Monday, April 22, 2013

സ്വർഗ്ഗീയനരകം -10



പത്ത്
സ്ത്രീശരീരങ്ങള്‍ ഒഴുകിനടക്കുന്ന മാംസഗംഗ .

താണ്ട് ഒരു മാസക്കാലത്തെ ഗള്‍ഫ് യാത്രയില്‍ ആശങ്കയുടെ ഒരുപാട് സ്വര്‍ഗ്ഗവാതിലുകള്‍ ഞാന്‍ തുറന്നടച്ചു .ഞാനൊരു പ്രവാസിയല്ലാത്തതു കൊണ്ട് എനിക്ക് ഈ സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കാനും അടക്കാനും കഴിയുമായിരുന്നു .പ്രവാസികള്‍ക്ക് പക്ഷെ അതിന് കഴിയുമായി രുന്നില്ലല്ലോ .അവര്‍ ഈ വാതിലുകള്‍ തുറക്കാന്‍ മാത്രം വിധിക്കപ്പെട്ട വരാണല്ലോ .വാതിലുകള്‍ക്കപ്പുറത്തെ സ്വര്‍ഗ്ഗവും നരകവും അവര്‍ക്ക് വിധിക്കപ്പെട്ട പ്രവാസ സ്ഥലികളാണല്ലോ .ഓരോരോ പ്രവാസകാലവും അതടിച്ചേല്പിക്കുന്ന പീഡന കാലവും അവര്‍ ഓരോരോ ഇടവേള കളിലായി അനുഭവിച്ചുതീര്‍ക്കുന്നു .നിരന്തരമായി ഈ വാതിലുകള്‍ തുറന്നവരില്‍ അപൂര്‍വ്വമായി സ്വര്‍ഗ്ഗം കണ്ടവരും കാണാം .കൂടുതലും നരകം കണ്ടവരാവും .നരകം അനുഭവിച്ചവരാവും .എന്‍റെ ഈ സ്വര്‍ഗ്ഗ–നരക കല്പനകള്‍ എത്ര പ്രവാസികള്‍ നെഞ്ചില്‍ കൈ വച്ച് സ്വീകരിക്കുമെന്ന് അറിഞ്ഞുകൂട .എങ്കിലും എന്‍റെ കല്പനകള്‍ എന്‍റെ മാത്രം കല്പനകളായി അക്ഷരങ്ങളിലിരിക്കട്ടെ .

ഗള്‍ഫ് കാണാനാണ് വന്നതെന്ന് ഗള്‍ഫ് നിവാസികളോട് പറഞ്ഞാല്‍ അവര്‍ ചോദിക്കും ,”മാളുകള്‍ കണ്ടോ ?വലിയ ഹോട്ടലുകള്‍ കണ്ടോ ?ബുര്‍ജ് ഖലീഫ കണ്ടോ ?ബുര്‍ജ് അറബ് കണ്ടോ ?പാം അയലണ്ട് കണ്ടോ ?പാം ജുമേര കണ്ടോ ?ഹോട്ടല്‍ അറ്റ്ലാണ്ടീസ് കണ്ടോ ?വലിയ പള്ളി കണ്ടോ ?മരുഭൂ സവാരിക്കുപോയോ ?ക്രൂസില്‍ പോയോ ?അല്‍ അയിന്‍ കണ്ടോ?”സാധാരണ ഗള്‍ഫുകാര്‍ ഇത്രയൊക്കെ ചോദിക്കും .അസാധാരണ ഗള്‍ഫുകാരെ നാം കാണുന്നുമില്ലല്ലോ.
നാം ഇതെല്ലാം കാണും .ഒരുപക്ഷെ കീശക്ക് കയറിച്ചെല്ലാവുന്ന ഇതിനൊക്കെ അപ്പുറവും കാണും .ശരാശരി ഗള്‍ഫുകാരന്റെ അതിശയ ങ്ങളും സന്ദര്‍ശകന്റെ അനുഭവങ്ങളും ഇവിടെ അവസാനിക്കുന്നു .
എന്നാല്‍ ഈ അതിശയങ്ങളും അനുഭവങ്ങളുമെല്ലാം ഭൌതികതയുടെ ഉപരിപ്ലവ വികാരങ്ങളാണ് .കണ്ടതിനേക്കാള്‍ കാണാത്തതും കേട്ടതിനേക്കാള്‍ കേള്‍ക്കാത്തതുമാണ് ഇവിടുത്തെ ആഴങ്ങളിലെ വികാരങ്ങള്‍ .യഥാര്‍ത്ഥത്തില്‍ അതൊക്കെ തേടിയുള്ള യാത്രയായിരുന്നു എന്റേത് .ഈ സ്വര്‍ഗ്ഗവാതിലുകള്‍ക്കപ്പുറത്ത് നമുക്ക് കാണാന്‍ കഴിയാത്തവരുണ്ട് .നമുക്ക് കേള്‍ക്കാന്‍ കഴിയാത്തവരുണ്ട് .അവര്‍ ഗള്‍ഫിന്റെ രാജവീഥികളിലെവിടെയോ ഇടനാഴികളിലെവിടെയോ ഉണ്ടായിരുന്നു .കേരളത്തിന്‍റെ നാലുദിക്കുകളില്‍ നിന്നുമെത്തിയവര്‍ .അവരെയൊക്കെ കാണുകയും കേള്‍ക്കുകയുമായിരുന്നു ഞാന്‍ എന്റെ ഈ ഗള്‍ഫ് യാത്രയില്‍ .

ഇവിടുത്തെ മെട്രോ റെയിലില്‍ സഞ്ചരിക്കുമ്പോള്‍ ,ബസ്സുകളില്‍ സഞ്ചരിക്കുമ്പോള്‍,നിരത്തുകളിലൂടെ വെറുതെ നടക്കുമ്പോള്‍ ,പാര്‍ക്കുകളില്‍ അലഞ്ഞുതിരിയുമ്പോള്‍ ,തട്ടുകടകളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ,മാളുകളിലൂടെ ഒഴുകിയിറങ്ങികയറുമ്പോള്‍ .........ഞാന്‍ ഈ മനുഷ്യരൂപങ്ങളെ കാണുന്നു .കേള്‍ക്കുന്നു .
 
ഒരിക്കല്‍ സന്ധ്യക്ക് മെട്രോയില്‍ സഞ്ചരിക്കുമ്പോള്‍ മൂന്ന്‍ മലയാളികളെ കണ്ടു .അവരുടെ മുഖങ്ങള്‍ മ്ലാനമായിരുന്നു .അവരുടെ കൈകളില്‍ മുഷിഞ്ഞ കടലാസ്സുകവറുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ മരവിച്ചുകിടന്നിരുന്നു .എവിടെയെല്ലാമോ ജോലി അന്വേഷിച്ചു നിരാശരായി മടങ്ങുകയായിരുന്നു അവര്‍ .അവര്‍ പരസ്പരം നിസ്സഹായമായി പറയുന്നതുകേട്ടു .അവരാരും തന്നെ ആ ദിവസം ഭക്ഷണം കഴിച്ചിരുന്നില്ലെന്ന്‍ .ഇനി ആ വൈകുനേരം അവര്‍ ഭക്ഷണം കഴിക്കുമോ ആവോ .

മറ്റൊരവസരത്തില്‍ ഒരു കാസര്‍കോട്ടുകാരന്‍ പയ്യനെ കണ്ടു .അവന്‍റെ കയ്യിലുമുണ്ടായിരുന്നു മുഷിഞ്ഞ കടലാസ്സുകവറുകളില്‍ സര്‍ട്ടിഫി ക്കറ്റുകള്‍ .ഗള്‍ഫില്‍ ജോലി അന്വേഷിച്ചു വന്നതാണ് .കമ്പ്യൂട്ടര്‍ വിദഗ്ദനാണ് .നാട്ടില്‍ ജോലി ഉണ്ടായിരുന്നു .മാസം പതിനായിരം രൂപ ശമ്പളവും .ഇപ്പോള്‍ വിസ കാലാവുധി തീരാറായി .ജോലിയൊന്നും ശരിയാവുന്നില്ല .1500 മുതല്‍ 2000 വരെ ദുബായ് ദീര്‍ഹത്തിലുള്ള ജോലിയാണത്രെ അവന് ലഭിക്കുക .ഇന്ത്യന്‍ രൂപയുടെ കണക്കനുസരിച്ചു പറഞ്ഞാല്‍ ഏതാണ്ട് മുപ്പതിനായിരം രൂപയോളം വരും .എന്നുവച്ചാല്‍ കേരളത്തിലെ ഒരു ആശാരിയുടെ പ്രതിമാസ വരുമാനം .ഈ തുകകൊണ്ട് ദുബായിയില്‍ ജീവിക്കാനാവില്ലെന്ന് അവനറിയാം .കേരളത്തിലാ ണെങ്കില്‍ ഈ തുകകൊണ്ട് സുഖമായി തിന്നും കുടിച്ചും അന്തസ്സായി ജീവിക്കാം .എന്നാലും അവന്‍ കേരളത്തിലേക്കില്ല .സ്വന്തം നാട്ടിലെ മിതമായ കാലാവസ്ഥയില്‍ വിയര്‍ക്കാന്‍ അവന് മനസ്സില്ല .അവന് മരുഭൂമിയിലെ ചൂടില്‍ത്തന്നെ വിയര്‍ക്കണം .വിയര്‍പ്പുനാറ്റം അകറ്റാന്‍ അത്തറുപൂശണം.അതുകൊണ്ട് അവന് അവിടെത്തന്നെ പിടിച്ചു നില്‍ക്കണം .തിരച്ചു പോവാന്‍ അവന് മനസ്സില്ല .ഏതോ ദുരഭിമാനം അവനെ തിരിച്ചു പോവുന്നതില്‍നിന്ന്‍ വിലക്കുന്നു .
 
ഇത്തരം വേറിട്ട കാഴ്ചകള്‍ ഇനിയുമുണ്ട് .വേറിട്ട ശബ്ദങ്ങളും .ദുബായിലെ ഒരു ഷോപ്പിംഗ്‌ മാളിനുമുന്നില്‍ മലയാളത്തില്‍ ഭിക്ഷ ചോദിച്ചുനിന്ന വൃദ്ധന്‍ അത്തരമൊരു കാഴ്ചയായിരുന്നു .ശബ്ദമായിരുന്നു .എല്ലാം പറയുന്നത് വായനയെ ബാധിക്കും .പ്രവാസികളായ വായനക്കാരനേയും .

ഇത്തരത്തിലുള്ള ഒരുപാട് ദുരഭിമാനികള്‍ അനുഭവിച്ചുതീര്‍ക്കുന്ന ദുരിതപര്‍വ്വങ്ങള്‍ ഗള്‍ഫുനാടുകളില്‍ സുലഭമാണ് .പ്രവാസികളുടെ വലിയൊരു വിഭാഗത്തിന്‍റെയും മുഖമുദ്ര എന്ന്‍ പറയുന്നതും ഈ ദുരഭിമാനമാണ് .ഈ ദുരഭിമാനം അവര്‍ മനപ്പൂര്‍വ്വമായി ഉണ്ടാക്കിയെടുക്കുന്നതല്ല .മറിച്ച് ,അവരില്‍ മനശാസ്ത്രപരമായി ഉടലെടുക്കുന്നതാണ് .പണം ഒരുപാട് ലഭിക്കുന്നവരിലും ലഭിക്കാത്തവരിലും ഒരുപോലെ ഈ ദുരഭിമാനം പ്രകടമാണ് .
ഡോ.സി. ടി. വില്യം
തുടരും

No comments:

Post a Comment