Saturday, July 21, 2018

മാധ്യമങ്ങള്‍ക്ക് തായ് ലാന്‍ഡ് താക്കീത്

തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളെ ചട്ടം ലംഘിച്ച് അഭിമുഖം നടത്തി വാര്‍ത്ത കൊടുത്താല്‍ 1800 ഡോളര്‍ പിഴയും ആറുമാസത്തെ ജയില്‍വാസവും അനുഭവിക്കേണ്ടിവരും.

ഗുഹാമുഖത്തുനിന്നു അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടികളെ അഭിമുഖം നടത്തിയ വിദേശ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് തായ് ലാന്‍ഡ് അധികൃതര്‍ രംഗത്ത്. കുട്ടികള്‍ ആശുപത്രി വിട്ടതിനുശേഷം അവരുടെ വീട്ടില്‍ ചെന്നാണ് മാധ്യമങ്ങള്‍ ചട്ടം ലംഘിച്ചുകൊണ്ട് അഭിമുഖം നടത്തിയത്. നേരത്തെ ഗുഹാമുഖത്തും ആശുപത്രിയിലും മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു.

കൊച്ചുകുട്ടികളെ അഭിമുഖം നടത്തുമ്പോള്‍ പാലിക്കേണ്ട മാധ്യമ നിയമങ്ങള്‍ വിദേശ മാധ്യമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് തായ് ലാന്‍ഡ് ഡെപ്പ്യുട്ടി നിയമകാര്യ സെക്രട്ടറി ടവാത് ചായ്  തായ് കിയോ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

കുട്ടികള്‍ മാനസികമായി തകര്‍ന്ന നിലയില്‍നിന്ന് അവരുടെ മനോനില വീണ്ടെടുക്കുന്നതെയുള്ളൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു മന:ശാസ്ത്ര വിദഗ്ദന്റെ സാന്നിധ്യത്തില്‍ മാത്രമേ കുട്ടികളെ അഭിമുഖം നടത്താവൂ. അവരുടെ മനസ്സും ഹൃദയവും മുറിപ്പെട്ടു കിടക്കുകയാണ്. അതിനെ വൃണമാക്കുകയല്ല മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അവര്‍ കുട്ടികളാണ് അവര്‍ക്ക് സംരക്ഷണം കൊടുക്കുകയാണ് വേണ്ടത്.

അതിന്നിടെ ചിയാംഗ് റായ് പ്രവിശ്യയിലെ ഗവര്‍ണര്‍ പ്രാചോന്‍ പ്രാച്ച്സകുല്‍ വൈല്‍ഡ് ബോര്‍സ് ഫുട്ബാള്‍ ടീം അംഗങ്ങള്‍ക്ക് കുട്ടികളുടെ അവകാശ സംരക്ഷണ ചട്ടങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി അറിയുന്നു.

ഈ ചട്ടം ലംഘിക്കുന്നവര്‍ക്ക് അറുപതിനായിരം തായ് ബാത്ത് അതായത് 1800 ഡോളര്‍ പിഴയും ആറുമാസത്തെ ജയില്‍വാസവും അനുഭവിക്കേണ്ടിവരുമെന്നും തായ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

No comments:

Post a Comment