Sunday, December 28, 2014

സീതമാര്‍ കരയുകയാണ് ........


ഒന്ന്

ഇതൊരു രാക്കിനാവാണോ പകല്‍ക്കിനാവാണോ
എന്നറിയില്ല 
ഉറക്കത്തിനും ഉണര്‍വ്വിനും ഇടയില്‍
കണ്ടതായിരിക്കണം 
ഈ കിനാവ്‌ .

കത്തുന്ന മുടിയോടെ 
മുടിയേറ്റ് നടത്തുന്ന ഒരു മുത്തശ്ശി.
കണ്ണുകളില്‍ അഗ്നി പടര്‍ത്തി 
മുത്തശ്ശി മൊത്തം കത്തുകയാണ്.
കത്തുന്ന കൈകള്‍ കൊണ്ട് 
മുത്തശ്ശി ആരെയോ മാടിവിളിക്കുന്നുണ്ട്‌ .
അപ്പോള്‍ സ്ത്രീകളുടെ നഗ്ന പ്രേതങ്ങള്‍
കുന്നിറങ്ങി വരുന്നു.
ഒന്നാം കുന്നില്‍ നിന്നും 
പത്താം കുന്നില്‍നിന്നും 
സ്ത്രീകളുടെ നഗ്ന പ്രേതങ്ങള്‍ കത്തിയിറങ്ങി.
പ്രേതങ്ങളിലെ സ്ത്രീയിടങ്ങളെല്ലാം
കഴുകന്മാര്‍ തിന്നു തീര്‍ന്നിരുന്നു.
പ്രേതങ്ങള്‍ എനിക്കുചുറ്റും 
കത്തുന്ന നൃത്തരൂപങ്ങളായി.
അവരുടെ നൃത്തച്ചുവടുകളില്‍ 
കഥകളും കവിതകളും വിരിഞ്ഞു.
മുത്തശ്ശിയും നഗ്ന പ്രേതങ്ങളും പറയുന്നു,
"നീ ഈ കഥകളും കവിതകളും പകര്‍ത്തണം"
ഉഴവുചാലുകള്‍ ജന്മം കടം കൊടുത്ത 
സീതമാര്‍ കത്തുകയാണ് 
ആരും കാണാതെ 
സീതമാര്‍ കരയുകയാണ് 
ആരും കേള്‍ക്കാതെ....

രണ്ട്

ഞാന്‍ കഥകളുടെ ഭാണ്ഡം അഴിക്കട്ടെ ....

ഇത് കഥകള്‍ മേയുന്ന കുന്നുകള്‍
ഇവിടെ കഥകളെ മേച്ചിരുന്ന
പലരും ഇന്നില്ല.
എനിക്ക് കുന്നുകളിലെ കഥകള്‍
പറഞ്ഞുതന്നതില്‍ പ്രധാനി തിമിത്തിയായിരുന്നു .
ബസ്സിലെ ക്ലീനറായിരുന്നു തിമിത്തി.
വീസിയുടെ കൊട്ടാരത്തിനു മുകളില്‍
അന്നും ഇന്നും ഒരു കുന്നുണ്ട് –പത്താം കുന്ന് .
ഏതാണ്ട് പതിനൊന്നുമണിയായിരിക്കണം, രാവിലെ
ഇനിയും വിരിഞ്ഞിട്ടില്ലാത്ത
തുളസിയില പോലെയൊരു പെണ്‍കുട്ടി
പത്താം കുന്ന് കയറുകയായിരുന്നു
അവളുടെ അമ്മ അവിടെയാണ് പണിയെടുക്കുന്നത്
അമ്മക്ക് കഞ്ഞി കൊണ്ടുപോകുകയായിരുന്നു അവള്‍
മൂന്ന് മൃഗ വൈദ്യന്മാര്‍ പത്താം കുന്നില്‍
പതിയിരിക്കുന്നുണ്ടായിരുന്നു.
അമ്മയറിയാതെ
നാമാരുമറിയാതെ
ആ തുളസിയില
കന്യാരക്തത്തില്‍ ഇല്ലാതായി.
തുളസിയിലയുടെ അസ്ഥിപഞ്ജരം
പത്താം കുന്നിലെ മരക്കൊമ്പിലെ കരിയിലയായി.
മൃഗവൈദ്യന്മാര്‍
ആ കന്യാരക്തത്തില്‍ വളരുകയായിരുന്നു.
ആ മകളും അമ്മയും
ഒരുപാട് കരഞ്ഞിരിക്കണം, അച്ഛനും  
ആരും കേള്‍ക്കാതെ
അതെ സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ .....    

മൂന്ന്

ആര്‍ഷഭാരതത്തിന്റെ തൂക്കുമരത്തില്‍
രാമരാവണ കയറിന്റെ രണ്ടറ്റങ്ങളില്‍
രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിക്കിടന്നു.
ലോക മനസാക്ഷി ഞെട്ടിയെങ്കിലും
ഭാരതം ഞെട്ടിയില്ല
കേരളം ഒട്ടും ഞെട്ടിയില്ല.
പെണ്‍കുട്ടികളുടെ ശരീരത്തിലെ
ചോരച്ച ക്ഷതങ്ങളും
അടിവയര്‍ മുതല്‍ ഉഴവുച്ചാല്‍ വരെ
കട്ടിപിടിച്ച ചോരക്കറകളും
കിളികളും രാത്രിഞ്ചരങ്ങളും
ഉണ്ടാക്കിയതാണെന്ന്
കൂട്ടിലെ തത്തകള്‍ കൊഞ്ചിപ്പറഞ്ഞു.
ത്രിവര്‍ണ്ണങ്ങളിലും
രക്തവര്‍ണ്ണങ്ങളിലും
കാവിയുടെ ചായാതലങ്ങളിലും
തത്തകളുടെ കൊഞ്ചല്‍ തറഞ്ഞുനിന്നു.
സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ .......

നാല്

ഇവളാണ് എന്റെ ആദ്യത്തെ സീത
ഇവള്‍ തന്നെയാണ്
എന്റെ അവസാനത്തേയും സീത.
ഇവളാണ് എനിക്ക് മുഴുവന്‍ സീതമാരേയും
പരിചയപ്പെടുത്തിത്തന്നത്‌.
വെളുവെളുങ്ങനെ 
വെള്ളാരം കല്ലുപോലെ സുന്ദരി.
ഇവളെ മോഹിക്കാത്തവരില്ല
കൌടില്യന്റെ ഭാഷയില്‍
ലേഖകന്‍ മുതല്‍
സീതാധ്യക്ഷന്മാര്‍ തുടങ്ങീ
കോശാധ്യക്ഷന്മാര്‍ വരെ
ഇവളെ മോഹിച്ചിരുന്നു.
മോഹ മുള്ളുകള്‍
ഇവള്‍ക്ക് ശരശയ്യ തീര്‍ത്തപ്പോള്‍
ഇവള്‍ എന്നില്‍ അഭയം പ്രാപിച്ചതാണ്.
പിന്നീട് ഞാന്‍ മാത്രമായിരുന്നു
ഇവള്‍ക്ക് രാമന്‍.
ഇവളെ മോഷ്ടിക്കാന്‍ വന്ന
രാവണന്മാരുടെ ലങ്കകള്‍
മുഴുവന്‍ ഞാന്‍ ദഹിപ്പിച്ചു.
ഇപ്പോഴും ചില രാവണന്മാര്‍
ഇവള്‍ക്ക് ചുറ്റും
ഇവളുടെ സൂര്യമുഖത്തിനുചുറ്റും
ഇയ്യാലുകളെപോലെ പതിയിരിക്കുന്നുണ്ട്
സൂര്യാഗ്നിയെ പ്രാപിക്കാന്‍.
എന്റെ സംരക്ഷണമുണ്ടായിട്ടും
എന്റെ സീതയും കരയുകയാണ്
ആരും കേള്‍ക്കാതെ ........ 

അഞ്ച്

ഋതുമതിയാവാത്ത ഇവള്‍ സീത
പാവാടപ്രായത്തില്‍
പാടങ്ങളില്‍
ആറ്റക്കിളിയെ ആട്ടിയോടിക്കാന്‍
വന്നതാണ് ഈ തോട്ടങ്ങളില്‍.
അന്നൊക്കെ ഇവിടെ
നിറയെ പാടങ്ങളായിരുന്നു
അനേകം തരം കൃഷിയും
കൃഷിപാഠങ്ങളും
അന്നിവിടെ പഠിപ്പിച്ചിരുന്നു.
പിന്നെപ്പിന്നെ
കോഴിയും പന്നിയും ആടുകളും
മേയാന്‍ തുടങ്ങി.
ഇതിന്നിടെയാണ്
സീത പെണ്ണായത്.
നിറയെ പിടക്കോഴികളെ നിറച്ച
ഒരു കമ്പിക്കൂട്ടില്‍
അവള്‍ക്ക് ജോലിയായി.
കോഴികള്‍ക്ക്
തീറ്റയും വെള്ളവും കൊടുക്കല്‍.
വീട്ടിലെ പരാധീനതകള്‍ മറന്ന്
അവള്‍ ഇവിടെ വന്നിരുന്നു മുടങ്ങാതെ
ഈ മിണ്ടാപ്രാനികള്‍ക്ക്
തീറ്റയും വെള്ളവും കൊടുക്കാന്‍.
പക്ഷെ ആ ദിവസം
അവള്‍ക്ക് മറക്കാനാവില്ല
കോഴി ഗവേഷകന്‍
കമ്പിക്കൂട്ടില്‍ കടന്ന ദിവസം
കോഴികള്‍ അസാധാരണ ശബ്ദം മുഴക്കി
അവള്‍ക്ക് മുന്നറിയിപ്പ് കൊടുത്തതാണ്
എന്നിട്ടും .......
അവളെ ചിറകിലൊതുക്കാന്‍
ആ കോഴി ഗവേഷകന്
അധികം ബുദ്ധിമുട്ടേ ണ്ടിവന്നില്ല
കാരണം സീത അന്ന്
അത്രയ്ക്ക് ദുര്‍ബലയായിരുന്നു.
എല്ലാം കഴിഞ്ഞ് ഗവേഷകന്‍
അങ്കവാലുള്ള ചാത്തനെ പോലെ കൂവി
ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു
ദിവസവും മുട്ടയിടുന്ന
കോഴിയെ വികസിപ്പിച്ചെടുത്തു.
അപ്പോഴും സീത കരയുകയായിരുന്നു
ആരും കേള്‍ക്കാതെ .........   


തുടരും ......

Wednesday, December 3, 2014

നമ്മുടെ വൈദ്യന്മാര്‍ എന്തേ ഇങ്ങനെയൊക്കെ ആയിപ്പോയത് ?



ബ്ലോഗ്ഗിന്റെ വായനക്കാര്‍ പിണക്കത്തിലാണെന്ന് എനിക്കറിയാം. പലരുടേയും ശാസനകളും അപേക്ഷകളും സാന്ത്വനങ്ങളും പല രൂപത്തിലായി എനിക്ക് ലഭിച്ചിരുന്നു. എഴുതണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല, എഴുത്ത് പുറത്തുവരുന്നില്ല എന്നതുകൊണ്ടാണ് എഴുതാതിരുന്നത്.

എഴുത്ത് എക്കാലത്തും എനിക്ക് ആത്മപരവും സാമൂഹ്യപരവുമായ വിമര്‍ശനങ്ങളായിരുന്നു. എന്റെ എഴുത്തില്‍ വിറളിപൂണ്ട ഒരു വൈദ്യന്‍ എന്നെ ഭേദ്യം ചെയ്ത് വധിച്ചുകളയാന്‍ കൊട്ടേഷന്‍ സംഘത്തെ വരെ ഏര്‍പ്പെടുത്തിയതാണ്. മലയാളത്തിലെ മിക്ക മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതുമാണ്. അവസാനം ഒരു പീലാത്തോസിന്റെ മുന്നില്‍ വച്ച് ഞാന്‍ നിശബ്ദനായി നിസ്സഹായനായി വധഭീഷണിയുടെ അരങ്ങിലെ കര്‍ട്ടന്‍ വലിച്ചുതാഴ്ത്തുകയായിരുന്നു. എന്റെ നിരായുധീകരണ സംസ്കാരമാണ് ആ രംഗപടത്തെ താല്‍ക്കാലികമായി കര്‍ട്ടന്‍ കൊണ്ട് മറച്ചത്. പ്രേക്ഷകരില്‍ പലരും പ്രതീക്ഷിച്ചതുപോലെ അടുത്ത രംഗം അരങ്ങില്‍ കളിച്ചില്ല.

ഭൌതികമായി വധം ഫലിക്കാതെവന്നപ്പോള്‍ വൈദ്യന്‍ കാളന്‍ നെല്ലായി അവസാനത്തെ കടുംകൂട്ട്‌ കഷായം അടുപ്പത്ത് വച്ചു. സ്ത്രീപീഡനകഷായം. അരങ്ങിനു പിന്നാമ്പുറത്ത് അണിയറയിലായിരുന്നു കഷായം തിളച്ചുമറിഞ്ഞത്. മൂന്നില്‍ ഒന്നായി വറ്റിച്ചെടുക്കുന്ന തിരക്കില്‍ വൈദ്യന് പിഴച്ചു. സ്ത്രീപീഡനകഷായം ആകെ വറ്റി പോയി. കഷായകലം ചുട്ടു പൊട്ടി. ഓട്ടയായി. ഒരിക്കല്‍ക്കൂടി കര്‍ട്ടന്‍ താഴ്ന്നു. രംഗപടം മറച്ചു.
അരങ്ങിലും അണിയറയിലും പൊട്ടിപ്പാളീസായ വൈദ്യന്‍ പിന്നെ വിവരാവകാശം നൂറ്റൊന്നാവര്‍ത്തി തലയില്‍ തേച്ചുപിടിപ്പിച്ചു തല്‍ക്കാലം മയങ്ങി.

അരങ്ങിലെ വധവും അണിയറയിലെ സ്ത്രീപീഡനവും നമുക്ക് തല്‍ക്കാലത്തേക്ക് മറക്കാം. നമുക്ക് അരങ്ങിലേയും അണിയറയിലേയും വൈദ്യനെകുറിച്ചു സംസാരിക്കാം.

നമ്മുടെ വൈദ്യന്‍മാര്‍ക്ക് എന്തുപറ്റി? അവര്‍ വൈദ്യം പഠിച്ചത് രോഗിയെ ചികിത്സിച്ചുഭേദമാക്കാനോ അതോ ചികില്‍സിച്ചുകൊല്ലാനോ? വൈദ്യന്റെ കത്തികല്‍പ്പനയെ കുറിച്ച് പണ്ട് എം.എന്‍. വിജയന്‍ മാഷ്‌ വളരെ കൃത്യമായിട്ട്‌ പറഞ്ഞിട്ടുണ്ട്. വൈദ്യന്റെ കത്തി ആവശ്യത്തിന് മുറിവുണ്ടാക്കി രോഗം ഭേദമാക്കാനുള്ളതാണ്. എന്നാല്‍ നാം നേരത്തെ അരങ്ങിലും അണിയറയിലും കണ്ട വൈദ്യന്‍ അനാവശ്യത്തിന് മുറിവ് ഉണ്ടാക്കി  രോഗം ഭേദമാക്കാത്തവനാണ്. ഈ വൈദ്യന്‍ കത്തികൊണ്ട് ഒരേസമയം മുറിവും രോഗവും ഉണ്ടാക്കുന്നു. രോഗിയെ കൊല്ലുകയും ചെയ്യുന്നു.

ഇത് കേവലം ഒരു അനുഭവമല്ല. സാര്‍വലൌകികമായ ഒരു യാഥാര്‍ത്ഥ്യമാണ്. ഇവിടെ വൈദ്യന്റെ കല്‍പ്പനകളില്‍ രോഗം ഉണ്ടാക്കപ്പെടുന്നു. എന്നിട്ട് രോഗിയെ മാരകമായി മുറിച്ചുമാറ്റുന്നു, അഥവാ കൊല്ലുന്നു. ഈ വൈദ്യചികില്‍സാ പദ്ധതി ക്യാന്‍സര്‍ കോശങ്ങളെക്കാള്‍ വേഗത്തില്‍ നമ്മുടെ സമൂഹശരീരത്തില്‍ പെരുകുന്നു. സമൂഹം മരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അഭിനവ വൈദ്യന്മാരുടെ കത്തി കൊലക്കത്തിയാണ്. അത് മുറിവ് ഉണക്കുന്ന കത്തിയല്ല. രോഗം ഭേദമാക്കുന്ന കത്തിയല്ല. ഈ അന്തക വൈദ്യന്മാര്‍ വൈദ്യം പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൈമാറുന്നതും കൊലക്കത്തിയാണ്. ഒരിക്കലും മുറിവുകള്‍ ഉണക്കാത്ത കൊലക്കത്തി.

നമ്മുടെ വൈദ്യന്മാര്‍ എന്തേ ഇങ്ങനെയൊക്കെ ആയിപ്പോയത് ?

സി.ടി. വില്യം