Thursday, January 30, 2014

ഭരിക്കേണ്ടവർ ഭരിക്കാതെവരുമ്പോൾ.....

അരവിന്ദ് കെജ്രിവാളിന്റെ “സ്വരാജ്” 
പഴയ ഉത്തരമാണ്.
മഹാത്മാവിന്റെ ഉത്തരമാണത്.


ര നൂറ്റാണ്ടിലേറെക്കാലമായി ഈ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട്. അതില്‍ ഏതാണ്ട് പകുതിയും സര്‍ക്കാര്‍ സര്‍വ്വീസ് ജീവിതമാണ്. അതിന്നും തുടരുകയാണ് നിറയെ ആശങ്കകളില്‍.

നാളിതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. അരാഷ്ട്രീയത കൊണ്ടല്ല മറിച്ച്, ശുദ്ധമായ രാഷ്ട്രീയതകൊണ്ടാണ് ഒരു പാര്‍ട്ടിയിലും അംഗത്വമെടു ക്കാതെ ജീവിച്ചുപോരുന്നത്. വോട്ടുചെയ്യിപ്പിക്കുന്ന ഉദ്യോഗസ്ഥനായി പത്തു തവണയെങ്കിലും  നിയമിതനായിട്ടുണ്ട്. എന്നാല്‍ പതിനെട്ട് വയസ്സിലനുഭവിച്ച സമ്മതിദാനാവകാശം ഒരിക്കല്‍ ഉപയോഗിച്ചതിനുശേഷം പിന്നെ ഉപയോഗിച്ചി ട്ടില്ല. ഉപയോഗിച്ചതിന്റെ കുമ്പസാരം 1979 നവംബര്‍ 11 ന് മലയാള മനോരമയില്‍ കൊടികളെ സൃഷ്ടിച്ച കടമ എന്ന തലക്കെട്ടില്‍ ഇങ്ങനെ എഴുതി.

ആദ്യമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍....ചൂണ്ടുവിരലില്‍ കറുത്ത മഷിയുടെ പാട് വീണപ്പോള്‍.....മനസ്സ് മന്ത്രിച്ചു;
‘നീ പാപം ചെയ്തുപോയി’. പാപമല്ല, കടമയാണെന്ന് അനവധി പ്രാവശ്യം പറഞ്ഞിട്ടും മനസ്സ് വിലക്കി.
പൊയ് പോയ വര്‍ഷങ്ങളില്‍ പൂര്‍വ്വികര്‍ കടമകള്‍ നിറവേറ്റിയപ്പോഴും ഇവിടെ അവശേഷിച്ചത് പട്ടിണിയുടെ അടിമകള്‍ ആയിരുന്നില്ലേ?
എനിക്കൊന്നും പറയാനില്ല.കടമകള്‍.... അത്രമാത്രം.
കടമകള്‍ സൃഷ്ടിച്ചത് കൊടികളെ ആയിരുന്നു! വിവിധ നിറത്തിലുള്ള കൊടികള്‍! അവയിലെല്ലാറ്റിലും തെളിഞ്ഞുകാണുന്ന ഹിപ്പോക്രസിയുടെ നിറം കാണുന്നില്ലേ?
ആത്മാര്‍ഥത എന്നും സേവനം എന്നും മറ്റും പറയുന്ന പദങ്ങള്‍ നിഘണ്ടുവില്‍ മാത്രം ഒതുങ്ങിക്കഴിയുന്നത് നീ കാണുന്നില്ലേ?
കീറ്റ്സും ഷെല്ലിയും പഠിച്ച നീ....ഫിസിക്സും കെമിസ്ട്രിയും ഗണിതവും പഠിച്ച നീ ...മണിക്കൂറില്‍ മാറിക്കൊണ്ടിരിക്കുന്ന മന്ത്രിമാരുടെ പേരുകള്‍ എഴുതി പഠിക്കാന്‍ ശപിക്കപ്പെട്ട നീ......ശ്വാസം മുട്ടുന്നില്ലേ? ഈ ചീഞ്ഞുനാറുന്ന വ്യവസ്ഥിതിയുടെ ചങ്ങല പൊട്ടിച്ചെറിയാന്‍ എന്തെ ശക്തിയില്ലായ്ക?
അടുക്കും ചിട്ടയും ഇല്ലാത്ത ചുറ്റുപാടിനോപ്പം മുടിയും താടിയും വളര്‍ന്നപ്പോള്‍...ചുണ്ടത്ത് കഞ്ചാവുബീഡിയെരിഞ്ഞപ്പോള്‍, സമൂഹം നിന്നെ ഭ്രാന്തനെന്ന് വിളിക്കുന്നു. വൃത്തമില്ലാതെ നീ എഴുതിയതിനെ ദുരൂഹമെന്നും ദുര്‍ഗ്രഹമെന്നും കുറ്റപ്പെടുത്തുന്നു. പക്ഷേ നീയെന്തിന് വിലപിക്കണം?


അതേ നീയെന്തിന് വിലപിക്കണം? ഈ ചോദ്യത്തിന്റെ പ്രസവിക്കാത്ത ഗര്‍ഭവുമായി മൂന്നു പതിറ്റാണ്ട് നടന്നു. വായന കെട്ടും കത്തിയും നിന്നു. പഠനം വന്നും പോയും ഇരുന്നു. എഴുതാനെടുത്ത പേന എഴുതാതെ നിന്നു. എട്ട് വര്‍ഷം മുമ്പ് ഞാനാണോ പേനയാണോ എന്നറിയില്ല എഴുതി. എട്ട് പുസ്തകങ്ങള്‍. അഞ്ചെണ്ണം വെളിച്ചം കണ്ടു. മൂന്നെണ്ണം പ്രസാധകന്റെ അവിഹിത ഗര്‍ഭത്തില്‍ ഇരുട്ടില്‍ തപ്പുന്നു.

എഴുത്തുകാരന് രാഷ്ട്രീയം വേണം. രാഷ്ട്രീയപാര്‍ട്ടി അംഗത്വം വേണം. പ്രസാധകരെപ്പോലെ. അപ്പോള്‍ മാത്രമാണ് അവാര്‍ഡ് പൂത്തുലയുക. പുതിയ പതിപ്പുകള്‍ പൊട്ടിമുളക്കുക. ഇതൊന്നും പക്ഷേ എന്നില്‍ സംഭവിച്ചില്ല. ഇപ്പോഴും തുടരുന്നു, എഴുത്തും ജീവിതവും. എന്റെ വിലാപങ്ങളും. ഏറ്റവും ഒടുവിലെ പുസ്തകം അതായിരുന്നു, വിലാപത്തിന്റെ ഇലകള്‍.
ചോദ്യം പഴയതുതന്നെ. ഉത്തരവും പഴയത് തന്നെ.

അരവിന്ദ് കെജ്രിവാളിന്റെ “സ്വരാജ്” പഴയ ഉത്തരമാണ്. മഹാത്മാവിന്റെ ഉത്തരമാണത്. പക്ഷേ ചോദ്യങ്ങള്‍ക്ക് പുതുമയുണ്ട്. ചോദ്യങ്ങളുടെ പുതുമയില്‍ ഉത്തരങ്ങള്‍ക്ക് പഴമയുടെ പുത്തന്‍ പ്രകാശമുണ്ട്. പ്രത്യാശയുടെ പ്രകാശം.


അടുത്ത ബ്ലോഗ്ഗില്‍ തുടരും......

ഡോ. സി.ടി. വില്യം

1 comment:

  1. നമ്മുടെ നാട്ടിലെ തല മൂത്ത, അല്ലെങ്കിൽ വേണ്ട മുത്തശ്ശിപ്പാർട്ടികൾ ക്കൊരു
    പാഠം പഠിപ്പിക്കാൻ എത്തിയവർ അതേതാണ്ട് കൈവരിച്ചു എന്ന് തന്നെ
    പറയാം ആം ആദ്മി പാർട്ടിയുടെ ചരിത്ര വിജയം. വാഗ്ദാനങ്ങളിൽ ഇവർ
    കഴിവതും ഉറച്ചു നില്ക്കാൻ ശ്രമിച്ചാൽ അത് മറ്റു സംസ്ഥാനങ്ങളിലേക്കും
    പടർന്നു പന്തലിക്കും എന്നതിൽ സംശയം വേണ്ട. അരവിന്ദിന്റെ ആശയം
    കൊള്ളാം പക്ഷെ ഒപ്പം നിൽക്കുന്നവർ അതേ മനസ്ഥിതിക്കാരോ എന്ന
    കാര്യം ഇനിയും വെളിപ്പെടെണ്ടാതുണ്ട്. എന്തായാലും കാത്തിരുന്നു കാണാം
    മോഡിയുടെയോ ഒപ്പം നിൽക്കുന്നവരുടെയോ ന്യുനപക്ഷ വിരോധവും പീഡനങ്ങളും
    ആം ആദ്മി പാർട്ടിയുടെ വിജയതിനൊരു മൂല കാരണം ആയി എന്ന് പറഞ്ഞാല
    അതിൽ ഒട്ടും അതിശയോക്തിയില്ല. മോഡി അണികളെ നിലക്ക് നിർത്തിയില്ലെങ്കിൽ
    ന്യു ഡൽഹി പലയിടങ്ങളിലും ആവർത്തിക്കപ്പെടാൻ സാദ്ധ്യതകൾ ഏറെ.
    അടുത്തിടെ മോഡി ഈ കാര്യത്തിൽ ഒരു നല്ല നീക്കം നടത്തിയെങ്കിലും
    VHP പോലുള്ളവർ അവരുടെ പിടിവാശിയിൽ ഉറച്ചു നിൽക്കുന്നുഎന്ന് കഴിഞ്ഞ
    ദിവസം പത്രത്തിൽ വായിക്കുകയുണ്ടായി. മോഡി അണികളെ നിലക്ക് നിർത്തിയില്ലെങ്കിൽ
    വലിയ പതനത്തിലേക്കുള്ള ഒരു നീക്കമായിരിക്കും എന്നത് തന്നെ ഡൽഹി പാഠം പഠിപ്പിക്കുന്നതും
    അരവിന്ദിനും ആം ആദ്മി അണികൾക്കും നല്ല ഭാവി ആശംസിക്കുന്നു
    വില്യംസ് താങ്കളുടെ ഈ കുറിപ്പിലെ ആത്മ വിശ്വാസം നന്നായി.
    താങ്കൾക്കും ആശംസകൾ.
    എല്ലാം കാത്തിരുന്നു കാണാം
    PS:
    9 ഭാഗങ്ങളിലായി ചേർത്ത കുറിപ്പിന്റെ ഓരോ അവസാനത്തിലും
    അടുത്ത ഭാഗത്തേക്കുള്ള ലിങ്ക് കൊടുക്കുക. അല്ലെങ്കിൽ അടുത്ത പേജിൽ എത്താൻ പ്രയാസം ആകും ​

    ReplyDelete