Friday, March 8, 2013

സ്വര്‍ഗ്ഗീയനരകം - 4 (തുടരുന്നു )



പ്രലോഭനങ്ങളുടെ ഡിസംബറും 
ഗള്‍ഫിലെ സുഖവെള്ളിയാഴ്ചയും  .
 
ഷറഫ് സംസാരിച്ചുകൊണ്ടെയിരിക്കുന്നു .നിയന്ത്രണം നഷ്ടപ്പെട്ട ഒരു സംസാരയന്ത്രം പോലെ .സത്യത്തില്‍ അഷറഫിന്റെ അറിവിന്‌ ആഴവും പരപ്പും കുറവായിരുന്നു .എവിടെയൊക്കെയോ തെറ്റിദ്ധരിക്കപ്പെട്ട അറിവായിരുന്നു അഷറഫിന്റെത് .


മലയാളികളടക്കം ഗള്‍ഫിലെ പലരുടെയും അറിവ് അഷറഫിന്റെത് പോലെതന്നെ .ഒന്നും അറിയാനല്ലല്ലോ അവര്‍ ഗള്‍ഫിലെത്തുന്നത് . ധന സമ്പാദനമാണല്ലോ അവരുടെ ജീവിതലക്‌ഷ്യം തന്നെ . ഇനി എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ തന്നെ ഭരണകൂടം അവരെ അറിയിക്കുകയുമില്ല .അറിയണമെന്ന നിര്‍ബന്ധം പ്രവാസികള്‍ക്കുമില്ല .ഗള്‍ഫ് ന്യുസും ഖലീജ് ടൈംസും ആണ് ഇവിടുത്തെ പ്രധാന പത്രങ്ങള്‍ .ഞാനിവ രണ്ടും മുടങ്ങാതെ വായിച്ചിരുന്നു .ഭരണകൂടത്തിന്റെ ഒരു വാര്‍ത്താപത്രിക മാത്രമായിരുന്നു ഇവകള്‍ .അതുകൊണ്ടുതന്നെ സ്വതന്ത്രമായ വര്‍ത്തമാന വായന വളരെ കുറയും .ഇവിടെ വര്‍ത്തമാനപത്രം വാങ്ങുന്നവരുടെയും വായിക്കുന്നവരുടെയും  എണ്ണം താരതമ്യേന കുറവാണ് അതിനുള്ള സമയവും അവര്‍ക്കില്ല .സമയം ഇവിടെ പണമാണ് . പണം ഇവിടെ സമയത്തെ നിയന്ത്രിക്കുന്നു .

സമയവും പണവും പ്രവാസികള്‍ക്ക് സുഖാര്‍ഭാടങ്ങളില്‍ കുരുക്കാനുള്ള നിയന്ത്രിത അവശ്യഘടകങ്ങളാണ് .ആഗോള ബ്രാന്റ് വസ്ത്രവിധാനങ്ങള്‍ ,ഭക്ഷണക്രമങ്ങള്‍ ,ആധുനിക സാങ്കേതിക സൌകര്യങ്ങള്‍ എന്നിവകളില്‍ അവരുടെ സമയവും പണവും കുരുങ്ങിക്കിടക്കും .അവരുടെ അറിവും ,സംസ്കാരവും ,പരിഷ്കാരവും നിര്‍ണയിക്കപ്പെടുന്നതിവിടെയാണ് .ഈ നിര്‍ണയബോധം വച്ചുകൊണ്ടാണ് അവര്‍ എല്ലാം അളക്കുന്നത് .ആസ്വദിക്കുന്നത് .വിമര്‍ശിക്കുന്നത് .പുച്ചിക്കുന്നത്‌ .


പ്രവാസികളുടെ കുട്ടികള്‍ ഇംഗ്ലീഷ് പറയുന്നു .പ്രവാസികളും .കേരളത്തിന്റെ ശരാശരി നിലവാരത്തില്‍നിന്ന്‍ ഗള്‍ഫില്‍ എത്തുന്നവരാണ് ഭൂരിഭാഗവും .മറ്റൊരര്‍ത്ഥത്തില്‍ കേരളം പോലുള്ള ഉയര്‍ന്ന ധിഷണാര്‍ജ്ജിത സമൂഹത്തോട് മത്സരത്തില്‍ തോറ്റുപോയവരോ നിര്‍ഭാഗ്യവാന്മാരോ ആയിരിക്കണം ഗള്‍ഫിലെത്തിയവരില്‍ അധികവും . അതുകൊണ്ടുതന്നെ അഹങ്കാരത്തിനും അല്പം ധിക്കാരത്തിനും വകയുണ്ട് .എന്നിരുന്നാലും ഉയര്‍ന്ന നിലവാരമുള്ള കുറഞ്ഞ ചെലവിലെ വിദ്യാഭ്യാസത്തിനായ് അവര്‍ അവരുടെ മക്കളെ പത്താം ക്ലാസിനുശേഷം കേരളത്തില്‍ കൊണ്ടുവന്നു പഠിപ്പിക്കുന്നു .വളരെ കൂടുതല്‍ കാശുള്ളവന്‍ അവിടങ്ങളിലെ വിദേശ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ഒരു പൊങ്ങച്ചത്തിന്റെ ആനുകൂല്യമേ അവര്‍ക്ക് കൊടുക്കേണ്ടതുള്ളൂ .

ഞാന്‍ ഗള്‍ഫില്‍ പരിചയപ്പെട്ട കുറഞ്ഞ വരുമാനക്കാരും വലിയ വരുമാനക്കാരും, ഉയര്‍ന്ന വിദ്യാഭ്യാസത്തിനായ് അവരുടെ കുട്ടികളെ കേരളത്തില്‍ തന്നെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് . കുട്ടികള്‍ സാംസ്കാരികമായി ചീത്തയാവാതിരിക്കാനും കേരളത്തിലെ വിദ്യാഭ്യാസം ഉപകരിക്കുന്നുണ്ട് എന്നും അവര്‍ വിശ്വസിക്കുന്നു .അല്ലറചില്ലറ സാംസ്കാരിക പുഴുക്കേടുകള്‍ കേരളത്തില്‍ ഉണ്ടെങ്കില്‍ പോലും .


അഷറഫിന്റെ യുക്തിഭദ്രമല്ലാത്ത അറിവിനെപറ്റി പറഞ്ഞപ്പോള്‍ ഇങ്ങനെ പറഞ്ഞുപോയതാണ് .പ്രവാസികള്‍ മാപ്പാക്കണം .അഷറഫിന്റെ കാറും വീറും ഒരേ സ്പീഡില്‍ തന്നെ പൊയ്കൊണ്ടിരിക്കുന്നു . 

തുടരും

ഡോ .സി.ടി.വില്യം

No comments:

Post a Comment