Tuesday, April 9, 2013

സ്വർഗ്ഗീയനരകം -9



ഒമ്പത്
ആശങ്കയുടെ സ്വര്‍ഗ്ഗവാതിലും 
നുണയനായ സഹയാത്രികനും 

നമുക്ക് അപ്പ്വാശാരിയിലേക്ക് തന്നെ തിരിച്ചുവരാം .ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്തായിരിക്കണം അപ്പ്വാശാരി ഗള്‍ഫില്‍ പോയി പണം സമ്പാദിച്ച് പുതിയ വീട് പണികഴിപ്പിച്ചത് .ഗള്‍ഫിനോടും ഗള്‍ഫ് പണത്തിനോടും ബഹുമാനാദരവുകള്‍ പുലര്‍ത്തിയതുകൊണ്ടായി രിക്കണം അപ്പ്വാശാരി പണി കഴിപ്പിച്ച വീടിന്റെ ഉയര്‍ത്തിപ്പണിത പൂമുഖത്ത് “ഗ“ എന്നക്ഷരത്തിന്റെ ശിലാവിഷ്കാരമുണ്ടായിരുന്നു .ആദ്യമൊക്കെ കമ്പിത്തിരി കത്തുംപോലെ ദീപ്ത്തമാനമായ ആ വീട് പിന്നെപ്പിന്നെ കത്തിതീര്‍ന്ന കരിന്തിരി പോലെ അന്ധാളിച്ചുനിന്നിരുന്നു .ഞങ്ങള്‍ നാട്ടുകാര്‍ അന്ന് അപ്പ്വാശാരിയുടെ പൂമുഖത്തെ പൂപ്പല്‍ വീണ “ഗാ”ന്ധാരത്തിന് ഹിന്ദി ഭാഷയിലെ “ഗരീബ്”അഥവാ മലയാള ഭാഷ യിലെ ദാരിദ്ര്യം എന്ന പദത്തിനോട്‌  അടുപ്പിച്ചുനിര്‍ത്തിയിരുന്നു .

ഇതൊന്നുംതന്നെ എന്റെ പരദൂഷണ ത്വര കൊണ്ട് പറഞ്ഞുപോകുന്നതല്ല .അറേബ്യന്‍ ഐക്യ നാടുകളിലെ എന്റെ യാത്രകളില്‍ അപ്പ്വാശാരിയുടെ വീടിനെ ഓര്‍മ്മിപ്പിക്കും തരത്തില്‍ ഒരുപാട് സൌധങ്ങള്‍ ഞാനവിടെ കണ്ടുവെന്ന വസ്തുത വെളിപ്പെടുത്താന്‍ മാത്രമാണ് .കേരളത്തിലെ അപ്പ്വാശാരിയുടെ പൂമുഖത്തെ പൂപ്പല്‍ വീണ “ഗാ”ന്ധാരത്തിന് ഗള്‍ഫിലും പകര്‍പ്പുണ്ടായിരിക്കുന്നു .ഇവിടുത്തെ ആര്‍ഭാടസൌധങ്ങള്‍ക്കും കരിന്തിരിയുടെ അന്ധാളിപ്പ് ബാധിച്ചിരിക്കുന്നു .
 
ലോകസമ്പദ്ഘടനയെയും ഊര്‍ജ്ജഘടനയെയും അചഞ്ചലവും അജയ്യവുമായി നിയന്ത്രിച്ചുകൊണ്ടിരുന്ന ഈ അത്ഭുത മരുഭൂമിക്ക് എന്തുപറ്റി ?എണ്ണയുടെ ലോക ഉപഭോഗത്തിന്റെ പകുതിയിലധികവും ഉല്‍പാദിപ്പിക്കുന്ന ഗള്‍ഫ് നാടുകളുടെ ഗരിമയുടെ ഗാന്ധാരത്തിന് എന്തുപറ്റി ?ലോക ബാങ്കുകളെ മുഴുവന്‍ കടിഞ്ഞാണിട്ടു നിയന്ത്രിച്ചുപോന്ന ഇവിടുത്തെ ഇസ്ലാമിക ബാങ്കുകള്‍ക്ക് എന്തുപറ്റി ?എണ്ണ ഉല്‍പാദിപ്പിക്കുന്നവര്‍ അമര്‍ത്തപ്പെടുകയും എണ്ണ ഉപയോഗിക്കുന്നവര്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുന്നതെന്തുകൊണ്ട്‌ ?അപ്പ്വാശാരിമാര്‍ക്ക് വീടുകള്‍ പണിതീര്‍ത്ത അര്‍ബാബുകള്‍ക്ക് എന്തുപറ്റി ?അപ്പ്വാശാരിമാരുടെ വീടുകള്‍ക്കും അര്‍ബാബുകളുടെ വീടുകള്‍ക്കും ഗാന്ധാരം നഷ്ടമായതെങ്ങനെ ?ചോദ്യങ്ങള്‍ തുടരുകയാണ് .

1993 -ല്‍ പുറത്തിറങ്ങിയ ഐക്യ രാഷ്ട്ര സഭയുടെ മാനവ വിഭവ വികസന റിപ്പോര്‍ട്ടിലെ സ്ഥിതി വിവര കണക്കുകള്‍ കിഴക്കും പടിഞ്ഞാറുമുള്ള ഗള്‍ഫ് നാടുകള്‍ക്ക് വളരെ അനുകൂലമാണ് .ശരാശരി ഗള്‍ഫുകാരന്റെ ആയുസ്സ് വര്‍ദ്ധിച്ചിട്ടുണ്ട് .സാക്ഷരത വര്‍ദ്ധിച്ചിട്ടുണ്ട് .വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ഥികളും വര്‍ദ്ധിച്ചിട്ടുണ്ട് .ഭക്ഷ്യോപഭോഗത്തിന്റെ അളവും ഗുണവും വര്‍ദ്ധിച്ചിട്ടുണ്ട് .ആരോഗ്യ സംരക്ഷണ പദ്ധതികളും വിജയിച്ചിട്ടുണ്ട് .കുടിവെള്ള സംവിധാനങ്ങളും ശുചിത്വവും മെച്ചപ്പെട്ടിട്ടുണ്ട് .സാമൂഹ്യ –സാമ്പത്തിക മേഖലകളില്‍ അത്യപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട് .മാനവ വികസനത്തിന്റെ (HDI)  തോത് 76 മുതല്‍ 82 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട് .ഈ വസ്തുതകളൊക്കെ പച്ച വിരിപ്പിട്ട ഈ മരുഭൂമി നമ്മോട് സാക്ഷ്യപ്പെടുത്തുന്നുണ്ട് .എന്നാല്‍ അപ്പ്വാശാരിമാര്‍ പ്രഹേളിക പോലെ ഈ മരുഭൂമിയിലെനിശ്ചലദൃശ്യങ്ങള്‍ പോലെ കാണപ്പെടുന്നു .

ഇവിടെ എണ്ണപ്പാടങ്ങള്‍ കണ്ടെത്തുന്നതിനുമുമ്പ് അറബികള്‍ ഈ മരുഭൂമിയില്‍ എല്ലുമുറിയെ പണി എടുത്തിരുന്നു .കഷ്ടപ്പെട്ടിരുന്നു .അത്യപൂര്‍വ്വമായ ജലശ്രോതസ്സുകള്‍ കണ്ടെത്തി മരനിര്‍മ്മിതമായ ടാങ്കുകളില്‍ ജലത്തെ ശേഖരിച്ച് കൃഷി ചെയ്തിരുന്നു .ഇതിന്‍റെയെല്ലാം അടയാളങ്ങള്‍ ദുബായിയിലെ ചരിത്ര മ്യുസിയത്തില്‍ കാണാം .കഷ്ടപ്പാടുകളുടെ ദുരിത പര്‍വ്വങ്ങള്‍ കീഴടക്കിയ അറബികള്‍ അദ്ധ്വാനത്തിന്റെ കൂടി മാതൃകാ അടയാളങ്ങളായിരുന്നു .ഈ ജീവിത പീഡകള്‍ക്ക് പാരിതോഷികമായി അല്ലാഹു കനിഞ്ഞുകൊടുത്തതായിരിക്കണം ആശ്വാസത്തിന്റെ എണ്ണപ്പാടങ്ങള്‍ . 

എന്നാല്‍ എണ്ണ കണ്ടതോടെ അറബികള്‍ പണി നിര്‍ത്തി .പണിയെടുക്കുന്ന അറബിയെയും പണിയെടുപ്പിക്കുന്ന അറബിയെയും നമുക്ക് ഇവിടെ കാണാനാവില്ല .എന്നാല്‍ പണിയാളന്മാരോട് അഹങ്കാരത്തിന്റെയും അധികാരത്തിന്‍റെയും ധിക്കാരവും ധാര്‍ഷ്ട്യവും പ്രയോഗിക്കുന്ന അര്‍ബാബുകളെ കാണാം .അവര്‍ അടിമരാജാക്കന്മാരെ പോലെ , ഇവിടെ ചേക്കേറിയ മലയാളികളടക്കമുള്ള വിദേശ അടിമകളെ ഭരിച്ചുപോന്നു .അവര്‍ അളന്നുവച്ചത് രാഷ്ട്ര നിര്‍മ്മാണത്തിനാവശ്യമായ പണിക്കൂട്ടുകളായിരുന്നില്ല മറിച്ച് ,അവരുടെ തന്നെ അധികാരത്തിന്‍റെയും അഹങ്കാരത്തിന്റെയും  ചെങ്കോലിന്‍റെ നീളമായിരുന്നു .
 
അറബികള്‍ ഇവിടെ ഇങ്ങനെ പണിയെടുക്കാതെയും രാഷ്ട്ര നിര്‍മ്മാണ ലക്ഷ്യത്തോടെ പണിയെടുപ്പിക്കാതെയും സുഖിച്ചു ജീവിച്ചുപോന്നു.അവരുടെ സുഖങ്ങള്‍ക്ക് കുളിര്‍മ്മയേകി എണ്ണപ്പാടങ്ങളില്‍ കൂടുതല്‍ കൂടുതല്‍ എണ്ണ തെളിഞ്ഞുവന്നു .ശീഷ വലിച്ചും ചഷകങ്ങള്‍ നുണഞ്ഞും നൃത്തശാലകളിലെ ലയവിന്യാസങ്ങളില്‍ അഭിരമിച്ചുംഅറബികള്‍ ആര്‍ഭാടത്തോടെ ജീവിച്ചുപോന്നു .എന്നോ ഒരുനാള്‍ നൃത്തശാലയിലെ വെളിച്ചം കെട്ടു .ശീഷകള്‍ അണഞ്ഞു .ചഷകങ്ങള്‍ തകര്‍ന്നുടഞ്ഞു .നൃത്തച്ചുവടുകള്‍ നിലച്ചു .ഗള്‍ഫില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കരിനിഴല്‍ വീണു .അപ്പ്വാശാരിമാര്‍ മരവിച്ച ബിംബങ്ങളായതും ഗള്‍ഫിന്റെ ഗാന്ധാരം നഷ്ടപ്പെട്ടതും അങ്ങനെ .സാമ്പത്തിക മാന്ദ്യത്തിന്റെ കെട്ടഴിയുന്നില്ല .കെട്ടു മുറുകുന്നുമില്ല .വീഴാത്ത തിരശീലക്കുമുമ്പില്‍ അപ്പ്വാശാരിമാര്‍ ശൂന്യമായ കളിത്തട്ടിലെ കേവലകാഴ്ച്ചക്കാരായി .

തുടരും 

ഡോ.സി.ടി.വില്യം  
 

No comments:

Post a Comment