Friday, December 9, 2016

അസാധൂകരണമല്ല; ഇത് നവ നാണയീകരണം

മ്മുടെ രാജ്യത്ത് Demonetization എന്നൊരു സാമ്പത്തിക നയം നടപ്പിലാക്കി വരുന്നു. 2016 നവംബര്‍ മാസം 8 ന് സമാരംഭിച്ച ഈ നയ പരിപാടി ഒരു മാസം പിന്നിട്ടുകഴിഞ്ഞു. രാജ്യത്തെ വാര്‍ത്താമാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമ്പത്തിക വിദഗ്ദരും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഘോരം ഘോരം നടത്തിക്കൊണ്ടിരിക്കുന്നു.


എന്നാല്‍ യഥാര്‍ത്ഥത്തില്‍ Demonetization എന്ന ഈ സാമ്പത്തിക പരിഷ്കരണം എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഉന്നം വക്കുന്നതെന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ ആരും നാളിതുവരെയായും നമുക്ക് പറഞ്ഞു തന്നിട്ടില്ല. നമ്മുടെ വാര്‍ത്താമാധ്യമങ്ങളും രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകരും സൂര്യനുതാഴെ സര്‍വ്വ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന സമൂഹമാധ്യമങ്ങളും ഇന്നും ഇരുട്ടില്‍ തപ്പുകയാണ്‌.

സാമ്പത്തിക ശാസ്ത്രത്തില്‍ Monetization, Demonetization എന്നീ രണ്ട്‌ സാങ്കേതിക സംജ്ഞകളുണ്ട്.  Monetization എന്നുപറയുമ്പോള്‍ രാജ്യത്തെ നിയമപരമായ നാണയ സംഘാടനമാണ്. ഏര്‍പ്പെടുത്തലാണ്. Establishing something (Coins or Notes) as legal tender of a country. Demonetization എന്നുപറയുമ്പോള്‍ നിലവിലുള്ള ഒരു ശ്രേണിയിലെ നാണയങ്ങളോ കറന്‍സി നോട്ടുകളോ നിയമപരമായി ഇല്ലാതാക്കുകയും തല്‍സ്ഥാനത്ത് അതേ മൂല്യത്തിലുള്ള നാണയങ്ങളോ കറന്‍സി നോട്ടുകളോ പഴയ രൂപത്തിലോ പുതിയ രൂപത്തിലോ പ്രാബല്യത്തില്‍ കൊണ്ടു വരലാണ്. ഏര്‍പ്പെടുത്തലാണ്. Demonetization is a financial regulatory process by which coins and banknotes in the country may cease to be legal tender if new notes of the same currency replace them or if a new currency is introduced replacing the former one.

എന്നാല്‍ മലയാളികള്‍ Demonetization എന്ന സാമ്പത്തിക പരിഷ്കരണ നയത്തെ “നോട്ട് അസാധുവാക്കല്‍” നോട്ട്‌ പിന്‍വലിക്കല്‍” നോട്ട്‌ പ്രതിസന്ധി” എന്നൊക്കെ പരിഭാഷപ്പെടുത്തി സ്വയം സമാധാനിച്ചിരിക്കുകയാണ്. Demonetization എന്ന പദത്തിനുകൊടുക്കുന്ന ഈ പരിഭാഷ ഒരിക്കലും ശരിയാവുന്നില്ല. ഇവിടെ പരിഭാഷ പാതിവഴിയില്‍ വന്നു നില്‍ക്കുകയാണ്. “നിലവിലുള്ള ഒരു ശ്രേണിയിലെ നാണയങ്ങളോ കറന്‍സി നോട്ടുകളോ നിയമപരമായി ഇല്ലാതാക്കുന്നു...” എന്നിടംവരെ മാത്രമാണ് പരിഭാഷ വന്നുനില്‍ക്കുന്നത്. “തല്‍സ്ഥാനത്ത് അതേ മൂല്യത്തിലുള്ള നാണയങ്ങളോ കറന്‍സി നോട്ടുകളോ പഴയ രൂപത്തിലോ പുതിയ രൂപത്തിലോ പ്രാബല്യത്തില്‍ കൊണ്ടുവരുന്നു. ഏര്‍പ്പെടു ത്തുന്നു...” എന്നിടത്തേക്ക് പരിഭാഷ എത്തുന്നില്ല. 

മാത്രമല്ല, “നോട്ട് അസാധുവാക്കല്‍” നോട്ട്‌ പിന്‍വലിക്കല്‍” നോട്ട്‌ പ്രതിസന്ധി” എന്നൊക്കെ പരിഭാഷപ്പെടുത്തുന്നിടത്ത് “നിയമപരമായ ...legal.....” എന്ന അര്‍ത്ഥവ്യാപ്തി എത്തുന്നുമില്ല. അതുകൊണ്ടുതന്നെ ഈ പരിഭാഷ മൂലത്തോട് നീതി പുലര്‍ത്തുന്നില്ല. കാരണം ഇവിടെ എല്ലാം നടക്കുന്നത് നിയമപരമായാണ്. ഭരണകൂടത്തിന്‍റെ സമ്മതപ്രകാരം ഭരണ കൂട സമ്പദ്ഘടനാ കാര്യാലയം അഥവാ റിസര്‍വ് ബാങ്ക് തികച്ചും ജനാധിപത്യപരമായും നിയമപരമായും നടപ്പിലാക്കുന്ന ഒന്നാണ് Demonetization. രാജ്യത്തിന്‍റെ ക്ഷേമം കണക്കിലെടുത്ത്, നേരത്തെ പറഞ്ഞതുപോലെ “നിലവിലുള്ള ഒരു ശ്രേണിയിലെ നാണയങ്ങളോ കറന്‍സി നോട്ടുകളോ നിയമപരമായി ഇല്ലാതാക്കുകയും തല്‍സ്ഥാനത്ത് അതേ മൂല്യത്തിലുള്ള നാണയങ്ങളോ കറന്‍സി നോട്ടുകളോ പഴയ രൂപത്തിലോ പുതിയ രൂപത്തിലോ പ്രാബല്യത്തില്‍ കൊണ്ടുവരലാണ്. ഏര്‍പ്പെടുത്തലാണ്.” അതു കൊണ്ടുതന്നെ ഈ സാമ്പത്തിക പരിഷ്കാര പ്രക്രിയ ഒരുതരത്തില്‍ പറഞ്ഞാല്‍ നാണയ നവീകരണമാണ്. ഈയൊരു അര്‍ത്ഥതലത്തില്‍ നിന്ന് പഠിക്കുമ്പോള്‍ Demonetization എന്ന പദത്തെ നമുക്ക് നവ നാണയീകരണം എന്ന് കൃത്യമായി പരിഭാഷപ്പെടുത്താവുന്നതാണ്.

Demonetization എന്ന പദത്തിന് സ്വീകാര്യമായ ഒരു മലയാള പരിഭാഷ നാളിതുവരെയായും ആരും കണ്ടെത്തിയിട്ടില്ല. അതു കൊണ്ടാണ് നാം “നോട്ട് അസാധുവാക്കല്‍” നോട്ട്‌ പിന്‍വലിക്കല്‍” നോട്ട്‌ പ്രതിസന്ധി” എന്നൊക്കെ പരിഭാഷപ്പെടുത്തി സ്വയം സമാധാനിച്ചിരിക്കുന്നത്. കേരള ത്തിലെ ചില സാമ്പത്തിക വിദഗ്ദരോട് ഈ ലേഖകന്‍ സംസാരിച്ചപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചതും നിലവിലെ പരിഭാഷ തികച്ചും അപര്യാപ്തമാണെന്നുതന്നെയാണ്. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ഏര്‍പ്പെടുത്തിയതുകൊണ്ട് Demonetization കൃത്യമായി പരിഭാഷപ്പെടുത്താന്‍ സമ യവും കിട്ടിയില്ലെന്നുപറയാം. കയ്യില്‍ കിട്ടുന്നതെന്തും തങ്ങള്‍ക്ക് പ്രയോഗിക്കാവുന്ന തരത്തില്‍ വളരെ പെട്ടെന്ന് നിര്‍മ്മിച്ചെടുക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ് ഈ പരിഭാഷയെ നമുക്ക് വേണ്ടി നിര്‍മ്മിച്ചെടുത്ത് പരിചയ പ്പെടുത്തിയത്. മാധ്യമങ്ങളുടെ നിര്‍മ്മിതികള്‍ ആരും ചോദ്യം ചെയ്യാറില്ലല്ലോ. മാത്രമല്ല, ആരെങ്കിലും ചോദ്യം ചെയ്യാനെത്തും മുമ്പു തന്നെ അവര്‍ അത് സാമാന്യവല്‍ക്കരിച്ചുകാണും. നമ്മുടെ ധനമന്ത്രിപോലും ഈ മാധ്യമ നിര്‍മ്മിതിയില്‍ സംതൃപ്തനാണെന്നുവരുമ്പോള്‍ നാം പിന്നെ എന്തുചെയ്യും.

എന്തായാലും “നോട്ട് അസാധുവാക്കല്‍” നോട്ട്‌ പിന്‍വലിക്കല്‍” നോട്ട്‌ പ്രതിസന്ധി” എന്നൊക്കെയുള്ള പരിഭാഷപ്പെടുത്തല്‍ നമ്മുടെ ജനങ്ങളെ പ്രത്യേകിച്ച് സാധാരണ ജനങ്ങളെ കാര്യമായിത്തന്നെ തെറ്റിദ്ധരിപ്പിച്ചി ട്ടുണ്ട് എന്നത് സത്യമാണ്. സാധാരണ ജനങ്ങള്‍ നിത്യേനെ വിനിമയം ചെയ്തുവരുന്ന നാണയം അഥവാ കറന്‍സി ഒരു സുപ്രഭാതത്തില്‍ “അസാധുവാക്കി” “പിന്‍വലിച്ചു” “പ്രതിസന്ധിയുണ്ടാക്കി” എന്നൊക്കെ അവരോട് പറഞ്ഞാല്‍ അവര്‍ അത് വിശ്വസിക്കും. മാത്രമല്ല, അവര്‍ ഭരണകൂടത്തിനുനെരെ തിരിയും. പ്രതികരിക്കും. പ്രതിഷേധിക്കും. വാസ്തവത്തില്‍ നമ്മുടെ രാജ്യത്ത് സംഭവിച്ചതും അതുതന്നെയാണ്. ഇത്തരത്തില്‍ ജനങ്ങളെ വഴി തിരിച്ചുവിട്ടും, പ്രതികരിപ്പിച്ചും, പ്രതിസന്ധിയോടടുപ്പിച്ചും കിട്ടിയാല്‍ പിന്നെ തല്‍പ്പര രാഷ്ട്രീയപാര്‍ട്ടികള്‍ അത് മുതലെടുക്കുകയും ചെയ്യും. അത്തരമൊരു മുതലെടുപ്പാണ് കോണ്ഗ്രസ് നടത്തിയത്. സാമ്പത്തിക വിദഗ്ദനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിംഗിന് പതിനാറു ദിവസം വേണ്ടിവന്നു സര്‍ക്കാരിന്റെ നവ നാണയീകരണത്തോട് പ്രതികരിക്കാന്‍. അതും വളരെ യാന്ത്രികമായ പ്രതികരണമായിരുന്നു. നവ നാണയീകരണത്തിനെതിരെ സിദ്ധാന്തപരമായി ഡോ. സിംഗിന് പ്രതികരിക്കാനായില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. നവ നാണയീകരണം നടപ്പില്‍ വരുത്തിയതിലെ കെടുകാര്യസ്ഥതയും (Monumental Mismanagement) അത് പാവപ്പെട്ട സാധാരണ ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടിനെ കുറിച്ചും മാത്രമായിരുന്നു ഡോ.സിംഗ് പറഞ്ഞത്. ജനക്ഷേമം ലക്‌ഷ്യം വച്ചുകൊണ്ടുള്ള ഭാരത സര്‍ക്കാരിന്റെ നവ നാണയീകരണം അതുകൊണ്ടുതന്നെ വളരെ മോശമായ രീതിയില്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. മാധ്യമങ്ങളും മാധ്യമങ്ങള്‍ പിന്താങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരിന്റെ നവ നാണയീകരണത്തെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ ശ്രമിച്ചു. അവര്‍ ഉന്നം വച്ചത് ബി.ജെ.പി. വിരുദ്ധ –നരേന്ദ്ര മോദി വിരുദ്ധ തീവ്രയജ്ഞമായിരുന്നു.

നമ്മുടെ മാധ്യമങ്ങള്‍ എ.ടി.എമ്മുകളുടെയും ബാങ്കുകളിലെയും പരിസരത്ത് തമ്പടിച്ചു. അവര്‍ അവിടെ നിന്നുള്ള ദൃശ്യങ്ങളും വാര്‍ത്തകളും മാത്രം പ്രസിദ്ധീകരിച്ചു. സംപ്രേക്ഷണം ചെയ്തു.  ഭരണകൂടം ജനങ്ങളുടെ നാണയവും കറന്‍സികളും “അസാധുവാക്കി” “പിന്‍വലിച്ചു” “കറന്‍സി പ്രതിസന്ധിയുണ്ടാക്കി” എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവരുടെ ബോധാബോധതലങ്ങളില്‍ താപമുദ്രിതമാക്കി. മാധ്യമ വാര്‍ത്തകളും ദൃശ്യങ്ങളും അവരെ ആത്മപീഡിതരാക്കി. അവര്‍ ആത്മപീഡിതരായി സ്വയം പ്രഖ്യാപിച്ചു.

നവ നാണയീകരണത്തിന്‍റെ ആദ്യനാളുകളില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിയെന്നത് സത്യമാണ്. വാസ്തവമാണ്. ഈ ബുദ്ധിമുട്ട് ഭരണകൂടം പ്രതീക്ഷിച്ചതുമാണ്. ഭരണകൂടം അത് ജനങ്ങളോട് സമ്മതിച്ചതുമാണ്. ഭരണകൂടം ജനങ്ങളുടെ സഹനവും സഹകരണവും അപേക്ഷിച്ചതുമാണ്. ഒരു ജനതയുടെ നിത്യേനെയുള്ള സാമ്പത്തിക വിനിമയത്തിന് നിയന്ത്രണം വരുമ്പോള്‍ സ്വാഭാവികമായും ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകതന്നെ ചെയ്യും. മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നതു പോലെ ഇവിടെ മുന്നൊരുക്കം സാധ്യമല്ല. കാരണം സര്‍ക്കാരിന്റെ ലക്ഷ്യം കള്ളപ്പണം പിടികൂടുക എന്നതാണ്. നാട്ടിലുള്ള കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്തണമെങ്കില്‍ നവ നാണയീകരണത്തിന്റെ  സാമ്പത്തിക ശാസ്ത്രം നിഷ്കര്‍ഷിക്കുന്നതുപോലെ നാട്ടില്‍ വീണ്ടും വീണ്ടും പണത്തിന്‍റെ ലഭ്യത കൂട്ടാനാവില്ല. കള്ളപ്പണത്തിന്റെ സ്രോതസ്സുകള്‍ കണ്ടെത്തുന്നതനുസരിച്ച് മാത്രമേ നല്ല പണത്തിന്‍റെ ലഭ്യത കൂട്ടാനാവു. സാമ്പത്തിക ശാസ്ത്രം പറയുന്നതും അതാണ്‌.

എന്നാല്‍ നവ നാണയീകരണത്തിന്‍റെ പിന്നീടുവന്ന ഘട്ടങ്ങളിലൊന്നും തന്നെ ജനങ്ങള്‍ക്ക്‌ കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല. ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള പണം കിട്ടുന്നുണ്ട്‌. അനാവശ്യത്തിനുള്ള പണം ലഭിക്കുന്നില്ലെന്നത് സത്യമാണ്. ഇതിനെ സാധൂകരിക്കുന്നു, ഈ കാലഘട്ടത്തില്‍ മദ്യവില്പനയില്‍ വന്ന 144 കോടി രൂപയുടെ കുറവ്. നവ നാണയീകരണത്തിന്‍റെ ഭാഗമായി നമ്മുടെ രാജ്യത്ത് പട്ടിണി കിടന്ന് ആരെങ്കിലും മരിച്ചതായി കൃത്യമായ റിപ്പോര്‍ട്ടില്ല. ആരെങ്കിലും ചികിത്സകിട്ടാതെ മരിച്ചതായും കൃത്യമായ റിപ്പോര്‍ട്ടില്ല.

നവ നാണയീകരണം ജനങ്ങളെ ഡിജിറ്റല്‍ സാമ്പത്തിക വിനിമയ പ്രക്രിയയോട് അടുപ്പിച്ച് വരുന്നുണ്ട്. രാജ്യത്തെ ജനങ്ങളില്‍ വലിയൊരു ശതമാനം പേര്‍ക്കും ഡെബിറ്റ് കാര്‍ഡുള്ളതായി സ്ഥിതിവിവരക്കണക്കു കള്‍ പറയുന്നു. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് മുഖാന്തിരവും ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖാന്തിരവും ജനങ്ങള്‍ അവരുടെ സാധാരണയായ സാമ്പത്തിക വിനിമയങ്ങള്‍ സാധിച്ചുവരുന്നതിന്റെയും സൂചനകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. നമ്മുടെ ഓട്ടോറിക്ഷയില്‍ പോലും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. എ.ടി.എം. കാര്‍ഡുകള്‍ സ്വൈപ്പ് ചെയ്യാവുന്ന പി.ഒ.എസ്. മെഷിനുകള്‍ പ്രചാരത്തില്‍ വന്നുകഴിഞ്ഞു. ആവ്ശ്യത്തിന്ന്‍  പി.ഒ.എസ്. മെഷിനുകള്‍ കിട്ടാനില്ല എന്നതാണ് നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. നമ്മുടെ ചെറുകിട-വന്‍കിട വാണിജ്യ കേന്ദ്രങ്ങളിലെല്ലാം പി.ഒ.എസ്. മെഷിനുകള്‍ വന്നുകഴിഞ്ഞു. ഡിജിറ്റല്‍ സാമ്പത്തിക വിനിമയത്തിന് തയ്യാറാവുന്ന ആര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല. അതിന് കഴിയാത്തവര്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നതും സത്യമാണ്.  ഇതെല്ലാം നമ്മോടു പറയുന്നതും തെളിയിച്ചുകാണിക്കുന്നതും ഈ രാജ്യത്തെ നാണയം അഥവാ കറന്‍സി അസാധുവായിട്ടില്ല-പിന്‍വലിച്ചിട്ടില്ല-തദ്വാര യാതൊരുവിധ പ്രതിസന്ധിയും ഉണ്ടായിട്ടില്ല എന്നു തന്നെയാണ്.

നവ നാണയീകരണത്തിന്‍റെ അവസാനഘട്ടങ്ങളില്‍ കേരളത്തില്‍ സംഭവിച്ചത് ശുദ്ധ രാഷ്ട്രീയവല്‍ക്കരണം തന്നെ. നവ നാണയീകരണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്നത്തില്‍നിന്ന്‍ വളരെ പെട്ടെന്നാണ് കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയ പക്ഷങ്ങള്‍ സഹകരണ ബാങ്കുകളുടെ ആദായനികുതി പ്രശ്നത്തിലേക്ക് തിരിച്ചു വിട്ടത്. സഹകരണ പ്രശ്നത്തില്‍ ഇടതു-വലതു രാഷ്ട്രീയ പക്ഷങ്ങള്‍ ഒന്നായതു കണ്ടപ്പോള്‍ കേരളത്തിലെ സ്വതന്ത്ര രാഷ്ട്രീയപക്ഷം തരിച്ചു നിന്നുപോയി. മറ്റേതു രാജ്യത്തെക്കാളും കേരളത്തില്‍ സഹകരണ ബാങ്കു കള്‍ക്കുള്ള രാഷ്ട്രീയ ബന്ധം വളരെ വലുതാണ്‌. യഥാര്‍ത്ഥത്തില്‍ കേരള ത്തിലെ സഹകരണ ബാങ്കുകള്‍ ഇടതു-വലതു രാഷ്ട്രീയ പക്ഷങ്ങളുടെ കൂടി വോട്ടുബാങ്കാണ്. നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ കണക്കില്‍ പെടാത്ത പണം നിക്ഷേപിക്കുന്നത് സഹകരണ ബാങ്കുകളിലാണ്. ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഇവരാരും തന്നെ ആദായനികുതി കൊടുക്കുന്നുമില്ല. ഇതിനെ ശരിവക്കുകയാണ് ഈയ്യിടെ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ആദായനികുതി വകുപ്പ്  നടത്തിയ സമഗ്ര പരിശോധനയും ആദായ നികുതി വെട്ടിപ്പുകള്‍ കണ്ടെത്തിയ സാഹചര്യവും. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങ ളില്‍ വന്നതാണ്. 

ഏതൊരു സര്‍ക്കാര്‍ നയവും പദ്ധതിയും വിജയിപ്പിക്കുനത് ജനങ്ങളാണ്. സര്‍ക്കാര്‍ നയങ്ങളേയും പദ്ധതികളേയും കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തേണ്ടത് മാധ്യമങ്ങളാണ്. മാധ്യമ ധര്‍മ്മവും മര്‍മ്മവും അതാണ്‌. എന്നാല്‍ ഇവിടെ നമ്മുടെ മാധ്യമങ്ങളില്‍ മാധ്യമ ധര്‍മ്മം പലപ്പോഴും പുലരുന്നില്ല. നമ്മുടെ മാധ്യമധര്‍മ്മം മാധ്യമങ്ങളുടെ മാര്‍ക്കറ്റിംഗ് ധര്‍മ്മമായി അധപതിച്ചിരിക്കുന്നു. മാധ്യമം ഒരു വ്യവസായമായും അധപതിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ മാധ്യമ വ്യവസായങ്ങളെ ഏറ്റെടുക്കാന്‍ രാഷ്ട്രീയ-മത-സാമുദായിക ശക്തികള്‍ രംഗത്ത് സജീവവുമാണ്. അങ്ങനെയാണ് നമ്മുടെ പല സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും രാഷ്ട്രീയ-മത-സാമുദായിക ശക്തികള്‍ പാലൂട്ടി വളര്‍ത്തുന്ന ഇത്തരം മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതും അട്ടിമറിക്കുന്നതും. നവ നാണയീകരണത്തിനും സംഭവിച്ചത് അതാണ്‌.  

രാജ്യത്തെ കള്ളപ്പണം പിടികൂടുന്നതിനും കള്ളപ്പണം ഉപയോഗിച്ചുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനും കള്ളപ്പണ ശക്തിയില്‍ തഴച്ചുവളരുന്ന തീവ്രവാദം അമര്‍ച്ചചെയ്യുന്നതിനും വേണ്ടിയാണ് നമ്മുടെ സര്‍ക്കാര്‍ നവ നാണയീകരണം കൊണ്ടുവന്നതെന്ന്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് മാധ്യമങ്ങളുടെ കൂടി ധര്‍മ്മമാണ്. എന്നാല്‍ അവര്‍ അതൊന്നും തന്നെ ചെയ്യുന്നില്ല. അവരുടെ നിഷ്ക്രിയാത്മകത മനപ്പൂര്‍വ്വമായി ഉണ്ടാക്കപ്പെടുന്നതല്ല. മാധ്യമ കോര്‍പ്പറേറ്റുകള്‍ അവരെ അങ്ങനെ ആക്കിതീര്‍ക്കുകയാണ്. അവര്‍ മാധ്യമ രാജാക്കന്മാരുടെ വ്യാവസായിക സാമ്രാജ്യത്തിന്‍റെ പുരോഗതിക്കും വിപുലീകരണത്തിന്നും വേണ്ടി മാത്രം നിര്‍ബന്ധിതമായി പണിയെടുക്കേണ്ടിവരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്വന്തം പിന്മുറക്കാര്‍ക്ക് സ്വദേശാഭിമാന്യത നഷ്ടമായിരിക്കുന്നു. അവരില്‍ പലരും കേവലം തൂലിക തൊഴിലാളികളോ  ശബ്ദ പ്രസരണികളോ മാത്രമായി അധപതിച്ചിരിക്കുന്നു. 

നവ നാണയീകരണം ഒരുമാസം പിന്നിടുമ്പോഴും നമ്മുടെ പാര്‍ലിമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരിക്കുകയാണ്. വലിയ വലിയ വാഗ്ദാനങ്ങള്‍ നടത്തി, ഗിരിപ്രഭാഷണങ്ങള്‍ നടത്തി, ജനങ്ങള്‍ക്ക് ഭീമന്‍ സ്വപനസാക്ഷാത്കാരങ്ങള്‍ ഉറപ്പുനല്‍കി ജനങ്ങള്‍ക്കുവേണ്ടി ഭരണം നടത്താന്‍ ഇന്ദ്രപ്രസ്ഥത്തിലേക്കുപോയവര്‍ ഒന്നും ചെയ്യാതെ ജനങ്ങളെ വഞ്ചിക്കുന്നു. അതുകണ്ട് രാഷ്ട്രപതി പോലും അവരെ ഓര്‍മ്മിപ്പിക്കുന്നു, “ നിങ്ങള്‍ ദൈവത്തെ ഓര്‍ത്ത് നിങ്ങളുടെ ജോലി ചെയ്യൂ” എന്ന്. ജനങ്ങളെ ഓര്‍ക്കുന്നത് ദൈവത്തെ ഓര്‍ക്കുന്നതിന് തുല്യമായതുകൊണ്ടാവാം രാഷ്ട്രപതി അങ്ങനെ പറഞ്ഞത്. ഇത്തരത്തില്‍ ഒരു രാഷ്ട്രപതിക്ക് പറയേണ്ടിവന്നത് ജനാധിപത്യത്തിനു തന്നെ അപമാനമാണ്.  

അതുകൊണ്ട് നമുക്ക് സര്‍ക്കാരിന്റെ നല്ല നയങ്ങളോടും പദ്ധതികളോടും സഹകരിക്കുക. ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക. ഏതു നയങ്ങള്‍ക്കും പദ്ധതികള്‍ക്കും രണ്ടുവശമുണ്ടാകുക സ്വാഭാവികം മാത്രമാണ്. സര്‍ക്കാരിന്റെ ഏതു നയവും പദ്ധതിയും പരിഷ്കാരവും ഒരു ന്യുനപക്ഷത്തിന് ഗുണകരമല്ലാതെവരാം. പക്ഷെ ഭൂരിപക്ഷത്തിന് അത് ഗുണകരമാകാം. ചിലപ്പോഴെങ്കിലും ഭൂരിപക്ഷം, രാജ്യത്തിനുവേണ്ടി  അല്പ നാളത്തേക്ക് സഹിക്കേണ്ടാതായും വന്നേക്കാം. സഹനം ദീര്‍ഘനാള ത്തേക്ക് വികസിക്കുമ്പോള്‍ നമുക്ക് പ്രതികരിക്കേണ്ടതായും വരാം. അങ്ങനെ നമ്മുടെ പ്രതികരണം വിപ്ലവത്തിലേക്ക് നീളുകയുമാവാം. ഏതൊരു വിപ്ലവത്തിലേക്കുമുള്ള പരിണാമ വഴികള്‍ ചെറിയ ചെറിയ പ്രതികരണത്തിലൂടെയും വലിയ വലിയ സഹനത്തിലൂടെയുമാകണം. നവ നാണയീകരണം നമ്മോട് ആവശ്യപ്പെടുന്നതും അതായിരിക്കണം. മറ്റു രാഷ്ട്രങ്ങളോടൊപ്പം നമുക്കും സമഗ്രമായ ഒരു മാറ്റത്തിനും പുതിയ കാലത്തിനൊപ്പം പോകുന്ന ഒരു ക്ഷേമരാഷ്ട്രത്തിനുമായി നിലകൊള്ളാം.

സി.ടി. വില്യം 
ctwilliamkerala@gmail.com
Phone: 9447037082



   

No comments:

Post a Comment