Friday, March 23, 2012

നാട്ടില്‍ സല്‍ഭരണം . കുടുംബത്തില്‍ സമാധാനം. സമാധാനം നമ്മോടുകൂടെ. കാരണം വീടുകളില്‍ ഇനി പത്രം വീഴില്ല.


പത്രം വീഴാത്ത കുറച്ചു ദിവസങ്ങള്‍ കടന്നു പോയിരിക്കുന്നു . ആദ്യമൊക്കെ രാവിലെ ഒരു അസ്വസ്ഥതയായിരുന്നു . പിന്നെ പിന്നെ അത്  മാറി. ഇപ്പോള്‍ പരമ സുഖം . ഇനിയിപ്പോള്‍ പത്രം വേണമെന്നേ തോന്നുന്നില്ല . കാലത്ത് വീട്ടില്‍ വഴക്കും വക്കാണവും ഇല്ല. ചായ കുടിക്കാനും കക്കൂസില്‍ പോവാനും ഇപ്പോള്‍ പത്രം വേണ്ട. നല്ല സ്വസ്ഥതയും സന്തോഷവും കൈ വന്നിരിക്കുന്നു.

ഇപ്പോള്‍ തോന്നുന്നു ഇത്രയും നാള്‍ എന്തിനാണ് ഈ പത്രത്തിന്റെ പിറകില്‍ പോയതെന്ന് . കാലത്ത് പത്രം വീണാല്‍ പിന്നെ ഒരു പിടിച്ചു പറിയാണ് . സിനിമ  പേജ്  മകളുടെ കയ്യിലും , സ്ഥല കച്ചവട  പേജ് മകന്റെ കയ്യിലും, സീരിയല്‍ പേജ് അമ്മയുടെ കയ്യിലും , മുഖ പേജ്  എന്റെ കയ്യിലുമായി ഞാന്‍ കക്കൂസിലും . മകളും മകനും അവരവരുടെ പേജുകളുമായി  മൊബൈല്‍ ഫോണുകളിലും, അമ്മ മിക്കവാറും സീരിയല്‍ പേജിലേക്ക് ഉള്ളിയോ പച്ച മുളകോ അറിഞ്ഞിട്ടും , ഞാന്‍ കക്കൂസില്‍ പോയ പണി മറന്നും പത്രം പിടിച്ചിരിക്കും. യഥാര്‍ഥത്തില്‍ ആരും തന്നെ പത്രം വായിക്കുന്നില്ല എന്നതാണ് സത്യം . എന്നാല്‍ എല്ലാവര്‍ക്കും പത്രം വേണം താനും. എല്ലാവര്‍ക്കും എല്ലാ ഷീറ്റും കിട്ടുമ്പോഴേക്കും സമയം ഏറെയാവും. അടുക്കള പണി ബാക്കിയാവുമ്പോള്‍ ചോറ്റുപാത്രത്തില്‍ ചമ്മന്തി കേറും. എനിക്കും കുട്ടികള്‍ക്കും പതിവ് ബസ്സ്‌ നഷ്ടപ്പെടും. കുട്ടികള്‍ക്ക് കാലത്തെ ഒരു പീരീഡ്‌ നഷ്ടം. എനിക്ക് ആപ്പീസില്‍ ഒപ്പിടണമെങ്കില്‍ സുപ്രണ്ടിന്റെ ബോറന്‍ മോറും കാണണം.

ആപ്പീസില്‍ ചെന്നാല്‍ പിന്നെ വാര്‍ത്താ വിചാരണയാണ് . പീഡനം,രാഷ്ട്രീയം,പണിമുടക്ക്‌, പെന്‍ഷന്‍ പ്രായം, ഡി എ. പത്തു പേര്‍ പത്തു പത്രങ്ങളും വായിക്കാതെ വരും . എന്നിട്ട് അവരവര്‍ക്ക് വിഹിതം വച്ചുകിട്ടിയ വാര്‍ത്തയില്ലാ വാര്‍ത്ത ശരിക്ക്  വായിക്കാതെയും മനസ്സിലാക്കാതെയും  തോന്നിയത് വിളിച്ചുപറയും. പിന്നെ വഴക്കും വക്കാണവും . ഫയലുകള്‍ ഒക്കെ കെട്ടിക്കിടക്കും . മാസം ശമ്പളം കിട്ടുമ്പോള്‍ ഒരു വിഹിതം പത്രക്കാരനും. എന്നാല്‍ സത്യം അറിയാന്‍ കഴിഞ്ഞോ ? അതുമില്ല. പത്തു പത്രത്തിനും പത്തു സത്യം. വായനക്കാരന്റെ സ്വഭാവത്തിന് വല്ല മാറ്റവും ഉണ്ടോ ? ഇല്ലേ ഇല്ല. പത്രങ്ങള്‍ക്കു വല്ല മാറ്റവും ഉണ്ടായോ ? പുതിയ എഡീഷനുകള്‍. പുതിയ കെട്ടിടങ്ങള്‍ . പുതിയ രാഷ്ട്രീയ - മാധ്യമ കരാറുകള്‍ . സിന്റികെറ്റുകള്‍ . പുതിയ മര്‍ഡോക്കുകള്‍.

ഇപ്പോള്‍ പത്രമില്ല. വാര്‍ത്തയില്ല. പിറവം തെരഞ്ഞെടുപ്പ് വിജയം സമാധാനപരമായി ജനങ്ങള്‍ അറിഞ്ഞു. ചന്ദ്രപ്പന്‍ സമാധാനപരമായി മരിച്ചു. ഭൂമിയില്‍ സര്‍വത്ര സമാധാനം . പീഡനം,രാഷ്ട്രീയം,പണിമുടക്ക്‌, പെന്‍ഷന്‍ പ്രായം, ഡി എ. അനാശാസ്യം, സമരങ്ങള്‍, മാലിന്യം  ഒന്നുമില്ല. കാലത്ത് ഇഷ്ടം പോലെ സമയം. ചോറ്റുപാത്രത്തില്‍ നല്ല കറിയും വറവും വന്നു. കുട്ടികള്‍ക്കും എനിക്കും പതിവ് ബസ്സ്‌ കിട്ടുന്നുണ്ട്‌. പത്തു മണിക്ക് അപ്പീസില്‍  ഒപ്പിടാം . കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെടുന്നില്ല . അവരുടെ പഠിപ്പ് മെച്ചപ്പെട്ടിടുണ്ട് . ഫയലുകള്‍ ഒന്നും തന്നെ കെട്ടിക്കിടക്കുന്നില്ല. നാട്ടില്‍ സല്‍ഭരണം . കുടുംബത്തില്‍ സമാധാനം. സമാധാനം നമ്മോടുകൂടെ.

ഇനി പത്രത്തിന്റെ മുഖ പേജില്‍ ടാറ്റയുടെയും റിലയന്‍സിന്റെയും പരസ്യം വായിക്കണ്ട. ആ പരസ്യത്തിനു നാം പണവും കൊടുക്കണ്ട . നഗരപേജുകളില്‍  ക്ലാസ് മേറ്റ്സിനെ കാണണ്ട . നുണകള്‍ വായിക്കണ്ട .നുണകള്‍ പ്രചരിപ്പിക്കണ്ട. പരസ്യത്തിന്റെ വലകളില്‍ വീഴണ്ട . വഞ്ചിതരാകണ്ട. മാസശമ്പളം മുഴുവനും വാങ്ങാം . പത്രം വായിച്ചതിനും  ചെയ്തുപോയ പാപത്തിനും ഒരു ഗംഗയിലും  പോയി  കുളിക്കണ്ട . പത്രം വായിച്ചതിന്റെ അനാരോഗ്യത്തിന് ഒരു ഇന്‍ഷുറന്‍സ് പരിരക്ഷയും അവകാശപ്പെടണ്ട . ഒരു പത്രത്തിന്റെ കൂടെ മറ്റൊരു പത്രവും സൌജന്യമായി വായിക്കണ്ട . 

ഇനി കാര്യത്തിലേക്ക് കടക്കാം. പത്ര വിതരതരണക്കാരുടെ സമരം തുടങ്ങീട്ട് 15 ദിവസത്തോളമായി. പത്ര ഉടമകള്‍ക്കോ സര്‍ക്കാരിനോ ഇതിലൊന്നും കാര്യമില്ല എന്ന നിലപാടിലാണ്. പത്ര ഉടമകളോടൊപ്പം നിന്ന് സര്‍ക്കാര്‍ ഈ പാവം തൊഴിലാളികളുടെ സമരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത് . പത്ര ഉടമകള്‍ക്ക് വേണ്ടി കോടികള്‍ കൊയ്തെടുക്കുന്ന ഈ പാവം തൊഴിലാളികളുടെ ന്യായമായ അവകാശത്തിനുമുന്നില്‍ തികഞ്ഞ നിസ്സംഗതയാണ് ഇവരൊക്കെ പുലര്‍ത്തുന്നത് . മൂന്നാംകിട രാഷ്ട്രീയക്കാര്‍ക്കും , സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും, ആധ്യാല്മീക കച്ചവടക്കാര്‍ക്കും അവരുടെ പടം അച്ചടിച്ചുകാണാന്‍ ഇതൊരു നല്ല അവസരമായി കണ്ടു അവരെല്ലാം രാവിലെ പത്ര വിതരണം ഏറ്റെടുത്തിരിക്കുകയാണ്. ചില പള്ളിയിലെ അച്ചന്മാര്‍ കാലത്ത് പരിശുദ്ധ കുര്‍ബാനയ്ക്ക് ജീവന്റെ അപ്പത്തോടൊപ്പം പത്രവും നാവില്‍ വച്ചുകൊടുക്കുന്നത്രേ . 
    
ഏതാണ്ട് പത്തു പുസ്തകമെഴുതീട്ടും, അനവധി സാംസ്ക്കാരിക കൂട്ടായ്മയില്‍ പങ്കെടുത്തിട്ടും പത്രത്തില്‍ കാല്‍ കോളം പോലും വാര്‍ത്ത കിട്ടാത്ത ഒരാള്‍ ഈയിടെ പത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് കണ്ടു . അയാള്‍ അയാളുടെ നാട്ടില്‍ പത്രം വിതരണം ചെയ്യുകയാണിപ്പോള്‍. അയാള്‍ എന്നോട് സ്വകാര്യമായി പറഞ്ഞു . " നാം കഷ്ടപ്പെട്ട് എഴുതുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ അംഗീകാരം പത്രം വില്ക്കുമ്പോഴാണ് ."

ഇപ്പോള്‍ വായനക്കാരുടെ കൂട്ടായ്മയോടും അവരുടെ പ്രവര്‍ത്തനങ്ങളോടും വലിയ താത്പര്യമാണ് പത്രസ്ഥാപനങ്ങള്‍ക്ക്‌ . കാരണം അവരാണല്ലോ ഇപ്പോള്‍ പത്രം വിതരണം ചെയ്യുന്നത് . സമരം തീര്‍ന്നാല്‍ പിന്നെ തിരിഞ്ഞുനോക്കില്ല . വായനക്കാരുടെ കോളത്തില്‍ ഇവരുടെ ഒരു കത്ത് പോലും ചേര്‍ക്കില്ല. അല്ലെങ്കില്‍ തന്നെ വായനക്കാരോട് ഇത്രയ്ക്കു സ്നേഹം കാണിക്കുന്നവര്‍ പതിനാലു പേജുള്ള പത്രത്തില്‍ കാല്‍ പേജു പോലും വായനക്കാര്‍ക്ക് നീക്കിവക്കുന്നില്ല.

പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവരുടെ വാര്‍ത്തയാണ് . അല്ലെങ്കില്‍ അവരുടെ പ്രസ്ഥാനത്തിന്റെ വാര്‍ത്തയാണ്. പതിനാല് പേജില്‍ പത്തു പേജും പരസ്യമാണ്. രണ്ടു പേജ് കാശിന് വിറ്റുപോയ വാര്‍ത്തയുമാണ് . ബാക്കി രണ്ട് പേജ് , പത്രവും പാര്‍ടികളും തമ്മിലുള്ള കരാറു പ്രകാരമുള്ള വാര്‍ത്തകളുമാണ് . പത്രത്തില്‍ ഇല്ലാത്തത് ജനങ്ങളുടെ വാര്‍ത്തയാണ് . ഇതിനി നാം വായിക്കണോ ? ഇപ്പോളാണെങ്കില്‍ അച്ചടിച്ചു വരുന്നത് മുഴുവനും പത്രവിതരണ സംബന്ധിയായ വാര്‍ത്തകളാണ്. ഇതൊക്കെ വായിച്ച പാപം കഴുകിക്കളയാന്‍ ഏതു ഗംഗയില്‍ എത്ര പ്രാവശ്യം സ്നാനം ചെയ്യണമോ ആവോ ? 

ഏതൊരു പത്രത്തിന്റെ പരസ്യവരുമാനം കണക്കിലെടുക്കുമ്പോള്‍ മനസ്സിലാവുന്ന സത്യം , ആ പത്രം പൂര്‍ണമായും സൌജന്യമായി വായനക്കാര്‍ക്ക് കൊടുക്കാവുന്നതും ഒപ്പം ഒരു ചെറിയ ബോണസ്സായി ഇരുപത്തഞ്ചോ അമ്പതോ പൈസ കൂടി പത്ര ഉടമക്ക് വായനക്കാര്‍ക്ക് കൊടുക്കാമെന്നാണ് . ഇതാണ് പരമമായ സത്യം .

 
ഈ സാഹചര്യത്തില്‍ വായനക്കാര്‍ മുഴുവനും പത്രങ്ങള്‍ ബഹിഷ്കരിച്ച്‌ പത്ര വിതരണക്കാരുടെ ന്യായമായ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടതുണ്ട്.



നേര് നേരത്തെ അറിയാത്തതില്‍ ഒരു വിഷമവുമില്ല. പത്രത്തിന്റെ യഥാര്‍ത്ഥ ശക്തിയും അനുഭവിക്കാത്തതില്‍ ഒരു വിഷമവുമില്ല. മലയാളത്തിന്റെ സുപ്രഭാതം പത്രത്തിലൂടെ അനുഭവിക്കാത്തതില്‍ ഒരു വിഷമവുമില്ല.

മലയാളി പ്രതിമാസം  125 രൂപ മുതല്‍ 300 രൂപ വരെ ഇനി സമ്പാദിക്കും. അത് അവരുടെ കുടുംബ ജീവിതം മെച്ചപ്പെടുത്തും . അവരുടെ മനസ്സ് ഇനിമുതല്‍ ശുദ്ധമാവും. അവര്‍ ഇനിമുതല്‍ നുണയുടെയും  കളവിന്റെയും, വഞ്ചനയുടെയും പാറശാലയില്‍ പോവില്ല . കാരണം അവരുടെ വീടുകളില്‍ ഇനി പത്രം വീഴില്ല. 

ഡോ. സി.ടി വില്യം

No comments:

Post a Comment