Friday, February 22, 2013

സ്വര്‍ഗ്ഗീയനരകം -3 (തുടരുന്നു)


മൂന്ന് 

അഷറഫ് കാണിച്ചുതന്ന ഗള്‍ഫിന്റെ നഗ്നത 

മലയാളി, വീടും കുടുംബവും വിട്ടാല്‍ ഇങ്ങനെയാണ് .കേരളത്തിനപ്പുറം പഠിക്കാന്‍ പോകുന്ന മലയാളി ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇങ്ങനെയാണ് , ഗള്‍ഫിലെത്തുന്ന മലയാളിയും ഇങ്ങനെയാണ് . 


അഷറഫ് ഞങ്ങളെ നേരെ കൊണ്ടുപോയത് ദുബായിലെ ഒരു ഫ്ലാറ്റിലേക്കാണ് .പന്ത്രണ്ടോ പതിനഞ്ചോ നിലകളുണ്ടാവും ആ ഫ്ലാറ്റിന് .ഫ്ലാറ്റിന്റെ പരിസരത്ത് രണ്ടുമൂന്ന് പേര്‍ വട്ടമിട്ടു കറങ്ങുന്നുണ്ട് . കയ്യില്‍ സ്റ്റീല്‍ വളയിട്ട, കാതില്‍ കമ്മലിട്ട, മുടി നീട്ടിവളര്‍ത്തിയ അതിലൊരുവന്‍ അഷറഫിന്റെ അടുത്തെത്തി . കുശലാന്വേഷണം രണ്ടുമൂന്ന് മിനിറ്റ് നീണ്ടു. പിന്നെ പച്ച കൊടി .ഞ്ഞങ്ങള്‍ ആ ആണുപെണ്ണിനെ അനുഗമിച്ചു . 


അഴുക്കുപുരണ്ട ഇരുട്ടുപടര്‍ന്ന ഇടനാഴികള്‍ .അവിടേയും കരിനിഴലുകള്‍ പോലെ ചിലര്‍ നില്‍ക്കുന്നുണ്ട് . അവരൊക്കെ കയ്യിലെ മൊബൈല്‍ ഫോണ്‍ നുള്ളിപൊളിച്ചുകൊണ്ട് അവിടവിടെ നിലയുറപ്പിച്ചിരിക്കുകയാണ് .വൃത്തിയും വെടിപ്പുമില്ലാത്ത ദുര്‍മുഖങ്ങളായിരുന്നു അവരുടേത് . 


ഞങ്ങള്‍ ഇരുട്ടുപടര്‍ന്ന ലിഫ്റ്റില്‍ കയറി . ലിഫ്റ്റിനകത്തെ ബട്ടണുകളോ നിലകള്‍ കാണിച്ചുതരുന്ന ചുവന്ന വെളിച്ചമോ ശബ്ദമോ ഒന്നുമുണ്ടായിരുന്നില്ല .അത് ഒരു  ഇരുട്ടറയായിരുന്നു .ചെയ്തുപോയ അബദ്ധവും വരാനിരിക്കുന്ന ദുരന്തവും ഒരു കറുത്ത നൂലുണ്ട പോലെ എന്‍റെ മനസ്സില്‍ കെട്ടുപിണഞ്ഞു കിടന്നു. 


പന്ത്രണ്ടാം നിലയിലായിരിക്കണം ലിഫ്റ്റ്‌ നിന്നു . വെളിച്ചം കണ്ടു . സ്റ്റീല്‍ വളയിട്ട, കാതില്‍ കമ്മലിട്ട, മുടി നീട്ടിവളര്‍ത്തിയവന്‍ മുന്നില്‍ .അഷറഫ് പിന്നില്‍ .അഷറഫിനു പിന്നില്‍ എന്തിനും പാകമായി കുന്നകുളം സഹയാത്രികന്‍ .എല്ലാം വിധി നിശ്ചയിക്കട്ടെ എന്ന സമാധാനത്തോടെ ഞാന്‍ അവസാനത്തവന്‍ . 


സ്റ്റീല്‍ വളയിട്ട, കാതില്‍ കമ്മലിട്ട, മുടി നീട്ടിവളര്‍ത്തിയവന്‍ ഒരു മുറിയുടെ പൂട്ട്‌ തുറന്നു . സുഗന്ധത്തിന്റെ ദുര്‍ഗന്ധവും വീര്‍പ്പുമുട്ടലും ഉണ്ടായിരുന്നു ആ മുറി നിറയെ . പെണ്ണുങ്ങളേയും  കിളവികളെയും ഓര്‍മിപ്പിക്കുന്ന സ്ത്രീ രൂപങ്ങള്‍ . സ്റ്റീല്‍ വളയിട്ട, കാതില്‍ കമ്മലിട്ട, മുടി നീട്ടിവളര്‍ത്തിയവന്‍ എണ്ണാന്‍ തുടങ്ങി , “ഏക്‌ ,ദോ ,തീന്‍ .......പന്ത്രഹ് “. പിന്നെ മുറി അകത്തുനിന്ന് പൂട്ടിട്ടു . പിന്നെ അഷറഫിനോട് എന്തോ ഏതോ ഭാഷയില്‍ പറഞ്ഞു .


അഷറഫ് എന്നെ നോക്കി.ഞാന്‍ ചര്‍ദ്ദിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു .എന്‍റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഇങ്ങനെയൊരു ദുരന്തം പ്രതീക്ഷിച്ചതായിരുന്നില്ല .എന്തും വെട്ടിവിഴുങ്ങാന്‍ പാകത്തില്‍ കുന്നംകുളം സഹയാത്രികന്‍  .


“മലയാളി ഇല്ലേ ?” കുന്നംകുളം സഹയാത്രികന്‍ തുപ്പല്‍ തെറിപ്പിച്ച് ചോദിച്ചു .


“ഇതിനൊക്കെ ങ്ങള് ഭാഷ നോക്വാ .നല്ല തമാശന്നെ. ങ്ങളുക്ക് വേണ്ടങ്ങെ അത് പറിന്‍ “. അഷറഫിന്റെ പ്രതിഷേധം രേഖപ്പെടുത്തി .


എന്തായാലും കുന്നംകുളത്തിന്റെ ഭാഷാപ്രേമവും എന്‍റെ അസ്വസ്ഥതയും കൂടിയായപ്പോള്‍ രക്ഷപ്പെട്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ .


മുറി തുറന്നതും ഞാന്‍ വേഗം പുറത്തുകടന്നു .അഷറഫും കുന്നംകുളവും കുറച്ചുനേരം സ്വകാര്യ ചര്‍ച്ച നടത്തി . പിന്നീടാവാം സംഗതി എന്നുറച്ച് ലിഫ്റ്റ്‌ പിടിച്ച് ഭൂമിയിലേക്ക് ഇറങ്ങി .മതനിരപേക്ഷമായ നിലപാടില്‍ ഞാന്‍ എല്ലാ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു .രക്ഷപ്പെട്ടതിന്റെ പാരിതോഷികമായി നിത്യസഹായ മാതാവിന് വഴിപാടുകളും നേര്‍ന്നു .


അഷറഫിന്റെ കാര്‍ റാസല്‍ഖൈമയിലേക്ക് കുതിച്ചു .അഷറഫിന്റെ വര്‍ത്തമാനവും .വീതിയേറിയ വൃത്തിയുള്ള റോഡുകള്‍ . മൂന്നും നാലും വരികളായി വാഹനങ്ങള്‍ ചീറിപ്പാഞ്ഞു .റോഡരികിലെ റഡാറുകളെ കുറിച്ചും അവിടവിടെ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെ കുറിച്ചും ഭയാദരവോടെ അഷറഫ് പറഞ്ഞുകൊണ്ടിരുന്നു .കൂട്ടത്തില്‍ ഡ്രൈവര്‍മാരുടെ ദുരിതങ്ങളെകുറിച്ചും അഷറഫ് വേവലാതിപ്പെട്ടുകൊണ്ടിരുന്നു .


“എങ്ങനെയെങ്കിലും ഈ പണിയൊന്നു നിര്‍ത്തണം .നാട്ടില്‍ പോയി സെറ്റിലാവണം .നമുക്കിപ്പോ എന്നും  ഗള്‍ഫില് നിക്കാന്‍ പറ്റ്വോ. കൊല്ലം കൊറെ ആയില്ലേ, ഇവന്റെയൊക്കെ ആട്ടും തുപ്പും സഹിച്ച് ഇവിടെ ഇങ്ങനെ “.അഷറഫിന്റെ പരിഭവം , അല്ല പരിദേവനം .നാം ഗള്‍ഫില്‍ പരിചയപ്പെടുന്ന ഓരോ പ്രവാസിയും സംസാരത്തിന്റെ അവസാനം കുറിക്കുന്നത് ഇതേ പരിഭവത്തില്‍ .പരിദേവനത്തില്‍ . 


അഷറഫിന്റെ കാര്‍ കുതിച്ചുകൊണ്ടിരുന്നു .ആദ്യമൊക്കെ കണ്ട കൂറ്റന്‍ കെട്ടിടക്കൂട്ടങ്ങള്‍ പിന്നെപിന്നെ കാണാതായി . മണല്‍ മൂടിയ മരുഭൂമികള്‍ വഴിയുടെ ഇരുവശവും ചത്തുകിടന്നു . ഇടയ്ക്കിടെ ഒട്ടകങ്ങള്‍ ഒറ്റക്കും കൂട്ടായും .പാലങ്ങളും തുരങ്കങ്ങളും പാര്‍ശ്വവഴികളും കടന്നുപോകുമ്പോള്‍ അഷറഫ് പറയും , ഇതിലെ പോയാല്‍ ഷാര്‍ജ .ഇതിലെ പോയാല്‍ അബുദാബി .ഇതിലെപോയാല്‍ അജ്മാന്‍ .....അങ്ങനെ പലതും പലതും .


ഇടയ്ക്ക് ഒരിടത്ത് നിര്‍ത്തി . ഒരു പള്ളിയുടെ എതിര്‍വശം . അവിടെ ഒരു ഹോട്ടലുണ്ടായിരുന്നു .
“ഈ പള്ളി പുതിയതാ .ഞാനിവിടെ വരുമ്പോള്‍ ഈ പള്ളിയുടെ സ്ഥാനത്ത് ടാക്സി പേട്ട ആയിരുന്നു .ഇവര്‍ക്കിപ്പോ കാശുണ്ടല്ലോ . അപ്പൊ മുട്ടിനു മുട്ടിനു പള്ളീം,സൂപ്പര്‍ മാര്‍ക്കറ്റും, വല്യേ വല്യേ ഹോട്ടലുകളും “. അഷറഫിന്റെ ഭൂമിശാസ്ത്രവും, ചരിത്രബോധവും സാമ്പത്തികശാസ്ത്രവും ഗല്‍ഫിനു നേര്‍ക്കുള്ള മൃദുലമായ പരിഹാസവും ഞങ്ങളെ അറിയിച്ചു .
 
ഹോട്ടല്‍ പരിസരമെത്തിയപ്പോഴേക്കും അഷറഫിനെ കൂട്ടുകാര്‍ വളഞ്ഞു .സൌഹൃദ ഭാഷണം , പിന്നെ സ്നേഹപ്രകടനങ്ങള്‍ . അവിടെ മുഴുവന്‍ മലയാളികളും മലയാളിത്തവും . എല്ലാവരും ബിരിയാണിയും ചോറും കഴിക്കുന്നു .ഞങ്ങളും .പപ്പടം യഥേഷ്ടം വിളമ്പുന്നുണ്ടിവിടെ .തലശേരിക്കാരന്‍ ഹോട്ടലുടമക്ക് അഷറഫിനോടും പിന്നെ ഞങ്ങളോടും പ്രത്യേക മമതയും ആദരവും .


വീണ്ടും യാത്ര . റാസല്‍ഖൈമ അടുക്കാറായിരിക്കുന്നു .

തുടരും
ഡോ .സി.ടി. വില്യം

No comments:

Post a Comment