Saturday, February 18, 2012

കാളിദാസന്‍ ഇങ്ങനെ പറയുന്നു ......ഷെയ്ക്ക്സ്പിയര്‍ ഇങ്ങനെ പറയുന്നു.....എന്നതിലല്ല കാര്യം. അഴീക്കോട് എന്ത് പറയുന്നു എന്നതിലാണ് കാര്യം.


ഗുരുപ്രണാമം നാലാം ഭാഗം

ജനകീയ പ്രശ്നങ്ങളില്‍ മാഷിന്റെ ഇടപെടലുകളും ശബ്ദവും വേറിട്ടുനിന്നു. മാറ്റത്തിന്റെ ഗതിവേഗത്തില്‍ സാഹിത്യനിരൂപണ നിപുണതയും വിമോചനദര്‍ശന കാഴ്ചപ്പാടും സോഷ്യല്‍ ആക്ടിവിസത്തിന് വഴി മാറുകയായിരുന്നു. അഴീക്കോട് മാഷ്‌ സോഷ്യല്‍ ആക്ടിവിസ്റ്റായി. പിന്നീട് വാര്‍ത്താ മാധ്യമങ്ങളും അഴീക്കോടിന് നല്‍കിയ മേല്‍വിലാസവും ഇത് തന്നെയായിരുന്നു.

ഇതിനിടെ എന്റെ മനസ്സില്‍ പതിഞ്ഞു കിടന്ന മാഷിന്റെ രണ്ടു പ്രസംഗങ്ങള്‍ എന്റെ എഴുത്തിന്റെ വഴിയെ സോഷ്യല്‍ ആക്ടിവിസത്തിന്റെ വഴിയിലേക്ക് തിരിച്ചു വിട്ടു.

കേരള സാഹിത്യ അക്കാദമിയില്‍ നടത്തിയ പ്രസംഗം ഇങ്ങനെ.. " കാളിദാസന്‍ ഇങ്ങനെ പറയുന്നു ......ഷെയ്ക്ക്സ്പിയര്‍ ഇങ്ങനെ പറയുന്നു.....എന്നതിലല്ല കാര്യം. അഴീക്കോട് എന്ത് പറയുന്നു എന്നതിലാണ് കാര്യം ". മറ്റൊരിക്കല്‍ സ്വാമി ചിന്മയാനന്ദന്റെ ഗീതാജ്ഞാനയജ്ഞം  ഉത്ഘാടനം ചെയ്ത വേളയില്‍ പറഞ്ഞതിങ്ങനെ.."ഈ പ്രപഞ്ചത്തില്‍ ഏറ്റവും വലിയ ദൂരം ഭൂമിയില്‍ നിന്ന് ചന്ദ്രനിലെക്കോ, ചോവ്വയിലെക്കോ, വ്യാഴത്തിലെക്കോ ഉള്ള ദൂരമല്ല; മറിച്ച്, മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കുള്ള ദൂരമാണ്".
 
ഈ പ്രസംഗങ്ങളില്‍ ഞാന്‍ എന്റെ ശബ്ദത്തെയും സ്വത്തത്തെയും തിരിച്ചറിയുകയായിരുന്നു. ഞാന്‍ ലോക മനുഷ്യാവകാശ സംഘടനയായ ആമ്നസ്ടി ഇന്റര്‍ നാഷണല്‍ (Amnesty International) മെമ്പറായി. ഒരുപാട് മനുഷ്യാവകാശ-പൌരാവകാശ പ്രശ്നങ്ങളില്‍ ഇടപെടുകയും പ്രതികരി ക്കുകയുമുണ്ടായി. മാഷിന്റെ സ്വാധീനവും സാന്നിധ്യവും പലേടത്തും ഉണ്ടായിരുന്നു.

ഇത്തരം ഇടപെടലുകളില്‍ ആദ്യമൊക്കെ ജനപക്ഷത്തു നിന്ന് വിശുദ്ധമായി പോരാടുന്ന ഒരു പോരാളിയുടെ സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. പിന്നെപ്പിന്നെ ഈ സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികളുടെ റാഞ്ചല്‍ പ്രക്രിയക്ക് വിധേയമായി നഷ്ടപ്പെടുന്നതായി എനിക്ക് അനുഭവപ്പെട്ടു. കൂണുപോലെ മുളച്ചുപൊന്തിയ ആത്മാര്‍ഥതയില്ലാത്ത  മനുഷ്യാവകാശ സംഘടനകളുടെ ആധിക്യവും വലിയൊരളവില്‍ എന്നെപോലുള്ളവരുടെ സ്വാതന്ത്ര്യത്തെ കടിഞ്ഞാണ്‍ ഇട്ടിരുന്നു. ഈയൊരു വൈകാരിക പ്രതിസന്ധിയാണ് എന്നെ അഴീക്കോടിലേക്ക് കൂടുതല്‍ അടുപ്പിച്ചത്.

ഗുജറാത്ത്‌ കലാപത്തിലും, സിന്ഗൂര്‍ കുടിയൊഴിപ്പിക്കലിലും, പ്ലാച്ചിമട ജല ചൂഷണത്തിലും, കൈനൂര്‍  പരിസ്ഥിതി പ്രശ്നത്തിലും, ചെങ്ങറ - മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിലും, ലാലൂര്‍ മാലിന്യ പ്രശ്നത്തിലുമൊക്കെ ഉണ്ടായ രാഷ്ട്രീയ പാര്‍ട്ടികളുടെ റാഞ്ചല്‍ പ്രക്രിയയുടെ അപകടങ്ങളെക്കുറിച്ച് ഞാന്‍ മാഷുമായി ചര്‍ച്ച ചെയ്തിരുന്നു. മാഷിനും ഈ അപകടങ്ങളെക്കുറിച്ച് വളരെ കൃത്യമായ അറിവുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ മാഷും അതില്‍ ദുഖിതനും നിരാശനും ആയിരുന്നു.

ഡോ. സി. ടി.വില്യം
ഗുരുപ്രണാമം അഞ്ചാം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ തുടരും. 

No comments:

Post a Comment