Monday, June 29, 2015

ചത്തവന് മരണക്കുറി കൊടുത്തവള്‍



ഇന്നലെ പുലര്‍ച്ചെയാണത്രെ 
ഞാന്‍ മരിച്ചത്.
രാവിലെതന്നെ  നഗരത്തിലേക്കിറങ്ങി
പാകത്തിനൊരു ശവപ്പെട്ടി വാങ്ങാന്‍.

പള്ളി സിമിത്തേരിയും കടന്ന്,
രണ്ട് വളവും കഴിഞ്ഞ്,
തട്ടിന്‍ പുറത്തായിരുന്നു
ശവപ്പെട്ടി കച്ചവടക്കാരന്‍.

മോക്ഷത്തിലേക്കുള്ള
മോങ്ങുന്ന മരപ്പടികളിലൂടെ
തട്ടിന്‍പുറത്തെത്തിയപ്പോള്‍
തേങ്ങലൊഴിഞ്ഞ ശവപ്പെട്ടികള്‍ കണ്ടു.

ശവപ്പെട്ടികളത്രയും
എനിക്ക് പാകമല്ലായിരുന്നു.
ഒന്നുകില്‍ തല പുറത്ത്
അല്ലെങ്കില്‍ കാലുകള്‍ പുറത്ത്.

മോക്ഷത്തിന്‍റെ പടിയിറങ്ങി
റോഡിലെത്തിയപ്പോള്‍
കയ്യിലൊരു കുറിപ്പുമായി
അവള്‍ നില്‍ക്കുന്ന കണ്ടു.

അവള്‍: “ നീയെന്താ ഇവിടെ ?”
ഞാന്‍: “ പുലര്‍ച്ചെ മരിച്ചതാ, ശവപ്പെട്ടി വാങ്ങാന്‍...”
അവള്‍: “എന്നിട്ട് ...”
ഞാന്‍: “ ഒന്നും എനിക്ക് പാകമാവുന്നില്ല. നീ ഇവിടെ... ”
അവള്‍: “ അത്ഭുതം! ഈ കുറി തരാന്‍....”

അവള്‍ പ്രണയപൂര്‍വ്വം തന്നത്
എന്‍റെ മരണക്കുറിയായിരുന്നു.

സ്ഫടികക്കിനാവുടയും പോലെ
ഘടികാരം എന്നെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു.      

Wednesday, June 24, 2015

നാം കാണാതെ പോവുന്ന അരുവിക്കര


ലാളനകള്‍ നിഷേധിക്കപ്പെട്ട റബ്ബര്‍ മരങ്ങള്‍. റോഡേത് തോടേത് എന്ന്‍ വേര്‍തിരിക്കാനാവാത്ത വിധം താറുമാറായി കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍. ഇനിയൊരിക്കലും പുനര്‍ജ്ജനി സ്വപ്നം കാണാനാവാത്ത കൊച്ചു കൊച്ചു കുടിലുകള്‍. ഓടും, ഓലയും, നീലനിറത്തിലുള്ള പ്ലാസ്റ്റിക്കും, പരസ്യമെഴുതിയ ഫ്ലക്സ് പാളികളും കൊണ്ടും മേഞ്ഞ; വീടെന്ന് തോന്നിപ്പിക്കുന്ന മനുഷ്യാലയങ്ങള്‍. മാലിന്യം കെട്ടിക്കിടക്കുന്ന, മലിനജലം ഒഴുക്കുന്ന; ഓടകള്‍, ചാലുകള്‍, കനാലുകള്‍, തടയണകള്‍. പ്രതീക്ഷയും പ്രത്യാശയും മോഹങ്ങളും അസ്തമിച്ച മനുഷ്യരൂപങ്ങള്‍. ഈ ദൃശ്യങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് വായിച്ചാല്‍ കിട്ടുന്ന ഭൂമികയെയാണ് നാം അരുവിക്കര എന്ന് വിളിക്കുന്നത്‌.

മനുഷ്യവിഷാദങ്ങളുടെയും പ്രാരബ്ദങ്ങളുടെയും പരിദേവനങ്ങളുടെയും ഈ കഷ്ടഭൂമിയില്‍ ഇന്ന് ചാനലുകളുടെ കുട ചൂടിയ വാഹനങ്ങളും, ത്രികാലുകളും ക്യാമറകളും തോളിലേറ്റി സാഹസികയാത്ര നടത്തുന്ന മാധ്യമ പ്രവര്‍ത്തകരും, കേരള നിയമ സഭാംഗങ്ങളും, രാഷ്ട്രീയ കേരളം മുഴുവനും തമ്പടിച്ചിരിക്കുന്നു.

കരയുദ്ധം, കരയങ്കം, കരകയറ്റം തുടങ്ങിയ അലങ്കാര തലക്കെട്ടുകളില്‍ ഈ അഭിനവ മാധ്യമ ന്യായാധിപന്മാര്‍ നാളിതുവരെ വിധിച്ചു തള്ളിയത് കേവലം ജല്പനങ്ങള്‍ ആയിരുന്നെന്ന് അരുവിക്കരയുടെ നേര്‍കാഴ്ച നമ്മെ ബോധ്യപ്പെടുത്തും. എന്തുകൊണ്ടാണ് ഈ കുടചൂടിയ വാഹനങ്ങളും ത്രികാലുകളില്‍ മേയൂന്ന ക്യാമറ ജീവികളും യഥാര്‍ത്ഥ അരുവിക്കരയെ കണ്ടില്ലെന്ന് നടിക്കുന്നത്? മാധ്യമ ദുരന്തം അല്ലാതെ എന്തുപറയാന്‍?

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ ആക്ടിവിസ്റ്റുകളുടെ ഒരു ചെറു സംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഞാന്‍ അരുവിക്കര മുഴുവനും. ഏതു ചെറുവഴികളിലൂടെയും കടന്നുപോകാനും കുടുങ്ങാതെ തിരിച്ചുവരാനും പ്രാപ്തമായ ഒരു നാനോ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. എന്നിട്ടും ഞങ്ങളുടെ നാനോ കാര്‍ അക്ഷരാര്‍ഥത്തില്‍ കിതച്ചു. വെള്ളം കുടിച്ചു. ഇവിടെ തോല്‍ക്കുന്നത് നാനോ കാറോ ടാറ്റയോ അല്ല; മറിച്ച് കേരളം ഭരിച്ചുതുലച്ച ഇടതു-വലതു ഭരണകൂടങ്ങള്‍ തന്നെയാവണം. ഇടതു-വലതു ഭരണകൂടങ്ങള്‍ ദയനീയമായി പരാജയപ്പെട്ട ഒരു മനുഷ്യാധിവാസ ഭൂമിയാണ്‌ അരുവിക്കര. ഇവിടുത്തെ ജനങ്ങള്‍ ഇനിയും ഗൃഹപാഠം ചെയ്യാതെ വോട്ടിംഗ് യന്ത്രത്തിന്‍റെ പച്ചയും ചോപ്പും വെളിച്ചങ്ങള്‍ തെളിയിച്ചുകൊണ്ട് നീട്ടി മൂളിയാല്‍ ദുരന്തം ഇന്നവര്‍ അനുഭവിക്കുന്നതിന്റെ ഇരട്ടിയാവും തീര്‍ച്ച.

തിരുവനതപുരം റെയില്‍വേ സ്റ്റേഷനിറങ്ങി ഓട്ടോ പിടിച്ച് താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ എന്‍റെ തെരഞ്ഞെടുപ്പ് കുശലാന്വേഷണത്തിന് മറുപടിയായി പറഞ്ഞു, “ഞങ്ങള്‍ ഈ നാട്ടുകാരാണ് സാര്‍. പക്ഷെ ഞങ്ങള്‍ ടീവിയിലും പത്രങ്ങളിലും കാണുന്നതൊന്നും ഞങ്ങളുടെ നാടല്ല സാര്‍. അത് വേറേതോ ഭൂപ്രദേശമാണ്. അവര്‍ എഴുതുന്നതും പറയുന്നതും ഞങ്ങളുടെ നാടിനെ കുറിച്ചല്ല.” 

ഏതോ അപരിചിതനായ ഓട്ടോ ഡ്രൈവര്‍ പറഞ്ഞത് ശരിവക്കാന്‍ എനിക്ക് അധികം പാടുപെടേണ്ടി വന്നില്ല. അരുവിക്കരയിലെ അരദിവസത്തെ യാത്ര പൂര്‍ത്തിയാകി മോഹനന്‍റെ തട്ടുകടയില്‍ നിന്ന്‍ ഊണ് കഴിച്ചിറങ്ങിയപ്പോഴേക്കും എനിക്ക് അരുവിക്കര മനപാഠമായി.

പൊട്ടിപ്പൊളിഞ്ഞതും ചെളിവെള്ളം നിറഞ്ഞ ചെറുകുഴികളാല്‍ അലങ്കരിച്ചതുമായ ഇടനാഴികള്‍ പോലത്തെ വഴികള്‍ പലേടത്തും നേര്‍ത്തുപോയിരുന്നു. അതിനിടെ ചുവപ്പും ത്രിവര്‍ണ്ണവും കാവിയും നിറങ്ങളില്‍ കൊടികളും തോരണങ്ങളും വഴിയോരങ്ങളില്‍ ചാര്‍ത്തിയപ്പോള്‍ വഴികള്‍ ശരിക്കും അപ്രത്യക്ഷമായെന്നുതന്നെ പറയാം. അങ്ങനെ പൂവ്വച്ചലില്‍ ഒരിടത്തുവച്ച് വാഹനങ്ങളാല്‍ വീര്‍പ്പുമുട്ടിയ ഞങ്ങളുടെ വഴിയും തല്‍ക്കാലത്തേക്ക് അടഞ്ഞു.

വഴിയരികിലെ പഴകടക്കാരനില്‍ നിന്ന് കപ്പപഴം വാങ്ങി കഴിച്ചു. നൂറുരൂപ നോട്ട് കൊടുത്തപ്പോള്‍ ആ പാവം ആ പ്രദേശം മുഴുവന്‍ ചില്ലറക്കായ് ഓടിനടന്നു. അവസാനം നിരാശനായി മടങ്ങി. ഞങ്ങള്‍ ആ പാവത്തിന് ചില്ലറ കൊടുത്ത് സന്തോഷിപ്പിച്ചു. ഇവിടെയാണ്‌ സര്‍ക്കാര്‍ ഭരണ തുടര്‍ച്ച, വികസന തുടര്‍ച്ച എന്നൊക്കെ വീരവാദം പുലമ്പുന്നത്.

പിരിയാന്‍ നേരത്ത് ആ പാവം പഴകടക്കാരനോട് ചോദിച്ചു, “തെരഞ്ഞെടുപ്പ് എങ്ങനെ? ആര് ജയിക്കും? ആര്‍ക്ക് വോട്ടുചെയ്യും? എന്തിനാണ് വോട്ടുചെയ്യുന്നത്?”
താടി മുറിക്കാന്‍ മറന്നുപോയ-ജീവിക്കാന്‍ മറന്നുപോയ ആ പഴകടക്കാരന്‍ പറഞ്ഞു, “എന്ത് തെരഞ്ഞെടുപ്പ് സാറേ....രാജഗോപാല്‍  ജയിക്കും.... രാജഗോപാലിന് വോട്ടുചെയ്യണം.....”

എന്‍റെ അവസാനത്തെ ചോദ്യത്തിന് ആ പഴകടക്കാരന്‍ ഉത്തരം തന്നില്ല. പകരം രണ്ട് കുഴികളില്‍ തളച്ചിട്ട കൃഷ്ണമണികള്‍ ഈറനണിയാതെ വെറുതെ ഒന്നുരണ്ടു വട്ടം ഉരുണ്ടു. അരുവിക്കരയിലെ മുഴുവന്‍ മനുഷ്യരുടെയും വിഷാദത്തിന്റെ വിശ്വരൂപം ഞാന്‍ ആ പഴകടക്കാരന്റെ കണ്ണുകളില്‍ കണ്ടു.

മുറിവുകളില്‍ പൊറ്റ വീണ റബ്ബര്‍ മരങ്ങള്‍ വഴിയരികില്‍ മിഴിച്ചുനിന്നു. റബ്ബര്‍ മരങ്ങള്‍ക്ക് പാല്‍ ചുരത്തുവാനുള്ള ചിരട്ട മുലകള്‍ പോലും കാണാനില്ലായിരുന്നു. മുറിവായില്‍ ചുറ്റിക്കെട്ടാനുള്ള പ്ലാസ്ടിക്കിന്റെ മഴക്കാല രക്ഷയും കാണാനായില്ല. റബ്ബര്‍ തോട്ടത്തിന്‍റെ ഓരങ്ങളില്‍ തോട്ടം തൊഴിലാളികളുടെ കുടിലുകള്‍ പട്ടിണി അറിയിച്ച് ചോരയൊലിച്ചുകിടന്നു.
ആര്യനാട് പ്രദേശത്തെ ഒരു ജങ്ങ്ഷനില്‍ വണ്ടി നിര്‍ത്തി. ഉച്ചഭാഷിണികള്‍ ഉച്ചത്തില്‍ ജനാധിപത്യം കൂവുന്നുണ്ടായിരുന്നു. 

അവിടെ കണ്ട രണ്ട് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോട് വെറുതെ തെരഞ്ഞെടുപ്പ് കുശലം അന്വേഷിച്ചു. “തെരഞ്ഞെടുപ്പ് എങ്ങനെ?”

അരികെ കിടന്ന്‍ കൂവുന്ന ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനം ചൂണ്ടി ചെറുപ്പക്കാര്‍ നിസ്സഹായരായി പറഞ്ഞു, “കണ്ടില്ലേ.....കേട്ടില്ലേ....ഒരു മാസക്കാലമായി ഞങ്ങളിത് സഹിക്കാന്‍ തുടങ്ങിയിട്ട്.....കടുത്ത ശബ്ദമലിനീകരണം...... ജനാധിപത്യം നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിച്ച ശബ്ദമലിനീകരണം....ഇത് ജനാധിപത്യമോ? പാരിസ്ഥിതിക ദുരന്തമോ?”
“ശരി കൂട്ടുകാരെ....ആരിവിടെ ജയിക്കും?” ചോദ്യം തുടര്‍ന്നു....
“ഞങ്ങള്‍ക്ക് അത് പറയാനാവില്ല...എല്ലാവരും ഒപ്പത്തിനൊപ്പം കട്ടക്ക് കട്ട നില്‍ക്കുന്നു..”

ആരുടേയും ജയവും തോല്‍വിയും ഇവിടുത്തെ ജനങ്ങള്‍ക്ക് പറയാനാവില്ല. ഞാന്‍ ചുറ്റും നോക്കി. തെരഞ്ഞെടുപ്പ് ബിംബങ്ങള്‍ എനിക്ക് ചുറ്റും നില്‍ക്കുന്നു. വരാത്ത ചിരിയുമായി ശബരീനാഥന്‍ അച്ഛന്റെ പ്രേതത്തിന്നരികെ നില്‍ക്കുന്നു. ചിരിക്കണോ വേണ്ടയോ എന്ന ശങ്കയാല്‍ വിജയകുമാര്‍ വിഷമിച്ചുനില്‍ക്കുന്നു. സാത്വികനായ ഒരു വന്ദ്യ വയോധികനെപ്പോലെ രാജഗോപാല്‍ യാചിച്ചുനില്‍ക്കുന്നു. ഏതോ പരസ്പര സഹായ സഹകരണ സംഘത്തിലെ ഡയറക്ടര്‍മാരെപ്പോലെ അവര്‍ പരസ്പരം ബഹുമാനിച്ചും ആദരിച്ചും നില്‍ക്കുന്നു.

അഭ്യസ്തവിദ്യരായ ആ ചെറുപ്പക്കാര്‍ പറഞ്ഞത് ശരിയാണ്. ഇവിടെ ഒരു പാരിസ്ഥിതിക പ്രവര്‍ത്തകനായ ഒരാളുടെ ചിരിക്കാത്ത ചിത്രത്തിന്‍റെ കുറവുണ്ട്.

അരുവിക്കരയില്‍ മഴ പെയ്യുന്നില്ല. ചൂട് മഴയെ വെല്ലുവിളിക്കുന്നു. നാനോ കാറിന്റെ ശീതീകരണി ചൂടിന് മുന്നില്‍ തോറ്റുകൊടുത്തു. വിരണകാവ് പ്രദേശത്തുകൂടി കാര്‍ വിയര്‍ത്തോടി. അവിടെ ഒരു ജങ്ങ്ഷനില്‍ കുറച്ച് സ്ത്രീകള്‍ നില്‍ക്കുന്നു. കാര്‍ നിര്‍ത്തി. തെരഞ്ഞെടുപ്പ് കുശലം അന്വേഷിച്ചു. അവര്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വീക്ഷണം പത്രം വിളമ്പി.

“ആരാണ് ഇവിടെ ജയിക്കുക?” ഞങ്ങള്‍ ചോദിച്ചു.
“ശബരീനാഥന്‍”. ഉത്തരം പൊടുന്നനെ വന്നു.
“അതെന്താ...?”
“ഞങ്ങള്‍ക്ക് സമാധാനം വേണം.” പഠിച്ചുറപ്പിച്ച ഉത്തരം വന്നു.
“അതെന്താ ഇവിടെ വല്ല രാഷ്ട്രീയ കൊലപാതകങ്ങളും അടുത്ത് നടന്നോ?”
“അതൊന്ന്വല്ല ഞങ്ങള്‍ക്ക് സമാധാനം വേണം.” ഉത്തരം ആവര്‍ത്തിച്ചു.
ഞങ്ങള്‍ പിന്നേയും എന്തൊക്കെയോ ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു.
“ഉപദ്രവിക്കണ്ട....ആ കുട്ടിയങ്ങ് ജയിച്ചുപോട്ടെ സാര്‍....”ഉത്തരം തീര്‍പ്പായി.

ഞങ്ങള്‍ യാത്ര തുടര്‍ന്നു. അരുവിക്കര മുഴുവന്‍ കൊടികളാണ്. തോരണങ്ങളാണ്. ഇടതും വലതും ബിജെപിയും അക്ഷരാര്‍ഥത്തില്‍ “പരസ്യ”യുദ്ധം തന്നെയാണ് നടത്തുന്നത്.

മുസ്ലീം വോട്ടുപ്രദേശങ്ങള്‍ എത്തുമ്പോള്‍ പരസ്യത്തിന്റെ സ്വഭാവം മാറുന്നുണ്ട്. ഇടതിന്റെ ചുവപ്പ് നിറം പച്ചയിലേക്ക് സംക്രമിക്കുന്നത് കാണാം. പച്ചയില്‍ കുളിച്ചുനില്‍ക്കുന്ന വലതിനെ കാണാം. പച്ച താമരകള്‍ വിരിഞ്ഞുനില്‍ക്കുന്നത് കാണാം. എന്തൊരു രാഷ്ട്രീയാബദ്ധങ്ങളാണ് ഇതൊക്കെ? അരുവിക്കരയിലെന്നല്ല, കേരളത്തിലെ മുഴുവന്‍ ജനങ്ങളും പുച്ഛമായി കാണില്ലേ ഇതിനെയൊക്കെ? നമ്മുടെ രാഷ്ട്രീയവിവേകം അസ്തമിക്കുന്നതിന്റെ നേര്‍കാഴ്ചകള്‍ അല്ലെ ഇതൊക്കെ?

അതിനിടെ വിരണകാവ് പ്രദേശത്ത്‌ ജനങ്ങള്‍ ഒഴുകിയെത്തുന്നത് കണ്ടു. നടന്‍ സുരേഷ് ഗോപി വരുന്നുണ്ടത്രേ. രാജഗോപാലിനെ പ്രതിരോധിക്കാന്‍; അല്ല വിജയിപ്പിക്കാന്‍. വിരണകാവിലെ ഒരു മൈതാനത്ത് ആയിരത്തിലധികം കസേരകള്‍ സമ്മതിദായകരെ കാത്തുകിടന്നു. ബിജെപിയുടെ മുഴുവന്‍ നേതാക്കളും ആ മൈതാനത്ത് നിരന്നു. ഉച്ചക്ക് മൂന്ന് മണിക്കായിരുന്നു ആക്ഷന്‍ ഹീറോ വരേണ്ടിയിരുന്നത്. എന്നാല്‍ മുഹൂര്‍ത്തത്തില്‍ തന്നെ മഴ പെയ്തുതകര്‍ത്തു. മൈതാനവും കസേരകളും കുളിച്ചുകിടന്നു. ശോഭ സുരേന്ദ്രന്‍ ഇടതും വലതും വാക്കത്തി വീശി ജനങ്ങളെ പിടിച്ചുവച്ചു. ഒടുവില്‍ നടന്‍ എത്തി. ആയിരം സിനിമാ ഭക്തരെ സാക്ഷിനിര്‍ത്തി ഗുരുവന്ദനം നടത്തി. രാജഗോപാലിന് വിജയം നേര്‍ന്നു. അപ്പുറത്തെവിടെയോ നടന്‍ ഇന്നസെന്റ് ഹാസ്യവെടി പൊട്ടിച്ച് വിജയകുമാറിനെയും ആനന്ദിപ്പിച്ചു.

ഒരു നിമിഷം ഞാന്‍ സംശയിച്ചുനിന്നു. ഞാനിപ്പോള്‍ അരുവിക്കരയിലോ അതോ തമിഴന്‍റെ കോടാമ്പക്കത്തോ?

യാത്രാനുഭവം

അരുവിക്കര ഒരു രാഷ്ട്രീയാവര്‍ത്തനമാണ്. ഇടതിന്റെയും വലതിന്റെയും ബിജെപിയുടെയും തനിയാവര്‍ത്തനം. ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയ പ്രവാചകനുമല്ല. എന്‍റെ രാഷ്ട്രീയാവബോധം വച്ചുപറയുകയാണ്. അരുവിക്കരയിലെ ജനങ്ങളുടെ തീന്മേശമേല്‍ മൂന്ന് വിഭവങ്ങളാണ് ഉള്ളത്. അവയില്‍ ഒന്നില്‍ പാറ്റ വീണിരിക്കുന്നു. രണ്ടാമത്തേതില്‍ പല്ലി വീണിരിക്കുന്നു. മൂന്നാമത്തേതില്‍ മഞ്ഞളിന്റെ മഞ്ഞയും മുളകിന്റെ ചുവപ്പും കലര്‍ന്ന്‍ കാവി നിറം പകര്‍ന്നിരിക്കുന്നു. അരുവിക്കരയിലെ ജനങ്ങള്‍ക്ക് ഇവയിലൊന്ന് ഭക്ഷിച്ചേ തീരൂ.               

            

                    

Friday, June 5, 2015

സീതമാര്‍ കരയുകയാണ് ........5


ഇരുപത്തൊന്ന്                      

ഇതൊരു വിലാപകാവ്യാണ്
സീതമാരുടെ കണ്ണീരില്‍
ചോര ചാലിച്ചെഴുതിയ വിലാപകാവ്യം.
ഇവിടെ രാമനും സീതയും
യാഥാര്‍ത്ഥ്യത്തെ തൊട്ടുകിടക്കുന്ന
കാല്പനിക ഭാവങ്ങളാണ്.
രാമനില്‍ പുതിയ പുരുഷനും
സീതയില്‍ പഴയ സ്ത്രീയും
പുതിയ കാലത്തിന്റെ അവസ്ഥാന്തരങ്ങളില്‍
ഇവിടെ സംഗമിക്കുകയാണ്.
എത്ര പറഞ്ഞാലും തീരാത്ത കഥയും
എത്ര കരഞ്ഞാലും തീരാത്ത വിലാപവും
ഈ വിലാപ കാവ്യത്തിലുണ്ട്.
ഇനിമുതല്‍ പറയുന്ന കഥകളും
പാടുന്ന കവിതകളും
സീതക്കുട്ടികളെ കുറിച്ചുള്ളവയാണ്.
ഇവളെന്റെ പ്രിയമുള്ള സീതക്കുട്ടി
പഠിക്കാന്‍ അതിമിടുക്കിക്കുട്ടി.
ബാല്യത്തില്‍ അച്ഛനെ നഷ്ടപ്പെട്ടവള്‍
പെണ്മനം പകുത്തുവക്കാന്‍
ഇവള്‍ക്ക് സഹോദരിമാരില്ല
പെണ്‍രക്ഷക്ക് കാവലിരിക്കാന്‍
ഇവള്‍ക്ക് സഹോദരന്മാരില്ല
ഇവള്‍ അമ്മയുടെ മാത്രം സീതക്കുട്ടി.
ഇവള്‍ ഈ കലാശാലയില്‍ വന്നത്
സസ്യങ്ങളുടെ ഉല്പാദനവും
ജനിതകവും പഠിക്കാന്‍.
സസ്യോല്പാദനം പഠിപ്പിക്കാന്‍ വന്ന
അവളുടെ അദ്ധ്യാപകന്റെ  ജനിതകം
മൃഗതുല്യമായിരുന്നെന്ന്‍
അവള്‍ വളരെ പെട്ടെന്ന്‍ പഠിച്ചു.
ജനിതകം പിഴച്ച സസ്യോല്പാദകാദ്ധ്യാപകന്‍
അവളെ പഠിപ്പിക്കുകയായിരുന്നില്ല;
പീഡിപ്പിക്കുകയായിരുന്നു.
അദ്ധ്യാപകന്റെ മൃഗീയ ജനിതകത്തിനുമുന്നില്‍
അവള്‍ പഠനം നിര്‍ത്താന്‍ തീരുമാനിച്ചു.
അവളുടെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ വിശ്വസിച്ച
കൂട്ടുകാരികള്‍ അവളെ തിരിച്ചു വിളിച്ചു.
ജനിതകം പിഴച്ച അദ്ധ്യാപകനെതിരെ
അവള്‍ പരാതി കൊടുത്തു.
അവളുടെ പരാതിയിന്മേല്‍
ലേലംവിളികളും ഒത്തുകളികളും നടന്നു.
സസ്യമന്ത്രി ലേലം വിളിച്ചു
പിന്നെ ഒത്തുകളിച്ചു.
കലാശാലയും ലേലം ഏറ്റുവിളിച്ചു
പിന്നെ ഒത്തുകളിക്ക് കൂട്ടാളിയായി.
അവസാനം സീതക്കുട്ടി വേട്ടക്കാരിയും
ജനിതകം പിഴച്ചവന്‍ ഇരയുമായി.
ആടിനെ പട്ടിയാക്കി
പട്ടിയെ ആടാക്കി
മുഖ്യന്‍റെ ഭരണം വേഷം കെട്ടി.
ജനിതകം പിഴച്ചവന്‍
വീണ്ടും സസ്യോല്പാദകാദ്ധ്യാപകനായി.
അന്വേഷണ റിപ്പോര്‍ട്ട് വന്നപ്പോള്‍
എന്റെ സീതക്കുട്ടിക്ക്
ഭ്രാന്തെന്ന് വിധിച്ചു.
വിധി ഉറപ്പിക്കാന്‍ പുനരന്വേഷണം നടന്നു
കാമ ഭ്രാന്തെന്ന് അന്ത്യ വിധിയുണ്ടായി.
അവള്‍ പിന്നെ ആര്‍ക്കും വേണ്ടി കാത്തുനിന്നില്ല
മാനസിക രോഗാശുപത്രിയുടെ
ആംബുലന്‍സ് വന്നു
അവള്‍ ആ ഭ്രാന്താലയത്തില്‍ കയറുമ്പോള്‍
അവളുടെ അമ്മ കരയുന്നുണ്ടായിരുന്നു....
ആംബുലന്‍സ് അലമുറയിട്ട് കരഞ്ഞു നീങ്ങി
ഒപ്പം എന്റെ സീതക്കുട്ടിയും തേങ്ങി
ഭാരതത്തിന്റെ പെണ്മക്കള്‍ കരയുകയാണ് .....
സീതമാര്‍ കരയുകയാണ് .......
ആരും കേള്‍ക്കാതെ ........

ഇരുപത്തിരണ്ട്

സീതാവിലാപങ്ങളുടെ
ഇരുപത്തിരണ്ടാം വിലാപം കുറിക്കുന്ന
ഇന്ന്‍ ദുഃഖ വെള്ളിയാഴ്ചയാണ്.
യേശുദേവന്‍റെ ആത്മബലിയുടെ
ഓര്‍മ്മക്കുരിശുകളുമേന്തി
ലോകം മുഴുവന്‍ വിലപിക്കുന്ന ഇന്ന്‍,
ചോരയുടെ വിയര്‍പ്പുചാലൊഴുക്കുന്ന
ആ തിരുമുഖത്തെ തൂവാലയില്‍ പകര്‍ത്തിയ
മറ്റൊരു സീതയെകൂടി
ഓര്‍മ്മിപ്പിക്കുന്ന ദുഃഖ വെള്ളിയാഴ്ചയാണ്.
എന്നാല്‍ ഇന്നത്തെ സീതമാര്‍
അവരുടെ തൂവാലയില്‍
ഒപ്പിയെടുക്കുന്ന തിരുമുഖം യേശുദേവന്റേതല്ല;
അവരെ കല്‍ക്കുരിശില്‍ കിടത്തി
പീഡിപ്പിച്ചവന്‍റെ ഭീകരമുഖമാണ്.
ചരിത്രത്തെ സാക്ഷിനിര്‍ത്തി
ഇന്നും സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ....
സീതക്കുട്ടികളുടെ ചരിത്രം ആവര്‍ത്തിക്കുന്നു....

ഇവള്‍ കാലാവസ്ഥാ വ്യതിയാനം
പഠിക്കാനെത്തിയ സീതക്കുട്ടി.
കാലാവസ്ഥയുടെ നൈമിഷിക വ്യതിയാനങ്ങള്‍
നഷ്ടപ്പെടാതിരിക്കാന്‍ ഇവള്‍
പഠിപ്പും കിടപ്പും കോളെജിലാക്കി.
ഉറക്കമൊഴിച്ചു പഠിക്കുന്ന നേരം
ഉറക്കത്തെ കഴുകിക്കളയാനാണ്
അവള്‍ അന്നേരം കുളിപ്പുരയില്‍ വന്നത്.
ഞരമ്പുരോഗിയായ അദ്ധ്യാപകന്‍
അവളെ വേട്ടയാടാന്‍ കുളിപ്പുരക്കപ്പുറം
തഞ്ചത്തില്‍ തമ്പടിച്ചു.
അയാള്‍ ഇടമതിലില്‍ കണ്ണാടിയുറപ്പിച്ചതും
അവളുടെ നഗ്നതയെ പ്രതിബിംബിപ്പിച്ച്
മൊബൈല്‍ ഫോണില്‍ വീഴ്ത്തിയതും
അവള്‍ ഞെട്ടലോടെ അറിഞ്ഞു.
അവളുടെ അദ്ധ്യാപകന്‍
ഗുരുത്തം നഷ്ടപ്പെട്ട വേട്ടക്കാരന്‍
മാത്രമാണെന്നും അവള്‍ അറിഞ്ഞു.
പീഡനങ്ങളില്‍ വച്ച് അതിനിന്ദ്യമായ
ആ അവിശുദ്ധ പീഡനം
അവള്‍ അധികാരികളെ അറിയിച്ചു.
അന്വേഷണങ്ങളുടെ പരമ്പരകള്‍ കളിച്ചുജയിച്ചു
അദ്ധ്യാപകന്‍ രക്ഷപ്പെടുകയായിരുന്നു.
അവളുടെ കൂട്ടുകാരികളും കൂട്ടുകാരന്മാരും
കണ്ണാടിയും മൊബൈല്‍ ഫോണും തൊണ്ടിയാക്കി
പോലീസിന്നും കോടതിക്കും പരാതി നല്‍കി.
കുറ്റവിചാരണകളില്‍ ന്യായം ജയിച്ചു
സത്യവും നീതിയും തോറ്റുപോയി.
കാലാവസ്ഥാ വ്യതിയാനങ്ങള്‍
പഠിക്കാനെത്തിയ അവള്‍
നിയമ വ്യവസ്ഥാ വ്യതിയാനങ്ങള്‍ പഠിച്ചു.
അവളും കൂട്ടുകാരികളും കൂട്ടുകാരന്മാരും
നിയമം കയ്യിലെടുത്തു...തൊണ്ടി പിടിച്ചു 
അദ്ധ്യാപകന്‍റെ മനുഷ്യാവകാശം ധ്വംസിക്കപ്പെട്ടു
മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി
തീര്‍ന്നില്ല, അധ്യാപകന് കളങ്കം ചാര്‍ത്തി
അന്ത്യവിധി വന്നു...അവള്‍ കുറ്റവാളി.
പ്രതിക്കൂടിന്‍റെ പടിയിറങ്ങുമ്പോള്‍
അവളും കൂട്ടുകാരികളും കരയുകയായിരുന്നു.
അതെ സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ..... 

ഇരുപത്തിമൂന്ന്

അനന്ത വിലാപങ്ങള്‍ തുടരുകയാണ് 
അനന്തമായി സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ ......
ഓരോ വിലാപവും
വിരാമത്തെ ഓര്‍മ്മിപ്പിക്കുന്നെങ്കിലും
വിട്ടൊഴിയാതെ തുടരുകയാണ് ......
ഇവള്‍ സിസ്റ്റര്‍ സീത
ദൈവത്തിന്‍റെ മണവാട്ടി 
ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ മണവാട്ടി.
വിശുദ്ധ അഗത പുണ്യവതിയുടെ
വിശുദ്ധ പാദങ്ങളെ പിന്തുടര്‍ന്നവള്‍.

വിശുദ്ധ അഗത രക്തസാക്ഷിയാണ്
ദൈവവിശ്വാസത്തിന്റെ രക്തസാക്ഷി.
ക്വിന്റാനസ് പുരോഹിതനാണ്
അഗതയുടെ ആദ്യ വേട്ടക്കാരന്‍
കുരിശുതൂങ്ങിയ ജപമാലമണികളില്‍
അവള്‍ ചാരിത്ര്യത്തെ കോര്‍ത്തിട്ടു.
ഉറച്ച വിശ്വാസത്തിന്‍റെ പരിചകളില്‍
അവള്‍ പീഡനങ്ങളെ തടുത്തിട്ടു.
എന്നിട്ടും ഫണം താഴ്ത്താത്ത പരോഹിത്യ പൌരുഷം
അവളെ തടവറയിലടച്ച് അഗ്നിക്ക് സമര്‍പ്പിച്ചു
പക്ഷെ പ്രകൃതി ആ തീ കെടുത്തി.
അവള്‍ മുലകള്‍ മുറിച്ച് താലത്തിലാക്കി
പുരോഹിതന് കുര്‍ബ്ബാന അര്‍പ്പിച്ചു
വിശുദ്ധ അഗത രക്തസാക്ഷിയായി
പീഡിതകളുടെ പുണ്യവതിയായി
സ്തനാര്‍ബുദ രോഗികളുടെ പുണ്യവതിയായി
പ്രകൃതി ദുരന്തങ്ങളുടെ പ്രതിരോധ രാജ്ഞിയായി.     

സിസ്റ്റര്‍ സീത വിശുദ്ധ അഗതയുടെ വഴി സ്വീകരിച്ചത്
ക്വിന്റാനസ് പുരോഹിതനെ ഇരയാക്കാനും
വിശുദ്ധ അഗതയെ വേട്ടക്കാരിയാക്കാനുമായിരുന്നു.
എന്നാല്‍ ദേവഗണിതം പിഴച്ചു
ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.....
അവളെ ക്വിന്റാനസ് പുരോഹിതന്മാര്‍
കന്യാമഠത്തിലെ വെളുത്ത മെത്തയിലെ
ഇതളടര്‍ന്ന ചുവന്ന പുഷ്പമാക്കി.
അവള്‍ മുലകള്‍ മുറിച്ചില്ല
പകരം മുലകള്‍ മുറുക്കിക്കെട്ടി
ക്വിന്റാനസ് പുരോഹിതന്മാരുടെ മുന്നിലെ 
വെളുത്ത, കറുത്ത ചോദ്യചിഹ്നമായി.
ഫണം താഴ്ത്താത്ത പരോഹിത്യ പൌരുഷം
അവളെ ഇറ്റലിയിലേക്ക് നാടുകടത്തി പീഡിപ്പിച്ചു.
ഇറ്റലിയിലെ തെരുവോരങ്ങള്‍ അവളെ ഏറ്റുവാങ്ങി
പരോഹിത്യ പൌരുഷം ഫണം താഴ്ത്തി.
അവള്‍ വീണ്ടും നാടുകടത്തപ്പെട്ടു
പീഡനങ്ങളുടെ ഏദന്‍തോട്ടമായ
ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക്.
ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ കന്യാമഠം
അവള്‍ക്കുനേരെ വാതിലുകള്‍ കൊട്ടിയടച്ചു.
അവള്‍ കന്യാമഠത്തിന്‍റെ കന്മതിലില്‍ ഉറപ്പിച്ച
കാരിരുമ്പഴികളില്‍ കുരിശുരൂപമായി പ്രതിഷേധിച്ചു.
സര്‍വ്വകക്ഷി സമന്വയമുണ്ടായി
പുതിയ ഉടമ്പടികളുണ്ടായി
അവളുടെ കന്യകാസ്ത്രീത്വത്തിന്ന്‍
പന്ത്രണ്ട് ലക്ഷം വിലപറഞ്ഞു
ആ പണം വാങ്ങരുതെന്ന്
പ്രതിഷേധത്തിന്റെ ആമേന്‍
എഴുതിയ അമ്മ പറഞ്ഞെങ്കിലും
അവള്‍ക്ക് ആ പണം വാങ്ങാതിരിക്കാനായില്ല
കാരണം, മുലകള്‍ മുറിക്കാതെ
തിരുവസ്ത്രങ്ങള്‍ അഴിച്ചുവേണം
ഇനിയവള്‍ക്ക് ജീവിക്കാന്‍
പീഡനങ്ങളുടെ പറുദീസയില്‍ വിലക്കപ്പെടാത്തത്
അവളുടെ കന്യകാസ്ത്രീത്വം മാത്രമാണല്ലോ.
എന്‍റെ പ്രിയപ്പെട്ട സീതമാര്‍ക്കൊപ്പം
സിസ്റ്റര്‍ സീതയും കരയുകയാണ് .......
ആരും കേള്‍ക്കാതെ ........

                 
ഇരുപത്തിനാല്

കഥകള്‍ കഥയില്ലായ്മയിലേക്കും
വാര്‍ത്തകള്‍ വാര്‍ത്തയില്ലായ്മയിലേക്കും
സംക്രമിക്കുന്ന ഈ കാലത്ത്
ഈ നിലവിളികളും കേള്‍ക്കാതെ പോകാം.
പക്ഷേ നിലവിളികളെന്നും
ചരിത്രത്തിലേക്ക് ചേക്കേറിയിട്ടുണ്ട് .
സീതമാരുടെ ഈ നിലവിളികളും
ചരിത്രത്തിലേക്ക് ചേക്കേറുകയാണ്.
ഇവള്‍ മറ്റൊരു സീത
മറ്റാരും കേള്‍ക്കാതിരുന്ന സീത.
സാക്ഷാല്‍ രാമനും സീതക്കും
പിറക്കാതെ പോയവള്‍.
ആയിരം രാമന്മാരുടെയും സീതമാരുടെയും
മുറിവുണക്കാന്‍ വിധിക്കപ്പെട്ടവള്‍.
സാന്ത്വനത്തിന്റെ വെളുത്ത ചിറകടിയില്‍
സങ്കടങ്ങളെ വീശിത്തണുപ്പിച്ചവള്‍.
വേദനിക്കുന്നവര്‍ക്കായി മാറ്റിവച്ച
അപ്പവും ആശ്വാസവും കവര്‍ന്നവനെ
പകല്‍ വെളിച്ചത്തില്‍ കൊണ്ടുവന്നവള്‍.
മാനിഷാദയുടെ മറവില്‍
കപട വാല്‍മീകം ചമഞ്ഞവനെ
പൊതുസമൂഹത്തില്‍ വിചാരണ ചെയ്തവള്‍ .
കാലത്തിന്റെ മര്യാദകേടില്‍
നിശ്ചല നിശബ്ദതയുടെ തൂക്കിലേറിയവള്‍.
ശംഖുപോലെ ശേലുള്ള ചങ്കില്‍
ശ്വാന ചങ്ങല മുറുകി അസ്തമിച്ചവള്‍.
കപട വാല്‍മീകങ്ങള്‍
പാപത്തിന്റെ നാലു പതിറ്റാണ്ടുകള്‍
മാനിഷാദ പാടി തിമിര്‍ത്തു.
മുള്‍ മെത്തയില്‍ ഒട്ടിച്ചേര്‍ന്ന
ചോരക്കുഞ്ഞിനെപ്പോലെ
അവള്‍ ആ മാനിഷാദകള്‍ നുണഞ്ഞുകിടന്നു
ഇളം ചുണ്ടുകള്‍ ഉണങ്ങുവോളം.
സീതമാര്‍ കരയുകയാണ് .......
ആരും കേള്‍ക്കാതെ ......

തുടരും.....