Saturday, October 12, 2019

മരട് വഴി കൂടത്തായിയില്‍ എത്തുന്ന മലയാളിയുടെ സന്തോഷം


കേരളം ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു എന്നുചോദിച്ചാല്‍, ഉത്തരം, മരട് വഴി കൂടത്തായിയില്‍ എന്ന് പറയേണ്ടിവരും. അതെ, ഒരര്‍ത്ഥത്തില്‍ കേരളം ഇപ്പോള്‍ സന്തോഷിക്കുകയാണ്.

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ കാലതാമസമില്ലാതെ പൊളിക്കും; കൂടത്തായിയിലെ ആ വീട്ടമ്മയോടൊപ്പം കുറച്ചുപെരെക്കൂടി താമസിക്കാതെ അകത്താക്കും. കേരളത്തിന് സന്തോഷിക്കാന്‍ ഇത്രയ്ക്കൊക്കെ മതി.

കേരളത്തിന്റെ തലങ്ങും വിലങ്ങും അക്രമരാഷ്ട്രീയത്തിന് ഇരകളായി അതിദാരുണമായി കൊല്ലപ്പെട്ടവരും, കസ്റ്റഡിയില്‍ ജീവന്‍ ഹോമിക്കപ്പെട്ടവരും, അഴികള്‍ക്കപ്പുറം വിലസുന്ന അഴിമതി വീരന്മാരും, കായല്‍പരപ്പുകളും കടല്‍ക്കരകളും നദിയോരങ്ങളും പിളര്‍ന്നുകൊണ്ട് ആകാശഗോപുരങ്ങള്‍ നിര്‍മ്മിച്ചവരും കേരളത്തെ സന്തോഷിപ്പിക്കില്ല. അതാണ്‌ നാം ജീവിക്കുന്ന വിചിത്രമായ കേരളം. ദൈവത്തിന്റെ സ്വന്തം കേരളം.

ഏറ്റവുമൊടുവിലത്തെ മരട് അടക്കമുള്ള ഈ പരിസരങ്ങളിലൊന്നും തന്നെ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെ അന്വേഷണാത്മക-വികസനോന്മുഖ പത്രപ്രവര്‍ത്തനം സാധ്യമല്ലെന്നുവരുന്നു. കാരണം ഈ തോന്ന്യാസങ്ങളൊക്കെ മറഞ്ഞും തെളിഞ്ഞും മാറോടണച്ചവരില്‍ സര്‍ക്കാരും, സര്‍വ്വകക്ഷി പ്രമാണിമാരും, രാഷ്ട്രീയ-സാംസ്കാരിക-മാധ്യമ തമ്പുരാക്കന്മാരും ഉള്‍പ്പെടും.

അന്വേഷണാത്മക പത്രപ്രവര്‍ത്തനം സ്പോണ്‍സര്‍ ചെയ്യുന്ന ഇക്കൂട്ടരൊന്നും മാധ്യമപ്രവര്‍ത്തകരെ വല്ലാണ്ട് കയറൂരിവിടില്ല. അതിന്നിടെയാണ് കൂനിന്മേല്‍ കുരുവേന്നോണം പാലാ തെരഞ്ഞുടുപ്പ് വന്നത്. മരടിനെ ഞരടിഞ്ഞരടി നിന്നവര്‍ പാലാ പിടിച്ചു. മരടിന്റെ കാണാച്ചരടില്‍ വോട്ടുകച്ചവടം തിരുതകൃതിയായി നടന്നു. കച്ചവടം പൊടിപൊടിച്ചു.
അങ്ങനെ പാലാ പുറത്ത് പാപ്പാന്‍‌ എഴുന്നെള്ളവേ വോട്ടുകച്ചവടവും ഓഹരി കച്ചവടവും പതുക്കെപ്പതുക്കെ ക്ലച്ചുപിടിച്ചുവന്നപ്പോള്‍ കൂടത്തായിയില്‍ കല്ലറകള്‍ തുറക്കപ്പെട്ടു. തല്‍ക്ഷണം തത്സമയം വോട്ടുകവലയില്‍ നിന്ന് വോട്ടുവണ്ടിയും കൊടിപ്പടയും പാലാ വഴി മരടും കടന്ന് കൂടത്തായിലെത്തി. പിന്നെ കാര്യങ്ങള്‍ കുശാല്‍.

തിരിതെളിഞ്ഞ ഉപതെരഞ്ഞെടുപ്പുകളുടെ പഞ്ചാങ്കത്തട്ടുകളും ചാടിക്കടന്ന് മാധ്യമപ്പട തുപ്പല്‍ കോളാമ്പിയുമായി കൂടത്തായിയില്‍ തമ്പടിച്ചു. യാതൊരുവിധ മാധ്യമ തടസങ്ങളുമില്ലാതെ പഞ്ചാങ്കത്തട്ടുകളില്‍ സര്‍വ്വകക്ഷിയോദ്ധാക്കള്‍ തിമിര്‍ത്താടി. കൂടത്തായിയില്‍ തമ്പടിച്ച മാധ്യമപ്പട അവിടെയൊന്നും കാര്യമായി എത്തിയില്ല. അവര്‍ എല്ലാവരുംതന്നെ കൂടത്തായിയില്‍ കൂത്താടി.

സാംസ്കാരിക നായകര്‍ അവര്‍ക്കാവുന്ന തരത്തില്‍ പ്രതിരോധത്തിന്റെ ഭിക്ഷാടനം നടത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ല. മാധ്യമപ്പട കൂടത്തായിയില്‍ നിന്ന് ഒരു മില്ലിമീറ്റര്‍ പോലും അനങ്ങിയില്ല. അനങ്ങാന്‍ ജനങ്ങള്‍ അനുവദിക്കുകയുമില്ല.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ആള്‍ക്കൂട്ട കൊലയില്‍ നിന്ന് കൂടത്തായിയിലെ കൂട്ടക്കൊലയിലേക്ക് കേരളം കൂറുമാറി. സന്ധ്യാനേരങ്ങളിലെ സംഭ്രമ-വിഭ്രമ ജനകമായ സീരിയലുകള്‍ വഴിയാധാരമായി. കൂടത്തായി കൂട്ടക്കൊല റേറ്റിംഗ് കൂട്ടി.
കൂടത്തായി കൂട്ടക്കൊല തെളിയിക്കുന്നത് വെല്ലുവിളിയെന്നത് മാധ്യമപ്പടയ്ക്ക് പൂവിളിയായി. കൂടത്തായിയിലെ പൊന്നാമറ്റത്തും അയല്‍ തറവാട്ടുവളപ്പിലും പരിസരങ്ങളിലും മാധ്യമപ്പറവകള്‍  കൂട്ടംകൂട്ടമായി പറന്നെത്തി. അടുത്തൊന്നും പൂര്‍ത്തിയാവാത്ത വാര്‍ത്തയുടെ ഭ്രമണപഥത്തില്‍ അവരുടെ ഉപഗ്രഹ ക്യാമറകള്‍ വട്ടം കറങ്ങിക്കൊണ്ടിരുന്നു. വാര്‍ത്താപ്രഭാതങ്ങള്‍ മുതല്‍ വാര്‍ത്താ മണിക്കൂറുകള്‍ സൂപ്പര്‍ നേരങ്ങളില്‍ കൂടത്തായി പൊട്ടിച്ചിതറിക്കൊണ്ടിരുന്നു. കേരളം കൂടുതല്‍ കൂടുതല്‍ സന്തോഷിച്ചുക്കൊണ്ടിരുന്നു. അവര്‍ മുഖ്യധാരയിലും സമൂഹധാരയിലും കുളിര്‍ കോരി കുളിച്ചുകൊണ്ടിരുന്നു.

കേരള ചരിത്രത്തില്‍ ആദ്യമായി സൈക്കോളജിസ്റ്റുകളും ക്രിമിനോളജിസ്റ്റുകളും കൊമ്പുകോര്‍ത്തു. കൂടത്തായിയില്‍ കൂട്ടക്കൊലകള്‍ അരങ്ങേറ്റിയത് സൈക്കൊപതി സംഘങ്ങളോ കൊട്ടേഷന്‍ സംഘങ്ങളോ എന്ന ന്യായാന്യായങ്ങള്‍ കേരളത്തിന്റെ ജനകീയ കോടതികളില്‍ ഇരമ്പങ്ങളായി. കൂടത്തായി പ്രഭവകേന്ദ്രമായി. കേരളം ഇപ്പോള്‍ പ്രകമ്പനം കൊള്ളുകയാണ്. കൂടത്തായി പ്രകമ്പനങ്ങളില്‍ പിളര്‍ന്നുവീണ വിവാദങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. പുതിയ വിവാദങ്ങള്‍ പഴയ വിവാദങ്ങളെ മായ്ച്ചുകൊണ്ടിരുന്നു.

പഴയ ഡി.എന്‍.എ. പരിശോധനകള്‍ എങ്ങുമെത്തിയില്ല, അനന്തപുരിയിലെ സി.സി.ടീവിയില്‍ കുടുങ്ങാത്ത വി.ഐ.പി. വാഹനാപകടം എങ്ങുമെത്തിയില്ല, കസ്റ്റഡി മരണങ്ങള്‍ക്ക് അള്‍ഷിമേഴ്സ് ബാധയേറ്റു, ആള്‍ക്കൂട്ട കൊലകളും,  രാഷ്ട്രീയ നരഹത്യകളും, കൊലയാളികളും, രാജ്യദ്രോഹികളും, ശരണം വിളികളും എങ്ങോ പോയി മറഞ്ഞു. നേര്‍പ്പിച്ചെടുത്ത സൈനൈഡ്‌ ലായിനിയില്‍ സംസ്കരിക്കപ്പെട്ടവയ്ക്ക് കണക്കില്ലാതായി. കേരള സന്തോഷിക്കുകയാണ്.

ആരുമറിയാതെ ആരെയുമറിയിക്കാതെ ഉപതെരഞ്ഞെടുപ്പുകളുടെ പഞ്ചാങ്കം നിശബ്ദതയുടെ താഴ്വാരങ്ങളില്‍ വോട്ടുപെട്ടികള്‍ക്കായി വലയെറിഞ്ഞുകൊണ്ടിരുന്നു. പഞ്ചവടിപ്പാലങ്ങള്‍ പഞ്ചതന്ത്ര കഥകളായി. കായലോരങ്ങളിലും കടലോരങ്ങളിലും നദിയോരങ്ങളിലും കെട്ടിപ്പൊക്കിയ ആകാശഗോപുരങ്ങള്‍ കൂടത്തായിയിലെ ഒഴിഞ്ഞ കല്ലറകളില്‍ സംസ്കരിക്കപ്പെട്ടു. കേരളം വീണ്ടുംവീണ്ടും സന്തോഷിക്കുകയാണ്.

ആയിരം മരടുകളും കൂടത്തായികളും മറച്ചുപിടിക്കാന്‍ ഒരു മരടിനും കൂടത്തായിക്കും സാധ്യമായി. ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങും വരെ ഇനി ഒരു മരടും പൊളിച്ചുനീക്കില്ല. ഒരു കൂടത്തായിയുടേയും കല്ലറകള്‍ തുറക്കപ്പെടില്ല. കേരളത്തിന് ആശങ്കകളില്ലാതെ സന്തോഷിക്കാം. കേരളത്തെ ഇവ്വിധം സന്തോഷിപ്പിക്കാന്‍ ഒരു ആയുര്‍വേദത്തിനും അലോപ്പതിക്കും ഹോമിയോപതിക്കും ആവില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ സൈക്കോപതിക്ക് മാതമേ കേരളത്തെ സന്തോഷിപ്പിക്കാനാവു. തിരക്കഥകള്‍ തിരക്കിട്ട് എഴുതുകയാണ് നമ്മുടെ സാംസ്കാരികനായകന്മാര്‍. ദൃശ്യങ്ങളെല്ലാം എടുത്തുകഴിഞ്ഞു. ശേഷം സ്ക്രീനില്‍. വീഡിയോ കാണാന്‍ 

No comments:

Post a Comment