Friday, April 29, 2011

എന്റൊസള്‍ഫാന്‍ ഒരു ഇടതു പക്ഷ കീടനാശിനി അല്ല

ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ . എന്റൊസള്‍ഫാന്‍ നിരോധിക്കണം . ഹര്‍ത്താല്‍ ആഹ്വാനം ചെയിതിരിക്കുന്നത് ഇടതു പക്ഷം . എന്ന് വച്ചാല്‍ മറ്റു പക്ഷങ്ങള്‍ക്ക്‌ എന്റൊസള്‍ഫാന്‍ നിരോധിക്കണ്ട എന്ന് സാരം . അതുകൊണ്ടുതന്നെ ഹര്‍ത്താലിനെ അനുകൂലിക്കുന്നവരില്‍ ഭൂരിപക്ഷവും ഇടതു പക്ഷക്കാരോ ഇടതുപക്ഷ അനുകൂലികളോ ആവാം. ഇതില്‍ നിന്നൊക്കെ മനസ്സിലാവുന്ന രണ്ടു കാര്യങ്ങള്‍ ഇതാണ് . 


ഒന്ന്. എന്റൊസള്‍ഫാന്‍ ഒരു ഇടതു പക്ഷ കീടനാശിനി അല്ല .
രണ്ട്. എന്റൊസള്‍ഫാന്‍ ദുരന്ത ബാധിതര്‍ ഇടതു പക്ഷക്കാരായിരിക്കണം . 

ഇതെഴുതുന്ന ലേഖകന്‍ കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാരനാണ് . ഈ സ്ഥാപനത്തിലെ ഹര്‍ത്താല്‍ മാപിനിയില്‍ രേഖപ്പെടുത്തിയതും ഉയര്‍ന്ന ഇടതു പക്ഷമര്‍ദ്ദമാണ്. ഈ ഇടതു പക്ഷ മര്‍ദ്ദത്തെ ഒരു കപട മര്‍ദ്ദമെന്നു വിളിക്കാതെ തരമില്ല . കാരണം, കേരള കാര്‍ഷിക സര്‍വ്വകലാശാല, കര്‍ഷകര്‍ക്കും  ഇപ്പോള്‍ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന പ്ലാന്റെഷന്‍ കോര്‍പരേഷനും എന്റൊസള്‍ഫാനടക്കം നിരവധി മാരകമായ കീടനാശിനികള്‍ നിര്‍ദേശിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്യുന്ന സ്ഥാപനമാണ്‌ . കാര്‍ഷിക സര്‍വ്വകലാശാലയുടെ   ഒട്ടേറെ കേന്ദ്രങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഒരാളെന്ന നിലയില്‍ എനിക്കിത് നിസ്തര്‍ക്കമായിട്ടുതന്നെ പറയാന്‍ കഴിയും. കേരളത്തിലെ പ്രധാനപ്പെട്ട കീടനാശിനി വില്പനകേന്ദ്രങ്ങളില്‍ പോയി പരിശോധിച്ചാല്‍ നിജസ്ഥിതി മനസ്സിലാക്കാവുന്നതുമാണ് .  

കാര്‍ഷിക സര്‍വ്വകലാശാലയുടെ മൊത്തം ബട്ജറ്റിന്റെ വലിയൊരു ശതമാനവും ചെലവഴിക്കുന്നത് കീടനാശിനിക്കുവേണ്ടിയാണ്. അതുകൊണ്ട് തന്നെയാണ് കാര്‍ഷിക സര്‍വ്വകലാശാല ഇതേക്കുറിച്ച് യാതൊന്നും നാളിതുവരെ ഉരിയാടാത്തതും. കേരളത്തിലെന്നല്ല ഇന്ത്യയിലെ മറ്റേതു പക്ഷത്തെക്കാളും എന്റൊസള്‍ഫാനേ കുറിച്ച് പറയാനും പ്രതികരിക്കാനുമുള്ള ഉത്തരവാതിത്വം കാര്‍ഷിക സര്‍വ്വകലാശാല പക്ഷത്തിനാണ് . ഈ ധാര്‍മികമായ ഉത്തരവതിത്വം നിറവേറ്റാതെ വെറുതെ ഹര്‍ത്താല്‍ ആഘോഷിച്ചതുകൊണ്ട് രാഷ്ട്രത്തിന് നഷ്ടമല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകാനില്ല. 

വാല്‍ കഷ്ണം : കീടനാശിന്ക്ക് രാഷ്ട്രീയ പക്ഷങ്ങളില്ല . അത് കൊന്നൊടുക്കുന്ന പാവപ്പെട്ട ജനത്തിനും രാഷ്ട്രീയ പക്ഷങ്ങളില്ല. 

സി.ടി. വില്യം   

No comments:

Post a Comment