Saturday, April 21, 2012

ഇനിയൊരു ജന്മമുണ്ടെങ്കില്‍ അഴീക്കോട്‌ മാഷ്‌ കുടുംബസ്ഥനാവും. മാഷ്‌ ഈ പ്രസ്ഥാനം ഉപേക്ഷിക്കും . മാഷിന് ഡ്രൈവര്‍ അല്ലാത്ത മകനുണ്ടാവും .

ഗുരുപ്രണാമം അവസാനഭാഗം
ഞാന്‍ സാഹിത്യം പഠിക്കുന്ന കാലഘട്ടത്തില്‍ അഴീക്കോട്‌ മാഷിന്റെ പേരിന്റെ കൂടെ എഴുതപ്പെട്ടിരുന്ന പേരുകള്‍ മഹാകവികളുടെയും, പൊയ്പോയ സാഹിത്യ ശിരോമണികളുടെയും; അന്നത്തെ സമകാലിക നിരൂപകരായ മുണ്ടശ്ശേരി , എം.പി. പോള്‍ , എം .ലീലാവതി , കെ .പി . അപ്പന്‍ , എം .അച്യുതന്‍ കെ .എം .തരകന്‍ തുടങ്ങിയവരുടെതായിരുന്നു .

ഇന്ന് ഓര്‍ക്കുമ്പോള്‍ ദുഖം തോന്നുന്നു . സാഹിത്യവുമായി പുലബന്ധം പോലുമില്ലാത്ത കൊച്ചു പിള്ളേരും , രാഷ്ട്രീയക്കാരും,  ബിസ്സിനസ്സുകാരും , പൊങ്ങച്ചക്കാരും ,കൊപ്രായക്കാരും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും  തോല്‍കുപ്പായമണിഞ്ഞ് മാഷിന്റെ പേരിന്റെ കൂടെ എഴുതിപോരുന്നു. മാഷ്‌ ഇവരുടെയൊക്കെ ഉപയോഗവസ്തുവോ ഉപഭോഗവസ്തുവോ ആവുകയായിരുന്നു. മാഷ്‌ പോലുമറിയാതെ .

മാഷ്‌ വിവാഹിതനായിരുന്നെങ്കില്‍ , തന്റേടിയായ ഒരു സഹധര്‍മിണി ഉണ്ടായിരുന്നെങ്കില്‍ , ഒരു ചുണക്കുട്ടനായ ആണ്‍കുട്ടിയുണ്ടായിരുന്നെങ്കില്‍ ഇത്തരക്കാരില്‍ ഒരാള്‍ പോലും മാഷിന്റെ കൂടെ ഉണ്ടാകുമായിരുന്നില്ല. എന്തുചെയ്യാം അവിവാഹിതന്‍ ഏറ്റുവാങ്ങേണ്ടി വരുന്ന പ്രാരാബ്ധങ്ങളില്‍ ഇതുകൂടി ഉണ്ടാവുമായിരിക്കും .

മറ്റൊരര്‍ത്ഥത്തില്‍, വ്യക്തികള്‍ ഗാര്‍ഹസ്ത്യം വിട്ട് പ്രസ്ഥാനങ്ങളാവുമ്പോള്‍ ഒഴിവാക്കാനാവാത്ത ദുരന്തമോ അപചയമോ ആവാം ഇതൊക്കെ എന്ന് സമാധാനിക്കുക .

ഇനിയൊരു ജന്മമുണ്ടെങ്കില്‍ അഴീക്കോട്‌ മാഷ്‌ കുടുംബസ്ഥനാവും. മാഷ്‌ ഈ പ്രസ്ഥാനം ഉപേക്ഷിക്കും . മാഷിന് ഡ്രൈവര്‍ അല്ലാത്ത മകനുണ്ടാവും . അഴീക്കോട്‌ എന്ന  മഹാനായ വ്യക്തി സ്വതന്ത്രനാവും . കണ്ട്രോള്‍ റൂമിന്റെ സ്ക്രീനിംഗ് ഇല്ലാതെ അന്ന് നമുക്കൊക്കെ അഴീക്കോട് മാഷേ  വിളിക്കാം . നമ്മുടെ വിളി കേള്‍ക്കാന്‍ അന്ന് മാഷ്‌ ഉണ്ടാവും .അന്ന് മാഷിന്റെ കൃതികള്‍ക്ക് പുനര്‍ രചനകളുണ്ടാവും . അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ പ്രവചനങ്ങളാവും. പ്രവാചകനൊപ്പം  മറ്റ് പ്രവാചകരുണ്ടാവും. 
  
 
ആനയും അമ്പാരിയുമില്ലാതെ അന്ന് അഴീക്കോട് മാഷ്‌ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളില്‍ ശിഷ്യന്‍ അയക്കുന്ന വണ്ടിയില്‍ വരും . ശിഷ്യന്റെ പുസ്തകം ഏറ്റുവാങ്ങും . ഈ ശിഷ്യനെ അനുഗ്രഹിക്കും. 

ഡോ. സി. ടി. വില്യം
ഗുരുപ്രണാമം ഇവിടെ അവസാനിക്കുന്നു .

No comments:

Post a Comment