Thursday, December 19, 2013

എന്റെ പിഴ.എന്റെ പിഴ. എന്റെ വലിയ പിഴ


രര്‍ത്ഥത്തില്‍ ഈ ബ്ലോഗ് ഒരു കുമ്പസാരമാണ്. കാരണം, ഞാന്‍ ഈ ബ്ലോഗ്ഗി ടങ്ങളില്‍ പലപ്പോഴായി അണ്ണാ ഹസാരേയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. എന്നെ അത്തരം വിമര്‍ശനങ്ങള്‍ക്ക് പ്രേരിപ്പിച്ചത് ഒരുപക്ഷേ എന്റെ വ്യക്തിത്വ ത്തിന്റെ പാകതയില്ലായ്മയോ സത്യത്തെ സാവകാശം സ്വീകരിക്കുന്നതിലുള്ള ക്ഷമയില്ലായ്മയോ ആത്മവിശ്വാസമില്ലായ്മയോ ആയിരിക്കണം.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, എന്നെ അക്കാലത്തെ അധികാര രാഷ്ട്രീയ മേല്‍ക്കോയ്മയോ അധിനിവേശ മാധ്യമ മേല്‍ക്കോയ്മയോ റാഞ്ചിയെടുത്തിട്ടു ണ്ടാവും.

ലോക്പാലിന്റെ സാര്‍വ്വലൗകികത ഞാന്‍ അംഗീകരിച്ചെങ്കിലും ഭരണത്തിന്റെ അത്യുന്നത തലങ്ങളെ ലോക്പാലിന്റെ പരിധിയില്‍നിന്ന് വേര്‍തിരിച്ചു കാണണം എന്നുതന്നെയായിരുന്നു ഞാനന്ന് വാദിച്ചിരുന്നത്. ഈയൊരു കാഴ്ചപ്പാട് ഭരണ ത്തിന്റെ അത്യുന്നതതലങ്ങളോടുള്ള എന്റെ വിനയാന്വിതമായ വിധേയത്വം കൊണ്ടായിരുന്നില്ല; മറിച്ച്, ഭരണത്തിന്റെ സുഗമമായ യാന്ത്രികതയെ തടസ്സ പ്പെടുത്തരുതെന്ന സദുദ്യേശം കൊണ്ടായിരുന്നു. എന്നുപറഞ്ഞാല്‍, കുട്ടി പിഴ ച്ചാല്‍ അമ്മയേയും; രോഗി മരിച്ചാല്‍ ഡോക്ടറേയും ശിക്ഷിക്കണമെന്ന ഒരു ന്യായക്കേടായിരിക്കണം എന്നെ അത്തരത്തില്‍ ചിന്തിപ്പിച്ചത്. എന്നാല്‍ കുട്ടി പിഴക്കരുതാത്ത നിലയില്‍ അമ്മയും; രോഗി മരിക്കരുതാത്ത നിലയില്‍ ഡോക്ടറും നിലകൊള്ളണമെന്ന അണ്ണാ ഹസാരേയുടെ സത്യത്തില്‍ അധിഷ്ഠിത മായ മനോവീര്യം വിജയിച്ചിരിക്കുകയാണ് ഇന്ന്.

ലോക്പാല്‍ ബില്ല് പാസ്സായി. ലോക്പാല്‍ എലിയേയും പുലിയേയും പിടിക്കാം. നേരിയ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും ലോക്പാല്‍ എലിക്കും പുലിക്കും ഒരു കെണി തന്നെയാണ്.അണ്ണാ ഹസാരേയ്ക്ക് സമ്പൂര്‍ണ്ണ പ്രണാമം. കെജ്രി വാളിന് അര്‍ദ്ധ പ്രണാമം.കുമ്പസാരത്തിന്റെ പാതിഭാഗം ഇവിടെ തീരട്ടെ. എന്റെ പിഴ.എന്റെ പിഴ.എന്റെ വലിയ പിഴ.

ഒരു ചെറുധ്യാനത്തിനു ശേഷം ഞാന്‍ വീണ്ടും കുമ്പസാരക്കൂട്ടിലേക്ക് തിരി ച്ചെത്തുമ്പോള്‍ എന്റെ ആശങ്കകള്‍ പാപക്കറ മുഴുവനും കഴുകിക്കളയുന്നില്ല. മനസ്സിന്റെ അകവും ഉമ്മറവും വൃത്തിയാക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ ചൂലിന് കഴിയുന്നില്ല. ഇടക്കാലതെരഞ്ഞെടുപ്പുകള്‍ തൂത്തുവാരിയ ചൂലിന് പക്ഷേ ഇന്ത്യാ രാജ്യം മുഴുവനും തൂത്തുവാരാന്‍ ഈ ചൂല് മാത്രം മതിയോ? ചൂലിന്റെ പരിണാമ ദശയിലെ അവസാനത്തെ കണ്ണിയായ വാക്വം ക്ലീനര്‍ തന്നെ വേണ്ടിവരില്ലേ? അപ്പോള്‍പിന്നെ ചൂലിന്റെ പരിസരത്തുനിന്ന്‍  വാക്വം ക്ലീനറിന്റെ പരിസരത്തെ ത്തുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയാസ്ഥിത്വം ചരിത്രത്തിന്റെ തനിയാ വര്‍ത്തനം പോലെ അസാധാരന്‍ ആദ്മി പാര്‍ട്ടിയിലേക്കുതന്നെ പരിണമിച്ചെ ത്തുമോ? അങ്ങനെ അസാധാരണരായ കുറച്ചുപേര്‍ സാധാരണക്കാരായ കുറെ പേരെ ഭരിക്കുന്ന നിയതവും വിഹിതവുമായ ജനാധിപത്യം വിഴുങ്ങേണ്ടിവരുന്ന സാഹചര്യം വീണ്ടും വരുമോ? അണ്ണാ ടീം എന്ന സംജ്ഞയില്‍ നിന്ന്‍ കേജ്രിവാള്‍ ടീം എന്ന ആം ആദ്മി സംജ്ഞയിലേക്കുള്ള  പരകായപ്രവേശം നമ്മേ പഠിപ്പിക്കു ന്നതും അതല്ലേ?ഒരര്‍ത്ഥത്തില്‍ എല്ലാം ആപ്പ് തന്നെ.

ലോക്പാലിന്റെ ഒരറ്റം പാര്‍ലമെന്റും മറ്റേ അറ്റം ജനങ്ങളുമെന്നിരിക്കെ, അണ്ണാ ഹസാരെ പാര്‍ലമെന്റിലേക്കും കെജ്രിവാള്‍ ജനങ്ങളിലേക്കും ചായുന്നത് നാം ഇപ്പോള്‍തന്നെ കണ്ടു കഴിഞ്ഞതാണ്. അണ്ണാ ഹസാരേയുടെ ഈ ചായ്‌വ് ലോക്പാലിന്റെ വിജയം തൊടുമ്പോള്‍, യഥാര്‍ത്ഥത്തില്‍ വിജയിക്കുന്നത് അധികാര രാഷ്ട്രീയം തന്നേയോ? അതോ അധികാര രാഷ്ട്രീയത്തിന്റെ റാഞ്ച ലിനു വിധേയനായ അണ്ണാ ഹസാരെ തന്നേയോ?

രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഇവിടെവരെ പഠിക്കുമ്പോള്‍ മനസ്സിലാവുന്നത്, കെജ്രിവാളിന്റെ ചൂലിന്റെ സ്ഥാനം പുറത്തും അണ്ണാ ഹസാരേയുടെ വാക്വം ക്ളീനറുടെ സ്ഥാനം അകത്തും എന്നാണ്.

കുമ്പസാരത്തിന്റെ അവസാന പാതിയും തീരുമ്പോള്‍ ഞാന്‍ ഈയ്യിടെ ജന്ധര്‍ മന്ദിറില്‍ അണ്ണാ ഹസാരേയെ കണ്ടതോര്‍മ്മവരുന്നു . ഹസ്തദാനം കഴിഞ്ഞപ്പോള്‍ അണ്ണാ ഹസാരെ എന്നെ സ്റ്റേജിന്റെ ഇടതു ഭാഗത്തേക്ക് സ്വാഗതം ചെയ്തു. അപ്പോള്‍ അവിടെ ഒരു സംഭാവനപ്പെട്ടി വച്ചിരുന്നു. ഞാന്‍ അണ്ണാ ഹസാരേ ക്കുള്ള എന്റെ വിഹിതം ആ സംഭാവനപ്പെട്ടിയില്‍ നിക്ഷേപിച്ചു. അന്നേരം എന്നോടൊപ്പം ജന്ധര്‍ മന്ദിറില്‍ ഉണ്ടായിരുന്ന പത്രപ്രവര്‍ത്തക സഹയാത്രിക പറഞ്ഞു, “അണ്ണാ ഹസാരേയും രാഷ്ട്രീയക്കാരന്‍ തന്നെ.”
കുമ്പസാരം കഴിഞ്ഞു. എന്റെ പിഴ.എന്റെ പിഴ. എന്റെ വലിയ പിഴ.


ഡോ.സി.ടി.വില്യം .  
        

Friday, December 6, 2013

ഡോ.അലക്സാണ്ടർ ജേക്കബ്ബ് നമുക്ക് തരുന്ന പാഠവും സുവിശേഷവും .




ഡോ.അലക്സാണ്ടർ  ജേക്കബ്ബ് , സുധീരൻ, സുമനസ്കൻ, സുകൃതം നിറഞ്ഞവൻ എന്നൊന്നും ഇപ്പോൾ വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ല . അദ്ദേഹം എക്കാലത്തും അങ്ങിനെത്തന്നെയായിരുന്നു . പിന്നെ അദ്ദേഹം ഇത്തരം സുവിശേഷങ്ങളൊന്നും തന്നെ വാർത്താ മാധ്യമങ്ങളെയൊക്കെ വിളിച്ചുവരുത്തി വിളമ്പാറില്ല . ഏതുകാലത്തും ആവശ്യക്കാർക്ക്‌ മാത്രം സുവിശേഷം വിളമ്പുന്ന ഒരു നല്ല ശമരയക്കാരനാണ്  അയാൾ .

ഡോ.അലക്സാണ്ടർ  ജേക്കബ്ബ്  എന്റെ ഒരു നല്ല സാംസ്കാരിക സുഹൃത്തും ഒരുവേള സഹോദരസ്ഥാനത്തുനില്ക്കുന്ന ഒരു വിശിഷ്ട വ്യക്തിത്വവുമാണ് . എന്റെ സർഗ്ഗാത്മക - സാന്മാർഗ്ഗിക ജീവിതത്തിൽ എക്കാലത്തും ഒരു വിളക്കുമരമായി  നിലകൊള്ളുന്ന ഒരാളുമാണ് ഡോ.അലക്സാണ്ടർ  ജേക്കബ്ബ് .

എന്നാൽ ഈയടുത്ത കാലത്ത് ഡോ.അലക്സാണ്ടർ  ജേക്കബ്ബ്  വാർത്താമാധ്യമ പ്രവാഹങ്ങളിലേക്ക് ഒഴുക്കപ്പെടുകയായിരുന്നു . ടി പി വധം ,മെൽവിൻ പാദുവ , ഫേസ് ബുക്ക് തുടങ്ങിയ കയറ്റിറക്കങ്ങളിലൂടെ ആ ഒഴുക്കിന്റെ വേഗത തട്ടിയും തലോടിയും പുരോഗമിക്കുന്നു . ഒഴുക്കിന്റെ നിയന്ത്രിത ഘടകങ്ങൾ എന്തുമാവട്ടെ , ഒഴുക്കിന്റെ സത്യസന്ധമായ പ്രവാഹം അനശ്വരമായി തുടരുകയാണ് .

മെൽവിൻ പാദുവ വിഷയത്തിൽ മനുഷ്യാവകാശ ലംഘകനാവുന്ന ഡോ.അലക്സാണ്ടർ  ജേക്കബ്ബ്  വളരെ പെട്ടെന്നാണ് ടി പി വധ കേസ്സിലെ വിചാരണ തടവുകാരുടെ ഫേസ് ബുക്ക് വിഷയത്തിൽ മനുഷ്യാവകാശ സംരക്ഷകനാവുന്നത് . സമൂഹ മനസാക്ഷിയുടെ ഈ നിലപാടിനെ കേവലം രാഷ്ട്രീയ പ്രേരകമെന്നോ  പ്രലോഭിതമെന്നോ നമുക്ക് പറഞ്ഞവസാനിപ്പിക്കാം .എന്നാൽ ഭൗതികമായ സത്യമിങ്ങനെ :-

ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ വരച്ചുവച്ച സത്യത്തിന്റെ അതിർത്തിയും ഒരു സനാതനവാദിയുടെ സത്യത്തിന്റെ അതിർത്തിയില്ലായ്മയും എന്നും ഡോ.അലക്സാണ്ടർ  ജേക്കബ്ബിന്  അന്ത:സംഘർഷമായിരുന്നു . എന്റെ ഒരു പുസ്തക ചർച്ചക്കുവന്ന വേളയിൽ അദ്ദേഹം ഈ അന്ത:സംഘർഷത്തെ കുറിച്ച് പറഞ്ഞത് ഞാനിന്നും ഓർക്കുന്നു .

സോഷ്യൽ മീഡിയ നമ്മുടെ സമൂഹത്തിന്റെ പരസരങ്ങളിൽ നിന്ന് അദർത്തിമാറ്റാനാവാത്ത വിധം വേരുപിടിച്ചു വളർന്നു പന്തലിച്ചിരിക്കുന്നു . ഇപ്പോൾ വിവാദത്തിന്  ആദാരമായ ഫേസ് ബുക്ക് എന്നത് ഒരു മൊബൈൽ ഫോണ്‍ ആപ്പ്ലിക്കേഷനാണ് (Application) . ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഫോണ്‍ മുതൽ ഏറ്റവും വിലകൂടിയ സ്മാർട്ട്‌ ഫോണ്‍ വരെയുള്ളവയിൽ ഈ ആപ്പ് ഉണ്ട് . ഇത് സർക്കാർ വിപണാനുമതി കൊടുത്തിട്ടുള്ള മൊബൈൽ ഫോണ്‍ കമ്പനിക്കാർ ഉപഭോക്താവിന്  സൗജന്യമായി കൊടുക്കുന്ന ഒരു സംവിധാനമാണ് . ഇത് മാരകമായ ഒരു വിപത്താണെങ്കിൽ സർക്കാർ തന്നെ ഇത് നിരോധിക്കണം . മാത്രമല്ല , സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും അതിന്ന്  അർഹമായ ശിക്ഷ വിധിക്കുന്നതിനും ഇവിടെ നിയമങ്ങളുണ്ട് . ഭരണ സംവിധാനങ്ങളുണ്ട് . അപ്പോൾ പിന്നെ സർക്കാർ അംഗീകൃത ഫേസ് ബുക്ക് , സർക്കാർ അത് ഉപരോധിക്കാത്തിടത്തോളം കാലം ജനങ്ങൾക്ക്‌ അത് ഉപയോഗിക്കാവുന്നതാണ് . വിചാരണ തടവുകാർ അതുപയോഗിച്ചിട്ടുണ്ടെങ്കിൽ നിയമപരമായി അതിനെ കാണാവുന്നതുമാണ് . നടപടികൾ സ്വീകരിക്കാവുന്നതുമാണ് .

ഇവിടെ നിയമങ്ങളുണ്ട് . സുശക്തമായ ഭരണഘടനയുണ്ട് .നിയമ-ഭരണ പരിരക്ഷ ഉറപ്പുവരുത്താൻ ജനാധിപത്യ സംവിധാനമുണ്ട് . ഇത്തരം സംവിധാനങ്ങളൊന്നും തന്നെ കാര്യക്ഷമമല്ലെന്നുതന്നെയാണ്  കാലം തെളിയിച്ചുകൊണ്ടിരിക്കുന്നത് .അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ജനസമ്പർക്ക പരിപാടിയുമായി മുന്നോട്ട് പോകേണ്ടിവരുന്നത് . ചുരക്കത്തിൽ ജനങ്ങൾക്ക്‌ നീതി ഉറപ്പുവരുത്താൻ സാക്ഷാൽ മുഖ്യമന്ത്രി തന്നെ ജനങ്ങളിലേക്ക് വരേണ്ടിവരുന്നു . സർക്കാർ ഉദ്യോഗസ്ഥർ ശമ്പളം വാങ്ങുന്ന യന്ത്രങ്ങളാവുന്നു . ഇത്തരം യന്ത്രങ്ങളുടെ നിയന്ത്രണവും കാര്യക്ഷമതയും കൂട്ടണമെന്നുതന്നെയാണ്  ഡോ.അലക്സാണ്ടർ  ജേക്കബ്ബ്  നമുക്ക് തരുന്ന പാഠവും സുവിശേഷവും . നമുക്ക് അദ്ദേഹത്തോട് നന്ദി പറയുക .


ഡോ.സി.ടി.വില്യം

Friday, November 22, 2013

ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ !പശ്ചിമഘട്ടം തല കുനിക്കുന്നു


രോഗ്യകരങ്ങളായ വിചാരങ്ങളുടെ ആരോഗ്യപരമായ വിനിമയങ്ങളുണ്ടായിരുന്നു പണ്ട്, നമുക്കിവിടെ . നമ്മുടെ കലയും സാഹിത്യവും മാധ്യമവും അങ്ങനെയായിരുന്നു, അന്ന്‍ . പിന്നീട്, ടെക്നോളജി അധിനിവേശം നടത്തിയ പ്പോള്‍ നാം വിചാരങ്ങളില്‍ നിന്ന് വികാരങ്ങളിലേക്ക് കൂടുമാറുകയായിരുന്നു . വികാരങ്ങളുടെ വികാരവും ടെക്നോളജി അപഹരിച്ചപ്പോള്‍ പിന്നെ വിവാദങ്ങ ളിലേക്കുള്ള ഒരു മത്സരപ്രയാണമായി നമ്മുടേത്‌ . കലയും സാഹിത്യവും മാധ്യമവും ഈ മത്സരപ്രയാണത്തിന്റെ മുന്‍നിരയില്‍ ദീപശിഖയുമായി കുതിക്കുന്നു .ചുരുക്കത്തില്‍ ,രക്തവും മജ്ജയും മാംസവും നഷ്ടപ്പെട്ട ; ടെക്നോളജിക്ക് മാത്രം നിയന്ത്രിക്കാവുന്ന അകലത്തില്‍ കൊച്ചുകൊച്ചു യന്ത്രസാമഗ്രികളായി നാം, മനുഷ്യര്‍ അധ:പതിച്ചിരിക്കുന്നു .
കല ,കമ്പ്യുട്ടറിലേക്കും ക്യാമറയിലേക്കും ;സാഹിത്യം ,സോഫ്റ്റ്‌വെയറിലേക്കും ;മാധ്യമം, കുത്തക കമ്പോളങ്ങളിലേക്കും കൂപ്പുകുത്തുകയായിരുന്നു നാമറിയാതെ . നാടക–കലാരൂപങ്ങള്‍ യന്ത്രവല്‍കൃത ദൃശ്യവിസ്മയങ്ങളായും ,സാഹിത്യം സൈബര്‍ സാമ്രാജ്യങ്ങളിലെ ബൌദ്ധിക സ്വത്തുവകകളായും ,മാധ്യമം കുത്തക കമ്പോള രാജാക്കന്മാരുടെ പണിയായുധങ്ങളായും ഇന്ന് അധ:പതിച്ചിരിക്കുന്നു . 


ലൈംഗികതയെ രാഷ്ട്രീയമായും രാഷ്ട്രീയതയെ ലൈംഗീകമായും പരസ്പരം വെച്ചുമാറുന്ന ഒരുതരം സഹകരണ വ്യായാമം ഇന്ന് നിലവില്‍ വന്നിരിക്കുന്നു . ഇത് വിവാദങ്ങളോടുള്ള നമ്മുടെ നവ അഭിനിവേശം കൊണ്ടാണ് . സോഷ്യല്‍ മീഡിയ എന്ന നവ മാധ്യമം നമ്മുടെ ബുദ്ധിയെ കയ്യാമം വച്ചതും നാം സോഫ്റ്റ്‌വെയര്‍ രാജാക്കന്മാരുടെ പറമ്പിലെ കുടിയാന്മാരും അടിയന്മാരുമൊക്കെ ആയതും വിചാരങ്ങള്‍ പണയപ്പെട്ടതുകൊണ്ടും വിവാദങ്ങള്‍ സ്വന്തമാക്കിയതുകൊണ്ടുമാണ് .


‘പകരത്തിനുപകരം’ എന്ന കാടത്ത സിദ്ധാന്തത്തെ ന്യായീകരിച്ചുകൊണ്ട് നാം ലൈംഗികതയെ രാഷ്ട്രീയമായും രാഷ്ട്രീയതയെ ലൈംഗീകമായും ആദരിക്കാന്‍ തുടങ്ങി .ഗൌരിയമ്മ മുതല്‍ സരിത വരേയും ;വിമോചനസമരം മുതല്‍ ഉപരോധസമരം വരേയും ;മത്തായി മാഞ്ഞൂരാന്‍ മുതല്‍ കസ്തൂരിരംഗന്‍ വരേയും കാര്യങ്ങള്‍ പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നതും കാലം തെളിയിച്ചു കാണിക്കുന്നതും ഒന്നാണ് ;വിവാദങ്ങളോട് നമുക്കുള്ള ഒടുങ്ങാത്ത പ്രണയാവേശം .
ഉപരോധസമരത്തിന്റെ പ്രതിരോധ വ്യാകരണവും ,അമ്പത്തൊന്നു വെട്ടിന്റെ രാഷ്ട്രീയ ഗണിതവും ,പാമോലിന്റെ പെട്ടെന്ന്‍ കുറഞ്ഞുവന്ന സാന്ദ്രതയും , ലാവലിന്റെ ലോലാവസ്ഥയും ,ഇപ്പോഴത്തെ പശ്ചിമഘട്ടത്തിന്റെ ലോലാതിലോല തുലന ഘടനയും  നമ്മോടു പറയുന്ന ഒരേയൊരു സത്യവും അതാണ്‌ - വിവാദങ്ങള്‍ വെച്ചുമാറുന്നതിലുള്ള  നമ്മുടെ രാഷ്ട്രീയ വൈദഗ്ധ്യം . കൌശലം .


പശ്ചിമഘട്ടത്തിന്റെ ഒരറ്റത്ത് ഗാദ്ഗിലും മറ്റേ അറ്റത്ത് കസ്തൂരിയും നിലയുറപ്പിക്കുമ്പോള്‍ മധ്യമഘട്ടങ്ങളില്‍ രാഷ്ട്രീയ വിലപേശലുകളും കുതിരക്കച്ചവടവും തകൃതിയായി നടക്കുന്നു .മധ്യമഘട്ടങ്ങളിലെ കമ്പോളനിലവാരം ഉറപ്പിച്ചെടുക്കുന്ന വസ്തുതയെന്തെന്നാല്‍ ;പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാത്ത രണ്ടുപേര്‍ മാധവ് ഗാദ്ഗിലും കസ്തൂരിരംഗനുമെന്നാണ് .കോടതികള്‍ ധ്വനിപ്പിക്കുന്നതും അതു തന്നെ , “ആരെങ്കിലും ഇവരെ വായിച്ചിട്ടുണ്ടോ ?”


ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ ! അടിയന്‍ ഇത് രണ്ടും വായിച്ചുനോക്കി . ഉള്ള ബുദ്ധികൊണ്ട് അളന്നുനോക്കി . മന്ത് ഇടതുകാലിലേക്കും വലതുകാലിലേക്കും മാറ്റിയപ്പോഴത്തെ അവസ്ഥയാണ് അടിയന് ഇത് വായിച്ചപ്പോള്‍ മനസ്സിലായത്‌ . ഒരാള്‍ രാഷ്ട്രീയത്തിന്റെ ധാര്‍മ്മിക രക്ഷാകവചവും മറ്റേയാള്‍ രാഷ്ട്രീയത്തിന്റെ അധാര്‍മ്മിക രക്ഷാകവചവും അണിഞ്ഞിരിക്കുന്നു . രണ്ടും ഒന്നുതന്നെ . 


പശ്ചിമഘട്ടം എന്നുപറയുന്നത് ഇന്നോ ഇന്നലേയോ ഉണ്ടായതുപോലെയാണ് ഇവരൊക്കെ എഴുതുന്നത്‌ .പറയുന്നത് . ഏഷ്യാ ഭൂപ്രദേശം രൂപം കൊള്ളുന്നതിനു മുമ്പുതന്നെ പശ്ചിമഘട്ടം ഉണ്ടായിരുന്നതായി ചരിത്രം പറയുന്നുണ്ട് . സാമൂഹ്യപാഠം നന്നായി പഠിക്കാത്തതിന്റെ കുറവ് എല്ലാവരിലും ഒരുപോലെ .

എന്തായാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് നമുക്ക് പശ്ചിമഘട്ടത്തെ ഉപയോഗിക്കാം .പ്രയോഗിക്കാം .പക്ഷേ ഇനിയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നാം ഏത് പശ്ചിമഘട്ടത്തെ ഉപയോഗിക്കും , പ്രയോഗിക്കും എന്നതാണ് നമ്മുടെ വരാനിരിക്കുന്ന പ്രതിസന്ധി . 


“ആരെങ്കിലും ഇതൊക്കെ വായിച്ചിട്ടുണ്ടോ ?” എന്ന്‍ ചോദിക്കുന്ന ബഹുമാനപ്പെട്ട കോടതിയെങ്കിലും ഇതൊന്ന് വായിച്ച് ബോധ്യപ്പെടുത്തിയെങ്കില്‍ എന്ന ആശങ്കയില്‍ ഞാന്‍ ബഹുമാനപ്പെട്ട കോടതി മുമ്പാകെ തല കുനിക്കട്ടെ .

ഡോ.സി.ടി.വില്യം

Wednesday, October 23, 2013

സര്‍ഗ്ഗസപര്യയുടെ ജനാധിപത്യഭൂമി-www.williamct.blogspot.com


ടിയന്തിരാവസ്ഥയുടെ പരിസരത്തുവച്ചാണ് ഞാന്‍ എഴുത്തിനെ ഗൌരവമായി കാണാന്‍ തുടങ്ങിയത്. സ്വാഭാവികമായും കലാലയ കാലമായിരുന്നു അത്. അസ്തിത്ത്വവാദവും ആധുനികതയും ഉത്തരാധുനികതയും ഒന്നിനുപുറകെ ഒന്നൊന്നായി മുളപൊട്ടിയ കാലം. സാര്‍ത്രും കമ്യുവും കാഫ്കയും മലയാള സാഹിത്യത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ച കാലം. ആനന്ദും മുകുന്ദനും കാക്കനാടനും വേവുന്ന കാലം. വിളമ്പുന്നവനും വിശക്കുന്നവനും പീഡനകാലമായിരുന്നു അത്.

അടിയന്തിരാവസ്ഥ പുലര്‍ന്നപ്പോള്‍ വിളമ്പുകാരൊക്കെ അപ്രത്യക്ഷരായി. വിളമ്പുകാരും വിശക്കുന്നവരും സര്‍ക്കാരിന്റെ ഭക്ഷ്യവകുപ്പില്‍ അഭയം തേടുകയായിരുന്നു. ഭക്ഷ്യവകുപ്പിനുപുറത്ത് അപൂര്‍വ്വമായി വിളമ്പിയവരെയും ഭക്ഷിച്ചവരെയും സര്‍ക്കാര്‍ തന്നെ കണ്ടുകെട്ടിയിരുന്നു

പിന്നീട് അടിയന്തിരാവസ്ഥ അസ്തമിച്ചപ്പോള്‍ വിളമ്പുകാരൊക്കെ ചൊറിയന്‍പുഴു കണക്കെ എവിടെനിന്നോ നൂലിലിറങ്ങി. അനന്തരം വിളമ്പുകാരും വിശക്കുന്നവരും കുറച്ചുകാലം പരസ്പരം ചൊറിഞ്ഞു. സാഹിത്യത്തിന്റെ അസ്വസ്ഥകാലമായിരുന്നു അത്.

 

വൃത്തം തെറ്റിയ കവിതയുടെ താളം വന്നു. കഥയുടെ കലണ്ടര്‍ തെറ്റിച്ച് കഥയുടെ സൂക്ഷ്മാണുക്കളായി മിനിക്കഥകള്‍ പിറന്നു. കാലത്തിന്റെ ക്യാന്‍വാസ് ചെറുതാക്കി നോവലുകള്‍ക്കും രൂപാന്തരമുണ്ടായി. മിനി നോവലുകള്‍ പെയ്തിറങ്ങി. ആകെക്കൂടി എഴുത്തിന് വഴിതെറ്റുന്നതു പോലെയുള്ള ഒരു കാലമായിരുന്നു അത്
 
ഏതാണ്ട് ഈ കാലത്താണ് ഞാനും എഴുത്ത് തുടങ്ങിയത്. മാതൃഭുമി ആഴ്ചപ്പതിപ്പിലാണ് ആദ്യം പേരച്ചടിച്ചുവന്നത്. എഴുത്തുകാരനുള്ള ആദ്യ ത്തെ പ്രതിഫലവും തന്നത് മാതൃഭുമിയായിരുന്നു. പിന്നീടങ്ങോട്ട് എഴുത്തിന്റെ പ്രളയമായിരുന്നു. എഴുത്തുകാരും പ്രസിദ്ധീകരണങ്ങളും പെരുമഴക്കാലം തീര്‍ത്തു. വായനക്കാരെക്കാള്‍ കൂടുതല്‍ എഴുത്തുകാരും പ്രസിദ്ധീകരണങ്ങളും ഉണ്ടായി. മറ്റുപലരേയും പോലെ ഞാനും എഴുത്ത് നിര്‍ത്തി പ്രസിദ്ധീകരണം തുടങ്ങി. “സരോവരം” സാഹിത്യ മാസിക അങ്ങനെ ഉണ്ടായതാണ്. പലരേയും പോലെ പന്തയത്തില്‍ ഞാനും തോറ്റ് കൊടുത്തു

പിന്നീടൊരു ഇടവേള. ഇടവേളക്കുശേഷം കര്‍ട്ടന്‍ ഉയര്‍ന്നു. എഴുത്ത് ഉയര്‍ത്തെഴുന്നേറ്റു. വൈജ്ഞാനികസാഹിത്യവും വിമര്‍ശനവും യാത്രാനുഭവവും കവിതയും എഴുത്തിന്റെ വഴികളായി. എഴുത്തിന്റെ ഒരു കുത്തക സ്ഥാപനത്തിനോടും സ്കൂളിനോടും ചേര്‍ന്നുനിന്നില്ല. അതു കൊണ്ടുതന്നെ എന്റെ എഴുത്തും വഴിയും എനിക്കും എന്റെ കുറച്ചു കൂട്ടുകാര്‍ക്കും മാത്രമായി തുറന്നുകിടന്നു

കുത്തക കൂട്ടുകെട്ടിനും സ്കൂള്‍പ്ര വേശനത്തിനും, മുതിര്‍ന്നവരും ഗുരുക്കന്മാരും നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. അതുകൊണ്ട് അക്കാദമികളിലും, കമ്മറ്റികളിലും, സംസ്കാര സാഹിതി സമിതികളിലും, ചത്തവന്റെ ഫൌണ്ടേഷനുകളിലും സ്മാരക മന്ദിരങ്ങളിലും അംഗത്ത്വം കിട്ടിയില്ല. അവാര്‍ഡും, ആദരവും, പൊന്നാടയും, പുരസ്കാരവും ഒത്തുവന്നില്ല. എന്റെ പുസ്തകങ്ങളും പുസ്തകവാര്‍ത്തകളും പത്രങ്ങളുടെ ചരമക്കോളങ്ങളില്‍ ചത്തുകിടന്നു. നഗരത്തിലെ മുന്‍നിര മദ്യശാലകളില്‍ മുന്‍നിര മദ്യം മുന്‍നിര പത്രാധിപന്മാര്‍ക്ക്‌ വിളമ്പിയിരുന്നെങ്കില്‍  എന്റെ പുസ്തകങ്ങളും പുസ്തകവാര്‍ത്തകളും പത്രത്തിന്റെ പൂമുഖത്തുതന്നെ  പ്രകാശിക്കുമായിരുന്നു.  എഴുത്ത് മാത്രം പോര എഴുത്തുകാരനാവാന്‍ എന്ന പ്രാഥമിക പാഠവും ഞാന്‍ പഠിച്ചു. എന്റെ സാഹിത്യത്തിന്റെ കന്യാചര്‍മ്മം ആരും പൊട്ടിച്ചില്ല. പ്രകൃതി അനുഗ്ര ഹിച്ചുതന്ന ചാരിത്ര്യശുദ്ധിയുള്ള എഴുത്തുകാരനായി ഞാന്‍ തുടരുന്നു

ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ട എഴുത്തിന്റെ ലോകമായിരുന്നു എനിക്കുചുറ്റും. പത്രാധിപര്‍ക്കുള്ള കത്ത് പോലും പ്രസിദ്ധീകരിച്ചു കാണണമെങ്കില്‍ എഡിറ്റോറിയല്‍ ഡെസ്കിലെ പത്രാധിപരുടെ പാനപാത്രം നിറക്കണമെന്ന ദുരവസ്ഥയുണ്ടായി. അവരുടെ പാനപാത്രം നിറച്ചവരുടെ വാര്‍ത്തകളും ചിത്രങ്ങളും (Paid News) പത്രങ്ങളില്‍ നിറഞ്ഞുതുളുമ്പി. പെയ്ഡ് ന്യുസ് തന്നെ രണ്ടുതരമാണ് പ്രീ പെയ്ഡ് ന്യുസും (Pre-paid News) പോസ്റ്റ്‌ പെയ്ഡ് ന്യുസും (Post-paid News). പണം മുന്‍‌കൂര്‍ കൊടുത്താല്‍ അത് പ്രീ പെയ്ഡ് ന്യുസും പണം സ്ഥിരമായി കൊടുത്തുകൊണ്ടിരുന്നാല്‍ അത് പോസ്റ്റ്‌ പെയ്ഡ് ന്യുസും. നമ്മുടെ പല എഴുത്തുകാരും പോസ്റ്റ്‌ പെയ്ഡ് ന്യുസിന്റെ വരിക്കാരാണ്. ചെറുകിട എഴുത്തുകാര്‍ക്കുള്ളതാണ് പ്രീ പെയ്ഡ് ന്യുസ് സംവിധാനം
 
ഈയൊരു ദുരന്ത കാലഘട്ടത്തിലാണ് സാക്ഷാല്‍ സരസ്വതി സൈബര്‍ ലോകത്ത് അവതരിച്ചത്. ബ്ലോഗും ഫേസ്ബുക്കും ട്വിട്ടറും സരസ്വതിയുടെ സാക്ഷാത്കാരങ്ങളായി. സാമൂഹ്യ മാധ്യമത്തില്‍ (Social Media) അങ്ങനെ എനിക്കും ഒരു സര്‍ഗ്ഗഭൂമിയായി. കുത്തക സ്ഥാപനങ്ങളും, സ്കൂളുകളും, അക്കാദമികളും, കമ്മറ്റികളും, ചത്തവന്റെ ഫൌണ്ടേഷനുകളും സ്മാരക മന്ദിരങ്ങളും, എഴുത്തിന്റെ ദല്ലാളുകളും, പാനപാത്രവുമായി യാചിച്ചുനില്‍ക്കുന്ന പത്രാധിപന്മാരുമില്ലാത്ത ഒരു സ്വര്‍ഗ്ഗഭൂമിയായിരുന്നു അത്. അവിടെ പ്രീ പെയ്ഡ് ന്യുസും (Pre-paid News) പോസ്റ്റ്‌ പെയ്ഡ് ന്യുസും (Post-paid News) ഇല്ലായിരുന്നു
.
എന്റെ സര്‍ഗ്ഗ-സ്വര്‍ഗ്ഗഭൂമിക്ക് ഞാന്‍ പേരിട്ടു. www.williamct.blogspot.com എഴുത്തിന്റെ സാര്‍വലൌകികമായ മേല്‍വിലാസം. 2010 ല്‍ സൈബര്‍ ദൈവങ്ങള്‍ പതിച്ചുതന്ന ഈ ഭൂമിയില്‍ ഞാന്‍ ഇന്ന് ഒറ്റക്കല്ല. എന്നെ സ്നേഹിക്കുന്ന-ആരാധിക്കുന്ന-തിരുത്തുന്ന-നേര്‍വഴിക്കുനയിക്കുന്ന കാല്‍ ലക്ഷത്തിലധികം സുഹൃത്തുക്കളുണ്ട്. അവര്‍ എന്നെ വായിക്കുന്നു. ഞാന്‍ അവരെ വായിക്കുന്നു. ഞങ്ങള്‍ വായിക്കപ്പെടുന്നു
.
സര്‍ഗ്ഗസപര്യയുടെ ജനാധിപത്യഭൂമിയാണ്‌ ഞങ്ങളുടേത്. കൃത്യമായി പറഞ്ഞാല്‍ 25525 സഹൃദയരുണ്ട് ഞങ്ങളുടെ ഈ ജനാധിപത്യഭൂമിയില്‍. www.williamct.blogspot.com എന്ന ഈ സര്‍ഗ്ഗ-സ്വര്‍ഗ്ഗഭൂമിയിലെ 25525 സഹൃദയര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. നന്ദി

ഡോ.സി.ടി.വില്യം                 

Tuesday, October 8, 2013

വടിയുടെ തത്ത്വചിന്താപരമായ പരിണാമം


“കൈകൊണ്ട് തല്ലെല്ലട കൊച്ചപ്പാ ....വട്യെടുത്ത് അടിയ്ക്കടാ..”

കൊച്ചുനാളില്‍ എന്റെ അപ്പന്‍ എന്നെ തല്ലുമ്പോള്‍ അമ്മൂമ അപ്പനോട് അപേക്ഷിക്കുന്നതിങ്ങനെയാണ്. എന്റെ അമ്മയും ഇമ്മാതിരി അപേക്ഷകള്‍ അപ്പന് സമര്‍പ്പിച്ചിരുന്നു. പക്ഷെ അതുകൊണ്ടൊന്നും കാര്യമായ ഫലമുണ്ടായില്ല. അപ്പന്‍ എന്നെ കൈകൊണ്ടും കാലുകൊണ്ടുമൊക്കെ തൊഴിച്ചിരുന്നു. ഉള്ളത് പറയണമല്ലോ അതിനൊക്കെയുള്ള അര്‍ഹതയും എനിക്കുണ്ടായിരുന്നു. പട്ടാളക്കാരന്റെ ആയുധം കയ്യും മെയ്യും തോക്കുമൊക്കെ അല്ലെ. ഭാഗ്യത്തിന് അപ്പന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ല. 


ആമുഖമായി ഇത്രയുമെഴുതിയത്‌ അമ്മൂമക്കും അമ്മയ്ക്കും എന്നോടുള്ള സ്നേഹ വും അപ്പന് എന്നോടുണ്ടായിരുന്ന വെറുപ്പും സ്നേഹക്കുറവും രേഖപ്പെടുത്താനല്ല. മറിച്ച്, മനുഷ്യന്റെ വളര്‍ച്ചയുടെ ആധ്യമദ്ധ്യാന്തങ്ങളില്‍ വടി എന്ന അനിവാര്യമായ ഉത്തമ ഘടകത്തെക്കുറിച്ചു പറയാനായിരുന്നു. 

അമ്മൂമയും അമ്മയും ആവശ്യപ്പെട്ടത് വടികൊണ്ട് തല്ലണം എന്നുതന്നെയാണ്. തല്ലണ്ട എന്നൊരു ആവശ്യം അവര്‍ ഉന്നയിച്ചിരുന്നില്ല. അമ്മൂമയുടെയും അമ്മയുടെയും അപ്പീലില്‍ വിധിയൊന്നും വന്നില്ലെങ്കിലും എന്റെ കൌമാരത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍ വച്ച് അപ്പന്‍ എന്നെ കൈകൊണ്ടും കാലുകൊണ്ടുമൊക്കെ തൊഴിക്കുന്നത് നിര്‍ത്തിയിരുന്നു. ഞാന്‍ നന്നാവില്ലെന്ന് അപ്പന് ബോധ്യം വന്നു കാണണം. ഞാന്‍ നന്നായെന്ന് നാളിതുവരെയും എനിക്ക് ബോധ്യം വന്നിട്ടുമില്ല.

പിന്നീട് വീടിന്റെ ഉത്തരത്തിനും കഴുക്കോലിനും പട്ടികക്കും ഇടയില്‍ ഒന്നോ രണ്ടോ വടികള്‍ ആരോ തിരുകിവച്ചിരുന്നു എന്നെ തല്ലാന്‍ എന്ന ഓര്‍മ്മയുണ്ട്. സ്കൂളില്‍ ചേര്‍ന്നപ്പോഴും ടീച്ചര്‍മാര്‍ വടിയും ചോക്കുമായാണ് എന്നെ നേരിട്ടിരുന്നത്. അനുസരണയുള്ള കുട്ടിയെപോലെ ഞാന്‍ എന്റെ വെളുവെളുത്ത കൈപ്പത്തി എത്രയോ തവണ ടീച്ചര്‍ക്ക് നീട്ടിക്കൊടുത്തിട്ടുണ്ടെന്നോ. ആ അടിയുടെ ചൂടും തരിപ്പും ഇന്നും ഓര്‍മ്മയില്‍ ഒരു ചെറുതീ കോരിയിടുന്നുണ്ട്. 

ശോശാമ്മ എന്നുപേരുള്ള ഒരു ഹിന്ദി ടീച്ചര്‍ എന്റെ രണ്ടു കാല്‍മുട്ടുകള്‍ക്കും പിന്നാമ്പുറത്തുള്ള മാംസളതയില്‍ മതിയാവോളം വടിപ്രയോഗം നടത്തി ചോര യൊലിപ്പിച്ചിട്ടുണ്ട്. ഒരു ക്രൂശുമരണം പോലെ ഞാന്‍ ഇന്നും അതോര്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഇന്നും സത്യകൃസ്ത്യാനികള്‍ക്ക് യഹൂദരോടെന്ന പോലെ ഹിന്ദി ടീച്ചര്‍മാരോടും ഭാഷയോടും ഒരുതരം വെറുപ്പും സ്നേഹക്കുറവും ഉണ്ട്.

വിദ്യാഭ്യാസത്തിന്റെ പത്താംതരം വരെയും വടി എന്നത് എനിക്ക് വേദനിപ്പിക്കുന്ന ഒന്നാംതരം ആയുധമായിരുന്നു. എന്നിരുന്നാലും സ്കൌട്സ് , എന്‍ സി സി തുടങ്ങിയ സൈനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി വടി അധികാരത്തിന്റെ അന്തസ്സാവുന്നത് ഞാന്‍ മനസ്സിലാക്കിയിരുന്നു. സാമൂഹ്യപാഠങ്ങളിലെ രാജാവിന്റെ ചെങ്കോലും, ബിഷപ്പ് , മാര്‍പ്പാപ്പ തുടങ്ങിയവരുടെ സ്വര്‍ണ്ണക്കോലും അധികാരത്തിന്റെ പ്രഭ ചൊരിഞ്ഞതും ഞാന്‍ പഠിച്ചറിഞ്ഞു. കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ഖജനാവും അധികാരവും സമന്വയിപ്പിച്ച് “കോശദണ്ഡം” എന്നൊരു രാഷ്ട്രമിമാംസാപാഠവും ഇതിനിടെ ഞാന്‍ ഗവേഷണ ബുദ്ധിയോടെ ഹൃദിസ്ഥിതമാക്കിയിരുന്നു. 

അങ്ങനെ വടിയില്‍ ഹിംസയുടെ ന്യുനോര്‍ജ്ജവും (Negative Energy) അധികാരത്തിന്റെ അധികോര്‍ജ്ജവും (Positive Energy) ഞാന്‍ കണ്ടെത്തി. രസതന്ത്രത്തിലധിഷ്ടിതമായ തന്മാത്ര സിദ്ധാന്തവും ഇത് ശരിവക്കുന്നുണ്ടെന്ന സത്യവും ഞാന്‍ മനസ്സിലാക്കിയിരുന്നു. തന്മാത്രയില്‍ ന്യുനോര്‍ജ്ജത്തിന്റെ ഇലക്ട്രോണും (Electron) അധികോര്‍ജ്ജത്തിന്റെ പ്രോടോണും (Proton) ഉള്‍ക്കൊള്ളുന്നുണ്ട് എന്നാണല്ലോ രസതന്ത്ര സിദ്ധാന്തം.

എന്നിലെ വടിവിവരം അങ്ങനെ പുരോഗമിക്കുകയായിരുന്നു. കാലക്രമേണ വടിക്ക് തത്ത്വചിന്താപരമായ ഒരു മാനം കൈവരുന്നത് ഞാന്‍ സൃഷ്ടിപരമായും അനുഭവിച്ചറിഞ്ഞു. ഞാന്‍ “ഇതുവരെ” തത്ത്വചിന്തയുടെ കാവ്യരൂപം എന്ന കൃതി എഴുതു മ്പോള്‍ വടി തത്ത്വചിന്തയുടെ പൂര്‍ണ്ണതയില്‍ ഒരു കവിതയായി ജനിക്കുകയായിരുന്നു. “വിവാഹം” എന്ന കവിതയില്‍ ഞാന്‍ ഇങ്ങനെ എഴുതി;


പെണ്ണിന് കുടയും
 ആണിന് വടിയുമാണ് വിവാഹം
കുടയുടെ പഴക്കവും 
വടിയുടെ വഴക്കവും 
വിവാഹഗതിയെ നിയന്ത്രിക്കുന്നു
  .

ഈയടുത്ത കാലത്ത് ഞാന്‍ വീണ്ടും വടിയുടെ തത്ത്വചിന്താപരമായ പരിണാമത്തിന്റെ മറ്റൊരു വികസിതരൂപം കൂടി നിരീക്ഷിച്ചറിഞ്ഞു. വീടിന്റെ മട്ടുപ്പാവില്‍ വെറുതെ ഒരു രസത്തിന് കുറച്ചുനേരം വടിയും കുത്തിനടന്നപ്പോഴായിരുന്നു ആ നിരീക്ഷണം അനുഭവമായത്. ആ നടത്തത്തില്‍ വടി എനിക്കൊരു അധികബലം പ്രദാനം ചെയ്യുന്നത് ഞാന്‍ അറിഞ്ഞു. വടി ഒരു മൂന്നാംകാലായി പ്രവര്‍ത്തിച്ച്‌ എന്റെ നഷ്ടമായ യൌവ്വനം തിരിച്ചുപിടിക്കുന്നതുപോലെ അനുഭവപ്പെട്ടു. 

അങ്ങനെ വടിയുടെ പരിണാമദശയില്‍ വേദനിപ്പിക്കുന്നതിനും അധികാരപ്പെടുത്തുന്നതിനും അപ്പുറത്ത് വടി ശക്തിയുടെ-ആശ്രയത്തിന്റെ പുതുരൂപമാവുന്നത് ഞാനറിഞ്ഞു. വെറുതെ ഒരു രസത്തിന് ഞാന്‍ ഊന്നിയ ആ വടി പിന്നെ എനിക്ക് ഉപേക്ഷിക്കാനാവുന്നില്ല. വടി എനിക്ക് ജീവശാസ്ത്രപരമായും മനശാസ്ത്രപരമായും ഒരു ആവശ്യമാവുകയായിരുന്നു.
ആ വടിയില്‍ ഊന്നി നിന്നുകൊണ്ട് ഞാന്‍ മട്ടുപ്പാവിന് താഴേക്ക്‌ നോക്കി. അപ്പോള്‍ എന്റെ അയല്‍വാസിയായ വൃദ്ധനായ ഡോക്ടര്‍ നാല് വടികളുള്ള ഒരു വടിസങ്കേതവുമായി (Walker) ഇഴഞ്ഞുനീങ്ങുന്നതു കണ്ടു. ആ കാഴ്ച്ചയെ സാമൂഹ്യശാസ്ത്രവും ശരി വയ്ക്കുന്നുണ്ടെന്നും എനിക്ക് ബോധ്യമായി. 

അതെ, വടി വളരുകയാണ്. ഒറ്റവടിയെന്ന വാക്കിംഗ് സ്ടിക്കില്‍ (Walking Stick) നിന്ന് നാല് വടികള്‍ ചേര്‍ത്തുവച്ച വാക്കിംഗ് സ്ടൂളിലേക്ക് (Walker) വടി പുരോഗമിക്കുകയാണ്. നിലവിലുള്ള എല്ലാ ശാസ്ത്രങ്ങള്‍ക്കും അപ്പുറത്ത് വടി ഒരു ആപേക്ഷിക ശാസ്ത്രവും സിദ്ധാന്തവുമായി രൂപാന്തരം പ്രാപിക്കുകയാണ്.

 
ഡോ.സി.ടി.വില്യം

Thursday, October 3, 2013

എഴുതുന്നവര്‍ എഴുതാതിരിക്കുമ്പോള്‍ ഇത്രയൊക്കെ ഓര്‍ക്കുക.

“ആയതുകൊണ്ട് നമുക്ക് മത്തങ്ങയെക്കുറിച്ചോ എരുമയെക്കുറിച്ചോ സംസാരിക്കാം”; എന്ന് പണ്ടൊരു കവി എഴുതിയത് ഓര്‍ത്ത് പോകുകയാണ്.

കാഴ്ചകള്‍ ഭീകരമാവുമ്പോഴും, കാണുന്നതും കണ്ടതും പറയുന്നത് കുറ്റ ക്രുത്യമാവുമ്പോഴും, ഇതൊന്നും കാണാനും കേള്‍ക്കാനും താല്പര്യമില്ലാത്ത ഒരു പൊതുസമൂഹം നിലനില്‍ക്കുമ്പോഴുമാണ് നേരത്തെ കവി പറഞ്ഞതുപോലെയുള്ള വൈകാരികവും ആക്ഷേപഹാസ്യപരവുമായ പ്രതിസന്ധികള്‍ ഉണ്ടാവുക.


വേദനയുടെ അങ്ങേ അറ്റം ആനന്ദകരമായ നിര്‍വൃതിയാണെന്ന് മഹര്‍ഷിമാരും മനശാസ്ത്രജ്ഞരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സാമൂഹ്യ മായ തിന്മകള്‍ കണ്ട് കണ്ണുനിറഞ്ഞ, കരളുമുറിഞ്ഞ കവി വേദനയുടെ അങ്ങേ അറ്റത്തെ ആനന്ദകരമായ നിര്‍വൃതിയെ പ്രാപിച്ചതില്‍ തെറ്റുപറയാനാവില്ല. ഈ അറ്റത്താണ് മത്തങ്ങയും എരുമയും ചിന്തയ്ക്ക് വിഷയമാവുന്നത്,



ഈയ്യിടെയായി എന്നോടും ചിലരൊക്കെ ചോദിക്കുന്നു, “ഇപ്പോള്‍ ഒന്നും എഴുതുന്നില്ലേ? എഴുത്ത് വറ്റിയോ? അല്ല, നിങ്ങളും എസ്ടാബ്ലിഷ്മെന്റിന്റെ ഭാഗമായോ?” എന്നൊക്കെ.
ഇത്തരം ചോദ്യങ്ങളൊന്നും ആത്മാര്‍ഥമായ ചോദ്യങ്ങളല്ല, തുശൂര്‍ക്കാരുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ “തോട്ടി” തന്നെ. എന്നുവച്ചാല്‍ ആത്മാര്‍ത്ഥമായ പരിഹാസം. ഞാന്‍ എഴുതിയതുപോട്ടെ; ആരെഴുതിയതും വായിക്കാത്തവരാണ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.

ഒന്നും വായിക്കുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട് ഇവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഞാന്‍ തയാറല്ല, കാരണം ഒരു പുസ്തകവും വായിക്കാത്ത എന്നാല്‍ ആയിരക്കണക്കിന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഒരു പ്രസാധകനെ എനിക്ക് പരിചയമുണ്ട്, എന്തുകൊണ്ടാണ് ഈ പ്രസാധകന്‍ പുസ്തകങ്ങള്‍ വായിക്കാത്തത് എന്ന് ഞാനൊരിക്കല്‍ ഇയാളോട് ചോദിച്ചിരുന്നു.


ഉത്തരം ഇങ്ങനെ, “വായിച്ചാല്‍ എഴുത്തുകാരോടുള്ള ബഹുമാനം കൂടാനൊ കുറയാനോ സാധ്യതയുണ്ട്. രണ്ടായാലും അതെന്റെ പുസ്തകക്കച്ചവടത്തെ ബാധിക്കും. പുസ്തകം എനിക്ക് ചരക്ക് മാത്രമാണ്. വിറ്റഴിയുന്നതിനെ പ്രോത്സാഹിപ്പിക്കുക. വിറ്റുപോകാത്തതിനെ നിരുല്‍സാഹപ്പെടുത്തുക”. ഈ പ്രസാധകന്റെ ന്യായം ഒരിക്കല്‍ പോലും അന്യായമാവുന്നില്ല. കച്ചവടം തന്നെ സര്‍വ്വധനാല്‍ പ്രധാനം.


നേരത്തെ മത്തങ്ങയെകുറിച്ചും എരുമയെകുറിച്ചും പറഞ്ഞ കവിയുടെയും, കള്ളച്ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പോതുസമൂഹത്തിന്റെയും, വായനക്കാരനല്ലാത്ത പ്രസാധകന്റെയും മനോമണ്ഡലത്തിലൂടെ യാത്ര ചെയ്യുന്ന ഏതൊരാള്‍ക്കും എഴുതാനാവില്ല. അതുകൊണ്ടുതന്നെയാണ് ഞാനും എഴുതാതിരിക്കുന്നത്.


മൊബൈല്‍ ഫോണിലെ പടങ്ങളും, ഗൂഗിളിലെ വിശേഷങ്ങളും ചിത്രങ്ങളും ചലച്ചിത്രങ്ങളും, ഒപ്പം തന്റെ വിവരക്കേടും സമം ചേര്‍ത്ത് ഏതാണ്ടൊരു അഴകൊഴമ്പന്‍ പാകത്തില്‍ സാമൂഹ്യ മാധ്യമത്തില്‍ (Social Media) ഇലയിടാതെ വിളമ്പുമ്പോള്‍ എല്ലാം തികഞ്ഞൊരു പൊതുസമൂഹം ഉണ്ടാവുമത്രേ. അതാണ്‌ ഇന്നത്തെ പൊതുസമൂഹം.


ഇവിടെയും കൂട്ടം തെറ്റി മേയുന്നവരുണ്ട്. കൂട്ടം തെറ്റി മേയുന്നവര്‍ കാനേഷുമാരി കണക്കില്‍ വരില്ലല്ലോ? അതുകൊണ്ട് മേയാന്‍ പോയവര്‍ ആരൊക്കെയാണെന്നോ അവരില്‍ ആരൊക്കെ തിരിച്ചുവന്നെന്നോ ആര്‍ക്കുമറിയില്ല. മേച്ചില്‍സ്ഥലങ്ങളില്‍ എവിടെയെങ്കിലും വച്ച് അവരെ ആരെങ്കിലും കൊന്നുകുഴിച്ചുമൂടിയിട്ടുണ്ടാവും. അവരെ നമുക്ക് മാവോയിസ്റ്റ് എന്നോ തീവ്രവാദി എന്നോ വിളിക്കാം.


എഴുതുന്നവര്‍ എഴുതാതിരിക്കുമ്പോള്‍ ഇത്രയൊക്കെ ഓര്‍ക്കുക.


ഡോ.സി.ടി.വില്യം

Sunday, September 15, 2013

നമുക്ക് എന്നും ഓണം. ഓണം പൊന്നോണം.


ആദരണീയനായ മഹാബലിത്തമ്പുരാന്‍. 
ആഗോള കുത്തക കമ്പനിക്കാരുടെ ബ്രാന്റ് അംബാസഡര്‍.

ഓണം പോയകാലത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ്. അന്യം നിന്നുപോയ ഒരു ശുദ്ധസംസ്കാരത്തിന്റെ പുരാവസ്തുക്കാഴ്ചയാണ്. നീതിമാനായ ഒരു രാജാവിനെ ചവിട്ടിതാഴ്ത്തണമെന്ന ഒരാജ്ഞയുടെ വര്‍ഷംതോറുമുള്ള ഓര്‍മ്മ പുതുക്കലാണ്.


ഓണത്തിന്റെ നീതിസാരത്തെ നാം സൌകര്യപൂര്‍വ്വം മറക്കുകയും അതിന്റെ വാണിജ്യസാധ്യതകളെ നാം പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഓണം നമുക്കിന്ന് പൊന്നോണമല്ല. എള്ളോളം പൊളിവചനമില്ലാത്ത ഓണം നമുക്കിന്ന് കള്ളോളം പൊങ്ങിനില്‍ക്കുന്ന പൊങ്ങച്ചത്തിന്റെ കള്ളോണമാണ്.

സമത്വവും സമൃദ്ധിയും സര്‍വ്വൈശ്വര്യവും ചേര്‍ത്ത് നാം വരച്ചെടുത്ത ആ മഹാബലിത്തമ്പുരാന്‍ ഇന്ന് നീതിമാനായ പഴയ രാജാവല്ല, മറിച്ച്; ഓണക്കമ്പോള ത്തിന്റെ ബ്രാന്റ് അംബാസഡര്‍ ആണ്.

നീതിമാന്റെ ഓര്‍മ്മ പുതുക്കാനായി നാം സ്വരുക്കൂട്ടിയ ഒരുവര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ നാം കമ്പോളത്തിലെത്തിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പുത്തന്‍ നീതിമാന്മാര്‍ നമ്മുടെ സമ്പാദ്യത്തെ കമ്പോളരാജാക്കന്മാര്‍ക്ക് എറി ഞ്ഞുകൊടുക്കുന്നു.

അരിയും പച്ചക്കറിയും പലവ്യഞ്ഞനങ്ങളും വിദേശമദ്യവും വ്യാജമദ്യവും അവര്‍ നമുക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചുതരുന്നു. അതിന്റെ യൊക്കെ കോഴയും കൊള്ളലാഭവും ഈ അഭിനവ മഹാബലിമാര്‍ പങ്കുവച്ചെടു ക്കുന്നു. എന്നാല്‍ പഴയ ആ നീതിമാന്‍ അങ്ങനെ ആയിരുന്നില്ല. എല്ലാ വിഭവ ങ്ങളും സ്വന്തം രാജ്യത്തുനിന്നാണ് ആ നീതിമാന്‍ നമുക്ക് എത്തിച്ചുതന്നി രുന്നത്.

ഓണവിപണികളില്‍ വിറ്റഴിയുന്ന ത്രീഡി ടീവികളും മൊബൈല്‍ ഫോണുകളും മറ്റ് സാങ്കേതിക വിദ്യകളും ആഗോള കുത്തക കമ്പനിക്കാരുടെതാണ്. അവര്‍ നമ്മുടെ നീതിമാന്മാരുമായുള്ള അവിഹിതത്തിലൂടെയാണ് ഇതെല്ലം ഇവിടെ വിറ്റഴിക്കുന്നത്. ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണ് ഇന്ന് നമ്മുടെ ആദരണീയ നായ മഹാബലിത്തമ്പുരാന്‍. ആഗോള കുത്തക കമ്പനിക്കാരുടെ ബ്രാന്റ് അംബാസഡര്‍.

നാമിന്ന് ഒന്നിന്റെയും ഉല്പാദകരല്ല. നാമെല്ലാത്തിന്റെയും ഉപഭോക്താക്കളാണ്. എല്ലാ വാണിജ്യസാധ്യതകളും പ്രയോഗിക്കപ്പെടുന്ന ഗിനിപ്പന്നികളാണ് നാം. നമുക്കൊന്നും ചെയ്യാനില്ല. നമുക്കെല്ലാം അനുഭവിക്കാനുള്ളതാണ്. നമുക്കനു ഭവിക്കാന്‍ വിരല്‍തുമ്പില്‍ ആയിരം ചാനലുകള്‍. നമുക്കയക്കാന്‍ നമ്മുടെ വിരല്‍തുമ്പില്‍ ആയിരം കൊച്ചു കൊച്ചു സന്ദേശങ്ങള്‍ ചിത്രങ്ങള്‍ ചലച്ചിത്ര ങ്ങള്‍. എന്നിട്ടും നമുക്ക് സമയം ബാക്കിയാവുമ്പോള്‍ നാം എന്തു ചെയ്യും.

നമുക്ക് പീഡിപ്പിക്കാം. നമുക്ക് കൊല്ലാം. നമുക്ക് സമരം ചെയ്യാം. ഉപരോധിക്കാം. പ്രതിരോധിക്കാം. പിന്നെ മതിവരുവോളം ഓശാന പാടാം. അപ്പോഴും നമ്മുടെ മുന്നില്‍ ആയിരം ക്യാമറകള്‍ കണ്ണുചിമ്മും. ചാനലുകള്‍ ആ കഥകള്‍ പറയും. നമുക്ക് എന്നും ഓണം. ഓണം പൊന്നോണം.


ഡോ.സി.ടി.വില്യം. 

Wednesday, September 11, 2013

യശോധര നഗ്നയാണ്‌ - അവസാനഭാഗം



ബുദ്ധൻ പരിഹസിക്കുകയായിരുന്നു .

ബാങ്കോക്കിലെ പ്രസിദ്ധമായ അല്കാസര്‍ നൃത്തനാടകം  കണ്ട് ഞങ്ങള്‍ ബാങ്കോക്കിലെ ഹോട്ടലില്‍ എത്തുമ്പോള്‍ രാത്രിയായിരുന്നു . സംഘത്തിലെ ചിലര്‍ മറ്റുചില തീയറ്ററുകളില്‍ രതിവൈകൃത നൃത്തനാടകവും കണ്ടിരുന്നു . രണ്ട് നൃത്തരൂപങ്ങളും കൊള്ളരുതാത്തവയായിരുന്നു . പട്ടായയിലേതുപോലെ രതിക്കൊതി കാണിച്ചിരുന്നില്ല ഞങ്ങളുടെ യാത്രാസംഘം ബാങ്കോക്കില്‍ . കാരണം അവരുടെ രതിമൂര്‍ച്ച പട്ടായയിലെ തായ് പെണ്‍ശരീരങ്ങള്‍ അപഹരിച്ചിരുന്നു . മാത്രമല്ല , പണസഞ്ചിയുടെ കനവും അവര്‍ കുറച്ചിരുന്നു . എങ്കിലും ഹോട്ടല്‍ മുറി വിട്ടിറങ്ങിയ അവര്‍ ബാങ്കോക്കിലെ തെരുവിലെ പെണ്‍കാഴ്ചകള്‍ കണ്ടു നടന്നു . 

പട്ടായയില്‍ പ്രലോഭനങ്ങളെ അതിജീവിച്ച ചുരുക്കം ചിലര്‍ ബാങ്കോക്കില്‍ പ്രലോഭനങ്ങള്‍ക്ക് കീഴടങ്ങിയതായും അറിയാന്‍ കഴിഞ്ഞു . ചുരുക്കത്തില്‍ യാത്രാസംഘത്തിന്റെ ചാരിത്ര്യം പൂര്‍ണ്ണമായും തായലണ്ട് കവര്‍ന്നെടുത്തെന്ന് പറയാം . കുറ്റബോധത്തിന്റെ കറപുരണ്ട അവരില്‍ ചിലരുടെ മുഖങ്ങള്‍ മ്ലാനമായിരുന്നു .

പ്രായശ്ചിത്തഭാരത്തോടെ അവര്‍ അവരുടെ പ്രിയതമമാര്‍ക്കു വേണ്ടി സമ്മാനങ്ങളും ഉപഹാരങ്ങളും വാങ്ങി . യാത്രാസംഘത്തിലെ മുതിര്‍ന്ന ഹംസക്ക പറഞ്ഞു , ”ഇവിടെ ചെലവാക്കിയ പത്തിലൊരു ഭാഗം മതിയായിരുന്നല്ലോ മക്കളെ ഇതിലും കൂടുതല്‍ സുഖവും സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഓള് തര്വായിരുന്നല്ലോ “. 

ഞങ്ങളുടെ യാത്രാഗൈഡ് ഒരു കാര്യത്തില്‍ ബുദ്ധിമാനാണെന്നു പറയാം . കാരണം പട്ടായ അനുഭവിച്ചതിനുശേഷം മാത്രമാണ് അയാള്‍ യാത്രാസംഘത്തെ ബാങ്കോക്ക് കാണിച്ചത് . ബാങ്കോക്കിലെ കാഴ്ചകളില്‍ പ്രധാനം ബാങ്കോക്കിലെ ബുദ്ധക്ഷേത്രം തന്നെയായിരുന്നു . ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ മനസ്സ് ശാന്തവും സ്വച്ഛവും നിഷ്കാമവുമായിരിക്കേണ്ടതുണ്ടല്ലൊ . പട്ടായ ആദ്യം അനുഭവിച്ച തുകൊണ്ട് യാത്രാ സംഘത്തിന്റെ കാമാസക്തി മുഴുവനായും പട്ടായയില്‍ തന്നെ കത്തിയമര്‍ന്നിരുന്നു . അതുകൊണ്ടുതന്നെ പരിശുദ്ധമായ ബുദ്ധക്ഷേത്രാടനത്തിന് അവര്‍ പൂര്‍ണ്ണയോഗ്യരായിരുന്നു .

ബാങ്കോക്കിലെ ഈ ബുദ്ധക്ഷേത്രം സ്ഥിതിചെയ്യുന്നത് ഫ്ര നക്കോന്‍ ജില്ലയി ലാണ് . ഗ്രാന്റ് പാലസിനു സമീപം . വാട്ട് ഫോ എന്നാണു ഈ ക്ഷേത്രം അറിയപ്പെടുന്നത് .  വാട്ട് ഫോ എന്നത്  ഇന്ത്യയിലെ ഒരു ബുദ്ധ സംന്യാസി മഠത്തിന്റെ പേരാണ് . ക്ഷേത്രം സ്ഥാപിക്കുന്നതിനുമുമ്പ് ഇവിടെ വിദ്യാലയമായിരുന്നു . തായ് വൈദ്യശാസ്ത്രം ഇവിടെ പഠിപ്പിച്ചിരുന്നു . ഇപ്പോള്‍ ഇവിടെ തെക്കുഭാഗത്തായി ഒരു ബുദ്ധ സന്യാസിമഠവും തായ് മസ്സാജ് കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട് . 

80000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്ര പറമ്പിന് 16 കവാടങ്ങളുണ്ട്‌ . ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ചൈനീസ്‌ രാക്ഷസന്മാരുടെ കൂറ്റന്‍ ശില്പങ്ങള്‍ ഈ കവാടങ്ങളില്‍ കാവലാളായി നിലയുറപ്പിച്ചിരിക്കുന്നു . ഇരട്ട മതിലുള്ള ഈ ക്ഷേത്രത്തിനകത്ത് ആയിരത്തോളം ബുദ്ധപ്രതിമകളുണ്ട് . തലയ്ക്കു കയ്യും കൊടുത്ത് നീണ്ടുനിവര്‍ന്നു കിടക്കുന്ന ബുദ്ധപ്രതിമയാണ് അതില്‍ ഏറ്റവും വലുത് . ഈ പ്രതിമയ്ക്ക് 160 അടി നീളവും 15 അടി ഉയരവുമുണ്ട് . ബുദ്ധപാദങ്ങള്‍ക്ക് മാത്രം 4.5 അടി നീളവും 3 അടി ഉയരവുമുണ്ട് . നൂറ്റമ്പതോളം ശിലാഫലകങ്ങളില്‍ ബുദ്ധദര്‍ശനങ്ങള്‍ ആലേഖനം ചെയ്തുവച്ചി ട്ടുണ്ട് . ഭൌതികതയെ പാടെ നിരാകരിച്ച പ്രവാചകന്റെ ഭൌതികാവശിഷ്ടമായ ചിതാഭസ്മം ഇവിടെ സൂക്ഷിച്ചിട്ടുള്ളതായി പറയുന്നു . 


എത്ര കണ്ടാലും മതിവരാത്ത ബൌദ്ധ വാസ്തുവിദ്യകള്‍ . ആകാശങ്ങളിലേക്ക് കൂമ്പിനില്‍ക്കുന്ന ശില്പസുന്ദരമായ വര്‍ണ്ണഗോപുരങ്ങള്‍ . ക്ഷേത്രകവാടത്തി ലെ കൊച്ചു തടാകക്കരയില്‍ ധ്യാനനിരതനായി ഇരിക്കുന്ന ബുദ്ധ പ്രതിമകള്‍ . ഏതോ ഭൂതകാലത്തിന്റെ പ്രവചനത്തിന്റെ സ്വര്‍ണ്ണതിളക്കം പോലെ തടാകത്തില്‍ സ്വര്‍ണ്ണ മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു . ഈ സ്വര്‍ണ്ണമത്സ്യങ്ങളുടെ തടാകത്തിന്റെ പുനരാവിഷ്കാരമാണോ പട്ടായയിലെ മത്സ്യസ്ഫാടികാലയങ്ങളില്‍ രതിലീലകള്‍ക്കായ്‌ നീന്തിത്തുടിക്കുന്ന സ്വര്‍ണ്ണമത്സ്യകന്യകമാര്‍ ?. 

ഈയൊരു സന്ദേഹത്തിന്റെ ഇരുളിമയില്‍ കെട്ടുപിണഞ്ഞ കറുത്ത നൂലുണ്ടയുമായി ഞാന്‍ ബുദ്ധക്ഷേത്രത്തിനു പുറത്തുകടന്നു . എന്റെ ജീവിതത്തില്‍ ഇതാദ്യമാണ് ഒരു ക്ഷേത്രദര്‍ശനം മനസ്സില്‍ ഇരുട്ടും സന്ദേഹങ്ങളും അവശേഷിപ്പിക്കുന്നത് . ഞാന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി . മന്ദഹസിക്കുന്ന ബുദ്ധന്റെ ചുണ്ടില്‍ വിരിഞ്ഞുനിന്നത് മന്ദഹാസമായിരുന്നില്ല , പരിഹാസമായിരുന്നു .

ബാങ്കോക്കിലെ സുവര്‍ണ്ണഭൂമി വിമാനത്താവളത്തില്‍നിന്ന് കേരളത്തിന്‍റെ ദേവഭൂമിയിലേക്ക്‌  വിമാനം പറന്നുയരുമ്പോഴും ബുദ്ധന്‍ എന്നെ നോക്കി പരിഹസിക്കുന്നുണ്ടായിരുന്നു  . 

ഡോ.സി.ടി.വില്യം
അവസാനിച്ചു

Wednesday, September 4, 2013

യശോധര നഗ്നയാണ്‌ - ആറ്


പ്രലോഭനത്തിന്റെ 
സ്വര്‍ണ്ണ മത്സ്യങ്ങളും
പ്രവാചകന്റെ പരിഹാസവും
ക്വതയില്ലാത്ത രതിയും ഭക്തിയും , വിരക്തിയും വിഭക്തിയും ഉണ്ടാക്കുമെന്നത് സ്വാഭാവികം മാത്രം . തായലണ്ടിനെ സംബന്ധിച്ചിടത്തോളം ഈ ദര്‍ശനം വളരെ ശരിയാണ് . പട്ടായയിലെ മദിരോത്സവങ്ങ ള്‍ക്കുശേഷം ഞങ്ങളുടെ യാത്രാസംഘം ഇപ്പോള്‍ ബാങ്കോക്കിലാണ് . പാട്ടായ ഒരു രതിസാമ്രാജ്യമെങ്കില്‍ ബാങ്കോക്ക്‌ രതിയുടെ ഒരു പ്രവിശ്യ മാത്രമാണ് . സ്വതന്ത്ര രതിയുടെ കാര്യത്തില്‍ പട്ടായയും ബാങ്കോക്കും ഏറെക്കുറെ ദുബായിയും അബുദാബിയും പോലെയാണ് .

ബാങ്കോക്ക് തായലണ്ടിന്റെ തലസ്ഥാന നഗരിയാണ്‌ . പട്ടായയെ പോലെതന്നെ സ്വയംഭരണാധികാരമുള്ള ഒരു പ്രവിശ്യയാണ് . ബാങ്കോക്കിന്റെ ശരിയായ പേര് ക്രങ്ങ്  തെപ് മഹാ നകോന്‍ എന്നാണ് . ഏതാണ്ട് 40000 വര്‍ഷങ്ങള്‍ക്കുമുമ്പ് തായലണ്ടില്‍ മനുഷ്യാധിവാസം ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു .

ഭാരതത്തിന്റെ സംസ്കാരവും മതവിശ്വാസങ്ങളും പ്രത്യേകിച്ച് ബുദ്ധമത വിശ്വാസങ്ങള്‍ ഇവിടെ ഇന്നും നിലനിന്നുപോരുന്നു . ഫ്യുണ രാജവംശമായിരുന്നു ഇവിടെ പണ്ടുണ്ടായിരുന്നത് . പിന്നീട് കമര്‍ സാമ്രാജ്യമായി രൂപാന്തരമുണ്ടായി . അന്നൊക്കെ തായലണ്ട് അറിയപ്പെട്ടിരുന്നത് സയാം രാജ്യം എന്നായിരുന്നു .

1932 വരെ സയാം രാജ്യം നിലനിന്നിരുന്നു . ഏകാധിപത്യ ഭരണ വാഴ്ചയായിരുന്നെങ്കിലും ബുദ്ധധര്‍മ്മ ദര്‍ശനത്തിലധിഷ്ടിതമായ ധര്‍മ്മ രാജ്യഭരണമായിരുന്നു നിലനിന്നിരുന്നത് . ഇവിടെ വെറും രാജാവ് ആയിരുന്നില്ല , ധര്‍മ്മ രാജാവ് തന്നെയാണ് ഭരിച്ചിരുന്നത് .  പിന്നീട് നടന്ന രക്തരഹിത വിപ്ലവത്തില്‍ പട്ടാള അട്ടിമറി നടന്നു . അങ്ങനെ ഭാഗികമായി ഏകാധിപത്യ ഭരണ വാഴ്ചയും പാര്‍ലെമെന്ററി സംവിധാനവും ചേര്‍ന്ന്‍ 1932 ജൂണ്‍ 24 ന് തായലണ്ട് രാജ്യം നിലവില്‍ വന്നു . അതിനുശേഷം ഈയടുത്തകാലം വരെയും ചെറുവിപ്ലവങ്ങളും യുദ്ധങ്ങളും പട്ടാള-രാഷ്ട്രീയ അട്ടിമറികളും തുടര്‍ന്നുപോന്നു .

ഭാരതത്തിലെ സിന്ധു , ഗംഗ , കാവേരി , നര്‍മ്മദ തുടങ്ങിയ നദികള്‍ പോലെ തായലണ്ടിലും നദികളുണ്ട് . ചാവോ ഫ്രായ , മക്ലോങ്ങ് , ബാങ്ങ് പാക്കോങ്ങ് , താപി തുടങ്ങിയവയാണ് ഈ നദികള്‍ . പ്രധാനമായും ചാവോ ഫ്രായും അതിന്റെ കൈവഴികളും നനച്ചെടുക്കുന്ന 32000 ചതുരശ്ര കിലോമീറ്റര്‍ നടിതടങ്ങളിലാണ് തായലണ്ട് സംസ്കൃതി വേരുപിടിച്ചുനില്‍ക്കുന്നത് . ഇതുകൂടാതെ ആന്ടമാന്‍ കടലില്‍ പ്രകൃതിസുന്ദരമായ ഒരു ദ്വീപസമൂഹവുമുണ്ട് തായലണ്ടിന് അഭിമാനം കൊള്ളാന്‍ . പൂകെറ്റ് , ക്രാബി , നാങ്ങ്ന , ത്രാങ്ങ് , തുടങ്ങിയവയാണ് അതിമനോ ഹരമായ ഈ സുഖവാസ ദ്വീപുകള്‍ .എന്നാല്‍ സഞ്ചാരികളില്‍ കൂടുതല്‍ പേരും രതിസാമ്രാജ്യമായ പട്ടായയും തലസ്ഥാനനഗരിയായ ബാങ്കോക്കും മാത്രം അനുഭവിച്ചും ആസ്വദിച്ചും മടങ്ങുന്നു .

കൃത്യമായി പറഞ്ഞാല്‍ 1960 ലാണ് തായലണ്ടില്‍ സുഖവാസത്തിന്റെ ആദ്യ വസന്തമുണ്ടായത് . അക്കാലത്തുണ്ടായ വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ പട്ടാളം വിശ്രമത്തിനും വാജീകരണത്തിനുമായി ബാങ്കോക്കിലും പട്ടായയിലും എത്തുകയായിരുന്നത്രേ . 1967 ല്‍ 54000 പട്ടാളക്കാരും 336000 വിദേ ശസഞ്ചാരികളും സന്ദര്‍ശിച്ച തായലണ്ട് 2012 ലെ കണക്കനുസരിച്ച്  22 ദശലക്ഷം സഞ്ചാരികള്‍ക്ക് സുഖഭോഗങ്ങളുടെ മണിയറ തീര്‍ത്തു .


ഡോ.സി.ടി.വില്യം

തുടരും 

Sunday, September 1, 2013

പ്രിയപ്പെട്ട ഇരുകാലി മമ്മൂഞ്ഞുമാരെ..........



ഞാന്‍ ഒരു എഴുത്തുകാരനായിട്ടുണ്ടെങ്കില്‍ അതെപ്പോഴായിരുന്നു എന്ന്‍ കൃത്യമായി പറയുക വയ്യ . എഴുത്ത് എന്നോടുകൂടെ ഉണ്ടായിരുന്നിരിക്കണം എന്റെ ജനനം മുതല്‍ എന്ന്‍ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു .

എന്നില്‍ വായന വളര്‍ത്താന്‍ അപ്പന്‍ ബാലസാഹിത്യകൃതികള്‍  വാങ്ങിത്തന്നിരുന്നെങ്കിലും ഞാന്‍ ആ പുസ്തകങ്ങള്‍ക്കുപുറമെ അപ്പന്‍ വായിച്ചിരുന്ന ക്ലാസ്സിക് കൃതികളും വായിച്ചുമനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു . അത്തരത്തില്‍ പല സാഹിത്യകൃതികളും വായിച്ചുതീര്‍ത്തെങ്കിലും അതൊക്കെ എനിക്ക് മനസ്സിലായത്‌ ഈയടുത്തനാള്‍ അവയൊക്കെ പുനര്‍വായനക്ക് വിധേയമാക്കിയപ്പോഴായിരുന്നു .

എന്തായാലും എട്ടാം ക്ലാസ്സില്‍ വച്ചാണ് ഞാന്‍ ആദ്യത്തെ സാഹിത്യം കുറിച്ചത് . Readers Digest മാസികയിലെ കുട്ടികള്‍ക്കുള്ള കാര്‍ടൂണ്‍ പേജിലെ ഒരു കാളയുടെ ചിത്രം കണ്ടെഴുതിയതായിരുന്നു ആ കവിത . അതിങ്ങനെ :

Give me time to eat
Give me time to chew
Give me time to think
Give me time to sleep

അപ്പന്‍ പട്ടാളത്തില്‍നിന്ന് കൊണ്ടുവന്ന ഒരു തകരപ്പെട്ടിയുണ്ടായിരുന്നു . ഞങ്ങള്‍ ട്രങ്കുപെട്ടി എന്നാണതിനെ വിളിച്ചുപോന്നിരുന്നത്‌ . അതില്‍നിന്ന്  പുറത്തെടുക്കുന്ന എല്ലാത്തിനും ഒരു മണമുണ്ടായിരുന്നു . ഒരു പട്ടാള മണം . അത്തരത്തില്‍ പട്ടാള മണമുള്ള ഒരു കടലാസ്സിലായിരുന്നു ഞാന്‍ എന്റെ ആദ്യ കവിത എഴുതിയത് .

കവിത വായിച്ചുനോക്കി അപ്പന്‍ പറഞ്ഞതിങ്ങനെ : “ ഇനിയും വായിക്കണം “ . ഇനിയും എഴുതണമെന്ന് അപ്പന്‍ പറഞ്ഞില്ല . കവിത നാന്നായിരുന്നെന്നോ ചീത്തയായിരുന്നെന്നോ അപ്പന്‍ പറഞ്ഞില്ല . പില്‍ക്കാലത്തും ഇന്നും ഞാന്‍ പറയുന്നു ; എന്റെ കവിത മോശമല്ലായിരുന്നു .

ഒരു മിണ്ടാപ്രാണിയുടെ നിഷേധിക്കപ്പെട്ട അവകാശങ്ങളെ ചോദിച്ചുവാങ്ങുന്ന ഒരു വിലാപ കാവ്യമായിരുന്നു അത് .ഈയൊരു വിലാപം എന്നും എന്റെ സ്ഥായിയായ ഭാവമായിരുന്നു . ഞാന്‍ ഏറ്റവും ഒടുവില്‍ എഴുതിയ “വിലാപത്തിന്റെ ഇലകള്‍” എന്ന കവിതകളിലും ഒരു കാര്‍ഷിക ജനതയുടെ വിലാപമുണ്ടായിരുന്നു .

എഴുത്ത് എനിക്ക് വിമര്‍ശനമാണ് . വിമര്‍ശനം ജീവിതവും .എഴുത്തിന്റേയും ജീവിതത്തിന്റേയും ഇത്തരത്തിലുള്ള വിമര്‍ശനമായിരിക്കണം എന്നെ ഒരു പത്രപ്രവര്‍ത്തകനാക്കിയത് . ഒരു ഇംഗ്ലീഷ് പത്രത്തിലും മലയാള പത്രത്തിലും ഞാന്‍ പത്രപ്രവര്‍ത്തകനായിരുന്നു . അവിടേയും എന്റേത് സാഹിത്യ പത്രപ്രവര്‍ത്തനമായിരുന്നു . ഇന്ന് പ്രത്യേകിച്ച് ഒരു പത്രവും എന്നെ ഉള്‍കൊള്ളുന്നില്ലെങ്കിലും ഞാന്‍ എഴുതുന്നുണ്ട് , എന്റെ സൈബര്‍ ക്യാന്‍വാസ്സില്‍ .പത്രപ്രവര്‍ത്തനത്തിലുള്ള ഈ നൈരന്തര്യസ്വഭാവം എനിക്ക് ഒരുപാട് പത്രബന്ധുക്കളെയും സുഹൃത്തുക്കളെയും നേടിത്തന്നിട്ടുണ്ട്‌ .

അങ്ങനെ പത്രക്കുപ്പായം അണിഞ്ഞിരുന്ന കാലത്താണ് ഞാന്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ജോലിക്ക് ചേരുന്നത് . അമ്മയുടെ നിര്‍ബന്ധം മൂലം ഏറ്റെടുത്ത ജോലിയായിരുന്നു . അമ്മ പറയും , “സാഹിത്യമെഴുത്ത് പട്ടിണിക്കിടും. ഫയലെഴുത്ത് ചോറുതരും “. സാമൂഹ്യശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും ഇഴചേര്‍ന്ന തത്ത്വചിന്തയായിരുന്നു അമ്മയുടെതെന്ന് കാലം തെളിയിച്ചു .

എന്നാല്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ എന്റെ ഇരുകാലി മമ്മൂഞ്ഞുമാര്‍ക്കൊന്നും ഈ കഥകള്‍ അറിയില്ല . അതുകൊണ്ടാണ് അല്പം വൈകിയെങ്കിലും ഈ കുറിപ്പ് എഴുതുന്നത്‌ . ഈ ഇരുകാലി മമ്മൂഞ്ഞുമാര്‍ക്കൊക്കെ ഞാനിന്നും പത്രപ്രവര്‍ത്തകനാണ് . അതുകൊണ്ട് കാര്‍ഷിക സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത പത്ര മാധ്യമങ്ങളില്‍ വന്നാല്‍ ഈ മമ്മൂഞ്ഞുമാര്‍ പറയും , “ ഇത് ങ്ങളല്ലേ ?”

ഏതാണ്ട് കാല്‍ നൂറ്റാണ്ടായി ഞാന്‍ ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് .ദാ ഇന്നലെയും കേട്ടു, “ ഇതും ങ്ങളല്ലേ ?” അതുകൊണ്ട് ഈ കുറിപ്പിലൂടെ ഞാന്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ എല്ലാ ഇരുകാലി മമ്മൂഞ്ഞുമാരോടും പറയുന്നു , “ ഇതൊക്കെ ങ്ങളില്‍ ഒരാളാവാം . ഞമ്മളല്ല . ദയവു ചെയ്ത് എന്നെ വെറുതെ വിടുക “.

ഡോ.സി.ടി.വില്യം.  

  

Saturday, August 31, 2013

My Poems-9

GOOD DEEDS OF BAD SEEDS



The seeds sown
By the grand fathers and fathers
Germinated for nothing
In the farmlands owned
By the grand mothers and mothers
Casting the freezing
Shadows of sarcasm.
The grand mothers and mothers
Speared the paternal bosom
With wordy swords
‘Quality seeds for quality yield’.
The Kamasuthra emphasized
The summer shower of perspiration
Rather than the ejaculated
Shower of passion.
But the grand fathers and fathers
Floated the Kamasuthra
In Lethe; the cosmic ocean.
All seeds in their erotic form
Will thrillingly ear
For the fast gallop
Of the passionate downpour
And the latent passion of seeds
As programmed, exploded and showered
To the wrongly cycled
And frozen farmland.
The latent passion of seeds
Thus neutralized
In the chemistry of soil
And in the physics of friction
Of the condom-worn seeds.
Seeds germinated
Often reasonably
And sometimes foolishly
Like unproductive composition
Of bio chemistry and physics.
Germinated seeds
Are then shadowed
For hardening
And bull baiting-like examinations
In the modern Nalanda and Taxila
Like guerrillas
They positioned in secrecy
To defeat the bull.
And they became
Poorly constituted Physicians or
Poorly devised Physicists.
Witnessing this fruitless cultivation
And the baron farmland
The grand mothers and mothers
Still speared the paternal bosom
With the wordy swords;
‘Quality seeds for quality yield’.
If this be true
Better not to sow or reap
Or shower the cosmic
Like the birds
In the holy sky of the text
Then, don’t know when
I ejaculated the shower of passion
To the erotic photograph
In the newspaper
Away from farmland and farmers.

 C.T. William