Monday, June 6, 2011

ഞങ്ങള്‍ അമ്മമാര്‍ , റബ്ബര്‍ മരങ്ങള്‍ !


വേരോട്ടും പുഷ്പലതാതികള്‍ക്കും
തേരോട്ടും വിശ്വംബാരമൂര്‍ത്തിക്കും 
കൃഷ്ണനാട്ടം നടത്തും ഗോപാലനും
സാരസ്വാരസ്യം ലേശമില്ലാതെ
വളരുന്ന കന്യാമരങ്ങള്‍ ഞങ്ങള്‍ .
ഉണ്ണികളില്ലാതെ പാല്‍ചുരത്തും
ഞങ്ങള്‍ അമ്മമാര്‍ , റബ്ബര്‍ മരങ്ങള്‍ !

ദിവാകരതാപമാറ്റാന്‍
പച്ചക്കുട നിവര്‍ത്തുന്ന ഞങ്ങള്‍
അഴുക്കിന്റെ പച്ചക്കുളത്തില്‍
അരവിന്ദം വിടര്‍ത്തുന്ന ഞങ്ങള്‍
ഉണ്ണികളില്ലാതെ പാല്‍ചുരത്തും
ഞങ്ങള്‍ അമ്മമാര്‍ , റബ്ബര്‍ മരങ്ങള്‍ !

ഏതോ ശൂര്‍പണഖ മുറിച്ചിട്ട
മുലക്കുമ്പിളിലേക്ക് പാല്‍ ച്ചുരത്താവേ ,
കര്‍ണ്ണപര്‍ണ്ണങ്ങളിലലക്കുന്നു
കണ്ണുകെട്ടവന്റെ മഴുമുഴക്കം.
മുറിവായ്‌കണ്ണില്‍ പാല്‍കണ്ണീരൊഴുക്കി
മുറിഞ്ഞുവീണ ഞങ്ങള്‍ക്കു ചാരെ കാണുന്നു
കുഴിച്ചിട്ട കാട്ടുചേനകള്‍, ഗവേഷണങ്ങള്‍ !
ഭൂമിയെ വിഴുങ്ങുന്ന മണ്ണുമാന്തി ശാസ്ത്രവൈഭവങ്ങള്‍.
പരശുരാമന്‍ മഴുകൊണ്ടളന്ന കേരളം പോയ്‌
മക്കളിന്ന്  മഴുകൊണ്ട് കൊല്ലുന്ന കേരളമായ്.

ഉണ്ണികള്‍കല്ലാതെ വയറുകീറി
പാലെടുക്കും ഞങ്ങള്‍ പാവം സലോമിമാര്‍ .
ഇവിടെയുണ്ടൊരു സ്നാപക യോഹന്നാന്‍
ഞങ്ങള്‍ സലോമിമാരെ കൊന്നു പാലെടുക്കാന്‍
പിന്നെ, തല തഞ്ചത്തില്‍ വെട്ടി
താളത്തിലാക്കിയാടിത്തിമിര്‍ത്ത്
 ഹെറോദോസ്സിന്‍ പ്രേമഭാജനം സമക്ഷം
രക്തവര്‍ണാഞ്ചിതമാം ദക്ഷിണ വക്കാന്‍ .

നിങ്ങളോര്‍ക്കുക ഞങ്ങള്‍ വരുമൊരുനാള്‍
നിങ്ങള്‍ കീറിയ വയറില്‍ ഒരുണ്ണിയുമായി
നിങ്ങള്‍ വെട്ടിയിട്ട തലയിലൊരു തൃകണ്ണുമായ്
പകരമൊരു മരുഭൂമിയുമായി പകരം ചോദിക്കാന്‍ .

സി.ടി. വില്യം
 

1 comment:

  1. കേരള കാര്‍ഷിക സര്‍വ്വകലശാലയുടെ റബ്ബര്‍ എസ്റ്റേറ്റ്‌ നെ അനുസ്മരിപ്പിക്കുന്ന കവിത ..

    ReplyDelete