Wednesday, February 15, 2012

ലാലൂര്‍ മാലിന്യം : മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് .


പക്ഷികള്‍ ചാവണോ മനുഷ്യര്‍ക്ക്‌ ജീവിക്കാന്‍ ?

ആഗോള മനുഷ്യ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യ സംസ്കരണം . കരയിലും, കടലിലും, ശൂന്യാകാശത്തുപോലും മാലിന്യം സംസ്കരിക്കപ്പെടാതെ കിടക്കുന്നത് ആഗോള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. എന്നിരുന്നാലും പുതിയ ശാസ്ത്രീയ-സാങ്കേതിക പരിജ്ഞാനം കൊണ്ട് ഈ മാലിന്യത്തെ സംസ്കാര സമ്പന്നമായ പുതിയ ഭരണകൂടങ്ങള്‍ അതിവിദഗ്ദമായി സംസ്കരിക്കാന്‍ തുടങ്ങി യിരിക്കുന്നു.

ഭൂമിയിലെ കൊച്ചുകൊച്ചു രാജ്യങ്ങള്‍ പോലും സംസ്കാര സമ്പന്നമായ പുതിയ ഭരണകൂടങ്ങളുടെ പരിധിയില്‍ വരുമ്പോഴും ഇന്ത്യയും സംസ്ഥാനങ്ങളും അതിന്റെ ഏഴു അയല്‍പക്കം പോലും എത്തുന്നില്ല. മാലിന്യ സംസ്കരണം എന്ന അതി ഗൗരവമുള്ള ഈ പ്രശ്നത്തെ വളരെ നിസ്സാരമായും സംസ്കാരശൂന്യമായുമാണ് ഇന്ത്യയും സംസ്ഥാനങ്ങളും കാണുന്നത്. മാലിന്യ സംസ്കരണം എന്നത് നമ്മുടെ കേന്ദ്ര-സംസ്ഥാനങ്ങളുടെ ഒരു അജണ്ട പോലുമല്ലാതായിരിക്കുന്നു.

വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ തന്നെ അപൂര്‍വ്വം കോര്‍പറേഷനു കളിലും, മുനിസിപ്പാലിറ്റികളിലും, എന്തിന് ചില പഞ്ചായത്തുകളില്‍ പോലും വളരെ കാര്യക്ഷമമായി തന്നെ മാലിന്യ സംസ്കരണം നടന്നുപോരുന്നു. സ്വന്തം ജനങ്ങളോടും, ചുറ്റുപാടുകളോടുമുള്ള പ്രതിബദ്ധതയും, പുതിയ ശാസ്ത്ര-സാങ്കേതിക പരിജ്ഞാനവും, നിസ്വാര്‍ത്ഥമായ  ഇച്ഛാശക്തിയു മാണ്  ഈ   കോര്‍പറേഷനുകളിലെയും , മുനിസിപ്പാലിറ്റികളിലെയും, പഞ്ചായത്തുകളിലെയും ഭരണ കര്‍ത്താക്കള്‍ക്ക് ഇത്തരത്തിലുള്ള  ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശാക്തികോര്‍ജ്ജ മാവുന്നത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങ് മുഖ്യമന്ത്രിയായിരിക്കുന്ന ഈ കൊച്ചു കേരളത്തില്‍ മാലിന്യ പ്രശ്നം മാലിന്യത്തെക്കാള്‍ ദുര്‍ഗന്ധത്തോടെ ചീഞ്ഞു നാറുന്നു. വിളപ്പില്‍ ശാലയും, ഞെളിയാം പറമ്പും, ലാലൂരും, വടവാതൂരും,....എല്ലാം ദൈവത്തിന്റെ സ്വന്തം നാടിന്റെ ദുര്‍ഗന്ധ തലസ്ഥാന നഗരികളായിരിക്കുന്നു.  അങ്ങ് സദുദ്യേശത്തോടെ    നടപ്പിലാക്കികൊണ്ടിരിക്കുന്ന കര്‍മ്മദിന പരി പാടികള്‍ പോലും ഈ ദുര്‍ഗന്ധത്തിന്റെ പരിവേഷത്തിലാണിപ്പോള്‍ . അങ്ങ് ഇതൊക്കെ അറിഞ്ഞിട്ടോ , അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ ഭരണക്കസേരയില്‍ ഇരിക്കുന്നതാണോ എന്നൊക്കെയുള്ള ന്യായമായ സംശയങ്ങള്‍ ഞങ്ങളെ വേട്ടയാടുന്നു.

ഞാന്‍ തൃശൂരില്‍ നിന്നാണ് ഈ കത്തെഴുതുന്നത്. ഇവിടെ ഇരുപത്തഞ്ചു വര്‍ഷമായി മാലിന്യം നെഞ്ചോട്‌ ചേര്‍ത്തുവച്ച ഒരു സമൂഹമുണ്ട്‌. ലാലൂരിലെ പാവപ്പെട്ട ജനസമൂഹം. ഇവര്‍ക്ക് ജീവിതത്തിന്റെ  തന്നെ  പ്രാരാബ്ദങ്ങളും, പരാധീനതകളും, പരിമിതികളും മാറിമാറി വന്ന ഭരണകൂടങ്ങള്‍ കൊടുത്തുപോരുന്നുണ്ട്. അതിനുപുറമേയാണ് ദുര്‍ഗന്ധത്തിന്റെ ഈ ഒഴിയാഭാണ്ടാവും. ഞങ്ങള്‍ കുറെ മനുഷ്യ സ്നേഹികള്‍ രാഷ്ട്രീയതക്ക് അപ്പുറം ഇവരെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങയെപോലുള്ളവരുടെ ആത്മാര്‍ഥമായ സഹകരണവും പ്രവര്‍ത്തനവും കൂടിയുണ്ടെങ്കിലെ ലാലൂരിലെ ഈ പാവപ്പെട്ട ജനതയെ രക്ഷിക്കാനാവൂ.

കഴിഞ്ഞ സര്‍ക്കാര്‍ ഈ പാവങ്ങള്‍ക്ക് ഒരു സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതി സമ്മാനിക്കുകയുണ്ടായെങ്കിലും ഒന്നും തന്നെ ഫലത്തില്‍ വന്നില്ല. ആ സര്‍ക്കാരിന്റെയും പോഷക ഘടകമായ നഗരസഭാ ഭരണകൂടം തന്നെയായിരുന്നു പദ്ധതി പൊളിച്ചതിലെ  ഒന്നാം പ്രതി. പിന്നീട് അതെ പദ്ധതി അങ്ങയുടെ നേതൃത്തത്തില്‍ പുനര്‍ ജീവിപ്പിക്കുകയുണ്ടായി. നാളിതുവരെ ഫലം കണ്ടില്ല. അങ്ങയുടെ സര്‍ക്കാരിന്റെ പോഷക ഘടകമായ നഗരസഭാ ഭരണകൂടം തന്നെയാണ് ഇപ്പോഴും ഒന്നാം പ്രതിസ്ഥാനത്ത് . ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇനി ഈ നഗരസഭ ഭരണകൂടത്തെ ഞങ്ങള്‍ക്ക് വിശ്വസിക്കാനാവില്ല. ഇത്  ജനദ്രോഹ നഗരസഭയാണ്. ഞങ്ങള്‍ക്ക് ഈ മേയറിലും ചെയര്‍മാനിലോന്നും വിശ്വാസമില്ല. ഇവര്‍ ഞങ്ങളോട് പറഞ്ഞത് , ഇവിടുത്തെ മാലിന്യങ്ങളുമായി സഹവസിക്കുന്ന പക്ഷി മൃഗാതികളൊന്നും  ചാവാത്ത സാഹചര്യത്തില്‍ ഇവിടുത്തെ മനുഷ്യര്‍ക്കും മാലിന്യത്തോട് സഹവസിക്കാമെന്ന വൃത്തികെട്ട യുക്തിയാണ് . ഇത്രയും മ്ലേച്ചവും മനുഷ്യത്ത രഹിതവുമായ ഒരു ജനപക്ഷ സമീപനം അങ്ങയോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് ഉണ്ടാവുന്നത് അത്യന്തം ഖേദകരമാണ് .


ഈ സമരം അതിന്റെ ഏറ്റവും മൂര്‍ത്തമായ ഒരു ഘട്ടത്തിലാണ് ഇപ്പോള്‍ . ഞങ്ങള്‍ മരിക്കാന്‍ തയ്യാറായാണ് ഈ സമര മുഖത്തിപ്പോള്‍ നില്‍ക്കുന്നത്. ശാശ്വതമായ ഒരു പരിഹാരം ഉണ്ടാവും വരെ ഈ സമരം തുടരും. അതുകൊണ്ട് അങ്ങ് ലാലൂര്‍ ജനതയുമായി സഹകരിച്ച് ഒപ്പിട്ട കരാര്‍ നടപ്പിലാക്കണമെന്ന് ജനപക്ഷത്തുനിന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ഡോ. സി. ടി. വില്യം 

No comments:

Post a Comment