Thursday, October 3, 2013

എഴുതുന്നവര്‍ എഴുതാതിരിക്കുമ്പോള്‍ ഇത്രയൊക്കെ ഓര്‍ക്കുക.

“ആയതുകൊണ്ട് നമുക്ക് മത്തങ്ങയെക്കുറിച്ചോ എരുമയെക്കുറിച്ചോ സംസാരിക്കാം”; എന്ന് പണ്ടൊരു കവി എഴുതിയത് ഓര്‍ത്ത് പോകുകയാണ്.

കാഴ്ചകള്‍ ഭീകരമാവുമ്പോഴും, കാണുന്നതും കണ്ടതും പറയുന്നത് കുറ്റ ക്രുത്യമാവുമ്പോഴും, ഇതൊന്നും കാണാനും കേള്‍ക്കാനും താല്പര്യമില്ലാത്ത ഒരു പൊതുസമൂഹം നിലനില്‍ക്കുമ്പോഴുമാണ് നേരത്തെ കവി പറഞ്ഞതുപോലെയുള്ള വൈകാരികവും ആക്ഷേപഹാസ്യപരവുമായ പ്രതിസന്ധികള്‍ ഉണ്ടാവുക.


വേദനയുടെ അങ്ങേ അറ്റം ആനന്ദകരമായ നിര്‍വൃതിയാണെന്ന് മഹര്‍ഷിമാരും മനശാസ്ത്രജ്ഞരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സാമൂഹ്യ മായ തിന്മകള്‍ കണ്ട് കണ്ണുനിറഞ്ഞ, കരളുമുറിഞ്ഞ കവി വേദനയുടെ അങ്ങേ അറ്റത്തെ ആനന്ദകരമായ നിര്‍വൃതിയെ പ്രാപിച്ചതില്‍ തെറ്റുപറയാനാവില്ല. ഈ അറ്റത്താണ് മത്തങ്ങയും എരുമയും ചിന്തയ്ക്ക് വിഷയമാവുന്നത്,



ഈയ്യിടെയായി എന്നോടും ചിലരൊക്കെ ചോദിക്കുന്നു, “ഇപ്പോള്‍ ഒന്നും എഴുതുന്നില്ലേ? എഴുത്ത് വറ്റിയോ? അല്ല, നിങ്ങളും എസ്ടാബ്ലിഷ്മെന്റിന്റെ ഭാഗമായോ?” എന്നൊക്കെ.
ഇത്തരം ചോദ്യങ്ങളൊന്നും ആത്മാര്‍ഥമായ ചോദ്യങ്ങളല്ല, തുശൂര്‍ക്കാരുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ “തോട്ടി” തന്നെ. എന്നുവച്ചാല്‍ ആത്മാര്‍ത്ഥമായ പരിഹാസം. ഞാന്‍ എഴുതിയതുപോട്ടെ; ആരെഴുതിയതും വായിക്കാത്തവരാണ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.

ഒന്നും വായിക്കുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട് ഇവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഞാന്‍ തയാറല്ല, കാരണം ഒരു പുസ്തകവും വായിക്കാത്ത എന്നാല്‍ ആയിരക്കണക്കിന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഒരു പ്രസാധകനെ എനിക്ക് പരിചയമുണ്ട്, എന്തുകൊണ്ടാണ് ഈ പ്രസാധകന്‍ പുസ്തകങ്ങള്‍ വായിക്കാത്തത് എന്ന് ഞാനൊരിക്കല്‍ ഇയാളോട് ചോദിച്ചിരുന്നു.


ഉത്തരം ഇങ്ങനെ, “വായിച്ചാല്‍ എഴുത്തുകാരോടുള്ള ബഹുമാനം കൂടാനൊ കുറയാനോ സാധ്യതയുണ്ട്. രണ്ടായാലും അതെന്റെ പുസ്തകക്കച്ചവടത്തെ ബാധിക്കും. പുസ്തകം എനിക്ക് ചരക്ക് മാത്രമാണ്. വിറ്റഴിയുന്നതിനെ പ്രോത്സാഹിപ്പിക്കുക. വിറ്റുപോകാത്തതിനെ നിരുല്‍സാഹപ്പെടുത്തുക”. ഈ പ്രസാധകന്റെ ന്യായം ഒരിക്കല്‍ പോലും അന്യായമാവുന്നില്ല. കച്ചവടം തന്നെ സര്‍വ്വധനാല്‍ പ്രധാനം.


നേരത്തെ മത്തങ്ങയെകുറിച്ചും എരുമയെകുറിച്ചും പറഞ്ഞ കവിയുടെയും, കള്ളച്ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പോതുസമൂഹത്തിന്റെയും, വായനക്കാരനല്ലാത്ത പ്രസാധകന്റെയും മനോമണ്ഡലത്തിലൂടെ യാത്ര ചെയ്യുന്ന ഏതൊരാള്‍ക്കും എഴുതാനാവില്ല. അതുകൊണ്ടുതന്നെയാണ് ഞാനും എഴുതാതിരിക്കുന്നത്.


മൊബൈല്‍ ഫോണിലെ പടങ്ങളും, ഗൂഗിളിലെ വിശേഷങ്ങളും ചിത്രങ്ങളും ചലച്ചിത്രങ്ങളും, ഒപ്പം തന്റെ വിവരക്കേടും സമം ചേര്‍ത്ത് ഏതാണ്ടൊരു അഴകൊഴമ്പന്‍ പാകത്തില്‍ സാമൂഹ്യ മാധ്യമത്തില്‍ (Social Media) ഇലയിടാതെ വിളമ്പുമ്പോള്‍ എല്ലാം തികഞ്ഞൊരു പൊതുസമൂഹം ഉണ്ടാവുമത്രേ. അതാണ്‌ ഇന്നത്തെ പൊതുസമൂഹം.


ഇവിടെയും കൂട്ടം തെറ്റി മേയുന്നവരുണ്ട്. കൂട്ടം തെറ്റി മേയുന്നവര്‍ കാനേഷുമാരി കണക്കില്‍ വരില്ലല്ലോ? അതുകൊണ്ട് മേയാന്‍ പോയവര്‍ ആരൊക്കെയാണെന്നോ അവരില്‍ ആരൊക്കെ തിരിച്ചുവന്നെന്നോ ആര്‍ക്കുമറിയില്ല. മേച്ചില്‍സ്ഥലങ്ങളില്‍ എവിടെയെങ്കിലും വച്ച് അവരെ ആരെങ്കിലും കൊന്നുകുഴിച്ചുമൂടിയിട്ടുണ്ടാവും. അവരെ നമുക്ക് മാവോയിസ്റ്റ് എന്നോ തീവ്രവാദി എന്നോ വിളിക്കാം.


എഴുതുന്നവര്‍ എഴുതാതിരിക്കുമ്പോള്‍ ഇത്രയൊക്കെ ഓര്‍ക്കുക.


ഡോ.സി.ടി.വില്യം

No comments:

Post a Comment