Wednesday, August 14, 2019

മൃഗാധിപത്യത്തിലെ പ്രളയവിചാരങ്ങള്‍

അങ്ങനെ മലയാളിയുടെ തണ്ടും മണ്ടത്തരങ്ങളും മായ്ചെഴുതാന്‍ ഒരു പ്രളയം കൂടി എത്തി. എല്ലാം അറിവുണ്ടെന്ന് അഹങ്കരിക്കുന്ന മലയാളിയുടെ ഏക അറിവ് കേട്ടുകേള്‍വിയില്‍ നിന്ന്‍ കാണാപാഠം പഠിച്ച പൂര്‍ണ്ണമല്ലാത്ത രാഷ്ട്രീയബോധവും സൈബര്‍ അക്കാദമിക കമ്പിയില്ലാകമ്പി പഠനം വഴി ഇറക്കിയും കയറ്റിയും വച്ച കാല്‍പനിക ബോധവുമാണ്. പ്രളയത്തിന്റെ ഈ രണ്ടാമൂഴത്തിലും മലയാളി ഇതൊന്നും പഠിക്കുന്നില്ല. പഠിക്കാന്‍ തയ്യാറുമല്ല. അതേസമയം ചുവപ്പും വെളുപ്പും പച്ചയും കാവിയും കൂടിക്കലര്‍ന്ന പതാകകളാല്‍ വിഭജിക്കപ്പെടുന്ന ഒരു ദുരന്തസമൂഹമായി മലയാളിസമൂഹം ഇന്ന് അധ:പ്പതിച്ചിരിക്കുന്നു എന്നതാണ് സത്യം.

മലയാളികള്‍ സര്‍വ്വജ്ഞാപീഠം കയറുന്നത് ഇവിടുത്തെ സമൂഹമാധ്യമ സര്‍വ്വകലാശാലകള്‍ വഴിയാണ്. തെങ്ങേലിരുന്നും അനന്തപുരിയിലെ അധികാരക്കസേരയിലിരുന്നും സൈബര്‍ കാറ്റിലൂടെ പായിക്കുന്ന ഫേസ്ബുക്കും വാട്സാപ്പും യുട്യുബും മലയാളിയുടെ സര്‍വ്വവിജ്ഞാനകോശങ്ങളാകുന്നു. നമ്മുടെ അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും ഈ സൈബര്‍ സര്‍വ്വവിജ്ഞാനകോശത്തിന്റെ വിസ്മയങ്ങളില്‍ ഭാഗധേയരായി വിസ്മൃതമാവുകയാണ്.

കൂട്ടലും കിഴിക്കലും ഹരിക്കലും പെരുക്കലും ഇപ്പോള്‍ നടത്തുന്നത് മനുഷ്യന്റെ മനസ്സല്ല, മറിച്ച്, സൈബര്‍ യുഗപ്പിറവിയിലൂടെ  ജന്മം കൊണ്ട വിവരസാങ്കേതികവിദ്യയാണ്. ഒരു ക്ഷേമരാഷ്ട്ര പൌരനു വേണ്ടുന്ന ഗണിത സമ്പ്രദായമല്ല ഇപ്പോള്‍ നമ്മുടെ രാജ്യത്ത് പ്രയോഗത്തിലിരിക്കുന്നത്. ജാതി-മത-വര്‍ഗ്ഗീയ-രാഷ്ട്രീയ മേല്‍ക്കോയ്മകള്‍ക്ക്  ആധിപത്യം പുലര്‍ത്താനുള്ള സൈബര്‍ ഗണിത സമ്പ്രദായമാണ് ഇപ്പോള്‍ നമുക്കുള്ളത്.

ഇടതു-വലതു-മദ്ധ്യ പക്ഷങ്ങളും അതിതീവ്രമായ ഇടതു-വലതു-മദ്ധ്യ തീവ്രപക്ഷങ്ങളും അവരവരുടെ സൈബര്‍ ഗണിത സമ്പ്രദായങ്ങളില്‍ ഉത്തരങ്ങള്‍ കണ്ടെത്തുന്നു. പഴയ ഗണിത സമ്പ്രദായങ്ങളില്‍ നിന്ന് വിഭിന്നമായി ഇവിടെ ഓരോ കണക്കിനും ചോദ്യത്തിനും വേറെവേറെ ശരിയുത്തരങ്ങള്‍ ഉണ്ടാവുന്നു. ഇത്തരം ശരിയുത്തരങ്ങളുടെ ജാതി-മത-വര്‍ഗ്ഗീയ-രാഷ്ട്രീയ ഗരിമകളില്‍ ജനം വിഭജിക്കപ്പെടുന്നു. ഇത്തരത്തില്‍ വിഭജിക്കപ്പെടുന്നവര്‍ അവരവരുടെ ഫേസ്ബുക്കും വാട്സാപ്പും യുട്യുബും അവലംബമാക്കി അവരവരുടെ ശരികളില്‍ ലഹരികൊള്ളുന്നു. അങ്ങനെ സൈബര്‍ ശരികളുടെ വികലവിസ്മയങ്ങളില്‍ ഒരു ജനതയുടെ മാനവികത നഷ്ടമാവുന്നു. മൃഗീയത നേട്ടമാവുന്നു. ജനാധിപത്യം മൃഗാധിപത്യത്തിന് വഴിമാറുന്നതിങ്ങനെ.

ഈ മൃഗാധിപത്യത്തിലാണ്, വേട്ടക്കാരായ ജനസംരക്ഷകരുടെ കാക്കിയുടുപ്പുകള്‍ കസ്റ്റഡിയിലെ മനുഷ്യരെ ഉരുട്ടിക്കൊന്നത്. ഈ മൃഗാധിപത്യത്തിന്റെ തണലിലാണ് പാവം ആദിവാസികളെ അവര്‍ തല്ലിക്കൊന്നത്. ഇതേ മൃഗാധിപത്യത്തിന്റെ തോക്കിന്‍ കുഴലില്‍ നിന്നാണ് അവര്‍ മാവോയിസ്റ്റുകളുടേയും മറ്റും ആശയഗര്‍ഭത്തില്‍ വെടിയുണ്ട പായിച്ചത്. ഈ മൃഗാധിപത്യ ഭൂമിയിലാണ് ജാതി മറന്ന് പ്രണയിച്ച ഒരു പാവം പയ്യനെ അവര്‍ പുഴയില്‍ കെട്ടിതാഴ്ത്തിയത്. ഇതേ മൃഗാധിപത്യത്തിന്റെ തിണ്ണബലത്തിന്മേലാണ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഹിംസയുടെ കഴുകന്‍ കുട്ടികളായത്. ഈ മൃഗാധിപത്യത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹങ്ങളാണ്  നമ്മുടെ കായലും, കടലും, കുന്നും, പുഴയും, മലകളും അളവില്ലാതെ ലേലം വിളിച്ചത്. ഇതേ മൃഗാധിപത്യത്തിലെ അഹങ്കാരികളാണ് നമ്മുടെ ദേവാലയങ്ങളും ദേവഭൂമികളും യുദ്ധക്കളമാക്കിയത്. ഒന്നാംതരം ഐ.എ.എസ്സുകാരും, ഐ.പി.എസ്സുകാരും പാവം ജനതയുടെ നെഞ്ചിലൂടെ കൂവിപ്പാഞ്ഞതും അവരുടെ തലയ്ക്കുമീതെ കുഴലൂതിപ്പറന്നതും ഇതേ മൃഗാധിപത്യഭൂമിയില്‍ തന്നെ.

എല്ലാ വിസ്മയങ്ങളും കണ്ടുകൊണ്ട്‌ സൈബര്‍ ജനക്കൂട്ടം അവരുടെ ചൂണ്ടുവിരല്‍ കൊണ്ട് അവരവരുടെ മൊബൈല്‍ ഫോണിന്‍റെ സ്ഫടിക പ്രതലങ്ങളില്‍ ഇടവേളകളില്ലാതെ തേയ്ച്ചും മായ്ച്ചുമിരുന്ന് വിസ്മൃതരാവുന്നു.

അങ്ങനെയിരിക്കെയാണ് കാലവര്‍ഷമറിയാതെ ന്യുനപക്ഷമറിയാതെ ന്യുനമര്‍ദ്ദം പെരുമഴ പെയ്ത്ത് നടത്തിയത്. ബലാല്‍സംഘം ചെയ്യപ്പെട്ട പശ്ചിമഘട്ടം സഹിക്കവയ്യാതെ വന്നപ്പോള്‍ പതുക്കെ ചെറുത്തു. പുത്തുമലയിലും കവളപ്പാറയിലും കുന്നുകളും മലകളും മറിഞ്ഞുവീണത് അങ്ങനെയാണ്. മൃഗാധിപത്യത്തിന് പ്രളയം പുത്തരിയല്ല. അവര്‍ പ്രളയത്തെ ആകാശവണ്ടിയിലിരുന്നും ആര്‍ഭാടവണ്ടിയിലിരുന്നും നോക്കിക്കണ്ടു. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ കവിളില്‍ തലോടിയും കൈ വീശിയും അവര്‍ കടന്നുപോയി. അപ്പോഴും പ്രളയബാധിതരുടെ കണ്ണീരും നിശ്വാസവും ഇവിടെ ഒടുങ്ങാതെ ഒഴുകാതെ നിശ്ചലമായി. നിശ്ചലദൃശ്യങ്ങള്‍ ആര്‍ക്കൊക്കെയോ ഉത്സവമായി. ഭിക്ഷാടനത്തിന്റെ അസഹ്യമെങ്കിലും അനിവാര്യമായ വഴികള്‍ നിര്‍ലജ്ജം വീണ്ടുംവീണ്ടും തുറക്കപ്പെട്ടു.

മലകളും പാറക്കൂട്ടങ്ങളും ജീവനോടെ സംസ്കരിച്ചവരെ വോട്ടര്‍പട്ടികയില്‍ നിന്ന്‍ വേണ്ടപ്പെട്ടവര്‍ വെട്ടിമാറ്റി. അവര്‍ വോട്ടര്‍പട്ടിക പുതുക്കി. ഇനിയും വരാനുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടുചോദിക്കാനായി കയറിയിറങ്ങേണ്ടാത്ത മലകളും കുന്നുകളും അവര്‍ക്ക് ആശ്വാസമായി. മൃഗാധിപത്യം കേവലം അതിജീവനത്തില്‍ പൂര്‍ണ്ണമായി.

നാം ഇനിയും ദുരന്തങ്ങളെ തിരിച്ചറിയുന്നില്ല. അതൊക്കെ തിരിച്ചറിഞ്ഞവരെ നാം നിര്‍ദയം തിരസ്കരിക്കുന്നു. ഒരു നൈമിഷികാനുഭവത്തിന്നപ്പുറം നാം ദുരന്തങ്ങളെ പഠിക്കുന്നില്ല. നമ്മെ നാമല്ലാതാക്കുന്ന ദുരന്തങ്ങള്‍ രാഷ്ട്രീയമായും പാരിസ്ഥിതികമായും സാംസ്കാരികമായും നമുക്ക് ചുറ്റും ഫണം വിരിച്ചാടുന്നു. നാം ആ വിഷം ചീറ്റുന്ന സര്‍പ്പങ്ങള്‍ക്കുവേണ്ടി അവസാനമില്ലാത്ത  സൈബര്‍ കുഴലൂത്ത് നടത്തുന്നു. എന്തിനും ഏതിനും ഫാസിസ്റ്റ് വിരുദ്ധ മുഖംമൂടികള്‍ ധരിച്ചുകൊണ്ട് നാം ഇപ്പോഴും അതിജീവനത്തിന്റെ അപകടവഴികളിലൂടെ തന്നെ ആനയിക്കപ്പെടുന്നു. നാം വീണ്ടുംവീണ്ടും മൃഗാധിപത്യത്തില്‍ തന്നെ ചെന്നുചേരുന്നു.   

Tuesday, August 13, 2019

പ്രിയപ്പെട്ട മുരളി തുമ്മാരകുടി വായിച്ചറിയുവാന്‍.......

മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്കിലെ ദുരന്ത ലഘൂകരണ കുറിപ്പിനോടുള്ള പ്രതികരണം.

കേരളം ഏറ്റുവാങ്ങിയ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍-പ്രളയ ദുരന്തമാണ് ഇക്കഴിഞ്ഞ ആഗസ്റ്റ്‌ എട്ടിന് നാം സാക്ഷിയായത്. നാടും നാട്ടുകാരും അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിയ ദിവസങ്ങള്‍. പുത്തുമലയിലും കവളപ്പാറയിലും മനുഷ്യര്‍ ജീവനോടെ സംസ്കരിക്കപ്പെട്ടു. അവരുടെ മൃതദേഹങ്ങള്‍ക്കായി സര്‍ക്കാരും ജനങ്ങളും ആ ദുരന്തഭൂമിയില്‍ തെരച്ചില്‍ നടത്തുകയാണ്.

ഈയൊരു സന്ദര്‍ഭത്തിലാണ് മുരളി തുമ്മാരുകുടി എന്ന ഐക്യരാഷ്ട്ര സഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ ദുരന്തം കഴിഞ്ഞ് മൂന്നാം നാള്‍ ദുരന്ത നിവാരണത്തിന്റെ ചില ശാസ്ത്രീയ സമവാക്യങ്ങളും സൂത്രവാക്യങ്ങളുമായി സമൂഹമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. 

ആദ്യമേ പറയട്ടെ മിസ്റ്റര്‍ തുമ്മാരുകുടി, താങ്കള്‍ക്ക് ഈ ബുദ്ധി എന്തേ നേരത്തെ തോന്നാതിരുന്നത്?  താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്‌ എങ്ങാനും ദുരന്തനിവാരണം സാധ്യമായെങ്കില്‍ പിന്നെ താങ്കള്‍ക്ക് ഈ സമവാക്യങ്ങളും സൂത്രവാക്യങ്ങളും എഴുതാനാവില്ലല്ലോ, എന്നതുകൊണ്ടാണോ?

ഇനി താങ്കള്‍ പറഞ്ഞുവച്ച ശാസ്ത്രീയ സമവാക്യങ്ങളിലേക്കും സൂത്രവാക്യങ്ങളിലേക്കും തിരിച്ചുവരാം. ഉരുള്‍പൊട്ടലിനെക്കുറിച്ചും മണ്ണിടിച്ചലിനെക്കുറിച്ചും താങ്കള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇവിടുത്തെ ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ് സര്‍. താങ്കളും ഒരു ജാമ്യം എന്നനിലക്ക് അതെക്കുറിച്ച് കൂടുതലൊന്നും തന്നെ പറയുന്നുമില്ല.

ഉരുള്‍പൊട്ടലില്‍ മുന്നറിയിപ്പുകള്‍ കൊടുക്കുക അസാധ്യമായതുകൊണ്ടാണ് കുന്നിനുതഴെ താമസിച്ചവര്‍ക്ക് മരണം സംഭവിച്ചതെന്ന താങ്കളുടെ കണ്ടുപിടുത്തവും പ്രശംസനീയമാണ്.
മണ്ണും വെള്ളവും കല്ലും കൂടി ഒഴുകുന്നതിനാല്‍ ഉരുള്‍പൊട്ടല്‍ ഇരകള്‍ക്ക് പരിക്ക് പറ്റാനുള്ള സാധ്യത കൂടും, ബോധം നഷ്ടപ്പെടും, ഇവരില്‍ കൂടുതലും മരിക്കാനാണ് സാധ്യത, രക്ഷപ്പെടുക എളുപ്പമല്ല എന്ന അങ്ങയുടെ കണ്ടുപിടുത്തവും കേമമാണ്‌.

ഇത്തരം സന്ദര്‍ഭങ്ങളില്‍ Rescue രക്ഷാപ്രവര്‍ത്തനം Recovery വീണ്ടെടുക്കല്‍ എന്നീ രണ്ടു ദുരന്ത നിവാരണ ഉപാധികളെ ഉള്ളൂവെന്ന താങ്കളുടെ പരിഹാര മാര്‍ഗ്ഗവും എടുത്തുപറയത്തക്കതാണ്.

ആളുകള്‍ ജീവനോടെ ബാക്കി ഉണ്ടാകാനിടയില്ലാത്ത സാഹചര്യങ്ങളില്‍ ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനമല്ല; പ്ലാന്‍ ചെയ്ത പ്രവര്‍ത്തനമാണ് ആവശ്യമെന്ന് താങ്കള്‍ പറയുന്നതിന്‍റെ അര്‍ത്ഥം മനസ്സിലാവുന്നില്ല സര്‍.

ഉരുള്‍പൊട്ടലും മണ്ണിടിച്ചലും ഉണ്ടായ സ്ഥലം ഏറെ അസ്ഥിരമായതിനാലും മണ്ണിടിച്ചലിനു സാധ്യത ഉള്ളതിനാലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതും രക്ഷാപ്രവര്‍ത്തനം നടത്തുന്നതും ഒഴിവാക്കാനും താങ്കള്‍ നിര്‍ദേശിക്കുന്നു. പിന്നെ എന്താണ് ചെയ്യേണ്ടത് സര്‍?

മണ്ണിന്നടിയില്‍ പെട്ട ആളുകളെ കണ്ടെത്താനും അവരുടെ ജീവന്‍റെ സ്പന്ദനങ്ങള്‍ അറിയാനുമുള്ള താങ്കള്‍ പറയുന്ന റഡാറും പ്രോബ് മൈക്രോഫോണും കൊണ്ട് ആളുകളെ ആകാശത്തുനിന്ന് ഒപ്പിയെടുക്കുന്നതിനോ വലിച്ചെടുക്കുന്നതിനോ സാധ്യമാണോ സര്‍?

ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആളുകള്‍ പാടില്ല, വാഹനങ്ങള്‍ പാടില്ല, രക്ഷാപ്രവര്‍ത്തകര്‍ പാടില്ല, അപകടത്തില്‍ പെടവരുടെ ഉറ്റവരും ഉടയവരും പാടില്ല, ജനപ്രതിനിധികള്‍ പാടില്ല, മാധ്യമപ്രവര്‍ത്തകരും പാടില്ല എന്നൊക്കെ പറയുമ്പോള്‍ ആ ദുരന്തഭൂമിയില്‍ ആരൊക്കെ വേണമെന്നെങ്കിലും വിശദമാക്കൂ സര്‍. 

സ്വന്തം കുടുംബം ദുരന്തമെടുക്കുമ്പോള്‍ കുടുംബാംഗങ്ങളെ കാണാന്‍ പോലും ദുരന്തഭൂമിയെന്ന ശവപ്പറമ്പില്‍ ഉറ്റവരും ഉടയവരും വരാന്‍ പാടില്ലെന്ന താങ്കളുടെ വാദം ഒരു ജനതയോടുള്ള ക്രൂരതയല്ലേ സര്‍? ദുരന്തത്തില്‍ മരണപ്പെട്ടവരോടുള്ള അനാദരവല്ലേ സര്‍? മിസ്റ്റര്‍ തുമ്മാരുകുടി താങ്കള്‍ കുറച്ചുകൂടി ഹൃദയമുള്ളവനാകൂ.

ദുരന്തനിവാരണത്തില്‍ പ്രത്യേകം പരിശീലനം കിട്ടിയവര്‍ മാത്രമേ രക്ഷാപ്രവര്‍ത്തനത്തിന്നായി ഈരണ്ടുപേര്‍ എന്ന കണക്കില്‍ പോകണം എന്ന് നിഷ്കര്‍ഷിക്കുന്ന താങ്കള്‍ കഴിഞ്ഞ പ്രളയത്തിലെ മത്സ്യത്തൊഴിലാളികളുടെ ദുരന്തനിവാരണ സമ്പ്രദായങ്ങള്‍ മറന്നുപോയോ സര്‍.

ദുരന്തത്തില്‍ പെട്ടവരുടെ കൃത്യമായ കണക്ക് സ്ഥലം പഞ്ചായത്ത് മെമ്പറില്‍ നിന്നോ പോലീസില്‍ നിന്നോ ശേഖരിക്കണമെന്ന താങ്കളുടെ പ്രത്യേക ബുദ്ധിയെ അഭിനന്ദിക്കുന്നു സര്‍. ദുരിതാശ്വാസ ക്യാമ്പുകള്‍ സംഭവസ്ഥലത്തുനിന്നു ദൂരെ സ്ഥാപിക്കണമെന്ന നിര്‍ദേശവും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

അപകട സൂചന കിട്ടുന്ന മുറയ്ക്കും മഴ കനക്കുന്ന മുറയ്ക്കും രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന താങ്കളുടെ നിര്‍ദേശവും അപാരം തന്നെ.

ഇനിയും ദുരന്തങ്ങള്‍ ഉണ്ടാവാം എന്നും ദുരന്തങ്ങള്‍ ഉണ്ടാവുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് ദുരന്തകാലത്തിനുശേഷം എഴുതാം എന്ന താങ്കളുടെ വാഗ്ദാനവും അതിഗംഭീരം സര്‍.

പ്രയപ്പെട്ട മുരളി തുമ്മാരുകുടി, താങ്കള്‍ ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണല്ലോ, താങ്കളില്‍ നിന്ന് ഞങ്ങള്‍ കുറേക്കൂടി പ്രായോഗികവും ശാസ്ത്രീയവുമായ നിര്‍ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. താങ്കള്‍ ഈ എഴുതിയത് സ്കൂള്‍ കുട്ടികള്‍ക്കുള്ള ഒരു ലഘു കുറിപ്പായിപ്പോയി എന്ന് പറയേണ്ടിവരുന്നതില്‍ സങ്കടമുണ്ട് മിസ്റ്റര്‍ മുരളി തുമ്മാരുകുടി.

ചുമ്മാ ഒരു വെടി ഫേസ് ബുക്കിലും ഇരിക്കട്ടെ എന്നെങ്കില്‍ ഞങ്ങള്‍ക്ക് സങ്കടമില്ല. മറിച്ചെങ്കില്‍ അതിയായ ദുഃഖമുണ്ട് സര്‍.  ഈ ലേഖനത്തിന്റെ യുട്യുബ് ദൃശ്യങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.