Monday, October 28, 2019

പുത്തൻ പള്ളിയുടെ കഥ

അതിപുരാതനമായ ഒരു പള്ളിയുടെ പുരാതനമല്ലാത്ത പുതിയ കഥ പറയുകയാണ് ഇവിടെ. തൃശൂര്‍ പുത്തന്‍ പള്ളിയുടെ കഥ.
ശ്രേഷ്ഠമായ ഗോതിക് ശില്പകലയില്‍ നിര്‍മ്മിച്ച ഈ പള്ളിയില്‍ അതിശ്രേഷ്ഠമായ ഭാരതീയ ശില്പകലയും അവിടവിടെ നിഴലിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഈ പുണ്യശില്‍പ്പത്തെ ഭാരതീയ-ഗോതിക് ശില്പകലയെന്നും നമുക്ക് വിളിക്കാം.

ഒറ്റനോട്ടത്തില്‍ മൂന്നു ഗോപുരങ്ങളുള്ള ഈ പള്ളിയുടെ ഇടതും വലതുമായി സ്ഥിതിചെയ്യുന്ന ഗോപുരങ്ങള്‍ക്ക് 146 അടി ഉയരവും, മദ്ധ്യേ നില്‍ക്കുന്ന പ്രധാന ഗോപുരത്തിന് 260 അടിയുമാണ് ഉയരം. ഇതിനുപുറമേ 140 അടി ഉയരത്തില്‍ പിറകുവശത്തായി സപ്തസ്വരങ്ങള്‍ മുഴക്കുന്ന രണ്ടു മണിമാളികകളും സ്ഥിതിചെയ്യുന്നുണ്ട്. ഏറ്റവുമൊടുവില്‍ 260 അടി ഉയരത്തില്‍ ഗോതിക് ശില്പമാതൃകയില്‍ പണികഴിപ്പിച്ച ബൈബിള്‍ ഗോപുരം കൂടി തല ഉയര്‍ത്തിയപ്പോള്‍ തൃശൂരിലെ അതിപുരാതന പുത്തന്‍ പള്ളി ഏഷ്യയിലെ മൂന്നാമത്തെ ഉയരംകൂടിയ പള്ളിയായി വാഴ്ത്തപ്പെടുന്നു.

എവിടെനിന്നു വരുന്നവരായാലും തൃശൂര്‍ റൌണ്ട് വഴി അനായാസമായും അല്ലാതെയും തൃശൂര്‍ പൂത്തൻ പള്ളിയിലെത്താം. മാത്രമല്ല. തൃശൂര്‍ പരിസരത്തുനിന്ന് നോക്കിയാല്‍ ഉയരങ്ങളിൽ തന്നെ കണ്ടെത്താവുന്നതേയുള്ളൂ, നഗര മദ്ധ്യേ നിൽക്കുന്ന ഈ പള്ളി ഗോപുരങ്ങൾ. തൃശ്ശൂർ പൂരം കഴിഞ്ഞാൽ പിന്നെ തൃശ്ശൂരിനു കേമം പുത്തൻ പള്ളി പെരുന്നാളാണ്. എല്ലാ വർഷവും നവംബർ അവസാനത്തെ ആഴ്ചയിലാണ് പുത്തൻ പള്ളി പെരുന്നാൾ. വിവിധ ഭാഷകളിലുള്ള കുർബ്ലാനകളും പരിശുദ്ധ കർമ്മങ്ങളും ഇവിടെ മിക്കവാറും ദിവസങ്ങളിലും ആചരിക്കപ്പെടുന്നുണ്ട്.

മത സൌഹാർദ്ദത്തിന് പേരുകേട്ട തൃശ്ശൂരിൽ ക്രൈസ്തവ സാന്നിദ്ധ്യം ഉറപ്പുവരുത്തിയത് കൊച്ചിമഹാരാജാവായ ശക്തൻ തമ്പുരാനായിരുന്നു. തൃശ്ശൂരിന്റെ സമീപപ്രദേശങ്ങളായ കൊട്ടേക്കാട്, ഒല്ലൂർ, അരണാട്ടുകര എന്നിവടങ്ങളിൽ നിന്നുള്ള ഏതാനും ക്രൈസ്തവ കുടുംബങ്ങളെ തൃശ്ശൂരിൽ കൊണ്ടുവന്ന് താമസിപ്പിച്ചത് ശക്തൻ തമ്പുരാനായിരുന്നുവത്രെ. ഇവർക്കുവേണ്ടിയാണ് പുത്തൻപേട്ട അഥവാ ഇന്നത്തെ തെക്കേ അങ്ങാടി എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു പള്ളി പണിയാൻ ആദ്യമായി സർക്കാർ അനുവാദം നൽകിയത്. ശക്തൻ തമ്പുരാൻ തന്നെയായിരുന്നുവത്രെ ഇതിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ചത്. അങ്ങനെ 1814-ൽ വ്യാകുലമാതാവിന്റെ പ്രതിഷ്ഠയിൽ ഒരു പള്ളി ഇവിടെ സ്ഥാപിതമായി.

പിന്നീട് ക്രൈസ്തവർക്കിടയിലുണ്ടായ പടലപിണക്കങ്ങളിൽ സുറായി കക്ഷികൾ, ശിശ്മ അഥവാ സ്വതന്ത്രകക്ഷികൾ എന്നീ രണ്ടു വിഭാഗമായതിനെ തുടർന്ന്, നിലവിലെ പള്ളി അതായത്, ഇന്നത്തെ മർത്തമറിയം വലിയപള്ളി, അഥവാ സുറായി പള്ളിയായി പരിണമിക്കുകയും ചെയ്തു. അങ്ങനെ ശിശ്മ അഥവാ സ്വതന്ത്രകക്ഷികളെന്ന് അറിയപ്പെട്ടിരുന്ന കത്തോലിക്കർക്ക് പള്ളി നഷ്ടപ്പെട്ടു. ഒരു പള്ളിക്കുവേണ്ടിയുള്ള കത്തോലിക്കരുടെ പ്രയത്നം വീണ്ടും ഒരു നൂറ്റാണ്ടിലേറെ കാലം കടന്നുപോയി. അവസാനം 1925-ൽ ബിഷപ്പ് മാർ ഫ്രാൻസിസ് വാഴപ്പിള്ളിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് വീണ്ടുമൊരു പള്ളിക്കുവേണ്ടിയുള്ള സർക്കാർ അനുമതി ലഭിച്ചത്. തൃശ്ശൂരിലെ സി.ആർ. ഈയ്യുണ്ണി വക്കീലിനാണ് പള്ളി പണിയാനുള്ള അനുമതി പത്രം അന്ന് കൈ മാറിയത്. അങ്ങനെ 1925 ഒക്ടോബർ 10-ന് ഇന്നത്തെ പുത്തൻ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തെ മുൻവശത്തുണ്ടായിരുന്ന സ്കൂൾ കെട്ടിടം പള്ളിയായി ആശിർവദിക്കപ്പെട്ടു. ഈ പള്ളിയാണ് പിൽക്കാലത്ത് വ്യാകുല മാതാവിന്റെ പ്രതിഷ്ഠയിൽ ഇന്നത്തേയും എന്നത്തേയും പുത്തൻ പള്ളിയായതും.

തൃശ്ശൂരിലെ കത്തോലിക്കരുടെ ആവശൃവും കാലത്തിന്റെ ഗരിമയും കണക്കിലെടുത്ത് പിന്നീട് നീണ്ട 11 വർഷമെടുത്തു ഇപ്പോഴത്തെ പുത്തൻ പള്ളിയായി പരിണമിക്കാൻ. മദ്രാസിലെ സുപ്രസിദ്ധ എൻജിനീയറായ എസ്.എ. ജ്ഞാനപ്രകാശത്തിന്റെ നേതൃത്തത്തിലായിരുന്നു ഈ ഭീമൻ പള്ളിയുടെ നിർമ്മിതി പുരോഗമിച്ചത്. അങ്ങനെ 1940 നവംബർ 24-ന് പൂർത്തിയാക്കിയ ഈ പള്ളിയുടെ വെഞ്ചിരുപ്പു കർമ്മം നടത്തിയത് അഭിവന്ദൃ മെത്രാൻ ഫ്രാൻസിസ് വാഴപ്പിള്ളി തന്നെയായിരുന്നു. 1942-ൽ ദിവംഗതനായ അഭിവന്ദൃ മെത്രാൻ ഫ്രാൻസിസ് വാഴപ്പിള്ളി അന്തൃവിശ്രമം കൊള്ളുന്നതും ഈ പള്ളിയുടെ അൾത്താരക്ക് അടിയിൽ തന്നെ.

ഏഷ്യയിലെ അഭിമാനമായ, തൃശ്ശൂരിന്റെ വികാരമായ ഈ പള്ളിയുടെ നിർമ്മിതി പിന്നേയും പതിറ്റാണ്ടുകൾ തുടർന്നു. 1950-ലാണ് പള്ളിയുടെ മുൻവശത്ത് 140 അടി ഉയരമുള്ള രണ്ട് മണിമാളികകളിൽ നിന്ന് ആരേയും വിസ്മയിപ്പിക്കുന്ന സപ്തസ്വരങ്ങൾ ഒഴുകിയത്. 

ഗോത്തിക് ശില്പകലയിൽ കേന്ദ്രീകൃതമായ ഭാരതീയ ശില്പ സൌന്ദരൃം നിറഞ്ഞുതുളുമ്പുന്ന ഈ പള്ളിയുടെ ആറ് പ്രധാന ഗോപുരങ്ങളിലും ചുമരുകളിലും ത്രീത്വത്തിന്റെ ത്രിമാന ബൈബിൾ ദർശനം സമഞ്ജസമായി സമന്വയിക്കുന്നത് കാണാം. വെണ്ണക്കല്ലിലും എണ്ണഛ്ഛായങ്ങളിലും എഴുതിയ പരിശുദ്ധ ക്രൈസ്തവ കാവ്യങ്ങളാണ് ഈ പള്ളി മുഴുവനും. ഗോപുരങ്ങളുടെ ഉൾ പ്രതലങ്ങളിൽ എണ്ണ ച്ഛായാ ചിത്രങ്ങൾ പുനർനിർമ്മിക്കുന്നതിൽ മുൻകൈ എടുത്ത ശ്രി. ഇഞ്ചോടി ഇനാശു ഇയ്യപ്പനെ പിന്നീട് മാർപാപ്പയിൽ നിന്ന് ലഭിച്ച ഷെവലിയാർ പട്ടം നൽകി ആദരിക്കുകയുണ്ടായി. 

നിഴലുകൾ വീഴ്താത്ത പ്രകൃതിവെളിച്ചത്തിന്റെ വിസ്മയങ്ങളിൽ ഈ പള്ളി മറ്റൊരു മഹാ വിസ്മയമാവുന്നു. പ്രകൃത്യാലുള്ള കാറ്റിന്റെ ഗതിവേഗങ്ങളിൽ ഈ പള്ളി മുഴുവനും ശീതീകൃതമാണ്. 1980-ൽ ഫൊറോനയായും 1992-ൽ ബസിലിക്കയായും ക്രിസ്ത്യൻ പള്ളികളുടെ പ്രശസ്തിയുടെ ഉയരങ്ങൾ കീഴടക്കിയ ഈ പള്ളി രാജൃത്തിന് സമർപ്പിച്ച ആറാമത്തെ അൽഭുതമായിരുന്നു 260 അടി ഉയരത്തിൽ ഇവിടെ നിർമ്മിച്ച ബൈബിൾ ഗോപുരം.

നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ഈ പള്ളിയും പിന്നീട് പുതിയ കാലത്ത് നാം നിർമിച്ച ഈ ബൈബിൾ ഗോപുരവും കാണുമ്പോൾ നമുക്ക് ഒരു സതൃം മനസ്സിലാവും, നാം ഇന്നും ശില്പകലയിൽ കാര്യമായി പുരോഗമിച്ചിട്ടില്ലെന്ന്. അത്രക്ക് പ്രാചീനമാണ് ഈ ബൈബിൾ ഗോപുര നിർമിതിയും എന്ന് പറയേണ്ടിവരും. ലിഫ്റ്റ് വഴി ഈ ബൈബിൾ ഗോപുരം കയറുമ്പോൾ ലോകത്തിലെ വിവിധ ഭാഷകളിലുള്ള ബൈബിൾ അൽഭുതങ്ങളിലൂടേയും നാം കടന്നുപോകുന്നുണ്ട്. പിന്നെ ബൈബിൾ ഗോപുരത്തിന്റെ ഉയരങ്ങളിൽ എത്തുമ്പോൾ തൃശ്ശൂർ നഗരത്തിന്റെ പരിമിതമായ ആകാശകാഴ്ചയിൽ നാം ഈ പള്ളിയുടെ നെറുകെയിൽ പ്രയാസപ്പെട്ട് മുത്തമിട്ട് ശാന്തിയുടെ തീരങ്ങളിലേക്ക് തന്നെ മടങ്ങുന്നു. വീഡിയോ കാണാൻ ഇവിടെ ക്ളിക് ചെയ്യുക

No comments:

Post a Comment