Friday, July 6, 2012

എം.എന്‍ .വിജയനും ടാപ്പിംഗ് കത്തിയും

കവിത
 
കത്തിയുടെ മനശാസ്ത്രവും തത്ത്വശാസ്ത്രവും
കത്തിച്ചുവച്ച വിളക്കാണ്  എം.എന്‍ വിജയന്‍ .
കത്തിയ്ക്ക് മുറിച്ച് കൊല്ലാനാവും
ഇത് മനശാസ്ത്രം .   
കത്തിയ്ക്ക് മുറിവ് ഉണക്കാനാവും
ഇത് തത്ത്വശാസ്ത്രം .  
ടാപ്പിംഗ് കത്തി കണ്ടാവണം
വിജയന്‍ മാഷ്‌ ,
കത്തിയുടെ മനശാസ്ത്രവും തത്ത്വശാസ്ത്രവും
കത്തിച്ചുവച്ചത്  .
അതുകൊണ്ടാവണം
വിജയന്‍ മാഷ്‌ ,
മകളെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ചേര്‍ത്തതും
അവിടെത്തന്നെ മംഗല്യം ചാര്‍ത്തിയതും .
ടാപ്പിംഗ് കത്തിയുടെ പാല്‍ ചുണ്ടും, പാല്‍ പല്ലും
റബ്ബര്‍ മരത്തെ ഉമ്മ വച്ചതും
മരം പാല്‍ ചുരത്തിയതും
പാല്‍ മുറിവ് ഉണങ്ങിയതും
ആ മകളും മരുമകനും കണ്ടു പഠിച്ചിരുന്നു .

വിജയന്‍ മാഷ്‌ മരിച്ചു .
മകളും മരുമകനും കണ്ടതും പഠിച്ചതും മറന്നു .
ടാപ്പിംഗ് കത്തിയുടെ ,
മനശാസ്ത്രവും തത്ത്വശാസ്ത്രവും മറഞ്ഞു .
കത്തിയുടെ പാല്‍ പല്ല് , പുലിപ്പല്ലായി .
കത്തിയുടെ പാല്‍ ചുണ്ട് , യക്ഷിച്ചുണ്ടായി .
കത്തി ഒരു ഡ്രാക്കുളയായി മരത്തെ പുണര്‍ന്നു .
അമ്മ മരങ്ങള്‍ കീഴ്പ്പെടുകയായിരുന്നു .

ഡോ . സി . ടി . വില്യം