Tuesday, July 17, 2018

ആനയൂട്ടും ഏഷ്യനെറ്റ് ചാനലിനെതിരെയുള്ള കൂട്ട ഉപവാസവും


തൃശൂർ: ചരിത്രപ്രസിദ്‌ധമായ ആനയൂട്ടും ഏഷ്യനെറ്റ് ചാനലിനെതിരെയുള്ള കൂട്ട ഉപവാസവും ഇന്ന് വടക്കുംനാഥ ക്ഷേത്രത്തിലും തേക്കിന്‍കാട് മൈതാനത്തുമായി നടക്കുന്നു. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനുശേഷമായിരുന്നു ആനയൂട്ട് നടന്നത്. ഏകദേശം 70 ആനകൾ ഊട്ടിൽ പങ്കെടുക്കുന്നുണ്ട്. ആനയൂട്ട് പ്രമാണിച്ച് വടക്കുംനാഥ പരിസരം ഭക്തജന നിബിഢമാണ്. 
അതേസമയം തൃശൂർ പൂരത്തിനും വെടിക്കെട്ടിനും എതിരായി പ്രചാരണം നടത്തുന്ന ഏഷ്യാനെറ്റ് ചാനലിനെതിരെ തൃശൂർ പൂരം ഉത്സവപ്രേമികളുടെ കൂട്ട ഉപവാസവും ഇന്ന് തേക്കിൻകാട് മൈതാനത്തിൽ നടക്കുകയാണ്. “കരിയും കരിമരുന്നും” എന്ന പരമ്പരയാണ് തൃശൂരിലെ ഉത്സവപ്രേമികളെ ചൊടിപ്പിച്ചത്. 
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ തൃശൂര്‍ പൂരം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ഒരു സംഘം ഉത്സവപ്രേമികള്‍ ഏഷ്യാനെറ്റിനെ വിലക്കാന്‍ ശ്രമിച്ചിരുന്നു.“കരിയും കരിമരുന്നും” എന്ന പരമ്പരയോട് പ്രതികരിച്ചുകൊണ്ട് ഒരു പ്രതിഷേധക്കുറിപ്പ് ഉത്സവപ്രേമികള്‍ക്കുവേണ്ടി പ്രൊ.മാധവന്‍കുട്ടി ഏഷ്യാനെറ്റിന് അയച്ചിരുന്നു. എന്നാല്‍ ഇതില്‍ ദേവസ്വം ബോര്‍ഡിനു പങ്കില്ലെന്നാണ് പറയപ്പെടുന്നത്‌. മാത്രമല്ല, ഒരു മാധ്യമങ്ങൾക്കും വിലക്കില്ലെന്ന് ദേവസ്വം ബോർഡ് പറയുന്നു. ദേവസ്വം ബോർഡിന്റെ അധികാര പരിധിയിലുള്ള സ്ഥലത്ത് ആർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും ബോർഡ് അധികൃതർ വ്യക്തമാക്കുന്നു. അതേസമയം കുറച്ച് ആനമുതലാളിമാരും തല്‍പ്പര കക്ഷികളും കൂടി നടത്തുന്ന ഈ പ്രതിഷേധ സമരത്തോട് യോജിക്കുക വയ്യെന്നാണ് ബോര്‍ഡിന്റെ ചില വാക്ത്താക്കള്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അത് ആ ചാനലിന് കൂടുതല്‍ പരസ്യം കിട്ടുകയും പ്രചാരം കിട്ടുകയുമാണെന്ന് മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നുണ്ട്. 
മഴ ഒഴിഞ്ഞുനിൽക്കുന്ന സമയമായതിനാൽ ഭക്തജനങ്ങൾ സന്തോഷത്തിലാണ്. ഊട്ടിനുപോകുന്ന ആനകളെയും ഊട്ട് കഴിഞ്ഞുവരുന്ന ആനകളെയും ഫോട്ടോ എടുക്കുന്നതിനും സെൽഫി എടുക്കുന്നതിനുമായി ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ക്ഷേത്രത്തിനകത്തു നടക്കുന്ന ആനയൂട്ട് കർമ്മം കാണാൻ പ്രത്യേകം പണികഴിപ്പിച്ച പാലത്തിലൂടെയാണ് ജനങ്ങളെ കടത്തിവിടുന്നത്.
ചോറ്, ശർക്കര,പത്തോളം തരം ഫലങ്ങൾ എന്നിവയാണ് ആനസദ്യയിൽ ഒരുക്കിയിരിക്കുന്നത്. മേൽശാന്തി പയ്യപ്പള്ളി മാധവൻ നമ്പൂതിരി ആദ്യ ഉരുള നൽകിയപ്പോൾ ആനപ്പന്തി സജീവമായി.

No comments:

Post a Comment