Sunday, December 28, 2014

സീതമാര്‍ കരയുകയാണ് ........


ഒന്ന്

ഇതൊരു രാക്കിനാവാണോ പകല്‍ക്കിനാവാണോ
എന്നറിയില്ല 
ഉറക്കത്തിനും ഉണര്‍വ്വിനും ഇടയില്‍
കണ്ടതായിരിക്കണം 
ഈ കിനാവ്‌ .

കത്തുന്ന മുടിയോടെ 
മുടിയേറ്റ് നടത്തുന്ന ഒരു മുത്തശ്ശി.
കണ്ണുകളില്‍ അഗ്നി പടര്‍ത്തി 
മുത്തശ്ശി മൊത്തം കത്തുകയാണ്.
കത്തുന്ന കൈകള്‍ കൊണ്ട് 
മുത്തശ്ശി ആരെയോ മാടിവിളിക്കുന്നുണ്ട്‌ .
അപ്പോള്‍ സ്ത്രീകളുടെ നഗ്ന പ്രേതങ്ങള്‍
കുന്നിറങ്ങി വരുന്നു.
ഒന്നാം കുന്നില്‍ നിന്നും 
പത്താം കുന്നില്‍നിന്നും 
സ്ത്രീകളുടെ നഗ്ന പ്രേതങ്ങള്‍ കത്തിയിറങ്ങി.
പ്രേതങ്ങളിലെ സ്ത്രീയിടങ്ങളെല്ലാം
കഴുകന്മാര്‍ തിന്നു തീര്‍ന്നിരുന്നു.
പ്രേതങ്ങള്‍ എനിക്കുചുറ്റും 
കത്തുന്ന നൃത്തരൂപങ്ങളായി.
അവരുടെ നൃത്തച്ചുവടുകളില്‍ 
കഥകളും കവിതകളും വിരിഞ്ഞു.
മുത്തശ്ശിയും നഗ്ന പ്രേതങ്ങളും പറയുന്നു,
"നീ ഈ കഥകളും കവിതകളും പകര്‍ത്തണം"
ഉഴവുചാലുകള്‍ ജന്മം കടം കൊടുത്ത 
സീതമാര്‍ കത്തുകയാണ് 
ആരും കാണാതെ 
സീതമാര്‍ കരയുകയാണ് 
ആരും കേള്‍ക്കാതെ....

രണ്ട്

ഞാന്‍ കഥകളുടെ ഭാണ്ഡം അഴിക്കട്ടെ ....

ഇത് കഥകള്‍ മേയുന്ന കുന്നുകള്‍
ഇവിടെ കഥകളെ മേച്ചിരുന്ന
പലരും ഇന്നില്ല.
എനിക്ക് കുന്നുകളിലെ കഥകള്‍
പറഞ്ഞുതന്നതില്‍ പ്രധാനി തിമിത്തിയായിരുന്നു .
ബസ്സിലെ ക്ലീനറായിരുന്നു തിമിത്തി.
വീസിയുടെ കൊട്ടാരത്തിനു മുകളില്‍
അന്നും ഇന്നും ഒരു കുന്നുണ്ട് –പത്താം കുന്ന് .
ഏതാണ്ട് പതിനൊന്നുമണിയായിരിക്കണം, രാവിലെ
ഇനിയും വിരിഞ്ഞിട്ടില്ലാത്ത
തുളസിയില പോലെയൊരു പെണ്‍കുട്ടി
പത്താം കുന്ന് കയറുകയായിരുന്നു
അവളുടെ അമ്മ അവിടെയാണ് പണിയെടുക്കുന്നത്
അമ്മക്ക് കഞ്ഞി കൊണ്ടുപോകുകയായിരുന്നു അവള്‍
മൂന്ന് മൃഗ വൈദ്യന്മാര്‍ പത്താം കുന്നില്‍
പതിയിരിക്കുന്നുണ്ടായിരുന്നു.
അമ്മയറിയാതെ
നാമാരുമറിയാതെ
ആ തുളസിയില
കന്യാരക്തത്തില്‍ ഇല്ലാതായി.
തുളസിയിലയുടെ അസ്ഥിപഞ്ജരം
പത്താം കുന്നിലെ മരക്കൊമ്പിലെ കരിയിലയായി.
മൃഗവൈദ്യന്മാര്‍
ആ കന്യാരക്തത്തില്‍ വളരുകയായിരുന്നു.
ആ മകളും അമ്മയും
ഒരുപാട് കരഞ്ഞിരിക്കണം, അച്ഛനും  
ആരും കേള്‍ക്കാതെ
അതെ സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ .....    

മൂന്ന്

ആര്‍ഷഭാരതത്തിന്റെ തൂക്കുമരത്തില്‍
രാമരാവണ കയറിന്റെ രണ്ടറ്റങ്ങളില്‍
രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിക്കിടന്നു.
ലോക മനസാക്ഷി ഞെട്ടിയെങ്കിലും
ഭാരതം ഞെട്ടിയില്ല
കേരളം ഒട്ടും ഞെട്ടിയില്ല.
പെണ്‍കുട്ടികളുടെ ശരീരത്തിലെ
ചോരച്ച ക്ഷതങ്ങളും
അടിവയര്‍ മുതല്‍ ഉഴവുച്ചാല്‍ വരെ
കട്ടിപിടിച്ച ചോരക്കറകളും
കിളികളും രാത്രിഞ്ചരങ്ങളും
ഉണ്ടാക്കിയതാണെന്ന്
കൂട്ടിലെ തത്തകള്‍ കൊഞ്ചിപ്പറഞ്ഞു.
ത്രിവര്‍ണ്ണങ്ങളിലും
രക്തവര്‍ണ്ണങ്ങളിലും
കാവിയുടെ ചായാതലങ്ങളിലും
തത്തകളുടെ കൊഞ്ചല്‍ തറഞ്ഞുനിന്നു.
സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ .......

നാല്

ഇവളാണ് എന്റെ ആദ്യത്തെ സീത
ഇവള്‍ തന്നെയാണ്
എന്റെ അവസാനത്തേയും സീത.
ഇവളാണ് എനിക്ക് മുഴുവന്‍ സീതമാരേയും
പരിചയപ്പെടുത്തിത്തന്നത്‌.
വെളുവെളുങ്ങനെ 
വെള്ളാരം കല്ലുപോലെ സുന്ദരി.
ഇവളെ മോഹിക്കാത്തവരില്ല
കൌടില്യന്റെ ഭാഷയില്‍
ലേഖകന്‍ മുതല്‍
സീതാധ്യക്ഷന്മാര്‍ തുടങ്ങീ
കോശാധ്യക്ഷന്മാര്‍ വരെ
ഇവളെ മോഹിച്ചിരുന്നു.
മോഹ മുള്ളുകള്‍
ഇവള്‍ക്ക് ശരശയ്യ തീര്‍ത്തപ്പോള്‍
ഇവള്‍ എന്നില്‍ അഭയം പ്രാപിച്ചതാണ്.
പിന്നീട് ഞാന്‍ മാത്രമായിരുന്നു
ഇവള്‍ക്ക് രാമന്‍.
ഇവളെ മോഷ്ടിക്കാന്‍ വന്ന
രാവണന്മാരുടെ ലങ്കകള്‍
മുഴുവന്‍ ഞാന്‍ ദഹിപ്പിച്ചു.
ഇപ്പോഴും ചില രാവണന്മാര്‍
ഇവള്‍ക്ക് ചുറ്റും
ഇവളുടെ സൂര്യമുഖത്തിനുചുറ്റും
ഇയ്യാലുകളെപോലെ പതിയിരിക്കുന്നുണ്ട്
സൂര്യാഗ്നിയെ പ്രാപിക്കാന്‍.
എന്റെ സംരക്ഷണമുണ്ടായിട്ടും
എന്റെ സീതയും കരയുകയാണ്
ആരും കേള്‍ക്കാതെ ........ 

അഞ്ച്

ഋതുമതിയാവാത്ത ഇവള്‍ സീത
പാവാടപ്രായത്തില്‍
പാടങ്ങളില്‍
ആറ്റക്കിളിയെ ആട്ടിയോടിക്കാന്‍
വന്നതാണ് ഈ തോട്ടങ്ങളില്‍.
അന്നൊക്കെ ഇവിടെ
നിറയെ പാടങ്ങളായിരുന്നു
അനേകം തരം കൃഷിയും
കൃഷിപാഠങ്ങളും
അന്നിവിടെ പഠിപ്പിച്ചിരുന്നു.
പിന്നെപ്പിന്നെ
കോഴിയും പന്നിയും ആടുകളും
മേയാന്‍ തുടങ്ങി.
ഇതിന്നിടെയാണ്
സീത പെണ്ണായത്.
നിറയെ പിടക്കോഴികളെ നിറച്ച
ഒരു കമ്പിക്കൂട്ടില്‍
അവള്‍ക്ക് ജോലിയായി.
കോഴികള്‍ക്ക്
തീറ്റയും വെള്ളവും കൊടുക്കല്‍.
വീട്ടിലെ പരാധീനതകള്‍ മറന്ന്
അവള്‍ ഇവിടെ വന്നിരുന്നു മുടങ്ങാതെ
ഈ മിണ്ടാപ്രാനികള്‍ക്ക്
തീറ്റയും വെള്ളവും കൊടുക്കാന്‍.
പക്ഷെ ആ ദിവസം
അവള്‍ക്ക് മറക്കാനാവില്ല
കോഴി ഗവേഷകന്‍
കമ്പിക്കൂട്ടില്‍ കടന്ന ദിവസം
കോഴികള്‍ അസാധാരണ ശബ്ദം മുഴക്കി
അവള്‍ക്ക് മുന്നറിയിപ്പ് കൊടുത്തതാണ്
എന്നിട്ടും .......
അവളെ ചിറകിലൊതുക്കാന്‍
ആ കോഴി ഗവേഷകന്
അധികം ബുദ്ധിമുട്ടേ ണ്ടിവന്നില്ല
കാരണം സീത അന്ന്
അത്രയ്ക്ക് ദുര്‍ബലയായിരുന്നു.
എല്ലാം കഴിഞ്ഞ് ഗവേഷകന്‍
അങ്കവാലുള്ള ചാത്തനെ പോലെ കൂവി
ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു
ദിവസവും മുട്ടയിടുന്ന
കോഴിയെ വികസിപ്പിച്ചെടുത്തു.
അപ്പോഴും സീത കരയുകയായിരുന്നു
ആരും കേള്‍ക്കാതെ .........   


തുടരും ......

Wednesday, December 3, 2014

നമ്മുടെ വൈദ്യന്മാര്‍ എന്തേ ഇങ്ങനെയൊക്കെ ആയിപ്പോയത് ?



ബ്ലോഗ്ഗിന്റെ വായനക്കാര്‍ പിണക്കത്തിലാണെന്ന് എനിക്കറിയാം. പലരുടേയും ശാസനകളും അപേക്ഷകളും സാന്ത്വനങ്ങളും പല രൂപത്തിലായി എനിക്ക് ലഭിച്ചിരുന്നു. എഴുതണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല, എഴുത്ത് പുറത്തുവരുന്നില്ല എന്നതുകൊണ്ടാണ് എഴുതാതിരുന്നത്.

എഴുത്ത് എക്കാലത്തും എനിക്ക് ആത്മപരവും സാമൂഹ്യപരവുമായ വിമര്‍ശനങ്ങളായിരുന്നു. എന്റെ എഴുത്തില്‍ വിറളിപൂണ്ട ഒരു വൈദ്യന്‍ എന്നെ ഭേദ്യം ചെയ്ത് വധിച്ചുകളയാന്‍ കൊട്ടേഷന്‍ സംഘത്തെ വരെ ഏര്‍പ്പെടുത്തിയതാണ്. മലയാളത്തിലെ മിക്ക മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതുമാണ്. അവസാനം ഒരു പീലാത്തോസിന്റെ മുന്നില്‍ വച്ച് ഞാന്‍ നിശബ്ദനായി നിസ്സഹായനായി വധഭീഷണിയുടെ അരങ്ങിലെ കര്‍ട്ടന്‍ വലിച്ചുതാഴ്ത്തുകയായിരുന്നു. എന്റെ നിരായുധീകരണ സംസ്കാരമാണ് ആ രംഗപടത്തെ താല്‍ക്കാലികമായി കര്‍ട്ടന്‍ കൊണ്ട് മറച്ചത്. പ്രേക്ഷകരില്‍ പലരും പ്രതീക്ഷിച്ചതുപോലെ അടുത്ത രംഗം അരങ്ങില്‍ കളിച്ചില്ല.

ഭൌതികമായി വധം ഫലിക്കാതെവന്നപ്പോള്‍ വൈദ്യന്‍ കാളന്‍ നെല്ലായി അവസാനത്തെ കടുംകൂട്ട്‌ കഷായം അടുപ്പത്ത് വച്ചു. സ്ത്രീപീഡനകഷായം. അരങ്ങിനു പിന്നാമ്പുറത്ത് അണിയറയിലായിരുന്നു കഷായം തിളച്ചുമറിഞ്ഞത്. മൂന്നില്‍ ഒന്നായി വറ്റിച്ചെടുക്കുന്ന തിരക്കില്‍ വൈദ്യന് പിഴച്ചു. സ്ത്രീപീഡനകഷായം ആകെ വറ്റി പോയി. കഷായകലം ചുട്ടു പൊട്ടി. ഓട്ടയായി. ഒരിക്കല്‍ക്കൂടി കര്‍ട്ടന്‍ താഴ്ന്നു. രംഗപടം മറച്ചു.
അരങ്ങിലും അണിയറയിലും പൊട്ടിപ്പാളീസായ വൈദ്യന്‍ പിന്നെ വിവരാവകാശം നൂറ്റൊന്നാവര്‍ത്തി തലയില്‍ തേച്ചുപിടിപ്പിച്ചു തല്‍ക്കാലം മയങ്ങി.

അരങ്ങിലെ വധവും അണിയറയിലെ സ്ത്രീപീഡനവും നമുക്ക് തല്‍ക്കാലത്തേക്ക് മറക്കാം. നമുക്ക് അരങ്ങിലേയും അണിയറയിലേയും വൈദ്യനെകുറിച്ചു സംസാരിക്കാം.

നമ്മുടെ വൈദ്യന്‍മാര്‍ക്ക് എന്തുപറ്റി? അവര്‍ വൈദ്യം പഠിച്ചത് രോഗിയെ ചികിത്സിച്ചുഭേദമാക്കാനോ അതോ ചികില്‍സിച്ചുകൊല്ലാനോ? വൈദ്യന്റെ കത്തികല്‍പ്പനയെ കുറിച്ച് പണ്ട് എം.എന്‍. വിജയന്‍ മാഷ്‌ വളരെ കൃത്യമായിട്ട്‌ പറഞ്ഞിട്ടുണ്ട്. വൈദ്യന്റെ കത്തി ആവശ്യത്തിന് മുറിവുണ്ടാക്കി രോഗം ഭേദമാക്കാനുള്ളതാണ്. എന്നാല്‍ നാം നേരത്തെ അരങ്ങിലും അണിയറയിലും കണ്ട വൈദ്യന്‍ അനാവശ്യത്തിന് മുറിവ് ഉണ്ടാക്കി  രോഗം ഭേദമാക്കാത്തവനാണ്. ഈ വൈദ്യന്‍ കത്തികൊണ്ട് ഒരേസമയം മുറിവും രോഗവും ഉണ്ടാക്കുന്നു. രോഗിയെ കൊല്ലുകയും ചെയ്യുന്നു.

ഇത് കേവലം ഒരു അനുഭവമല്ല. സാര്‍വലൌകികമായ ഒരു യാഥാര്‍ത്ഥ്യമാണ്. ഇവിടെ വൈദ്യന്റെ കല്‍പ്പനകളില്‍ രോഗം ഉണ്ടാക്കപ്പെടുന്നു. എന്നിട്ട് രോഗിയെ മാരകമായി മുറിച്ചുമാറ്റുന്നു, അഥവാ കൊല്ലുന്നു. ഈ വൈദ്യചികില്‍സാ പദ്ധതി ക്യാന്‍സര്‍ കോശങ്ങളെക്കാള്‍ വേഗത്തില്‍ നമ്മുടെ സമൂഹശരീരത്തില്‍ പെരുകുന്നു. സമൂഹം മരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അഭിനവ വൈദ്യന്മാരുടെ കത്തി കൊലക്കത്തിയാണ്. അത് മുറിവ് ഉണക്കുന്ന കത്തിയല്ല. രോഗം ഭേദമാക്കുന്ന കത്തിയല്ല. ഈ അന്തക വൈദ്യന്മാര്‍ വൈദ്യം പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൈമാറുന്നതും കൊലക്കത്തിയാണ്. ഒരിക്കലും മുറിവുകള്‍ ഉണക്കാത്ത കൊലക്കത്തി.

നമ്മുടെ വൈദ്യന്മാര്‍ എന്തേ ഇങ്ങനെയൊക്കെ ആയിപ്പോയത് ?

സി.ടി. വില്യം  
                               

           

Monday, September 8, 2014

എക്സ് ക്ലുസീവ്

കഥ

ബ്യുറോ ചീഫിന്റെ ചില്ലുമുറിയിലേക്കുള്ള ചില്ലുവാതില്‍ സി ആര്‍ പലകുറി തുറന്നതും അടച്ചതുമാണ്. എന്നിട്ടും ഓരോ പ്രാവശ്യം തുറക്കുമ്പോഴും അടക്കുമ്പോഴും സി ആര്‍ ആ ചില്ലുവാതില്‍ വലിക്കുന്നതിനുപകരം തള്ളുകയും തള്ളുന്നതിനുപകരം വലിക്കുകയും ചെയ്യും.

സി ആര്‍ ബ്യുറോ ചീഫിന്റെ ചില്ലുമുറിയിലേക്ക്  കടക്കുമ്പോള്‍ റിപ്പോര്‍ട്ടേഴ്സ് റൂമിലെ പാഞ്ചാലിയും അര്‍ജ്ജുനനും കാളിദാസനും തങ്ങളുടെ മുമ്പില്‍ വാര്‍ത്തയാക്കാനുള്ള കുറിപ്പുകളിലെ ഒളിഞ്ഞിരിക്കുന്ന കൌതുകം പുറത്തെടുക്കും പോലെ സി ആറിലെ നിഗൂഡമായ കൌതുകവും വായിച്ചെടുക്കും.

സി ആര്‍ ബ്യുറോ ചീഫിന്റെ ചില്ലുമുറിയില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ ഒരു എട്ടുകോളം വാര്‍ത്തയുടെ തലകെട്ടുപോലെ ചീഫ് അയാളെ ചില്ലുവാതില്‍ വരെ അനുഗമിക്കുകയും പതിവായിരുന്നു.

പിന്നീട് ചീഫ് പകുതി എഴുതിവച്ച വാര്‍ത്ത മുഴുവനാക്കുകയോ റിപ്പോര്‍ട്ടര്‍മാര്‍ എഴുതി മേശപ്പുറത്തുവച്ച വാര്‍ത്തകളെ വെട്ടിയൊതുക്കുകയോ മിനുക്കുകയോ ചെയ്തുകൊണ്ടിരിക്കും. രാവിലെ പത്രക്കാരന്‍ പയ്യന്‍ മുറ്റത്ത് പത്രമെറിഞ്ഞുപോകുന്ന ഗൌരവമേ സിആറിന്റെ വരവിന് ചീഫ് കൊടുക്കുന്നുള്ളൂ എന്നുതോന്നും പിന്നീടുള്ള ചീഫിന്റെ ഇരുപ്പും ഭാവവും കണ്ടാല്‍.

പക്ഷേ, റിപ്പോര്‍ട്ടേഴ്സ് റൂമിലുള്ളവര്‍ക്കറിയാം സി ആര്‍ വെറുതെ മുറ്റത്ത് പത്രമെറിഞ്ഞുപോകുന്ന പത്രക്കാരന്‍ പയ്യനല്ലെന്ന്. നാളത്തെ പത്രത്തിലെ സ്റേറ്റ് പേജിലെ എട്ടുകോളം വാര്‍ത്തയാണ് സി ആര്‍ ചീഫിന്റെ  മുറ്റത്ത് എറിഞ്ഞു പോയതെന്ന്‍ അവര്‍ക്ക് കൃത്യമായും അറിയാം. അവരുടെ മുന്‍കാല അനുഭവങ്ങളും അതായിരുന്നു.

“എന്താടോ സി ആര്‍ തന്നെ ഈ വഴിക്കൊന്നും കാണാറേ ഇല്ല. താനിപ്പം ജനപക്ഷം വിട്ട് ഭരണപക്ഷത്തിന്റെ പിടിയിലായോ?” ചീഫിന്റെ ചരമക്കുറിപ്പുപോലെയുള്ള ഔപചാരിക സ്വാഗതം.

“നിങ്ങളെപോലുള്ളവര്‍ രാജ്യം ഭരിക്കുമ്പോള്‍ ഞങ്ങളെപോലുള്ളവര്‍ക്ക് പക്ഷം മാറ്റാനാവുമോ. കൊല്ലില്ലേ നിങ്ങള്‍ ഞങ്ങളേ.” സി ആറിന്റെ പതിവ് ആചാരവെടി.

“പുതിയ ഡെവലപ്മെന്റ് എന്തെങ്കിലും ഉണ്ടോ? ആ മന്ത്രി എന്നെ ദിവസവും തെറി വിളിക്കുന്നുണ്ട്. നമുക്ക് അവന്റെ ആ മന്ത്രിക്കുപ്പായം അഴിക്കല്ലേ സി ആറെ.” ചീഫിന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം ആരംഭിച്ചു.

മിക്കവാറും ഈ സമയത്തായിരിക്കും ചീഫിന്റെ മേശപ്പുറത്തെ ടെലിഫോണ്‍ ശബ്ധിക്കുക. പിന്നെ ചീഫ് ഫോണില്‍ കസറും.

“അങ്ങേരോട് പോയി പണി നോക്കാന്‍ പറ. എന്റെ പോക്കറ്റിലിരിക്കുനത്  വടിവാളല്ല. വാര്‍ത്ത എഴുതാന്‍ ഉപയോഗിക്കുന്ന പേനയാണെന്ന് പറ. എനിക്ക് ഇപ്പൊ വേറെ പണിയുണ്ട് ഇവിടെ.” ഇത്രയും പറഞ്ഞാല്‍ പിന്നെ ചീഫ് ഫോണ്‍ ക്രാഡിലിലേക്ക്  എറിയും. കണ്ണുകള്‍ പന്തങ്ങളാവും. നെറ്റിയിലെ ചുളിവുകള്‍ തിരമാലകളാവും.  

ചീഫിന്റെ ഈ ആക്രമണകാഹളം കൂടി കഴിഞ്ഞാല്‍ പിന്നെ സി ആര്‍ സക്രിയനാവും. തോളില്‍ തൂങ്ങുന്ന ചാക്കുസഞ്ചിയില്‍നിന്ന്‍ വാര്‍ത്തയുടെ ഒരു വിസ്മയക്കീര്‍ എടുത്ത് ചീഫിന് നീട്ടും. നാളത്തെ സ്റേറ്റ് പേജിലെ എട്ടു കോളത്തിനപ്പുറത്തേക്ക് വികസിക്കുന്ന വിസ്മയിപ്പിക്കുന്ന എക്സ് ക്ലൂസീവ്.

ചീഫ് ആ വിസ്മയക്കീറിന്റെ  ഇന്റ്രോ വായിച്ചെടുക്കുമ്പോള്‍ പത്രം വിടരുംപോലെ ആ കണ്ണുകള്‍ വിടരും. പിന്നെ ഹസ്തദാനം. ആലിംഘനം. വാക്കുകള്‍ കൊണ്ടൊരു മാരിവില്ല്. പിന്നെ സി ആര്‍ യജമാനനും ചീഫ് ദാസനുമാവുന്നു. ഒരു അപൂര്‍വ്വ രംഗപടമാവും പിന്നെ ചീഫിന്റെ ആ ചില്ലുമുറി.

പക്ഷേ ഇന്ന്‍ അങ്ങനെയൊന്നും സംഭവിച്ചില്ല.

ബ്യുറോ ചീഫ് മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ കാളിദാസനെ ഇന്റര്‍കോമില്‍ വിളിച്ചു. നാലഞ്ചു നിര്‍ദേശങ്ങള്‍ കൊടുത്തു. ചീഫും സി ആറും ചില്ലുമുറിക്ക്  പുറത്തുകടന്നു. അവര്‍ ആനയും തോട്ടിയും പോലെ ചേര്‍ന്നുനീങ്ങി.

റിപ്പോര്‍ട്ടേഴ്സ് റൂമിലുള്ളവര്‍  നാളത്തെ സ്റേറ്റ് പേജില്‍ വരാനിരിക്കുന്ന എട്ടുകോളം വാര്‍ത്തയുടെ വാലും തുമ്പും മാറി മാറി പിടിച്ചുകളിച്ചു.

സഞ്ചരിക്കുന്ന ഒരു പത്രാപ്പീസുപോലെ ചീഫിന്റെ കാര്‍ സി ആറിനേയും പേറി ഓടിക്കൊണ്ടിരുന്നു. വാര്‍ത്തകളും വിശകലനങ്ങളും വിചാരണകളും യാത്രയിലുട നീളം വന്നും പോയുമിരുന്നു.

ചീഫിന്റെ സഞ്ചരിക്കുന്ന പത്രാപ്പീസ് സി ആറിന്റെ അക്ഷരത്തിലെത്തി. ‘അക്ഷരം’ അതാണ്‌ സി ആറിന്റെ വീടിന്റെ പേര്‍.

അക്ഷരത്തിലേക്ക് ഇതാദ്യമല്ല ചീഫ് കയറിവരുന്നത്. പത്രത്തിലെ വാര്‍ത്തകള്‍ വരുന്നതും പോകുന്നതും പോലെ അനവധി തവണ ചീഫ് അക്ഷരത്തിലേക്ക് വന്നിട്ടുണ്ട്. ചീഫിന് അക്ഷരം ഒരു വീടല്ല. മറ്റൊരു ന്യുസ് റൂമാണ്. സി ആറിനും അക്ഷരം അങ്ങനെതന്നെ. അക്ഷരം രാജ്യത്തെ നിയന്ത്രിക്കുന്ന ഒരു റിമോട്ട് ബോക്സായിരുന്നു ചീഫിനും സി ആറിനും. ഇവിടെ നിന്ന് മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട; ഇല്ലാതായിട്ടുണ്ട്. മന്ത്രിസഭകള്‍ ഉയര്‍ന്നിട്ടുണ്ട്; തകര്‍ന്നിട്ടുണ്ട്. സമരങ്ങള്‍ കത്തിപടര്‍ന്നിട്ടുണ്ട്; കത്തിയമര്‍ന്നിട്ടുണ്ട്.

സി ആറിന്റെ അക്ഷരത്തിലെ ചാരുകസേലയില്‍ ചീഫ് ചോദ്യചിന്ഹം പോലേയും സോഫയില്‍ സി ആര്‍ ആശ്ചര്യചിന്ഹം പോലെയും കിടന്നു.

“ഇനി ഞാന്‍ നിങ്ങളെ കൊല്ലാന്‍ പോവുകയാണ്.” സി ആര്‍ വാര്‍ത്തയുടെ ആമുഖം കുറിച്ചിട്ടു.

“കഴിഞ്ഞ പത്തുപതിനഞ്ചു കൊല്ലമായില്ലേ താങ്കള്‍ എന്നെ കൊല്ലാന്‍ തുടങ്ങിയിട്ട് , നടക്കട്ടെ.” ചീഫിന്റെ തുടരന്‍ ഖണ്ഡിക.

“അല്ല ഇക്കുറി എനിക്ക് തന്നെ കൊല്ലണം. കൊന്നേ മതിയാവൂ.” സി ആറിന്റെ വാര്‍ത്താവിശദീകരണം.

“കൊന്ന പാപം തിന്നാ തീരുമോ സി ആര്‍?” ചീഫിന്റെ ഹാസ്യം.

“തീരും. നിന്റെ മരണത്തില്‍ തീരുന്ന പാപമാണ് നമ്മള്‍.” സി ആറിന്റെ നിഗൂഡതയുള്ള ആക്ഷേപഹാസ്യം.

“സി ആര്‍ നിനക്കെന്തുപറ്റി? നീയെന്തിന് എന്നെ കൊല്ലണം?” ചീഫ് വാല്‍ മുറിച്ചിട്ട പല്ലിയേപോലെ ചാരുകസേലയില്‍ പറ്റിച്ചേര്‍ന്നുകിടന്നു.

“നിങ്ങള്‍ നാളിതുവരെ വാങ്ങിക്കൂട്ടിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്കാങ്ങളൊക്കെ ഞാന്‍ നിങ്ങള്‍ക്കുതന്ന വാര്‍ത്തകള്‍ക്കുള്ളതായിരുന്നു. അതിലൊന്നിലും എനിക്ക് എതിര്‍പ്പില്ല. എനിക്ക് അതിന്റെയൊന്നും ക്രെഡിറ്റും വേണ്ട. പക്ഷേ....” സി ആറിന്റെ കണ്ണുകള്‍ ആലയില്‍ പഴുപ്പിച്ചെടുത്ത കമ്പിപോലെ ചുവന്നിരുന്നു.

“സി ആര്‍, എനിക്ക് താങ്കളുടെ വിഷമം മനസ്സിലാവും. ആ വാര്‍ത്ത കൊടുക്കാനാവില്ല. അതിന്റെ പ്രത്യാഘാതം വളരെ വലുതാണ്‌. സി ആറിന് അത് മനസ്സിലാവും.” ചീഫിന്റെ കുമ്പസാരത്തിന് കുറ്റബോധത്തിന്റെ തേങ്ങലുണ്ടായിരുന്നു.

“ഇതിലും വലിയ പ്രത്യാഘാതങ്ങളെ നാം വാര്‍ത്തകള്‍ കൊണ്ട് നേരിട്ടിരുന്നു. ആ വാര്‍ത്തകള്‍ വന്‍ മരങ്ങളെ വീഴ്ത്തിയിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ താഴെ തകര്‍ന്നുതരിപ്പണമായ ഒരു ചെറിയ ജൈവലോകം ഉണ്ടായിരുന്നു. അപ്പോള്‍ അതല്ല കാര്യം. താങ്കള്‍ വാര്‍ത്തകളുടെ ജനാധിപത്യത്തെയാണ് അട്ടിമറിക്കുന്നത്.” സി ആര്‍ കുറ്റപത്രം സമര്‍പ്പിച്ചു.

“നിങ്ങള്‍ക്കറിയാം ഞാന്‍ വെറുതെ വാര്‍ത്തകള്‍ എഴുതാറില്ല. പത്രമില്ലാത്ത പത്രലേഖകനാണ് ഞാന്‍. ഈ സമൂഹമാണ് എന്റെ പത്രം. നിങ്ങള്‍ ഈ ദൃശ്യവും ശബ്ദവും അനുഭവിക്കുക.” സി ആര്‍ തന്റെ സ്മാര്‍ട്ട് ഫോണിലെ വീഡിയോ പ്ലേ ചെയ്തുകാണിച്ചു.

“ഈ വാര്‍ത്തയുടെ വിശ്വാസ്യതയോ സത്യസന്ധതയോ ഞാന്‍ ചോദ്യം ചെയ്യുന്നില്ല സി ആര്‍. പക്ഷേ ഇതെന്റെ പത്രത്തില്‍ കൊടുക്കാനാവില്ല. നിങ്ങള്‍ എന്റെ നിസ്സഹായത മനസ്സിലാക്കണം.” ചീഫിന്റെ കണ്ണുകളില്‍ ഒരു നാളം അണയുന്നതു പോലെ പ്രകാശം നേര്‍ത്തുപോയിരുന്നു.

“നിങ്ങള്‍ക്ക് ഈ വാര്‍ത്ത മറ്റു പത്രങ്ങളില്‍ കൊടുക്കാം, സി ആര്‍.” ചീഫിന്റെ വാക്കുകള്‍ മുട്ടുകുത്തി നിന്നു.

“ഞാന്‍ പറഞ്ഞില്ലേ, അത് വാര്‍ത്തകളുടെ ജനാധിപത്യത്തിന് എതിരാണ്. നിങ്ങള്‍ക്ക് ഹിതകരമായ വാര്‍ത്തകള്‍ നിങ്ങളുടെ പത്രത്തില്‍ കൊടുക്കാം. ഹിതകരമല്ലാത്തവ മറ്റു പത്രങ്ങളില്‍ കൊടുക്കുക. ഈ നിലപാട് ശരിയല്ല. ഇത് വാര്‍ത്തകളോടുള്ള വര്‍ണ്ണവിവേചനമാണ്. അനീതിയാണ്. ഞാന്‍ നിങ്ങളുടെ മാത്രം ദല്ലാള്‍ ആണെന്ന് പത്രലോകത്തിന് മുഴുവന്‍ അറിയാം. അതുകൊണ്ടുതന്നെ എനിക്ക് ഈ വാര്‍ത്ത മറ്റു പത്രങ്ങള്‍ക്ക് കൊടുക്കാനാവില്ല. നിങ്ങള്‍ എന്റെ നിസ്സഹായത മനസ്സിലാക്കണം.” സി ആര്‍ ദൌത്യത്തെ ധാര്‍മ്മികത കൊണ്ട് ഭദ്രമാക്കി.

“സമയം ഇരുട്ടുന്നു. ഞാന്‍ ഇനി എന്ത് ചെയ്യണമെന്നാണ് സി ആര്‍ പറയുന്നത്?” ചീഫ് കീഴടങ്ങുകയായിരുന്നു.

“താങ്കള്‍ തന്നെ ഈ വാര്‍ത്ത എഴുതണം. താങ്കളുടെ നിസ്സഹായത വെളിപ്പെടുത്തണം. എന്നിട്ട് താങ്കള്‍ തന്നെ ഈ വാര്‍ത്ത മറ്റു പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കണം. ഒരു തലക്കെട്ട് മാത്രമേ ഈ വാര്‍ത്തക്ക് താങ്കള്‍ കുറിക്കേണ്ടതുള്ളൂ.” വാര്‍ത്തയുടെ ഫയല്‍ തുറന്നുവച്ച ലാപ് ടോപ്‌ സി ആര്‍ ചീഫിന് നേരെ നീട്ടി.

“പത്രമുതലാളിയുടെ അനാശാസ്യം. വീഡിയോ ദൃശ്യങ്ങള്‍  പുറത്ത്” ചീഫ് തലക്കെട്ട് കുറിച്ചു. പേന മേശമേല്‍ കുത്തിയൊടിച്ചു. രണ്ടു കയ്യും കൂപ്പി ചാരുകസേലയില്‍ കിടന്നു. അയാളുടെ നനഞ്ഞ കണ്ണുകള്‍ അടഞ്ഞുകിടന്നു. ചുണ്ടുകള്‍ വിതുമ്പി.

ലാപ്‌ ടോപ്‌ തിരിച്ചുവാങ്ങിയ സി ആര്‍ ആ തലക്കെട്ടിനുതാഴെ ഒരു ചെറിയ തലക്കെട്ടുകൂടി ചേര്‍ത്തു. “വാര്‍ത്താലേഖകന്‍  കൊല്ലപ്പെട്ട നിലയില്‍”.

കണ്ണുതുറന്നു കിടന്ന ചീഫിന്റെ ചാരുകസേലയില്‍ നിന്ന് ചോരത്തുള്ളികള്‍ അക്ഷരത്തിന്റെ അകത്തളത്തില്‍ ഇറ്റിറ്റുവീണുകൊണ്ടിരുന്നു. 

സി.ടി. വില്യം

                     
                                        

                                              

Sunday, September 7, 2014

ഓണവും ബാലിക്കാക്കയും



ഈ ഓണത്തിന് മക്കളെല്ലാം ഉച്ചയൂണിന് വരുമെന്ന് ഉറപ്പുതന്നിരുന്നതാണ് .
മൂന്ന് പെണ്മക്കളും ഒരാണും. അച്ഛന്‍ നേരത്തെ മരിച്ചുപോയിരുന്നു.

അതുകൊണ്ടാണ് ഈ അമ്മ എല്ലാവര്‍ക്കും ഊണ് ഒരുക്കി കാത്തിരുന്നത്. 

പക്ഷേ പെണ്‍മക്കളാരും എത്തിയില്ല. ഓരോരുത്തക്കര്‍ക്ക് ഓരോരോ തിരക്കായിരുന്നു. ഒരാള്‍ക്ക്‌ വൃദ്ധസദനത്തില്‍ ഓണ സദ്യ ഉല്‍ഘാടനം ചെയ്യാനുണ്ടായിരുന്നു. മറ്റൊരാള്‍ക്ക് ഗള്‍ഫില്‍നിന്നും മരുമകന്‍ വരാനുണ്ടായിരുന്നു. വേറെ ഒരാള്‍ക്ക്‌ ഭര്‍ത്താവിന്റെ കൂട്ടത്തില്‍ ഒരു ജഡ്ജ് ഊണിന് എത്തുമെന്ന് പറഞ്ഞിരുന്നു.

കല്യാണം കഴിക്കാത്തതുകൊണ്ട് മകന്‍ നേരത്തെതന്നെ വന്നു.

‘ഇനിയിപ്പ ആരും വരാനില്ല. നമുക്ക് ഉണ്ടാലോ മോനെ’   അമ്മ പറഞ്ഞു.

‘എല്ലാവര്‍ക്കും ഇലയിടാം അമ്മേ... ഇനിയെങ്ങാനും അവര്‍ വന്നാലോ’ മകന്‍ പറഞ്ഞു.

അമ്മ ഇലയിട്ടു. അമ്മയും മകനും ഉണ്ടു.

‘ഈ വിളമ്പിയ ഇലയൊക്കെ ഇനി എന്താ ചെയ്യാ  മോനേ’ അമ്മ ചോദിച്ചു.

‘ഇനിയിപ്പ എന്താ ചെയ്യാ അമ്മേ...’ മകന്‍ സംശയിച്ചു പറഞ്ഞു.
  

അമ്മ ആ ഇലയെല്ലാം മുറ്റത്ത് കൊണ്ടുവച്ചു. അധികം വൈകാതെ ഒരു ബലിക്കാക്ക പറന്നെത്തി.     


ഡോ.സി.ടി. വില്യം       

Sunday, August 3, 2014

കേരളത്തിലെ ഒരു അമ്മയും മകളും സംസാരിക്കുന്നു


മകള്‍:
                എന്തിനാണമ്മേ
                ഇവര്‍ മുഖം പൊത്തുന്നതും
                മൂക്കത്തു വിരലൊപ്പുന്നതും
                നെഞ്ചില്‍ കൈവച്ചാരെയോ
                ശപിക്കുന്നതും
                കണ്ണീര്‍ തുടക്കുന്നതും
                എന്റെ കവിളില്‍ തലോടുന്നതും
                എന്നെ ചേര്‍ത്തുപിടിക്കുന്നതും
                എന്തിനാണമ്മേ.
അമ്മ:
                സ്നേഹപ്പകര്‍ച്ച തന്‍
                ഭാവങ്ങളാണിതെല്ലാം.
                സന്തോഷാശ്രു തന്‍
                സന്താപമാണിതെല്ലാം മോളേ.
                നീ മറക്കുക
                ഇതെല്ലാം മറന്നേക്കുക
                നാളത്തെ പാഠങ്ങള്‍ പഠിക്കുക
                പഠിച്ചു മിടുക്കിയാവുക
                നിനക്കൊന്നും സംഭവിച്ചില്ലെന്നും
                നീ നിന്നെ പഠിപ്പിക്കുക.
മകള്‍:
               നാളത്തെ പാഠങ്ങള്‍
               അച്ഛനിന്നലെ പഠിപ്പിച്ചമ്മേ
               അതിനല്ലേ, അമ്മേ
ഇന്ന് പോലീസ് വന്നതും
അച്ഛനെ  കൊണ്ടുപോയതും
പോലീസാന്റി വന്നതും
എന്നെയുമ്മ വച്ചതും
അച്ഛന്റെ തമാശകള്‍
ചോദിച്ചറിഞ്ഞതും
എന്നെ വാരിപ്പുണര്‍ന്നതും.
അമ്മ:
                നീ പോയി പഠിക്കുക
                പാഠങ്ങള്‍ പഠിക്കുക
                ദാ വന്നു പോലീസ് വണ്ടി പിന്നേയും
                അച്ഛനും പോലീസും പോലീസാന്റിയും.
                നീ പോയി പഠിക്കുക
                പാഠങ്ങള്‍ പഠിക്കുക മോളേ.
മകള്‍:
                ഞാന്‍ പോകുന്നമ്മേ
                അച്ഛനോട് പറയണം
                നാളത്തെ പാഠങ്ങള്‍
                എനിക്കൊന്നുകൂടി പഠിക്കണം
കാണണം, അച്ഛന്റെ തമാശകള്‍
കുസൃതികള്‍ ഒന്നുകൂടി.
അമ്മ:
                എമ്മാന്നെ കൊണ്ടുപോക
                നിങ്ങളെന്നെ ദൂരെ
                തുറുങ്കിലടക്കുക, പിന്നെ
                തൂക്കി കൊല്ലുക ചാവുവോളം
                എന്നേയും എന്‍റെ പോന്നുമോളേയും. 


സി.ടി. വില്യം