Saturday, February 2, 2013

സ്വര്‍ഗ്ഗീയനരകം -1


പ്രവാസവഴികളിലൂടെ ഒരു യാത്ര

ആകാശത്തൊരു മലയാളി കോളനി 
 
രണ്ടായിരത്തി പത്രണ്ട് ഡിസംബര്‍ ഇരുപതാം തിയ്യതി നെടുമ്പാശേരിയില്‍ നിന്ന് ദുബായിക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് ഒരു വിമാനം മാത്രമായിരുന്നില്ല . മലയാളം മാത്രം സംസാരിക്കുന്ന പാവപ്പെട്ടവരുടെ ഒരു കോളനി ആയിരുന്നു. അവരുടെ മുഖഭാവങ്ങളും ഒരു പാവം കോളനിയുടേതായിരുന്നു .


മുതിര്‍ന്നവരും ചെറുപ്പക്കാരും കുട്ടികളും കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു ആ കോളനിയില്‍ . കുട്ടികളുടെ കുസൃതിയും കൊഞ്ചലും കൈക്കുഞ്ഞുങ്ങളുടെ പാല്‍ക്കരച്ചിലുകളും കേള്‍ക്കാമായിരുന്നു പറക്കുന്ന ആ ആകാശ കോളനിയില്‍
 

ചെറുപ്പക്കാരുടെ കണ്ണുകളും കൈവിരലുകളും ലാപ് ടോപ്പിന്റെയോ ടച് പാടിന്റെയോ സ്മാര്‍ട്ട് ഫോണിന്റെയോ സ്ക്രീനില്‍ വല്ലാത്തൊരു വേദനയില്‍ ഉടക്കിക്കിടന്നിരുന്നു .അവരാരും തന്നെ ചിരിക്കുന്നില്ല .ചിരി മറന്ന ആ കോളനിയുടെ കാവല്‍ക്കാരനെപോലെ എല്ലാം കണ്ടും കേട്ടും ഒഴുകുകയായിരുന്നു ഞാന്‍ ആ ആകാശ കോളനിയില്‍
 

ഈ വീമാനം വിലകുറഞ്ഞ മലയാളികളുടെ വിലകുറഞ്ഞ ആകാശ വാഹനമാണ് .വീമാനത്തിനകത്തെ ഭക്ഷണ പാനീയങ്ങള്‍ നിറച്ച ഉന്തുവണ്ടി യാത്രക്കാരുടെ നടവഴിയിലൂടെ പലവട്ടം ഉരുണ്ടു പോയെങ്കിലും ആരും തന്നെ വെള്ളം പോലും വാങ്ങി കുടിച്ചില്ല .ആ വീമാനത്തിനകത്തെ ആരുടേയും ദാഹം ഭൌതികമായിരുന്നില്ല .ഈ പാവം മനുഷ്യരുടെ അന്തര്‍ദാഹം ശമിപ്പിക്കാന്‍ ആ വീമാനത്തിലെന്നല്ല , ഭൂമിയിലെവിടേയും ഒരു ദാഹശമിനിയും കണ്ടുപിടിച്ചിട്ടില്ലായിരുന്നു .മാത്രമല്ല അറുപത് രൂപ കൊടുത്ത് ചായ കുടിക്കുന്നതിനോ ഇരുനൂറ്റമ്പത് രൂപ കൊടുത്ത് ഭക്ഷണം കഴിക്കുന്നതിനൊ ഉള്ള പ്രാപ്തി ഉണ്ടായിരുന്നില്ല ആ കോളനിയിലാര്‍ക്കും തന്നെ .


സാമ്പത്തിക ശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ദാഹത്തെ മനപ്പൂര്‍വ്വം മറക്കുന്ന ആ കോളനിക്കുവേണ്ടി ഞാന്‍ മാത്രം എന്തിന് നിരാഹാരം കിടക്കണം. ഞാന്‍ ആ കോളനിയുടെ ഒരു കാവല്‍ക്കാരനൊ കാഴ്ചക്കാരനൊ മാത്രമല്ലേ. വീമാനത്തിനകത്തെ ആ ഉന്തുവണ്ടി തടഞ്ഞുനിര്‍ത്തി ഞാന്‍ രണ്ടു കാപ്പി വാങ്ങി . ഒന്നെനിക്കും മറ്റൊന്ന് എന്റെ സഹയാത്രികന്‍ കുന്നംകുളത്തുകാരനും
 

ഞാന്‍ കഴിച്ചത് ചായയോ കാപ്പിയോ ആയിരുന്നില്ലെന്ന് ആ പാനീയം കുടിച്ചപ്പോഴാണ് മനസ്സിലായത്‌ .പാവങ്ങളുടെ വേര്‍പ്പും കണ്ണീരും വീണ്‌കുതിര്‍ന്ന അറുപത് രൂപ നോട്ടുകള്‍ അരച്ചുചേര്‍ത്ത ചവര്‍പ്പുള്ള ഒരു ദ്രാവകമായിരുന്നു അത് .ഞാന്‍ ഒഴിച്ചുള്ള കോളനി നിരാഹാരം നടത്തിയതിന്‍റെ പൊരുള്‍ അറിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുകയും സ്വയം അപമാനിതനാവുകയും ചെയ്തു .


കോളനിയെ, കൂര്‍ത്ത നഖങ്ങള്‍കൊണ്ട് ഇറുക്കിപ്പിടിച്ച കഴുകനെപോലെ വീമാനം ആകാശത്തില്‍ പറന്നൊഴുകി .കഥകള്‍ ഉറങ്ങുന്ന അറബിക്കടലിന്റെ കറുത്ത ചുണ്ടുകള്‍ക്കിടയിലൂടെ .കുറെ നേരത്തേക്ക് വീമാനത്തിന്റെ കിളിവാതില്‍ ഒന്നും കാണിച്ചുതന്നില്ല.

ഏതോ നിദ്രയിലാണ്ടുകിടന്ന ആ കോളനിയിലെ ഉണര്‍ന്നിരുന്ന കുട്ടികളായിരിക്കണം എപ്പോഴോ വിളിച്ചുപറഞ്ഞു, “ഹായ് ദുബായെത്തി“ സ്വര്‍ണാഭരണഭൂഷിതയായി അറബിപ്പെണ്ണ് താഴെ മാരനെ കാത്ത് മിന്നിക്കിടന്നു. ഞാനും കുട്ടികളും മാത്രം വീമാനത്തിന്റെ കിളിവാതിലിലൂടെ അവളെ ആസ്വദിച്ചു. ബാക്കി കോളനി അവള്‍ക്കുനേരെ ബോധപൂര്‍വ്വമായിരിക്കണം കണ്ണുകളടച്ചു .
തുടരും ....
ഡോ .സി. ടി. വില്യം

2 comments: