Tuesday, April 16, 2013

സ്വർഗ്ഗീയനരകം -9 (തുടരുന്നു)

 
ഒമ്പത്
ആശങ്കയുടെ സ്വര്‍ഗ്ഗവാതിലും 
നുണയനായ സഹയാത്രികനും 
 
ദ്യസമാഗമം ഒരിക്കലും അനുഭവത്തിന്‍റെ പൂര്‍ണതയാവാറില്ല .അത് ഒരനുഭവത്തിന്റെ തുടക്കം മാത്രമാണ് .രാജ്യങ്ങളുടെ കാര്യവും അങ്ങനെത്തന്നെ.ഏതൊരു രാജ്യവും ആദ്യ സന്ദര്‍ശനത്തില്‍ നിന്ന് നമുക്ക് അനുഭവിച്ചളക്കാവുന്നതല്ല.ദുബായ് പ്രതേകിച്ചും .ആലീസിന്‍റെ അത്ഭുതലോകത്തെന്നപോലെയോ സ്വര്‍ഗ്ഗലോകത്തെന്നപോലെയോ ദുബായ് നമ്മെ അനുഭവപ്പെടുത്തും, സന്ദര്‍ശനത്തിന്‍റെ ആദ്യനാളുകളില്‍ .സന്ദര്‍ശനം നീളുന്നതനുസരിച്ച് അനുഭവത്തിന്‍റെ ഊഷ്മളതയുടെയും  ഊര്‍വ്വരതയുടെയും മര്‍ദ്ദം, അതിന്‍റെ അതിശയനിലകളില്‍നിന്നു താഴെയിറങ്ങി സാധാരണ നിലയിലെത്തും .

ദുബായിലെ ആദ്യാനുഭവങ്ങള്‍ എനിക്ക് സ്വര്‍ഗ്ഗീയാനുഭൂതി പകര്‍ന്നുതന്നതും അവസാനാനുഭവങ്ങള്‍ നാരകീയത പകര്‍ന്നുതന്നതും അങ്ങിനെയാണ് .സ്വര്‍ഗ്ഗവും നരകവും വേര്‍തിരിക്കാനാവാത്ത വിധം ദുബായ് നഗരം എനിക്ക് സങ്കീര്‍ണ-സമ്മിശ്രമായ ഒരനുഭവമായതങ്ങിനെയാണ്.”സ്വര്‍ഗ്ഗീയനരകം”എന്ന ഈ യാത്രാനുഭവകഥകള്‍ അങ്ങനെ രൂപം കൊണ്ടവയാണ് .

എന്‍ .എന്‍ .പിള്ളയുടെ ഒരു നാടകരംഗം ഓര്‍മ്മയില്‍ വരുന്നു .രംഗത്ത് രണ്ട് വാതിലുകള്‍ .ഒരുപോലെയുള്ള വാതിലുകള്‍ .രണ്ടിടത്തും ഒരേ വേഷത്തിലും ഭാവത്തിലും കാവല്‍ഭടന്മാര്‍ .ഒരു വാതില്‍ സ്വര്‍ഗ്ഗത്തിലേക്കും ഒരു വാതില്‍ നരകത്തിലേക്കും തുറക്കുന്നവയാണ് .എന്നാല്‍ ഏതാണ് സ്വര്‍ഗ്ഗവാതില്‍ ഏതാണ് നരകവാതില്‍ എന്ന് അറിയുക പ്രയാസമാണ് .അകത്ത് പ്രവേശിച്ചാല്‍ മാത്രമേ അറിയൂ സ്വര്‍ഗ്ഗവും നരകവും .അകത്ത് പ്രവേശിച്ചാല്‍ പിന്നെ തിരിച്ചുകടക്കാനുമാവില്ല .അതാണ്‌ നിയമം .
 
ഏതാണ്ട് ഇതുപോലെയാണ് ഗള്‍ഫിലേക്ക് തുറക്കുന്ന വാതിലുകള്‍ .പ്രവേശിച്ചാലെ അറിയൂ സ്വര്‍ഗ്ഗവും നരകവും .അകത്തുകടന്നവരാരും ഒന്നും പറയുന്നില്ല .നാമൊന്നും അറിയുന്നുമില്ല .അതുകൊണ്ട് കാഴ്ച്ചക്കാരുടെ മനോധര്‍മ്മം പോലെയാവും പ്രവാസികളുടെ സ്വര്‍ഗ്ഗവും നരകവും പ്രസിദ്ധപ്പെടുന്നത് .കാഴ്ചക്കാരുടെ ഗള്‍ഫ് എന്നും സ്വര്‍ഗ്ഗമാണല്ലോ .അങ്ങനെ പ്രവാസികള്‍ കാഴ്ചക്കാര്‍ക്ക് പൂര്‍ണ വിധേയരാവും .പ്രവാസലോകത്തിന്റെ കെട്ടുകാഴ്ചകള്‍ അങ്ങനെ പ്രവാസികള്‍ക്ക് പോലും പിടികൊടുക്കാതെ നമ്മെ സ്വര്‍ഗ്ഗതുല്യമായി കണ്ണഞ്ചിപ്പിക്കുന്നു .

എന്‍റെ യാത്രകളെന്നും പഠനയാത്രകളായിരുന്നു .ഞാന്‍ പ്ലാന്‍ ചെയ്യുന്ന യാത്രകളും പഠന യാത്രകളായിരിക്കും.ഒറ്റക്ക് യാത്ര ചെയ്യുന്നതിനുപകരം സമാനമനസ്കരായ ആരെയെങ്കിലുമൊക്കെ യാത്രക്ക് കൂട്ടുകയോ അവരോട് കൂട്ടുചേരുകയോ പതിവായിരുന്നു .എന്നാല്‍ എന്നെപോലെ പഠന യാത്രക്ക് മനസ്സുള്ള സഹയാത്രികരെ കിട്ടാറില്ല .

യാത്ര തുടങ്ങാന്‍ വേണ്ടി പലരും പഠന യാത്രാകുതുകികള്‍ ആണെന്ന്‍ അവകാശപ്പെടുകയും പിന്നീട് യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ അവര്‍ ഒന്നുകില്‍ കച്ചവടക്കാരാവുകയോ അരസികന്മാരാവുകയോ പതിവ നുഭവമായിരുന്നു .അവര്‍ എന്റെ യാത്രയെയും എന്നെയും വല്ലാതെ വേദനിപ്പിച്ചിരുന്നു . 

എന്‍റെ ചൈന യാത്രയില്‍ ഇത്തരത്തില്‍ എന്നെ ഒരുപാട് വേദനിപ്പിച്ച ഒരു സഹയാത്രികനുണ്ടായിരുന്നു .സഹയാത്രികര്‍ ബോധപൂര്‍വ്വം വേദനിപ്പിക്കുന്നതല്ല .യാത്രികന്റെയും സഹയാത്രികന്റെയും മാനസികവും സൌന്ദര്യാത്മകവുമായ പൊരുത്തക്കേടുകള്‍ ഉണ്ടാക്കുന്ന വേദനകളാണ് ഇതൊക്കെ .ഏതോ ഒരു നിയോഗം പോലെ യാത്രികന്‍ ഏറ്റുവാങ്ങേണ്ട വേദനകളാണ് ഇവയൊക്കെ .

എന്‍റെ ഗള്‍ഫ് യാത്രയിലെ കുന്നംകുളം സഹയാത്രികന്‍ ഒരുപാട് നുണകള്‍ പറയുമായിരുന്നു .ഈ യാത്രയില്‍ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതും ചിലപ്പോഴൊക്കെ ഏറെ സന്തോഷിപ്പിച്ചതും ഇയാളുടെ നുണകള്‍ ആയിരുന്നു .

ഇതെന്‍റെ ആദ്യ ഗള്‍ഫ് യാത്രയാണ് .എന്‍റെ കുന്നംകളും സഹയാത്രികന്റെ പത്താമത്തെയോ പന്ത്രണ്ടാമത്തെയോ യാത്രയാണിതെന്നാണ് അയാള്‍ പറഞ്ഞത് .എന്നെ ഏറ്റവും സന്തോഷിപ്പിച്ച അയാളുടെ നുണയും ഇതായിരുന്നു .ഗള്‍ഫില്‍ അയാള്‍ക്ക്‌ കൂടി താമസാവകാശമുള്ള ബര്‍ ദുബായിലെ ഫ്ലാറ്റ് എവിടെയാണെന്നും ഏതു നിലയിലാണെന്നും അയാള്‍ക്കറിയില്ലായിരുന്നു .പിന്നീട് ആ ഫ്ലാറ്റിലെ ഒരു താമസക്കാരനെ വിളിച്ചുണര്‍ത്തിയതിനുശേഷം ആ താമസക്കാരനാണ് അയാള്‍ക്ക്‌ അയാളുടെ ഫ്ലാറ്റ് കാണിച്ചുകൊടുത്തത് .ഈ നുണയുടെ പ്രഭാവം  എന്നെ ഏറെ സന്തോഷിപ്പിച്ചു .

ഗള്‍ഫില്‍ അയാള്‍ക്ക്‌ ആകെ അറിയാവുന്ന രണ്ട് കാര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ .ഒന്ന്‍ ,ബര്‍ ദുബായിലെ സ്വാമീസ് പത്തന്‍സ് ഹോട്ടല്‍ .രണ്ട് ,റാസല്‍ഖൈമയിലെ ഒരു മലയാളി ഡോക്ടര്‍ .അയാളുടെ ഗള്‍ഫ് പരിജ്ഞാനം ഇവിടെ പൂര്‍ണമാവുകയായിരുന്നു .
 
എന്‍റെ ശേഷിച്ച മുഴുവന്‍ കാലവും ചിരിച്ചു ചിരിച്ച് മരിക്കാവുന്ന ഒരു നുണയും അതിന്‍റെ തണലില്‍ എന്നില്‍ അടിച്ചേല്‍പ്പിച്ച ഒരു അബദ്ധവുമുണ്ട് .അതിതാണ് .ഗള്‍ഫില്‍ ഏത് പെട്ടിക്കടയിലും വിദേശ മദ്യം കിട്ടുമെന്നും മദ്യത്തിന് വളരെ വിലക്കുറവാണെന്നും അതു കൊണ്ട് ദുബായ് ഡ്യുട്ടിപെയ്ഡില്‍ നിന്നൊന്നും മദ്യം വാങ്ങേണ്ട തില്ലെന്നുമുള്ള ആ ഭീകരമായ നുണയാണ് എന്നെ ചിരിപ്പിച്ചു കൊല്ലാനുള്ളമധുരമനോഹരമായ നുണ .എന്നിലെ നിഷ്കളങ്കനായ മദ്യപാനിയെ സ്നേഹിക്കുന്ന നാട്ടിലെ യാത്രാനുഭവസമ്പത്തുള്ള എന്‍റെ സുഹൃത്തുക്കള്‍ എനിക്ക് തന്ന നല്ലൊരു ഉപദേശമായിരുന്നു ദുബായില്‍ വിമാനമിറങ്ങിയ ഉടനെ തന്നെ ദുബായ് ഡ്യുട്ടി പെയ്ഡില്‍ രണ്ടുകുപ്പി മദ്യം വാങ്ങി കരുതണം എന്നത് .അത് അട്ടിമറിച്ച എന്‍റെ നുണയന്‍ സഹയാത്രികന്റെ പേരുദോഷം മാറ്റിയത് പിന്നീട് അഷറഫ് എന്ന ഡ്രൈവര്‍ ആയിരുന്നു .

സഹയാത്രികന്റെ അസഹനീയമായ നുണകള്‍ ഇനിയുമുണ്ട് ഒരുപാട് പറയാന്‍ .എന്നാല്‍ ഒരു യാത്രാനുഭവകഥയില്‍ ഒരളവില്‍ കൂടുതല്‍ ഒരാളുടെ നുണകള്‍ വിസ്തരിച്ചു പറയുന്നത് എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ പൊറുക്കില്ലെന്നതുകൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു .അയാള്‍ നുണകളുടെ തമ്പുരാനായി ശേഷിച്ച കാലം വിരാജിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു . 

ഡോ.സി. ടി. വില്യം
തുടരും

No comments:

Post a Comment