Tuesday, January 31, 2012

അഴീക്കോട് അക്ഷരാര്‍ത്ഥത്തില്‍ എന്റെ മനപാഠവും ശരീരപാഠവും ആവുകയായിരുന്നു.

വ്യക്തിയുടെയും സമൂഹത്തിന്റെയും ബോധാബോധ മനസ്സുകളില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത് കൃത്യമായ ഒരു സമയത്തോ , തീയ്യതിയിലോ ,വര്‍ഷത്തിലോ അല്ല . നാമറിയാതെ നമ്മുടെ ജീവിതാനുഭവങ്ങളില്‍ അവ അലിഞ്ഞു ചേര്‍ന്ന് ചരിത്രത്തിന്റെ ഭാഗമാവുകയാണ് .

ഡോ. സുകുമാര്‍ അഴീക്കോട് എന്ന്റെ ജീവിതാനുഭവങ്ങളില്‍ ഇത്തരത്തില്‍ ലയിച്ചുചേര്‍ന്നത്‌  എന്നാണെന്ന് അതുകൊണ്ടു തന്നെ കൃത്യമായി പറയാനാവില്ല . എന്റെ കൌമാരദശയിലെവിടെയോ വച്ച് അഴീക്കോട് എന്നില്‍ ലയിച്ചിരിക്കണം.

ഇന്നത്തെ കൌമാരപ്രായക്കാരെ പോലെ ആയിരുന്നില്ല എന്റെ കൌമാരക്കാലം . വായനയെ ഗൌരവമായി തലയിലേറ്റിയ ഒരു കാലമായിരുന്നു അത് . വായനക്ക് വ്യക്തമായ ഏണിപ്പടികള്‍ ഉണ്ടായിരുന്നു അന്ന് . ബാലസാഹിത്യത്തില്‍ ഹരിശ്രി കുറിച്ച് കഥകളിലൂടെ കടന്നുചെന്ന് ക്ലാസിക്കുകളിലേക്ക് വായനയെ വ്യാപിപ്പിച്ച് ബുദ്ധിയെ വ്യാപരിപ്പിക്കുകയായിരുന്നു അന്നത്തെ വായനയുടെ ലക്‌ഷ്യം . ഇന്ന് ഏറെ പ്രചാരത്തിലില്ലാതെ പോയതും അന്ന് ഏറെ സജീവ വുമായിരുന്ന ഗ്രാമീണ വായനശാലകളായിരുന്നു വായനയുടെ ഏണിപ്പടികള്‍ ഒരുക്കിത്തന്നത് .

ഗൌരവപൂര്‍ണമായ വായനയിലേക്കും മലയാള സാഹിത്യത്തിലേക്കും എന്നെ അടുപ്പിച്ചത് എന്റെ അപ്പനായിരുന്നു. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ ടോള്‍സ്ടോയിയും, ദസ്തയോസ്കിയും, ടാഗൂരും , ദേവും , വര്‍ക്കിയും  , തകഴിയുമെല്ലാം പരിചയപ്പെടുത്തിതന്നത്  അപ്പനായിരുന്നു. വായനയുടെ അവസാനത്തെ ഏണിപ്പടികളില്‍ നിന്നുകൊണ്ട്  പിന്നെ എത്തിപ്പിടിച്ചത് നിരൂപണ ഗ്രന്ഥങ്ങള്‍ ആയിരുന്നു .അങ്ങനെയാണ് മാരാരും, മുണ്ടശ്ശേരിയും, എം.പി.പോളും, അഴീക്കോടും, ലീലാവതിയും എന്റെ വായനയുടെ ലോകത്തെത്തുന്നത് .

അന്ന് ഞാന്‍ വായിച്ച നാല് പുസ്തകങ്ങളാണ് പില്‍ക്കാലത്ത് എനിക്ക് തുടര്‍വായനക്കും അവസാനം എഴുത്തിലേക്കും വഴിയൊരുക്കിത്തന്നത് . ഇംഗ്ലീഷിലുള്ള ടാഗൂരിന്റെ "ഗീതാഞ്ഞലി"യും "ഭഗവദ് ഗീത"യുടെ സംക്ഷിപ്ത്ത ഇംഗ്ലീഷ് പരിഭാഷയും , പൂത്തെഴത്ത് രാമന്‍ മേനോന്റെ "ആരാണീ മനുഷ്യനും" , സുകുമാര്‍ അഴീക്കോടിന്റെ "ജി ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" തുടങ്ങിയവയാണ് ആ നാല് ഗ്രന്ഥങ്ങള്‍ . ഈ നാല് കൃതികളും ഇന്നും പുനര്‍ വായനക്ക് വല്ലപ്പോഴുമൊക്കെ വിധേയമാക്കാറുണ്ട് . ഈ നാല് കൃതികളും വേണ്ടത്ര ഗൌരവത്തില്‍ അന്ന് മനസ്സിലാക്കിയിട്ടില്ലായിരുന്നു എന്ന്‌ ഇന്നത്തെ പുനര്‍ വായനകള്‍ സാക്ഷ്യപ്പെടുത്തുന്നു .

എന്നാല്‍  "ജി ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന കൃതിയാണ് എന്നെ ഇംഗ്ലീഷ് സാഹിത്യവും മലയാള സാഹിത്യവും കൂട്ടിവായിക്കാന്‍ പഠിപ്പിച്ചത് . ഇംഗ്ലീഷില്‍ എലിയട്ടും , കീറ്റ്സും, ഷെല്ലിയും ,മലയാളത്തില്‍ ആശാനും , വള്ളത്തോളും ,ഉളൂരും , മാരാരും , മുണ്ടശ്ശേരിയും, എം.പി. പോളും , ലീലാവതിയും കൂട്ടിവായനക്ക്‌ എത്തിയത് അഴീക്കോട് വഴിയായിരുന്നു .

അക്കാലത്ത് കൂര്‍ക്കന്‍ചേരിയില്‍ വച്ച് ആശാന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഒരു സാഹിത്യ സിമ്പോസിയത്തില്‍ വച്ചാണ് ഞാന്‍ ആദ്യമായി അഴീക്കോടിനെ കേള്‍ക്കുന്നത് . എം.അച്ചുതനും , ലീലാവതിയും, വേദിയിലുണ്ടായിരുന്നു . അഴീക്കോട് എന്റെ ആവേശമാവുന്നത് മിക്കവാറും ഇവിടെ വച്ചായിരിക്കണം . പിന്നീടൊരിക്കല്‍ പോലും അഴീക്കോടിന്റെ വേദികള്‍ ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല .അഴീക്കോടിന്റെ പ്രസംഗങ്ങളുടെ കുറിപ്പെടുക്കാന്‍ മാത്രം ഞാന്‍ ഒരു നോട്ബുക്ക് കരുതിയിരുന്നു. അഴീക്കോട് അക്ഷരാര്‍ത്ഥത്തില്‍ എന്റെ മനപാഠവും ശരീരപാഠവും ആവുകയായിരുന്നു.  ( അടുത്ത ലക്കത്തില്‍ തുടരും )
ഡോ .സി.ടി.വില്യം 

No comments:

Post a Comment