Saturday, April 27, 2013

സ്വർഗ്ഗീയനരകം -10 (തുടരുന്നു)




സ്ത്രീശരീരങ്ങള്‍ ഒഴുകിനടക്കുന്ന മാംസഗംഗ .

വിടെ പണക്കാരന്റെയും പാവപ്പെട്ടവന്റെയും മനക്ലേശം ഒരുപോലെ യാണ് .ഇഷ്ടപ്പെട്ടവരോടൊപ്പമുള്ള സഹവാസം ബലികൊടുത്ത് പ്രവാസം സ്വീകരിക്കേണ്ടിവരുമ്പോള്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന മനക്ലേശമാണ് ഇവരുടേത് .നഷ്ടങ്ങള്‍ പലതാണ് .ഇഷ്ടമല്ലാത്ത ജോലി ചെയ്യേണ്ടിവരുമ്പോള്‍ നഷ്ടമാവുന്ന അന്തസ്സും അഭിമാനവും .നഷ്ടമാവുന്ന ദേശീയത .നഷ്ടമാവുന്ന കോടികളുടെ ദേശീയ വരുമാനം .നഷ്ടമാവുന്ന കുടുംബ ബന്ധങ്ങള്‍ .നഷ്ടമാവുന്ന സാംസ്കാരികബന്ധങ്ങള്‍ .നഷ്ടമാവുന്ന ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ .


കേരളത്തില്‍ പണിയെടുക്കാനാളില്ലാത്തതുകൊണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ഏതാണ്ട് 18000 കോടി രൂപയാണത്രേ കേരളത്തിന്‍റെ പൊതു ഖജനാവില്‍നിന്ന് കൊണ്ടുപോയത് എന്ന വാര്‍ത്തയുണ്ടായിരുന്നു ഈയിടെ പത്രങ്ങളില്‍ .എന്നാല്‍ ഗള്‍ഫുനാടുകളില്‍ നിന്ന് പ്രവാസികള്‍ കേരളത്തിലേക്ക് പകരം കൊണ്ടുവന്നത് അത്രക്ക് ആശാവഹമായ വരുമാനവുമായിരുന്നില്ല എന്നും പത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു .


ഇതെല്ലാം നഷ്ടപ്പെടുത്താന്‍ എന്തിനാണിവര്‍ ഈ മണല്‍കാടുകളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നത് .ആരാണ് ഇവരെ തെറ്റിദ്ധരിപ്പിച്ചത് .ഭാരത സര്‍ക്കാരിന്റെ ഒത്താശയിന്മേലല്ലേ ഇവര്‍ ഇവിടെ എത്തിയത് .അറബിഭരണകൂടമല്ലേ ഇവരെ ഇവിടെ സ്വീകരിച്ചത് .സാമ്പത്തിക മാന്ദ്യം ഇവിടെ നിലനില്‍ക്കുന്നുണ്ടെന്ന് രണ്ടു ഭരണകൂടങ്ങള്‍ക്കും അറിവുള്ള കാര്യമല്ലേ .ഈയിടെ 30 മുതല്‍ 50 ശതമാനംവരെ ശമ്പളവും കൂലിയും വെട്ടിക്കുറച്ചത് ഇവരൊന്നും അറിഞ്ഞില്ലെന്നുണ്ടോ ?പല പല രൂപത്തിലും ഭാവത്തിലും വേഷത്തിലും ഇവിടെ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിവരുന്നതും ഇരു സര്‍ക്കാരുകള്‍ക്കും അറിവുള്ള കാര്യമല്ലേ . പൊതുമാപ്പ് കൊടുത്ത് അറവുമൃഗങ്ങളെപോലെ വിമാനങ്ങളില്‍ കയറ്റി അയച്ചത് ഇവരൊക്കെ തന്നെയല്ലേ .എന്നിട്ടും തിരിച്ചയക്കാന്‍ വേണ്ടി മാത്രം എന്തിനിവരെ ഇന്നും കയറ്റി അയക്കുന്നു .ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടത് പ്രവാസികളോ ?പ്രവാസികാര്യമന്ത്രിയോ ?അതോ പ്രവാസികളുടെ ദുരഭിമാനബോധമോ ?


എല്ലാം നഷ്ടപ്പെടുന്നവന്റെ വഴി റിബലിന്റെതാണല്ലോ .സാധാരണ ജീവിതയാഥാര്‍ത്യങ്ങളില്‍ നിന്ന്‍ ഒളിച്ചോടുകയാണ് റിബലിന്റെ വഴി .സ്വന്തം ഭാര്യയില്‍ നിന്ന്‍ -മാതാപിതാക്കളില്‍ നിന്ന്‍ -കുട്ടികളില്‍ നിന്ന്‍ -കൂടെപ്പിറപ്പുകാരില്‍ നിന്ന്‍ -സ്വന്തം മണ്ണില്‍ നിന്ന്‍... റിബലിന്റെ ഒളിച്ചോട്ടം ഇങ്ങനെ തുടര്‍ക്കഥയാവുന്നു .ഏകാധിപത്യത്തിന്റെ നാട്ടിലെ നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്‍റെ അമര്‍ഷവും പേറുന്ന ഇവര്‍ പിന്നെ നാട്ടിലേക്കില്ല .ഇവരുടെ സ്നേഹവും കടപ്പാടും ഡ്രാഫ്റ്റായി(Draft) ;ഈമെയിലായി(Email) ;ശബ്ദ-ദൃശ്യ തരംഗങ്ങളായി (Audio-Visual Chat) ;സമ്മാനപ്പൊതികളായി (Gifts)സ്വന്തം നാട്ടിലേക്കയക്കുന്നു .


ഞാന്‍ റിബല്‍ എന്ന്‍ പ്രയോഗിച്ചത് വിപ്ലവകാരിയെന്നോ ,ധിക്കാരിയെന്നോ ,നിഷേധിയെന്നോ എന്നര്‍ത്ഥത്തിലല്ല .കൂട്ടം തെറ്റി മേയാന്‍ വിധിക്കപ്പെട്ടവന്‍ എന്ന ചുരുങ്ങിയ അര്‍ത്ഥത്തിലാണ് .ഇങ്ങനെ കൂട്ടം തെറ്റി മേയുന്നവരുടെ കൂട്ടത്തിലുമുണ്ടായിരുന്നു ഞാനിവിടെ ഒരുമാസക്കാലം .അവരാരുമറിയാതെ .നിശാക്ലബ്ബുകളില്‍ .നൃത്തശാലകളില്‍ .മദ്യശാലകളില്‍ .ഹോട്ടലുകളില്‍ .ഷോപ്പിംഗ്‌ മാളുകളില്‍ .മെട്രോ ട്രെയിനുകളില്‍ .നിരത്തുകളില്‍ .കുടുസ്സായ ഫ്ലാറ്റുകളില്‍ .
 

ഇവിടെ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ ശരീരം കഷ്ടപ്പെടുന്നു. (ഷിഫ്റ്റ് അനുസരിച്ച് സമയത്തിന്‍റെ ദൈര്‍ഘ്യം ഇനിയും കൂടാം.) രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ മൂന്നുവരെ മനസ്സ് നഷ്ടപ്പെടുന്നു .കുടുസ്സായ ഫ്ലാറ്റുകളിലും ,കുരുക്ക് വീണ ഡോര്‍മിറ്ററികളിലും ലേബര്‍ ക്യാമ്പുകളിലും ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ അവരില്‍ മുറിവുണ്ടാക്കുന്നു .അതുകൊണ്ട് മുറിവുണക്കാന്‍ ഓര്‍മ്മകള്‍ മരിക്കുന്നിടത്തേക്ക് ,മനസ്സ് നഷ്ടപ്പെടുന്നിടത്തേക്ക് അവര്‍ പോകും രാത്രി ഏഴുമുതല്‍ പുലരും വരെ.കീശയുടെ ആജ്ഞാനുസരണം ഈ പോക്ക് നിശാക്ലബ്ബിലേക്കാവാം. നൃത്തശാലകളിലേക്കാവാം .വേശ്യാലയങ്ങളിലേക്കാവാം .മറവിയുടെ മറ്റ് സങ്കേതങ്ങളിലേക്കാവാം .സുഖോഷ്മളമായ ഒളിച്ചോട്ടം (Comfortable Escapism)


ദുബായിയില്‍ തന്നെ നൂറിലേറെ നിശാക്ലബ്ബുകളുണ്ട് .കൃത്യമായി എണ്ണം പറയാനാവാത്ത വിധം ഭോഗാലയങ്ങളുമുണ്ട് .ചെറിയ പണത്തിന് ചെറിയ സുഖം ,വലിയ പണത്തിന് വലിയ സുഖം എന്ന തോതില്‍ സുഖത്തിന്റെ ദേശീയ കമ്പോളങ്ങളുണ്ട്‌ ഇവിടെ .മനസ്സിന്‍റെ ആജ്ഞാനുവര്‍ത്തിയായി ഞാനും പോയിരുന്നു ഈ കമ്പോളങ്ങളില്‍ അവിടവിടെ .


30 മുതല്‍ 500 ദീര്‍ഹം വരെയാണ് ഈ കമ്പോളങ്ങളിലെ പ്രവേശന ഫീസ്‌ .കാതടപ്പിക്കുന്ന ,മനസ്സിന്‍റെ എല്ലാ വാതായനങ്ങളും അടപ്പിക്കുന്ന ഈ സുഖശാലകള്‍ ഓപ്പറേഷന്‍ തീയ്യറ്ററിലെ അനസ്തേഷ്യ ടേബിള്‍ പോലെയാണ് .സ്ഫോടനം പോലെ സംഗീതം .പ്രേതാലയത്തെ ഓര്‍മ്മിപ്പിക്കും പോലെ അസ്വസ്ഥതയുള്ള വെളിച്ചത്തിന്‍റെ ബഹുവര്‍ണ്ണ പാളികള്‍ .തുള്ളികള്‍ .ജീവിതം നഷ്ടപ്പെട്ട പ്രവാസികള്‍ അവരവരുടെ നഷ്ടങ്ങളെ കൊന്നുകുഴിച്ചുമൂടുന്ന മാസ്മരിക സ്മശാനങ്ങള്‍ .


ഇവിടെ ഒരു ഗ്ലാസ്സ് തണുത്ത ബിയര്‍ സൌജന്യമായി കിട്ടും .ഒരു ചൂരല്‍കൊട്ട നിറയെ ചോളം പൊരിച്ചതും .പുകവലി അന്തസ്സിന് നിര്‍ബന്ധം .കാശുള്ളവന് ശീഷ വലിക്കാം .സംഗീതത്തിന്റെ സ്ഫോടനത്തിനും പ്രേതബാധയേറ്റ ബഹുവര്‍ണ്ണ വെളിച്ചത്തിന്‍റെ പാളികള്‍ക്കും തുള്ളികള്‍ക്കും ഇടയിലൂടെ സ്ത്രീ ശരീരങ്ങള്‍ ഒഴുകിനടക്കും .ഭൂമിയിലെ എല്ലാ സ്ത്രീ ശരീരങ്ങളും ഒഴുകി നടക്കുന്ന ഒരു മാംസഗംഗ .അറബിപെണ്ണിന്‍റെ ശരീരമൊഴികെ ലോകത്തിലെ എല്ലരാഷ്ട്രങ്ങളിലെയും സ്ത്രീ ശരീരങ്ങള്‍ ഈ മാംസഗംഗയില്‍ ഒഴുകിനടക്കും .കൂട്ടത്തില്‍ മലയാളി മങ്കമാരും വേഷപ്രച്ചന്നരായി ഒഴുകുന്നുണ്ട് ഈ മാംസഗംഗയില്‍ .നിതാഖാത് അഥവാ സ്വദേശിവത്കരണം നടപ്പിലാക്കാത്ത ഒരേയൊരു തൊഴില്‍മേഖല ഈ മാംസഗംഗയാണ്.


ആരുടേയും പേരുകള്‍ എടുത്തുപറഞ്ഞ്‌ വൈകാരികത സൃഷ്ടിക്കുന്ന തില്‍ കാര്യമില്ല ഇവിടെ .പേരും വിലാസവുമൊക്കെ ഇവിടെ വ്യാജമാണ് .ഇവിടെ പെണ്ണുങ്ങളും ആണുങ്ങളും മാത്രമേ ഉള്ളൂ .കേവലമായ യാന്ത്രികോര്‍ജ്ജം പുറത്തുവിടുന്ന രേതസ്സിനെ അകത്തേക്കുവിടാത്ത നൈമിഷികമായ യാന്ത്രിക രതിവേലയാണ് ഇവിടെ നടക്കുന്നത് .രണ്ടായിരം ദീര്‍ഹത്തിന് വിലയിടുന്ന സ്ത്രീശരീരം പുലരാറാവുമ്പോള്‍ നൂറും അമ്പതും ദീര്‍ഹമായി വില പേശിയെത്തുന്നു.ചിലപ്പോള്‍ ഒരു നേരത്തെ ആഹാരത്തിനും .


ഈ നൂറും അമ്പതും ദീര്‍ഹം പാവം മലയാളികളുടെതാണ് .അച്ഛനും അമ്മക്കും ,സഹോദരനും സഹോദരിക്കും ,ഭാര്യക്കും കുട്ടികള്‍ക്കും വേണ്ടി നാട്ടിലേക്കയക്കാന്‍ സ്വരുക്കൂട്ടിവച്ച, വേര്‍പ്പുമണം ഇനിയും വിട്ടുപോവാത്ത നൂറിന്റെയും അമ്പതിന്റെയും ദീര്‍ഹങ്ങള്‍ .


പ്രവാസത്തിന്‍റെ കൊച്ചുകിനാവുകള്‍ കണ്ടുകഴിയുന്ന എന്‍റെ നാട്ടിലെ പ്രിയപ്പെട്ടവരേ ,നിങ്ങള്‍ തിരിച്ചുവിളിക്കണം  ഇവരെ .മനസ്സും ശരീരവും നഷ്ടപ്പെട്ട ഇവരെ .ദീപനാളത്തിനുച്ചുറ്റും എരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ട നിങ്ങളുടെ സ്വന്തം ഇവരെ . 


ഒരു ഗ്ലാസ് പഴച്ചാറിന് ,ഒരു ഗ്ലാസ് ബിയറിന് ,ഒരു സിഗരറ്റിന് ,ഒരു തളിക പൊരിച്ച കോഴിക്കാലിന് യാചിക്കുന്ന സ്ത്രീശരീരങ്ങള്‍ ഈ നൃത്തശാലകളില്‍ നമുക്ക് കാണാം .സ്ത്രീത്വം ഇത്രക്ക് അപമാനിക്കപ്പെട്ടുകൂട ,സ്ത്രീശരീരം ഇത്രക്ക് വിലക്കുറവില്‍ വിറ്റുകൂട എന്നൊക്കെ ആത്മരോഷം കൊള്ളുന്ന നിമിഷങ്ങളുണ്ടിവിടെ .എന്തുചെയ്യാം ദുബായ് മോഡല്‍ ഇക്കണോമി(Dubai Model Economy)യില്‍ ഇതൊക്കെ ഘടകമാവുന്നുണ്ട് .എണ്ണയില്ലാത്ത ഇവിടെ, മനുഷ്യന്‍റെ കൊഴുപ്പ് കമ്പോളവല്‍ക്കരിക്ക പ്പെടുന്നസമ്പദ്ഘടനയാണ് .കാറല്‍ മാര്‍ക്സ് എഴുതാതെ പോയ ഒരു സാമ്പത്തികശാസ്ത്രം .

ഡോ.സി. ടി. വില്യം
തുടരും   

1 comment:

  1. വിശ്വസിക്കാനാവുന്നില്ല മണല്കാടുകളിലെ നമ്മുടെ സ്ത്രീകളുടെ ദുരിതങ്ങൾ മലയാളിയുടെ കാര്യം ഇത്ര ദയനീയമാണോ

    ReplyDelete