Friday, February 15, 2013

സ്വര്‍ഗ്ഗീയനരകം-3


മൂന്ന്

അഷറഫ് കാണിച്ചുതന്ന ഗള്‍ഫിന്റെ നഗ്നത .

ഒരു ദുബായ് പ്രഭാതത്തിലേക്ക്‌ കണ്‍‌തുറന്നു . ഫ്ലാറ്റിന്‍റെ ജാലകത്തിരശീല വകഞ്ഞൊതുക്കി പുറത്തേക്ക് നോക്കി .ചുറ്റും അംബരചുംബികളായ ഫ്ലാറ്റുകളും ഫ്ലാറ്റ് സമുച്ചയങ്ങളും .അവിടെയെല്ലാം അഴിയിട്ട സ്റ്റീല്‍ മേശമേല്‍ തുണികള്‍ അലക്കിയിട്ടിരിക്കുന്നു .നമ്മുടെ നാട്ടിലെതുപോലെ അഴകളില്ല .ഫ്ലാറ്റുകളെല്ലാം അടഞ്ഞുകിടന്നിരുന്നു . റോഡുകളും ശൂന്യമായിരുന്നു .ഇടയ്ക്കിടെ ടാക്സിക്കാറുകളും മാലിന്യം കയറ്റിക്കൊണ്ടുപോകുന്ന ലോറികളും വെള്ളംകുപ്പികള്‍ നിറച്ചെത്തുന്ന ലോറികളും മാത്രം കണ്ടു . 

ഈ പ്രദേശം ഒരുപക്ഷെ ദുബായിലെ തിരക്കൊഴിഞ്ഞ ഇടമായിരിക്കും എന്ന് കരുതി .സത്യത്തില്‍ അതായിരുന്നില്ല കാര്യം .ഞങ്ങള്‍ ഉണരുന്നതിന് വളരെ മുമ്പുതന്നെ ദുബായിലെ മനുഷ്യര്‍ ജോലിക്ക് പോയിരുന്നു .കുട്ടികള്‍ സ്കൂളിലേക്കും പോയ്കഴിഞ്ഞിരുന്നു .ഇവിടെ അങ്ങനെയാണ് .രാവിലെ എഴുമണി മുതല്‍ രാത്രി എഴുമണി വരെ ജോലി .സ്കൂള്‍ വിട്ട് കുട്ടികള്‍ ഉച്ചമുതല്‍ വന്നുതുടങ്ങും .അവരെകാത്ത് വീടുകളിലെ വേലക്കാരി പെണ്ണുങ്ങളായിരിക്കണം വഴിയരികുകളില്‍ കാത്തുനില്‍പ്പുണ്ടാവും .

എന്‍റെ കുന്നംകുളം സഹയാത്രികന്‍ അപ്പോഴൊക്കെ ഉറക്കത്തിലാണ് . നേരെ ഫ്ലാറ്റിന്‍റെ അടുക്കളയില്‍ ചെന്ന് ഒരു ചായ ഉണ്ടാക്കി ശരീരവും മനസ്സും ചൂടാക്കി . 


അധികം താമസിക്കാതെ അഷറഫ് കാറുമായ്‌ വന്നു . തിരൂര്‍കാരനായ അഷറഫ് റാസല്‍ഖൈമയിലെ ഒരു ഡ്രൈവറാണ് .എന്‍റെ കുന്നംകുളം സഹയാത്രികനാണ്  ടൂര്‍ ഓപ്പറേറ്റര്‍ .റാസല്‍ കൈമയില്‍ രണ്ടോ മൂന്നോ ദിവസം തങ്ങേണ്ടതുണ്ടെന്ന് അയാള്‍ നേരത്തെ പറഞ്ഞിരുന്നു .

അഷറഫിന്റെ കാര്‍ ടാക്സിയല്ല . അതുകൊണ്ടുതന്നെ ഞങ്ങള്‍ കാറില്‍ കയറിയ ഉടനെ അഷറഫ് പറഞ്ഞു , “ഇപ ആരെങ്കിലും ചോയ്ച്ചാല് ങ്ങള് പറയണം , നാട്ടീന്നുള്ള ന്‍റെ ഫ്രന്‍സാണെന്ന് .അല്ലെങ്കില് അനക്ക് പണിയാവും “.ദുബായില്‍ മലയാളിസൂത്രം  ആധിപത്യം സ്ഥാപിച്ചതിന്റെ നേര്‍കാഴ്ച്ചയാണ് അഷറഫ് കാണിച്ചുതന്നത് . 

അഷറഫ് ഒരുപാട് വര്‍ത്തമാനം പറയും ,ഒരുപാട് പറയാനാവണം പടച്ചോന്‍ അഷറഫിനെ ഭൂമിലേക്ക് അയച്ചതെന്ന് തോന്നും അഷറഫിന്റെ വര്‍ത്തമാനം കേട്ടാല്‍ .പറയുന്നതില്‍ കൂടുതലും അനുഭവ കഥകളാണ് .അനുഭവത്തിന്‍റെ ചൂടും ചൂരും ഉള്ള അറബി കഥകള്‍ .അഷറഫിന്റെ ഭാവന കഥകളിലെ രസക്കൂട്ടിന്റെ പ്രധാന ചേരുവയാണ് .ഏറനാടന്‍ മുസ്ലീം ശൈയിലിയും കൂടിച്ചേരുമ്പോള്‍ കഥകള്‍ ബലേ ഭേഷ് .

അഷറഫ് സമര്‍ത്ഥനായ ഒരു ഡ്രൈവറാണ് .ഗള്‍ഫ് നാടിന്‍റെ ഭൂമിശാസ്ത്രവും സാമൂഹ്യശാസ്ത്രവും സാമ്പത്തികശാസ്ത്രവും അയാളുടെ കഥകള്‍ക്ക് വിശ്വാസ്യത കൂട്ടുന്നുണ്ട് .പക്ഷെ അഷറഫിന്റെ കഥകളിലെ പ്രധാന രാസചേരുവ എരിയും പുളിയും ചേര്‍ന്ന കാമശാസ്ത്രം തന്നെ .


ഈ കഥകളൊക്കെ പറഞ്ഞ് വാഹനമോട്ടുമ്പോഴും അഷറഫിന്റെ മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ശബ്ദിച്ചുകൊണ്ടിരിക്കും .ഏതോ മാപ്പിള പാട്ടാണ് അഷറഫിന്റെ ഫോണിന്‍റെ റിംഗ് ടോണ്‍ .ഓരോ കോളും അറ്റന്‍ഡ് ചെയ്യുമ്പോഴും അഷറഫ് പറയും , “ഇത് ഓളാ .ഓള്‍ക്ക് ഇതന്യാ പണി .എപ്പളും വിളിച്ചോണ്ടിരിക്കും .മ്മക്ക് ഓളെ ശൂപ്പിച്ചിരുന്നാ മത്യാ .പണിടുക്കണ്ടേ “.

അഷറഫിനോടുള്ള സ്നേഹം കൊണ്ടല്ലേ ഓള് വിളിക്കണത് .സ്നേഹോള്ള ഓളെ കിട്ടാനും വേണ്ടേ അഷറഫ്ക ഒരു ഭാഗ്യം “. ഞാന്‍ പറഞ്ഞു .

“അതിന് ഓള് എന്‍റെ ബീവ്യൊന്നല്ല മാഷേ .അഷറഫ് എന്നെ തിരുത്തി .

“ഓള് നല്ല കമ്പന്യാ .സോഷ്യലാ .നാട്ടില്‍ നിന്ന് ങ്ങളെപോലുള്ളവര്‍ വരുമ്പ പരിചയപ്പെടുത്തിതരും .അത്ര തന്നെ .ഓള്‍ക്കും സുഖം .നിങ്ങള്‍ക്കും സുഖം .അഷറഫ് വളച്ചുകെട്ടാതെ കാര്യം പറഞ്ഞു “.

എന്‍റെ കുന്നംകുളം സഹയാത്രികന്റെ പലകപല്ലുകള്‍ കാമാര്‍ത്തമായി പ്രകാശിച്ചു .ചുണ്ടുകളില്‍ കൊതിവെള്ളമൂറി .”അഷറഫ് ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല .സംഗതി നടക്കോ “.കുന്നംകുളം സഹയാത്രികന്‍ കച്ചോടത്തിലേക്ക് നേരെ വന്നു .

“അപ്പൊ ങ്ങള്‍ക്ക് റാസല്‍ഖൈമക്ക് പോണോ സംഗതിക്ക് പോണോ ?” അഷറഫിന്റെ ഉത്തരവും വന്നു .

“ങ്ങാ സംഗതിക്ക് പോണം “. കുന്നംകുളം സഹയാത്രികന്‍ പെണ്ണാടിനെ കണ്ട മുട്ടനാടിനെപോലെ ഒന്ന് കുതിച്ചുകിതച്ചു പറഞ്ഞു . 

തുടരും
ഡോ .സി .ടി .വില്യം


No comments:

Post a Comment