Monday, October 8, 2012

ഗോവ തിരകളോട് പറയുന്നു, 'നമുക്ക് സ്നേഹിയ്ക്കാം'. തിരകള്‍ ഗോവന്‍ തീരങ്ങളോട് പറയുന്നു, 'നമുക്ക് സ്നേഹിയ്ക്കാം'.

ഗോവ ആര്‍ഭാടത്തിന്റെ ഭൂസ്ഥലിയല്ല. ആവശ്യാധിഷ്ടിത ജീവിത സൌകര്യങ്ങളുടെ വാസസ്ഥലമാണ് . ഗോവ ആതിഥ്യ മര്യാദയുടെ അവസാന വാക്കാണ്‌ . ഇവിടെ വീടുകള്‍, വീടുടമസ്ഥരുടെ സ്വകാര്യ ആര്‍ഭാടകേന്ദ്രമല്ല. അതിഥികള്‍ക്ക്  മാറ്റിവച്ച പരുദീസകളാണ്. വീടിന്റെ മുറ്റങ്ങള്‍, മുന്നിലായാലും പിന്നിലായാലും ഒന്നുകില്‍ അത് ഭക്ഷണശാലയാവും അല്ലെങ്കില്‍ മദ്യശാലയാവും. ഇവിടെ എല്ലാ വീട്ടു മുറ്റത്തും പെട്രോള്‍ ലഭ്യമാണ്. പെട്രോളിന്റെ വികേന്ദ്രീകൃത കമ്പോളം. നമ്മുടെ മന്ത്രിമാര്‍ ചിന്തിയ്ക്കുന്നതിനുമുമ്പുതന്നെ ഗോവയില്‍ ഇത് നടപ്പായി. ഗോവക്കാര്‍ ആവശ്യത്തിനുമാത്രം വീട് ഉപയോഗിയ്ക്കുന്നു. ആവശ്യം കഴിഞ്ഞു ബാക്കി വരുന്ന വീട് അതിഥികള്ക്കായ് മാറ്റിവയ്ക്കുന്നു.സാമ്പത്തിക ശാസ്ത്രത്തിന്റെ അതിസൂക്ഷ്മമായ പ്രായോഗിക ഘടനാസിദ്ധാന്തം.

ഗോവയിലെ വീടുകളില്‍ രാവിലെ എത്തുന്നത്  പത്രമോ പാക്കറ്റ് പാലോ അല്ല. മൂന്നോ നാലോ  ബണ്ണുകള്‍ അടങ്ങുന്ന പാക്കറ്റുകളായെത്തുന്ന ഇരു ചക്ര വാഹനങ്ങളാണ്. ഭക്ഷണ രീതികളും ഇവിടെ ആവശ്യാധിഷ്ടിതമാണ്. ഗോവക്കാര്‍ക്ക്‌ ഭക്ഷണം ആര്‍ഭാടമല്ല. രണ്ട് ബണ്ണിലും കടല കറിയിലും ഒതുങ്ങുന്ന ഭക്ഷണമാണ് ഗോവക്കാരുടെത് . പത്രങ്ങളിലും വര്‍ത്തമാനങ്ങളിലൊന്നും  അവര്‍ക്ക് പൊതുവേ താത്പര്യമില്ല. ഗോവന്‍ കടല്‍ തീരങ്ങളില്‍ പത്രപ്രവര്‍ത്തകരെയോ, ചാനല്‍ പ്രവര്‍ത്തകരെയോ, ബി. ഓ. ബി. വാനുകളെയോ കാണാനാവില്ല. ഗോവയുടെ സ്വോയ് ര ജീവിതത്തെ അവര്‍ വെറുതെ വിടുന്നു. ഗോവയുടെ തീരങ്ങളുടെ വര്‍ത്തമാനങ്ങള്‍ അവിടെ ഉണ്ടാവുന്നു. അവിടെത്തന്നെ അവസാനിയ്ക്കുന്നു. വര്‍ത്തമാനങ്ങളുടെ സ്വോകാര്യതകള്‍ സ്വോകാര്യതയുടെ മാത്രം ദൃശ്യങ്ങളും വാര്‍ത്തകളുമായി അവരവരുടെ ചിത്രപ്പെട്ടിയില്‍ തന്നെ ഒതുങ്ങുന്നു. 
കടല്‍ തീരങ്ങളില്‍ എത്രയെത്ര യാത്രികരാണ് തിരകളെ പോലെ വന്നും പോയും ഇരിയ്ക്കുന്നത് . അവരില്‍ ആണുങ്ങളുണ്ട്‌. പെണ്ണുങ്ങളുണ്ട്‌. വൃദ്ധരുണ്ട്. കുഞ്ഞുങ്ങളുണ്ട് . പല പല സംസ്കാരങ്ങള്‍ !പല പല ഭാഷകള്‍ !പല പല വേഷ പകര്‍ച്ചകള്‍ ! പല പല ഭാവ വിസ്മയങ്ങള്‍ !അവര്‍ സ്നേഹിയ്ക്കുന്നു .ആനന്ദിയ്ക്കുന്നു. ലോകം അവരെ സ്വതന്ത്രരാക്കിയിരിയ്ക്കുന്നു.

അജ്ഞാത കവി പാടിയതുപോലെ അവര്‍ ഗോവയുടെ ഹൃദയത്തിന്റെ മറു പകുതിയായി സ്പന്ദിയ്ക്കുന്നു.അവസാനമില്ലാതെ. അവര്‍ ആരെയും ശ്രദ്ധിയ്ക്കുന്നില്ല. ആരും അവരെയും. എന്തൊരു ശാന്തത! അന്തൊരു സ്വെരത! എന്തൊരു സ്വാതന്ത്ര്യം! എന്തൊരു നിര്‍ഭയത! ഗോവ തിരകളോട് പറയുന്നു, 'നമുക്ക് സ്നേഹിയ്ക്കാം'. തിരകള്‍ ഗോവന്‍ തീരങ്ങളോട് പറയുന്നു, 'നമുക്ക് സ്നേഹിയ്ക്കാം'.

അവര്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ച വര്‍ണ്ണാഭമായ യാന പാത്രങ്ങളില്‍ തിരപ്പുറത്തെറി  ആര്‍ത്തുല്ലസിയ്ക്കുന്നു. ജല കേളികളുടെ സുരക്ഷിതമായ ജല വിസ്മയങ്ങള്‍! ആ വിലകൂടിയ ജല വിസ്മയങ്ങള്‍ ഗോവയുടെ ഖജനാവില്‍ വിദേശ നാണയം നിറയ്ക്കുന്നു. കേരളത്തിന് ഇതൊന്നും അറിയില്ല. ബോട്ട് ദുരന്തങ്ങളുടെ നടുക്കത്തിലും അതുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണങ്ങളിലും നാം നിര്‍വൃതി അടയുന്നു.
 
കേരളത്തിനും തീരങ്ങളുണ്ട്. തിരകളുണ്ട്. എന്നാല്‍ നാം അതൊന്നും കാണുന്നില്ല. കേള്‍ക്കുന്നില്ല. അറിയുന്നില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന രാഷ്ട്രീയ അഹങ്കാരത്തില്‍ നാം എല്ലാത്തിനും നേര്‍ക്ക്‌ കണ്ണടയ്ക്കുന്നു. അല്ലെങ്കില്‍ ആരോ നമ്മുടെ കണ്ണടപ്പിയ്ക്കുന്നു.

(ഗോവന്‍ യാത്രാനുഭവം അവസാനിച്ചു ) 

ഡോ. സി.ടി. വില്യം.                     

No comments:

Post a Comment