Monday, January 12, 2015

സീതമാര്‍ കരയുകയാണ് ........2




ആറ്        
      
സീത എന്നും ഒറ്റക്കായിരുന്നു
രാമന്‍ അറിഞ്ഞോ അറിയാതേയോ
അവളെ ഏകാന്ത തടവിന്
ശിക്ഷിക്കുകയായിരുന്നു.
അമ്മയ്ക്കും കുഞ്ഞനിയനും വേണ്ടി
അവള്‍ ആ തീവണ്ടിയില്‍ ഓടിക്കൊണ്ടിരുന്നു.
സ്ത്രീകള്‍ക്കുള്ള തീവണ്ടിമുറിയില്‍
അവളെന്നും ഒറ്റക്കായിരുന്നു.
കരുണ ചെയ്യാന്‍ കാശില്ലെങ്കിലും
ആ തീവണ്ടിമുറി കയറിയിറങ്ങിയ
പാവങ്ങള്‍ക്കും നിരാലംബര്‍ക്കും
അവള്‍ കരുണയുടെ ചില്ലിക്കാശ്
കൊടുത്തുകൊണ്ടിരുന്നു.
ആട്ടിന്‍ തോലണിഞ്ഞ
ആ ചെന്നായക്കും
അവള്‍ കരുണ ചെയ്തിരുന്നു.
അങ്ങനെ ജീവിതത്തിന്റെ
സൌമ്യമായ റെയില്‍ പാളങ്ങളില്‍
ഓടിക്കൊണ്ടിരിക്കെയാണ്
അത് സംഭവിച്ചത്....
ആ അരക്കയ്യന്‍ ചെന്നായ
അവളിലൂടെ അനവധിതവണ
കത്തുന്ന തീവണ്ടി ഓടിച്ചുപോയി.
കിതക്കാതെ കൂവിപ്പാഞ്ഞ തീവണ്ടി
അവളിലെ സൌമ്യതയെ കൊന്നു.
പരാവകാശം ...
മനുഷ്യാവകാശം ....
സ്ത്രീപക്ഷാവകാശം ....
തീവണ്ടി കണക്കെ കൂവിപ്പാഞ്ഞു ....
അപ്പോഴും സീതമ്മ കരയുകയായിരുന്നു
ആരും കേള്‍ക്കാതെ ......

ഏഴ്

സീത കന്യാമഠത്തില്‍ ചേര്‍ന്നത്‌
വിശപ്പടക്കാനും
ആശയടക്കാനുമായിരുന്നു.
അവള്‍ എല്ലാം കാണാതിരിക്കാന്‍
ശ്രമിക്കുമായിരുന്നു
കാരണം, കാണാതെ വിശ്വസിക്കുന്നവര്‍
ഭാഗ്യവാന്മാര്‍ എന്നവളെ  പഠിപ്പിച്ചിരുന്നു. 
എന്നിട്ടും ആ രാത്രി
അവളില്‍നിന്നും മാഞ്ഞുപോയില്ല
അവള്‍ അന്ന് കണ്ടതും മാഞ്ഞുപോയില്ല.
അതുകൊണ്ടാണ്
അവളുടെ വല്യമ്മച്ചി
അവളെത്തന്നെ
മാച്ചുകളയാന്‍ തീരുമാനിച്ചത്.
അവളെ മാച്ചുകളയാന്‍
ആ വല്യമ്മച്ചിക്ക്
ഒരു കിണര്‍ വെള്ളം വേണമായിരുന്നു
എന്നിട്ടും അവള്‍ മായാന്‍ മടിച്ചുനിന്നു.
തുറന്നുവിട്ട തുഞ്ചന്റെ തത്തയും
കൂട്ടിലടക്കപ്പെട്ട തത്തയും
കാല്‍ നൂറ്റാണ്ടുകാലം
കലപില കൂട്ടി
അവസാനം അവള്‍ മായ്ക്കപ്പെട്ടു.
തത്തകള്‍ കലപില നിര്‍ത്തി.
വല്യമ്മച്ചിയുടെ വിരലുകള്‍ക്കിടയില്‍
കൊന്തമണികള്‍ വീണ്ടും ഉരുണ്ടു.
വല്യപ്പന്റെ കാസയില്‍
വീണ്ടും വീഞ്ഞ് നിറഞ്ഞു.
പള്ളിമണികള്‍
വീണ്ടും വീണ്ടും മിണ്ടികൊണ്ടിരുന്നു. 
അപ്പോഴും
കിണറ്റിലെ തിരയിളക്കത്തില്‍
ഒരു സീത കരയുന്നുണ്ടായിരുന്നു
അതെ സീതമാര്‍ കരയുകയാണ് ......

എട്ട്

സീതയെ നമുക്ക് വേണമെങ്കില്‍
ശീതയെന്നും വിളിക്കാം
സിരകളില്‍ തണുപ്പിനെ
അത്രക്ക് ലാളിച്ചവളാണ് സീത.
പല വര്‍ണ്ണങ്ങളിലുള്ള ഐസ്ക്രീം
സീതയുടെ മാത്രം ദൌര്‍ബ്ബല്യമായിരുന്നു.
പിസ്തയുടെ പച്ചവീണ ഐസ്ക്രീം
സീത ധാരാളമായി കഴിച്ചിരുന്നു.
സീത പിസ്തയേയും
പിസ്ത സീതയേയും പ്രണയിച്ചിരുന്നു.
വളരെ പെട്ടെന്നായിരുന്നു
ഐസ്ക്രീമിന്റെ ഭാവം മാറിയത്.
ഫ്രൈഡ് ഐസ്ക്രീം
അങ്ങനെ ഉണ്ടായതാണ്.
അവളറിയാതെ അവള്‍ക്കുചുറ്റും
വറചട്ടികളില്‍  ഐസ്ക്രീം തിളച്ചുമൊരിഞ്ഞു.
പൊരിച്ചെടുത്ത ഐസ്ക്രീമിന്
തവിട്ടുനിറമായി
അവള്‍ പ്രണയിച്ച
പിസ്തയുടെ പച്ച
അപ്രത്യക്ഷമായി.
പിന്നീടങ്ങോട്ട് പിസ്തയുടെ
പച്ചക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു.
അവളുടെ അന്വേഷണം വഴിമുട്ടി
അവളുടെ പോരാട്ടത്തിന്റെ
വേരോട്ടവും നിലച്ചു.
പിസ്തയുടെ പച്ച മരിച്ചു
അവളോടൊപ്പം.
സീത ഇന്നും കരയുകയാണ്
ആരും കേള്‍ക്കാതെ ...........

ഒമ്പത്

ഒരുപാട് സീതമാരെ കരയിപ്പിച്ച
ഒരു കഥാപാത്രം മനസ്സില്‍ രൂപപ്പെട്ടുവരുന്നു...
ഏകദേശം നാലരയടി പൊക്കം
ചീനക്കാരന്റേതുപോലെ പതിഞ്ഞ മൂക്ക്
തള്ളവിരല്‍ കയറ്റാവുന്ന മൂക്കിന്‍ ദ്വാരങ്ങള്‍
കുറിയ കണ്ണുകള്‍
നെറ്റിത്തടം മുതല്‍ തുടങ്ങുന്ന പെട്ട
തലയാണെന്ന്  രേഖപ്പെടുത്താന്‍
കറുപ്പിച്ച ചെമ്പിച്ച അഞ്ചാറു മുടിയിഴകള്‍
മൂക്കിനുതാഴെ എത്ര നനച്ചാലും കിളിര്‍ക്കാത്ത
നേഴ്സറി ചെടിപോലെ നേര്‍ത്ത മീശ
വെള്ളം നിറച്ച ബലൂണ്‍ പോലെ
ജനനേന്ദ്രിയം തൊട്ടുകിടക്കുന്ന കുടവയര്‍
ഊര്‍ന്നുവീഴണോ  വേണ്ടയോ
എന്നുനിശ്ചയമില്ലാതെ കാല്‍സ്രായി
പ്രുഷ്ടം കുട്ടികളുടെ സ്ലേറ്റുപോലെ
വിലകൂടിയ കാല്‍സ്രായിയും കുപ്പായവും
പാലട പ്രഥമന്‍ കോളാമ്പിയില്‍
വിളമ്പിയത് പോലെ നിരസം
ചൂണ്ടുവിരല്‍ മിക്കവാറും
മൂക്കിന്‍ ദ്വാരങ്ങളില്‍നിന്ന്‍
എന്തോ മാന്തിയെടുത്തുകൊണ്ടിരിക്കും
പിന്നീടത് മൊബൈല്‍ സ്ക്രീനില്‍ തേയ്ക്കും
ആഡംബര കാര്‍ ഓട്ടുമ്പോഴും
ചൂണ്ടുവിരല്‍ മൂക്കിന്‍ ദ്വാരങ്ങളില്‍ത്തന്നെ
പിന്നീടതും സ്റ്റിയറിംഗ് വീലില്‍ തേയ്ക്കും
വഴിയോരങ്ങളില്‍ കാണുന്ന
സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ പരസ്യം കണ്ടാല്‍
ഇയാള്‍ക്ക് ശീഘ്രസ്കലനം സംഭവിക്കും
കസേരകളില്‍ ഇയാള്‍ ഇരിക്കില്ല
കിടക്കുകയാണ് പതിവ്
സ്ത്രീകളെയോ സ്ത്രൈണ സ്വഭാവമുള്ളവരെയോ കണ്ടാല്‍
നാവഗ്രം ചുണ്ടിന്റെ രണ്ടു കോണുകളിലൂടെ
തുറുപ്പിച്ചു കാണിക്കും
ഇയാള്‍ക്ക് ഏതു പേരും ചേരും
പേരിന്നുമുന്നില്‍ കുട്ടി എന്നുകൂടി ചേര്‍ത്താല്‍ ഉത്തമം
ഒരുപാട് സീതമാരുടെ ദുസ്വപ്നമാണ് ഇയാള്‍
ഉറക്കത്തിലും ഉണര്‍വ്വിലും
ഇയാളെ പേടിച്ച് സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ ........

പത്ത്

എന്നെ അറിയുമോ? ഞാന്‍ സീത
ഏതോ ഒരു  ഡിസംബറിന്റെ തണുപ്പില്‍
പ്രിയ രാമനോടൊപ്പം
ഇന്ദ്രപ്രസ്ഥത്തില്‍ ഹോമിക്കപ്പെട്ടവള്‍.
ഞാന്‍ കേട്ടിട്ടുണ്ട് , പണ്ട് രാജാക്കന്മാര്‍
പാലങ്ങള്‍ പണിയുമ്പോഴും
അണക്കെട്ടുകള്‍ തീര്‍ക്കുമ്പോഴും
അവയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍  
കന്യാരക്തം കൊണ്ട് ബലി ഇടാറുണ്ടെന്ന്‍.
അങ്ങനെയാണ് ഒരു നിയോഗംപോലെ
ഇന്ദ്രപ്രസ്ഥത്തിന്റെ ആയുസ്സിന്നായ്
ഞാനും പ്രിയ രാമനും ആത്മബലിയിട്ടത്.
അച്ഛന്‍ അധ്യാപികയാക്കാന്‍
ഉഴിഞ്ഞുവച്ച മകളായിരുന്നു ഞാന്‍.
എന്നാല്‍ ആ ഡിസംബര്‍ രാത്രി...
പ്രിയ രാമനുമൊത്തുള്ള ആ രാത്രി...
എന്നെ ഇന്ദ്രപ്രസ്ഥത്തിന്റെ രക്തസാക്ഷിയാക്കി.
ഇന്ദ്രപ്രസ്ഥത്തിലെ ആ മരണവണ്ടിയില്‍
അന്ന് ആറുപേരുണ്ടായിരുന്നു.
ആദ്യം അവരെന്റെ രാമനെ കൊന്നു
അപ്പോഴേക്കും ഞാന്‍ മരിച്ചിരുന്നു.
ആ മരണ വണ്ടിയില്‍
മറ്റൊരു രാമനുണ്ടായിരുന്നു
സാക്ഷാല്‍ രാമസിംഹം
തുരുമ്പിച്ച ലോഹ ദണ്ഡം കൊണ്ടാണ്
ആ രാമനെന്നെ പ്രാപിച്ചത്
അയാളിലെ മാംസ ദണ്ഡം
സീതക്ക്‌ മുന്നില്‍ തോറ്റുകിടന്നു.
സീതയിലെ ഈ ധീരതക്കാണ്
നിങ്ങളെന്നെ പേരുമാറ്റിവിളിച്ചത്
ജാഗ്രത...
ജ്യോതി...
നിധി...
മിന്നല്‍...
നിര്‍ഭയ...
ഇതെല്ലാം നിങ്ങള്‍ എനിക്കിട്ട പേരുകളാണ്
ഈ പേരുകളില്‍ ഞാന്‍ വാഴ്ത്തപ്പെട്ടുപോരുന്നു.
എന്നോടൊപ്പം
നിങ്ങള്‍ എന്റെ പേരിനേയും കൊന്നു.
എന്റേതല്ലാത്ത പേരുകൊണ്ട്
നിങ്ങളെന്നെ ആദര്‍ശവല്‍ക്കരിച്ചു
നിങ്ങളെനിക്ക് സ്മാരകം പണിതീര്‍ത്തു.
നിങ്ങളെന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിസ്തരിച്ചു...
പരിണയത്തിനുമുമ്പ്
പ്രിയ രാമനൊപ്പം യാത്ര ചെയ്തതിന്
കുറ്റാരോപിതയാക്കി...പിന്നെ...
ധീരവനിതയാക്കി...
അവളത്രേ നിര്‍ഭയ...
ഞാനിപ്പോഴും
ഇന്ദ്രപ്രസ്ഥത്തിനു മുകളിലിരുന്ന്
എല്ലാം കാണുന്നുണ്ട്...
ഇന്ദ്രപ്രസ്ഥത്തില്‍
ഇപ്പോഴും മരണവണ്ടികള്‍ പായുന്നുണ്ട്‌...
മരണവണ്ടികളില്‍
ബലാല്‍സംഘം...കൊല...കന്യാരക്ത ബലിദാനം...
നിര്‍ഭയമാര്‍ വാഴ്ത്തപ്പെട്ടുപോരുന്നു...
ഇവിടെയിരുന്ന് ഞാന്‍
ഇന്ദ്രപ്രസ്ഥത്തിന് ദീര്‍ഘായുസ്സ് നേരുമ്പോള്‍
ഈ സീതയുടെ കണ്ണുകള്‍ നിറയുന്നു...
സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ...      


തുടരും ......

2 comments:

  1. പനക്കാടുകൾക്കിടയിൽ ഇന്ന് കണ്ട ഈ കുറിപ്പ് അൽപ്പം ഭീതി എന്നിൽ ഉണർത്തിയെങ്കിലും, ഇത് തന്നെയല്ലേ നാം നമ്മുടെ കണ്മുൻപിൽ കാണുന്നതും
    എന്നോർത്തപ്പോൾ അത് ശമിച്ചു.
    അല്ലെങ്കിലും നമ്മുടെ സീതമാർ കരയുവാൻ വിധിക്കപ്പെട്ടവർ തന്നെ.
    വിവിധ തരം സീതമാരുടെ വിങ്ങലുകൾ ഇവിടെ നാന്നായി അവതരിപ്പിച്ചു
    നന്നായി ഈ വിവരണം! ഇഷ്ടായി :-)

    ReplyDelete
  2. സീതമാര്‍ കരയുകയാണ്
    ആരും കേള്‍ക്കാതെ.....
    എന്തെന്തു ദുരിതങ്ങള്‍
    ആശംസകള്‍

    ReplyDelete