Thursday, October 25, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ ?

ജീവചരിത്ര രചനയുടെ സങ്കേതങ്ങളും സാംഗത്യവും  നന്നായി മനസ്സിലാക്കിയാണ്  ഞാന്‍ "ശേഷം ശേഷന്‍" എന്ന കൃതി രചിച്ചിട്ടുള്ളത് .ഈ പുസ്തകത്തിന്റെ അവതാരിക എഴുതിയ എം.പി. വീരേന്ദ്രകുമാര്‍ കൂടാതെ കേരളത്തിലെ എഴുത്തുകാരും പ്രൊഫ .എന്‍. കെ. ശേഷന്റെ കാലത്തെ സോഷ്യലിസ്റ്റുകളും  കമ്മ്യുണിസ്ടുകളും ഈ പുസ്തകം വായിച്ചു സംശോധനം നടത്തിയതും സാക്ഷ്യപ്പെടുത്തിയതുമാണ് . അതുകൊണ്ടുതന്നെ പുസ്തകത്തിന് അക്കാദമി ആരോപിയ്ക്കുന്ന തരത്തിലുള്ള ന്യുനതകള്‍ പുന:പരിശോധിയ്ക്കെണ്ടാതായി വരും . 

വെട്ടിമാറ്റിയ ഭാഗങ്ങളെല്ലാം തന്നെ ഈ പുസ്തകത്തിന്റെ രചനയ്ക്ക് ആവശ്യമായ ആശയങ്ങളും, അനുഭവങ്ങളും, രേഖകളും, സംഭാവന ചെയ്തവരുടെ വാക്കുകളായിരുന്നു . എം. പി. വീരേന്ദ്രകുമാറും, പുതൂര്‍ ഉണ്ണികൃഷ്ണനും, പി. ശ്രീധരനും മുതല്‍ കൂട്ടിയ ഈ പുസ്തകത്തിന്റെ മൂന്നാം അധ്യായമാണ് പാടെ വെട്ടി മാറ്റിയത് . മാത്രമല്ല 'സോഷ്യലിസ്ടിന്റെ  രാഷ്ട്രീയപ്രവേശവും അവസാനവും' എന്ന തലക്കെട്ടിലുള്ള വെട്ടിമാറ്റിയ മൂന്നാം അദ്ധ്യായം ഈ പുസ്തകത്തെ സംബന്ധിച്ചിടത്തോളം മര്‍മ്മ പ്രധാനവുമാണ് .ഈ പുസ്തകത്തിന്റെ ആശയപരവും ശില്പപരവുമായ അസ്ഥിവാരമാണ് ഈ അദ്ധ്യായം . ഈ അധ്യായത്തെ മാറ്റിനിര്‍ത്തികൊണ്ട്  അക്കാദമിക പത്രാധിപത്യം നിര്‍ദേശിയ്ക്കും  പ്രകാരം ഈ പുസ്തകത്തെ പുതുക്കിപ്പണിയുക അസാധ്യമാണ് .ഗൌരവപൂര്‍ണമായ വായനയും, പഠനവും, ഗവേഷണവും അക്കാദമി നടത്താതെയാണ് ഈ അദ്ധ്യായം വെട്ടി മാറ്റിയിട്ടുള്ളത് . അപക്വവും അന്യായവുമായ രാഷ്ട്രീയ ഇടപടലുകള്‍ ഇവിടെ ഉണ്ടായതായി സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു . ഇത് പ്രസ്ഥാനത്തിനകത്ത് കൃത്രിമമായി രൂപപ്പെടുത്തിയെടുക്കുന്ന ആള്‍ ദൈവ കല്പനകള്‍, പ്രസ്ഥാനത്തിന്റെ തന്നെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളെ അട്ടിമറിയ്ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ  ശ്രമമാണെന്നും ഞാന്‍ വിശ്വസിയ്ക്കുന്നു .

ഇടതു സര്‍ക്കാരിന്റെ ചുവന്ന കുതിരകളെ പൂട്ടി തേരോട്ടം നടത്തുന്നതിനിടയില്‍ കേരള സാഹിത്യ അക്കാദമിയ്ക്ക് ഈയിടെ ഒരു അക്കാദമിക വെളിപാട് കൂടിയുണ്ടായി . ഈ രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കൊക്കെ വേണ്ടി ഒരു അക്കാദമിക  പത്രപ്രവര്‍ത്തനക്കളരി ഒരുക്കുക . പത്രക്കടലാസ്സും ക്യാമറയുമെല്ലാം  ഈയടുത്തകാലം മുതല്‍ ഇടതു സര്‍ക്കാരിനെ മൂന്നാറും, ലാവലിനും, മ അദനിയും, പാര്‍ട്ടി വിഭാഗീയതയുമൊക്കെയായി സ്വയരം കെടുത്തിക്കൊണ്ടിരിയ്ക്കുകയാണ്. അവര്‍ക്കൊക്കെ പത്രപ്രവര്‍ത്തനത്തില്‍ മതിയായ സര്‍ക്കാര്‍ പരിശീലനം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിയ്ക്കുന്നതെന്ന് അഴീക്കോട് മാഷ്‌ തന്നെയായിരിയ്ക്കണം അക്കാദമിയോട്  പറഞ്ഞത് . അഴീക്കോട്  മാഷ്‌ കേരളത്തിന്റെ തലങ്ങും വിലങ്ങും വാക്കോങ്ങിയിട്ടും വാളോങ്ങിയിട്ടും കാര്യമായ ഫല സിദ്ധി ഉണ്ടായില്ല.

അങ്ങനെയാണ് കേരളത്തിന്റെ മാധ്യമ പ്രവര്‍ത്തകര്‍ക്കായ് കേരള സാഹിത്യ അക്കാദമി മൂന്ന്‍ ദിവസത്തെ 'പത്രഭാഷ' ശില്പശാല നടത്തിയത്. പത്രഭാഷയ്ക്ക് കിട്ടിയ പുതിയ രണ്ടു വാക്കുകള്‍ 'ക്നാപ്പന്‍' ,'വിമതന്‍' തുടങ്ങിയവയാണെന്ന് പ്രബന്ധാവതാരകന്റെ കണ്ടുപിടുത്തമുണ്ടായി. ഇതുകേട്ട് വേദിയിലുണ്ടായിരുന്ന അക്കാദമി സെക്രട്ടറിയും പത്രാധിപ സമിതി അംഗവും നെറ്റി ചുളിച്ച് തല ചൊറിഞ്ഞു. മാത്രമല്ല, പത്രഭാഷ മെച്ചപ്പെടുത്താന്‍ ബൈബിള്‍  വായിച്ചു പഠിയ്ക്കുന്നതും നന്നായിരിയ്ക്കുമെന്നും അവതാരകന്‍ മാധ്യമ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു .എന്നിട്ട് ശില്പശാലയുടെ മൂന്നാം നാള്‍ അക്കാദമിയുടെ പ്ലാവിന്‍ ചോട്ടില്‍ കൂടം കൂടിയ മാധ്യമ പ്രവര്‍ത്തകരോട് 'ഞാന്‍ പിഴയാളി' പ്രാര്‍ത്ഥന ചൊല്ലി കുമ്പസാരിയ്ക്കാന്‍ പറഞ്ഞു .കാരണം മാധ്യമ പ്രവര്‍ത്തകര്‍ സത്യസന്ധമല്ലാതെ എഴുതുന്നുണ്ടത്രേ. അതുകൊണ്ട് ജനങ്ങളോട് മാപ്പ് പറയാനുള്ള ബാധ്യതയുണ്ടത്രേ.ഇങ്ങനെയൊക്കെകൂടി  അവരെ ഓര്‍മിപ്പിച്ചു .ഐ എസ് ആറോ ചാരക്കേസ്സിന്റെ  പശ്ചാത്തലത്തില്‍ നിഷ്കളങ്കനായ നമ്പി നാരായണനെ അവരുടെ മുമ്പില്‍ പ്രതിഷ്ടിച്ചു .അവിടെ കൂടിയ മാധ്യമ പ്രവര്‍ത്തകര്‍ അക്കാദമിയെ അനുസരിച്ച് നമ്പി നാരായണനെ ഉള്ളില്‍ ധ്യാനിച്ച് മാപ്പുപറഞ്ഞു .

മാപ്പ് പറച്ചിലിന്റെ  പശ്ചാത്തലത്തിലെയ്ക്ക് കാര്യങ്ങള്‍ എത്തിയ്ക്കാതെ സത്യസന്ധമായി പത്രപ്രവര്‍ത്തനം നടത്തിയാല്‍ പോരെ ? പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയേണ്ടവനാണോ ? എന്നൊക്കെയുള്ള ഈ ലേഖകന്റെ അഭിപ്രായപ്രകടനം അക്കാദമിയുടെ കുമ്പസാരക്കൂട്ടിലെത്തിയില്ല. അക്കാദമി ഒരുക്കിയ കുമ്പസാരക്കൂടിനുമുന്പില്‍ മാധ്യമ കുഞ്ഞാടുകള്‍ മുട്ടുകുത്തി കുമ്പസാരിച്ചു. കുമ്പസാരത്തിനുശേഷം അക്കാദമി അവര്‍ക്ക് അപ്പവും വീഞ്ഞും കൊടുത്ത്. അവരുടെ പാപങ്ങള്‍ പൊറുത്തു. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ സിംഹ ഗര്‍ജ്ജനം കേട്ട മാധ്യമ കേരളം അങ്ങനെ കുമ്പസാരക്കൂട്ടിലെ മൃദുതേങ്ങലായി  മാറി.  
ഡോ.സി.ടി. വില്യം
തുടരും 

No comments:

Post a Comment