Monday, February 7, 2011

അവള്‍ക്കു വേണ്ടി ആരും ലവണ തൈലവും വാജി തൈലവും ഒരുക്കണ്ട.

സൌമ്യയെ കൊന്നു. ക്രൂരമായി . കൊല നടത്തിയത് സതേണ്‍ റയില്‍വേ . കൊലക്ക് കൂട്ട് നിന്നത് കേരളം .


കേരളത്തിന്റെ രണ്ട് ടീച്ചര്‍മാരും ഒരു മാഷും മാധ്യമങ്ങളില്‍ മിണ്ടി . 


കുഞാലികുട്ടിക്കും, ശശിക്കും , മലബാര്‍ സിമെന്റിനും ഇനി സന്തോഷത്തിന്റെ നാളുകള്‍ .


വാര്‍ത്താ മാധ്യമത്തിനും ദൃശ്യ മാധ്യമത്തിനും ഇത്‌ ഉത്സവ കാലം . പത്രത്തില്‍ ചിത്രവധങ്ങള്‍ . ചാനലുകളില്‍  കത്തി വേഷങ്ങള്‍ .


യാത്ര ! അത് എങ്ങോട്ടുമാവാം. പക്ഷെ മരണത്തിലേക്കുള്ള യാത്ര ഇന്ത്യയില്‍ റയില്‍വേക്കു മാത്രം . 


ട്രെയിനില്‍ യാത്രക്കരെക്കാള്‍ കൂടുതല്‍ പാത്രക്കാരാണ്. കച്ചവടത്തിന്റെ പാത്രവും . ഭിക്ഷയുടെ പാത്രവും . ഇവര്‍ക്കിടയില്‍ ക്രിമിനല്‍ പാത്രങ്ങളും . ഇവര്‍ക്കെല്ലാം ഇന്ത്യന്‍ റയില്‍വേ ലൈസന്സ് കൊടുത്തിട്ടുണ്ട് . വില്‍ക്കാന്‍ ! വാങ്ങാന്‍ ! പിന്നെ ... കൊല്ലാന്‍ ! 


ട്രെയിനില്‍ മരണത്തിന്റെ കറുത്ത കോട്ടിട്ട ടി. ടി. ( ടോട്ടല്‍ ടെര്‍മിനേട്ടര്‍ ) വരും . കൈ നിറയെ കാശു വാങ്ങും . കള്ളും വാങ്ങും . പാത്രങ്ങളെല്ലാം ടി. ടി. ക്കു പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ . ഗോവിന്ദചാമിയും  പ്രിയപ്പെട്ടവന്‍ തന്നെ . 


യാത്രക്കാര്‍ എന്നും അവരുടെ ലോകത്തായിരിക്കും . സഹായാത്രക്കാരനെ ഒരു കാരണവശാലും വിശ്വസിക്കരുതെന്ന് റയില്‍വേയുടെ തന്നെ ജാഗ്രതാ നിര്‍ദേശമുണ്ട് . എല്ലാവരെയും സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ കാണാവൂ എന്ന് റയില്‍വേയുടെ മുന്നറിയിപ്പുണ്ട് . അതുകൊണ്ട് യാത്രക്കാര്‍ ആരും തന്നെ ഒന്നിലും ഇടപെടില്ല . ശരാശരി കേരളീയന്റെ മനസ്സും അങ്ങനെ തന്നെ . സ്വന്തം ഭാര്യ ! സ്വന്തം കാമിനി ! സ്വന്തം കാര്യം സിന്ദാബാദ് .


സൌമ്യയെ കൊല്ലുമ്പോള്‍ തൊട്ട്‌ അപ്പുറത്ത് യാത്രക്കാരുണ്ടായിരുന്നു . റയില്‍വേ ഉദ്യോഗസ്ഥരുണ്ടായിരുന്നു . ഒരുപക്ഷെ ഡോ. ഉണ്മെഷും ഉണ്ടായിരുന്നിരിക്കണം . മാഫിയാകളുടെ സാന്നിധ്യവും ഉണ്ടായിരുന്നിരിക്കണം . പിടിച്ചു വലിക്കാന്‍ ചങ്ങലയുണ്ടായിരുന്നു . പക്ഷെ ആരും അതൊന്നും ശ്രദ്ധിച്ചില്ല . അവര്‍ക്ക് അവരവരുടെ ലക്‌ഷ്യം . സ്വന്തം കാര്യം സിന്ദാബാദ് . 


ഇനി സൌമ്യ ഇല്ല. 
അവള്‍ക്കു വേണ്ടി ആരും ലവണ തൈലവും വാജി തൈലവും ഒരുക്കണ്ട. 
അവള്‍ക്കു വേണ്ടി ആരും വിലക്കുറവിലും പണിക്കൂലി ഇല്ലാതെയും 916 സ്വര്‍ണാഭരണങ്ങള്‍ ഒരുക്കണ്ട .
അവള്‍ക്കു വേണ്ടി മോഹന്‍ ലാല്‍ ഇനി ഇളിക്കണ്ട. മമ്മുട്ടി ഡയലോഗ്  ഇടണ്ട . സുരേഷ് ഗോപി തോക്ക് ചൂണ്ടണ്ട. ചോക്ലേറ്റ് കുട്ടന്മാരും കിങ്ങിണിമാരും ഇനി ആടണ്ട . പാടണ്ട . എല്ലാം കോടതി നോക്കികൊള്ളും . ജനാതിപത്യ മര്യാദകള്‍ക്ക് വിധേയമായി.


കുറെ നാളുകള്‍ക്കു മുമ്പ് ഇതേ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഇതുപോലെ ശബ്ദ കോലാഹലങ്ങള്‍ കേട്ട്  ഞാന്‍ എണീറ്റപ്പോള്‍ സഹയാത്രിക പറഞ്ഞു,...." വില്യം ..വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടണ്ട....അവിടെയിരുന്നെ ......."
ആ സഹയാത്രിക സൌമ്യ ആയിരുന്നോ ? ആവാതിരിക്കട്ടെ ......

സി. ടി. വില്യം  


No comments:

Post a Comment