ലാം സദാനന്ദന്റെ ചിത്രകലയുടെ ശാസ്ത്രീയ സവിശേഷതകളാണ്. കൊച്ചു കൊച്ചു കലാകാരന്മാരെ നിയോഗിച്ചുകൊണ്ട് കച്ചവട കലയുടെ കുത്തക സ്ഥാപനം നടത്തുന്ന കേരളത്തിലെ കലാജന്മികള്‍ക്ക് സദാനന്ദന്‍ ഒരു അപവാദമാവുന്നു.

ഏതു ക്യാന്‍വാസും ഏതു മാധ്യമവും; അത് എണ്ണ ചായമാകട്ടെ, ജല ചായമാകട്ടെ, ചോക്കുപൊടിയും ചപ്പും ചവറുമാകട്ടെ, വിലകൂടിയ ക്യാന്‍വാസ് ആകട്ടെ, വൃത്തിയും വെടിപ്പുമില്ലാത്ത സര്‍ക്കാര്‍ മതിലുകളോ നിലങ്ങളോ ആകട്ടെ സദാനന്ദന്റെ വരകള്‍ക്കും വര്‍ണ്ണങ്ങള്‍ക്കും അവിടെ കലയുടെ പൂക്കാലം വിരിയിക്കാനാവും. എന്നാല്‍ അതിനൂതന ചിത്രാവിഷ്കാര സാങ്കേതങ്ങളൊന്നും സദാനന്ദന് പ്രാപ്യമല്ല. അതൊക്കെ സമൂഹത്തിലെ ദന്തഗോപുര കലാജന്മിമാര്‍ക്കുള്ളതാണല്ലോ.  

ഏതൊരു ചിത്രങ്ങളും പോലെ സദാനന്ദന്റെ ചിത്രങ്ങളും അപൂര്‍ണ്ണമാണ്; കാരണം എല്ലാ ചിത്രങ്ങളും പൂര്‍ണ്ണത തേടുന്ന അപൂര്‍ണ്ണതകളാണ്. ഇടയ്ക്കിടെ സദാനന്ദന്‍ പറയും ഈ ചിത്രങ്ങള്‍ ഇവിടെയൊന്നും തീരുന്നതല്ല. നാം നോക്കിനോക്കി നില്‍ക്കെ തന്നെ സദാനന്ദന്റെ ചിത്രം പൂര്‍ണ്ണതയ്ക്കും അപൂര്‍ണ്ണതയ്ക്കുമിടയില്‍ ഭ്രാമാത്മകമാവുന്നത് കാണാം.

നാല്‍പ്പത്തഞ്ചു മിനിട്ട് കണ്ണിമ വെട്ടാതെ ഹൃദയപൂര്‍വ്വം പ്രോത്സാഹിപ്പിച്ച കാണികളോട് നന്ദി പറഞ്ഞുകൊണ്ട് സദാനന്ദന്‍ തൃശൂരിന്റെ വടക്കുംനാഥനെ മനസ്സില്‍ സൂക്ഷിച്ച് മറ്റൊരു നഗരത്തിന്റെ നവോത്ഥാന മതിലുകള്‍ തേടി മറയുമ്പോള്‍ കാണികളില്‍ ഈ പ്രളയാനന്തര കേരളീയ ഗ്രാമം ഒരു സുഖമുള്ള തേങ്ങലായി നിലനില്‍ക്കുന്നു.

ബഹുമാനപ്പെട്ട ഡോ. തോമസ്‌ ഐസക് അങ്ങ് ഈ കലാകാരനെ ഇങ്ങനെ അലഞ്ഞുനടക്കാന്‍ വിധിക്കരുത്. ഈ തെരുവു കലാകാരനെ ബഹുമാനിക്കണം. ആദരിക്കണം. വരുംകാലങ്ങളില്‍ കേരളത്തിന്റെ നവോത്ഥാന സ്മാരക മതിലുകള്‍ തീര്‍ക്കുമ്പോള്‍ ഈ കലാകാരന്‍റെ ചുണ്ണാമ്പും കരിയും പുരണ്ട കൈവിരലുകളെ കൂടി ഓര്‍ക്കണം. ഈ പാവം കലാകാരന് ലളിത കലാ അക്കാദമിയുടെ സാക്ഷ്യപത്രം ഇല്ലെന്ന കാരണത്താല്‍ ഇയ്യാളെ വിസ്മരിച്ചുകൂടാ. തിരസ്കരിച്ചുകൂടാ.

ഈ വാര്‍ത്തയുടെ വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു.
നാല്‍പ്പത്തഞ്ചു മിനിട്ട് കണ്ണിമ വെട്ടാതെ ഹൃദയപൂര്‍വ്വം പ്രോത്സാഹിപ്പിച്ച കാണികളോട് നന്ദി പറഞ്ഞുകൊണ്ട് സദാനന്ദന്‍ തൃശൂരിന്റെ വടക്കുംനാഥനെ മനസ്സില്‍ സൂക്ഷിച്ച് മറ്റൊരു നഗരത്തിന്റെ നവോത്ഥാന മതിലുകള്‍ തേടി മറയുമ്പോള്‍ കാണികളില്‍ ഈ പ്രളയാനന്തര കേരളീയ ഗ്രാമം ഒരു സുഖമുള്ള തേങ്ങലായി നിലനില്‍ക്കുന്നു. https://youtu.be/rGtaEze8vvY

       
 

Thursday, February 7, 2019

സര്‍ക്കാര്‍ ഒരു കോടി രൂപ കലക്കിയിട്ടും തൃശൂരിലെ വടക്കേച്ചിറ തെളിഞ്ഞില്ല; സുന്ദരിയായില്ല.

തൃശൂരിന്റെ നഗരമദ്ധ്യത്തിലെ ഈ പച്ച പുല്‍ത്തകിടി കണ്ടാല്‍ അത്യാധുനികമായ ഒരു സിന്തെറ്റിക്ക് ഫുട്ബാള്‍ മൈതാനമോ ക്രിക്കറ്റ് ഗ്രൌണ്ടോ എന്ന് തോന്നിപ്പോകും. കേരളത്തിനു പുറത്തുള്ളവര്‍ കണ്ടാല്‍ ഒരുപക്ഷെ ഇതൊരു ഗോള്‍ഫ് മൈതാനമെന്നും വിശേഷിപ്പിച്ചേക്കാം. ഏകദേശം നാല് ഏക്കറില്‍ പച്ചവിരിപ്പിട്ട ഈ സ്ഥലം തൃശൂരിലെ വടക്കേ ബസ് സ്റ്റാന്റിനു മുന്‍വശത്തായി സ്ഥിതിചെയ്യുന്നു. ഈ ചേതോഹരമായ പുല്‍ത്തകിടി കണ്ട് ആരെങ്കിലും ഭ്രമിച്ചുപോയി ഇവിടെയിറങ്ങി ഒന്ന് ഓടിക്കളിക്കാമെന്നു വച്ചാല്‍ സംഗതി കുടുങ്ങിയതുതന്നെ. വസ്തുതയെന്തെന്നാല്‍ ഇതൊരു പുല്‍ത്തകിടിയല്ല; മറിച്ച് മുങ്ങിച്ചാവാന്‍ മാത്രം ആഴമുള്ള ഒരു കുളമാണ്. തൃശൂരിന്റെ ചരിത്ര പ്രസിദ്ധമായ വടക്കേച്ചിറ.  ഈ കുളമാണ് ഇപ്പോള്‍ അധികൃതരാല്‍ അനാഥമാമാക്കപ്പെട്ടുകൊണ്ട് ഇവ്വിധം പച്ച പായല്‍ വന്നുമൂടി കിടക്കുന്നത്. സര്‍ക്കാര്‍ ഒരു കോടി രൂപ കലക്കിയിട്ടും തൃശൂരിലെ ഈ കുളം തെളിഞ്ഞില്ല; സുന്ദരിയായില്ല. വീഡിയോ 

    
തൃശ്ശൂർ നഗരത്തിലെ അതി പുരാതനമായ 4 കുളങ്ങളിൽ അഥവാ ചിറകളില്‍ ഒന്നാണ് വടക്കേച്ചിറ. കൊച്ചി രാജകുടുംബത്തിലെ രാജാവായ ശക്തൻ തമ്പുരാൻ (1751-1805) പണികഴിപ്പിച്ചതാണ് ഈ കുളങ്ങള്‍.  ജലസംഭരണത്തിനും ജല വിതരണത്തിനുമായി തൃശ്ശൂർ ജില്ലയിൽ പണികഴിപ്പിച്ച ഈ കുളങ്ങള്‍ തൃശ്ശൂർ ജില്ലയുടെ ചരിത്രവും അഭിമാനവുമാണ്. പടിഞ്ഞാറെ ചിറതെക്കേ ചിറകിഴക്കേ ചിറ എന്നിവയാണ്  മറ്റു മൂന്നു കുളങ്ങള്‍ അഥവാ ചിറകള്‍. വടക്കേച്ചിറയുടെ ഇപ്പോഴത്തെ ഉടമസ്ഥാവകാശം  കൊച്ചിൻ ദേവസ്വം ബോർഡിനാണ്. വീഡിയോ 

ഈ ചിറക്കുചുറ്റും അശോകേശ്വരം ശിവ ക്ഷേത്രം, ശക്തന്‍ തമ്പുരാന്‍ കോവിലകം, ഭക്തപ്രിയം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്നു. ഇതില്‍ ശക്തന്‍ തമ്പുരാന്‍ കോവിലകം ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. ഇവിടെ ഇപ്പോള്‍ ഒരു പുരാവസ്തു മ്യൂസിയവും പ്രവര്‍ത്തിച്ചുവരുന്നു. ഭക്തപ്രിയം ശ്രീകൃഷ്ണ ക്ഷേത്രം ഇപ്പോള്‍ പുനരുദ്ധാരണ പ്രക്രിയയിലാണ്. 

അശോകേശ്വരം ക്ഷേത്രത്തിലെ പൂജാരികളും കൊച്ചി രാജകുടുംബത്തിലെ അംഗങ്ങളും ഈ ചിറയുടെ വടക്കേ മൂലയിലെ കോവിലക കുളപ്പുരയാണ് കുളിക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. പൊതുജനങ്ങൾക്കുവേണ്ടി തെക്കേ മൂലയിലെ ഒരു പൊതു കുളപ്പുരയും അനുവദിച്ചിരുന്നു. ആദ്യകാലത്ത് ആനകളെ കുളിപ്പിക്കുന്നതിന് വേണ്ടി ഇവിടെ ഒരു ആനക്കടവും നിർമിച്ചിട്ടുണ്ടായിരുന്നു.


1983-ൽ കനത്ത വരൾച്ചയുടെ കാലത്ത് അന്ന് ജലവിഭവ മന്ത്രിയായിരുന്ന എം. പി. ഗംഗാധരൻ, കേരള ജലവിഭവ മന്ത്രാലയത്തിന്റെ സഹായത്തോടുകൂടി ഈ കുളം 23 ലക്ഷം രൂപ ചെലവഴിച്ച് വൃത്തിയാക്കുകയും 1985-ൽ തൃശൂർ ജില്ലയിലെ തേക്കിൻകാട് മൈതാനിയിലേക്കുള്ള ഒരു ജലസ്രോതസ്സായി ഈ ചിറയെ ഉപയോഗിക്കുകയും ചെയ്തു. പിന്നീട് ഈ പദ്ധതി തൃശൂർ നഗരസഭയ്ക്ക് കൈമാറുകയും ചെയ്തു.

പിന്നീട് 2005-ല്‍ 41 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് ഈ കുളത്തിന്റെ അറ്റകുറ്റപ്പണികളും സൌന്ദര്യവല്‍ക്കരണവും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അതിനുശേഷം 2012-ലെ ഓണക്കാലത്ത് വീണ്ടും 42 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് ഈ കുളത്തിനെ സര്‍ക്കാരും തൃശൂര്‍ ജില്ലാ ടൂറിസം വകുപ്പും കൂടി സൌന്ദര്യവല്‍ക്കരിച്ചു. അക്കാലത്ത് നിര്‍മ്മാണ കലക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ശ്രീ. കെ.എം. വിനോദാണ് വടക്കേച്ചിറയെ സൌന്ദര്യവല്‍ക്കരിച്ചത്. അങ്ങനെ മൊത്തം ഒരു കോടിയോളം രൂപ ചെലവഴിച്ചിട്ടും തൃശൂരിലെ വടക്കേചിറ സുന്ദരിയായില്ല. വിവിധ പദ്ധതി പ്രകാരം വടക്കേചിറയില്‍ നടപ്പിലാക്കേണ്ട ഒരു അടിസ്ഥാന സൌകര്യങ്ങളും അവിടെ നടപ്പിലാക്കിയില്ല. അതൊക്കെ നടപ്പിലാക്കിയോ എന്നുചോദിക്കാന്‍ കുളത്തിനുവേണ്ടി ആളുമുണ്ടായിരുന്നില്ല.വീഡിയോ 

2012-നുശേഷം പിന്നെ സര്‍ക്കാരോ, ടൂറിസം വകുപ്പോ, ഉടമസ്ഥാവകാശമുണ്ടെന്ന് അഹങ്കരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡോ വടക്കേച്ചിറയെ തിരിഞ്ഞുനോക്കിയിട്ടില്ല. ഇവിടെ നിന്ന് വെള്ളം പമ്പ് ചെയ്യാനെത്തുന്ന ജല അതോറിറ്റി ഉദ്യോഗസ്ഥരും വടക്കേചിറയെ കൈവിട്ടു. മാത്രമല്ല, ജല അതോറിറ്റി അധികൃതര്‍ ഈ പരിസരമാകെ കുഴിച്ചും വെട്ടിപ്പൊളിച്ചും വൃത്തികേടാക്കി. വടക്കേച്ചിറയെ സ്നേഹിക്കുന്ന കുറെ ചെറുപ്പക്കാരും നാട്ടുകാരുമാണ് പിന്നീട് കാലാകാലങ്ങളില്‍ വടക്കേച്ചിറയെ സംരക്ഷിച്ചുപോന്നത്. ഇപ്പോള്‍ വീണ്ടും വടക്കേച്ചിറ പായല്‍ വന്നുമൂടിക്കിടക്കുകയാണ്; ശുദ്ധിക്രിയക്ക്‌ വേണ്ടി ഈ ചിറ നല്ലവരായ ചെറുപ്പക്കാരെയും നാട്ടുകാരെയും കാത്ത് കിടക്കുകയാണ്.

വടക്കേച്ചിറയുടെ നല്ലകാലത്ത് ഇവിടെ ഒരുപാട് സന്ദര്‍ശകര്‍ വരാറുണ്ടായിരുന്നു. അവരുടെ സന്ദര്‍ശക കുറിപ്പുകളും ഇപ്പോഴും ഒരു പുരാവസ്തുപോലെ അധികൃതര്‍ സൂക്ഷിക്കുന്നുണ്ട്. ഈയ്യിടെയായി സന്ദര്‍ശകരുടെ വരവ് കുറഞ്ഞു. എന്നാലും പഴയ കാലത്തെ ഓര്‍ത്തെടുക്കാന്‍ പ്രകൃതിയേയും കുളങ്ങളെയും സ്നേഹിക്കാന്‍ കഴിവുള്ള കുറച്ചുപേരെങ്കിലും ഇപ്പോഴും പായല്‍ മൂടിയ ഈ കുളക്കടവുകളില്‍ വന്നിരിക്കാറുണ്ട്. കുളത്തെ തടാകക്കരയായി ചിത്രീകരിച്ചുകൊണ്ട് ഇവിടെ പണിതീര്‍ത്ത രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളും ആകാശത്തുനിന്ന് അവരുടെ തടാകം വീക്ഷിക്കുന്നുണ്ട്. എന്തായാലും ആ പഴയ കുളം ഇന്ന് ദൃശ്യമല്ല; ഓര്‍മ്മയാണ്, എങ്കില്‍കൂടി.

അവിടവിടെ പണ്ട് പണികഴിപ്പിച്ച പടിപ്പുരകളുടെയും സന്ദര്‍ശകര്‍ക്കായുള്ള ഇരിപ്പിടങ്ങളുടെയും പേടിപ്പിക്കുന്ന അസ്ഥിക്കൂടങ്ങള്‍ നമുക്ക് ഇവിടെ കാണാം. എന്നാലും പച്ചവിരിപ്പിട്ട ജലവിതാനത്തിനുമുകളില്‍ ഇന്നും ദേശാടനപക്ഷികള്‍ പറന്നും അകന്നും കലപില കൂട്ടുന്നുണ്ട്. പതിനഞ്ചോളം ഇനം ദേശാടനപക്ഷികള്‍ ഇവിടെ വന്നുപോകുന്നതായി പക്ഷിശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. അതൊന്നും കേള്‍ക്കാനോ കാണാനോ സര്‍ക്കാരിനോ ടൂറിസം വകുപ്പിനോ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോ സമയവും സൌകര്യവുമില്ല. ഇവിടെ വന്നുപോകുന്ന ദേശാടനപക്ഷികള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പുകാലത്തെങ്കിലും ഭരണകൂടമോ രാഷ്ട്രീയ നേതൃത്തങ്ങളോ വടക്കേച്ചിറയുടെ സങ്കടങ്ങള്‍  പരിഗണിക്കുമായിരുന്നു. വീഡിയോ